Friday, June 28, 2013

ഞാന്‍ സ്ത്രീ

 സൂസന്‍ എബ്രഹാം ,വയസ്സ് ,20(വിദ്യാര്‍ഥിനി)
-------------------------------------------------
നേരം പുലരുന്നതെ ഉള്ളൂ ..സൂസന്‍ വാടക വീട് പൂട്ടി പുറത്തേക്കിറങ്ങി .ഇപ്പോള്‍ വിട്ടാല്‍ ഫസ്റ്റ് ബസ്‌ കിട്ടും .അങ്ങിനെയെങ്കില്‍ കൃത്യസമയത്ത് തന്നെ അവിടെ എത്തിച്ചേരാം .കാര്യങ്ങള്‍ പ്രതീക്ഷിച്ചത് പോലെ നടന്നു കിട്ടിയാല്‍ മതിയായിരുന്നു.കയ്യിലുള്ള ബാഗ്‌ ഒന്നുകൂടി നെഞ്ചില്‍ അമര്‍ത്തിപിടിച്ചു ,വേഗം ബസ്‌ സ്റ്റാന്റ് ലക്ഷ്യ മാക്കി നടന്നു.മുന്‍പൊക്കെ ഇരുട്ടില്‍ ഒറ്റയ്ക്ക് പോകാന്‍ പേടിയായിരുന്നു .കുറെ കാട്ടാളന്മാര്‍ ഇപ്പോള്‍ ഇവിടുണ്ട് .സ്ത്രീകളുടെ ശരീരം ആര്‍ത്തിയോടെ കവര്ന്നെടുക്കുവാന്‍.കാത്തു നില്‍ക്കുന്നവര്‍ ...പക്ഷെ ഇന്ന് എന്തോ ഒരു ധൈര്യം കിട്ടിയത് പോലെ ..കുറച്ചു ബസ്സുകള്‍ യാത്രക്ക് തയ്യാറായി നില്‍പ്പുണ്ട് .അവള്‍ ഓരോ ബസ്സിന്റെ ബോര്‍ഡും നോക്കി .പോകേണ്ട സ്ഥലത്തിന്റെ പേര് കണ്ണിലുടക്കിയപ്പോള്‍ അതിലേക്കു കയറി .മധ്യഭാഗത്തിരുന്ന് പുറകിലേക്ക്  ചാഞ്ഞു .കഴിഞ്ഞു പോയ കുറച്ചു വര്‍ഷങ്ങള്‍ മനസ്സിലൂടെ ഓടിപോയി .എന്തൊക്കെ പ്രതീക്ഷകള്‍ ആയിരുന്നു ...പക്ഷെ പഠനം അടക്കം ഒക്കെ പലതും വഴിയില്‍ തട്ടി വീണു ..എങ്കിലും വിട്ടു കൊടുക്കില്ല ..നഷ്ട്ടപെട്ടത്‌  ഓര്‍ത്തു ദുഖിച്ചിട്ടു കാര്യമില്ല .


മായ സതീഷ്‌ ,വയസ്സ് 26(ഷോപ്പിംഗ്‌ സെന്റര്‍ ജോലിക്കാരി )
------------------------------------------------------------
ആരുടെയോ മൊബൈല്‍ ശബ്ദം കേട്ടപ്പോള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി.ട്രെയിന്‍ കുതിച്ചു പായുകയാണ് .വാച്ചില്‍ സമയം നോക്കി .അഞ്ചര ....ഇനിയും മിനിമം ഒന്ന് രണ്ടു മണിക്കൂര്‍ യാത്രയുണ്ട്.കുറച്ചു കൂടി ഉറങ്ങാം .ഇനി ഇതുപോലെ എല്ലാം മറന്നു ഉറങ്ങാന്‍ പറ്റുമോ എന്ന് ദൈവം തീരുമാനിക്കും.പക്ഷെ എല്ലാം മറന്നു താന്‍ ഉറങ്ങിയോ ?ഒന്ന് രണ്ടു വര്‍ഷമായി ഉറക്കമില്ലാത്ത രാത്രികള്‍ ....ഒരു പെണ്‍കുട്ടി അനുഭവിക്കുന്നതിലും കൂടുതല്‍ ഈ വയസ്സിനുള്ളില്‍ അനുഭവിച്ചു.ആരും വെറുതെ വിട്ടില്ല ..പലര്‍ക്കും  സ്ത്രീ എന്നാല്‍ ഭോഗവസ്തു ...അത് മാത്രം ആയി കണക്കാക്കുന്ന ഒരു ദുഷിച്ച സമൂഹം...അവര്‍ക്കിടയില്‍ ജീവിക്കുന്ന ,ജീവിക്കുവാന്‍ പാടുപെടുന്ന എന്നെപോലെയുള്ള സ്ത്രീകള്‍.എല്ലാം മറന്നു കുറച്ചുസമയം ഒന്നുറങ്ങാന്‍ അവള്‍ പുതപ്പിനുള്ളിലേക്ക് ഊര്‍ന്നു .

