Saturday, June 28, 2014

ശരിക്കും ഞാന്‍ ചമ്മി പോയെ ....

മറവി എന്നെ പലപ്പോഴും വെട്ടിലാക്കിയിട്ടുണ്ട് .മറവി തന്നെയാണ് എനിക്ക്  കൂടുതല്‍ ശിക്ഷ വാങ്ങി തന്നതും.സ്കൂളില്‍ പഠിക്കുമ്പോള്‍ പുസ്തകം,പേന ,കുട .ലഞ്ച് ബോക്സ്  എന്നിവ മറവി കാരണംനഷ്ട്ടപെട്ടിട്ടുമുണ്ട് .ചിലതൊക്കെ തിരിച്ചു കിട്ടുമെന്കിലും പലതും എന്നില്‍നിന്നും എന്നന്നേക്കുമായി അകന്നുതന്നെ പോയിരുന്നു.അങ്ങിനെ ഒരു സ്കൂള്‍ കാലം.നഷ്ട്ടപെടുത്തിയ കുടയ്ക്ക് പകരം മുന്നറിയിപ്പോടെ  അച്ഛന്‍ പുത്തൻ കുട വാങ്ങി തന്നു .



"ഈ കുട കൂടി നഷ്ട്ടപെടുത്തിയാൽ ഈ കൊല്ലം നീ മഴ നനഞു സ്കൂളിൽ പോകേണ്ടി വരും..വേറെ പ്രതീക്ഷിക്കണ്ടാ "

അതുകൊണ്ടുതന്നെ കൂടുതൽ ശ്രദ്ധ കുടക്കുകൊടുത്തു.അങ്ങിനെ ദിവസങ്ങൾ ആ കുട എന്നെ മഴയിൽ നിന്നും രക്ഷിച്ചു കൊണ്ടിരുന്നു.ഒരു ദിവസം സ്കൂളിൽ നിന്നും ഇറങ്ങുവാൻ വൈകിയതുകൊണ്ട്  വീട്ടിലേക്കുള്ള ബസ്സിനു തിരക്ക് പിടിച്ചു പോകുകയായിരുന്നു..പകുതിയിൽ കൂടുതൽ  ദൂരം പിന്നിട്ടിരിക്കും ,അപ്പോളാണ് കുട എടുക്കാത്ത കാര്യം ഓർമ വന്നത് ...കിട്ടാവുന്ന വഴക്കും ,ഈ കൊല്ലം എന്നിലേക്ക്‌ പെയ്തിറങ്ങി  വിഷമിപ്പിക്കുന്ന മഴയും ഓർത്തപ്പോൾ തിരിച്ചു സ്കൂളിലേക്ക് തന്നെ നടന്നു .ഗേറ്റ് കടന്നിരിക്കില്ല അപ്പോഴാണ് ബോധോദയം ഉണ്ടായത്...
ചാറ്റൽ മഴ കാരണം കുട തുറന്നു പിടിച്ചു കൊണ്ടാണ്  എൻറെ യാത്ര ....സ്വയം ചമ്മിപോയ ഞാൻ ചമ്മൽ കൊണ്ടുതന്നെ ഈ കാര്യം ഇന്നുവരെ  ആരോടും പറഞ്ഞില്ല.

ജീവിതത്തിലുണ്ടായ അക്കിടിക്ക്  നിങൾ സമ്മാനം തരുമെന്ന് പറഞ്ഞതുകൊണ്ട് മാത്രം എനിക്ക് പറ്റിയ അക്കിടി നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു എന്ന് മാത്രം ..

