Saturday, December 29, 2012

രാജ്യത്തെ സ്നേഹിക്കൂ ....

എല്ലാവരും രാജ്യത്തെ സ്നേഹിക്കുന്നതിലും കൂടുതല്‍ ഇപ്പോള്‍ മതത്തെ സ്നേഹിക്കുന്നു.അത് തന്നെയാണ് ലോകം മുഴുവന്‍ പടരുന്ന തീവ്രവാദത്തിനു കാരണം.അതുകൊണ്ട് തന്നെ കാഷ്മീരിലെയും ഗാസയിലെയും മറ്റും പ്രശ്നങ്ങള്‍ ഒരിക്കലും അവസാനിക്കുനില്ല.ഇത് മുതലെടുത്തു തമ്മില്‍ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാന്‍ പലരും ഓണ്‍ലൈനില്‍ കൂടി ശ്രമിക്കുന്നു. 
 
ഇന്ത്യയിലായാലും ഈജിയ്പ്തില്‍ ആയാലും പാകിസ്ഥാനില്‍ ആയാലും മരണം നഷ്ടം തന്നെയാണ് ..ഒരിക്കലും നികത്തുവാന്‍ ആകാത്ത നഷ്ടം .അതൊക്കെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിച്ചു കാണാതെ മനുഷ്യനാണ് മരിച്ചതെന്ന് എന്നാണ് നമ്മള്‍ക്ക് തോന്നിതുടങ്ങുക.ഗാസയില്‍ മരിച്ചു വീഴുന്നത് ചിലര്‍ ഓണ്‍ ലൈനില്‍ കൂടി വിളംബരം ചെയ്തപ്പോള്‍ (ആഘോഷിച്ചപ്പോള്‍) നമ്മുടെ നാട്ടിലും തൊട്ടു കിടക്കുന്ന രാജ്യത്തും മരിച്ചുവരെ കണ്ടില്ല.ഗാസക്ക് വേണ്ടി ദിനവും ഉപവാസവും ആച്ചരിച്ചവര്‍ ബോംബെ തീവ്രവാദികള്‍ ആക്രമിച്ചതിന്റെ വാര്‍ഷികത്തിന് അതില്‍ മരണമാടഞ്ഞവരെ ഓര്‍ത്തില്ല ..അവര്‍ക്കുവേണ്ടി ഒരു വരിപോലും എഴുതിയില്ല.ഇത് ഇങ്ങിനെ തുടരുന്ന കാലത്തോളം ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കും...ഒരിടത്തു അല്ലെങ്കില്‍ മറ്റൊരിടത്ത് ...രാജ്യമാണ് മതത്തെക്കാളും വലുതെന്നു ഓരോരുത്തരും തിരിച്ചരിയുന്നതുവരെ ......

Friday, December 28, 2012

പുതുവത്സരാശംസകള്‍

വീണ്ടും ഒരു പുതുവര്‍ഷം കൂടി വരുന്നു.എല്ലാ പുതുവര്‍ഷം വരുമ്പോളും നമ്മള്‍ ആ വര്‍ഷം പുതുതായി എന്തെങ്കിലും ഒക്കെ ചെയ്യണമെന്നു വിചാരിക്കും.സിഗരറ്റ് ഉപയോഗിക്കുന്നവന്‍ അത് ഉപേക്ഷിക്കണം എന്നും മദ്യപാനി കുടി നിര്‍ത്തണം എന്നും തുടങ്ങി പുതിയ വീടോ വാഹനമോ വാങ്ങണം എന്നുവരെ ചിന്തിക്കും .ചിലര്‍ക്ക് ആ വര്ഷം മുതല്‍ സമ്പാദ്യം തുടങ്ങാന്‍ ആഗ്രഹിക്കും.ചിലര്‍ ആ വര്‍ഷം മുതല്‍ മര്യാദരാമന്‍മാര്‍ ആയിമാറുവാന്‍ ചിന്തിക്കും .പക്ഷെ പലതും പലര്‍ക്കും നടക്കാറില്ല എന്നതാണ് സത്യം.ഈ പുതു വര്‍ഷത്തിലും അങ്ങിനെ എന്തെങ്കിലും ആക്കാം എന്ന് വിചാരിച്ചു നടക്കുകയാണ് നമ്മളില്‍ പലരും.എത്ര പേര്‍ക്ക് അത് നടത്തുവാന്‍ കഴിയുമെന്നു കണ്ടറിയണം.

മുന്‍പ് കേട്ട ഒരു കഥ പറയാം.കണ്ണന്‍ എന്ന ബാലന് ഒരു കളിപ്പാട്ടത്തോട് അതിയായ ഭ്രമം തോന്നി .എങ്ങിനെയെങ്കിലും അത് വാങ്ങണം എന്ന മോഹം.വീട്ടിലെ സ്ഥിതി അനുസരിച്ച് അവനു അത് വാങ്ങികൊടുക്കുവാന്‍ തരമില്ല.നൂറു രൂപയോളം വേണം.കളിപ്പാട്ടത്തിനു അത്രയും ചിലവാക്കുവാന്‍ അവന്റെ അച്ഛന്‍ മുതിരില്ല.അവന്‍ തന്നെ  എന്തെങ്കിലും ജോലിചെയ്തു അത്രയും ഉണ്ടാക്കുവാന്‍ തീരുമാനിച്ചു.ആദ്യം അവന്‍ ഒരുചായകടയില്‍ ചെന്ന് അന്യേഷിച്ചു .അവിടെ കൂട്ടിയിട്ടിരിക്കുന്ന ഗ്ലാസും പ്ലേറ്റുമൊക്കെ കഴുകി കൊടുത്താല്‍ ഇരുപതുരൂപ കൊടുക്കാം എന്ന് പറഞ്ഞു.അവനു സമ്മതം ആയില്ല.അവനു നൂറു രൂപ കിട്ടുന്ന ജോലി വേണം.പിന്നെ പച്ചക്കറികടയിലെചേട്ടന്‍  പച്ചക്കറികള്‍ വേര്‍തിരിച്ചുവെച്ചാല്‍ അമ്പതു രൂപ കൊടുക്കാമെന്നു പറഞ്ഞു അതും അവനു സമ്മതമായില്ല .അന്ന് മുഴുവന്‍ അലഞ്ഞിട്ടും അവനു നൂറു രൂപയുടെ പണി കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.വളരെ വിഷമത്തോടെ വരുന്ന അവനോട് അവന്റെ മുത്തശ്ശി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു .അവനെ മറുപടി കേട്ട അവര്‍ ചിരിച്ചു .പിന്നെ കുററപെടുത്തി കൊണ്ട് അവനോടു ചോദിച്ചു .
"നീ ഓരോ പണിയും ഒന്നൊന്നായി വേഗം വേഗം തീര്‍ത്തിരുന്നുവെങ്കില്‍ ഇപ്പോള്‍ നിനക്ക് ആ കളിപ്പാട്ടം കൊണ്ട് കളിക്കാമായിരുനില്ലെ ?"
അവനു അപ്പോളാണ് അവന്‍ ചെയ്ത മണ്ടത്തരം ഓര്‍ത്തത്‌.വെറുതെ നൂറുരൂപയുടെ ജോലി തേടി അലയുന്ന സമയത്ത് കിട്ടിയ ജോലി ചെയ്തിരുന്നുവെങ്കില്‍ ?പിറ്റേന്ന് തന്നെ അവന്‍ അവന്റെ ആഗ്രഹം സഫലീകരിച്ചു.

നമ്മള്‍ പലരും ആ കുട്ടിയെ പോലെയാണ് .എല്ലാം ഒന്നിച്ചു വരുവാന്‍ മാത്രം പരിശ്രമിക്കും.അതാണെങ്കില്‍ ഒരിക്കലും വരികയുമില്ല .പലതുള്ളി പെരുവെള്ളം എന്ന് മനസ്സില്‍ പോലും ഉണ്ടാകില്ല .സിഗരറ്റു  വലിക്കുന്നവന് ഒരു സുപ്രഭാതത്തില്‍ അത് പൂര്‍ണമായി നിറുത്തുവാന്‍ പറ്റില്ല.നിര്‍ത്തിയാല്‍ തന്നെ വീണ്ടും തുടങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.അത് കൊണ്ട് വലിക്കുന്നതിന്റെ എണ്ണം കുറച്ചു കുറച്ചു കൊണ്ടുവരിക.ക്രമേണ നിര്‍ത്തുക. മദ്യപാനിയും ഈ ശൈലി തന്നെയാണ് സ്വീകരിക്കേണ്ടത് .അല്ലാതെ ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് മദ്യത്തെ ബഹിഷ്കരിച്ചതുകൊണ്ട് കാര്യം ഉണ്ടെന്നു തോന്നുനില്ല.ഏതു അവസരത്തിലും അവന്‍ വീണ്ടും അതില്‍ തന്നെ തിരിച്ചു പോയേക്കാം.ഒരു കാര്യം ചെയ്യുന്നുവെങ്കില്‍ അത് ആദ്യം മനസ്സില്‍ ഉറപ്പിക്കണം.അത് എന്തായാലും നടത്തും എന്ന് ...എന്നാല്‍ മാത്രമേ വിജയകരമായി നടപ്പിലാക്കുവാന്‍ കഴിയൂ.

നമ്മള്‍ എല്ലാം ഒറ്റയടിക്ക് കിട്ടുവാനും നടപ്പിലാക്കുവാനും ശ്രമിക്കുന്നത് കൊണ്ടാണ് പല കാര്യങ്ങളും നടക്കാതെ പോകുന്നത്.എല്ലാം കുറച്ചില്‍ നിന്നും തുടങ്ങിയാല്‍ ഒടുക്കം രക്ഷപെടാം.മദ്യം സിഗരറ്റ് ,മയക്കുമരുന്ന്  എന്നിവ കുറച്ചില്‍ നിന്നും തുടങ്ങിയാല്‍ കഥ മാറും

.ഓരോ ദിവസവും മണിക്കൂറും എന്തിനു നിമിഷം പോലും വിലപെട്ടതാണ് .അത് നമ്മള്‍ ആരും മനസ്സിലാക്കുനില്ല.അത് കൊണ്ട് ഒരിക്കലും സമയം നഷ്ട്ടപെടുതരുത്.എല്ലാ നിമിഷവും ആവും വിധം പ്രയോജനപെടുത്തണം.ഒരു കാര്യത്തിനും  പുതുവത്സരം ആരംഭിക്കുംവരെ വരെ കാത്തുനില്‍ക്കരുത്.ഇന്ന് ചെയ്യേണ്ടത് ഇന്ന് തന്നെ ചെയ്യണം.അത് മാറ്റി വെക്കുമ്പോള്‍ ആണ് എല്ലാം കീഴ്മേല്‍ മറിയുന്നത്.എല്ലാറ്റിനും എല്ലാ കാര്യത്തിനും ഒരു പ്ലാനിംഗ് വേണം .അത് നമ്മള്‍ക്ക് കഴിയുന്നതിനു അനുസരിച്ചു വേണം അത് ഉണ്ടാക്കുവാന്‍.അത് അനുസരിച്ച് കാര്യങ്ങള്‍ ചെയ്‌താല്‍ ജീവിതം കൂടുതല്‍ സന്തോഷകരമാക്കം.ടെന്‍ഷന്‍ നമ്മളില്‍ നിന്നും അകലുന്നത് നല്ലതാണു ...അല്ലെങ്കില്‍ അകറ്റുന്നത് .