രഹന ,വയസ്സ്  32, (വീട്ടമ്മ ആയിരുന്നു )
---------------------------------------------------------------
താന്‍ എങ്ങിനെ അനാഥയായി.?ഭര്‍ത്താവിനോടും കുട്ടികളോടും കൂടി എന്ത് സന്തോഷത്തില്‍ കഴിഞ്ഞിരുന്നതാണ് .പക്ഷെ ഒരു മിസ്സ്‌ കാള്‍ തന്റെ ജീവിതം മാറ്റിമറിച്ചു.വെറുതെ തമാശക്ക് തുടങ്ങിയ ബന്ധം തകര്‍ത്തെറിഞ്ഞത്  ഒരു കുടുംബം മൊത്തത്തില്‍ ആയിരുന്നു.ആദ്യമേ ഭര്‍ത്താവിനോട് എല്ലാം തുറന്നു പറഞ്ഞാല്‍ മതിയായിരുന്നു .പക്ഷെ ഓരോരോ ഒളിപ്പിക്കലുകള്‍ തകര്‍ത്തത് തന്റെ ജീവിതം ആയിരുന്നു.അവസാനം വഞ്ചന കുറ്റത്തിന്  അഴിയും എണ്ണി.ഇപ്പോള്‍ ചില നല്ല ആള്‍ക്കാരുടെ കാരുണ്യത്തില്‍ അഭയം കിട്ടുന്നു.

നേരം വെളുത്തു വരുന്നതെ ഉള്ളൂ ..ഏതോ ഒരു ടൌണില്‍ എത്തിയിരിക്കണം.ബസ്സില്‍ എല്ലാവരും നല്ല ഉറക്കമാണ്.വെറുതെ വെളിയിലേക്ക് നോക്കി .പത്രക്കാറും പാല്കാരും അവരുടെ ജോലി തുടങ്ങി കഴിഞ്ഞു തൊഴിലാളികള്‍ റോഡുകള്‍ ക്ലീന്‍ ചെയ്യുന്നുമുണ്ട് ...ഇനിയും കുറെ പോകുവാനുണ്ട് .വെറുതെ കണ്ണുകളടച്ചു .മനസ്സില്‍ മക്കളുടെ രൂപം...അവര്‍ ഇപ്പോള്‍ എവിടെ ആയിരിക്കും.?സ്വഭാവ ദൂഷ്യമുള്ള ഭാര്യയെ പേടിച്ചു മക്കളെയും കൊണ്ട് നാട് വിട്ട മനോഹരേട്ടന്‍.എവിടെ എന്ന് ഇതുവരെ അറിയില്ല .ഇനി എന്നെങ്കിലും കാണുമോ ?അറിയാതെ കണ്ണ് നീര്‍ പുറത്തേക്ക് ചാടി.സീറ്റിലേക്ക് ചാരി കിടന്നു കണ്ണുകള്‍ തുടച്ചു.

സുശീല്‍ കുമാര്‍ ,വയസ്സ് 35, (നീതുവിന്റെ  ചേട്ടന്‍ )

------------------------------------------------------

എന്ത് സന്തോഷമുള്ള കുടുബം ആയിരുന്നു.അച്ഛനും അമ്മയും ഞാനും നീതു മോളും.എല്ലാം അവസാനിച്ചത് പെട്ടെന്നായിരുന്നു .കോളേജില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ അറിയാതെ നീതു തുടങ്ങിയ ബന്ധം അവസാനം അവളുടെ ജീവനെടുത്തു.വഞ്ചിക്കപെടുകയായിരുന്നു എന്നവള്‍ മനസ്സിലാക്കിയില്ല എല്ലാം അറിഞ്ഞു വരുമ്പോഴേക്കും അവള്‍ക്കു എല്ലാം നഷ്ട്ടപെട്ടിരുന്നു .അതവക്ക് താങ്ങുവാനായില്ല .എല്ലാവരെയും ദുഖിപ്പിച്ചു അവള്‍ പോയി .വേദനയും വഞ്ചനയും നല്‍കാത്ത സ്ഥലത്തേക്ക് ...അച്ഛന് അതൊരു വലിയ ആഘാതമായിരുന്നു...അച്ഛന്‍ പിന്നെ കിടപ്പിലായി ...അച്ഛന് പിന്നാലെ അമ്മയും പോയി..താന്‍ ഒറ്റയ്ക്കും ..

കാറിന്റെ പിന്നിലിരുന്നു അയാള്‍ കണ്ണുകള്‍ തുടച്ചു...വെറുതെ പുറത്തേക്ക് നോക്കി കടകള്‍ ഒക്കെ തുറന്നു വരുന്നതേയുള്ളൂ .എട്ടു മണി കഴിഞ്ഞിരിക്കും.സ്കൂള്‍ ബസ്സുകള്‍ നിരത്തില്‍ കാണുന്നുണ്ട്.മൊബൈല്‍ പോക്കറ്റില്‍ നിന്ന് എടുത്തു നോക്കാനുള്ള മടികൊണ്ട് സമയം അറിയാന്‍ ശ്രമിച്ചുമില്ല..എന്തായാലും വൈകില്ല ..


സിന്ധുജ ,വയസ്സ്  18(വിദ്യാര്‍ഥിനി )
----------------------------------------------------
 "അപ്പോള്‍ നിങ്ങള്‍ എന്റെ കക്ഷിയെ ബ്ലാക്ക്‌ മെയില്‍ ചെയ്യുകയായിരുന്നു ..അല്ലെ ?"

വക്കീലിന്റെ വാക്കുകള്‍ കേട്ട് അവള്‍ നടുങ്ങി .അവള്‍ക്കു മറുപടി ഉണ്ടായിരുനില്ല .തെളിവുകള്‍ ഒക്കെയും അവള്‍ക്കു എതിരായിരുന്നു.അയാള്‍ എല്ലാം മുന്‍കൂട്ടി കണ്ടു കൊണ്ട് എനിക്കെതിരായ തെളിവുകള്‍ഉണ്ടാക്കി വെച്ചിരുന്നു.അതൊക്കെ സമര്‍ത്ഥനായ ഒരു വക്കീലിന് കയ്യില്‍ കൂടി കിട്ടിയപ്പോള്‍ കാര്യങ്ങള്‍ എന്നില്‍ നിന്നും കൈവിട്ടു.അവള്‍ ദയനീയമായി വക്കീലിനെ  നോക്കി .അയാളില്‍ ഒരു ചിരി പടരുന്നത് കണ്ടു കണ്ണുകള്‍ പിന്‍വലിച്ചു.

