Wednesday, June 22, 2016

രാത്രിയാത്രയില്‍ ഉറങ്ങാത്തവര്‍

മഴതുള്ളികള്‍ വന്നു ദേഹത്ത് പതിച്ചപ്പോള്‍ ഞെട്ടി എഴുനേറ്റു ...ഇനി ഉറക്കം കടന്നു വരുവാന്‍ വൈകും..മഴയില്‍ നിന്നും രക്ഷനേടാന്‍ ബസ്സിന്‍റെ ചില്ലടക്കുവാന്‍ തന്നെ  തീരുമാനിച്ചു.രാത്രിയാത്രയില്‍ അല്പം ചില്ല് തുറന്നു വെക്കുന്നതാണ് ശീലം.അടച്ചുപൂട്ടിയ ബസ്സിനുള്ളിലെ യാത്രയില്‍   പലപ്പോഴും വിമ്മിഷ്ട്ടം തോന്നാറുണ്ട്.അന്‍പതിനടുത്ത ആള്‍കാരുടെ ശ്വാസം പുറത്തേക്കൊന്നും പോകാതെ അവിടെ തന്നെ ചുറ്റി കളിക്കും.കൂടാതെ  അടച്ചുപൂട്ടിയ മുറിയില്‍ പെട്ടതുപോലെയുള്ള അസ്വസ്ഥത..ചില്ല് തുറന്നിട്ടാല്‍ അല്പം കാറ്റ് അകത്തേക്ക് കയറും .നല്ല ഉറക്കത്തിനു  അത് ആവശ്യമാണ്‌ രാത്രിയാത്രയില്‍ അതൊരു സുഖവുമാണ് .ചില്ല് വലിച്ചിട്ടു വീണ്ടും ഉറങ്ങാന്‍ വട്ടം കൂട്ടുമ്പോള്‍ അടുത്തിരിക്കുന്ന ആള്‍ തുറിച്ചു നോക്കുന്നു...


"" എന്താ സാറേ ഉറങ്ങുനില്ലേ ..."

'' ആയില്ല "

സംശയത്തോടെ വാച്ചിലേക്ക് നോക്കികൊണ്ട് പറഞ്ഞു "സാറേ രണ്ടു മണി കഴിഞ്ഞു.."

"എനിക്ക് രാത്രി യാത്രയില്‍ ഉറങ്ങാന്‍ കഴിയാറില്ല..."

" അപ്പൊ ഇനിയും നാലഞ്ചു  മണികൂര്‍ ഉറങ്ങാതെ ഇങ്ങിനെ ഇരിക്കുമോ ?"


"ഇരിക്കേണ്ടി വരും ...ഉറങ്ങാന്‍ ആഗ്രഹം ഇല്ലാത്തത് കൊണ്ടല്ല ..എനിക്ക് ഉറങ്ങാന്‍ പറ്റാറില്ല "

"കാരണം "?

"ഞാന്‍ ഷിഫ്റ്റില്‍  ജോലി ചെയ്യുന്ന ആളാണ്‌ ..പക്ഷെ നൈറ്റ്‌ ഷിഫ്റ്റ്‌ വന്നാല്‍ എന്നോട് ഉറങ്ങി പോകും ...എത്ര ശ്രമിച്ചാലും എനിക്ക് ഉറക്കം പിടിച്ചു വെക്കുവാന്‍ കഴിയാറില്ല "

"അപ്പൊ ഇപ്പോള്‍ പിടിച്ചു വെക്കുന്നതോ ?"

" ഇപ്പോള്‍ പിടിച്ചു വെക്കുന്നതല്ല ....പേടിച്ചിട്ടാണ് ...എന്നെ പോലെ ഈ ബസ്സിന്റെ ഡ്രൈവര്‍ ജോലി സമയത്ത് ഉറങ്ങിപോയാല്‍ ?"

ഞാനൊന്ന് ഞെട്ടി ..എങ്കിലും അത് പുറത്തു കാണിക്കാതെ പറഞ്ഞു

"ഹേയി ..അങ്ങിനെ സംഭവിക്കില്ല ..അയാള്‍ക്ക്‌ നമ്മള്‍ യാത്രകാരെ കുറിച്ച്  ഉത്തമബോധ്യമുണ്ടാകും  ഇത്രയും ആള്‍കാര്‍ അയാളെ വിശ്വസിച്ചാണ് യാത്ര  ചെയ്യുന്നതെന്ന് ....അത് കൊണ്ട് തന്നെ അയാള്‍ ഉറങ്ങാന്‍ ഇടയില്ല .ഈ റോഡില്‍  പത്തു നൂറു ബസ്സുകള്‍  അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു ..ഏതെങ്കിലും ഡ്രൈവര്‍  ഉറങ്ങി പോകുമോ ?...എന്നാലും ഇത്തരത്തിലുള്ള   അപകടങ്ങള്‍ സംഭവിക്കുന്നത്‌ വല്ലപ്പോഴും മാത്രം ..നിങ്ങള്‍ ധൈര്യമായി ഉറങ്ങികോളൂ ...ഈ ബസ്സ്‌ മുഴുവന്‍ ഉറങ്ങുകയല്ലേ...ആര്‍ക്കും ഇല്ലാത്ത പേടി താങ്കള്‍ക്കു മാത്രമെന്തിനാണ് ?