നമ്മള്‍ എത്രകാലം ജീവിക്കുന്നു എന്നല്ല നമ്മുടെ ജീവിതം എത്രപേര്‍ക്ക് പ്രയോജനപ്പെടും എന്നതാണ് നമ്മള്‍ ചിന്തിക്കേണ്ടത് .എല്ലാ മനുഷ്യന്റെ ഉള്ളിലും ഒരു മൃഗം ഉണ്ടെന്നാണ് പറയപ്പെടുന്നത്‌.അവ പലപ്പോഴും നമ്മള്‍ തന്നെ തളച്ചിടുകയാണ്‌ .പക്ഷെ  ഇപ്പോള്‍ കൂടുതല്‍ മൃഗങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു.അവ യഥേഷ്ടം നമ്മള്‍ക്കിടയില്‍ വിലസുന്നുമുണ്ട്.അത് കൊണ്ട് തന്നെയാണ് ഇവിടെ ദിനംപ്രതി മോശപെട്ട വാര്‍ത്തകള്‍ നമ്മള്‍ക്ക് കേള്‍ക്കേണ്ടി വരുന്നത്.  ഇവരെയൊക്കെ തളക്കുവാന്‍ നമ്മള്‍ ഒരാള്‍ക്ക് മാത്രംപൂര്‍ണമായും  കഴിയണമെന്നില്ല..കഴിയണമെങ്കില്‍ അവനവന്‍ തന്നെ മനസ്സ് വെക്കണം.അവന്റെ ഉള്ളിലെ മൃഗത്തെ ഒരിക്കലും പുറത്തേക്കു വിടരുത്.അല്ലെങ്കില്‍ നമ്മള്‍ കൂട്ടമായി ചേര്‍ന്നാല്‍ മാത്രമേ ഇവറ്റകളെ പിടിച്ചുകെട്ടുവാന്‍ കഴിയൂ.

ഇതൊക്കെയും എല്ലാ കാലത്തും നമ്മളില്‍ പലരും പറഞ്ഞു കൊണ്ടിരിക്കുന്നതാണ്.പക്ഷെ നമ്മള്‍ ഇതൊക്കെ ഒരിക്കലും നടപ്പാക്കാന്‍ മുതിരുനില്ല.ഒന്നാമത് ആര്‍ക്കും സമയമില്ല എന്നാണ് പറയുന്നത്.ശരിയായ ദിശയില്‍ പോയാല്‍ എല്ലാറ്റിനും സമയം ഉണ്ടാകും.ആ സമയമാണ് നല്ല നാളെ ഉണ്ടാക്കുവാന്‍ നമ്മള്‍ വിനിയോഗിക്കേണ്ടത്.അല്ലെങ്കില്‍ ഒരിക്കലും സൈര്യം തരാത്ത ഒരു സമൂഹത്തില്‍ നമ്മള്‍ മരിച്ചു ജീവിക്കേണ്ടി വരും.

അതിനിടവരുത്താതെ ശാന്തിയുടെ ലോകത്തിലേക്ക്‌ വെളിച്ചം പകരുവാന്‍ നമ്മള്‍ക്ക് ഒരു ദീപം തെളിക്കാം.എല്ലാവരും ദീപം തെളിക്കുമ്പോള്‍ ഇവിടെ എപ്പോഴും സന്തോഷവും സമാധാനവും നന്മയും നിലനില്‍ക്കും .
.

പുതുവത്സരാശംസകള്‍ 

Wednesday, December 26, 2012

ഇങ്ങിനെ ഒരാള്‍

ക്രിസ്തുമസ്സിന്റെ തലേദിവസം .കേരളത്തിന്റെ തലസ്ഥാനത്തു നിന്ന് കര്‍ണാടകയുടെ തലസ്ഥാനത്ത് എത്തിച്ചേരുവാന്‍ ഐലണ്ടിന്റെ വരവും കാത്തിരിക്കുന്നു.പ്ലാറ്റ്‌ഫോറം നിറഞ്ഞു നില്‍ക്കുന്ന ജനങ്ങള്‍ .എല്ലാവരും ഈ വണ്ടിക്കു തന്നെയാണെങ്കില്‍ തെണ്ടിപോകും .റിസര്‍വ് ചെയ്തത് കൊണ്ട് എന്റെ സീറ്റ്‌ ഉണ്ടാകുമെന്ന് ഉറപ്പാണ്‌.എന്നാലും ഒരു പേടി .ഈ തിരക്കില്‍ കയറുവാന്‍ പറ്റുമോ ?പകല്‍ സിറ്റിംഗ് റിസര്‍വ് കൊടുക്കുന്നതിനാല്‍ പലരും റിസേര്‍വ് ചെയ്താണ് വരിക.ഒന്ന് രണ്ടു പ്രാവശ്യം ഈ കാരണം പറഞു ചിലരോട് കയര്‍ക്കേണ്ടി വന്നിട്ടുമുണ്ട്.

വണ്ടി കൃത്യസമയത്ത് തന്നെ വന്നു.ഒരുവിധം കയറിപറ്റി.എന്റെ സീറ്റും നോക്കി നടന്നു.ഭാഗ്യം ആരും എന്റെ സീറ്റ്‌ കയ്യേറിയിട്ടില്ല..ബാഗുകള്‍ ഒക്കെ വെച്ച് സീറ്റിലിരുന്നു.അടുത്ത് തന്നെ കുറച്ചു പ്രായം തോന്നുന്ന ഒരാള്‍ ഇരിക്കുന്നു.അയാള്‍ ഒഴിച്ച് മട്ടിള്ളവര്‍ ഒക്കെ ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകിഇരിക്കുന്നു.ആരും ആരെയും ശ്രദ്ധിക്കുനില്ല.പാട്ട് ആസ്വദിക്കുന്നു.പണ്ടൊക്കെ ആള്‍ക്കാര്‍ കൂടുതല്‍ പരിചയപ്പെടുന്നതും വിശേഷങ്ങള്‍ പങ്കു വെക്കുന്നതും ട്രെയിനില്‍ ആണെന്ന് കേട്ടിട്ടുണ്ട്.ഇപ്പോള്‍ ആകെ മാറി .ആര്‍ക്കും ആരെയും പരിച്ചയപെടുവാന്‍ താല്പര്യം ഇല്ല .എല്ലാവരും സ്വന്തം കാര്യത്തില്‍ മാത്രം ശ്രദ്ധിക്കുന്നു..ഇങ്ങിനത്തെ പരിചയപ്പെടല്‍ പലതരം അപകടങ്ങളും റെയില്‍വേ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്‌.അത് കൊണ്ട് തന്നെയാവണം എല്ലാവരും തന്നിലേക്ക് മാത്രം  ഒതുങ്ങുന്നു.ഞാനും സമയം കളയുവാന്‍ പാട്ടുകേള്‍ക്കുകയാണ് നല്ലതെന്ന് തോന്നി.ബാഗില്‍ നിന്നും ഇയര്‍ഫോണ്‍ തപ്പുമ്പോള്‍ വെറുതെ പ്രായം കൂടിയ ആളെ നോക്കി.

അയാള്‍ ചിരിച്ചു .ഞാനും ചിരിച്ചു
"എവിടെക്കാണ്‌ ?"
"ബാംഗ്ലൂര്ക്ക് "
"ഞാനും ബംഗ്ലൂര്‍ക്കാണ് ...എന്റെ മകനും കുടുംബവും അവിടെയാണ്.കൊച്ചുമകന് ബെസ്റ്റ് സ്റ്റുഡന്റ്റ് അവാര്‍ഡ്‌ കിട്ടി.അവരെ കാണുവാന്‍ പോകുന്നു  "
ഇനി എതായാലും അയാളോട് കത്തി വെക്കാം .വിരസത അകറ്റുകയുമാവം.
അയാള്‍ പറഞ്ഞു തുടങ്ങി .
"കാലം വല്ലാതെ മാറിപോയി.ആര്‍ക്കും സംസാരിക്കാന്‍ സമയമില്ല.പരിചയപെടുവാന്‍ പോലും ....അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ആളുകള്‍ കൂടുതല്‍ ഡോക്ടറെ കാണുന്നത് എന്തിനാനെന്നു പറയാമോ ?"
"കാന്‍സര്‍ ?"
"അതിപ്പോഴേ കൂടുതല്‍ അല്ലെ ?'
"പിന്നെ ?"
"കേള്‍വി കുറവിന് ..ഓരോരുത്തന്‍ ദിവസവും എട്ടും പത്തും മണിക്കൂര്‍ ആണ് ഇത് ചെവിയില്‍ തിരുകി പാട്ട് കേള്‍ക്കുന്നത് .ഇവന്റെ ഒക്കെ ചെവി എപ്പോഴാണ് അടിച്ചുപോകുക എന്നെ നോക്കേണ്ടൂ "
ഞാന്‍ ചിരിക്കുക മാത്രം ചെയ്തു .ഒന്നും പറഞ്ഞില്ല  കാരണം ഞാനും ആ കൂട്ടത്തിലാണ്.

വണ്ടി സ്ലോ ആയി.അടുത്ത സ്റ്റേഷന്‍ എത്തിയിരിക്കുന്നു.കുറേപേര്‍ നമ്മളുടെ ബോഗിയിലേക്കു കയറി.കൂടുതലും യുവാക്കള്‍ .എല്ലാവരും ഇപ്പോഴത്തെ ഫാഷന്‍ പടയില്‍ പെട്ടത്.നമ്മളുടെ കഥാപാത്രം അവരെയൊക്കെ വല്ലാത്തൊരു നോട്ടം നോക്കി.ഒരുതരം പുഛഭാവത്തില്‍ ..ഇഷ്ടപെടാത്തത് പോലെ ..
എന്നിട്ട് പറഞ്ഞു
 "കുറെയെണ്ണം ഇറങ്ങിയിരിക്കുന്നു മീശവടിച്ചു താടി മാത്രം വെച്ച് ...ഇവരുടെ മതത്തിന്റെ  സ്റ്റൈല്‍ ആണ് പോലും .ഇവരൊക്കെ ഇവിടെയാണ്‌ ജീവിക്കുന്നത് എന്നാ ബോധം വേണ്ടേ ?"
"ഹേയി അങ്ങിനെ ഒന്നും ഇല്ല ,ഇപ്പോള്‍ എല്ലാവരും അങ്ങിനെ ചെയ്യാറുണ്ട് .ഇപ്പോഴത്തെ ട്രെന്റ് ആണ്.അതില്‍ മതമോ ജാതിയോ ഒന്നും ഇല്ല.എല്ലാ മതക്കാരും ചെയ്യാറുണ്ട് "

ട്രെയിന്‍ ഓടിക്കൊണ്ടിരുന്നു ,സ്റ്റേഷന്‍ പലതും മാറി മറിഞ്ഞു ,ആള്‍ക്കാരും യാത്രക്കാരും.അയാള്‍ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു .ഇപ്പോഴത്തെ പരിഷ്കാരങ്ങളും  മറ്റു പലതും  അയാള്‍ക്ക്‌  അത്ര ദഹിക്കുനില്ല.പലതിലും  കുറ്റം മാത്രം പറഞ്ഞു കൊണ്ടിരിക്കുന്നു.ചിലത് നല്ല കാര്യങ്ങളും പറയുന്നുണ്ട് .ഞാന്‍ കേള്‍വിക്കാരന്‍ മാത്രം ആയി.