എന്തൊക്കെ വാഗ്ദാനങ്ങള്‍ ആയിരുന്നു.എല്ലാം വിശ്വസിച്ചു ..പക്ഷെ മുന്നില്‍ നില്‍ക്കുന്ന ആള്‍ എന്നെ വഞ്ചിക്കുക ആയിരുന്നു.ഇയാള്‍ക്ക് ഇത് തന്നെ ആണ് പണി എന്ന് മനസ്സിലാക്കുംപോഴേക്കും വൈകിപോയി.പലരുടെയും ജീവിതം കൊണ്ട് കളിച്ച ഇയാളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്നു ഇയാളുടെ മുഖം പിച്ചിചീന്തി എറിയണം എന്ന് കരുതിയത്‌ കൊണ്ടാണ് ഞാന്‍ ഇവിടെയും അപമാനിതയാകുന്നത്.വലിയ ഒരു ബിസിനെസ്സ്‌ കാരന്റെ മകനായതിനാലും ഇപ്പോള്‍ സെലിബരിറ്റി ആയതിനാലും കുറച്ചു കാലം മാധ്യമങ്ങളും ജനങ്ങളും തന്നെയും തന്റെ കഥയും കൊണ്ട്  ആസ്വദിക്കുകയായിരുന്നു.ഇന്നത്തോടെ എല്ലാം തീരും ..ഞാന്‍ സമൂഹത്തിനു മുന്നില്‍ മോശപെട്ട സ്ത്രീ ആയിമാറും.എല്ലാം ചെയ്ത നീചന്‍ മാന്യനും ...അവള്‍ക്കു സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല .അവള്‍ അച്ഛന്‍ ഇരുന്ന ഭാഗത്തേക്ക്‌ നോക്കി.തലകുനിച്ച്  ഇരിക്കുന്നു.പാവം ...എന്തൊക്കെ പ്രതീക്ഷകള്‍ ആയിരുന്നു ഈ മകളെ കുറിച്ച് ..എല്ലാം എത്ര പെട്ടെന്നാണ്  അവസാനിച്ചത്.നാട്ടുകാരുടെയും കുടുംബ്ക്കാരുടെയും മുന്നില്‍ അപഹാസ്യനായി ........



വിധി വന്നു കാണും ..വെറുതെ വിട്ട  സന്തോഷത്തോടെ അയാള്‍ കോടതിക്ക് പുറത്തിറങ്ങി .ദൂരെ പാര്‍ക്ക്‌ ചെയ്ത കാറിലേക്ക്  പോകുവാന്‍ റോഡ്‌ മുറിച്ചു കടക്കാന്‍ ശ്രമിക്കവേ പെട്ടെന്ന് ഒരു സ്ത്രീ ഏതോ ആയുധം കൊണ്ട് അയാളെ ആക്രമിച്ചു .പൊടുന്നനെ രണ്ടു സ്ത്രീകള്‍ കൂടി എവിടെ നിന്നോ പാഞ്ഞു വന്നു.ആദ്യം ആക്രമിച്ച സ്ത്രീക്ക് ഒന്നും മനസ്സിലായില്ല..ആര്‍ക്കും തമ്മില്‍ തമ്മില്‍ പരിചയമില്ല .എങ്കിലും തന്റെ വഴി തന്നെയാണ് മറ്റുള്ളവരുടെതെന്നും അവര്‍ പെട്ടെന്ന് മനസ്സിലാക്കി.പിന്നെ കൂട്ട ആക്രമണം ആയിരുന്നു.എന്താണ് സംഭവിക്കുന്നതെന്ന് ആള്‍ക്കാര്‍ക്ക് മനസ്സിലാകും മുന്‍പ് എല്ലാം കഴിഞ്ഞിരുന്നു.ഓടികൂടിയ നാട്ടുകാര്‍ക്ക് മുന്നില്‍ നിന്നുകൊണ്ട് അവര്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു .സുശീല്‍ ഓടി എത്തുമ്പോഴേക്കും നിലത്തുവീണ ആള്‍ ശവമായി മാറിയിരുന്നു.തന്റെ തോള്‍ സഞ്ചിയിലെ ആയുധം വെറുതെ ആയല്ലോ എന്ന് തോന്നിയെങ്കിലും അയാള്‍ ആ ജന്തുവിന്റെ മരണത്തില്‍ സന്തോഷിച്ചു.ആള്കൂട്ടത്തിനിടയിലൂടെ അയാള്‍ പുറത്തേക്കു കടന്നു റോഡിലേക്കിറങ്ങി...പോകുന്നവഴിയിലെ കുറ്റികാട്ടിലേക്ക് അയാള്‍ ആ തോള്‍സഞ്ചി വലിച്ചെറിഞ്ഞു.എവിടെയോ ചെന്ന് കൊണ്ട്  ആയുധം വലിയ ശബ്ദമുണ്ടാക്കി ....അതയാള്‍ കേട്ടില്ല ...അയാളുടെ മനസ്സ്  അപ്പോള്‍ കുഞ്ഞുപെങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു ..

