Friday, August 15, 2025

കൂലി

 



സുഹൃത്ത് ഉണ്ണി പാലക്കാട്  ഇട്ട പോസ്റ്റ് കൊണ്ട് തുടങ്ങാം


"ഇന്നലെ പണിക്ക് പോയവർക്ക് കൂലി കിട്ടും എന്നാല് കൂലിക്ക് പോയവർക്ക് പണി കിട്ടും"


..അത്രക്ക് കറക്ടായി അദ്ദേഹം പറഞ്ഞതിൽ തന്നെ ഈ ചിത്രത്തിൻ്റെ മൊത്തം കാര്യങ്ങളും അടങ്ങിയിട്ടുണ്ട്..ലോകേഷും രജനിയും ഒന്നിക്കുമ്പോൾ വല്ലതും ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്ന നമ്മൾക്ക് മൊത്തം നിരാശയിരിക്കും ലഭിക്കുക.


വലിയ ചിത്രങ്ങളുടെ  അണിയറക്കാരുടെ തള്ളുകൾ നമ്മൾ പലതും കേട്ടതാണ്..അത്രയേ ഇതും ഉള്ളൂ.. കൂട്ടത്തിൽ നല്ലൊരു ഇഫക്ട് ഉണ്ടാക്കേണ്ട കഥാപാത്രം സൗബിൻ്റെ ആയിരുന്നു.. മിസ് കാസ്റ്റ് കൊണ്ട് അതും നശിപ്പിച്ചു.. രജനിയുടെ സൗബിനെ കുറിച്ചുള്ള  പരാമർശത്തിൽ ഞാനും വിമർശിച്ചു എങ്കിലും രജനി  സംശയിച്ചത് പോലെ  ഇയാളെ കൊണ്ട് എന്തിനിതു ചെയ്യിച്ചു എന്നത് പ്രേക്ഷകർക്ക് തോന്നിയാൽ സംശയം സ്വഭാവികം.


നെയ്മീൻ,ആവോലി,മത്തി,കിളിമീൻ, കട്ട്ല,കൊഞ്ച് എന്നിവയൊക്കെ നല്ല മീനുകൾ ആണ്..അവ പ്രത്യേകം പ്രത്യേകം പാചകം ചെയ്താൽ നല്ല സ്വാദ് ഉണ്ടാകും എന്നാല് എല്ലാം ഒന്നിച്ചു ഇട്ടു കറി വെച്ചാലോ?


ഈ ചിത്രവും അതുപോലെ തന്നെയാണ്..ജയിലർ എന്ന ചിത്രത്തിൽ പരീക്ഷിച്ചു വിജയിച്ച വിവിധ ഭാഷകളിൽ നിന്നും  പ്രധാന താരങ്ങളെ കഥാപാത്രങ്ങളാക്കി മൾട്ടി സ്റ്റാർ മാസ്സ് പടം..


പക്ഷേ ലോകേഷിന് അവർക്കൊന്നും കൃത്യമായ സ്പേസ് ഉണ്ടാക്കി കൊടുക്കാൻ കഴിയാത്തതു് കൊണ്ട് സിനിമ നനഞ്ഞ പടക്കം ആയിപ്പോയി.ഇനി തലൈവരുടെ ഫാൻസിനെ കൊണ്ട് മാത്രേ നിർമാതാക്കൾക്ക് വല്ലതും ചെയ്തു കൊടുക്കാൻ പറ്റൂ.


പ്ര.മോ.ദി.സം

Friday, July 25, 2025

J.S .K

 



ഒരു സിനിമയിലെ നായികയുടെ പേര് ദൈവത്തിൻ്റെ "ഭാര്യ"യുടെ പേര് ആയതു കൊണ്ട് സമൂഹത്തിൽ വലിയ പ്രശ്നം സൃഷ്ടിക്കും എന്ന് കരുതുന്ന സെൻസർ എ

മാൻമാർ ആരൊക്കെയോ സുഖിപ്പിക്കാൻ വേണ്ടി മാത്രമാണ് ഈ ചിത്രത്തിന് കത്രിക വെച്ചത്.


മുൻപ് "ദൈവങ്ങളെ" പറഞ്ഞതിന് കൈവെട്ടിയവരും ഈശോ എന്ന് സിനിമക്ക്  പേരിടാൻ പറ്റില്ലെന്ന്  പറഞ്ഞവരും ഈ സിനിമയുടെ  പേരിൽ ഇരട്ടത്താപ്പ് കാണിക്കുന്നതും മറ്റും കൗതുകമായി.


നല്ലൊരു തീം ഉണ്ടായിട്ടും സുരേഷ് ഗോപി എന്ന ഫയർ ബ്രാൻഡ് കൂടെ നിന്നിട്ടും അതിനനുസരിച്ച് ഒരു മാസ്സ് സിനിമ ഉണ്ടാക്കുവാൻ അവസരം ഉണ്ടായിട്ടും എന്തോ പ്രവീണ് നാരായണൻ എന്ന സംവിധായകൻ അതിനു ശ്രമിച്ചു കണ്ടില്ല. 


തുടക്കകാരൻ്റെ ബാലാരിഷ്ടത തിരക്കഥയിൽ ആവോളം ഉണ്ടായിട്ടും അതൊക്കെ മറികടന്ന് നല്ലൊരു എൻ്റർടെയിനർ കോർട്ട് ഡ്രാമ ഒരുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.


നമ്മുടെ നാട്ടിൽ സ്‌തീകൾക്കുള്ള സുരക്ഷയും അവരുടെ ആവശ്യങ്ങൾക്കുള്ള പരിധിയും കൃത്യമായി വ്യക്തമാക്കി തരുന്ന സിനിമ കോടതി സത്യം ജയിക്കുന്ന സ്ഥലമല്ല തെളിവുകൾ ജയിക്കുന്ന സ്ഥലം മാത്രമാണെന്ന് ഒന്നുകൂടി ഊന്നി പറയുന്നുണ്ട്.


ബിജിഎം ,ഗാനങ്ങൾ ഒക്കെ നല്ല നിലവാരം പുലർത്തിയ സിനിമയിൽ ചില അഭിനേതാക്കൾ മികച്ച രീതിയിൽ റോളുകൾ കൈകാര്യം ചെയ്തു എങ്കിലും ചില മിസ് കാസ്റ്റുകൾ സിനിമയെ വല്ലാതെ ബാധിച്ചിട്ടുണ്ട്.