-പ്രമോദ്‌ കുമാര്‍ .കെ.പി
(ഫേസ് ബുക്ക്‌ "സൌഹൃദ തണല്‍ " കൂട്ടായ്മ നടത്തിയ "അക്കിടി " മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച അക്കിടി )

Friday, June 13, 2014

കാലന്‍

അവന്റെ പോക്ക് കണ്ടപ്പോള്‍ മനസ്സില്‍ ചോദിച്ചതാ
"എവിടെക്കാട, നിന്റെ അമ്മക്ക് വായുഗുളിക വാങ്ങുവാനാണോ എന്ന് "
പക്ഷെ വിളിച്ചുകൊണ്ടുപോയത് കാലനാനെന്നു കുറച്ചുദൂരം ചെന്നപ്പോള്‍ മനസ്സിലായി


കഥ  :പ്രമോദ്‌ കുമാര്‍ .കെ.പി

Thursday, June 12, 2014

ശേഷം ...

"ഈ അവധികാലം നീ ഇവിടെത്തന്നെ  നിന്നാല്‍ മതി നാട്ടിലേക്ക് പോകണ്ട ..."

"ഞാന്‍ പോകും ....എനിക്ക്  അമ്മൂമ്മയെ കാണണം .നിങ്ങള്‍ ഒക്കെ ആ പാവത്തിനെ എന്തിനാ ഒറ്റപെടുത്തുന്നത്.?തെറ്റ്  ചെയ്തെങ്കിൽ അത് അപ്പൂപ്പനല്ലേ..അതിനു അമ്മൂമ്മയെ ... ?"

അച്ഛന്‍ ഒന്നും മിണ്ടിയില്ല .അച്ഛന് മിണ്ടാന്‍ കഴിയുമായിരുനില്ല.അങ്ങിനത്തെ സംഭവം ആണല്ലോ കുടുംബത്തില്‍  ഉണ്ടായിരിക്കുന്നത്.പൊതുവേ അച്ഛന്റെ കുടുംബവുമായി യോജിക്കുവാന്‍ കഴിയാത്ത അമ്മക്ക്  ഇത്  നല്ല ഒരു ആയുധമായി കിട്ടി.അവരുമായി അകലുവാന്‍ നല്ല ഒരു കാരണവും...അച്ഛന്റെയും കുടുംബത്തിന്റെയുംപണത്തോടു  മാത്രമാണ്  അമ്മയ്ക്ക്  സ്നേഹം ഉണ്ടായിരുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട് .

അമ്മയുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് പുറപ്പെട്ടത്‌.വരാതിരിക്കുവാന്‍ കഴിയുമായിരുനില്ല .അപ്പൂപ്പന്‍ അങ്ങിനെ ഒന്നും ചെയ്യില്ല എന്ന് നിശ്ചയമുണ്ട് ..എന്നാലും ഇപ്പോഴത്തെ പത്രവാര്‍ത്തകള്‍ ഒക്കെ കാണുമ്പോള്‍ വിശ്വസിച്ചു പോകുന്നു.എന്തായാലും സത്യം അറിയണം.അതിനാണ്  ഈ യാത്ര. കേട്ടത്  സത്യമാണെങ്കിൽ ഇനി ഈ നാട്ടിലേക്കില്ല .

 കഴിഞ്ഞ കുറെ അവധികാലം എന്ത് രസമായിരുന്നു.അപ്പൂപ്പനും അമ്മൂമ്മയും ഞാനും മഞ്ജുവും ഒക്കെ ...ശരിക്കും എന്ജോയ്‌  ചെയ്തു...പൊതുവേ നാണം കുണുങ്ങിയായ മഞ്ജുവിന് എന്റെ മുന്നില്‍ മാത്രം നാണമില്ല..ശരിക്കും നല്ല ഒരു സുഹൃത്ത്‌..കാരണമുണ്ട് ചെറുപ്പം മുതല്‍ ഒന്നിച്ചു കളിച്ചു വളര്‍ന്ന പെണ്ണ് ..അവധികാലം എപ്പോഴും ഒന്നിച്ചു...കത്തിലൂടെയും ഫോണിൽ  കൂടെയും വളർത്തുന്ന സൌഹൃദം .നാട്ടിലെ  നന്മ തേടി , അതനുഭവിക്കുവാന്‍ എല്ലാ അവധികാലത്തും  താൻ  പറന്നു വരുന്നു..അവളുടെ വീട്ടുകാര്‍ക്കും ഞാന്‍ കണ്ണിലുണ്ണിയായിരുന്നു.സുഹൃത്തിനെ മകന്‍ എന്നതിലുപരി അവര്‍ക്ക് എന്നോട്  നല്ല സ്നേഹമായിരുന്നു..ആ വീട്ടിലെ അംഗം പോലെ തന്നെ ..