കഥ :പ്രമോദ്‌ കുമാര്‍ .കെ.പി
 പെയിന്റിംഗ് കടപ്പാട് :ഗൂഗിള്‍

Tuesday, June 18, 2013

നമ്മള്‍ മറന്നുപോകുന്ന ചില സത്യങ്ങള്‍

പഴയ വഴികളില്‍ കൂടി "അയാള്‍" നടന്നു.ഇവിടുന്നു "പോയിട്ടു" പതിനഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കണം .ഇടവഴികള്‍ ഒക്കെ മാറി റോഡുകള്‍ ആയിരിക്കുന്നു.ഉള്ളിലേക്ക് പോകുംതോറും കാര്യമായ വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല .മുൻപ് എത്ര ആൾക്കാർ അയാളെ  തിരഞ്ഞു വന്ന വഴിയാണ്. ഇന്ന് ഈ വഴിയിൽ ആളനക്കം പോലുമില്ല .എല്ലാവരും അയാളെ  മറവിയുടെ കയങ്ങളിലേക്ക് തള്ളിയിരിക്കുന്നു.പക്ഷെ ചിലരുണ്ട് ..എല്ലാ കൊല്ലവും ഈ ദിവസം അയാളെ  ഓർമിക്കുന്നവർ ..അവർക്ക് അങ്ങിനെ മറക്കുവാൻ പറ്റുമോ അയാളെ  ?ജന്മം തന്ന അമ്മ ,കൂടപിറപ്പുകൾ ...അയാളുടെ പേരും പറഞ്ഞു പലതും ഉണ്ടാക്കിയവർ ,അയാൾ  സഹായിച്ചു ഒരു നിലയിലായവർ .അങ്ങിനെ പലരും....അവർ ഇപ്പോഴും അത് തന്നെയല്ലേ തുടരുന്നതും ഒരു ഓർമ വെറുതെ ...വീടിനരികില്‍ എത്തിയപ്പോള്‍ ഒന്ന് ശങ്കിച്ച്  നിന്നുപോയി ..കയറണമോ ?കയറിയാൽ എന്നും കേൾക്കുന്ന ആവലാധികൾ തന്നെ അമ്മയിൽ നിന്നും വരും .സഹോദരിമാർ എല്ലാം കണ്ണ്നീരിൽ ഒളിപ്പിക്കും .എങ്കിലും അവരുടെ ഉള്ളിൽ ഈ ചേട്ടനോടുള്ള അമർഷം കെട്ടികിടപ്പുണ്ട്.അത് ഉറപ്പാണ്.ഈ ചേട്ടൻ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്തോ ?വീടിനു വേണ്ടി എന്തെങ്കിലും ?ഒന്നുമില്ല ,അവർക്ക് ഓർമിക്കുവാൻ തക്കതായ ഒന്നും ചെയ്തില്ല .നാട്ടുകാർക്കും പാർട്ടിക്കും വേണ്ടി ഓടി പ്രവർത്തിച്ചപ്പോൾ വീട്ടിനു വേണ്ടി ഒന്നും ഉണ്ടാക്കിയില്ല.ആദർശവാനായ നേതാവായിരുന്നു അയാള്  ...പക്ഷെ വീടിനെയും അമ്മയെയും കൂടപിറപ്പുകളെയും മറന്നു ..എങ്കിലും  അവർക്ക് പല സ്ഥലത്തും നേതാവിന്റെ വീട്ടിലെ ആൾക്കാർ എന്ന പരിഗണന ലഭിച്ചു ..പക്ഷെ പരിഗണന കൊണ്ട് മാത്രം വിശപ്പ്‌ മാറില്ലല്ലോ ?വിശപ്പ്‌ മാറുവാൻ അവരൊക്കെ ജോലിക്ക് പോയി തുടങ്ങി  ..അവർ ഇപ്പോൾ പോകുന്നതിലും നല്ല സ്ഥലത്ത് അവരെ അയാൾക്ക്‌  നല്ല ജോലി കൊടുത്ത്  സംരക്ഷിക്കാമായിരുന്നു  പക്ഷെ ഉള്ളിന്റെ ഉള്ളിൽ തറച്ചു പോയ ആദർശങ്ങൾ അയാളെ അതിൽ നിന്നും വിലക്കി.

നിയമസഭ സീറ്റിനെ ചൊല്ലി പാർട്ടിയിൽ കലാപം ഉണ്ടായപ്പോൾ ഒത്തുതീർപ്പ് സ്ഥാനാർഥിയായി അയാളുടെ  പേര് പാർട്ടിയിൽ പൊന്തിവന്നു.മുൻപ് പലപ്പോഴും പാർട്ടി നിർബന്ധിച്ചിട്ടും ഒഴിഞ്ഞു മാറുകയായിരുന്നു.സ്ഥാന മാനങ്ങൾ കിട്ടിയാൽ പലതിനും അത് വിലങ്ങു തടിയാവും എന്ന ബോധം മുൻപേ മനസ്സിൽ തറഞ്ഞിരുന്നു.ഇപ്പോഴും താല്പര്യം ഉണ്ടായിട്ടല്ല പാർട്ടിക്കുവേണ്ടി അത് ഏറ്റെടുക്കുവാൻ നിർബന്ധിതനായി ..അതോടെ പാർട്ടിക്കുള്ളിൽ ശത്രുക്കൾ ഉണ്ടാവുന്നത്  അയാൾ  അറിയാതെപോയി.ആ മണ്ഡലത്തിൽ ഏറ്റവും സ്വീകാര്യനായത് അയാൾ ആയതു കൊണ്ട് എതിർപ്പുകൾ പുറത്തേക്ക് വന്നില്ല ..അത് കൊണ്ട് തന്നെ പലരുടെയും മനസ്സിലിരിപ്പും അറിയാതെപോയി.എതിർ പാർട്ടിയിലും അയാളുടെ  സ്ഥാനാർഥിത്വം അങ്കലാപ്പുണ്ടാക്കി ..വിജയനാണ് സ്ഥാനാർഥി എങ്കിൽ അവർക്ക് സിറ്റിംഗ് സീറ്റ് പോകും എന്നുറപ്പായി.അത്രക്ക് ജന സമ്മിതി വിജയന് ഉണ്ടായിരുന്നു 

