Tuesday, February 5, 2013

ഒരു യാത്രക്കിടയില്‍

വാച്ചില്‍ സമയം നോക്കി  ആറുമണി  മണി കഴിഞ്ഞതെ ഉള്ളു.ഇനിയും അര മുക്കാല്‍ മണിക്കൂര്‍ ഉണ്ട്.കുറച്ചു നാളുകളായി അങ്ങിനെയാണ്.ട്രെയിന്‍ വരുന്ന സമയത്തിന് ഒരു അര മണിക്കൂര്‍ മുന്‍പെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ എത്തും .കോച്ചും പൊസിഷനും ഒക്കെ ചെക്ക്‌ ചെയ്തു ആ ഭാഗത്ത്‌ പോയിരിക്കും.എന്നിട്ട് ട്രെയിന്‍ വരുന്നതും നോക്കിയിരിക്കും.കുറച്ചു കാലം മുന്‍പ് ഒരല്പം വൈകിയതുകൊണ്ട് ചെന്നൈയിലേക്കുള്ള ഒരു ട്രെയിന്‍ മിസ്സ്‌ ആയി .അന്ന് അനുഭവിച്ച പ്രശ്നങ്ങളില്‍ നിന്നാണ് ഈ ശീലം.ഇപ്പോള്‍ അത് കൊണ്ട് തന്നെ ട്രെയിന്‍ കിട്ടുമോ ഇല്ലയോ എന്നാ ആധി ഇല്ല.മുന്‍പൊക്കെ ട്രെയിന്‍ എപ്പോഴും ലേറ്റ് ആയി ആണ് വരിക .അത് കൊണ്ട് നമ്മള്‍ ലേറ്റ് ആയാലും ട്രെയിന്‍ വരാറില്ല .പക്ഷെ ഇപ്പോള്‍ ആകെ മാറി.എല്ലാ ട്രെയിനും കൃത്യസമയത്ത് തന്നെ വരുന്നു പോകുന്നു.ദുര്‍ലഭമായി മാത്രം ലേറ്റ് ആകുന്നു.





റെയില്‍വേ സ്റ്റേഷന്‍ എത്തിയപ്പോള്‍ എന്‍ട്രന്സില്‍ ഒരാള്‍ കൂട്ടം.ടിക്കറ്റ്‌ ചെക്ക് ചെയ്യുന്നവനും ഒരു പ്രായമായ ആളും  തമ്മില്‍ എന്തോ കശപിശ.കണ്ടിട്ട് ഒരു ഹാജിയാരാനെന്നു തോന്നുന്നു.

"ടിക്കറ്റ്‌ കാണിക്കാതെ നിങ്ങളെ പുറത്തേക്കു വിടില്ല "

"എടൊ ടിക്കറ്റ്‌ എടുത്ത ആള്‍ വണ്ടി കയറി പോയിഎന്ന് പറഞ്ഞില്ലേ  ..പിന്നെ ഞാന്‍ എങ്ങിനെ കാണിക്കും ? നിനക്കൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ലേ ?

"അതൊന്നും പറഞ്ഞാല്‍ പറ്റില്ല .ടിക്കറ്റ് കാണിക്കൂ അല്ലെങ്കില്‍ പിഴ അടക്കണം ."

'അതങ്ങ് പള്ളീല്‍ പറഞ്ഞാല്‍ മതി.ടിക്കറ്റ്‌ എടുത്ത് സംസീര്‍ എറണാകുളത്തു പോയി എന്ന് പറഞ്ഞില്ലേ .ഇനി ഞാന്‍ അവന്‍ വരുന്നത് വരെ നില്‍ക്കണോ ..അതൊന്നും നടപ്പില്ല ,പോയിട്ട് കുറെ പണി ഉണ്ട് .നിങ്ങള് വിടുന്നോ ഇല്ലയോ ?"

"ആ ടിക്കറ്റിന്റെ കാര്യമല്ല ,അത് അയാള്‍ക്ക്‌ യാത്ര ചെയ്യാനുള്ളതാണ് ,ഞാന്‍ ചോദിക്കുന്നത് പ്ലാറ്റ്ഫോറംടിക്കറ്റ്‌ .."

