Tuesday, November 4, 2025

സിനിമാ അവാർഡ്

 



ആറ്റു നോറ്റു പ്രതീക്ഷിച്ച ദേശീയ അവാർഡ് കിട്ടാത്തപ്പോൾ ഒരു "മാന്യൻ" പറഞ്ഞിരുന്നു "ഈ അവാർഡിൽ ഒന്നും വിശ്വാസം ഇല്ല കാരണം ഇത് അഞ്ചോ പത്തോ ആൾക്കാർ മാത്രം ചേർന്നിരുന്നു എടുക്കുന്ന തീരുമാനം മാത്രമാണ് "


പക്ഷെ ഇതേ മാന്യൻ മുൻപ് അർഹതയില്ലാഞ്ഞിട്ട് കൂടി  കേരളത്തിലെ അവാർഡ് വാങ്ങിയപ്പോൾ ഇതായിരുന്നില്ല സ്ഥിതി.  ദൈവവും വീട്ടുകാരും സുഹൃത്തുക്കളും അടക്കം 

  നന്ദി പറയാത്ത ആളുകൾ ഉണ്ടായിരുന്നില്ല..അവാർഡ് ആണ് ഒരു നടൻ്റെ ഉയർച്ചയുടെ ലക്ഷണം 

 അർഹതപെട്ടവരെ ജൂറി കണ്ടെത്തി എന്ന ഡയലോഗിൽ തുടങ്ങി കുറെയേറെ അങ്ങോട്ട് തള്ളി വിട്ടു. 

 


ഇരട്ടത്താപ്പ് ആണല്ലോ ഒരു കലാകാരൻ്റെ മുഖ്യ ആയുധം.അത് എവിടെയൊക്കെ പ്രയോഗിക്കുന്നത് അറിഞ്ഞിരിക്കണം എന്ന് മാത്രം..അയാള് ഇപ്പൊൾ പറഞ്ഞത് യാഥാർത്ഥ്യമാണ് പത്ത് പതിനഞ്ച് ദിവസം നൂറിൽ പരം സിനിമകൾ കണ്ട്  കൊണ്ട് വിരലിൽ എണ്ണാവുന്ന ആൾക്കാർ തീരുമാനിക്കുന്നത് അല്ലേ അവാർഡുകൾ. അപ്പോ അതെങ്ങിനെ ഒരു നാടിൻ്റെ അവാർഡ് ആകും


ദിവസവും ഒന്നിൽ കൂടുതൽ സിനിമ കണ്ടാൽ തന്നെ കിളി പോകുന്ന എന്നെ പോലത്തെ ആൾക്കാർക്ക് ഇവർ നൂറിൽ പരം സിനിമകൾ ഇത്രയും കുറച്ചു ദിവസങ്ങൾക്കുള്ളിൽ കണ്ട് തീർത്തു എന്ന് പറയുന്നത് തന്നെ വിശ്വസിക്കുവാൻ പറ്റില്ല.(മറ്റു എന്തെങ്കിലും ട്രിക് ഇതിൽ ഉണ്ടോ എന്ന് അറിയില്ല)


ഭരിക്കുന്ന പാർട്ടിയുടെ അടക്കം സമ്മർദ്ദം കൊണ്ട് അവർക്ക് കൊടുക്കുന്ന കൂലിയുടെ "പണി" നടത്തേണ്ടി വരുന്നത് കൊണ്ടാണ് എല്ലാ കാലത്തും അവാർഡുകൾ വിവാദം സൃഷ്ടിക്കുന്നത്.അത് തുടരുക തന്നെ ചെയ്യും..അത് അവാർഡിൽ മാത്രമല്ല എല്ലാ മേഖലയിലും വർഷങ്ങളായി തുടരുന്ന പ്രവണതയാണ്.


ഒന്ന് രണ്ട് വർഷം മുൻപേ മമ്മൂക്കയ്ക്ക് കൊടുത്ത അവാർഡ് ഇതുപോലെ സമ്മർദ്ദം കൊണ്ട് കൊടുത്തത് ആവാം കാരണം ആ സമയത്ത് അതിലും മികച്ച 

നടനമുണ്ടായിരുന്നു ..പിന്നെ ഒരു മമ്മൂക്ക ഫാൻ എന്ന നിലയിൽ അത് "വിവാദമാക്കി" പുറത്ത് പറയാതെ അംഗീകരിക്കുന്നു.

 

മമ്മുക്കയുടെ ഈ വർഷത്തെ അവാർഡ് പോലും ചില 

കുത്തിതിരുപ്പുകാർ 

അർഹനല്ല എന്ന് വിമർശിക്കുമ്പോൾ ഫാൻബോയ് എന്നനിലയിൽ അതിനെ എതിർക്കുവാൻ ഞാനുണ്ടാകും..ഇതുപോലെയുള്ള ഫാൻസുകൾ അവാർഡ് കമ്മറ്റിയിൽ ഉണ്ടായിരുന്നു എന്ന് നിശ്ചയം.


മഞ്ഞുമ്മൽ ബോയിസിനും,ഫെമിനിച്ചി ഫത്തിമക്കും ബോഗൻ വില്ലക്ക് ഒക്കെ അവാർഡ് വാരി കോരി കൊടുത്തപ്പോൾ എന്തുകൊണ്ട് പല ചിത്രങ്ങളും ജൂറിയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നതും പ്രത്യേകിച്ചു കിഷ്‌കിന്ദകാണ്ഡം പോലത്തെ സിനിമയും   വിജയരാഘവൻ പോലത്തെ നടന്മാരുടെ അഭിനയവും ഇവരുടെ കണ്ണിൽപെട്ടില്ല എന്നതും അൽഭുതപ്പെടുത്തുന്നു.


മുൻപ് പറഞ്ഞതുപോലെ ആദ്യം ആസ്വദിച്ചു  കണ്ട കുറച്ചു ചിത്രങ്ങൾ(പിന്നെ പിന്നെ എങ്ങിനെയെങ്കിലും കണ്ട് തീർത്താൽ മതി എന്ന നിലയിൽ എത്തിയിരിക്കും) അല്ലെങ്കിൽ ഇതുമാത്രം കണ്ട് തീരുമാനിച്ചാൽ മതി എന്ന് സമ്മർദ്ദം കൊടുത്തതു് കൊണ്ടൊക്കെ കണ്ണ് മൂടി പോയതായിരിക്കും..


മികച്ച സ്വഭാവ നടന്മാർ എന്നപേരിൽ അവാർഡ് കൊടുത്തത് കണ്ടു്..വിജയരാഘവൻ്റെ കഥാപാത്രത്തിൻ്റെ സ്വഭാവം മോശമായത് കൊണ്ട് തഴഞ്ഞത് ആയിരിക്കുമോ? 


മറ്റൊരു സംശയം മലയാളം നന്നായി അറിയുന്ന സിനിമപ്രതിഭകൾ ഇവിടെ കുറെയുള്ളപോൾ  അന്യസംസ്ഥാനത്ത് നിന്നും ചുക്കിനും ചുണ്ണാബിനും കൊള്ളാത്ത ആൾക്കാരെ ജൂറി ചെയർമാൻ ആക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.


പഴയ ചട്ടക്കൂടുകൾ മാറ്റിക്കൊണ്ടാണ് ഇപ്രാവശ്യത്തെ അവാർഡുകൾ എന്ന് ജൂറി ചെയർമാൻ പ്രഖ്യാപിക്കുമ്പോൾ അതേത് ചട്ടക്കൂട് എന്നൊരു സംശയം മാത്രം ചോദിക്കരുത്.. പീഡന വീരൻ കഞ്ചാവോളിയെയും കുട്ടികളെയും ഒരേ വേദിയിൽ കൊണ്ടുവരില്ല എന്ന തീരുമാനത്തിന് എന്തായാലും വലിയ കയ്യടി കൊടുക്കണം.


പ്ര.മോ.ദി.സം

Thursday, October 30, 2025

തലവര

 



റിലീസ് ചെയ്തപ്പോൾ നല്ല അഭിപ്രായം വന്ന സിനിമ തിയറ്ററിൽ എന്തുകൊണ്ടോ ലോങ് റണ്ണിംഗ് കിട്ടിയില്ല..സിനിമ എന്നത് ഒരിക്കലും നമുക്ക് ഊഹിക്കാൻ പറ്റുന്നത് ആയിരിക്കില്ല റിസൾട്ട്..അതുകൊണ്ട് തന്നെ വലിയ അൽഭുതം തോന്നിയതുമില്ല.


തല്ലിപ്പൊളി ചിത്രങ്ങൾ തള്ളി മറിച്ച് കോടികൾ കൊയ്യുമ്പോൾ നല്ല ചിത്രങ്ങൾ ആള് കേരാതെ പോകുകയാണ്.അർജുൻ അശോകൻ്റെ കരിയർ ബെസ്റ്റ് എന്ന് വേണമെങ്കിൽ പറയാവുന്ന "പാണ്ട' എന്ന കഥാപാത്രത്തെ കൊണ്ട് നമ്മളിലെ പ്രേത്യേകിച്ചു കേരളത്തിലെ ആൾക്കാരുടെ സ്വഭാവത്തെ സിനിമ നന്നായി ചൂണ്ടി കാണിക്കുന്നുണ്ട്..