നോമിനേഷൻ കൊടുക്കേണ്ട തീയതി അടുത്തു വന്നു.അന്നും  പതിവുപോലെ പാർട്ടി കാര്യങ്ങൾ ,നാട്ടു കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്തത് കൊണ്ട് വീട്ടിലേക്കു പോകുവാൻ വൈകി .കൂരാ കൂരിരുട്ടു വക വെയ്ക്കാതെ പരിചിത വഴിയിലൂടെ അയാള് നടന്നു.വീടിനടുത്തുള്ള ഇടവഴിയിൽ നിന്നും ആരോ പിന്നിലൂടെ വട്ടം പിടിച്ചു .പിന്നെ വായും മൂക്കും പൊത്തി..മുന്നിലായി ഇരുട്ടിൽ ഒന്ന് രണ്ടു രൂപങ്ങൾ ഒന്നും വ്യക്തമല്ല .എന്തോ ഒന്ന് ശരീരത്തിലൂടെ തുളച്ചു കയറി ഒരിക്കലല്ല പല പ്രാവശ്യം.ശരീരത്തിലെ പല ഭാഗങ്ങളിൽ അത് ആഴ്ന്നിറങ്ങി ...അബോധാവസ്ഥയിലേക്ക് മറയും മുൻപേ കഠാര കയ്യിൽ പിടിച്ച ആളുടെ മുഖം ഒരു തവണ കണ്ടു ..വിശ്വസിക്കാനായില്ല സ്വന്തം പാർട്ടികാരൻ  തന്നെ ...എന്തിനെന്നോട്  നിങ്ങൾ ഇത് ചെയ്തു ..എന്ന് പൂര്ത്തിയാക്കിയില്ല .വായിൽ നിന്നും ശബദം പുറത്തേക്കു വന്നില്ല .പകരം ചോരയും തുപ്പലും കലർന്ന മിശ്രിതം പുറത്തേക്ക് ചാടി .....വീണ്ടും ആക്രമണങ്ങൾ ....പിന്നെ ഒന്നും ഓർമയില്ല .അയാൾ മയക്കത്തിലേക്ക് പോയി.

പൊതുവഴിയിൽ അനേകം വെട്ടേറ്റു കിടന്ന അയാളെ ആശുപത്രിയിൽ എത്തിച്ചിട്ടും ഫലമുണ്ടായില്ല  പിറ്റേന്ന് എതിർ പാർട്ടികാരാൽ കൊല്ലപ്പെട്ട നേതാവായി അയാൾ ചരിത്രത്തിൽ കയറി..പരാജയം മണത്ത അവരുടെ ക്രൂര ചെയ്തിയായി സമൂഹം ഒന്നാകെ വിശ്വ സിച്ചു   .അയാളുടെ പാർട്ടി അതിനു വേണ്ടി നന്നായി പ്രവർത്തിക്കുകയും ചെയ്തു.അങ്ങിനെ പാർട്ടിക്ക് പുതിയ ഒരു രക്തസാക്ഷിയെ കൂടി കിട്ടി...സഹതാപതരംഗത്തിൽ പാർട്ടി നല്ല ഭൂരിപക്ഷത്തിൽ വിജയിച്ചു.യദാർത്ഥ കൊലയാളികൾ മറക്കു പിന്നിലായി ..എതിർപാർട്ടികാർ  കൊലയാളികളായി മുദ്രകുത്തപെട്ടു.ആ പാർട്ടിയിലെ കുറേപേർ പല വകുപ്പുകൾചാർത്തപെട്ടു അകത്തായി...അവസാനം പാർട്ടിക്കുവേണ്ടി എന്നും കൊല നടത്തുന്ന ചിലർക്ക് മാത്രം ശിക്ഷ കിട്ടി.അയാളുടെ കാര്യത്തിൽ അവർ നിരപരാധികൾ ആയിരുന്നുവെങ്കിലും പാർട്ടികാരുടെ ശക്തമായ ഇടപെടലുകൾ അവരെ ജയിലഴിക്കുള്ളിലാക്കി .



മെല്ലെ കോണിപടികൾ കയറി വീട്ടിലെത്തി .അമ്മാവൻ കോലായിൽ ഉണ്ട് ..അമ്മ എന്തൊക്കെയോ പറഞ്ഞു കരയുന്നു .അയാള്  പറമ്പിലേക്ക് നോക്കി അവിടെ അയാളെ  ദ ഹിപ്പിചിടത്തു വിളക്ക് കത്തുന്നുണ്ട് .ചന്ദനതിരികളും പുകയുന്നു.ഒന്ന് രണ്ടു മാലകളും അവിടെ കണ്ടു.