ഇരുട്ട് പറന്നു തുടങ്ങി.എല്ലായിടത്തും നക്ഷത്രവിളക്കുകള്‍ കത്തികൊണ്ടിരിക്കുന്നു.ചിലയിടത്ത് കുറച്ചു അധികം തോരണവും ഒക്കെ ..അയാള്‍ ഒക്കെ വീക്ഷിക്കുന്നുണ്ട് .പിന്നെ പറഞ്ഞു.
"ഇവറ്റകള്‍ക്ക് വേറെ പണി ഒന്നും ഇല്ലേ ?ഈ കറണ്ട് കട്ട് ഒളള  സമയത്ത് വെറുതെ ഇത്രയധികം കറണ്ട് വെറുതെ കളയാന്‍ .ഇതൊക്കെ നമ്മളാണ് അനുഭവിക്കേണ്ടത് .ഇനി ഇതിന്റെ പേരില്‍ കറന്റ് കട്ട്‌ രണ്ടു മണിക്കൂര്‍ ആക്കും .സ്റ്റാര്‍ തൂക്കി കത്തിച്ചില്ലെങ്കില്‍ ക്രിസ്തുമസ്സ് ആഘോഷം ആകില്ലേ ?നമ്മുടെ മന്ത്രി പറഞ്ഞതൊന്നും ഇവറ്റകള്‍ കേള്‍ക്കില്ലേ ?അയാള്‍ പറഞ്ഞു കൊണ്ടിരുന്നു.

ഈ മതങ്ങള്‍ ഒക്കെ പ്രശ്നം ആണ്.ഒരൊറ്റ മതം മാത്രം മതി.എങ്കില്‍ ഇവിടെ സമാധാനം ഉണ്ടാകു മായിരുന്നു.ഇപ്പോള്‍ എവിടെ നോക്കിയാലും മതഭ്രാന്തു പിടിച്ചു നടക്കുകയല്ലേ മനുഷ്യര്‍.ചിലര്‍ക്ക് അവര്‍ മാത്രം മതി ലോകത്തില്‍ എന്നാണ് ചിന്ത,ചിലര്‍ക്ക് അവരുടെ എണ്ണം കൂട്ടണം.

ഇതുവരെ അയാള്‍ ആരെന്നു മനസ്സിലായില്ല.എല്ലാവരെയും കുറ്റം പറയുന്നുണ്ട് .പെട്ടെന്ന് കൂട്ടത്തില്‍ യാത്ര ചെയ്യുന്ന ഒരാള്‍  ചോദിച്ചു
"സാറിന്റെ പേര് ?'അപ്പോഴാണ്‌ ഞാനും പേര് ചോദിചില്ലല്ലോ എന്നോര്‍ത്തത് .
"ഞാന്‍ ബി.കെ .നായര്‍"
"എവിടേക്കാണ്  പോകുന്നത് ?'
"ബംഗ്ലോരില്‍ ചെറുമകന് അവാര്‍ഡ് കിട്ടി ..........."
"മകന്റെ പേര് ?"
"അനില്‍ കെ .നായര്‍ "
"ചെറു മകന്‍ ?"
"ഷൈന്‍ നായര്‍ "

"നിങ്ങളാണോ ഒരൊറ്റ മതം മതിഎന്ന് പറയുന്നത്.നിങ്ങള്‍ നിങ്ങളുടെ സ്വന്തമായ പേരുപോലും പറയുന്നില്ല.പറയുന്നത് ബി കെ നായര്‍.ഇതില്‍ പേര് എവിടെ ?മുഴച്ച്  നില്‍ക്കുന്നത്  ജാതി മാത്രം.ഹിന്ദു മതത്തെ അപ്പാടെ വിഭചിച്ച നിങ്ങള്‍ക്ക് ഒരൊറ്റ മതം എന്ന് പറയാന്‍ എന്ത് അര്‍ഹത?കൂടാതെ രണ്ടു തലമുറക്ക് കൂടി നിങ്ങള്‍ ജാതിപേര് ചാര്‍ത്തിയിരിക്കുന്നു. പറയുവാന്‍ എല്ലാവര്ക്കും കഴിയും ,പ്രവര്‍ത്തിക്കുവാന്‍ ആണ് പ്രയാസം .മതവും ജാതിയും ഒക്കെ വേണം.അത് മനസ്സില്‍ മാത്രം കൊണ്ടുനടക്കുന്നവരാകണം.അല്ലാതെ അതിനുവേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കുന്ന സമൂഹമാകരുത്.നമ്മള്‍ നമ്മളില്‍ നിന്നും നന്മ ശീലിച്ചു തുടങ്ങണം.എന്നാലെ  നമ്മുടെ തലമുറകള്‍ക്ക് അതിന്റെ പ്രയോജനം കിട്ടൂ ......."

അയാളുടെ മുഖം കടന്നല്‍  കുത്ത് കൊണ്ടതു പോലെ  ചുവന്നു.അയാള്‍ ഒരക്ഷരം മിണ്ടിയില്ല.അയാളുടെ ദയനീയ ഭാവം കണ്ടോ എന്തോ അപരിചിതനും നിര്‍ത്തി.

പെട്ടെന്ന് അയാള്‍ എഴുനേറ്റു ബാഗില്‍ നിന്നും ഇയര്‍ഫോണ്‍ എടുത്തു ചെവിയില്‍ വെച്ച് പാട്ട് കേട്ട് തുടങ്ങി.ചെവി അടിച്ചുപോകുന്ന കാര്യത്തെ  പറ്റി അയാളോട് എന്തോ പറയണം എന്ന് തോന്നിയെങ്കിലും അയാളുടെ ദയനീയ ഭാവം എന്നെയും  അതില്‍ നിന്നും വിലക്കി .



Saturday, December 22, 2012

ഇരിക്കട്ടെ എന്റെയും വക ചിലത് .....

നമ്മള്‍ എല്ലാ കാര്യത്തിലും അങ്ങിനെയാണ് ..എന്തെങ്കിലും പ്രശ്നം വന്നാല്‍ കുറച്ചുകാലം പ്രതികരിക്കും.ഫേസ് ബുക്കും മറ്റു സോഷ്യല്‍നെറ്റ് വര്‍ക്കിലും എല്ലാവരും അതിനെ കുറിച്ച് വാ തോരാതെ സംസാരിക്കും .ഈ ഞാന്‍ അടക്കം.പിന്നെ പിന്നെ എല്ലാവര്ക്കും മടുക്കും.ഇനി അടുത്ത പ്രശ്നം വരുന്നതുവരെ അടങ്ങിയിരുന്നു എന്തെങ്കിലും പുതിയതു വരുന്നതുവരെ കാത്തു കിടക്കും.ഇപ്പോള്‍ ദല്‍ഹി സംഭവത്തോടെ ഇതൊക്കെ വീണ്ടും ചര്‍ച്ചകള്‍ക്ക് വരുന്നു.പക്ഷെ എത്ര കാലം?

സൗമ്യ എന്ന സഹോദരിയെ (പലരും അവരെ അങ്ങിനെ വിളിച്ചു തുടങ്ങി )ഗോവിന്ധചാമി എന്ന കാട്ടാളന്‍ പീഡിപ്പിച്ചു കൊന്നപ്പോള്‍ കോടിക്കണക്കിനു നാവുകള്‍ പ്രതികരിച്ചു.ഭരണവര്‍ഗവും പോലീസും ഒക്കെ ജാഗരൂഗരായി.അനേകം അഭിപ്രായങ്ങള്‍ വന്നു .പലതും നടത്തികളയും എന്ന് പലരും വീമ്പു പറഞ്ഞു..ഒന്നും നടന്നില്ലെങ്കിലും പീഡനങ്ങള്‍ മുറക്ക് നടന്നു.പലതും ഇപ്പോള്‍ മറനീക്കി പുറത്തു വരുന്നു.

പത്തു വര്ഷം ആയി പീഡിക്കപെട്ടവര്‍ ആറേഴു മാസമായി പീഡിതരായവര്‍...ഒക്കെയും ..ഇവ പുറത്തു വരാത്തതിനു പല കാരണങ്ങള്‍ ഉണ്ടാവാം .പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ പ്രായം ചെന്നവര്‍ പോലും ഇരകള്‍ ആയിട്ടുണ്ട്‌.പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പേടി കാണും ,അല്ലെങ്കില്‍ പറയരുതെന്ന് ഭീക്ഷണിപെടുത്തിയിരിക്കും.പക്ഷെ വലിയ കുട്ടികള്‍ ..അവര്‍ എന്തെ ആരോടും പറഞ്ഞില്ല ?സഹോദരനാലും കൂട്ടുകാരാലും  രണ്ടു വര്‍ഷമായി പലയിടത്തും കൊണ്ടുപോയി പീഡിപ്പിക്കപെട്ട യുവതി പിടിക്കപെട്ടപ്പോള്‍ മാത്രം വാ തുറന്നത് എന്തുകൊണ്ട് ?അഞ്ചും ആരും വര്‍ഷമായി ഉപദ്രവം നേരിടുന്ന വീട്ടമ്മ അവസാനം കൊലപാതകത്തില്‍ കലാശിച്ചപ്പോള്‍ മാത്രം രഹസ്യങ്ങള്‍ പുറത്ത് വിട്ടതെന്തുകൊണ്ട് ? ഇതിനൊക്കെ നൂറു നൂറു ന്യായമായ കാരണങ്ങള്‍ ഉണ്ടാവാം.അത് അവര്‍ പിടിക്കപെട്ടപ്പോള്‍ ഉണ്ടാക്കുന്ന ന്യായങ്ങള്‍ ആവാം .സ്വന്തം വീട്ടിലും നാട്ടിലും പോലും സ്ത്രീകള്‍ക്ക് രക്ഷ ഇല്ലാത്ത ഒരു രാജ്യത്താണ് നാം ഇപ്പോള്‍ .അത് കൊണ്ട് അതിന്റെ ഒക്കെ കാരണങ്ങള്‍ ചികഞ്ഞാല്‍ എവിടെയും എത്തുകയില്ല.ഇപ്പോള്‍ പിടിക്കപെട്ട എല്ലാ കേസിന് പിന്നിലും വില്ലത്തിയായി സ്ത്രീ കൂടി ഉണ്ടെന്നതാണ് രസകരം.