ദേഹത്ത് പാണ്ട് വന്നപ്പോൾ ഉപേക്ഷിക്കുന്ന കാമുകിയും പാണ്ട എന്ന് വിളിക്കുന്ന സമൂഹവും ഒക്കെ അവനെ ഇപ്പൊൾ  ബാധിക്കുന്നില്ല എങ്കിലും ആൾകൂട്ടത്തിൽ  മുന്നിൽ നിന്ന  അവനെ പാണ്ടുകൊണ്ട് പിന്നിലേക്ക്  മാറ്റി നിർത്തുമ്പോൾ അവനു വിഷമമാകുന്നുണ്ട്..നമ്മുടെ കുറവുകളെ വലിയ സംഭവമായി കാണുന്ന സമൂഹത്തെ തിരുത്തുവാൻ കഴിയില്ല എങ്കിലും ഇതുപോലത്തെ കാര്യങ്ങള് കണ്ട് അവർ മനസ്സ് മാറ്റുവാൻ ശ്രമിച്ചാൽ നല്ലത്.


അതുകൊണ്ട് തന്നെ ഓരോരോ അവസരത്തിലും അവൻ സ്വയം പിൻവാങ്ങുമ്പോൾ അവനെ ചേർത്ത് പിടിക്കാൻ അവൻ്റെപുതിയ കൂട്ടുകാരി ഉണ്ടാകുന്നു..അവളുടെ നിർബ്ന്ധം കൊണ്ട് അവനെ പരിഹസികുന്നവർക്ക് മുന്നിൽ നിന്ന് അവൻ വിജയത്തിന് വേണ്ടി പൊരുതുന്നു..


അഖിൽ അനിൽ കുമാർ എഴുത്ത് കൂടി നടത്തുന്ന ചിത്രത്തിൽ സാധാരണക്കാരായ കുടുംബത്തിൽ സംഭവിക്കുന്ന കാര്യങ്ങള് വ്യക്തമായി വരച്ചു കാണിക്കുന്നു. അന്നന്നത്തെ അന്നത്തിനു വേണ്ടി ശ്രമിക്കുന്ന തെരുവും,അവിടുത്തെ ഫ്രണ്ട് ഷിപ്പും,പ്രേമവും,ജീവിതവും,വിചാരിച്ച ജീവിതം കിട്ടാത്ത നിരാശയും കൃത്യമായി പറഞ്ഞു പോകുന്ന സിനിമയിൽ പറയുന്നത് നമ്മുടെ പലരുടെയും അനുഭവങ്ങൾ കൂടിയാണ്.


തിരഞ്ഞെടുത്ത വിഷയത്തിൽ പുതുമ ഉണ്ടായിരുന്നെങ്കിലും അതെന്തോ നമ്മുടെ പ്രേക്ഷകർക്ക് ഉൾകൊള്ളാൻ പറ്റിയില്ല എന്നൊരു ഫീൽ സമ്മാനിച്ച ചിത്രം ഇലക്ട്രോണിക് കിളി എന്ന സംഗീത സംവിധായൻ സമ്മാനിക്കുന്ന പാട്ടുകളും ബിജിഎം ഒക്കെ എടുത്തുപറയേണ്ടതാണ് .


പ്ര.മോ.ദി.സം


ലാൽ സലാം

 



ഇന്ന് കേരളത്തിലെ ഏറ്റവും ബുദ്ധിയുള്ള രാഷ്ട്രീയക്കാരൻ പിണറായി തന്നെയാണ്.ഇന്ന് സിപിഐ യുടെ മുന്നിൽ തൻ്റെ പാർട്ടി മുട്ടുമടക്കിയത് മാപ്രകൾക്ക് ആഘോഷിക്കുവാൻ അവസരം നൽകാതെ ജനക്ഷേമ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു കൊണ്ട്  "അതുക്കും മേലേ"ക്ക് വന്നു..മാപ്രകൾ നിരത്തി വെച്ച "അച്ചുകൾ "മാറ്റേണ്ടി വന്നു.


എന്നാലും ചില മാപ്രകൾ ആദ്യം പറഞ്ഞ കാര്യങ്ങള് തന്നെ വെണ്ടക്ക അക്ഷരത്തിൽ കൊടുത്തു എങ്കിലും പിണറായി സർക്കാരിൻ്റെ പ്രഖ്യാപനങ്ങളും അതെ അക്ഷരത്തിൽ തന്നെ മുൻപേജിൽ കൊടുക്കേണ്ടി വന്നിട്ടുണ്ട്. ആൾക്കാർ ആദ്യം വായിക്കുന്നതും വായിക്കാതെ വിടുന്നതും എതെന്നു പറയേണ്ടല്ലോ..



പലർക്കും ഇതൊരു ചെറിയ കാര്യമായി തോന്നും എങ്കിലും വയോജനങ്ങളോട് ഒന്ന് പോയി അന്വേഷിച്ചാൽ മതി..ഇത് എത്ര വലിയ കാര്യമാണ് അവർ പറയുന്നതിൽ നിന്നും  മനസ്സിലാകും..ഏറെക്കുറെ ഈ സര്ക്കാര് തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പിക്കുപോൾ സീനിയർ സിറ്റിസൺസ് വലിയൊരു അളവിൽ ഇത് വോട്ടായി തിരിച്ചു കൊടുത്തത് കൊണ്ടാണെന്ന് കൂടി ഉറപ്പിക്കാം.


ഈ പ്രഖ്യാപനത്തോടെ സ്വതവേ പരസ്പരം അടിച്ചു കൊണ്ടിരിക്കുന്ന പ്രതിപക്ഷത്തിന് വിറളി പൂണ്ടിരിക്കുകയാണ്...കൊടുത്തു കൊണ്ടിരുന്ന നാനൂറു പോലും യഥാസമയത്ത് കൊടുക്കാത്ത അവർ ഇത് ഇലക്ഷൻ സ്റ്റണ്ട് ആണെന്ന് വിളിച്ചു കൂവിയാലും അത് നല്ലൊരു കാര്യത്തിനായത് കൊണ്ട് രാഷ്ട്രീയം നോക്കാതെ  അണികൾ പോലും കയ്യടി ച്ചിരിക്കും.



സർകാർ ഉദ്യോഗസ്ഥർ,അങ്കണവാടി ജീവനക്കാർ, ആശാ വർക്കേഴ്സ്, പ്രീ പ്രൈമറി ടീച്ചേഴ്സ്, നെല്ല് റബ്ബർ കർഷകർ തുടങ്ങി എല്ലാവർക്കും ആസ്വദിക്കുവാൻ വകയുണ്ട്..


ഇതിൻ്റെ പിന്നിലെ ഒരു ചോദ്യം കൂടി പ്രസക്തമാണ് ,ഇതിനൊക്കെ സ്വതവേ  ദരിദ്രനായ സർകാർ എങ്ങിനെ പണം കണ്ടെത്തും എന്നുള്ളത്..പിണറായി ആയതു കൊണ്ട് അത് എങ്ങിനെയെങ്കിലും കണ്ടെത്തും എന്ന് ഉറപ്പിക്കാം എങ്കിലും മുൻപ് ചെയ്തത് പോലെ  മദ്യത്തിനും ലോട്ടറിലും പുറമെ "സേവനങ്ങൾക്ക്" മുഴുവൻ വലിയ ചാർജ് ഈടാക്കിയാണ് ശ്രമമെണെങ്കിൽ അത് സാധാരണക്കാരെ ബാധിക്കുമെന്നതിനാൽ തുടർഭരണത്തിന് പോലും വിഘാതം സൃഷ്ടിച്ചേക്കാം..


പ്ര.മോ.ദി.സം

Wednesday, October 29, 2025

പുള്ളി

 



പുള്ളി എന്ന് മലയാളത്തിൽ ആയതുകൊണ്ട് പലവിധത്തിൽ ഉള്ള അർഥം ഉണ്ടെങ്കിലും ഇത് ജയിൽപുള്ളിയെ കുറിച്ചുള്ള കഥയാണ്..അനാഥനായ സ്റ്റീഫൻ എങ്ങിനെ ജയിലിൽ എത്തി എന്നതും അവിടെ അവൻ്റെ ജീവിതവും പ്രതിരോധവും..


ഒരിക്കൽ ജയിൽ പുള്ളി ആയാൽ സമൂഹം എപ്പോഴും അതിൻ്റെ കണ്ണിൽ കൂടി മാത്രമേ കാണൂ എന്നും എന്തെങ്കിലും പ്രശ്നം നാട്ടിൽ ഉണ്ടായാൽ നാട്ടുകാരും പോലീസും ആദ്യം സംശയിക്കുന്നത് ഈ പുള്ളികളെ ആയിരിക്കും എന്ന് തുടങ്ങി മനസ്സിൽ തട്ടുന്ന യാഥാർത്ഥ്യങ്ങളുടെ കുറെ സംഭാഷണങ്ങൾ ജിജു അശോകൻ  രചിച്ചു സംവിധാനം ചെയ്ത ചിത്രം പറഞ്ഞു വെക്കുന്നുണ്ട്.


നല്ല രീതിയിൽ കൈകാര്യം ചെയ്തു പോയ സിനിമ ഇൻ്റർവെൽ കഴിയുമ്പോൾ പിടിവിട്ടു പോയി ക്ലീഷെ സംഭവങ്ങളിലേക്ക് ഒതുങ്ങി പോകുന്നുണ്ട്..പ്രണയം,റേപ്പ്,പ്രതികാരം ഒക്കെ മുൻകൂട്ടി കാണാൻ തരത്തിൽ പറഞ്ഞു വെക്കുന്നത് കൊണ്ട് തന്നെ ആദ്യത്തെ താൽപര്യം പിന്നീട് സിനിമ കാണാൻ ഉണ്ടായി എന്ന് വരില്ല.