കുറെകാലമായി അറ്റകുറ്റ പണികൾ ഒന്നും ചെയ്യാത്തത് കൊണ്ട് നശിച്ചു കൊണ്ടിരിക്കുന്ന വീട് .കല്യാണ പ്രായം കഴിഞ്ഞിട്ടും ഇറക്കിവിടാൻ കഴിയാത്ത പെങ്ങൾമാർ.അവർക്ക് വേണ്ടി അവരുടെ കുടുംബത്തിനുവേണ്ടി പാർട്ടി പിരിച്ചതിൽ മുഴുവനും നേതാക്കന്മാർ കൊണ്ട് പോയി.ഒന്ന് രണ്ടു മാസം ആശ്വാസവും വാഗ്ദാനവും കൊണ്ട് നേതാക്കളും പാർട്ടികാരും ആ  വീട്ടിൽ  കയറിയിറങ്ങി ..പിന്നെ ആരും അത് വഴി വരാതെയായി .എന്നാലും അവർ എല്ലാ വർഷവും മുടങ്ങാതെ അയാളുടെ  രക്തസാക്ഷിത്വം ആചരിക്കുന്നു അല്ല ആഘോഷിക്കുന്നുണ്ട് .ജീവിച്ചിരിക്കുന്നവരെക്കാൾ മരിച്ചവരെയാണ് പല പാർട്ടികാർക്കും ആവശ്യം.ജീവിച്ചിരിക്കുന്നവന് പങ്കു കൊടുക്കണം ചത്തവന് വേണ്ടി ആര് ചോദിക്കുവാൻ.?..ജീവിച്ചിരിക്കുമ്പോൾ കുടുംബത്തിനു ഉപകാരം ഇല്ലാത്തവന്റെ  കുടുംബത്തെ ചത്തു മണ്ണടിഞാൽ  ചില പാർട്ടിക്കാർ സഹായിക്കും ..അതുപോലെ  ചുരുക്കം ചിലർക്ക് ഉപകാരം കിട്ടുന്ന ഈ കാലത്ത് അയാളെ കൊണ്ട്  അതിനുകൂടി കഴിഞ്ഞില്ല .അയാളെ പോലുള്ളവരെ ജീവനുള്ളപ്പോൾ മാത്രമാണ് പാർട്ടിക്ക് ആവശ്യം.

അയാൾ മെല്ലെ ഇറങ്ങി നടന്നു.നടന്നു നടന്നു കവലയിലെത്തി .അവിടുണ്ടായിരുന്ന ഒരു കൂറ്റൻ പ്രതിമക്കടുത്തെത്തിയപ്പോൾ അയാൾ ബ്രേക്ക്‌ ഇട്ടതുപൊലെ  നിന്നുപോയി.ആ പ്രതിമ മാലയും പൂവും മറ്റും കൊണ്ട് നന്നായി അലങ്കരിച്ചിട്ടുണ്ട് ....കുറേപേർ അതിനു ചുറ്റും അവിടിവിടങ്ങളിലായി ഉണ്ട്.ചിലർ വിളക്ക് തെളിയിക്കുന്നു.ചിലർ പുഷ്പാഭിഷേകം നടത്തുന്നു ..ചിലർ കൈകൂപ്പി നിൽക്കുന്നു .മൈക്കിലൂടെ അയാളുടെ  പഴയ പ്രസംഗങ്ങൾ ഒഴുകുന്നു.അയാൾ മെല്ലെ തല ഉയരത്തി നോക്കി

അത് അയാളുടെ  രൂപം തന്നെ ..പെയിന്റ് ഒക്കെ അടിച്ചും മറ്റും വൃത്തിയാക്കിയിട്ടുണ്ട് .ചുവടെ ജനിച്ച തീയതിയും മരിച്ച തീയതിയും കല്ലിൽ കൊത്തിവെച്ചിരിക്കുന്നു .അപ്പുറത്ത് സൈഡിൽ ഒരു ബാനറിൽ വണ്ണത്തിൽ എഴുതി വെഛിരിക്കുന്നു .

"കാപാലികരാൽ കൊല്ലപെട്ട പ്രിയ നേതാവ് വിജയന്റെ പതിനഞ്ചാം രക്തസാക്ഷി  ദിനം "

വേറെ ഒരു ബോർഡിൽ വൈകുന്നേരത്തെ അനുസ്മരണ സമ്മേളനത്തെ കുറിച്ചും അതിൽ പങ്കുചേരുന്നവരെ കുറിച്ചും ആയിരുന്നു .അത് വായിച്ചപ്പോൾ അയാൾക്ക്‌ ചിരി വന്നു.തന്നോട് തന്നെ പുച്ഛവും ..പാർട്ടിയോട് ഒരുതരം വെറുപ്പും അയാളിൽ കുടികൊണ്ടു .

പതുക്കെ അയാൾ ആ പ്രതിമയിലെക്കുള്ള പടിക്കെട്ടുകൾ കയറി ചുറ്റുമുള്ള കൽകെട്ടിലൊന്നിൽ ഇരുന്നു ..അവിടെ നിന്ന് കൊണ്ട് ആത്മാർഥതയോടെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നവരോട് പലതും വിളിച്ചു പറയണം എന്ന്  അയാൾക്ക്‌ തോന്നി .അയാൾ അവിടെ കൂടിയിരിക്കുന്നവരോട് ഉച്ചത്തിൽ പറഞ്ഞു .