നാട്ടില്‍ ഇറങ്ങിയപ്പോള്‍ തന്നെ സംഭവത്തിന്റെ  ആഴം മനസ്സിലായി.അപ്പൂപ്പന്റെ  കൊച്ചുമോന്‍  എന്നനിലയില്‍  മുന്‍പ്  ലഭിച്ചിരുന്ന സ്നേഹം നഷ്ട്ടപെട്ടതു  പലയിടത്തു നിന്നും അനുഭവിച്ചു.എല്ലായിടത്തും പുച്ഛം നിറഞ്ഞ നോട്ടം ,അവഗണന ...അപ്പൂപ്പനെ വലിയ മനുഷ്യനായി ആരാധിച്ചിരുന്ന ഒരു നാടിനു മുന്നില്‍ ഈ സംഭവത്തോടെ തകര്‍ന്നു വീണത്‌ വലിയൊരു പ്രതിഷ്ട്ടയായിരുന്നു...വീഴ്ചയുടെ ആഘാതവും പലര്‍ക്കും  താങ്ങാൻ പറ്റാത്തതായിരുന്നു .

തറവാട്ടില്‍ എത്തിയപ്പോള്‍  ഇടതുവശത്തുയര്‍ന്നു നില്‍ക്കുന്ന വലിയ മതില്‍ ശ്രദ്ധയില്‍ പെട്ടു..മഞ്ജുവിന്റെ വീടാണ്  അപ്പുറം.തമ്മില്‍ കാണുവാന്‍ വയ്യാത്ത വിധം മറച്ചിരിക്കുന്നു.എത്ര സന്തോഷത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളായിരുന്നു ...ഇപ്പോള്‍ ശത്രുക്കള്‍  ?ആ വീട്ടില്‍ മഞ്ചു ഇന്നില്ല ഇവിടെ അപ്പൂപ്പനും..എന്നാലും അപ്പൂപ്പന് എങ്ങിനെ തോന്നി ഇത്ര ക്രൂരത ആ കൊച്ചിനോട് ചെയ്യുവാൻ .....അപ്പൂപ്പന്‍ ഇത്ര ക്രൂരനായിരുന്നുവോ ?

വടക്കേ ഇന്ത്യയിലെ  ജോലി വിട്ടു നാട്ടിൽ  സെറ്റിൽ  ചെയ്തത്  തൊട്ടു നന്മയുടെയും നീതിയുടെയും കൂടെയാണ് അപ്പൂപ്പന്‍ എന്നും നിന്നിരുന്നത് ..നാട്ടുകാര്‍ക്ക് വേണ്ടി എന്തിനും കൂടെ നില്‍ക്കുന്നയാള്‍ ...എന്ത് സഹായത്തിനും മുന്‍പന്തിയില്‍ നില്‍ക്കുന്നയാള്‍ .പക്ഷെ അപ്പൂപ്പന്‍ മഞ്ചുവിനോട് അനീതി ചെയ്തു ...കൊച്ചു മകളുടെ പ്രായമുള്ള മഞ്ചുവിനെ .....അയാള്‍ ഓര്‍ക്കുവാന്‍ കൂടി അറച്ചു. ദിവസങ്ങളായി അടിച്ചു വൃത്തിയാക്കാത്ത മുറ്റത്തുകൂടി അയാള്‍ വരാന്തയിലേക്ക് കയറി...എല്ലാം അലങ്കൊലപെട്ടു കിടക്കുന്നു.ആളനക്കവും ഇല്ല എന്ന് തോന്നി ....