കുറച്ചുകൂടി ശ്രദ്ധിച്ചു തിരക്കഥ ഒരുക്കി ചില വെട്ടി തിരുത്തലുകൾ കൂടി ഉണ്ടായെങ്കിൽ കുറച്ചുകൂടി ആസ്വദ്യമായേനെ എന്ന് തോന്നി.


പ്ര.മോ.ദി.സം

Thursday, July 24, 2025

ഫ്ലാസ്ക്

  



തീയേറ്ററിലേക്ക് ആകർഷിക്കുന്ന ചേരുവകകൾ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ സിനിമ എങ്ങനെയിരിക്കും എന്നൊരു ആശങ്കയോടെയാണ് കണ്ട് തുടങ്ങിയത്.പക്ഷേ മുന്നോട്ടു പോകുന്തോറും സിനിമയിലേക്ക് നമ്മൾ അലിഞ്ഞു പോകുന്നു.


സംവിധായകൻ രാഹുൽ റിജി നായർക്ക് ദേശിയ സംസ്ഥാന അവാർഡുകൾ മുൻപത്തെ സിനിമകൾക്ക് ലഭിച്ചു എന്നതും സൈജു കുറുപ്പ് ,സിദ്ധാർത്ഥ് ഭരതൻ,സുരേഷ്‌കൃഷണ എന്നിവർ ഉള്ളതുകൊണ്ട് എന്തെങ്കിലും ഒക്കെ ഉണ്ടാകും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. അതൊക്കെ അവർ വീണ്ടും നിലനിർത്തിയിരിക്കുന്നു .


ഫ്ലാസ്ക് ചുമക്കൽ ആയിരിക്കും മുഖ്യ പണി എന്നുള്ളത് കൊണ്ട് തന്നെ ജില്ലാ ജഡ്ജിയുടെ അംഗ രക്ഷകന് (സ്പെഷ്യൽ പ്രൊട്ടക്ഷൻ ഓഫീസർക്കു S.P.O)സേനയിൽ ഫ്ലാസ്ക് എന്നതാണ് വിളിപ്പേര്...എപ്പോഴും ജഡ്ജിക്ക് ഒപ്പം നിന്ന് അവർക്കൊപ്പം താമസിച്ചു അയാളുടെ സുരക്ഷക്ക് വേണ്ടി പട്ടിയെപ്പോലെ ആജ്ഞ നുവർത്തിയായി നിൽക്കുക തന്നെയാണ് പണി.


ഔസേപ്പച്ചൻ്റെ ,ജോൺസൻ്റെ,രവീന്ദ്രൻ്റെ പാട്ടുകൾ പാടി ഗാനമേളകളിൽ തകർക്കുന്ന പാട്ടുകാരന് പ്രേമിച്ച പെണ്ണിനെ കിട്ടൻ വേണ്ടി പോലീസിൽ ചേരേണ്ടി വരുന്നു. തനിക്ക് ഒരിക്കലും ചേരാത്ത പണിയായത് കൊണ്ട് തന്നെ ഒരിക്കലും അതിനോട് നീതിപുലർത്തുവാൻ പറ്റാത്ത അയാൾക്ക് അച്ചടക്ക നടപടി മൂലം ജില്ലാ ജഡ്ജിയുടെ കാവൽക്കാരൻ ആവേണ്ടി വരുന്നു.


കർക്കശകാരനായ അദ്ദേഹവുമായുള്ള ഈ പോലീസുകാരൻ്റെ  ഔദ്യോദിക ജീവിതമാണ് സിനിമ പറയുന്നത്.അതിനിടയിൽ ഉണ്ടാകുന്ന ചില സംഭവങ്ങൾ അയാളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു.


നർമത്തിൽ ചാലിച്ച് കഥപറയുന്ന ചിത്രത്തിൽ സൈജു കുറുപ്പ് കൗണ്ടറുകൾ കൊണ്ട് നിറഞ്ഞാടിയുന്നുണ്ട്.അധികം p

പ്രതീക്ഷയില്ലാതെ പോയാൽ നല്ല ഒരു ചെറു ചിത്രം കണ്ട് ആസ്വദിക്കുവാൻ കഴിയും എന്ന് ഉറപ്പു നൽകുന്നു.


പ്ര.മോ.ദി.സം

Tuesday, July 8, 2025

ധീരൻ

 


ചെറുപ്രായത്തിൽ ഒരാളെ മുങ്ങി മരണത്തിൽ നിന്നും ജീവിതത്തിലേയ്ക്ക് രക്ഷപ്പെടുത്തി എടുത്തതിനു പ്രസിഡൻ്റിൻ്റെ ധീരതക്കുള്ള നേടൽ നേടിയ എൽദോസ് പിന്നീട് നാട്ടുകാർക്ക് ധീരൻ ആയിരുന്നു.


അതെ അപകടത്തിൽ അപ്പൻ നഷ്ടപ്പെട്ടു പോയപ്പോൾ പിന്നീട് ബസ്സിൽ പണിയെടുത്ത് അമ്മയെയും പെങ്ങളെയും നോക്കിയ ധീരൻ നാട്ടിൽ ഉണ്ടായ ചില അപ്രതീക്ഷിത പ്രശ്നങ്ങൾ കൊണ്ട്  നാട്ടുകാരുടെ മൊത്തം ശാപം ഏറ്റുവാങ്ങി നാട്ടിൽ നിന്നും മുങ്ങുന്നു.


പിന്നീട് തമിഴുനാട്ടിൽ നടന്ന ഫാക്റ്ററി തീപിടുത്തത്തിൽ ധീരൻ മരണപ്പെട്ടു എന്ന പത്രവാർത്ത കണ്ട് ബോഡി എടുക്കുവാൻ നാട്ടുകാർ പരിഭവം മറന്നു പോകുന്നതും അതിനിടയിൽ സംഭവിക്കുന്ന രസകരമായ കാഴ്ചകള് ആണ് നവാഗതനായ ദേവദത്ത് ഷാജി ഒരുക്കിയിരിക്കുന്നത്.


ചിരിക്കു വേണ്ടി ഒരുക്കിയത് കൊണ്ട് തന്നെ ചില കാര്യങ്ങളിൽ നമുക്ക് കണ്ണടക്കേണ്ടി വരും.. സിറ്റ് വേഷൻ കോമഡി ആണ് ഉദ്ദേശിക്കുന്നത് എങ്കിലും ചിലയിടത്തു  അത് ലവലേശം പോലും വർക്ക് ആവുന്നില്ല.