"അതെന്താപ്പാ അത് ?"

"അത് ഈ ഗേറ്റിന് ഇപ്പുറത്ത് കടക്കണം എങ്കില്‍ പ്ലാറ്റ്ഫോറം ടിക്കറ്റ്‌ എടുക്കണം "

"ഓ അപ്പോള്‍ അതാണ്‌ പരിപാടി അല്ലെ ?റെയില്‍വേ സ്റ്റേഷന്‍  മുന്നില്‍ വണ്ടിയിട്ടതിനു ഒരു ടിക്കറ്റ്‌ ,അത് കഴിഞ്ഞു ഇതുനുള്ളില്‍ കയറാന്‍ വേറെ ടിക്കറ്റ്‌ ,അത് കഴിഞ്ഞു വണ്ടിക്കുള്ളില്‍ വേറെ ...ഇനി കയറി  സീറ്റിനു വേറെയും കൊടുക്കണോ ...?ഈ പരിപാടി ഞമ്മളുടെ അടുക്കല്‍ നടക്കില്ല..വെറുതെയല്ല കുണ്ടന്മാര്‍ എപ്പോഴും നിങ്ങളുടെ  ട്രെയിന്‍ തടയുന്നത്.മൊത്തം അറവല്ലേ ...."

എല്ലാവരും രസത്തോടെ കേട്ട് നില്‍ക്കുകയാണ്.രണ്ടുപേരും അയയുനില്ല.ആള്‍കാര്‍ കൂടി വന്നു.പോകുന്നവര്‍ക്കും വരുന്നവര്‍ക്കും ശല്യ മായി തുടങ്ങി.ആള്‍ക്കാര്‍ ഹാജിയാരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നു.ഹാജിയാര്‍ വിടുനില്ല

"അത് എവിടുത്തെ നിയമം ?നമ്മള്‍ ബസ്സില്‍ കയറിയാലും ഓട്ടോവില്‍ കയറിയാലും അതിന്റെ ചാര്‍ജ് മാത്രമാണ് കൊടുക്കുന്നത് ..അല്ലാതെ കാത്തു നില്‍ക്കുവാന്‍ പൈസ കൊടുക്കുനില്ല...ഇവര്‍ മാത്രം എന്താണ് ഇങ്ങിനെ ?"

ആര്‍ .പി .എഫും വേറെ ആരൊക്കെയോ വന്നു .ഹാജിയാര്‍ പിടിച്ചപിടിയില്‍ തന്നെ .ആരെയും അനുസരിക്കുനില്ല.ആര് പറഞ്ഞിട്ടും ഹാജിയാര്‍ക്ക് മനസ്സിലാകുനില്ല. എത്ര പറഞ്ഞിട്ടും ഹാജിയാര്‍ അയയുനില്ല.പിഴ കൊടുക്കില്ല കൊന്നാലും എന്നുറച്ച്  നില്‍ക്കുന്നു .......

എന്റെ ട്രെയിന്‍ വരുന്നതിന്റെ അനൌന്‍സ്മെന്റ് വന്നു .ചൂളം വിളി കാതിലെത്തി.ദൂരത്തുനിന്നും ട്രെയിന്‍ കണ്ടു .ഇനി അധികം  ഇവിടെ നിന്നാല്‍ വേറെ കോച്ചില്‍ കയറെണ്ടിവരും .അത് കൊണ്ട് രസച്ചരട് ഉപേക്ഷിച്ചു മുന്നോട്ടേക്ക് നടന്നു.പാവം നമ്മളില്‍ പലരും ഹാജിയാരെ പോലെയാണ്..എല്ലായിടത്തും കാര്യങ്ങള്‍  ഒരേ പോലെയാണെന്ന് കരുതും.അതില്‍ തന്നെ ഉറച്ചു നില്‍ക്കും .ശാന്തമായി പറഞ്ഞു കൊടുക്കുവാന്‍ പോലും ആരും തയ്യാറല്ല.