തുറന്നു കിടക്കുന്ന മുന്‍ വാതിലില്‍ കൂടി അകത്തേക്ക് കടന്നപ്പോള്‍ കസേരയിലിരിക്കുന്ന രൂപം മിഴിയുയര്‍ത്തി.പിന്നെ കണ്ണുകള്‍ അടച്ചു പഴയത് പോലെ തന്നെ.അമ്മൂമ്മയാണെന്ന്  തോന്നിപ്പിക്കാത്തവിധം മാറിയിരിക്കുന്നു.കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ അനുഭവിച്ച ,ഇപ്പോള്‍  അനുഭവിച്ചു കൊണ്ടിരിക്കുന്ന മാനസികപീഡനം തളര്‍ത്തിയ ജീവിതം...ആരും സഹായത്തി നില്ലേ ?ഉണ്ടാവില്ല  ഈ സമൂഹത്തില്‍ ഒറ്റയ്ക്കായി പോയിരിക്കണം ....

"അമ്മൂമ്മേ ..' എന്ന് വിളിച്ചു അടുത്ത് ചെന്നിട്ടും പ്രതികരമുണ്ടായില്ല..കുലുക്കി വിളിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന ഒരു ചോദ്യമായിരുന്നു.

"നീ എന്തിനാ വന്നത് ..." തീരെ പ്രതീക്ഷിച്ചില്ല ആ ചോദ്യം ...തന്നെ കണ്ടാല്‍ ഓടിവന്നു കെട്ടിപിടിക്കുമെന്നാണ് അയാൾ കരുതിയത്‌ ..പൊട്ടി പൊട്ടി കരയുമെന്നും ...

"ഞാന്‍ ചന്തുവാ അമ്മൂമ്മേ ..നിങ്ങളുടെ കൊച്ച്മോന്‍ ..."

"അത് കൊണ്ട് തന്നെയാ ചോദിച്ചത് ...നീ എന്തിനാ ഇവിടെ വന്നതെന്ന് ..ഞാൻ  ചത്തോ എന്ന് നോക്കുവാനോ ?നിന്റെ അച്ചനുണ്ടല്ലോ അവനെവിടെ പോയി ?അവനിവിടെ  കാര്യമോന്നുമില്ലേ ?അവനു തെറ്റ് ചെയ്ത അച്ഛനെ വേണ്ടെങ്കിലും  തെറ്റുകള്‍ ചെയ്യാത്ത  ഒരു അമ്മ ഉണ്ടെന്നു എന്തെ മറന്നു ?ഒരു അച്ഛന് എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍  മകന്‍ ഓടി എത്തണം..കാര്യം അന്വേഷിക്കണം .അമ്മയെ നോക്കണം .ദൂരെ  ആണെങ്കിൽ എത്താവുന്നത്ര വേഗത്തിൽ ..പക്ഷെ നിന്റെ അച്ഛന്‍ നാട്ടുകാര്‍ പറയുന്നത് കേട്ട്  ഒളിച്ചിരിക്കുന്നു ..മാനഹാനി ഭയന്ന് ..അമ്മയുണ്ട്‌  എന്ന് പോലും മറന്നു കൊണ്ട് ...അവന്റെ അച്ഛനാണ് തെറ്റ് ചെയ്തതെങ്കിൽ അവന്റെ   ഈ അമ്മ എന്ത് പിഴച്ചു ?."അവർ വിങ്ങി വിങ്ങി കരയുവാൻ തുടങ്ങി .ആശ്വസിപ്പിക്കുവാൻ ശ്രമിച്ച അയാളുടെ കൈകൾ അവർ തട്ടി മാറ്റി .

