Tuesday, January 29, 2013

സ്പീഡ്

സമയം അഞ്ചു മണി കഴിഞ്ഞിരിക്കും.സുഹൃത്തുമൊത്ത് ബസ്‌ സ്റ്റാന്‍ഡില്‍ പോകുകയാണ്.അത്യാവശ്യമായി കോഴിക്കോട് എത്തേണ്ടതുണ്ട്.പ്രധാന റോഡ്‌ വിട്ടു ബസ്‌ സ്റ്റാന്‍ഡില്‍ കയറുന്ന റോഡില്‍  ഒരാള്‍ കൂട്ടം .ദൈവമേ വല്ല ആക്സിഡന്റോ മറ്റോ ആണോ? .അപകടം എന്നും പേടിയാണ്.അത് കാണുന്നത് അതിലും .....മിടിക്കുന്ന ഹൃദയത്തോടെ ബൈക്ക് സൈഡില്‍  നിറുത്തി.നടന്നു വരുന്ന അപരിചിതനോട് കാര്യം തിരക്കി.

"ഏതോ ചാനല്‍കാരാണ്.ഇതിലെ പോകുന്ന ബസ്സിനു സ്പീഡ് കൂടുതല്‍ ആണ് പോലും."

കൌതുകത്തോടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ നോക്കി .അവതാരകന്‍ കസറുകയാണ്.ക്യാമറ അയാളെ പിന്തുടരുന്നുണ്ട്.ആ സീനില്‍ വരുവാന്‍ ശ്രമിക്കുന്ന പൊതു ജനങ്ങളും .ബഹള മയം.

"ഇപ്പോള്‍ സമയം അഞ്ചു മുപ്പതു....സ്റ്റാന്‍ഡില്‍ നല്ല തിരക്കുള്ള സമയം .ഇവിടെ ബസ്സുകള്‍ ചീറി പാഞ്ഞാണ് വരിക.കാല്നടക്കാരുടെ ജീവനും സ്റ്റാന്‍ഡില്‍ പോകുന്ന യാത്രകാരുടെ ജീവനും യാതൊരു വിലയുമില്ല.പലപ്പോഴും അപകടങ്ങള്‍ ഉണ്ടാവുന്നു.അധികാരികള്‍ ഇത് കണ്ടില്ല എന്ന് നടിക്കുകയാണ്.ഹൈവയില്‍ പോലും ഇവര്‍ നിര്‍ബന്ധിത സ്പീഡ് ഫോളോ ചെയ്യാറില്ല.അത് കൊണ്ട് തന്നെ പല  അപകടങ്ങള്‍ ഉണ്ടാവുന്നു...എത്ര ജീവനുകള്‍ ആണ് കഴിഞ്ഞവര്‍ഷം പൊലിഞ്ഞത് ........"അയാള്‍ തുടര്‍ന്ന് കൊണ്ടിരുന്നു.

കൂടുതല്‍ സമയം നില്ക്കാന്‍ പറ്റാത്തതിനാല്‍ കോഴിക്കോട് ബസ്‌ നോക്കി ഞാന്‍ സ്റ്റാന്‍ഡില്‍ കടന്നു.സീറ്റ്‌ കാലിയുള്ള ബസ്‌ കിട്ടുവാന്‍ പത്തു മിനിട്ട് നില്‍ക്കേണ്ടി വന്നു .ബസ്സില്‍ കയറിയപാടെ നല്ല ഒരു ഇരിപ്പിടം കരസ്ഥമാക്കി.ടിക്കറ്റ്‌ എടുത്ത ശേഷം ഒന്ന് മയങ്ങി.

മുന്നിലത്തെ സീറ്റില്‍ നിന്നും പിറുപിറുക്കുകള്‍ കേട്ടാണ് ഞെട്ടിയത്.സമയം നോക്കി എട്ടു കഴിഞ്ഞു .കോഴിക്കോട് എത്തിയിട്ടില്ല .കൊയിലാണ്ടി കഴിഞ്ഞതെ ഉള്ളൂ.ഇത്ര സമയം കഴിഞ്ഞു ഇവിടെ വരെയേ എത്തിയിട്ടേ ഉള്ളൂ.അതിന്റെ അമര്‍ഷം ആണ് മുന്നില്‍ നിന്നും വരുന്നത്.

"തലശ്ശേരിയില്‍ നിന്നും ഇവിടെ എത്തുവാന്‍ രണ്ടു മണിക്കൂറില്‍ കൂടുതല്‍ ..കയറിയത് മുതല്‍ ഇവന്‍  ആക്സിലറ്റൊര്‌  ഒന്ന് അമര്‍ത്തി ചവിട്ടിയിട്ടില്ല..ഇവനൊക്കെ കാള വണ്ടി ഓടിക്കുന്നതാണ് നല്ലത്...."അയാള്‍ പറഞ്ഞു കൊണ്ടേയിരുന്നു.ചിലപ്പോള്‍ ചില അസഭ്യ വാക്കുകളും ഉപയോഗിച്ച്. കൊണ്ടിരുന്നു.ആരെങ്കിലും എതിര്‍ക്കുമ്പോള്‍ വാക്കുകള്‍ മാറ്റും .അത് വെസ്റ്റ് ഹില്ലും കഴിഞ്ഞു തുടരുകയാണ്.പക്ഷെ അയാള്‍ പറയുന്ന മാതിരി സ്ലോയിലൊന്നും അല്ല ബസ്‌ പോയി കൊണ്ടിരിക്കുന്നത്.ട്രാഫിക് ഡ്രൈവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു എന്ന് മാത്രം.