ട്രെയിനില്‍ കയറി അനുവദിച്ച സീറ്റിലിരുന്നു.ട്രെയിന്‍ കടന്നു പോകുമ്പോഴും അവിടെ തര്‍ക്കം തുടരുകയാണ്.ആള്‍ക്കാര്‍ കുറച്ചുകൂടി  കൂടിയെന്ന് മാത്രം.ഈ ട്രെയിനില്‍ നിന്നും ഇറങ്ങിയവരും ഉണ്ടാകാം.

ഞാന്‍ ബാഗ്‌ ഒക്കെ മുകളില്‍ വെച്ച് സീറ്റില്‍ അമര്‍ന്ന് ഇരുന്നു.മുന്‍പില്‍ മൂന്നു പേരുണ്ട് .രണ്ടു  പ്രായം കൂടിയ ആളും ഒരു ചെറുപ്പകാരനും.വേറെ ആളുകള്‍ വഴിയില്‍ നിന്നും കയറുമായിരിക്കും.

"എവിടെക്കാണ്‌ ?"
"തിരുവനന്തപുരത്തേക്ക് "
"ഞങ്ങള്‍ കൊല്ലത്തേക്കാണ്...നിങ്ങളുടെ ബെര്‍ത്ത്‌ എവിടെയാ ?"
"ഇത് തന്നെ ലോവര്‍ ബെര്‍ത്ത്‌ "
"ഒരു ഉപകാരം ചെയ്യണം ,നമുക്ക് രണ്ടു പേര്‍ക്കും അപ്പര്‍ ആണ് ,ഒരാള്‍ക്ക് സൈഡ് അപ്പറും .ഇവന് വയ്യ അത് കൊണ്ട് ഒന്ന് ചേഞ്ച്‌ ചെയ്യാന്‍ സന്മനസ്സ് ഉണ്ടാവണം ."

ഞാന്‍ സമ്മതിച്ചു.അന്നേരം ആണ് ഞാന്‍ ചെരുപ്പകാരനെ കൂടുതല്‍ ശ്രദ്ധിച്ചത് .കാഴ്ചക്ക് കുഴപ്പം ഒന്നും കാണാനില്ല. എന്താണ് വയ്യ എന്ന് ചോദിച്ചുമില്ല.

കുറച്ചു കഴിഞ്ഞപ്പോള്‍ ചെറുപ്പകാരന്‍ എഴുനെല്‍ക്കുവാന്‍ ശ്രമിച്ചു.കൂടെയുള്ള ഒരാള്‍ സഹായിച്ചു.അപ്പോഴാണ്‌ മനസ്സിലായത്‌.ഒരു കയ്യും കാലും അത്ര വഴങ്ങുനില്ല.അയാള്‍ മെല്ലെ വേ ച്ചു വേച്ചു നടന്നു നടന്നു പോയി .
"ഞാന്‍ വരണോ ?"
"വേണ്ട അച്ഛാ ..ഞാന്‍ പോകാം.ടോയിലറ്റിലേക്കാണ് ..."

അയാള്‍ പോയതും ഞാന്‍ ചോദിച്ചു "എന്താ പറ്റിയത് മോന് ?"

'എന്ത് പറയാനാ മോനെ .എട്ടു കൊല്ലമായി ഇവന്‍ ഇങ്ങിനെ .എം.ബി .എ ചെയ്യുവാന്‍ ഹൈദ്രബാദില്‍ ആയിരുന്നു.ഏതോ പാര്‍ട്ടിയില്‍ പങ്കെടുത്തു വരുമ്പോള്‍ അവന്റെ ബൈക്കില്‍ വണ്ടിയിടിച്ചതാണ് .കുറെ കാലം ബോധം ഒന്നും ഇല്ലായിരുന്നു.ബോധം വന്നപ്പോള്‍ ഒരു കയ്യും കാലും തളര്‍ന്ന നിലയിലായിരുന്നു.നാലഞ്ചു കൊല്ലം ചികിത്സ  കഴിഞ്ഞപ്പോള്‍ കുറേശ്ശെ അനക്കാം  എന്നായി. പക്ഷെ കുറെ കഴിഞ്ഞിട്ടും  ഇപ്പോഴും അത് പോലെ തന്നെ ..കാണിക്കാത്ത ഡോക്ടറും വൈദ്യനും ഇല്ല.ഇതില്‍ കൂടുതല്‍ സംശയം എന്നാണ് എല്ലാവരും പറയുന്നത്.."