ബാഗും മുറിയിലിട്ട് അയാള്‍ വരാന്തയില്‍ വന്നിരുന്നു.അമ്മൂമ്മ ദേഷ്യത്തിലാണ് ..ഇപ്പോള്‍ ഒന്നും പറയണ്ട ..അല്പം കഴിഞ്ഞു വരാം .മുൻപ്  അപ്പൂപ്പൻ  പറഞ്ഞത് അയാള് ഓർത്തു.

"അവൾ പിണങ്ങിയിരിക്കുമ്പോൾ   ഒന്നും വകവെക്കില്ല ..പിണക്കം കഴിഞ്ഞു  അടുക്കുന്നതാണ്  ബുദ്ധി "

അയാള്‍ പുറത്തിറങ്ങി നടന്നു.വഴിയിലെ അര്‍ഥം വെച്ച ചോദ്യങ്ങളും പരിഹാസങ്ങളും അയാള്‍ അവഗണിച്ചു.അറിയാതെ എത്തിപെട്ടത്‌ കുളകരയില്‍ ..ഇവിടെയാണ്‌ മഞ്ചുവിന്റെ ശവം പൊങ്ങിയത് ..വിജനമായ ഇവിടെ മരിക്കുവാനും കൊല്ലാനും എളുപ്പം.ആരും അധികം വരാത്ത സ്ഥലം..സൌകര്യങ്ങള്‍ കൂടിയപ്പോള്‍ നാട്ടുകാരുടെ മറവിയിലേക്ക് ആണ്ടുപോയ കുളങ്ങള്‍..അവയുടെ ചുറ്റുപാടുകൾ ...

ഞാനും അപ്പൂപ്പനും അധികവും ഇവിടെ കുളിക്കുവാന്‍ വരുമായിരുന്നു.കൂടെ മഞ്ചുവും.വെള്ളത്തെ ഇത്ര ഭയക്കുന്ന കുട്ടി എങ്ങിനെ അതില്‍ തന്നെ ജീവിതം അവസാനിപ്പിച്ചു ?മഞ്ചു പലപ്പോഴും വെള്ളത്തില്‍ ഇറങ്ങില്ല .തന്റെയും അപ്പൂപ്പന്റെയും കളികള്‍ കണ്ടു കരക്കിരിക്കും.ഇത് പതിവായപ്പോള്‍ ഒരു ദിവസംഅപ്പൂപ്പൻ  തന്നെയാണ് അവളെ പിടിച്ചു വെള്ളത്തിലെക്കെരിറിഞ്ഞത് ...അന്ന് അവള്‍ കുറെ വെള്ളം കുടിച്ചു ..അന്ന് അവള്‍ പറഞ്ഞതാണ്

"അടുത്ത പ്രാവശ്യം ചന്തു വരുന്നതിനു മുന്‍പ് ഞാന്‍ ഈ കുളം മുറിച്ചു കടന്നു നീന്തുമെന്നു "

പിറ്റേന്ന്  ആയിരുന്നു തന്റെ മടക്കയാത്ര .അവളെ നീന്തല്‍ പഠിപ്പിക്കുന്ന കാര്യം അപ്പൂപ്പനും എറ്റു .അങ്ങിനെയാണ്  അവർ നിത്യവും ഇവിടെ വന്നിരുന്നത് ...പക്ഷെ മണ്ടി പെണ്ണ് ഇനിയും നീന്തൽ പഠിച്ചില്ല എന്ന്  അപ്പൂപ്പൻ  പലപ്പോഴും ഫോണിൽ പറയാറുണ്ടായിരുന്നു.എന്റെ അവധികാലം അടുത്തതിനാൽ അവർ തകൃതിയായി നീന്തൽ  പഠനത്തിലാണ് എന്ന് അമ്മൂമ്മയും പറയാറുണ്ട്‌...അവസരം കിട്ടിയപ്പോൾ അപ്പൂപ്പൻ  മനുഷ്യനല്ലാതായി  മാറിയിരിക്കും ...ആ മൃഗമായിരിക്കും അവളെ ഗർഭിണി ആക്കിയത്.മാനഹാനി ഭയന്ന് അവൾ.......അല്ലെങ്കിൽ അപ്പൂപ്പൻ  തന്നെ കുളത്തിലെറിഞ്ഞു കളഞ്ഞതുമാകാം ...അയാൾ വിങ്ങി പൊട്ടി ..തനിക്കു നഷ്ട്ടപെട്ടത്   രണ്ടു നന്മകളാണ്‌ .