ഗുരുവായൂർ അമ്പല നടയിൽ,പൈങ്കിളി,വ്യസനസമേതം ബന്ധുമിത്രാധികൾ,പ്രാവിൻ കൂട് ഷാപ്പ്  അടക്കം സഹിച്ച പ്രേക്ഷകർക്ക്  ഇതും രസിക്കുന്നുണ്ട് എന്ന് തിയേറ്റർ റസ്പോൺസ് സൂചിപ്പിക്കുന്നു.


വിൻ്റ്റേജ് താരങ്ങളായ അശോകൻ,ജഗദീഷ്,സുധീഷ്,വിനീത്,മനോജ് കെ ജയൻ എന്നിവരോടൊപ്പം പുതിയ തലമുറയിലെ താരങ്ങൾ കൂടി നമ്മെ "ചിരി"പ്പിക്കുവാൻ ഒരുങ്ങിയിറങ്ങിയിട്ടുണ്ട്.


പ്ര.മോ.ദി.സം

Monday, July 7, 2025

യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള

 



നമ്മുടെ കുട്ടികൾ എന്തുകൊണ്ട് നാട് വിട്ടു മറ്റു രാജ്യങ്ങളിൽ ചേക്കേറുന്നു എന്നതിന് പലതരം അഭിപ്രായങ്ങൾ ഉണ്ടെങ്കിലും കൃത്യമായ ഒന്ന് നമ്മുടെ നാട്ടിൽ അവർ ഉദ്ദേശിക്കുന്ന സ്പേസ് കിട്ടുന്നില്ല എന്നതാണ്.അത് എന്ത് കൊണ്ട് കിട്ടുന്നില്ല എന്നത് നമ്മൾ ഓരോരുത്തരും കണ്ട് പിടിക്കേണ്ടതാണ്..


രാജ്യം വിട്ടു പോകുന്ന മുഴുവൻ കുട്ടികളും സ്വന്തം ഇഷ്ടപ്രകാരം മാത്രം പോകുന്നത് അല്ല..അവൻ്റെ നിരീക്ഷണത്തിൽ അനുഭവത്തിൽ ഇവിടെ നിന്നാൽ അവനു ഭാവി ഉണ്ടാ കില്ല എന്നൊരു തോന്നൽ അവർക്കിടയിൽ ഉണ്ടാകുന്നത്കൊണ്ടാണ്.അതുപോലത്തെ പല അനുഭവങ്ങളും അവർക്ക് അധികാരികളിൽ നിന്ന് ഉണ്ടായിട്ടുണ്ടാകും അല്ലെങ്കിൽ അനുഭവിച്ചവർ പറഞ്ഞു കൊടുത്തിരിക്കും.


ഒരു സുപ്രഭാതത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം  കേരളത്തിലെ ഭരണ പ്രതിപക്ഷത്തിൽപെട്ട മൂന്നു പ്രമുഖര് ഒരു പത്രസമ്മേളനം വിളിക്കുന്നതിലൂടെ ആരംഭിക്കുന്ന ചിത്രം ഇവരുടെ നമ്മൾ ഓരോരുത്തരുടെയും മനസ്സിൽ പതിയേണ്ട പ്രസ്താവനയോടെയാണ് അവസാനിക്കുന്നത്.


അതിനിടയിൽ നമ്മുടെ സിസ്റ്റം നമ്മുടെ കുട്ടികളെ മനസ്സില്ല മനസ്സോടെ വെളിയിലേക്ക് അയക്കുന്ന കാരണങ്ങൾ അടക്കം ചൂണ്ടിക്കാണിക്കുന്നുണ്ട്.കൂടെ ഇപ്പൊൾ വെളിയിൽ ഉള്ള രാജ്യങ്ങളിൽ  തൊഴിലില്ലായ്മയും ജീവിത പ്രാരാബ്ധം കൂടി പറഞ്ഞു വെക്കുന്നുണ്ട്.എന്നാലും എല്ലാം സഹിക്കാൻ തീരുമാനിച്ചു അവർ പോകുകയാണ്.


ഓരോ രക്ഷിതാവും കുട്ടികളെ വിദേശത്ത് അയയ്ക്കുന്നതിന് മുൻപ് ഈ ചിത്രം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും. ഈ ചിത്രം രണ്ടു മൂന്ന് വർഷം  മുൻപേ റിലീസ് ആയിരുന്നു എങ്കിൽ ഞാൻ ഒന്ന് കൂടി ചിന്തിച്ചു ചില തീരുമാനങ്ങൾ എടുത്തെനെ...


പ്ര.മോ.ദി.സം

Tuesday, July 1, 2025

റോന്ത്

 



പോലീസ് എന്ന് പറഞാൽ പലർക്കും മനുഷ്യപറ്റില്ലാത്ത ജന്മങ്ങൾ ആണ്..ചുരുക്കം ചിലർ സേനയിൽ നിന്ന് കൊണ്ട് ചെയ്യുന്ന പ്രവർത്തികൾ ആണ് മൊത്തം പോലീസുകാരെ പഴി കേൾപ്പിക്കുന്നത്.


പോലീസ് ഒരിക്കലും സ്വതന്ത്രമായി പ്രവർത്തിക്കാൻ പറ്റുന്ന ഒരു സംവിധാനം ആയി മാറുവാൻ രാഷ്ട്രീയക്കാർ അനുവദിക്കുകയില്ല..മാറി മാറി വരുന്ന ഭരണകർത്താക്കൾ അവരുടെ ചൊല്പടിക്ക് നിൽക്കുന്ന അല്ലെങ്കിൽ നിർത്തിക്കുന്ന സംവിധാനമായി പോലീസ് സേന മാറുന്നു.


പോലീസും മനുഷ്യരാണ്...മൂന്നാല് കോടി ജനങ്ങളെ സംരക്ഷിക്കുവാൻ നമ്മുടെ നാട്ടിൽ സേനയിലെ അംഗങ്ങൾ കുറവാണ് എന്നത് സത്യമാണ് എങ്കിലും സിനിമയിൽ പറയുന്നതുപോലെ ഇവിടെ അധികം കുറ്റകൃത്യം ഇല്ലാതിരിക്കുന്നത് കോടതിയെയും ജയിലിനെയും പേടിച്ചല്ല പോലീസിൻ്റെ ഇടി പേടിച്ചിട്ടു തന്നെയാണ്.