ഒരു ആണും പെണ്ണും പരസ്പരം അറിഞ്ഞു മനസ്സിലാക്കി ചെയ്യേണ്ട കാര്യമാണ് ഒരാളുടെ ആഗ്രഹമില്ലാതെ മറ്റൊരാള്‍ ബലമായി കീഴ്പെടുത്തി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.അത് ഇന്ത്യയുടെ തലസ്ഥാനത്ത് ആണ്  പോലും ഏറ്റവും കൂടുതല്‍ ചെയ്യപ്പെടുന്നത്.എല്ലാ മെട്രോ നഗരങ്ങള്‍ക്കും ഇതില്‍ നല്ല ആവറെജൂണ്ട് .എന്ത് കൊണ്ട് വലിയ നഗരങ്ങളില്‍ മാത്രം ഇതിന്റെ ശതമാനം കൂടുതല്‍ ?ഇതൊക്കെ ആണ് നമ്മള്‍ കൂടുതല്‍ ചിന്തിക്കേണ്ടത്.ഇതിനൊക്കെ ആണ് പരിഹാരം കാണുവാന്‍ ശ്രമിക്കേണ്ടത്.ഇപ്പോള്‍ ഇന്ത്യയിലെ നിലവിലെ നിയമപ്രകാരം അത്ര വലിയ ഭയക്കേണ്ടുന്ന ശിക്ഷ ഇല്ല.ഊരി പോരുവാനും പല പഴുതുകളും ഉണ്ട് ..അത് പലരും വിനിയോഗിക്കുന്നുമുണ്ട്.

ഒരു സ്ത്രീക്ക് സ്പര്ശനം എങ്കിലും മിനിമം വേണം ....പക്ഷെ ഒരു പുരുഷന് വികാരം വരുവാന്‍ കാഴ്ചകള്‍  മാത്രം മതി എന്നാണ് വായിച്ചറിഞ്ഞത്.അത് കൊണ്ട് ഇതിലൊക്കെ പുരുഷനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല .പലയിടത്തും സ്ത്രീയും തെറ്റുകാര്‍ ആണ് .ഇപ്പോഴത്തെ വസ്ത്രങ്ങളും ഫാഷനും ഒക്കെ ഇതില്‍ നല്ല പങ്കുണ്ട് .അടച്ചു വെക്കേണ്ടത് മര്യാദക്ക് അടച്ചുവെച്ചില്ലെങ്കില്‍ അതില്‍ പൂച്ചയും എലിയും നായയും ഒക്കെ കയറി നിരങ്ങും.പിന്നെ അതിനെയൊക്കെ തൂക്കികൊല്ലണം എന്ന് നിലവിച്ചിട്ടു കാര്യം ഇല്ല.

ഇപ്പോള്‍ സമൂഹത്തില്‍ സ്ത്രീ ഉപഭോഗ വസ്തുവാണ്.എന്തിനും ഏതിനും ഉപയോഗിക്കപെടുന്നത് അവളുടെ ശരീരം ആണ്.പരസ്യമായാലും സിനിമയായാലും ഒക്കെ കാശുണ്ടാക്കുന്നത് അവരുടെ ശരീരം വെച്ചാണ്.ഇതിനും ഒരു പരിധിവരെ കടിഞ്ഞാല്‍ ഇടണം

മയക്കുമരുന്നും മദ്യവും ആണ് വേറെ ഒരു വില്ലന്‍ .ഇതിന്റെ ഉപയോഗം ഇപ്പോള്‍ വളരെ കൂടുതലും ആണ്.ഇതിന്റെയൊക്കെ സ്വാധീനം ആണ് പലരെയും ഈ വിഷയത്തിലെങ്കിലും മാസ്റ്റര്‍ ആക്കുന്നത്,പലതിനും തുനിഞ്ഞിറങ്ങാന്‍ അവനെ പ്രേരിപ്പിക്കുന്നതും.ഇതൊന്നും ഇല്ലാതാക്കാനല്ല കൂടുതല്‍ ഉണ്ടാക്കാനാണ് ഭരണ വര്‍ഗം തീരുമാനിക്കുന്നത്.തിന്നുന്നവരെ മാത്രം ഇഞ്ച് ഇഞ്ചായി കൊല്ലുന്ന ഹാന്‍സ് ,ഗുട്ക പാക്കറ്റുകള്‍ നിരോധിച്ചു പക്ഷെ വലിക്കുന്നവനും അത് അറിയാതെ വലിച്ചുകേറ്റപെടുന്നവനും ദോഷം ചെയ്യുന്ന പുകവലി നിരോധിക്കുവാന്‍ സര്‍ക്കാരിനു കഴിയുന്നില്ല.

നമ്മള്‍ കുറച്ചാളുകള്‍ മാത്രം തെരുവിലിറങ്ങിയത് കൊണ്ട് കാര്യം ഇല്ല.അടുത്ത പ്രശ്നം വരുമ്പോള്‍ നമ്മള്‍ അതിലേക്കു ഓടും.അത് കൊണ്ട് ഈ വിഷയത്തില്‍ എങ്കിലും സമൂഹത്തിനു മൊത്തം മനസ്സിലാകുന്ന തരത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം.ബോധവല്കരണങ്ങള്‍ നടത്തണം.മനുഷ്യനെ കൊല്ലുന്നത്‌ എന്തായാലും അത് കൂടുതല്‍ നികുതി പണം തന്നാല്‍ പോലും അത് നിരോധിക്കണം.ഇതുപോലെ ഉള്ളപീഡനങ്ങള്‍ക്ക് നല്ല ശിക്ഷ കൊടുക്കണം.അമ്മയെയും മകളെയും  പെങ്ങള്മാരെയും തിരിച്ചറിയുന്ന ഒരു സമൂഹം ഉണ്ടാക്കി കൊണ്ടുവരണം.എന്നാല്‍ മാത്രമേ ഇവിടെ ശാന്തി വരൂ...പെണ്ണുങ്ങള്‍ക്ക്‌ സ്വന്തം വീട്ടിലെങ്കിലും മനസമാധാനത്തോടെ ഉറങ്ങാന്‍ കഴിയൂ..അത് കൊണ്ട് വീട്ടില്‍ നിന്ന് തന്നെ നന്നായി തുടങ്ങാം ...എന്നാല്‍ മാത്രമേ സമൂഹം നന്നാകൂ


Tuesday, December 18, 2012

കൃഷ്ണന്റെ കഥ

"നമ്മുടെ നടക്കലെ കൃഷ്ണന്‍  മെമ്പര്‍ സുധാകരനെ കുത്തി അയാളെ ആശുപത്രിയിലാക്കി. .രക്ഷ പെടുന്ന കാര്യം സംശയമാണ്..കൃഷ്ണന്‍  പോലീസില്‍ കീഴടങ്ങി പോലും ..."..

വാര്‍ത്ത കാട്ട്തീപോലെ പടര്‍ന്നു.കേട്ടവര്‍ കേട്ടവര്‍ സംഭവം നടന്ന സ്ഥലത്തേക്ക് കുതിച്ചു.ആര്‍ക്കും വിശ്വസിക്കാനായില്ല.നാട്ടിലെ അറിയപെടുന്ന പാവത്താനാണ് കൃഷ്ണദാസ് എന്ന കൃഷ്ണന്‍..അവിവാഹിതന്‍.പുഴയുടെ തീരത്ത്  ഇപ്പോള്‍ പുതുതായി പണിയുന്ന മാളികക്കരുകില്‍ ഉള്ള ചെറിയ വീട്ടില്‍ ഒറ്റയ്ക്ക് താമസം.അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചു പോയി .അമ്മ ഈ അടുത്ത കാലത്തും.അതിനു ശേഷം താമസം ഒറ്റയ്ക്കാണ്.ആ നാട്ടില്‍ തന്നെയുള്ള ദാസന്‍ അവന്റെ ചങ്ങാതിയാണ്.പട്ടണത്തിലെ ഏതോ കമ്പനിയില്‍ ആണ് രണ്ടുപേര്‍ക്കും ജോലി.ഞായറാഴ്ചയും മറ്റു അവധി ദിവസങ്ങളിലും  മാത്രമേ പുള്ളിയെ കാണാന്‍ കിട്ടൂ.അതിരാവിലെ പോയാല്‍ എന്നും വൈകിയേ എത്താറുള്ളൂ.അവധി ദിവസങ്ങളില്‍ മുഴുവന്‍ സമയവും വീട്ടിലും നാട്ടിലും പരിസരത്തുമായി ഉണ്ടാകും.അല്ലെങ്കില്‍ ദാസനോപ്പം അവന്റെ വീട്ടില്‍ .ആര്‍ക്കും ഒരു ഉപദ്രവുമില്ലാത്തവന്‍.അവധി ദിവസങ്ങളിലാനെങ്കില്‍ എന്ത് കാര്യത്തിനും ആരെയും സഹായിക്കുന്ന  പരോപകാരി.നാട്ടിലെ കല്യാണമായാലും മറ്റു വിശേഷങ്ങള്‍ ആയാലും ,മരണമായാലും എന്തിനും ആള്‍ വീട്ടിലുണ്ടെങ്കില്‍ എത്തിയിരിക്കും.അതിനു വേണ്ട കാര്യങ്ങള്‍ ഒക്കെ ചെയ്തിരിക്കും.ആരുമായും എതിര്‍പ്പുള്ളതായോ വഴക്കടിച്ചതായോ ഒന്നും നാട്ടുകാര്‍ക്കറിയില്ല.അങ്ങിനത്തെ ഒരുവനാണ് മെമ്പറെ കുത്തി കൊന്നിരിക്കുന്നത്.

കുറച്ചു ദിവസമായി കൃഷ്ണന്‍ വീട്ടില്‍ തന്നെയുണ്ട്‌.ജോലിക്ക് പോകാറില്ല.ഇടയ്ക്കു കാണുന്നവരോട് സുഖമില്ല ,റസ്റ്റ്‌ ആണ് എന്നൊക്കെ പറഞ്ഞു.ഈ സമയങ്ങളില്‍ മെമ്പര്‍ കൃഷ്ണന്റെ വീട്ടിലെത്താറുണ്ട്.അവര്‍ തമ്മില്‍ എന്തൊക്കെയോ സംസാരിക്കാറുമുണ്ട്.ഒരു ദിവസം വായനശാലയിലും അവര്‍ എന്തൊക്കെയോ ചര്‍ച്ച ചെയ്യുന്നതു കണ്ടവരുണ്ട്.ആ സമയത്ത് കുറച്ചു ഉറക്കെ സംസാരിച്ച കൃഷ്ണനെ മെമ്പര്‍ നമുക്ക് പിന്നെ സംസാരിക്കാം എന്ന് പറഞ്ഞു തടഞ്ഞതും ചിലര്‍ ഓര്‍ത്തു.ഇന്നലെ രാത്രി കൃഷ്ണന്റെ വീട്ടില്‍ നിന്നും ഉച്ചത്തില്‍ സംസാരം നടന്നതായും അന്യേഷിച്ചുവന്നവരോട് കാര്യമൊന്നുമില്ലെന്ന് പറഞ്ഞു കൃഷ്ണന്‍ തന്നെ മടക്കി അയച്ചതായും ജനസംസാരം വന്നു.പിന്നെ മെമ്പറും മറ്റൊരാളും ഇറങ്ങി പോകുന്നതും ചിലര്‍ കണ്ടു.