കുറെ കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ വരാന്തയിൽ അമ്മൂമ്മ കാത്തു നില്പ്പുണ്ടായിരുന്നു.കരഞ്ഞു കൊണ്ട് രാവിലെ പറഞ്ഞതിനൊക്കെ മാപ്പ് പറഞ്ഞു .ഭക്ഷണമൊക്കെ കഴിഞ്ഞു അമ്മൂമ്മയുടെ മടിയിൽ തല വെച്ച് കിടക്കുമ്പോൾ പഴയ അവധികാലം തിരികെ വന്നതുപോലെ തോന്നി.തമാശ പറയുന്ന അപ്പൂപ്പന്റെയും എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന മഞ്ചുവിന്റെയും അസാനിധ്യം അയാളിൽ ഒരു വിങ്ങൽ ഉണ്ടാക്കി.

"നിനക്ക് അപ്പൂപ്പനെ കാണണ്ടേ ..?'

"എന്തിനു അമ്മൂമ്മേ ....അയാൾ  ചെയ്തത്  ക്രൂരതയല്ലേ ..പാവം മഞ്ചുവിനെ കൊന്നില്ലേ ?..ക്രൂരനാണയാൾ ..ക്രൂരൻ ..എന്റെ  അപ്പൂപ്പൻ  എന്ന് പറയാൻ പോലും അറപ്പ് തോന്നുന്നു.."

എന്താണ് സംഭവിച്ചതെന്ന് അയാൾക്ക്‌ മനസ്സിലായില്ല ..അമ്മൂമയുടെ മടിയിൽ നീന്നും തള്ളി നീക്കിയതും  മുഖത്തു അടികിട്ടിയതും  ഉറപ്പാണ്.അയാൾ മുഖം തടവി നിന്നു .

"നീ എന്താ പറഞ്ഞത് ..ക്രൂരൻ  ആണെന്നോ ....ക്രൂരൻ തന്നെ..  എന്തിനാണ്  എല്ലാം മറച്ചുപിടിച്ചു ക്രൂരനായത്‌ എന്നറിയോ ?...നിന്റെ അച്ഛന് വേണ്ടി ....എനിക്കുവേണ്ടി ....നമ്മുടെ കുടുംബത്തിനു വേണ്ടി .. .. ...നിന്റെ അച്ഛൻ ഒരു  തന്ത ഇല്ലാത്തവനാണെന്നും  അമ്മൂമ്മ  ഒരു പിഴ ജന്മം  ആണെന്നും ലോകം അറിയാതിരിക്കുവാൻ വേണ്ടി ...."

" പിഴച്ചു പ്രസവിചതു  കൊണ്ട് മരണം തേടിപോയ എന്നെ ജീവിതത്തിലേക്ക് കൊണ്ട് വന്നതാ നിന്റെ അപ്പൂപ്പൻ ..ചിലരുടെ  പിടിയിൽ  നിന്നും രക്ഷപെട്ട   എന്നെ കൊല്ലാൻ ശ്രമിച്ചവർക്ക്  അപായപെടുത്തുവാൻ കഴിഞ്ഞത് നിന്റെ അപ്പൂപ്പനെയായിരുന്നു.ആശുപത്രിയിൽ മരണത്തോട് മല്ലടിച്ച്  കിടന്ന  നിന്റെ അപ്പൂപ്പൻ  ജീവിതത്തിലേക്ക് മടങ്ങിവന്നത് ശേഷിച്ച കാലം ആണായി ജീവിക്കുവാൻ പറ്റാതെയായിരുന്നു...പിന്നെ എങ്ങിനെ നിന്റെ അപ്പൂപ്പൻ  മഞ്ചു മോളെ ......."
 