"കൊല്ലത്ത് ..?"
"കൊല്ലത്ത്  അല്ല ,അവിടെ ഇറങ്ങി പത്തു നാല്പതു കിലോമീറ്റര്‍  പോകണം .ഏതോ പരമന്‍ നമ്പൂതിരിയുണ്ട് പോലും.ഇത് അവന്റെ മാമന്‍ ആണ്.ഇവന്റെ കൂട്ടുകാരന്‍ പറഞ്ഞാതാണ്."ഒപ്പമുള്ള ആളെ നോക്കി പറഞ്ഞു.

പിന്നീടു പറഞ്ഞത് അയാളാണ്.

"അവസാനമായി അയാളെയും കൂടി ഒന്ന് കാണിക്കാം.ഇവനില്‍  ആയിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ.പക്ഷെ അവന്‍ തന്നെ അത് നശിപ്പിച്ചു.കുടിച്ചു കൂത്താടി നടന്നു അവിടെ ഹൈദ്രബാദില്‍ .അതൊക്കെ .പിന്നെ അറിഞ്ഞതാണ്.അതിനിടയില്‍ പറ്റിയതാണ് അപകടം.ഇപ്പോള്‍ എട്ടു കൊല്ലമായി.ഇവന്‍ കാരണം ഇവന്റെ ഇളയ പെണ്ണിന്റെ കല്യാണം നടക്കുനില്ല ,വയ്യാതെ കിടക്കുന്നവന്റെ പെങ്ങളെ ആര്‍ക്കു വേണം.ആലോചനകള്‍ ഒക്കെ ഒന്നൊന്നായി മുടങ്ങുന്നു.ഇവനുവേണ്ടി എത്ര ചിലവാക്കി .എത്ര എത്ര .എന്നിട്ടും ....ഇവന്‍ ഇപ്പോള്‍ ഒരു ബാധ്യതയിരിക്കുന്നു...:"

"അച്ചുവേട്ടാ ....." മറ്റെയാള്‍ പറയുന്നതില്‍ നിന്നും തടഞ്ഞു .പെട്ടെന്ന് സ്വിച്  ഇട്ടതു പോലെ അയാള്‍ നിറുത്തി.കാരണം ചെറുപ്പകാരന്‍ അവരുടെ അടുക്കല്‍ എത്തിയിരുന്നു.അയാളുടെ മുഖത്ത് നോക്കുവാന്‍ പറ്റിയില്ല ,ആര്‍ക്കും...അയാള്‍ ഇവര്‍ പറഞ്ഞത് കേട്ടിരിക്കുമോ?ചെറുപ്പകാരന്‍ സീറ്റില്‍ ഇരുന്നു.ഒന്നും അയാള്‍ കേട്ടിരിക്കില്ല ,അവര്‍ അങ്ങിനെ ആശ്വസിച്ചു.പിന്നെ സംഭാഷണങ്ങള്‍ ഒന്നും ഉണ്ടായില്ല.

വണ്ടി നീങ്ങി കൊണ്ടിരുന്നു.നിറഞ്ഞും കൊണ്ടിരുന്നു.നമ്മുടെ അടുത്ത സീറ്റില്‍ ഒക്കെ ആള്‍കാര്‍ വന്നു.എല്ലാവരും ഭക്ഷണം കഴിച്ചു കിടക്കുവാന്‍ തുടങ്ങി,ഞങ്ങളും അതുതന്നെ ചെയ്തു.ഞാന്‍ അപ്പര്‍ ബര്‍ത്തിലേക്ക് കയറി.പെട്ടെന്നാണ് ഉറക്കം പിടികൂടിയത്.