പ്ര.മോ.ദി.സം

കിഷ്കിന്ധപുരി

  



ഇപ്പൊൾ ഹൊറർ സിനിമകളുടെ കാലം ആണെന്ന് തോന്നുന്നു.നമ്മുടെ ഭാഷയിൽ തന്നെ നമ്മളെ പേടിപ്പിക്കാൻ അണിയറക്കാർ പെടാപാട് പെടുമ്പോൾ അന്യഭാഷാ ചിത്രങ്ങളൊക്കെ മൊഴിമാറ്റി പേടിപ്പിക്കാൻ എത്തിയിരിക്കുന്നു.


വർഷങ്ങൾക്ക് മുൻപ് ഒരു റേഡിയോ സ്റ്റേഷനിൽ നടന്ന കൊലപാതകങ്ങൾ ഇപ്പോളത്തെ ആളുകളെ അവിടെ സന്ദർശിച്ചു ചില വസ്തുക്കൾ   കൈവശം വെക്കുന്നത് കൊണ്ട് ബാധിക്കുന്നതും അത്  ഒഴിവാക്കുവാൻ വേണ്ടിയുള്ള പെടാപാട് ആണ് സിനിമ പറയുന്നത്.


പ്രേതങ്ങളെ കാണിക്കുവാൻ അവരുടെ സാമീപ്യം അനുഭവിക്കുന്ന ഏജൻസി നടത്തുന്ന ആൾക്കാർ കൊണ്ടുപോകുന്ന സ്ഥലത്ത് വെച്ച് ചിലർക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നത് കൊണ്ട് അവിടെ നിന്ന് അവർ പിൻവ്വാങ്ങി എങ്കിലും അവരിൽ ഓരോരുത്തരായി കൊല്ലപ്പെടുന്നു..ബാക്കിയുള്ളവർ രക്ഷപ്പെടുവാൻ അതിൻ്റെ പിന്നിലെ കാരണങ്ങൾ തേടി ആത്മാവിനെ ഒഴിപ്പിക്കുവാൻ നടത്തുന്ന ശ്രമങ്ങൾ ആണ് ഈ മൊഴിമാറ്റ സിനിമ പറയുന്നത്.


കൗശിക് പേഗല്ല സംവിധാനം ചെയ്ത ചിത്രത്തിൽ അനുപമ പരമേശ്വരൻ,ബെല്ലിംകൊണ്ട സായി ശ്രീനിവാസനും മുഖ്യവേഷം ചെയ്തിരിക്കുന്നു.


പ്ര.മോ.ദി.സം

Monday, October 27, 2025

നെല്ലിക്കാം പൊയിൽ നൈറ്റ് റൈഡേഴ്സ്

 



നമ്മുടെ സിനിമയിൽ ഇപ്പൊൾ ഭൂത പ്രേത മിത്തുകൾ ഇറങ്ങിയിരിക്കുന്ന സമയമാണ് എന്ന് തോന്നുന്നു...ഓരോ കാലത്തും ഒരേ ജേണറിൽ കുറെ സിനിമകൾ വരും..ബോക്സോഫീസിൽ കാലിടറുന്നത് വരെ അതിൻ്റെ അംശങ്ങൾ അവിടെയും ഇവിടെയുമായി കുത്തിനിറക്കും.


സുമതി വളവ് എന്ന ചിത്രം പണം വാരിയിട്ടുണ്ട് എങ്കിൽ ഇതു അതിൽ കൂടുതൽ പണക്കിലുക്കം ഉണ്ടാക്കണം..കാരണം അത് "അബദ്ധം" ആയിരുന്നു എങ്കിൽ ഇതിൽ ലോജിക്ക് ഉണ്ട് .. ഇതു വിശ്വാസനീയമാണ്.


പക്ഷെ നമ്മുടെ പ്രേക്ഷകരെ 

പ്രഡിക്ട് ചെയ്യാൻ പറ്റില്ല...കുറെയേറെ പേര് താരാടിമകൾ ആണ് കുറേയേറെപേർ തള്ളിൽ വിശ്വസിക്കുന്നവരും..അതിനിടയിൽ ചെറിയൊരു വിഭാഗം മാത്രമാണ് ആസ്വദിച്ചു കാണുന്നവൻ..അതുകൊണ്ടാണ് തിയേറ്ററിൽ പൊട്ടിയ പല സിനിമക്കും ഒട്ടിട്ടി വന്നാൽ നല്ല അഭിപ്രായം വരുന്നത്.


പണ്ട് ചെറുപ്പത്തിൽ കേട്ട് ഭയന്ന ഒരു "മൂരിക്കാൽ " കഥയുടെ സിനിമാവിഷ്കാരമാണ് ഈ സിനിമ അതിൽ മിത്തും ഭീതിയും വിശ്വാസവും ഒക്കെ കലർത്തിയിരിക്കുന്നു.


ഒരു നാടിനെ നടുക്കികൊണ്ട് മൂരിക്കാൽ ഉള്ള ഭീകരരൂപം എല്ലാവരെയും പേടിപ്പിക്കുന്നു.ആക്രമിക്കുന്നു..ചില നാട്ടുകാർ അതിൻ്റെ പിന്നാമ്പുറം തേടി പോകുന്നതും യാഥാർത്ഥ്യം തിരയുന്നത് ഒക്കെ പ്രേമവും ഫ്രണ്ട്ഷിപ്പും മിത്തും ഒക്കെ ചേർത്ത് പറഞ്ഞിരിക്കുന്നു.


സസ്പെൻസ് മുമ്പെ വെളിപ്പെടുത്തിയത് കൊണ്ട് ക്ലൈമാക്സ് അല്പം കല്ലുകടി ഉണ്ടാക്കിയെങ്കിലും നൗഫൽ അബ്ദുല്ലയുടെ സംവിധാന മികവ് കൊണ്ട് തന്നെ മാത്യു നായകനായ ഈ സിനിമ ആകർഷണമാണ്..


പ്ര.മോ.ദി.സം

Sunday, October 26, 2025

തബാച്ചി

  



ചെറുപ്പത്തിൽ ചോറ് തിന്നില്ലെങ്കിൽ അതായത് കുഞ്ഞുങ്ങൾ ഭക്ഷണം കഴിച്ചില്ലെങ്കിൽ  തബാച്ചി വരും എന്ന് പറഞ്ഞു പേടിപ്പിക്കുനായിരുന്നു.ദൈവങ്ങൾ രൂപങ്ങളിലും ഫോട്ടോയിലും ഒതുങ്ങി പോകുമ്പോൾ ദൈവത്തിൻ്റെ കാര്യകാരനായ തബാചി ആയിരുന്നു "പുറത്തിറങ്ങി" നടക്കുക.


കോമരമായും  അധികാരിയായും  മടയൻ ആയും ഒരോരോ ആരാധനാലയങ്ങളിൽ മാറ്റം വരുന്നു എങ്കിലും കോമരത്തിനെയാണ് അങ്ങിനെ കരുതുന്നത് എന്നാണ് അറിവ്.


ഒരു കോമരത്തിനും അദ്ദേഹത്തിൻ്റെ കുടുംബത്തിനും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ദുരന്തങ്ങളുമാണ് സിനിമയിൽ കൂടി അവതരിപ്പിക്കുന്നത്.


വിശ്വാസവും ജീവിതവും ഒക്കെ ഇഴ ചേർന്ന് പോകുന്ന സിനിമയിൽ ആചാരങ്ങളും അവയുടെ നിലനിൽപ്പും ഒക്കെ കൃത്യമായി പറഞ്ഞു പോകുന്നുണ്ട്..


ദൈവത്തിനു വേണ്ടി ജീവിതം സമർപ്പിച്ചയാളുടെ കുടുംബത്തിന് പ്രശ്നം ഉണ്ടാകുമ്പോൾ  അമ്പലകമ്മറ്റിക്കാർ എന്തിന് സ്വന്തം ആൾക്കാർ പോലും ഭക്തിയുടെയും വിശ്വാസത്തിൻ്റെയും പേരിൽ അവരെ ഒട്ടപെടുത്തുന്നത് വരച്ചു കാണിക്കുന്നുണ്ട്.


പ്ര.മോ.ദി.സം

വത്സല ക്ലബ്

 



ഈ സിനിമയെ കുറിച്ച് ഒട്ടിട്ടി വരുന്നത് വരെ ഒന്നും കേട്ടിട്ടില്ല..ധ്യാനിൻ്റെ ഫോട്ടോ ഒക്കെ വെച്ച് പരസ്യം കണ്ടപ്പോൾ ഈ ചെക്കന്  എന്തുമാത്രം സിനിമയും സമയവും ആണ്  വേറെ "പണിയൊന്നും" ഇല്ലെയെന്നു തോന്നി പോയതാണ്..കൂടെ കുറെ പഴയതും പുതിയതുമായ മുഖങ്ങൾ,പുതിയ അണിയറക്കാർ ഒക്കെയായത് കൊണ്ട് തലവെച്ച് കൊടുത്തു.


ഒരു റീൽ അടിച്ചു പരത്തി ഒരു സിനിമയാക്കിയാൽ എങ്ങനെയുണ്ടാകും അതാണിത്..കോമഡിയാണോ ,കുടുംബകഥയാണോ അങ്ങിനെ ഒരു ജേർണറിലും പെടുത്താൻ കഴിയാത്ത വധം.


പിന്നെ ധ്യാൻ ഒറ്റിട്ടിക്കു കാഴ്ചക്കാരെ ഉണ്ടാക്കാൻ വേണ്ടി മാത്രം  ഉള്ളതാണ്..ഒന്നോ രണ്ടോ സീനിൽ അവസാനം ഉണ്ട്... അത് പോലും മുതലെടുക്കാൻ അണിയറക്കാർ ശ്രമിച്ചിട്ടില്ല..