പിന്നില്‍ നിന്നും ക്ലീനര്‍ വന്നു ഡ്രൈവരോടും കണ്‍ടക്ടരോടും എന്തോ പറഞ്ഞു.കണ്‍ടക്ടര്‍ ടിക്കെറ്റും ബാഗും സൈഡ് സ്റ്റാന്‍ഡില്‍ വെച്ച് ക്ലീനരുടെ കൂടെ എന്റെ മുന്നിലത്തെ സീറ്റിനരുകില്‍ എത്തി.പിന്നെ നടന്നതൊക്കെ പെട്ടെന്നായിരുന്നു.രണ്ടു പേരും കൂടി പിറുപിറുത്തു കൊണ്ടിരുന്നവനെ വലിച്ചിട്ടു തല്ലി ..എല്ലാം പെട്ടെന്ന് കഴിഞ്ഞു.

"നമ്മള്‍ സ്പീഡില്‍ പോയാലും കുറ്റം ..സ്ലോവില്‍ പോയാലും കുറ്റം ... നീ എന്ത് വിചാരിച്ചു ..ചെറ്റേ "..പിന്നെ പറഞ്ഞത് ഇവിടെ എഴുതുവാന്‍ കൊള്ളില്ല.

 എതിര്‍ക്കുവാണോ പിടിച്ചു മാറ്റുവാനോ ആരും പോയില്ല.അവരൊക്കെ അയാളെ കൊണ്ട് യാത്രക്കിടയില്‍ അത്രക്ക് സഹിച്ചിരിക്കണം.ഞാന്‍ കണ്ടിടത്തോളം ഡ്രൈവറെ കുറ്റം പറയാന്‍ പറ്റില്ല .അയാള്‍ പരമാവധി ശ്രമിക്കുന്നു പക്ഷെ വാഹനപ്രളയം  കാരണം വണ്ടിക്കു സ്പീഡ് എടുക്കുവാന്‍ സാധിക്കുനില്ല.

ക്ലീനെര്‍ നിലത്തു കിടക്കുന്ന അയാളെ വീണ്ടും ഉപദ്രവിക്കുവാന്‍ ശ്രമിച്ചപ്പോള്‍ ചിലര്‍ എതിര്‍ത്തു.
അടിക്കുന്നവരെ തടയാന്‍ കൂട്ടത്തില്‍ ഞാനും കൂടി.അവരെ പിടിച്ചു മാറ്റുവാന്‍ സഹായിച്ചു..വെറുതെ അത്ര സമയം അടികൊണ്ട ആ ഹതഭാഗ്യന്റെ മുഖത്തേക്ക് നോക്കി.പിന്നെ എനിക്ക് മനസ്സിലായി എന്ത് കൊണ്ട് ആരും അയാളെ സഹായിച്ചില്ലെന്നു.

ഹോട്ടല്‍ മുറിയില്‍ രാത്രിയില്‍ ന്യൂസ്‌ കാണുമ്പോള്‍ അടിയില്‍ ഫ്ലാഷ്  ന്യൂസ്‌ ആയി "ബസ്‌ തൊഴിലാളികള്‍ ന്യൂസ്‌ റിപ്പോര്‍ട്ടറെ  മര്‍ദ്ദിച്ച സംഭവം വന്നു കൊണ്ടിരുന്നു.ഓവര്‍ സ്പീഡ് റിപ്പോര്‍ട്ട്‌ ചെയ്തതാണ് കാരണം എന്നും ....."

മാധ്യമങ്ങള്‍ ആടിനെ എങ്ങിനെ പട്ടിയാക്കുന്നു എന്ന് കൂടി അപ്പോള്‍ എനിക്ക് ബോധ്യപെട്ടു.


3 comments:

  1. മാധ്യമധര്‍മം...

    ReplyDelete
  2. ഹഹഹ...ലവന്‍ തന്നെയാണ് ഇവന്‍...അല്ലേ......നന്നായി കിട്ടട്ടെ

    ReplyDelete
  3. അത് കേരളത്തിലെ മാദ്ധ്യമം
    എന്നാല്‍ ഇന്റര്‍നാഷണല്‍ ബിബിസി പറയുന്ന നേരടിറിപ്പോര്‍ട്ട് പോലും പലപ്പോഴും വക്രീകരിച്ചതും അര്‍ദ്ധസത്യങ്ങളും പൂര്‍ണ്ണനുണകളും ആണെന്നതിന് സാക്ഷികളുണ്ട്

    ReplyDelete