"നിങ്ങൾ ആദ്യം നിങ്ങളുടെ കുടുംബം നോക്ക് എന്നിട്ടുമതി ജനസേവനം ...അല്ലെങ്കിൽ അധികാരമോഹികളുടെ കാൽച്ചുവട്ടിൽ തീർന്നു പോകും നിങ്ങൾ ..നിങ്ങളുടെ കുടുംബം അനാഥരുമായി പോകും...പലർക്കും ഇത് ബിസിനസ് ആണ് സ്വയം നന്നാകുവാൻ സ്വന്തം കുടുംബം നന്നാക്കുവാൻ അവരുടെ ക്രൂരമുഖവും സ്വാർത്ഥമുഖവും  മറച്ചു പിടിച്ചു ,നമ്മുടെ മുഖം മറന്നു കൊണ്ടുള്ള അഭ്യാസം.അതിനു അവര്‍ പരസ്പരം മത്സരിക്കും ,ചതിക്കും ,കൊല്ലും..അവിടെ സഹോദരരോ സുഹൃത്തുക്കളോ ഇല്ല ശത്രുക്കള്‍ മാത്രം.അവന്റെ വഴിയില്‍ തടസ്സം നില്‍ക്കുന്നവരെ  ഒക്കെ അവന്‍ അറിഞ്ഞു കൊണ്ട് ദ്രോഹിക്കും ...ചിലപ്പോള്‍ കൊല്ലും..പൊതുജന സേവനമാണ് ലക്ഷ്യമെങ്കിൽ എന്തിനു അധികാരത്തിനു വേണ്ടി ഈ വടം വലികൾ ....?സ്വയം ചിന്തിക്കുക നിങ്ങൾ ..ഒരു പത്തു മിനിട്ട്  ചിന്തിച്ചാൽ നിങ്ങൾക്ക് കാര്യം മനസ്സിലാകും .അധികാര മോഹ മില്ലാത്ത ഒരു സമൂഹമേ നന്മകൾ കൊണ്ട് വരികയുള്ളൂ അവിടെയെ ശാന്തിയും സമാധാനവും കടന്നു വരൂ "

അയാളുടെ ശബ്ദം ആരും കേട്ടില്ലെങ്കിലും അയാൾക്ക്‌ മനസ്സിൽ എന്തോ ഒരു സമാധാനം കൈവന്നതുപോലെ തോന്നി .അയാൾ മുന്നോട്ടേക്ക് നടന്നു ..ഇനി അടുത്തവർഷം ഒരു വിളിയുണ്ടാകും അന്നേരം വരാം 

കഥ ;പ്രമോദ് കുമാർ .കെ.പി 

Thursday, June 13, 2013

എന്റെ ചില "പുട്ട് " ചിന്തകള്‍

ഒരു കാലത്ത് കേരളത്തിന്റെ ദേശീയ പലഹാരമായിരുന്നു പുട്ട്.പിന്നെ പിന്നെ ദോശയും  ഇഡ്ഡലിയും ഒക്കെ അതിന്റെ കുത്തക തീന്‍മേശയില്‍ നിന്നും തകര്‍ത്തെറിഞ്ഞു.പൊറോട്ട കൂടി വന്നതോടെ പുട്ട് തീര്‍ത്തും അവഗണിക്കപെട്ട്  സൈഡ്  ആയിപോയി.പക്ഷെ ഇന്നും പുട്ട് വളരെ ഇഷ്ടപെടുന്ന ഒരു വിഭാഗം ഉണ്ട് എന്ന തിരിച്ചറിവില്‍ ആകാം നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് പുട്ടിനു മാത്രമായി ഒരു രെസ്റ്റൊരന്റ്  കൊച്ചിയിൽ ആരംഭിച്ചിരിക്കുക.അവിടെ വിവിധതരം പുട്ടുകൾ ഉണ്ടെന്നാണ് വായിച്ചറിഞ്ഞത്.ഞാന്‍ എന്റെ ചില പുട്ട് ചിന്തകള്‍ പറയാം.

ചെറുപ്പം മുതലേ പുട്ട് ഇഷ്ടം ആയിരുന്നു.ഒന്നാമത് അത് ചോറ് തിന്നുന്നത് പോലെ നല്ലവണ്ണം ആസ്വദിച്ചു കഴിക്കാം..കഴിച്ചു കഴിഞ്ഞാൽ പിന്നെ ഉച്ചവരെ എനിക്ക് ഒന്നും വേണ്ട.അത്രക്ക് നല്ല ഒരു ബ്രേക്ക്‌ ഫാസ്റ്റ് ഐറ്റം ആയി ഞാൻ പുട്ടിനെ കരുതി.കാല ക്രമേണ പല വീട്ടിലുമെന്നപൊലെ  എന്റെ വീട്ടിലും പുട്ട് ഇടയ്ക്കിടെ എത്തുന്ന അതിഥിയായി മാറി.എന്നിട്ടും ഞാന്‍ പുട്ടിനെ സ്നേഹിച്ചു.

പിന്നെ പിന്നെ പുട്ടിനെകൂടുതലായി  സ്നേഹിക്കുന്നത് പ്രവാസകാലത്താണ്.ആ കാലത്ത് മാർകെറ്റിൽ പുട്ടിന്റെപൊടി പാക്കറ്റിൽ കിട്ടുവാന്‍ തുടങ്ങി..ബാച്ചിലർ ലൈഫിൽ ഉണ്ടാക്കാൻ ഏറ്റവും എളുപ്പം എന്നത് കൊണ്ട് പുട്ടിനെ കൂടുതൽ സ്നേഹിക്കേണ്ടി വന്നു.എഴുനേറ്റ ഉടനെ പൊടി കുഴച്ചു മിശ്രണം ഒക്കെ ചേര്ത്തു അടുപ്പത്തു വെച്ചാൽ പല്ല് തേച്ചു കക്കൂസിലോക്കെ പോയി വരുമ്പോഴേക്കും ഒരു കുറ്റി പുട്ട് റെഡി.മറ്റു പലഹാരങ്ങൾ ഉണ്ടാക്കണം എങ്കിൽ നമ്മൾ അതിന്റെ കൂടെ തന്നെ ചിലവഴിക്കണം. അല്ലെങ്കില്‍ അത് പിണങ്ങും.പലപ്പോഴും അതിന്റെ കരിഞ്ഞ മോന്ത കാണെണ്ടിയും വരും.പുട്ടിനു എന്തായാലും കൂട്ടുവേണ്ട എന്നത് എന്നെ അതിലേക്കു കൂടുതല്‍ അടുപ്പിച്ചു.രാത്രി വൈകി വന്നാൽ പോലും അര മണിക്കൂർ തികച്ചു വേണ്ട നല്ല പുട്ട് കഴിക്കാൻ...ചോറ് തിന്നുന്ന സുഖവും കിട്ടും...വിശപ്പ് നല്ലവണ്ണം മാറുകയും ചെയ്യും.