നടക്കാത്ത കാര്യമാണ്  പറയുന്നത് എങ്കിലും വ്യതസ്തമായ  നല്ലൊരു ത്രെഡ് ആയിട്ട് കൂടി നല്ലനിലയിൽ കൊണ്ടുപോകാൻ സംവിധായകന് കഴിഞ്ഞിട്ടില്ല.


പ്ര.മോ ദി.സം

ശക്തി തിരുമുരുകൻ

 



വിജയ് ആൻ്റണി നല്ല കഴിവുള്ള കലാകാരനാണ്..സകലകലാ വല്ലഭൻ അല്ലെങ്കിലും പിന്നണിയിൽ തന്നെ കുറെയേറെ കാര്യങ്ങള് അദ്ദേഹം ചെയ്യുന്നുണ്ട്..ഇപ്പൊൾ ഉള്ള പല നടന്മാരെക്കാൾ ടാലൻ്റ് ഉണ്ടായിട്ടും പലപ്പോഴും അവരുടെയൊക്കെ പിന്നിൽ നിൽക്കുവാൻ ആണ് യോഗം.


ചിത്രങ്ങൾ അടിക്കടി വരുന്നു എങ്കിലും പലപ്പോഴും അദ്ദേഹത്തിൻ്റെ ഓടിയൻസിനിടയിൽ മാത്രം ചർച്ച ചെയ്തു ഒതുങ്ങി പോവുന്നു.വരുന്ന പല ചിത്രങ്ങൾക്കും പബ്ലിസിറ്റി കൊടുക്കുവാൻ അല്ലെങ്കിൽ കിട്ടുവാൻ അദ്ദേഹം ശ്രമിക്കുന്നില്ല എന്നാണ് തോന്നുന്നത്.


നമ്മുടെ നാട്ടിലെ രാഷ്ട്രീയ,ഉദ്യോഗസ്ഥ ബ്യൂറോക്യാറ്റ്കളുടെ അഴിമതി കഥ പറയുന്ന ചിത്രം നല്ല രീതിയിൽ കൈകാര്യം ചെയ്തു എങ്കിലും സാധാരണക്കാരായ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ചിത്രം ഒരുക്കുവാൻ കഴിഞ്ഞിട്ടില്ല.


സാധാരണക്കാരെ തഴഞ്ഞു സമ്പന്നർക്ക് കുടപിടിക്കുന്ന അധികാര ഭരണ വർഗ്ഗത്തിൻ്റെ ചൂഷണങ്ങൾ  പറയുന്ന ചിത്രം എങ്ങും എത്താതെ പോയി എന്ന് വേണമെങ്കിൽ പറയാം 


പ്ര.മോ.ദി.സം

Thursday, October 23, 2025

ബൈസൻ

  



നമ്മുടെ ടീം തിരഞ്ഞെടുപ്പ് ഒരിക്കലും ടാലൻ്റിൻ്റെ അടിസ്ഥാനത്തിൽ നടക്കുന്നില്ല എന്നതിൻ്റെ തെളിവാണ് ഇപ്പോഴത്തെ ക്രിക്കറ്റ് ടീം..ക്രിക്കറ്റിൽ മാത്രമല്ല സെലക്ഷൻ കമ്മിറ്റി എന്ന പേരിൽ ബോർഡിൽ ഉണ്ടാകുന്ന പലർക്കും കളിയെ കുറിച്ച് വലിയ പിടിപ്പാടുകൾ ഉണ്ടാവില്ല..


രാഷ്ട്രീയം,പണം,ജാതി,ദേശം,റെക്കമണ്ട് എന്നിവയൊക്കെ ടീമിനെ തീരുമാനിക്കുന്നത് കൊണ്ടാണ് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള നമ്മൾ ഒളിംപിക്സിലും മറ്റും എങ്ങും എത്താതെ പോകുന്നത്.


ജാതിയും, രാഷ്ട്രീയവും ദേശവും ,ഭാഷയും ടീം ഉണ്ടാക്കിയപ്പോൾ  ഇന്ത്യൻ ടീമിൽ നിന്ന് പലപ്പോളും പുറത്തിരിക്കേണ്ടി വന്ന കിട്ട എന്ന കബടിക്കാരൻ്റെ കഥയാണ്  കാട്ടു പോത്ത് എന്നർത്ഥം വരുന്ന ബൈസൺ കാലമാടൻ.


ചെറുപ്പം മുതൽ കബഡി കളിക്കാരനാകണം എന്ന് ആഗ്രഹിച്ച കിട്ടക്ക് നാട്ടിലെ രണ്ടു പ്രബലരുടെ തമ്മിൽ തല്ല് കൊണ്ട് അച്ഛൻ അനുവാദം നൽകുന്നില്ല..കബഡി കളിക്കാർ രണ്ടു ചേരിയില് ആയതു കൊണ്ട് തൻ്റെ മകനും അവരുടെ ഗുണ്ടയായി മാറും എന്ന ഭയം.


അവൻ്റെ ടാലൻ്റ് കണ്ടുപിടിച്ച മാസ്റ്റർ അച്ഛനെ പറഞ്ഞു സമ്മതിപ്പിക്കുന്നതും പിന്നീട് ഉയരങ്ങളിൽ എത്തുവാൻ വേണ്ടിയുള്ള അവൻ്റെ പ്രയത്നവും അതിൻ്റെ കട മ്പകളും മറ്റുമാണ് മാരി ശെൽവരാജ് ഈ സിനിമയിൽ കൂടി പറയുന്നത്.


തമിഴ് ഗ്രാമങ്ങളിലെ ചേരി പോരും ജാതി, കുലം തിരിച്ചുള്ള സംഘടങ്ങളും ചേർത്ത് പറയുന്ന സിനിമയിൽ കുടുംബബന്ധങ്ങളുടെ തീവ്രത്കളുടെ കഥകൂടി ധ്രുവ് വിക്രം,അനുപമ,രജീഷ,പശുപതി അഭിനയിക്കുന്ന ചിത്രത്തിൽ കാണാം.


പ്ര.മോ ദി.സം

ചാട്ടുളി

 



കാട്ടിൽ ഒറ്റപ്പെട്ടു താമസിക്കുന്ന എല്ലാവർക്കും പ്രിയപെട്ട മാരി..ആർക്കും ഒരു ഉപദ്രവവും ഇല്ലാതെ അടുത്തുള്ള ടൗൺ തൊട്ടു  കാട്ടിലെ ആദിവാസികൾക്ക് വരെ പ്രിയപ്പെട്ടവൻ.പരോപകാരി


ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ  ആന കൊന്നത് കൊണ്ട്  അനാഥനായ കാടിൻ്റെ ആഴം അറിയുന്ന അയാൾക്ക് വാച്ച രുടെ ജോലി ഉണ്ടായിരുന്നു എങ്കിലും ഒരപകടത്തിൽ പെട്ടപ്പോൾ കണ്ണിൻ്റെ കാഴ്ച പോയത് കൊണ്ട് നഷ്ടപ്പെടുന്നു.


കാട്ടിലെ ഉത്സവത്തിന്  മദആന ഇറങ്ങിയപ്പോൾ ചിന്നിച്ചിതറി ഓടിയ മാരിക്ക് മുന്നിൽ സഹായത്തിനു പരികേറ്റ് ഒരു യുവാവ് എത്തിയതോടെ കഥ മാറുകയാണ്. അന്ന് തന്നെ തൻ്റെ പ്രിയപ്പെട്ട മകളായി കരുതുന്ന കാട്ടിലെ യുവതിയെയും കാണാതെ പോയതോടെ അയാള് തകർന്നു പോകുന്നു.


കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുമ്പോൾ  അയാളുടെ ഭൂതകാലം വെളിപ്പെട്ടു വരുമ്പോൾ സിനിമ മറ്റൊരു ട്രാക്കിലേക്ക് മാറുന്നു.


കാട്ടിലെ ആൾക്കാരെ എന്നും അടിമകളായി കാണുന്ന ഭരണകൂടത്തിൻ്റെ അടിച്ചമർത്തൽ കൂടി പ്രതിപാദിക്കുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി,ഷാജൂൺ,ഷൈൻ ടോം എന്നിവരാണ് മുഖ്യവേഷത്തിൽ


പ്ര.മോ.ദി.സം

പാതിരാത്രി

 



ചില പോലീസുകാരുണ്ട്.ജോലിയിൽ നിന്നിറങ്ങിയാൽ പിന്നീട് അവിടുത്തെ സംഭവങ്ങൾ നമ്മളെ പറഞ്ഞു മനസ്സിലാക്കി തരുവാൻ വേണ്ടി സിനിമയിലൂടെ നമ്മളോട് സംവദിക്കുന്നവർ.


 ജോലിയിൽ ഇരിക്കുമ്പോൾ മേലുദ്യോഗസ്ഥനോട് ചെയ്യാൻ പറ്റാത്ത കാര്യങ്ങള് തൻ്റെ തൂലികയിൽ കൂടി പറഞ്ഞു അവരുടെ ഉള്ളിൽ നീറി കിടക്കുന്ന " പ്രതികാരം" അഭ്രപാളികളിൽ കൂടി ചെയ്യുന്നവർ.


ഇതുപോലത്തെ അനേകം സിനിമകൾ ഈ വർഷം തന്നെ വന്നു എങ്കിലും ഓരോ സിനിമയും വ്യതസ്ത സംഭവങ്ങൾ പറയുന്നത് കൊണ്ട് കണ്ടിരിക്കാം. 

റിയലസ്റ്റിക്ക് എന്ന പേരിൽ "റീൽസ് "സിനിമയാക്കുന്നത് ഇപ്പൊൾ പതിവായിരിക്കുന്നു.