കണ്ണൂരിലെ മലയോര പ്രദേശത്ത് ഒരു രാത്രി രണ്ടു പോലീസുകാർ  റോന്ത് ചുറ്റുമ്പോൾ ഉണ്ടാകുന്ന സംഭവവികാസങ്ങൾ ആണ് ഷാഹി കബീർ സംവിധാനം ചെയ്ത ഈ റിയലിസ്റ്റിക് ചിത്രം പറയുന്നത്.


കിഡ്നാപ്പ്, ഗാർഹിക പീഢനം,ആത്മഹത്യ, പോക്സോ,വ്യഭിചാരം,മണൽ ലോറി കടത്ത് , ഒളിച്ചോട്ടം തുടങ്ങി വിവിധ കേസുകൾ സമർത്ഥമായി ഒരു രാത്രിയിലെ റോന്ത് കൊണ്ട് കൈകാര്യം ചെയ്യേണ്ടി വരുന്ന പോലീസുകാരുടെ ജീവിതമാണ് സിനിമ പറയുന്നത്.


ഒരേ സേനയിൽ ആയിരുന്നിട്ടും സ്വാർഥതകൊണ്ടും സ്വജന പക്ഷപാതവും കൊണ്ട് ഒട്ടപെട്ടുപോകുന്ന നന്മയുള്ള പോലീസുകാരെയും അവർക്കു പണി കൊടുക്കുന്ന സേനയിലെ പുഴുകുത്തുകളെയും സിനിമ ചൂണ്ടി കാണിച്ചു തരുന്നു.


പ്ര.മോ.ദി.സം

Monday, June 30, 2025

സിത്താരെ സമീൻപർ




"താരെ സമീൻ പർ" ഹംഗോവറിൽ ഈ സിനിമ കാണുവാൻ പോയാൽ നിരാശ ആയിരുക്കും ഈ സിനിമ നിങ്ങൾക്ക് സമ്മാനിക്കുക.കാരണം അതിൽ നമ്മളെ ബന്ധിപ്പിച്ച് നിർത്തുന്ന ഒരു മികച്ച കഥ ഉണ്ടായിരുന്നു...നമ്മളെ കരയിപ്പിക്കുന്ന രംഗങ്ങൾ ഉണ്ടായിരുന്നു..നമ്മോട് ഒട്ടി ചേർന്ന് നിൽക്കുന്ന മുഹൂർത്തങ്ങൾ ഉണ്ടായിരുന്നു.നല്ല പാട്ടുകളും ഉണ്ടായിരുന്നു.

എന്ന് വെച്ച് ഇതൊന്നും ഇല്ലാത്ത ഒരുമോശം സിനിമയാണ് ഇത് എന്ന് അർത്ഥമില്ല.രണ്ടര മണിക്കൂറിൽ കൂടുതൽ ഉള്ള ചിത്രം ലാഗ് അടിച്ചടിച്ചു ക്ഷമയെ ചില അവസരങ്ങളിൽ പരീക്ഷിക്കുന്നുണ്ട്..നല്ല പോലെ വെട്ടി ഒതുക്കി ഇതിൽ കൂടുതൽ മനോഹരമാക്കേണ്ട ഒരു ചിത്രം പ്രസന്ന എന്ന സംവിധായകൻ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നു എങ്കിൽ നന്നായേനെ എന്ന് തോന്നി.

സ്വാർഥനും അഹങ്കാരിയുമായ ബാസ്കറ്റ് ബോൾ അസിസ്റ്റൻ്റ് കോച്ച് കോച്ചിനെ  പരസ്യമായി മർദിച്ച ,അച്ചടക്ക നടപടിയുടെ പേരിൽ സ്പെഷ്യൽ "സ്കൂളിൽ" കോച്ചായി സേവനമനുഷ്ഠിക്കുവാൻ കോടതി വിധിക്കുമ്പോൾ അയാള് താൽപര്യമില്ലാത്ത അവസ്ഥയിൽ അവിടെ എത്തിപ്പെടുകയാണ്.

അവിടെയെത്തി അവരോടൊപ്പം ചേർന്ന് തൻ്റെ ജാത്യ സ്വഭാവങ്ങൾ ഓരോന്നായി മാറ്റിയെടുത്തു   മികച്ച സ്പെഷ്യൽ ടീം ഉണ്ടാക്കി ജീവിതത്തിലും കളിയിലും വിജയിച്ചു കൊണ്ടുള്ള  അദ്ദേഹത്തിൻ്റെ യാത്രയാണ് സിനിമ പറയുന്നത്.കഥയും തിരക്കഥയും ക്ലൈമാക്സും ഒക്കെ പ്രേക്ഷകർക്ക് ഊഹിക്കുവാൻ പറ്റുന്നത് ആണെങ്കിലും ആമിർഖാൻ അടക്കം "സ്കൂളിലെ" അഭിനേതാക്കളുടെ പ്രകടനത്തിൽ നമ്മൾ ലയിച്ചു പോകും..കാസ്റ്റിംഗ് തന്നെയാണ്. സിനിമയുടെ ജീവൻ.

തമാശകൾ നിറഞ്ഞ സംഭാഷണങ്ങൾ കൂടി മനസ്സിലാക്കാനുള്ള ഹിന്ദി പരിജ്ഞാനം ഉണ്ടെങ്കിൽ ഈ ചിത്രം നിങ്ങൾക്ക് കൂടുതൽ ഇഷ്ടപ്പെടും..സ്പോർട്സ് ജേണർ സിനിമ മുൻപ് വന്ന ഒരു സ്പാനിഷ് സിനിമയിൽ നിന്നും കടം കൊണ്ടത് ആണെങ്കിൽ പോലും നമ്മുടെ നാടിന് അനുസരിച്ച് അതിനെ മാറ്റിയെടുത്തിട്ടുണ്ട്.

പ്ര.മോ.ദി.സം

Saturday, June 28, 2025

അഭ്യന്തര കുറ്റവാളി

 



സ്ത്രീപക്ഷ സിനിമകൾ ധാരാളം മലയാളത്തിൽ  കണ്ടിട്ടുണ്ട്..പക്ഷെ പുരുക്ഷപക്ഷ സിനിമകൾ ഇതുപോലെ മൊത്തത്തിലായി കണ്ടിട്ടില്ല..ചില സീനുകളിൽ മാത്രം ഒതുങ്ങി പോകുകയാണ് പതിവ്.