"എന്നാലും ....ട്രെയിന്‍ ആണെങ്കില്‍ പേടിക്കേണ്ടായിരുന്നു  ...പക്ഷെ ബസ്സ്‌ ....അത് പോകുന്ന  പാതയില്കൂടി അങ്ങോട്ടും ഇങ്ങോട്ടും താങ്കള്‍ പറഞ്ഞതുപോലെ നൂറുകണക്കിന് വണ്ടികള്‍ ചീറി പാഞ്ഞു പോകുന്നുണ്ട്...ഏതെങ്കിലും ഡ്രൈവര്‍ ഒരു നിമിഷം ഉറങ്ങി പോയാല്‍ മതി....ഈ ബസ്സിന്റെ  ഡ്രൈവര്‍ ആകണം എന്നില്ല ...ഈ റോഡിലൂടെ പോകുന്ന ഏതെങ്കിലും വണ്ടിയുടെ ഡ്രൈവര്‍ ആയാലും മതി .."

ഞാന്‍ അല്പം പേടിയോടെ കേട്ടിരുന്നു.

.ഞാന്‍ ഡ്രൈവറില്‍ കാണുന്നത് എന്നെ തന്നെയാണ് ...ഞാനും ജോലി കൃത്യമായി ചെയ്യണം ഉറങ്ങില്ല എന്നൊക്കെ തീരുമാനിച്ചാണ് ഓരോ രാത്രിയും ജോലിക്ക് കയറുക ..പക്ഷെ എനിക്ക് ഉറങ്ങാതിരിക്കാന്‍ കഴിയാറില്ല."

""ഓക്കേ ..ചേട്ടന്‍ എന്നാല്‍ ഡ്രൈവര്‍ക്ക് കമ്പനികൊടുത്തു ഉറങ്ങാതിരിക്കൂ ..എനിക്ക് ഉറക്കം വരുന്നു.''

ഞാന്‍ സീറ്റില്‍ നീണ്ടു നിവര്‍ന്നു കിടന്നു.പക്ഷെ കണ്ണുകള്‍ അടച്ചിട്ടും സമയം കടന്നു  പോയിട്ടും ഉറക്കം വന്നില്ല ..ഈ ബസ്സിന്റെ ഡ്രൈവര്‍ അല്ലെങ്കില്‍ ഈ റോഡിലൂടെ പോകുന്ന ഏതെങ്കിലും വാഹനത്തിന്റെ ഡ്രൈവര്‍ ഉറങ്ങിപോയാല്‍ ഉണ്ടാകുന്ന അപകടത്തെ കുറിച്ചോര്‍ത്തു എനിക്കും ഉറക്കം നഷ്ട്ടപെട്ടു.

ഇറങ്ങുന്ന സ്ഥലം എത്തുന്നതുവരെ വെറുതെ കണ്ണടച്ച് കിടന്നു ...ഉറക്കക്ഷീണം നനായിട്ടുണ്ടായിരുന്നു .ഇനി ഇന്ന് നടത്തേണ്ടുന്ന  കാര്യങ്ങള്‍ ഒക്കെ അവതാളത്തിലുമാകും . വെറുതെയാണ്  അയാളുമായി  സൌഹൃദ സംഭാഷണം  നടത്തിയത് .അയാളെ പ്രാകികൊണ്ട്‌ ഞാന്‍ എന്റെ  ടൌണില്‍ ഇറങ്ങി..അപ്പോഴും അയാള്‍ ഉറങ്ങാതെ അവിടെത്തന്നെ മിഴിചിരിക്കുന്നുണ്ടായിരുന്നു