ഒരു രാത്രിയിൽ റോന്തു ചുറ്റി നടക്കുന്ന രണ്ടു പോലീസുകാർ വല്യ സീരിയസ് അല്ലെന്നു കരുതി "ഒഴിവാക്കുന്ന" ഒരു കാര്യം അവരുടെ ജോലിയെ ബാധിച്ചപ്പോൾ അവർ സ്വതന്ത്രമായ അന്വേഷണത്തിൽ കൂടി സത്യം കാണുവാൻ ശ്രമിക്കുന്നതാണ് രത്തീന സംവിധാനം ചെയ്ത സിനിമ പറയുന്നത്.


ചില നല്ല അഭിനയ മുഹൂർത്തങ്ങൾ ഉള്ള സിനിമ ജയിക്സ് ബിജോയിയുടെ സംഗീതം കൊണ്ട് ത്രില്ലിംഗ് മൂഡ് ലേക്ക് വരുന്നുണ്ട്.


പ്ര.മോ.ദി.സം

പെറ്റ് ഡിറ്റക്ടീവ്

 



സിനിമയുടെ ടീസറും പോസ്റ്ററും ഒക്കെ കണ്ടപ്പോൾ ഒരുതരം ശിക്കാരി ശംഭു ,സി ഐ ഡി മൂസ ജനുസ്സിൽ പെട്ട സിനിമ ആയിരിക്കും എന്ന് കരുതിയെങ്കിലും സിനിമ കണ്ടപ്പോൾ അത് അത്ര ഉറപ്പിക്കാൻ പറ്റിയില്ല.


ലോജിക്ക്  ഒക്കെ പോക്കറ്റിൽ ഇട്ടു രണ്ടു മണിക്കൂർ എൻ്റർടെയിനർ ആയി കാണാൻ കൊള്ളാം.അതൊക്കെ നവാഗതനായ പ്രണീഷ് വിജയൻ എഴുത്ത് കൊണ്ട് നൽകി സംവിധാനം ചെയ്തിട്ടുണ്ട്.


മെക്സിക്കോയിൽ പ്രൈവറ്റ് ഡിറ്റക്ടീവ് ആയ ആൾ അവിടുത്തെ ഡോണിനെ പേടിച്ച് നാട്ടിൽ സെറ്റിൽ ആയി ഡിറ്റക്ടീവ് ഏജൻസി തുടങ്ങുന്നു എങ്കിലും അടു എന്താണെന്ന് അറിയാത്ത നാട്ടുകാരിൽ നിന്ന് സഹകരണം കിട്ടാത്തത് കൊണ്ട് പൂട്ടി കെട്ടുന്നു.


അതു പിന്നീട് മകൻ ഏറ്റെടുത്തു നടത്തി മുൻപത്തെ വഴിയിൽ കൂടി പോയെങ്കിലും ചില ശിക്കാരി ശംഭു ഇഫക്ട് കൊണ്ട്  ഒരു  പട്ടി കുട്ടിയെ കണ്ട് പിടിക്കുന്നതടക്കം ഒന്ന് രണ്ട് കേസുകൾ വിജയം വരിക്കുന്നു.


കുറെയേറെ പ്രിയദർശൻ സിനിമകൾ പ്രചോദനം ഉൾക്കൊണ്ട് പിന്നീട് സിനിമ "അവിയൽ " കഥാപാത്രങ്ങളെ  ഒക്കെ ആയി രൂപപ്പെടുത്തി പിന്നീട് അത് നല്ലൊരു അവിയൽ ഉണ്ടാക്കാൻ ശ്രമിക്കുന്നത് ആണ് കാണുന്നത്.


അവിയൽ കഷ്ണങ്ങൾ ഒക്കെ കൃത്യമായി മുറിച്ചു വെച്ച് എങ്കിലും അവസാനം ഉണ്ടാക്കി വരുമ്പോൾ അത്രക്ക് രുചി തോന്നിയില്ല എങ്കിലും കഴിക്കാൻ പ്രയാസം ഉണ്ടാവില്ല.


പ്ര.മോ.ദി.സം

Wednesday, October 22, 2025

ഡൂഡ്

  



പ്രദീപ് രംഗനാഥൻ ഒരു അൽഭുതമാണ്..ആരുടെയും സഹായമില്ലാതെ സ്വന്തമായി ചിത്രീകരിച്ചു സ്വന്തമായി അഭിനയിച്ച് സ്വന്തമായ എഡിറ്റ് ചെയ്തു കൊണ്ട് വിസ്മയിച്ച ആളെ ജയം രവി എന്ന നടൻ തിരിച്ചറിഞ്ഞു അവസരം കൊടുക്കുന്നു. കോമാളി എന്ന ചിത്രം കോടികൾ വാരിയപ്പോൾ  ശുക്രദശ തെളിഞ്ഞു..


പിന്നീട് ലൗ ടുഡേ,ഡ്രാഗൺ എന്നീ  വ്യതസ്ത ചിത്രങ്ങളിലൂടെ  ശ്രദ്ധിക്കപ്പെടുന്ന വിഷയത്തിലൂടെ തമിഴകം കീഴടക്കിയ അദ്ദേഹത്തിൻ്റെ പുതിയ സിനിമ ഡൂഡ് ഇപ്പൊൾ തന്നെ ദീപാവലി ബ്ലോക്ക് ബസ്റ്റർ ആയി കഴിഞ്ഞു.


ജാതിയും,പ്രേമവും,ഫ്രണ്ട്ഷിപ്പ് ഒക്കെ തമിഴകത്തിന് ഇഷ്ടപെട്ട വിഷയം ആയതുകൊണ്ട് തന്നെ ഇവയൊക്കെ കൂട്ടിക്കലർത്തി റൊമാൻ്റിക് സിനിമയാണ് കീർത്തീസ്വരൻ എന്ന പുതിയ സംവിധായകൻ  മമിത ബൈജുവിനെ അദ്ദേഹത്തിൻ്റെ  പെയർ ആക്കി പറഞ്ഞിരിക്കുന്നത്.


വിഷയത്തിന് പുതുമ ഇല്ലെങ്കിലും അത് സഞ്ചരിക്കുന്ന വഴി പുതുമ നിറഞ്ഞതാണ്.നമ്മൾ മലയാളത്തിൽ അടക്കം കണ്ട് പഴകിയ ഫ്രണ്ട് ഷിപ്പ് വഴിമാറി പ്രേമം ആകുന്നതും അത് വേണോ വേണ്ടയോ എന്ന തീരുമാനവും അതിനിടയിൽ ഉണ്ടാകുന്ന കടമ്പകളും ഒക്കെ രസകരമായി പറഞ്ഞിട്ടുണ്ട്..അതിനിടയിൽ വരുന്ന അഭ്യശങ്കറിൻ്റെ പാട്ടും ബി ജിഎം ഒക്കെ സിനിമയെ വേറൊരു ലെവലിൽ കൊണ്ട് പോകുന്നു.


പ്ര.മോ.ദി.സം

Monday, October 20, 2025

ഗാട്ടി

  



ആന്ധ്ര ഒഡീഷ ബോർഡറിൽ മലമുകളിൽ കൃഷിചെയ്യുന്ന കഞ്ചാവ് മുൻപ് ദൈവത്തിനു വേണ്ടിയാണ് എന്നുള്ള വിശ്വാസം ആയിരുന്നു..പിന്നീട് അതിലെ ബിസിനസ് അവസരങ്ങൾ തിരിച്ചറിഞ്ഞവർ കൃഷി ചെയ്യുന്നവരുടെ വിശ്വാസം ചൂഷണം ചെയ്തു അവിടുത്തെ മുതലാളിമാർ ആയി.


കൃഷിക്കാർ ജോലിക്കാരായ വെറും അടിമകളും..ഇവിടെ ഉല്പാദിപ്പിക്കുന്ന കഞ്ചാവ് പോലീസിനെയും മറ്റും വെട്ടിച്ച് മുതലാളിമാർക്ക് എത്തിക്കുന്ന സമൂഹത്തെ അവർ ഗാട്ടി എന്ന് പേരും വെച്ചു..


മുതലെടുപ്പ് എന്നും നടക്കില്ലല്ലോ..അവിടെ ചിലർ ചൂഷണം തിരിച്ചറിഞ്ഞു പ്രതികരിക്കുവാൻ തുടങ്ങി..അത് ഒരു സമൂഹം മുഴുവൻ ഏറ്റെടുത്തപ്പോൾ മുതലാളിമാർക്ക് പൊള്ളി.


പിന്നീട് ഉന്മൂലനം ആയിരുന്നു അവർ കൈകൊണ്ട നടപടികൾ..അവിശ്വസനീയമായ ചില ചെറുത്തു നിൽപ്പുകൾ ആണ് പിന്നീട് അങ്ങോട്ട്...അത് പ്രേക്ഷകനെ വിശ്വസിപ്പിക്കാൻ പറ്റാത്തത് കൊണ്ടാണ് ചിത്രത്തിൻ്റെ പരാജയം.


അനുഷ്ക കുറേക്കാലം കഴിഞ്ഞ് വരുന്ന ചിത്രമായതിനാൽ വളരെ പ്രതീക്ഷ ഉണ്ടായിരുന്നു എങ്കിലും ഒരു "സൂപ്പർ ഹീറോയിൻ" പരിവേഷം കൊടുക്കാൻ ശ്രമിച്ചത് വിനയായി..അതിനു പറ്റിയ ഒരു ഹോം വർക്ക് അവരോ അണിയറക്കാരോ ചെയ്തു കണ്ടില്ല.