എപ്പോഴോ എന്തോ കരച്ചില്‍ കേട്ടാണ് ഉണര്‍ന്നത്.പ്രായമായ രണ്ടുപേരും കരഞ്ഞു പരിഭ്രന്തരായി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു.തിരക്കുന്നു.കംപാര്‍ട്ടുമെന്റ് മൊത്തം ഉണര്‍ന്നു.കാര്യം തിരക്കി.ചെരുപ്പകാരനെ കാണാനില്ല.പലതരം അഭിപ്രായങ്ങള്‍ വന്നു.ചെയിന്‍ വലിക്കുവാനും പരാതിപെടാനും ഒക്കെ ...യാത്ര വൈകുന്നതിനാല്‍ വണ്ടി നിര്‍ത്തുന്നതിനെ ആരും പ്രോത്സാഹിപ്പിച്ചില്ല .നമ്മുടെ സമൂഹം സ്വാര്ത്തന്മാരായി കൊണ്ടിരിക്കുകയാണല്ലോ .

ശബ്ധം കേട്ട് ടി.ടി.ഇ വന്നു.അയാള്‍ മൊബൈലില്‍ ആരെയോ വിളിച്ചു .പിന്നെ പരാതിക്കാരായവരോട് എന്തോ പറഞ്ഞു.അപ്പോഴേക്കുംവണ്ടി  ഏതോ സ്റ്റേഷന്‍ എത്തിയിരുന്നു.വണ്ടി നിന്നു.കുറച്ചു പോലീസുകാര്‍ വന്നു ടി ടി ഇ ഓടും അവരോടും സംസാരിച്ചു.അവര്‍ കണക്റ്റ് ഉള്ള കമ്പാര്‍ട്ട് മെന്റുകള്‍ ഒക്കെ നോക്കി.അയാളെ കണ്ടില്ല .പോലീസുകാര്‍ പറഞ്ഞത് അനുസരിച്ച് അവര്‍ രണ്ടുപേരുംബാഗ്ഗജ് ഒക്കെ എടുത്തു അവിടെ ഇറങ്ങി.

കുറച്ചു കഴിഞ്ഞു വണ്ടി നീങ്ങി.പിന്നെ ഉറക്കം വന്നില്ല .മനസ്സ് മുഴുവന്‍ ആ ചെറുപ്പകാരന്‍ ആയിരുന്നു.അയാള്‍ എവിടെപോയി ?ഇവര്‍ അയാളെ കുറിച്ച് പറഞ്ഞത് അയാള്‍ കേട്ടിരിക്കുമോ ?അത് കൊണ്ട് വല്ല കടുംകൈ  .......?

തിരുവനന്തപുരത്തെ  ജോലി ഒക്കെ കഴിഞ്ഞു അന്ന് വൈകിട്ടത്തെ ട്രെയിനില്‍ തന്നെ നാട്ടിലേക്ക് മടങ്ങി.അടുത്തിരുന്ന ആളില്‍ നിന്നും കിട്ടിയ സായാഹ്ന പത്രത്തില്‍ പുഴയില്‍ നിന്ന് കിട്ടിയ ഒരു ഒരു ശവത്തെ കുറിച്ചുള്ള വാര്‍ത്ത ഉണ്ടായിരുന്നു.ഇന്നലെ രാത്രി ട്രെയിനില്‍ നിന്നും മിസ്സായ വികലാംഗനായ ഇയാള്‍ ട്രെയിനില്‍ നിന്നും വീണതായിരിക്കുമെന്നു കരുതുന്നു എന്നും.

മനസ്സില്‍ ഉണ്ടായിരുന്ന ഒരു സംശയം കൂടി  അതോടെ വിട്ടു പോയി.താന്‍ കുടുംബത്തിനു ഒരു അധിക ബാധ്യതയാണെന്ന് അയാള്‍ മനസ്സിലാക്കിയിരിക്കുന്നു...തന്റെ പ്രിയപെട്ടവരില്‍ നിന്നും തന്നെ ...

കഥ :പ്രമോദ് കുമാര്‍ .കെ.പി




3 comments:

  1. കഥയായത് നന്നായി

    ReplyDelete
  2. ആരോഗ്യവും വരുമാനവും കുറയുമ്പോള്‍ എല്ലാവരും ഒരു ബാദ്ധ്യതയായി മാറും, നല്ല കഥ.

    ReplyDelete