കഥ :പ്രമോദ് കുമാര്‍.കെ.പി
ചിത്രങ്ങള്‍ :കേരള വാട്ടര്‍ സോസെറ്റി


Saturday, June 11, 2016

ഇനി തനിയെ

ഇനി ഈ വയസ്സുകാലത്ത് ഒറ്റയ്യ്ക്ക് ...ജീവിതത്തില്‍ എല്ലാം നേടി എന്നുള്ള അഹങ്കാരമായിരുന്നു ഇതുവരെ ..എത്ര പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്.സ്നേഹമയിയായ ഭാര്യ ,മകന്‍,മരുമകള്‍ ,ചെറുമകള്‍ എല്ലാവരും തന്നെ ഇവിടെ നിര്‍ത്തി കടന്നു കളഞ്ഞു.ഒരു വാക്ക് പോലും പറയാതെ.അവര്‍ ഉപേക്ഷിച്ചു പോകാന്‍ മാത്രം താന്‍ എന്ത് തെറ്റാണ്  ചെയ്തിരിക്കുക?അവര്‍ പോകുബോള്‍ തന്നെയും വിളിക്കാമായിരുന്നു ..പക്ഷെ വിളിച്ചില്ല .ഈ വയസ്സനെ കൊണ്ട് പോയിട്ട് എന്ത് പ്രയോജനം എന്ന് കരുതികാണും.


അതിര് കവിഞ്ഞൊഴുകിയ കൌമാരം തടുത്തു നിര്‍ത്തിയത് അവളായിരുന്നു.അവള്‍ ജീവിതത്തിലേക്ക് വന്നതില്‍ പിന്നെ അതിനു  അടുക്കും ചിട്ടയുമായി .കപ്പലോടിക്കുന്ന നാവികനെ പോലെ കാറ്റും കോളുംനിറഞ്ഞു ആടിയുലഞ്ഞ ജീവിതമെന്ന കപ്പലിനെ നേരെ വഴിക്ക് നയിക്കുവാന്‍ അവളും ഒപ്പമുണ്ടായിരുന്നു.എനിക്ക് വേണ്ടി അവളുടെ പല സ്വഭാവങ്ങളും ശീലങ്ങളും മാറ്റി .പലതും സഹിച്ചു.പക്ഷെ ഞാന്‍ പലപ്പോഴും തന്റെ ശീലങ്ങളിലും തന്നിഷ്ടങ്ങളിലും  ഉറച്ചു തന്നെ നിന്നപ്പോള്‍ അവള്‍ എതിര്‍ത്തുമില്ല ...അതിനു ചേരുന്ന വിധത്തില്‍ ഒപ്പം കൂടി.മുന്‍കോപകാരനായിരുന്ന എന്റെ കോപം പോലും അവള്‍ വളരെ ശാന്തമായി കണ്ടു പ്രതികരിച്ചു  .ഒരിക്കല്‍ പോലും വേണ്ടാത്ത കാര്യങ്ങളില്‍  പിണങ്ങി നിന്നത് കണ്ടില്ല ..എല്ലാം എനിക്ക് വേണ്ടി സഹിക്കുകയും പൊറുക്കുകയും ചെയ്തു...അവളാണ് ഇന്ന് തന്നെ ഉപേക്ഷിച്ചു പോയിരിക്കുന്നത്.

വാസവന്‍ ജനിച്ചതില്‍ പിന്നെയാണ് തനിക്കു നന്നാവണം എന്നൊരു തോന്നലുണ്ടായത്‌.അവന്റെ കളി ചിരികളില്‍ താന്‍ വീണു പോയി എന്ന് പ റയുന്നതായിരിക്കും ഉത്തമം .ചീത്ത കൂട്ടില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും പതിയെ പിന്നോട്ടടിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ അവന്‍ ജീവിതത്തിലേക്ക് വന്നത്.അവന്റെ ചിരികള്‍ ഒരിക്കലും മാഞ്ഞു പോകരുത് എന്ന് കരുതിയ ഞാന്‍ പിന്നെ വഴിപിഴച്ചു പോയില്ല .നല്ല ഭര്‍ത്താവും അച്ഛനുമായി മാറുകയായിരുന്നു. അച്ഛനും മകനും നല്ല കൂട്ടുകാരായിരുന്നു.എന്തിനു ഏതിനും പരസ്പരം കാര്യങ്ങള്‍ അന്വേഷിച്ചു ചര്‍ച്ചചെയ്തു തീരുമാനമെടുത്തു.പക്ഷെ അവനും ഇങ്ങിനെ ഒരു ചതി എന്നോട് ചെയ്യുമെന്ന്   കരുതിയില്ല...എന്നാലും ഒന്നും പറയാതെ  അവനും  ...