പുട്ടുമായി ഇത് മാത്രമല്ല എന്നെ അടുപ്പിച്ചത്..മറ്റു പലഹാരങ്ങല്ക്കുള്ള ജാഡ പുട്ടിനില്ല.എന്തിനോടും ഏതിനോടും ചേർന്ന്  പോകന്ന സ്വഭാവമാണ് പുട്ടിന്റെത്.ഇറച്ചി കറി ആയാലും ,മീൻ കറിയായാലും പച്ചകറിആയാലും പുട്ട് കയറിപോകും.അത് തന്നെയാണ് എന്നെ കൂടുതൽ പുട്ടിനോട് സഹവാസം കൂടുവാൻ പ്രേരിപ്പിച്ചതും.ഇനി അഥവാ കറി  ഒന്ന്മില്ലെങ്കിലും ഒരു പപ്പടം കാച്ചിയാൽ മതി ..അല്ലെങ്കിൽ കുറച്ചു മിശ്ച്ചർ .അല്ലെങ്കില്‍ പഴം ..അതുമല്ലെങ്കിൽ ഒരുകഷ്ണം കേക്ക് അല്ലെങ്കിൽ ഏതെങ്കിലും ബിസ്കറ്റ് ഒക്കെ മതി പുട്ടിനെ വയറിൽ എത്തിക്കുവാൻ..ഇതൊന്നും വീട്ടിലില്ലെങ്കിൽ കുറച്ചു പഞ്ചസാര മതി ...അതുമല്ലെങ്കിൽ കുറച്ചു പുട്ട് വായിലിട്ടു ചുടു ചായ കുടിച്ചു നോക്കൂ.....ഹ ..എന്തൊരു സുഖം.

എപ്പോഴും പുട്ടുകളെ വേർത്തിരിക്കുവാൻ തേങ്ങ ഉപയോഗിച്ച് കൊണ്ടിരുന്ന എന്നെ പരീക്ഷണത്തിന് പ്രേരിപ്പിച്ചതും ബാച്ചിലർ ആയ സുഹൃത്തുക്കൾ തന്നെ .തേങ്ങക്ക് പകരം അവിടങ്ങളിൽ സവാളയും ,ക്യാരറ്റും ,കാബജും ഒക്കെ വെയ്ക്കാൻ അവർ പ്രേരിപ്പിച്ചു.പക്ഷെ അത് വളരെ ചെറുതായി അരിയണം എന്ന് മാത്രം അല്ലെങ്കിൽ പണി പാളും ..ഇത്തരത്തിൽ വെജ് പുട്ടിനു മറ്റു കറികൂട്ടുകൾ വേണ്ട എന്ന പ്രത്യെകതയുമുണ്ട്...കല്യാണം കഴിഞ്ഞു ഭാര്യ വരുന്നതുവരെ പുട്ട് തന്നെ ആയിരുന്നു മിക്ക ദിവസങ്ങളിലും എന്റെ പ്രാതൽ .പിന്നെ പലതരം പലഹാരങ്ങള്‍ വന്നു തുടങ്ങിയപ്പോള്‍ വീണ്ടും പുട്ട് അതിഥിയായി മാറി.

എന്നിട്ടും പുട്ടുമായി ഞാന്‍ പിണങ്ങിയില്ല.അവള്‍ നാട്ടില്‍ പോകുമ്പോള്‍ ഞാന്‍ പുട്ടിനെ തിരിച്ചു വിളിക്കും ..കുറച്ചു കാലം അങ്ങിനെ നമ്മള്‍ പരസ്പരം സ്നേഹിച്ചു കഴിയും.ഇപ്പോഴും വല്ലപ്പോഴും വരുന്ന അതിഥിയായി പുട്ട് ഉണ്ട് ..അടുത്ത സ്കൂള്‍ വെക്കേഷന്‍ വരുന്നതുവരെ അങ്ങിനെയേ പുട്ട് കടന്നു വരൂ...വെക്കേഷന്‍  സമയത്ത് എനിക്ക് കൂട്ടായി പുട്ട് മാത്രമാവും തീന്‍ മേശയില്‍ രാവിലെ എത്തുക.അത് അരിയോ ഗോതമ്പോ റവയോ ആകാം .......


വാല്‍കഷ്ണം :ഇപ്പോഴും നാട്ടില്‍ പോയാല്‍ അമ്മ എനിക്കുവേണ്ടി തയ്യാറാക്കുന്ന പ്രാതല്‍ വിഭവം പുട്ടാണ്.ഞാനും പുട്ടും തമ്മിലുള്ള സ്നേഹം അമ്മക്ക് അത്രക്ക് നിശ്ചയമുണ്ട് .