കൃഷ്ണന്റെ വീട്ടിനരുകില്‍ ജനങ്ങള്‍ തടിച്ചുകൂടി.കുറച്ചു പോലീസ്കാര്‍ അവിടുണ്ട്.അവര്‍ എന്തൊക്കെയോ ചെയ്യുന്നുണ്ട്.മുറ്റത്തും വരാന്തയിലും ഒക്കെ ചോര കാണുന്നുണ്ട്.ആരെയും പോലീസുകാര്‍ അവിടുത്തേക്ക്‌ അടുപ്പിക്കുനില്ല.ആര്‍ക്കും കാര്യങ്ങള്‍ അത്രക്ക് പിടികിട്ടുന്നുമില്ല.രാഷ്ട്രീയ നേതാവിനെയാണ് കുത്തിയിരിക്കുന്നത്.ഇനി എന്തെല്ലാം പുകിലാണാവോ ഉണ്ടാവുക.ദാസന്‍ ആണെങ്കില്‍ ജോലിക്ക് പോയിരിക്കുകയാണ്.എന്തായാലും കാരണം എന്താണ് എന്ന് കുറച്ചെങ്കിലും  അവനു അറിയാമായിരിക്കും.പക്ഷെ ഫോണ്‍ വിളിച്ചിട്ട് അവനെ കിട്ടുന്നുമില്ല.

കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മെമ്പര്‍ മരിച്ചവാര്‍ത്ത വന്നു. ഹര്‍ത്താല്‍ ....ചെറിയ സംഘര്‍ഷങ്ങള്‍ ...അന്നേ ദിവസം പകല്‍ അങ്ങിനെ കടന്നു പോയി.രാത്രിയാണ്  കൃഷ്ണന്റെ സുഹൃത്തായ ദാസന്‍ പറഞ്ഞത് വഴി നാട്ടുകാര്‍ക്ക് യഥാര്‍ത്ഥ ചിത്രം കിട്ടുന്നത്.

കൃഷ്ണന്റെ വീടിനപ്പുറത്തു മാളിക പണിയുന്നവന് കൃഷ്ണന്റെ ഭൂമി കൂടി വേണം.എന്നാല്‍ മാത്രമേ അതിനൊരു ലുക്ക്‌ വരികയുള്ളു പോലും.ആദ്യം നേരില്‍ കൃഷ്ണനുമായി സംസാരിച്ചു.തന്റെ മാതാപിതാക്കള്‍ അന്തിയുറങ്ങുന്ന ഭൂമി എന്തുവില തന്നാലും വിട്ടു തരില്ലെന്ന് കൃഷ്ണന്‍ പറഞ്ഞു.പിന്നെ മെമ്പറെ കൂട്ടുപിടിച്ചു  സംസാരിച്ചു.കൃഷ്ണന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു.പലരും ചെയ്യുന്നതുപോലെ പണം കൂടുതല്‍ കിട്ടിയാല്‍ അപ്പനമ്മമാരെ വില്‍ക്കുവാന്‍ താന്‍ തയ്യാറല്ല എന്നും കൂടാതെ പുതിയ ഭൂമി കണ്ടെത്തി അവിടെ വീട് പണിയുക ഒറ്റയ്ക്കുള്ള എന്നെ സംബന്ധിച്ചു വളരെ ബുദ്ധിമുട്ടാണെന്നും അവന്‍ ഉണര്‍ത്തിച്ചു.കൂടാതെ വീട് പുതുക്കി പണിതിട്ട് അധികം നാളുമായിട്ടില്ല.മുറികള്‍ ഒക്കെ കുറച്ചു വലിപ്പം വരുത്തി.അത്ര മാത്രം.പണം കൊണ്ട് എന്തും നേടാം എന്ന് വിശ്വസിച്ചവര്‍ക്ക്  അതോരടിയായി.പിന്നെ അവര്‍ വളഞ്ഞ വഴി നോക്കി.കള്ള രേഖകള്‍ ഉണ്ടാക്കി അത് വരുതിയില്‍ വരുത്തുവാന്‍ നോക്കി.അത് അത്രക്ക് വിജയം കാണാതെ ആയപ്പോള്‍ കൃഷ്ണന്‍ ജോലി ചെയ്യുന്ന കമ്പനി മുതലാളിയെ സ്വാധീനിച്ചും പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് ഭീഷണിപെടുത്തിയും കൃഷ്ണന്റെ പണി തെറുപ്പിച്ചു .അതിലും കൃഷ്ണന് കൂസലില്ല എന്ന് വന്നപ്പോള്‍ ഇത് ഗവര്‍ന്മെന്റ് ഭൂമി എന്ന് വരുത്തിവെച്ചു.അയാള്‍ക്ക് കിട്ടിയില്ലെങ്കില്‍ ആര്‍ക്കും കിട്ടരുതെന്ന വാശിയോടെ...കൃഷ്ണനെ ഒരു പാഠം പഠിപ്പിക്കണം എന്ന കുരുട്ടു ബുദ്ധിയോടെ ....സഹായിക്കുവാനും പണം കണ്ടാല്‍ കണ്ണ് തള്ളുന്ന കുറെ ഉദ്യോഗസ്ഥര്‍ ഉണ്ടായി.എന്ത് വന്നാലും ഒഴിയേണ്ടി വരും എന്ന നിലയിലായി കാര്യങ്ങള്‍.കൃഷ്ണന്റെ  പാവത്താന്‍ മനസ്സ് എന്ത് ചെയ്യണം എന്നറിയാതെ വലഞ്ഞു. ജോലി നക്ഷ്ട്ടപെട്ടു  ഇപ്പോള്‍ കിടപ്പാടവും...ഇത് രണ്ടും ഇല്ലാതായാല്‍ പെരുവഴിയിലാകും.മഞ്ഞും മഴയും കാറ്റും വെയിലും കൊണ്ട് പട്ടിണി കിടക്കണം ഒരു പുതിയ ജോലി കിട്ടുന്നതുവരെയെങ്കിലും..ഇതൊന്നുമില്ലാതെ തന്നെ എനിക്ക് ജീവിക്കണം.അതും എന്നെ ഈ വിധത്തിലാക്കിയവനെ ഇല്ലതാക്കിയിട്ടു ...അവന്‍ മാത്രം സുഖിച്ചു ജീവിക്കരുത്.ജനങ്ങള്‍ക്ക്‌ നല്ലത് ചെയ്യേണ്ട ജനപ്രതിനിധി ഇനി ഒരിക്കലും ഒരാള്‍ക്കും തിന്മ ചെയ്യരുത്.പണം കണ്ടു കണ്ണ് മഞ്ഞളിക്കരുത് .

അവന്റെ തീരുമാനം ഉറച്ചതായിരുന്നു.അവന്‍ മനസ്സിലുറപ്പിച്ചത് തന്നെ ചെയ്തു.അവന്‍ ഇപ്പോള്‍ ഒരു കൂരക്കു കീഴില്‍  ആണ്...മഴയും വെയിലും മഞ്ഞും കാറ്റും ഒന്നും അവനെ ശല്യം ചെയ്യുനില്ല ...ഭക്ഷണവും കൃത്യ മായി കിട്ടുന്നുണ്ട്‌.ആദ്യം കുറച്ചു ദേഹോപദ്രവം ഉണ്ടായി എങ്കിലും പിന്നെ ഒക്കെ നിന്നു.കൊലപാതകത്തിന് ശിക്ഷയായി അവനു അനുവദിച്ചു കിട്ടിയ തടങ്കല്‍ വര്‍ഷങ്ങളില്‍  അവന്‍ സുരക്ഷിതനാണ് ...അന്തിയുറങ്ങാനും വിശപ്പ് മാറ്റുവാനും ...അതിനുശേഷം അല്ലെ അതപ്പോള്‍ നോക്കാം....


കഥ:
പ്രമോദ് കുമാര്‍.കെ.പി


Monday, December 17, 2012

ലോക്കല്‍ ഷിബു

വര്‍ഷങ്ങള്‍ക്കു മുന്‍പാണ് 

കൊച്ചിയിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനി അവരുടെ പ്രസിഡന്റിനെ വരവേല്‍ക്കുവാന്‍ തകൃതിയായി ഒരുങ്ങുന്നു.പ്രസിഡണ്ട്‌ മലയാളി ആണെങ്കിലും ജനിച്ചതും വളര്‍ന്നതും ഒക്കെ പുറം രാജ്യത്താണ്.എങ്കിലും മലയാളം നന്നായി സംസാരിക്കും.കൊച്ചിയില്‍ വന്നാല്‍ മലയാളികള്‍ ആയ എല്ലാവരോടും സംസാരിക്കുക  മലയാളത്തില്‍. സിങ്കപ്പൂര്‍ ഹെഡ്ഓഫീസില്‍ ആണ് എപ്പോഴും ഉണ്ടാവുക..വര്‍ഷത്തിലോ രണ്ടു വര്ഷം കൂടുമ്പോഴോ മറ്റോ ഒരു വിസിറ്റ് കൊച്ചിയില്‍ .പത്തിരുപത് രാജ്യങ്ങളിലായി മുപ്പത്തോളം കമ്പനിയുണ്ട്.
കൊച്ചിയില്‍ മാത്രം നൂറോളം സ്റ്റാഫ്‌ ഉണ്ട്.അതും പല നാട്ടില്‍   നിന്നുള്ളവര്‍.കൂടുതലും മലയാളികള്‍ ആണ്.അതും കൊച്ചിക്കാര്‍ കുറവ്.അത് കൊണ്ട് ഡ്രൈവര്‍,സ്ലീപ്പേര്‍ ,തോട്ടക്കാരന്‍ എന്നിവയില്‍ ആ നാട്ടുകാരന് കൂടുതല്‍.അതില്‍ ക്ലീനിംഗ് ജോലി ചെയ്യുന്നയാളാണ്‌ ഷിബു.അത്ര പഠിപ്പൊന്നും ഇല്ലെങ്കിലും നല്ല കാര്യ ഗൌരവം ഉണ്ട്.നല്ല അദ്ധ്വാനിയാണ്.പാവവും  ആണ് ഒരു കമ്പനിക്ക് എന്തുവേണം എന്തുവേണ്ട എന്നൊക്കെ അവനു നിശ്ചയം ഉണ്ട് താനും.അവന്‍ ക്ലീന്‍ ചെയ്തു കഴിഞ്ഞാല്‍ ഒരു പൊടി പോലുമുണ്ടാവില്ല കണ്ടു പിടിക്കാന്‍.തറയും പരിസരവും അത്രക്ക് ക്ലീന്‍ ആയിരിക്കും.അവന്‍ എല്ലാവരോടും നല്ല ചങ്ങാത്തവും ആണ്.മറുനാട്ടില്‍ നിന്ന് വരുന്നവര്‍ക്ക് ഫ്ലാറ്റ് ,വീട് എന്ന് വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കും.അത് കൊണ്ട് തന്നെ എല്ലാവര്ക്കും അവനെ വലിയ കാര്യമാണ്.പ്രസിഡണ്ട്‌ അവന്‍ ജോയിന്‍ ചെയ്തതിനു ശേഷം ആദ്യമായാണ് വരുന്നത്.നമ്മളുടെ വര്‍ണനയൊക്കെ കേട്ട് കക്ഷി അയാളെ പരിചയപെടണം എന്നാ വാശിയിലാണ്.അത് കൊണ്ട് പുതിയ ആള്‍ക്കാരോപ്പം നില്‍ക്കുവാന്‍ മാനേജര്‍ അവസരം കൊടുത്തു.
പ്രസിഡന്റിനു ഊഷ്മളമായ സ്വീകരണം കൊടുത്തു.എല്ലാറ്റിനും മുന്നില്‍ ഷിബു ഉണ്ടായിരുന്നു.അതിഥി പഴയ മുഖങ്ങളോട് വിശേഷങ്ങള്‍ തിരക്കി പുതു മുഖങ്ങള്‍ക്കു സമീപം എത്തി.മാനേജര്‍ ഓരോരുത്തരെ പരിചയപെടുത്തുന്നു.