സ്ത്രീകൾക്ക് വേണ്ടി നമ്മുടെ രാജ്യത്ത് കുറെയധികം നിയമങ്ങൾ ഉണ്ട്..അതൊക്കെ സ്തീകളുടെ നന്മക്ക് വേണ്ടിയാണ് ഉണ്ടാക്കിയത് എങ്കിലും പലപ്പോഴും അതു പല കാരണങ്ങൾ കൊണ്ട് നിരപരാധിയായ പുരുഷനെ ബാധിക്കാറുണ്ട്.


സഹകരണ ബാങ്കിൽ താത്കാലിക ജോലിയുള്ള യുവാവിന് കല്യാണം 

" കഴിച്ചതിൻ്റെ " പേരിൽ ഭാര്യയിൽ  നിന്നും ഉണ്ടായ അനുഭവങ്ങൾ ആണ് സിനിമയുടെ കാതൽ.അത് അദ്ദേഹത്തിൻ്റെ ജോലി മാത്രമല്ല ജീവിതം പോലും കൈവിട്ടു പോകുവാൻ ഇടയാക്കുന്നു.


സ്ത്രീ നിയമങ്ങൾ മുതലെടുക്കാൻ ഉള്ളതല്ല അത് പൊരുതി നേടി സ്ത്രീയുടെ ജീവിതം ഭംഗിയാക്കുവാൻ വേണ്ടിയാണെന്നു ചിത്രം അടിവരയിട്ടു പറയുന്നു.


പ്ര.മോ.ദി.സം

Saturday, June 14, 2025

ലവൻ(പതിനൊന്ന്)

 



ഈ അടുത്തകാലത്ത് കണ്ട മികച്ച ത്രില്ലർ ചിത്രമാണിത്..തമിഴ് ആണെങ്കിലും ആസ്വാദനത്തിന് ഒരു കോട്ടവും വരില്ല. അത്രക്ക് ഗംഭീരമായി സിനിമ ഒരുക്കിയിട്ടുണ്ട്.


നവീൻ ചന്ദ്ര എന്ന നായകനെ കൂടുതൽ ഇഷ്ടപ്പെട്ടത് ഈ ചിത്രത്തിൽ കൂടിയാണ്..അതുകൊണ്ട് തന്നെയായിരുന്നു അദ്ദേഹത്തിൻ്റെ സിനിമകളും സീരീസും  കൂടുതൽ കാണുവാൻ താൽപര്യം ജനിപ്പിച്ചത്.


അടുത്തടുത്തുണ്ടാകുന്ന കൊലപാതകങ്ങൾ കൊണ്ട് പോലീസ് സേനക്ക് തലവേദന ആയപ്പോൾ അന്വേഷിക്കുവാൻ പുതിയൊരു ഉദ്യോഗസ്ഥൻ എത്തുന്നു. ഓരോ കൊലപാതകത്തിനും തമ്മിൽ വലിയ സാദൃശ്യം ഒന്നും കാണാത്തത് കൊണ്ട് കൊലയാളിയുടെ ലക്ഷ്യം എന്തെന്നോ ഒന്നും പോലീസിന് പിടികിട്ടുന്നില്ല.


അയാളുടെ അന്വേഷണം  ഒരു സമയത്ത് വർഷങ്ങൾക്ക് മുൻപ്  പൂട്ടിപോയ സ്കൂളിനെയും അവിടെ പഠിച്ച ഒരു ക്ലാസ്സിലെ പ്രത്യേകത ഉള്ള കുട്ടികളിലേക്കും എത്തുമ്പോൾ ചില സൂചനകൾ കിട്ടുകയും അതിൽ പിടിച്ച് പോകുമ്പോൾ പലതും മറനീക്കി പുറത്ത് വരികയും ചെയ്യുന്നു.


തുടക്കം മുതൽ ഒടുക്കം വരെ ത്രില്ലർ സ്വഭാവം നിലനിർത്തി അന്വേഷണ മൂഡിൽ പോകുന്ന ചിത്രം പ്രതീക്ഷിക്കാതെ ഇടക്കിടക്ക് ഉണ്ടാകുന്ന ട്വിസ്റ്റുകൾ ഒക്കെ  കൊണ്ട് സിനിമ ഉറച്ചിരുന്നു കാണുവാൻ പ്രേരിപ്പിക്കുന്നു.


നമ്മൾ ഒരിക്കലും വിചാരിക്കാത്ത ക്ലൈമാക്സ് കൂടി ഒരുക്കി സംവിധായകൻ ലോകേഷ് നമ്മളെ ഞെട്ടിക്കുന്നുണ്ട്.


പ്ര.മോ.ദി.സം

Friday, June 13, 2025

പടക്കളം

 



പരകായ പ്രവേശം വിഷയമായി മലയാളത്തിൽ അടക്കം ഇതുവരെ കുറെ സിനിമകൾ വന്നിട്ടുണ്ട്.അത് ഹൊറർ ,ഹാസ്യം,ഫാമിലി ഡ്രാമ,

ഫാൻ്റസി,തുടങ്ങി പല 

ജേണറിൽ പല സംവിധായകർ സമർത്ഥമായി കൈകാര്യംചെയ്തിട്ടുണ്ട്.


ഈ ചിത്രം ഹാസ്യത്തിൽ കൂടിയാണ് കൊണ്ട് പോകുന്നത് എങ്കിലും പലപ്പോഴും കല്ലുകടി സൃഷ്ടിക്കുന്നുണ്ട് .


കോളേജിൽ ഡിപ്പാർട്ട്മെൻ്റ് ഹെഡ് ആകുവാൻ വേണ്ടി ശ്രമിക്കുന്ന സാർ ഏതോ അമാനുഷിക ശക്തികൾ കൊണ്ട് ഇപ്പൊൾ ഉള്ള ഹെഡ്ഡിനെ നിയന്ത്രിച്ചു ആപത്തിൽ ചാടിക്കുന്നു  എന്ന് അവിടെയുള്ള നാല് വിദ്യാർഥികൾക്കു സംശയം ഉണ്ടാക്കുന്നു.


അതിൻ്റെ പിന്നാലെ അതന്വേഷിച്ചു  പോയ അവർ അതിൽ വാസ്തവം ഉണ്ടെന്ന് മനസ്സിലാക്കുകയും അതിനുപയോഗിക്കുന്ന ബോർഡ് കൈക്കലാക്കുകയും  ചെയ്തപ്പോൾ സാർ കയ്യോടെ പിടികൂടുന്നു.