അനു  തനിക്കു മരുമകള്‍ ആയിരുനില്ല മകള്‍ തന്നെയായിരുന്നു.അവള്‍ സ്വന്തം അച്ഛനെപോലെ തന്നെയാണ് തന്നെ കണ്ടതും സ്നേഹിച്ചതും പരിപാലിച്ചതും ..അച്ഛനില്ലാതെ വളര്‍ന്ന കുട്ടിയായതുകൊണ്ടാവാം അവള്‍ക്കു താന്‍ സ്വന്തം അച്ഛനായിരുന്നു.അച്ചനെകൊണ്ടുള്ള  ആവശ്യങ്ങള്‍ ഒക്കെ ഞാന്‍ ഭംഗിയായി നടത്തികൊടുക്കുകയും ചെയ്തിരുന്നു എന്നിട്ടും അവള്‍ക്കു എങ്ങിനെ  തോന്നി ഈ വൃദ്ധനെ ഉപേക്ഷിക്കുവാന്‍ ?ഒരു അച്ഛനെ വേണ്ടെന്നു പറഞ്ഞു പോയികളയുവാന്‍

മിയയിലായിരുന്നു താന്‍ എന്റെ വാര്‍ധക്യം ആസ്വദിച്ചുപോന്നത്.അവളുടെ കളിചിരികളില്‍ താന്‍ തന്റെ പ്രായം പോലും മറന്നു.അച്ചാച്ച  എന്ന് വിളിച്ചു അവള്‍ എപ്പോഴും തന്റെ ചുറ്റിലും കൂടി.അവള്‍ക്കൊപ്പം മണ്ണപ്പം ചുട്ടും ഒളിച്ചു കളിച്ചും താന്‍ അവളെ പോലെ കൊച്ചുകുട്ടിയായി.പ്രായത്തിന്റെ അവശതകള്‍ അവള്കൊപ്പം കളിക്കുമ്പോള്‍ അറിഞ്ഞിരുനില്ല.അത് ഒരിക്കല്‍പോലും ശരീരത്തില്‍  പ്രശ്നവുമുണ്ടാക്കിയില്ല ..അവളോടോപ്പമുള്ള നിമിഷങ്ങള്‍ തന്നില്‍ ഊര്‍ജം നിറക്കുകയുമായിരുന്നു.ഇനിയും കുറേകാലം കൂടി  ജീവിക്കുവാനുള്ള  ഊര്‍ജം....എന്നും രാവിലെ എഴുനേറ്റു അവള്‍ ആദ്യം അന്വേഷിക്കുന്നതും തന്നെയായിരുന്നു.എന്നിട്ടും അവള്‍ അച്ചച്ചനോട് ഒരു വാക്ക് പറയാതെ പോയികളഞ്ഞു ...അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ..അച്ഛനും അമ്മയും വിളിക്കുബോള്‍ കൊച്ചു കുഞ്ഞു എന്ത് ചെയ്യാന്‍ ?

""മാഷേ ഇനി ആരെങ്കിലും വരുവാനുണ്ടോ ?"  ഓര്‍മകളില്‍ നിന്നും ഞെട്ടി ...ചോദ്യം മനസ്സിലാകാത്തപോലെ അയാളുടെ മുഖത്തേക്ക് നോക്കിയിരുന്നു...

" മാഷേ എന്നാല്‍ ബോഡിയൊക്കെ   എടുക്കുകയല്ലേ ....".യാഥാര്‍ത്ഥ്യത്തിലേക്ക് മനസ്സ് തിരിച്ചു വന്നു ..പരിസരബോധമുണ്ടായി..അടക്കി പിടിച്ച തേങ്ങലുകള്‍ കാതില്‍ വന്നു പതിച്ചു.താഴെ വെള്ളത്തുണിയില്‍ മൂടികെട്ടിയ നാല് ദേഹങ്ങള്‍ നോക്കുവാനാകാതെ മുഖം തിരിച്ചു.

ആരൊക്കെയോ നിര്‍ദേശങ്ങള്‍ നല്‍കുന്നത് കണ്ടും കേട്ടുമിരിന്നു.ഒരു ജീവചവം പോലെ .താന്‍ ഇനി എന്ത് പറയുവാന്‍....ദേഹങ്ങള്‍ ഓരോന്നായി പുറത്തേക്കു കൊണ്ടുപോയി...അകമ്പടിയായി  നിലവിളികളും.... .ചാരുകസേരയില്‍ നിന്നും മറിഞ്ഞു വീഴുമെന്നായപ്പോള്‍ മുറുക്കെ പിടിച്ചുകൊണ്ടു പിന്നിലേക്ക്‌ ചാരി കിടന്നു..

അനുകമ്പയുടെയും സഹതാപത്തിന്റെയും  അനേകം കണ്ണുകള്‍ തന്റെ നേര്‍ക്ക്‌ വരുന്നത് കണ്ടു അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു .അപ്പോള്‍ കാതുകളില്‍ പതിഞ്ഞത്  അപകടത്തില്‍ പെട്ടവരുടെ ആര്‍ത്തനാദവും നിലവിളിയും ഞരക്കവുമായിരുന്നു

കഥ :പ്രമോദ് കുമാര്‍. കെ.പി
ചിത്രങ്ങള്‍ : കേരള വാട്ടര്‍ കളര്‍ സോസെറ്റി \ഇന്റര്‍നാഷനല്‍  വാട്ടര്‍ കളര്‍