"ഇത് ..മി.സാംസന്‍ ,ഫ്രം കൊട്ടാരക്കരയാണ് .."
"ഇത്  മിസ്സ് .ജാനുവല ,ഫ്രം കോഴിക്കോട് "
"ഇത്  മി.നജീബ് ,ഫ്രം ത്രിശൂര്‍
----------
----------
-------------
അങ്ങിനെ ഷിബുവിന്റെ ഊഴം എത്തി.
"ഇത് മി.ഷിബു ..ലോക്കല്‍ ആണ് ."

അതുവരെ നിറഞ്ഞ ചിരിയുമായി നിന്ന ഷിബുവിന്റെ മുഖം മങ്ങി.കണ്ണുകള്‍ നിറഞ്ഞു.ആരോടും ഒന്നും പറയാതെ അവന്‍ സ്ഥലം വിട്ടു.ആര്‍ക്കും ഒന്നും മനസ്സിലായില്ല.തിരക്കിനിടയില്‍ ആരും കൂടുതല്‍ ശ്രദ്ധിച്ചുമില്ല.പ്രസിഡണ്ട്‌ വിടവാങ്ങിയപ്പോള്‍ ആരും ഇതുവരെ കാണാത്ത ഭാവവുമായി ഷിബു മാനേജരുടെ കാബിനില്‍ കയറി.
"ഷിബു നീ എന്താണ് പെട്ടെന്ന് പോയികളഞ്ഞത് ?"
"സാര്‍ ഒന്നും പറയേണ്ട ..നിങ്ങള്‍ ഒക്കെ വലിയവര്‍ അല്ലെ ?നമ്മള്‍ ക്ലീന്‍ ചെയ്യുന്നത് കൊണ്ട് നമ്മള്‍ ഒക്കെ ....എന്നാലും എന്നോട് വേണ്ടായിരുന്നു .അവന്‍ കരഞ്ഞു തുടങ്ങി.
"കരയാതെ കാര്യം പറയൂ ഷിബു .."
"നമ്മള്‍ മാത്രം  ലോക്കല്‍ അല്ലെ  സാര്‍ ...നിങ്ങള്‍ പ്രസിഡന്റിനോട്  എന്നെ പറ്റി അങ്ങിനെ പറയരുതായിരുന്നു.സാറിനറിയോ  ഞാന്‍ ഇതുവരെ ലോക്കല്‍ പണി ഒന്നും എടുത്തിട്ടില്ല.ഞാനും ഡീസന്റ് ആണ് സാര്‍.....സാറിനോട് ഞാന്‍ എന്തെങ്കിലും ......"

മാനേജര്‍ക്ക് കാര്യം പിടികിട്ടി ..ലോക്കല്‍ എന്നാ വാക്കിന്റെ അര്‍ഥം ഷിബു തെറ്റായി ധരിച്ചു വെച്ചിരിക്കുന്നു.അയാള്‍ ഷിബുവിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി.ഷിബു തനിക്കു പറ്റിയ മണ്ടത്തരം ഓര്‍ത്തു ശിരസ്സു കുനിച്ചു.

പക്ഷെ പിറ്റേന്ന് മുതല്‍ ഷിബുവിന് ലോക്കല്‍ എന്ന വട്ട പേര് വന്നു.വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു.പഴയവര്‍ ഒക്കെ മലാഷ്യ ,സിങ്കപ്പൂര്‍ ,ഓസ്ട്രേലിയ ,കാനഡ  എന്നിവിടങ്ങളില്‍  ചേക്കേറി .ഇപ്പോഴും  ആ കമ്പനിയില്‍ ജോലി തുടരുന്ന അവനെ  ലോക്കല്‍ ഷിബു എന്ന് പറഞ്ഞാലേ  ആളുകള്‍ക്കറിയൂ .അത് കൊണ്ട് തന്നെ ആ സംഭവം ഇത്ര വര്‍ഷമായിട്ടും മറക്കുവാന്‍ ഷിബുവിന് കഴിയുനില്ല.

Saturday, December 15, 2012

തിരിച്ചറിവുകള്‍

തലശ്ശേരി നഗരത്തിലെ ഇടുങ്ങിയ വഴിയിലൂടെ അവരുടെ ഇന്നോവ മുന്നോട്ടേക്ക് നീങ്ങി.ആറേഴു പേരുണ്ട്.എല്ലാം യുവാക്കള്‍ .കൂട്ടത്തില്‍ ഒരുത്തന് ജോലി കിട്ടി.അത് ആഘോഷിക്കുവാന്‍ പോകുകയാണ്.ഇപ്പോഴത്തെ യുവത്വത്തിന്റെ ആഘോഷങ്ങളിലെ മുഖ്യ മായ മദ്യപാനം കൊണ്ട് തന്നെ എല്ലാവരുടെയും ആഘോഷം. മാഹി അല്ലെങ്കില്‍ പന്തക്കല്‍ ആണ് ലക്‌ഷ്യം.പോണ്ടിച്ചേരിയില്‍ പെട്ടതായതിനാല്‍ രണ്ടിടത്തും മദ്യത്തിനു വിലകുറവാണ് .അത് കൊണ്ട് തന്നെ പലരുടെയും ആഘോഷങ്ങള്‍ ഇവിടെ നടക്കുന്നു.ഇവിടെ കിട്ടുന്നത് പലതും ഡ്യൂപ്ലിക്കേറ്റ്‌ ആണെന്ന് പറഞ്ഞാല്‍ അവര്‍ ചോദിക്കും
"കഴിക്കുന്നത്‌ അമൃത് ഒന്ന്മല്ലല്ലോ.വിഷം തന്നെയല്ലേ ,പിന്നെ അതില്‍ കുറച്ചുകൂടി വിഷം  മിക്സ്‌ ആയാല്‍ .എന്തുപറ്റുവാന്‍ ...... "
എല്ലാവര്ക്കും അറിയാം കുടിക്കുന്നത് വിഷം ആണെന്ന് പക്ഷെ ആരും കുടിക്കാതിരിക്കുന്നില്ല.

സൈഡ് റോഡില്‍ നിന്നും വളരെ സ്പീഡില്‍ വന്ന  ഒരു ബസ്‌ വലിയ ശബ്ദത്തോടെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ അവര്‍ക്ക് മുന്നില്‍ ബ്രേക്ക്‌  ചവിട്ടി.എല്ലാം ഇടിച്ചു തകര്‍ന്നു  എന്നാണവര്‍ കരുതിയത്‌.ഒന്നും സംഭവിച്ചില്ല എന്ന് മനസ്സിലായതോടെ കിട്ടിയ ഊര്‍ജത്തിന് എല്ലാവരും പുറത്തിറങ്ങി.
"എന്താടാ .....നിനക്ക് ചെറിയ വണ്ടി കാണുമ്പോള്‍ ഒതുക്കാന്‍ തോന്നുന്നു അല്ലെ.നീ മാത്രം പോയാല്‍ മതിയോ .എന്ത് സ്പീടിലാട ഈ ഇടുങ്ങിയ റോഡില്‍ കൂടി  ?"ബസ്‌ ഡ്രൈവര്‍ക്ക് നേരെ അവര്‍ ചീറി .
"എടൊ ..ഒന്നും സംഭവിചില്ലല്ലോ ...ഇതൊക്കെ എന്നും നടക്കുന്നതാണ് ...ഈ സ്പീഡില്‍ പോയാലെ അനുവദിച്ച സമയത്ത് ട്രിപ്പ്‌ നടക്കൂ ..അല്ലെങ്കില്‍ പലരോടും ഉത്തരം പറയണം. പിന്നെ വലിയവണ്ടികള്‍ ചെറിയ വണ്ടികളെ ഒതുക്കുന്ന കാര്യം.അത് ഈ വളയം പിടിക്കുന്ന എല്ലാവര്ക്കും തോന്നുനതാണ് ..നിങ്ങള്‍ ഓട്ടോറിക്ഷകളെ ഒതുക്കും ഓട്ടോ ആണെങ്കില്‍  ടു വീലറുകളെ ഒതുക്കും ...അവരാണെങ്കില്‍ കാല്നടക്കാരുടെ മുതുകത്തും കയറും."

പിന്നെ വാക്പോരട്ടങ്ങള്‍ ...വഴി ബ്ലോക്ക്‌ ആയി ആള്‍ക്കാര്‍ കൂടി ഹോണുകളുടെ നിലക്കാത്ത നിലവിളി...പോലീസ് വരുമെന്ന് ഉറപ്പായപ്പോള്‍ അവിടുന്ന് മുങ്ങാമെന്നു അവര്‍ക്ക് തോന്നി.കാരണം ഒന്നും സംഭവിച്ചിട്ടില്ല.പോലിസ് വന്നാല്‍ പിന്നെ പണി പാളും .കാര്യങ്ങള്‍ നടക്കില്ല.അനോന്യം തെറി വിളിച്ചു അവര്‍ പിരിഞ്ഞു.

വണ്ടിയില്‍ പല അഭിപ്രായങ്ങളും വന്നു.അവനെ വിടരുതായിരുന്നു,ഇനിയും കിട്ടും എന്നൊക്കെ.പക്ഷെ ഈ കൂട്ടത്തില്‍ സരോഷ് മൌനിയായി .കാരണം എല്ലാവര്ക്കും അറിയാം .അവനും ബസ്‌ ഡ്രൈവര്‍ ആണ്.പക്ഷെ ബാംഗ്ലൂര്‍ -തലശ്ശേരി  ബസ്സില്‍.ഇന്ന് രാത്രിയും ഓട്ടം ഉണ്ട്.ഇന്ന് രാവിലെയാണ്  വന്നത് .ഉറക്ക ക്ഷീണം ഉണ്ട് .പക്ഷെ കൂട്ടുകാര്‍ പാര്‍ട്ടിക്ക് വിളിച്ചാല്‍ എങ്ങിനെ വരാതിരിക്കും.