അതിനിടയിൽ ഉണ്ടാകുന്ന സംഭവങ്ങള് കൊണ്ട് അതിലോരുവനും രണ്ടു സാറൻമാർക്കും തമ്മിൽ പരകായപ്രവേശം ഉണ്ടാകുന്നു.പിന്നീട് ഉണ്ടാകുന്ന സംഭവങ്ങള് ആണ് മനു സ്വരാജ് എന്ന പുതിയ സംവിധായകൻ പറയുന്നത്.


അധികം പ്രതീക്ഷ കൊടുക്കാതെ കണ്ടുത്തുടങ്ങിയാൽ ആസ്വദിക്കുവാൻ പറ്റും..ലോജിക്ക് ഒക്കെ നോക്കി ബുദ്ധിരാക്ഷസൻ മൂഡിൽ പോയാൽ നിരാശയായിരിക്കും ഫലം.


പ്ര.മോ.ദി.സം

Wednesday, June 11, 2025

ടൂറിസ്റ്റ് ഫാമിലി

 



സിനിമയിൽ എന്തെങ്കിലും ആവണം എന്ന് തീരുമാനിച്ചു ഉറപ്പിച്ച യുവാവ് പല സംവിധായകരെയും സമീപിച്ചു എങ്കിലും ആരും അവസരം കൊടുക്കുവാൻ തയ്യാറായില്ല.


എന്നിട്ടും യുവാവ് തളരാതെ അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചെറിയ സ്ക്രീനിൽ കൂടി ലോകത്തെ തൻ്റെ സാന്നിധ്യം അറിയിക്കുന്നു..അത് ഇഷ്ടപെട്ട സിനിമയിലെ ചിലർ അദ്ദേഹത്തിന് അവസരം കൊടുക്കുന്നു. അത്  ടൂറിസ്റ്റ് ഫാമിലി എന്ന പണം വാരി ചിത്രം ആകുന്നു. ഇത് അഭിഷൻ ജീവന്ത് എന്ന സംവിധായക നടനെ പറ്റി  കേട്ടറിഞ്ഞത് ...ഇനി.കണ്ടറിഞ്ഞത്...


ഒരാള് തൻ്റെ സ്വപ്നസാഫല്യ ത്തിന് വേണ്ടി ഏതറ്റം വരെ പോകുമെന്ന് ഈ സിനിമ കാണുമ്പോൾ തോന്നിപ്പോകും..അത്രക്ക് വെടിപ്പായി തന്നെ അദ്ദേഹം എല്ലാവരെയും ആകർഷിക്കുന്ന തരത്തിൽ ശശികുമാർ ,സിമ്രാൻ എന്നിവർ മുഖ്യകഥാപത്രമാകുന്ന ചിത്രം ഒരുക്കിയിട്ടുണ്ട്.



ശ്രീലങ്കയിൽ ഉണ്ടാകുന്ന അഭ്യന്തര പ്രശ്‌നംകൊണ്ട് അവിടെ ജീവിക്കുവാൻ സാധിക്കാതെ  ഇന്ത്യയിലേക്ക് ഒളിച്ചു കടന്നു വരുന്ന കുടുംബത്തിന് ചിലരുടെ അനുഭാവപൂർവ്വമായ സഹകരണം കൊണ്ട് ഭൂതകാലം മറച്ചു വെച്ച് തമിഴ്നാട്ടിൽ ജീവിക്കുവാൻ പറ്റുന്നു.


എല്ലാവരോടും നല്ല രീതിയിൽ സഹകരിക്കുന്നത് കൊണ്ട് തന്നെ ആ കുടുംബം അവരുടെ കോളനിയിൽ എല്ലാവർക്കും പ്രിയപെട്ടവരാകുന്നു..അവിടുത്തെ ഓരോ ആളുകളിലും അവരുടെ ഇടപെടലുകൾ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു.


ഒരു ദിവസം തമിഴുനാടിൽ  നടന്ന ബോംബ് ബ്ലാസ്റ്റ്മായി ബന്ധപെട്ടു ഒരു  ശ്രീലങ്കൻ കുടുംബം ഇവിടെ തങ്ങുന്നുണ്ട് എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോളനിയിൽ അധികൃതർ കയറുമ്പോൾ വീണ്ടും അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും മറ്റുമാണ് പ്രധാനമായും ചിത്രം പറയുന്നത്.


അതിനിടയിൽ കോളനിയിലെ ഓരോ ആൾക്കാരുടെ ജീവിതവും നല്ലരീതിയിൽ പറയുന്ന ചിത്രം സമീപകാലത്ത് വന്ന മികച്ച ഒരു കുടുംബ ചിത്രമാണ്.


പ്ര.മോ.ദി.സം

ഇൻസ്‌പെക്ടർ ഋഷി

 


പത്ത് ഭാഗങ്ങളിലായി ആമസോൺ പ്രൈമിൽ കാണുവാൻ പറ്റുന്ന തമിഴു ഹൊറർ വെബ് സീരീസ് ആണ് ഇൻസ്പെക്ടർ ഋഷി.


നാല്പത്തി അഞ്ചു മിനിറ്റ് വരെ യുള്ള പത്ത് ഭാഗങ്ങൾ ഉള്ളത് കൊണ്ട് തന്നെ  ചില വലിച്ചു  നീട്ടിയുള്ള ഭാഗങ്ങൾ ഉണ്ട് താനും..  


അതു കൊണ്ട് തന്നെ ഒറ്റ ഇരിപ്പിൽ കാണുക വിഷമമാണ്..അഞ്ചാറു മണിക്കൂർ  പല ദിവസങ്ങളിലായി  നമുക്ക് ചിലവഴിക്കേണ്ടി വന്നേക്കും..അതിൻ്റേതായ ചില വിരസതകൾ ഉണ്ടാകും എങ്കിലും നന്ദിനി തയ്യാറാക്കിയ ഈ സീരീസ് മലയാളം അടക്കം പല ഭാഷകളിൽ ഉള്ളത് കൊണ്ട് തന്നെ മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.


പ്രകൃതിയോട് ചില മനുഷ്യർക്കുള്ള സ്നേഹവും ചിലരുടെ ചൂഷണവും കടന്നു വരുന്ന സീരിസിൽ ഒരേപോലെ കാട്ടിൽ ഉണ്ടാകുന്ന കൊലപാതകങ്ങൾ കണ്ട് പിടിക്കുവാൻ വരുന്ന സമർത്ഥനായ ഇൻസ്പെക്ടറുടെ കഥ പറയുന്നു.