"മഞ്ചു മോളോട്  അനീതി ചെയ്തത് ആരെന്നു ചെയ്തവനും മഞ്ചു മോള്ക്കുമേ അറിയൂ ..ഒരു തെളിവും ബാക്കിയാക്കാതെ അവൾ പോയി ..സാഹചര്യ തെളിവു നിന്റെ അപ്പൂപ്പനെ കുറ്റവാളിയാക്കി....വിജനമായ കുളക്കടവിൽ പലപ്പോഴും അവർ ഒന്നിച്ചു  പോയിരുന്നതാണ്  സാക്ഷി മൊഴികൾ .അതിൽ പിടിച്ചാണ് അന്വേഷണം മുന്നോട്ടു പോയതും ....അപ്പൂപ്പൻ  അറിയാവുന്ന സത്യങ്ങൾ ഒക്കെ പറഞ്ഞു ..ഈ കാര്യങ്ങൾ ഒഴിച്ച് ...ഞാൻ  പലതവണ കേണു പറഞ്ഞതാണ്   ..പക്ഷെ  അപ്പൂപ്പൻ  ഇതുമാത്രം പറഞ്ഞില്ല ...അങ്ങിനത്തെ ഒരാളെയാണ് നീ ക്രൂരൻ  എന്ന് വിളിക്കുന്നത്‌ ...വലിയ നിലയിലുള്ള നിൻറെ അച്ഛനെ ഓർത്തുമാത്രമാ  അദ്ദേഹം  പലതും മറക്കുന്നത് ....എന്നിട്ടും നിന്റെ അച്ഛൻ അങ്ങേരെ മനസ്സിലാക്കാതെ പോയി."

അമ്മൂമ്മ വലിയവായിൽ കരഞ്ഞുകൊണ്ടിരുന്നു.


"ഇല്ല അമ്മൂമ്മ ...ദൈവം ഉണ്ട് നമുക്ക് ഒപ്പം .അതാ ഇപ്പോൾ എന്നോട് ഈ സത്യം പറയുവാൻ അമ്മൂമ്മയെ തോന്നിപ്പിച്ചത്  ....ഈ കേസിൽ നിന്നും  അപ്പൂപ്പനെ രക്ഷിക്കണം...അതിനു  ഈ  സത്യം  തന്നെ ധാരാളം ...അതിനു ഏതു കോടതിയിലും നമുക്ക് പോകാം .. മുൻപ് അപ്പൂപ്പൻ ചെയ്തതൊക്കെ നന്മകളായി വാഴ്തപെടും ...നമ്മുടെ കുടുംബത്തിൽ  ഒന്നും സംഭവിക്കില്ല .....ഒന്നും ..

പൊടുന്നനെ അയാൾ അമ്മൂമ്മയുടെ കയ്യും പിടിച്ചു പുറത്തേക്കിറങ്ങി ..മഞ്ചുവും അവളെ ഇല്ലാതാക്കിയവരും ഒക്കെ അപ്പോള്‍ അവന്റെ  മുന്നിലുണ്ടായിരുനില്ല   ...അപ്പൂപ്പനെ രക്ഷിക്കണം അത് മാത്രമായിരുന്നു ലക്‌ഷ്യം ..ശക്തമായ ഒരു നിയമവ്യവസ്ഥ  തങ്ങളെ കാത്തു നിൽക്കുന്നുണ്ടെന്ന്  അയാൾക്ക്‌ അറിയാമായിരുന്നു..അതിലൂടെ നീീതിയും ...

കഥ :പ്രമോദ് കുമാർ .കെ.പി 
ചിത്രങ്ങൾ : (കേരള വാറ്റർ കളർ സോസെറ്റി )