പ്ര.മോ.ദി.സം

Friday, October 17, 2025

റാംബോ

 



ഒരു അമ്മ തൻ്റെ  മകനോട് പറയുന്നു ..നമുക്ക് ഇല്ലാത്തതിനെ കുറിച്ച് വേവലാതി പാടില്ല മറ്റുള്ളവർക്ക്  അത്ര കൂടി ഇല്ലാത്തത് എന്താണെന്ന് കണ്ട് ദൈവത്തോട് പ്രാർത്ഥിക്കുക എന്നിട്ട് അവരെ സഹായിക്കുക..


മറ്റൊരിടത്ത് അച്ഛൻ മകനോട് പറയുന്നു..ഒന്നാമത് എത്തുന്നതാണ് പ്രധാനം..അതിനു വേണ്ടി എന്തും ചെയ്യാം ഒന്നാമൻ്റെ നാശം വരെ ഉണ്ടാക്കാം.


അമ്മയുടെ മകൻ  ബോക്‌സിംഗിൽ ഒന്നാമത് ആയതു കൊണ്ട് അച്ഛൻ്റെ മകൻ അവനു ഒന്നാമത് ആകുവാൻ കോച്ചിനെ സ്വാധീനിച്ചു മയക്കുമരുന്ന് കലർത്തി അവനെ ഡീബാർ ചെയ്യിക്കുന്നു.


വിധി എന്ന് പറയാം വീണ്ടും അവർ മറ്റൊരു കാര്യത്തിന് നേർക്ക് നേർ വരുന്നു.അവിടെയുള്ള ഏറ്റുമുട്ടൽ ആരു ജയിക്കും എന്തിന് വേണ്ടി ഇവർ കൊമ്പ് കോർക്കുന്നു എന്നതാണ് റാംബോ പറയുന്നത്..


തുടക്കം മുതൽ അല്പം സസ്പെൻസ് നിലനിർത്തി മുന്നോട്ടു പോകുന്ന ചിത്രം ഇടവേളക്ക് ശേഷം കാര്യങ്ങള് ഒക്കെ മനസ്സിലാക്കി തരുന്നുണ്ട്..അതിനിടയിലെ ചെറിയൊരു ട്വിസ്റ്റ് കൊണ്ട് ആണ് ഈ  തില്ലർ മുന്നോട്ടു പോകുന്നത്.


അരുൾനിധി നായകനായി മുത്തയ്യ സംവിധാനം ചെയ്ത ചിത്രം .


പ്ര.മോ.ദി.സം

Thursday, October 16, 2025

റ്റു മെൻ

 



രണ്ടു ആൾക്കാരുടെ മാത്രം കഥയല്ല പറയുന്നത് എങ്കിലും അവസാനം ആവുമ്പോൾ രണ്ടു മനുഷ്യരുടെ കഥയായി മാറുന്നു.കേ.സതീഷ് എന്ന നവാഗത സംവിധായകൻ പറയുന്ന ചിത്രം മുഴുവൻ ചിത്രീകരിച്ചിരിക്കുന്നത് ഗൾഫിൽ ആണ്.


പെൺമക്കളുള്ള  സാധാരണക്കാരായ അച്ഛന്മാർക്ക് മുപ്പത് വർഷം എങ്കിലും ഗൾഫിൽ കഴിയേണ്ടി വരും..ആദ്യത്തെ പതിനഞ്ച് വർഷം മകളെ കെട്ടിക്കാനും പിന്നീട് പതിനഞ്ച് വർഷം അതിൻ്റെ കടം തീർക്കുവാനും..അതിശയോക്തി തോന്നും എങ്കിലും സത്യമുണ്ടാകും ...കാലത്തിനു അനുസരിച്ച് ഓടുമ്പോൾ തന്നെ ബാധ്യതകൾ മറന്നു പോകുന്ന അച്ഛനായി അയാള് മാറിപോകും അല്ലെങ്കിൽ കുടുംബക്കാരും വീട്ടുകാരും അയാളെ അങ്ങിനെ ആക്കിതീർക്കും..


നാട്ടിലെ ബാധ്യതകൾ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ വിളിച്ചു പറയുന്ന മോൾക്ക് അയാളുടെ ഭർത്താവ് നൽകിയ   അവസാനത്തെ ദിവസത്തെ കുറച്ചു  സമയം കൂടി ചോദിക്കുന്ന അബുവിന് കടം കൊടുക്കാം എന്ന് പറഞ്ഞ ആൾ മരണപ്പെടുന്നത് കൊണ്ട് വാക്ക് പാലിക്കാൻ കഴിയുന്നില്ല..


തൻ്റെ ബീവി അന്തിയുറങ്ങുന്ന മണ്ണ് എങ്ങിനെ നഷ്ടപ്പെടാതിരിക്കാൻ പറ്റും എന്ന് ചിന്തിക്കുന്ന അയാൾ ക്കിടയിലേക്ക് ഒന്നിച്ചു മര് ഭൂമിയില്കൂടിയുള്ള യാത്രക്ക്  വരുന്ന അപരിചിതൻ്റെ പ്രവർത്തികൾ അബുവിന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എങ്കിലും എല്ലാവരിലും നന്മ കാണുന്ന അയാള് ക്ഷമിച്ചു കൊണ്ടിരിക്കുന്നു.


വഴിയിൽ അയാള് കാണിക്കുന്ന പരാക്രമങ്ങളിൽ സഹിക്കെടുന്ന അബു ഒന്ന് പ്രതികരിച്ചപ്പോൾ അയാളുടെ ജീവിതം മാറുമാറിയുകയാണ്..


ഗൾഫിലെ സാമ്പത്തിക തിരി മറികളും അതുകൊണ്ട് നിരപരാധികൾ കുറെയേറെ പേർ നിയമത്തിനു കീഴിൽ അടിമപ്പെടുന്നതും ഒക്കെ പറയുന്ന സിനിമ അഭിനേതാക്കളുടെ അഭിനയം കൊണ്ടും സമ്പന്നമാണ്..


പ്ര.മോ.ദി.സം

Wednesday, October 15, 2025

കാളരാത്രി

 



രാത്രിയിലെ യാത്രക്കിടയിലെ ഒരാക്‌സിഡൻറ് കമിതാക്കളെ അടുത്ത് കണ്ട ഒരു വീട്ടിൽ കഴിയുവാൻ പ്രേരിപ്പിക്കുന്നു.


തുടക്കം മുതൽ വീട്ടുകാരുടെ സ്വഭാവത്തിൽ പന്തികേട് കണ്ട് എങ്കിലും മറ്റു മാർഗങ്ങൾ ഇല്ലാത്തത് കൊണ്ട് അവിടെ തന്നെ കഴിയാൻ നിർബദ്ധിതമാകുന്നു.


ആ രാത്രിയിൽ സംഭവിക്കുന്ന കുറെയേറെ കാര്യങ്ങള് ആണ് പുതുമുഖങ്ങൾ മാത്രം അംഗത്തും അണിയറയിലും ഉള്ള സിനിമ പറയുന്നത്.ലോജിക്ക് അനുസരിച്ച് വിശ്വസിക്കുവാൻ പ്രയാസമായ കുറെയേറെ കാര്യങ്ങള് തിരക്കഥയെഴുതിയ സംവിധായകൻ ചെയ്തുവെച്ചിട്ടുണ്ട്.അത് പ്രേക്ഷകർക്ക് വിശ്വാസനീയ മായ രീതിയിൽ അവലംബിക്കാൻ ശ്രമിച്ചു കണ്ടതുമില്ല.


സരള എന്ന കഥാപാത്രം നല്ല രീതിയിൽ ആ നടി കൈകാര്യം ചെയ്തിട്ടുണ്ട്..അവരുടെ പ്രകടനം തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് 


പ്ര.മോ.ദി.സം

Tuesday, October 14, 2025

ഒരു റൊണാൾഡോ ചിത്രം

 



പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിനിമയുമായി ബന്ധപ്പെട്ട ഒരു സിനിമയാണ് അശ്വിൻ ജോസിനെ പ്രധാന കഥാപാത്രമാക്കി റിനോയ് കല്ലൂർ സംവിധാനം ചെയ്ത ചിത്രം പറയുന്നത്.


അശ്വിൻ ആണ് പ്രധാന കഥാപാത്രം എങ്കിലും സിനിമക്കുള്ളിലെ സിനിമയിൽ പലതരം ഷോർട്ട് മൂവികളും സിനിമയും ഒക്കെ കാണിക്കുന്നത് കൊണ്ട് തന്നെ മൂന്നാല് കഥകളായി നമുക്ക് ഇതിനെ കാണേണ്ടി വരുന്നുണ്ട്.


സിനിമ മോഹവുമായി നടക്കുന്ന യുവാവ് ലൗ ആൻഡ് റിവേഞ്ച് എന്ന തീം ഉള്ള ഷോർട്ഫിലിമിൻ്റെ മത്സരത്തിൽ പങ്കെടുക്കുന്നത് കൊണ്ട് അയാളിലെ സംവിധായകനെ കണ്ടെ ത്തുകയും തൻ്റെ ആദ്യ സിനിമ നിർമാതാവ് അയാൾക്ക് നൽകുകയും ചെയ്യുന്നു..അതിൻ്റെയും തീം ലൗ ആൻഡ് റിവൻഞ്ജ് തന്നെ ആയിരിക്കണം എന്ന് അയാള് നിർബന്ധം പിടിക്കുന്നു.