അന്വേഷിച്ചു വരുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളും ദുരൂഹതകളും നമ്മളെ ത്രസിപ്പിക്കുന്ന തരത്തിൽ സംവിധായിക ഒരുക്കിയിരിക്കുന്നു..


പ്ര.മോ.ദി.സം

Tuesday, May 6, 2025

ജാട്ട്

 

കുട്ടികാലത്ത്  കരച്ചിലും പിഴിച്ചിലും ഉള്ള മലയാള സിനിമയേക്കാൾ ഹിന്ദി സിനിമയോട് ആയിരുന്നു താൽപര്യം..അമിതാബും, ധർണമേന്ദ്രയും,മിഥുനും ,ജാക്കി ഷെറോഫ്,അനിൽ കപ്പൂർ ഞങ്ങൾക്ക് മികച്ച അടിപിടി ,ഡാൻസ് വിനോദങ്ങൾ സമ്മാനിച്ചപ്പോൾ  സംഭാഷണം ഊഹിച്ചെടുത്ത് കഥ മനസ്സിലാക്കുന്ന അവസ്ഥയിലേക്ക് നമ്മൾ എത്തിയിരുന്നു.


പിന്നീട് തമിഴു സിനിമയും കേരളത്തിൽ വ്യാപക റിലീസ് ആയപ്പോൾ ഹിന്ദി ഏതാണ്ട് മെലഡി ഗാനങ്ങൾ നിറഞ്ഞ് പ്രേമകഥകളിലേക്ക് മാറിയിരുന്നു.അതുകൊണ്ട് തന്നെ ഹിന്ദി സിനിമ വിട്ടു തമിഴിലെ മാസ്സ് സിനിമകളിൽ നിലയുറപ്പിച്ചു.



വർഷങ്ങൾക്ക് ശേഷം തിയേറ്ററിൽ കുട്ടിക്കാലത്തെ പോലെ തന്നെ ഫീൽ ലഭിച്ച ചിത്രമാണ് അറുപത്തെഴു വയസ്സിലും ചെറുപ്പവും എനർജിയും നിലനിർത്തുന്ന സണ്ണി ഡിയോൾ നായകനായ ജാട്ട് കണ്ടപ്പോൾ കിട്ടിയത്.


കഥക്കും തിരകഥക്കും പുതുമ ഒന്നും ഇല്ലെങ്കിൽ കൂടി രണ്ടു മുക്കാൾ മണിക്കൂർ മാസ്സ് എൻ്റർടെയിനർ തന്നെയായിരുന്നു സണ്ണി സമ്മാനിച്ചത്.


ഗോപിച്ചന്ദ് മാലിയെനി എന്ന തെലുങ്ക് സംവിധായകൻ കുറെ സൗത്ത് ഇന്ത്യക്കാരെ കൂടി അഭിനയിപ്പിച്ചു ഒരു ഹിന്ദി മസാല ഉണ്ടാക്കിയപ്പോൾ അത് നല്ലൊരു അനുഭവം തന്നെ കിട്ടി.സണ്ണി ഡിയോൾ എന്ന നടൻ്റെ ഈ പ്രായത്തിലും ഉള്ള സ്റ്റണ്ട് തന്നെയാണ് മുഖ്യ ആകർഷണം.കൂടാതെ കട്ടക്ക് നിൽക്കുന്ന വില്ലനായി രണദീപ് ഹൂഡയും



ഭാരതത്തിൽ വരുന്നവരെ മുഴുവൻ അതിഥികളായി കാണുന്ന സംസ്കാരം മുതലെടുത്ത് നമ്മളെ തന്നെ അടക്കി ഭരിക്കാൻ കടൽ കടനെത്തുന്നവർ ശ്രമിക്കുന്നു.പിന്നീട് അവരുടെ സംസ്കാരങ്ങൾ നമ്മെ അടിച്ചേൽപ്പിക്കുവാൻ ശ്രമിക്കുന്നു.



അങ്ങിനെ ശ്രീലങ്കയിൽ നിന്നും എത്തുന്ന തീവ്രവാദി റണതുഗെ ഇവിടെ നമ്മുടെ  നാട്ടിലെ മുഴുവൻ പേരെയും ഭീഷണിപ്പെടുത്തി വിധ്വംസക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുമ്പോൾ അതിനെതിരെ പ്രതികരിക്കുവാൻ യാദൃശ്ചികമായി ഒരു "ആൺകുട്ടി "എത്തുന്നതും അതിനു പിന്നാലെ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം.


റജീന കസാന്ത്ര,സറീന വഹാബ്,രമ്യകൃഷ്ണൻ,സൈയേനി ,ബബ്ളൂ ,ജഗപത് ബാബു എന്നിവരാണ് മറ്റ് താരങ്ങൾ 


പ്ര.മോ.ദി.സം


വടക്കൻ

 


ഒരു റിയാലിറ്റി ഷോയ്ക്കിടെ ഉണ്ടായ ആളപായം പോലീസ് അന്വേഷിച്ചിട്ടും കൃത്യമായ രീതിയിൽ കണ്ടെത്തുവാൻ കഴിയാത്തത് കൊണ്ട്  അതിൽ മറ്റേതോ ശക്തിയുടെ സാന്നിധ്യം ഉണ്ടെന്ന് അനുമാനിച്ചു അതെ കുറിച്ച് അന്വേഷിക്കാൻ ഭൂതപ്രേതങ്ങളുടെ സാന്നിധ്യം കണ്ടുപിടിക്കുന്ന ആൾ വിദേശത്ത് നിന്നും എത്തുന്നു.



പണ്ട് എങ്ങോ തെയ്യം കെട്ടുന്ന കലാകാരനെ  അന്നത്തെ ജന്മി തൻ്റെ ഭാര്യയെ പ്രാപിച്ചത് കൊണ്ട് വിഷഹാരിയെ കൊണ്ട്  ചതിച്ചു കൊന്നതിനാൽ അയാളുടെ മോക്ഷം കിട്ടാത്ത ആത്മാവ് റിയാലിറ്റി ഷോ നടത്തിയ ബംഗ്ലാവിൻ്റെ ചുറ്റും ഉണ്ടെന്ന് അന്വേഷണത്തിൽ അയാള്  മനസ്സിലാകുന്നു.


പിന്നീട് അതുമായി ബന്ധപെട്ടു അയാൾക്കും ചില പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അയാൾക്ക് ആ സംഭവവുമായി ഉണ്ടാകുന്ന കണക്ഷനും മറ്റുമാണ് ഉണ്ണി.ആർ രചിച്ച ഈ സൂപ്പർ നാച്ചുറൽ  ചിത്രത്തിൻ്റെ കഥ.