മാഹിയിലെ ബാറില്‍ കുപ്പികള്‍ ഒഴിഞ്ഞു കൊണ്ടിരുന്നു.സരോഷും നല്ല ഫോമിലായി.അവന്റെ ക്ഷീണവും ഉറക്കവും ഒക്കെ പമ്പകടന്നു.
"എടാ ഇനി സരോഷിനു കൊടുക്കേണ്ട..അവനു ഇന്ന് രാത്രി ബസ്‌ ഓടിക്കെണ്ടതാണ് "
"പോടാ നീ ...ഇതില്‍ കൂടുതല്‍ സേവിച്ചിട്ടു പുഷ്പം പോലെ ബസ്‌ ബാംഗ്ലൂരില്‍ എത്തിച്ചിട്ടുണ്ട്.പിന്നെയാ ഇത് .." അവന്‍ കുടിച്ചു കൊണ്ടേയിരുന്നു.
"നീ കുടിക്കെടാ ....."സജീവ്‌ അവനെ പ്രോത്സാഹിപ്പിച്ചു .

വൈകുന്നെരതോടെ എല്ലാവരും പിരിഞ്ഞു .സരോഷ് വീട്ടിലേക്കു പോയി.മറ്റുള്ളവര്‍ കടപ്പുറത്തും ബീചിലുമൊക്കെയായി വീണ്ടും രസച്ചരടുകള്‍ പൊട്ടിച്ചു.

പിറ്റേന്ന് അതിരാവിലെ വെപ്രാളത്തോടെ കരഞ്ഞുകൊണ്ട്‌ ജാനമ്മ വിളിച്ചപ്പോളാനു കൂട്ടത്തിലുണ്ടായിരുന്ന സജീവ്‌ എഴുനേറ്റതു.

"എടാ സജി ബാംഗ്ലൂര്‍ക്ക്  പോയ ബസ്‌ കൊക്കയിലേക്ക് മറിഞ്ഞു ."...ടി.വി.യില്‍ ഫ്ലാഷ് ന്യൂസ്‌ വരുന്നു ."ഇന്നലെ രമിയും മോളും പോയിട്ടുണ്ട്.അവളുടെ എന്തോ അഡ്മിഷന്റെ കാര്യത്തിനു .വൈകുന്നേരം നിന്നെ തിരക്കി വന്നിരുന്നു.നീ പോകുമോ എന്നറിയാന്‍.നിന്നെ വിളിച്ചു കിട്ടാത്തപ്പോള്‍ അവള്‍ കൂട്ട് പോയതാണ് ...അവര്‍ കരഞ്ഞു കൊണ്ടിരുന്നു.

"അവര്‍ പോയ കൃഷ്ണബസ്‌ ആണ് അപകടത്തില്‍ പെട്ടത്.നീ വേഗം എഴുനെറ്റ് പോയി കാര്യങ്ങള്‍ തിരക്കു...സരോഷാനു  ആ ബസ്‌ ഡ്രൈവര്‍ ...അവന്റെ വീട് വരെ യെങ്കിലും ..... ."അവന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി ..സരോഷ് ആണ് അതിന്റെ ഡ്രൈവര്‍ .അവനെ കുടിപ്പിച്ചു വിട്ടത് നമ്മളാണ്...കൂടുതല്‍ പ്രോത്സാഹിപ്പിച്ചത് ഞാനും....

ടി.വി യില്‍ ഫ്ലാഷ് വന്നു കൊണ്ടിരുന്നു...പക്ഷെ കാണിച്ചത് തന്നെ വീണ്ടും വീണ്ടും ..അവര്‍ക്കും കൊക്കയിലേക്ക് പോയി എന്നാ ന്യൂസ്‌ മാത്രം .വേറെ ഒന്നും കിട്ടിയില്ല.അവന്‍ വേഷം മാറുമ്പോള്‍ ന്യൂസ്‌ മാറി.ഇപ്പോള്‍ ലൈവ് സീനുകള്‍ കാണിച്ചു തുടങ്ങി .

"ഇപ്പോള്‍ കിട്ടിയ വാര്‍ത്ത.......കൊക്കയിലേക്ക് മറിഞ്ഞ  ബസ്സിന്റെ ഡ്രൈവര്‍ മരിച്ചു ...മുപ്പതോളം പേര്‍ക്ക് പരിക്ക്.ആരുടേയും പരിക്ക് ഗുരുതരമല്ല.എല്ലാവരെയും വിവിധ ആശുപത്രികളില്‍ പ്രവേശിചിരിക്കുന്നു.തലയ്ക്കു ശക്തമായ അടിയേറ്റതാനു ഡ്രൈവറുടെ മരണ കാരണം.ബസ്‌ മരത്തില്‍ കുടുങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി...............ഹെല്പ് ലൈന്‍ നബര്‍ .................."

അവന്‍ ഞെട്ടി ,തറയിലേക്കു ഊര്‍ന്നു വീണു  ...അതെ ഇന്നലെയും കൂടി  ഒന്നിച്ചു ആഘോഷിച്ച തന്റെ വര്‍ഷങ്ങളായി കൂടെയുള്ള കൂട്ടുകാരനാണ്.അടുത്ത് തന്നെയാണ് വീട് .അവന്‍ പോയി....നമ്മള്‍ ഒഴിച്ച് കൊടുത്ത മദ്യം ആയിരിക്കും അവനെ കൊന്നത് ....കുറ്റബോധത്താല്‍ അവന്‍ തേങ്ങി.എന്തോ തീരുമാനിച്ചതുപോലെ അവന്‍ പുറത്തേക്കിറങ്ങി.കൂട്ടുകാരെ വിളിച്ചിട്ട് ഒരുത്തനും ഫോണ്‍ എടുക്കുനില്ല.എല്ലാവരും ഹാങ്ങ്‌ ഓവറില്‍ ആയിരിക്കും.എന്തായാലും അപകടം നടന്ന സ്ഥലത്തു പോകണം.ആദ്യം സരോഷിന്റെ വീട്ടിലെ സ്ഥിതി അറിയണം.

സരോഷിന്റെ വീടിനകിലൂടെയാണ് പോകേണ്ടത്.ദൂരെ നിന്നുതന്നെ ചെറിയ ആള്‍കൂട്ടം കണ്ടു.വീടിനടുത്തെത്തും തോറും കൈ കാലുകള്‍ വിറച്ചു തുടങ്ങി. ചുണ്ടുകള്‍ വിതുമ്പി തുടങ്ങി .അവിടുന്നിറങ്ങി വന്ന ആള്‍ക്കാരുടെ  നോട്ടം നേരിടുവാനാവാതെ മുഖം തിരിച്ചു.പക്ഷെ അതില്‍ ഒരാള്‍  ചുമലില്‍ കൈവെച്ചു പറഞ്ഞു

"നിന്റെ ചങ്ങാതിക്ക് ഇന്നലെ പോകാന്‍ പറ്റാത്തത് കൊണ്ട് രക്ഷപെട്ടു അല്ലെ ?.അവനു ബദലായി പോയ ആളാനു മരിച്ചത്.പാവം ആ കുടുംബം എവിടെയാണാവോ ?വാര്‍ത്ത കണ്ടു വന്നതാണ് .ഈശ്വരന്‍ രക്ഷിച്ചു .

അവന്‍ വിശ്വസിക്കാനാവാതെ അയാളെ നോക്കി ...പിന്നെ സന്തോഷത്തോടെ ആ വീട്ടിലേക്കോടി .വരാന്തയിലെ കസേരയില്‍ തല കുനിച്ചു സരോഷ് ഇരിപ്പുണ്ട്.വന്നവര്‍ ഒക്കെയും ആശ്വാസത്തോടെ പിന്‍വാങ്ങുന്നു.സജീവ്‌ ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു .അവന്റെ മുഖം ചുവന്നു തുടുത്തിരിക്കുന്നു.കണ്ണുകള്‍ കലങ്ങിയിരിക്കുന്നു.
കരഞ്ഞു കൊണ്ട് അവന്‍ പറഞ്ഞു
"ഞാന്‍ ആണെടാ അവനെ കൊന്നത് ...എനിക്ക് വയ്യെന്ന് പറഞ്ഞതുകൊണ്ടാണ് അവന്‍ പോയത് ...ഞാന്‍ അവനെ കൊലക്കു കൊടുത്തു.ഈൗ മുടിഞ്ഞ കുടിയാണ് എല്ലാറ്റിനും കാരണം."

ഞാന്‍ അവനെ പലതും പറഞ്ഞു ആശ്വസിപ്പിച്ചു.പക്ഷെ അവന്‍ ഓരോന്ന് പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു.പിന്നെ എന്തോ തീരുമാനിച്ചതുപോലെ അവന്‍ അകത്തു പോയി വേഷം മാറി വന്നു .നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ ബന്ധപെട്ടവര്‍ക്കൊപ്പം സംഭവം നടന്ന സ്ഥലതു പോയി  എല്ലാ കാര്യങ്ങളും ചെയ്തതും അവന്റെ കൂട്ടുകാരന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും സരോഷ് ആയിരുന്നു.

ഇന്നുമവന്‍ ആ കൂട്ടുകാരന്റെ വീട്ടില്‍ താങ്ങും തണലുമായി ഉണ്ട് ..ഒരു ചേട്ടനെ പോലെ ,ഒരു മകനെ പോലെ .....എന്നും ആ കുടുംബത്തിന് സംരക്ഷകനായി.

ആ സംഭവത്തോടെ സരോഷ് മദ്യപാനം നിര്‍ത്തി.അവനു അത്രക്ക് കുറ്റബോധം ഉണ്ടായിരുന്നു. അവന്‍ മദ്യത്തിന്റെ ദൂഷ്യ ഫലങ്ങള്‍ അനുഭവിച്ചരിഞ്ഞു .അതിനെ ഉപേക്ഷിച്ചു.പക്ഷെ ഇപ്പോഴും  അതൊന്നും കാര്യമാക്കാതെ ഈ നമ്മള്‍ ........എല്ലാം അറിഞ്ഞിട്ടും നശിക്കുവാന്‍ തന്നെ തീരുമാനിച്ചുറപ്പിച്ച അനേകം പേരില്‍ ഒരാളായി ......

(ഇത് ഒരു കഥയല്ല )
 :പ്രമോദ് കുമാര്‍.കെ.പി











Wednesday, December 5, 2012

ആരാണ് മണ്ടന്‍ ?

എല്ലാ നാട്ടിലും ഒരു വിഡ്ഢി കഥാപാത്രം ഉണ്ടാകും.പക്ഷെ എന്റെ ഈ കൂട്ടുകാരന്റെ പേര് ഞാന്‍ പറയില്ല.പക്ഷെ നമ്മൾ വിളിക്കുന്ന പേര് പറയാം .ഷംസു ...പക്ഷെ ഞാന്‍ പരിച്ചയപെടുത്തുന്ന ഇവന്‍ വിഡ്ഢിയൊന്നുമല്ല.അങ്ങിനെയെങ്കില്‍ പത്താം ക്ലാസ്സ്‌ പരീക്ഷ നല്ല മാര്‍ക്കില്‍ പാസ് ആകുമോ ?അവന്‍ പിന്നെയും പഠിച്ചു ...ഡിഗ്രി മുഴുമിച്ചില്ല .അവനു ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അവന്റെ ഉപ്പയ്ക്ക് അവനെ ഗള്‍ഫില്‍ വരുത്തുവാനായിരുന്നു താല്പര്യം.അവിടെ കോഫീ ഷോപ്പ് നടത്തിയിരുന്ന ഉപ്പാക്ക് ആ സമയത്ത്  അവന്റെ സഹായം അത്യാവശ്യമായിരുന്നു.അവന്റെ ചില സമയത്തെ പ്രവര്‍ത്തികള്‍ കണ്ടാല്‍ ,സംഭാഷണം കേട്ടാല്‍ അവന്‍ വിഡ്ഢി ആണെന്ന് തോന്നിപോകും.