ആദ്യം ഈ തീം ഉള്ള  മൂന്ന് ഷോർട്ട് ഫിലിം കണ്ട നമ്മൾ പിന്നീട് നമ്മൾ കാണുന്നത് ആ സിനിമയാണ്..അതുകൊണ്ട് തന്നെ സിനിമക്ക് രസവും പുതുമയും ഉണ്ട്..


സിനിമയുടെ കഥ നല്ലരീതിയിൽ നമ്മളെ ആകർഷിക്കുന്നുണ്ടൂ എങ്കിലും സിനിമയുടെ ഉള്ളിലെ സിനിമയിലെ "അവസാനം" ഉള്ള ക്ലൈമാക്സ് ആണ് കസറിയത്...അത് കൊണ്ടും തീർന്നില്ല ഒറിജിനൽ സിനിമയുടെ അവസാനവും സംവിധായകൻ മറ്റൊരു ട്വിസ്റ്റ് കൊണ്ട് വരുന്നുണ്ട്. 


പ്ര.മോ.ദി.സം

Monday, October 13, 2025

തെളിവ് സഹിതം

 



നമ്മുടെ യുവതലമുറ തെറ്റായ രീതിയിൽ ഉള്ള ജീവിതമാണ് നയിക്കുന്നത് എന്ന് പല സിനിമകളും കണ്ടാൽ നമുക്ക് തോന്നും..സത്യത്തിൽ പാത്ര സൃഷ്ട്ടിക്ക് വേണ്ടി അറിഞ്ഞോ അറിയാതെയോ  എഴുതുന്നത്, ചിലർ  മാത്രം ചെയ്യുന്ന അത്തരം പ്രവർത്തികൊണ്ട് ഒരു തലമുറയെ മുഴുവൻ "കരിതേച്ചു" കാണിക്കുന്നതാണ്  അവസാനം ഉണ്ടാകുന്നത്.


 എല്ലാകാലത്തും ഇത്തരം വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്..കാലങ്ങൾ മാറി മാറി വരുമ്പോൾ നമ്മുടെ ഒരു കാലത്ത് യുവതലമുറ ആയിരുന്നു എന്നോർക്കുന്നത് നല്ലതാണ്.എല്ലാ കാലത്തും നെല്ല് ,പതിര് ഒക്കെ ഉണ്ടാകും എന്നുവെച്ച് മുഴുവൻ പതിരാണ് എന്ന് അടിച്ചാക്ഷേപിക്കുവാൻ പാടില്ല.


ഈ സിനിമ അങ്ങിനെ ചെയ്യുന്നു എന്നല്ല ചില സംഭാഷണങ്ങൾ അങ്ങനത്തെ പ്രതീതി ജനിപ്പിക്കുന്നു.മയക്കുമരുന്നും അത് കൊണ്ടുണ്ടാകുന്ന കുടുംബർത്തിലെ  നഷ്ടങ്ങളും അതിൻ്റെ പ്രതികാരവും മറ്റും തന്നെയാണ് സിനിമ പറയുന്നത്.


നല്ല രീതിയിൽ കഴിഞ്ഞിരുന്ന ഗ്രാമത്തിൽ രണ്ടു  കൊലപാതകങ്ങൾ ഉണ്ടായപ്പോൾ പോലീസിൻ്റെ അന്വേഷണവും കണ്ടെത്തലും ഒക്കെയാണ് സിനിമ എങ്കിലും ഒരു മിനിറ്റ് പോലും നമ്മളെ ത്രിൽ അടിപ്പിക്കുവാനോ എന്തെങ്കിലും സസ്പെൻസ് ഒളിപ്പിച്ചു വച്ചു നമ്മളെ മുൾമുനയിൽ നിർത്തുവാനോ തിരക്കഥയും സംവിധാനവും ചെയ്ത ആൾക്ക് പറ്റിയിട്ടില്ല.


പ്ര.മോ.ദി.സം


Sunday, October 12, 2025

മിറായി

  



ഹനുമാൻ എന്ന ചിത്രത്തിലൂടെ നമ്മളെ വിസ്മയിപ്പിച്ച തേജ സജ്ജ എന്ന തെലുങ്ക് നടൻ പുതിയ ചിത്രവുമായി എത്തുമ്പോൾ പുരാണത്തിലെ മിത്തും ആധുനിക ലോകത്തിലെ ആക്ഷനും കൂട്ടിക്കലർത്തി തന്നെയാണ് വരുന്നത്. ഹനുമാൻ നിർത്തിയിടത്ത് നിന്ന് തുടങ്ങി എന്ന് വേണം എങ്കിൽ പറയാം.


അശോകൻ ചക്രവർത്തിയുടെ കാലത്ത് സൂക്ഷിച്ച ഒൻപത് ഗ്രന്ഥങ്ങൾ ആർക്കെങ്കിലും കിട്ടിയാൽ അയാൾക്ക് ദൈവിക പരിവേഷം കിട്ടും എന്നതിനാൽ അതു ദുരൂപയോഗം ചെയ്യാതിരിക്കാൻ ഒൻപത് സ്ഥലങ്ങളിൽ സൂക്ഷിക്കുന്നു.


ബ്ലാക്ക് വാൾ കൈമുതലായുള്ള വില്ലൻ അതിൽ എട്ടു പുസ്തകങ്ങളും തെറ്റായ രീതിയിൽ കൈവശപ്പെടുത്തുന്നു എങ്കിലും ഒൻപതാമത്തെ പുസ്തകം 

 മിറായി എന്ന രക്ഷാകവചം ഉള്ളത് കൊണ്ട്  നായകനിൽ നിന്നും കൈവശപ്പെടാൻ പറ്റാത്ത അവസ്ഥയിൽ വരുന്നു...അതിനു വേണ്ടിയുള്ള നായക വില്ലൻ മത്സരമാണ് സിനിമ.


ഫാൻ്റസി ഡ്രാമയിൽ ഒരുക്കിയിരിക്കുന്ന ചിത്രം കണ്ണചിപ്പിക്കുന്ന സീനുകൾ കൊണ്ടും ഗ്രാഫിക്സ് കൊണ്ടും മനോഹരമായ അനുഭവം നൽകുന്നു.സംഗീതത്തിൻ്റെ അകമ്പടിയോടെ നല്ലൊരു ഫീലിംഗ് നൽകുന്നുണ്ട്..സൂപ്പർ ഹീറോ പരിവേഷം ഇപ്പൊൾ ഇന്ത്യൻ സിനിമയിൽ സർവസാധാരണം ആയിട്ടുണ്ട്.


ആരെങ്കിലും എന്തെങ്കിലും കഴിവ് പുറത്തെടുത്തത് കാണുമ്പോൾ അവൻ്റെ കുല വും ജാതിയും അന്വേഷിക്കും എന്ന കാലത്തിൻ്റെ സ്വഭാവം കൃത്യമായി വിവരിക്കുന്നുണ്ട്..താഴ്ന്ന ജാതിയിൽ ഉള്ളവന് എന്തെങ്കിലും ചെയ്തു  തെളിയിച്ചാൽ കയ്യടി കൊടുക്കാതെ അത് ദൈവത്തിൻ്റെ പ്രവർത്തിയാക്കി അവനെ അവഹേളിക്കുന്ന സമൂഹമാണ് വില്ലന്മാരെ സൃഷ്ടിക്കുന്നത് എന്ന് മനോജ് മഞ്ച് അവതരിപ്പിച്ച കഥാപാത്രം കാട്ടി തരുന്നുണ്ട്.അത് കൊണ്ട് തന്നെ വില്ലൻ്റെ കഥാപാത്രം എന്തുകൊണ്ട് അങിനെയായി പോയി എന്നത് കൃത്യമായി മനസ്സിലാക്കാം.


പ്ര.മോ.ദി.സം

പരം സുന്ദരി

 


കുടുംബത്തിൽ പണം ഉള്ളത് കൊണ്ട് പലതരം സംരംഭങ്ങൾ തുടങ്ങി എങ്കിലും ഒന്നിലും പച്ചപിടിക്കാത്ത പരം തൻ്റെ ചങ്ങാതിയുമായി ചേർന്ന്  ഉണ്ടാക്കുന്ന പുതിയ സ്റ്റാർട്ടപ്പ് പരീക്ഷിക്കുവാൻ തീരുമാനിക്കുന്നു.


തൻ്റെ ജീവിതത്തിൽ  എല്ലാം കൊണ്ടും മാച്ച് ആയി  വരുന്ന  ആളെ കണ്ടുപിടിക്കുന്ന ആപ്പ് അയാള് തന്നെ പരീക്ഷിച്ചപ്പോൾ  

അങ്ങ് കേരളത്തിൽ ഉള്ള സുന്ദരി എന്ന യുവതിയിലേക്ക്  

എത്തുന്നു. അവളെ തേടി കേരളത്തിൽ എത്തുന്ന പരം അവള് നടത്തുന്ന ഹോം സ്റ്റേ യില് താമസിച്ചു പരീക്ഷിക്കുന്നതാണ് സിനിമ


പണ്ടത്തെ ഷാരുഖ് ചിത്രങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു..സിനിമയിൽ ഒക്കെ ആരുടെയെങ്കിലും പെണ്ണിനെ അടിച്ചു മാറ്റൽ ആയിരുന്നു മെയിൻ പരിപാടികൾ..അത് DDLJ  വരെ 

എങ്കിലും തുടർന്നിട്ടുണ്ട്.അതെ പാറ്റേണിൽ കുറെയേറെ ചിത്രങ്ങൾ പല ഭാഷയിൽ വന്നിട്ടുണ്ട് എങ്കിലും അതെ രീതിയിൽ തന്നെയാണ് ഈ ചിത്രവും മുന്നോട്ടു പോകുന്നത് എന്ന് തോന്നാം.