ഭൂതവും ഭാവിയും വർത്തമാനവും  ഒക്കെ സമനൃയിപ്പിച്ചു ഒരു ഫാൻ്റസി റൂട്ടിൽ പറഞ്ഞു പോകുന്ന ചിത്രം വളരെ കുറച്ച് കഥാപാത്രങ്ങളെ കൊണ്ട് സംവിധായകൻ പൂർത്ഥികരിച്ചിട്ടുണ്ട്.എങ്കിലും തുടക്കത്തിൽ നായകനെ വിദേശത്ത് വെച്ച്  പരിചയപ്പെടുത്തുന്നത് കുറച്ചു കൂടിപോയോ എന്ന് തോന്നാതിരുന്നില്ല.


കിഷോർ,ശ്രുതി മേനോൻ എന്നിവർ മുഖ്യവേഷത്തിൽ അഭിനയിച്ച് ചിത്രം സജീദ് സംവിധാനം ചെയ്തിരിക്കുന്നു.


പ്ര.മോ.ദി.സം

Saturday, May 3, 2025

ഔസേപ്പിൻ്റെ ഒസ്യത്ത്

 

മുൻപ് നല്ല സിനിമ എന്ന മൗത്ത് പബ്ലിസിറ്റി കിട്ടിയത് കൊണ്ട് കുടുംബസദസ്സുകൾ ഏറ്റെടുത്തു പണം വാരിയ സിനിമകൾ ഉണ്ടായിരുന്നു.പക്ഷേ ഈ കാലത്ത് നല്ല സിനിമ എന്ന് എത്ര പറഞ്ഞാലും കുടുംബ പ്രേക്ഷകർ തീയേറ്ററിലേക്ക് എത്തുന്നത് വലിയ പടങ്ങൾക്ക്   മാത്രമാണ്.




അതിനു പല ഘടകങ്ങൾ ഉണ്ട്..തിയേറ്ററിൽ ഒരു നാലംഗ കുടുംബത്തിന് സിനിമ കാണണം എങ്കിൽ മിനിമം ആയിരം രൂപ എങ്കിലും വേണം..പിന്നെ അവിടുന്ന് പോപ്പ് കോൺ,കാപ്പി ,ചായ ഒക്കെ കുടിക്കുന്നതിൻ്റെ ചിലവ് താങ്ങാവുന്നതിലും അപ്പുറമാണ്..ശരിക്കും തിയേറ്ററിൽ "കൊള്ള "എന്ന് തന്നെ വേണമെങ്കിൽ പറയാം.




അതുകൊണ്ട്  സിനിമദാഹികൾ  ഒഴിച്ച് പലരെയും തിയേറ്ററിൽ നിന്നും അകറ്റുന്നു. ഇതിൻ്റെ ചെറിയോരു അംശം ചിലവുണ്ടെങ്കിൽ ഒട്ടിട്ടി റിലീസ് ആയാൽ ഇത്തരം ചിത്രങ്ങൾ കാണാൻ അവർക്ക്  കഴിയും എന്നുള്ളത് കൊണ്ട് അത്തരം സമീപനം സ്വീകരിക്കുന്നത്.




മലയോര മേഖലയിലെ ഔസേപ്പിൻ്റെ ബിസിനസ് മലഞ്ചരക്ക് ആണ്..അതിലൂടെ അയാള് വളരെയേറെ സബാധി ച്ചിട്ടുണ്ട് എങ്കിൽ കൂടി മക്കൾക്ക് അടക്കം വെറുതെ കൊടുക്കാതെ ആവശ്യങ്ങൾക്ക് മാത്രമേ ചിലവഴിക്കൂ..



അമ്മയില്ലാതെ വളർന്ന മൂന്നുമക്കളിൽ ഇളയവൻ ഒഴിച്ച് മറ്റു രണ്ടുപേർ ഉയർന്ന ഉദ്യോഗസ്ഥർ ആയെങ്കിലും അവർക്കു ഉള്ള വിഹിതം കൈക്കലാക്കി എങ്കിലും വീണ്ടും അവർ  പലവിധത്തിൽ പണത്തിനു ശ്രമിച്ചു കൊണ്ടിരുന്നു..ഔസേപ്പ് എല്ലാറ്റിനും ഒരു പരിധി വെച്ചതിനാൽ അവർക്ക് പെട്ടെന്ന് പണം കിട്ടാതെ വരികയും ചെയ്യുന്നു.



ഒരു ദിവസം പെട്ടെന്ന് ഔസേപ്പ് മരണപ്പെട്ടതോടെ അദ്ദേഹത്തിൻ്റെ വക്കീൽ ഒസ്യത്തിനെ കുറിച്ച് സംസാരിക്കുകയാണ്.മുഴുവൻ സ്വത്തും എഴുതിവച്ച ഇളയവൻ റോയിയെ ഔസേപ്പ് മരിക്കുന്നതിന് മുൻപ് കാണാതാവുകയും അപ്പൻ്റെ മരണത്തിന് പോലും അയാളുടെ സാന്നിധ്യം ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ പോലീസ് അന്വേഷണം തുടരുകയാണ്.



പോലീസിന് മനസ്സിലാകാത്ത ചില നിഗൂഢതകൾ കുടുംബത്തിൽ ഉണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണമാണ് പിന്നീട്..കാര്യങ്ങള് ഒക്കെ പോലീസിന് ഒഴിച്ച്  ചില കുടുംബ കാർക്കും പ്രേക്ഷകനും മുൻപേ അറിയുന്നത് കൊണ്ടും മറ്റും നല്ലൊരു ത്രില്ലർ പ്രതീക്ഷിച്ചാൽ നിരാശ അനുഭവപ്പെടും.



ആർ.ജെ ശരത് ചന്ദ്രൻ സംവിധാനം ചെയ്ത ചിത്രം അവിചാരിതമായ പ്രശ്നങ്ങൾ കൊണ്ട് താറുമാറായ ഒരു കുടുംബത്തിൻ്റെ കഥ പറയുന്നു.ദിലീഷ് പോത്തൻ,ഷാജോൺ,വിജയരാഘവൻ,ലെന, കണി കസ്തൂരി,ഹേമന്ദ് എന്നിവർ അഭിനയിക്കുന്നു.


പ്ര.മോ.ദി.സം