ചെറുപ്പത്തില്‍ നമ്മള്‍ ഒക്കെ അടുത്തുള്ള കുളത്തില്‍ കുളിക്കുവാന്‍ പോകുമായിരുന്നു.നീന്താന്‍ അറിയാത്ത ഞങ്ങളെ അവിടുത്തെ മുതിര്‍ന്നവര്‍ നീന്തല്‍ പഠിപ്പിച്ചിരുന്നു.അങ്ങിനെ ഒരു മഴകാലം.കുളത്തിന് അടുത്തുള്ള വയലില്‍ ഒക്കെ നല്ലവണ്ണം വെള്ളം കയറിയിട്ടുണ്ട്.പോകുന്ന വഴിയില്‍ കാല്‍ സ്ലിപ് ആയി അവന്‍ തോട്ടിലേക്ക് വീണു.ആഴകൂടുതല്‍  ഒന്നും ഇല്ലെങ്കിലും വീഴ്ചയില്‍ അവന്‍ മുങ്ങിപോയി.ഇത് കണ്ടു ഒന്നിച്ചു വന്ന ചിലര്‍ അതിലേക്കു ചാടി അവനെ പുറത്തെടുത്തു.കരയില്‍ ഇരുന്നു അവന്‍ പറഞ്ഞത് എല്ലാവരെയും ചിരിപ്പിച്ചു.

"ഈ തോട്ടില്‍ എങ്ങാനും മുങ്ങി മരിച്ചിരുന്നെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല."

അവന്റെ വിഡ്ഢിത്തം കേട്ട് നമ്മള്‍ കളിയാക്കിയാണ് ചിരിക്കുന്നതെന്ന് അവനു മനസ്സിലായില്ല.വളിച്ച ചിരിയോടെ അവനും അതില്‍ പങ്കുചേര്‍ന്നു.

നീന്തല്‍ പഠിപ്പിക്കുന്നവര്‍ നമ്മളെ കുളത്തിന്റെ നടുക്ക് കൊണ്ടുപോയി വിടും.നമ്മള്‍ നീന്തി തിരിച്ചു കയറണം .പലപ്പോഴും നമ്മള്‍ കുറെ വെള്ളം കുടിക്കും .ശ്വാസം കിട്ടാതെ പിടയും..അപ്പോള്‍ ആരെങ്കിലും വന്നു സഹായിക്കും.ഒരിക്കല്‍ മുങ്ങി താണ് ശ്വാസം കിട്ടാതെ പിടഞ്ഞ ഇവനെ നമ്മളുടെ കൂട്ടത്തിലുള്ള  ആരൊക്കെയോ കുളത്തിന്റെ നടുക്ക് നിന്ന് എടുത്തു കരയില്‍ കൊണ്ട് എത്തിച്ചു.കുടിച്ച വെള്ളമൊക്കെ പുറത്തേക്കു കളഞ്ഞപ്പോള്‍ ആള്‍ ഉഷാറായി.പിന്നെ എല്ലാവരോടുമായി പറഞ്ഞു

"ഈ മീനുകളെ ഒക്കെ സമ്മതിക്കണം.എത്ര സമയമാണ് വെള്ളത്തില്‍ മുങ്ങി കിടക്കുന്നത് "

ഒരു ബന്ദ്‌  ദിവസം നമ്മളുടെ സുഹൃത്തിനു കലശലായ വയറു വേദനയും വയറിളക്കവും.സുലൈമാനി (കട്ടന്‍ ചായയില്‍ നാരങ്ങ ചേര്‍ത്ത് ഉണ്ടാക്കുന്ന പാനീയം ) കുടിച്ചാല്‍ പോകുമെന്ന മുതിര്‍ന്നവരുടെ ഉപദേശം .പക്ഷെ ചെറുനാരങ്ങ ഇല്ല.ബന്ദ്‌ ദിവസം എവിടെ കിട്ടാന്‍ ?അവന്‍ പെട്ടെന്ന് വീട്ടിലേക്കോടി  ഒരു പൊതിയുമായി തിരിച്ചുവന്നു.

"എന്താടാ ഇത്?"

"ഇത് കുറച്ചു വീല്‍ പൌഡര്‍ (വാഷിംഗ്‌ പൌഡര്‍ )ആണ്.ഇതില്‍ നാരങ്ങ അടങ്ങിയിട്ടുണ്ട് .സത്യം ഇതിന്റെ  പാക്കറ്റിനു  പുറത്തു നാരങ്ങയുടെ ചിത്രം ഉണ്ട്.വേണമെങ്കില്‍ ഞാന്‍ കവർ എടുത്തു കൊണ്ട് വരാം."

എന്താണ് അവനോടു  പറയേണ്ടത് ചെയ്യേണ്ടത് എന്നറിയാതെ നമ്മള്‍ ......നമ്മളുടെ തീക്ഷണ മായ നോട്ടം കണ്ട് അവന്‍ വാ പൊളിച്ചിരുന്നു .

ഒരിക്കല്‍ ഊട്ടിയിലേക്ക് നമ്മള്‍ ട്രിപ്പ്‌  പ്ലാന്‍ ചെയ്തു.പിറ്റേന്ന് രാവിലെ അഞ്ചു മണിക്ക് വണ്ടി വരും .അതില്‍ പോകുവാനായിരുന്നു പ്ലാന്‍.അത് കൊണ്ട് എല്ലാവരും ഒരു ചങ്ങാതിയുടെ വീട്ടിലായിരുന്നു അന്നത്തെ അന്തിയുറക്കം.കുറെ വീട്ടുകാരെ രാവിലെ ബുദ്ധിമുട്ടിക്കുന്നതിലും നല്ലത് ഒരു വീട്ടുകാര്‍ മാത്രം സഹിച്ചാല്‍ മതിയല്ലോ.രാത്രി പത്തു മണിയായപ്പോള്‍ എല്ലാവരും കിടന്നു.അതിരാവിലെ എഴുനേല്‍ക്കണം എന്ന് എല്ലാവരോടുമായി പറഞ്ഞു.പെട്ടെന്ന് കാര്യങ്ങള്‍ ഒക്കെ ചെയ്യണമെന്നും.കുറച്ചു കഴിഞ്ഞു എന്തോ ശബ്ദം കേട്ട് നോക്കുബോള്‍ നമ്മുടെ കഥാ പാത്രം മുറിയിലേക്ക് കടന്നു വരുന്നു.

"നീ എവിടെ പോയതാണ് "

"ചിലപ്പോള്‍ രാവിലെ എഴുനേല്‍ക്കാന്‍ വൈകിയാലോ ?അത് കൊണ്ട് ഞാന്‍ പല്ല് തേച്ചു ..പിന്നെ കക്കൂസിലും പോയി.ഇനി രാവിലെ അതിന്റെ ആവശ്യം വേണ്ടല്ലോ ".

ഊട്ടിയില്‍ അടിച്ചു പൊളിച്ചു ..അതിന്റെ ഫലമായി അവിടുത്തെ വേറെ ആള്‍ക്കാരുമായി ചെറിയ ഉരസല്‍ ഉണ്ടായി.എല്ലാവരെയും പോലിസ് പിടിച്ചു ....ചോദ്യം ചെയ്തു.നമ്മള്‍ ഒക്കെ പേടിച്ചു നില്‍ക്കുകയാണ്.അവിടെ കൂടിയ ചില തമിഴന്മാര്‍ എസ് .ഐ  വന്നാല്‍ നിങ്ങളെ ഇപ്പോള്‍ ജയിലിലടക്കും എന്ന് പറഞ്ഞു പേടിപ്പിച്ചപ്പോള്‍ നമ്മള്‍ വിറക്കാന്‍ തുടങ്ങി.
അപ്പോള്‍ നമ്മുടെ കഥാപാത്രം എന്നെ നോക്കി പറഞ്ഞു

"കണ്ണൂര്‍ ജയിലിലാനെങ്കില്‍ കുഴപ്പമില്ലായിരുന്നു ...അടുത്തായത്  കൊണ്ട് എപ്പോഴും വീട്ടില്‍ പോയി വരാമല്ലോ ?"

നിന്നുരുകി നിന്ന ആ സമയത്തും എന്നോട് ചിരിച്ചുപോയി.കുറെ കഴിഞ്ഞു  എസ് .ഐ . വന്നു . പരിചയത്തിലുള്ള ഒരു അങ്കിളും കുറച്ചു പണവും ചെന്നപ്പോള്‍ നമ്മള്‍ തെറ്റുകാര്‍ അല്ലെന്നു അവര്‍ മനസ്സിലാക്കി പോകുവാന്‍ അനുവദിച്ചു.

പക്ഷെ ഇതൊന്നുമല്ല വലിയ തമാശ ..അവന്‍ ഇന്ന് ഗള്‍ഫില്‍ ഒരു മള്‍ട്ടി നാഷനല്‍  കമ്പനിയുടെ ഉയര്‍ന്ന പോസ്റ്റില്‍  ആണുള്ളത്.വര്‍ഷങ്ങളായി അവിടെ തന്നെ ജീവിക്കുന്നു.നാട്ടില്‍ ബിസിനെസ്സ് ,ധാരാളം വാടക കിട്ടുന്ന കെട്ടിടങ്ങള്‍,കോടിക്കണക്കിന് വിലവരുന്ന ഭൂമി ....ഇതെങ്ങിനെ സാധിച്ചു എന്ന് ഞാന്‍ ഒരിക്കല്‍ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു.

"ആ കമ്പനിയില്‍ എല്ലാം എന്നേക്കാള്‍ മണ്ടന്‍മാരാണ് ". അതും പറഞ്ഞു അവന്‍ ആര്‍ത്തു ചിരിച്ചു.എന്നെ എപ്പോഴും മണ്ടന്‍ ആയി കണ്ട  എന്നേക്കാള്‍ മണ്ടന്‍ നീയല്ലേ എന്നര്‍ത്ഥത്തില്‍ ... അതോ എനിക്ക് തോന്നിയതാവുമോ ? അവന്‍ പറഞ്ഞത് അല്ലെ ശരി .അവനെ മണ്ടന്‍ എന്ന് കരുതിയ നാട്ടുകാരും ഞാനും അല്ലെ യദാര്‍ത്ഥത്തില്‍ മണ്ടശ്ശിരോമാണികള്‍ ? മണ്ടന്‍ എന്ന് നമ്മള്‍ കരുതിയ അവന്‍ നേടെണ്ടതൊക്കെ നേടി എടുത്തിരിക്കുന്നു ...നമ്മള്‍ ഇപ്പോഴും നേട്ടത്തിന് വേണ്ടി ചക്രശ്വാസം വലിക്കുന്നു
.

-പ്രമോദ്  കുമാർ .കെ.പി