എങ്കിലും കഥ പറയുന്ന രീതിയിൽ മാറ്റം വരുത്തിയത് കൊണ്ടും നയനമനോഹരമായ നമ്മുടെ കേരളത്തിൻ്റെ സൗന്ദര്യം ഒന്നുകൂടി മിനുക്കി കാണിച്ചത് കൊണ്ടും രഞ്ജി പണിക്കർ അടക്കം കുറെ മലയാള താരങ്ങളും സംഭാഷണങ്ങളും ഉള്ളത് കൊണ്ടും നമുക്ക് ഇഷ്ടപ്പെടും.


സിദ്ധാർത്ഥ് കപൂർ , ജാൻവി കപൂർ മുഖ്യവേഷത്തിൽ എത്തുന്ന തുഷാർ ജെലോട്ട സിനിമാ ഒരു ചോക്ലേറ്റ് നായകനായി സിദ്ധാർത്ഥിൻ്റെ തിരഞ്ഞെടുപ്പ് നന്നായില്ല എന്ന് പറയാമെങ്കിലും പ്രകടനം മെച്ചം ആയതുകൊണ്ട്  രൂപം കൊണ്ടു  ജാൻവിക്ക് പറ്റിയ ജോഡിയായി തോന്നുന്നില്ല.


സംഗീതം സിനിമയുമായി വളരെയധികം  യോജിച്ചു പോകുന്നുണ്ട് ഈ ഫീൽ ഗുഡ് സിനിമയിൽ..കേൾക്കാൻ ഇമ്പമുള്ള പാട്ടുകൾ ആകർഷകമാണ്.


പ്ര.മോ.ദി.സം

മാരീശൻ

 



വടിവേലു അസാമാന്യ നടനപാടവം ഉള്ള നടനാണ് എന്ന് മനസ്സിലാക്കുവാൻ തമിഴസിനിമക്ക് വർഷങ്ങൾ വേണ്ടി വന്നു..വെറും കോമിക് റോളിൽ  തമിഴിൽ ഒതുങ്ങി പോയ നടൻ അത് കൊണ്ട് വിലപ്പിടിപ്പുള്ള താരം ആയെങ്കിലും  ചില രാഷ്ട്രീയ പ്രശ്നങ്ങൾ കൊണ്ട് ജയലളിതയുടെ കാലത്ത് വീട്ടിൽ ഇരിക്കേണ്ടി വന്നു.


അതു അദ്ദേഹത്തിന് ഗുണം ചെയ്തു എന്ന് തന്നെ പറയാം.മടങ്ങിവരവ് അദ്ദേഹം ശരിക്കും ആഘോഷിക്കുകയാണ്..മുൻപത്തേപോലെ എല്ലാ സിനിമകളും മുഖം നോക്കാതെ ചെയ്യുന്നത് നിർത്തിക്കൊണ്ട് അഭിനയ പ്രാധാന്യമുള്ള റോളുകൾ കൈകാര്യം ചെയ്തു അദ്ദേഹത്തിൻ്റെ ഉള്ളിൽ വലിയൊരു നടനുണ്ട് എന്ന് കാണിച്ച് തരുന്നു.


മറവിരോഗം ബാധിച്ച ആളായ ഈ ചിത്രത്തിലെ കഥാപാത്രം  അദ്ദേഹം ശരിക്കും ഞെട്ടിച്ചിട്ടുണ്ട്..ചില സമയങ്ങളിൽ ഫഹദ് ഫാസിൽ പോലും അദ്ദേഹത്തിൻ്റെ അഭിനയത്തിൻ്റെ  മുന്നിൽ ചെറുതായി എന്ന് തോന്നുന്നു.


മോഷ്ടിക്കാൻ കയറിയ വീട്ടിൽ കെട്ടിയിട്ട നിലയിൽ കാണുന്ന മറവിരോഗം ബാധിച്ച ആൾ തന്നെ പുറത്തിറക്കിയാൽ കാൽ ലക്ഷം തരാം  എന്ന ഓഫറിൽ കള്ളൻ വീണുപോകുന്നു. ആ പൈസയും കൊണ്ട് പോകാം എന്നു കരുതിയ കള്ളൻ എടിഎം സ്ക്രീനിൽ അയാളുടെ ഹ്യൂജ് ബാങ്ക് ബാലൻസ് കണ്ടപ്പോൾ അതുകൂടി തട്ടിയെടുക്കാൻ അയാളെ വിടാതെ പിടികൂടുന്നു.


ആദ്യപകുതി സാധാരണപോലെ പോകുന്ന ചിത്രം രണ്ടാം പകുതി ത്രില്ലറിലേക്ക് പോകുകയാണ്...പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതു് ആണെങ്കില് പോലും അവതരണം കൊണ്ടും ഫഹദ്,വടിവേലു അഭിനയ മത്സരം കൊണ്ടും നമ്മളെ പിടിച്ചിരുത്തുന്നുണ്ട്


പ്ര.മോ.ദി.സം.

Friday, October 10, 2025

പർദ്ദ

 



നമ്മുടെ സമൂഹത്തിൽ പലവിധ അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നു.അതൊക്കെ അടിച്ചേൽപ്പിക്കുന്നത് കൂടുതലും സ്‌തീകൾക്കു മേലെയാണ്.അത്തരം അടിച്ചമർത്തലുകൾക്ക് പലവിധ ന്യായീകരണം മുഖമൂടികൾ അണിയുന്നുണ്ട് എങ്കിലും അതിൽ നിന്നും ഇപ്പൊൾ സ്ത്രീകൾ പുറത്ത് കടന്നു തുടങ്ങി.ഈ സിനിമ കൊണ്ട് കുറെ അന്ധ വിശ്വാസികളുടെ കണ്ണ് തുറപ്പിക്കാൻ പറ്റിയിട്ടുണ്ടെങ്കിൽ അതായിരിക്കും ഈ സിനിമയുടെ വിജയം..ഇതിൻ്റെ പശ്ചാത്തലം വേറെ ആണെങ്കിലും "ഒളിയമ്പുകൾ " ചെന്നു തറക്കുന്നത് ലക്ഷ്യ സ്ഥാനത്ത് തന്നെയാണ്.


ഒരു ഗ്രാമത്തിൽ പ്രായപൂർത്തിയായ സ്തീകൾ പർദ്ദ അണിയണം എന്നും അവളുടെ മുഖം മാതാപിതാക്കളും കൂടപിറപ്പുകളും ഭർത്താവും അല്ലാതെ മറ്റാരും കാണരുത് എന്നുള്ള വിശ്വാസം ലംഘിച്ചാൽ അവിടുത്തെ കിണറിൽ ചാടി ആത്മാഹുതി ചെയ്യണം എന്നതാണ് നാട്ടുനടപ്പ്. നമ്മുടെ ചില സമുദായങ്ങളിലെ കാടൻ നീതികൾക്ക് നേരെ പിടിക്കുന്ന കണ്ണാടി തന്നെയാണ് ഈ ചിത്രം


ഒരിക്കൽ സുബ്ബു എന്ന അവിടെയുള്ള യുവതിയുടെ മുഖം മാഗസിനിൽ വന്നപ്പോൾ അവളറിയാതെ എങ്ങിനെ മുഖം മറക്കാത്ത ഫോട്ടോ വന്നു എന്നതിനെ ചൊല്ലി  ഉണ്ടായ ഗ്രാമത്തിലെ കോലാഹലം തീർക്കാൻ  അവള് ആത്മാഹുതി ചെയ്യാൻ തയ്യാറായി എങ്കിലും അതിനു " ദേവി " യുടെ ഭാഗത്ത് നിന്ന് തടസ്സം ഉണ്ടാകുന്നു. അവള് രക്ഷപെടുന്നു.


നിരപരാധിത്വം തെളിയിക്കാൻ അവസരം കൊടുക്കുന്ന നാട്ടുകാർ അതിനു പിന്നിലെ യാഥാർത്ഥ്യം എത്രയൂ പെട്ടെന്ന് 

 തെളിയിക്കാൻ അവളോട് ആവശ്യപ്പെടുന്നു.


 ഫോട്ടോഗ്രാഫറെ തേടി യാത്ര തിരിക്കുമ്പോൾ ഉണ്ടാകുന്ന സംഭവവികാസങ്ങൾ ആണ് പ്രവീൺ  കണ്ഡ്രെഗുലേ സംവിധാനം ചെയ്ത സാമൂഹിക പ്രസക്തി ഉള്ള ചിത്രം പറയുന്നത്.


പുരുഷൻ്റെ മേധവിത്വത്തിൽ അടിച്ചമർത്തപ്പെട്ട മറ്റു സ്തീകളുടെ കഥകൾ കൂടി ഉപ കഥയായി ഇതിനോട് ചേർത്ത് പറയുമ്പോൾ എന്തൊക്കെ അനീതികളാണ് ഇവിടെ നടക്കുന്നത് എന്നൊരു ബോധം പ്രേക്ഷകരിൽ ഉണ്ടാക്കുവാൻ കഴിയുന്നുണ്ട്.


അനുപമ പരമേശ്വരൻ,ദർശന രാജേന്ദ്രൻ,സംഗീത എന്നിവർ മുഖ്യവേഷത്തിൽ എത്തിയ ചിത്രത്തിൻ്റെ സംഗീതം ഗോപി സുന്ദർ ആണ്.


പ്ര.മോ.ദി.സം


Thursday, October 9, 2025

യുദ്ധകാണ്ഢാ ചാപ്റ്റർ 2




ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയതിൽ മുൻപന്തിയിൽ നിൽക്കുന്ന കന്നഡ ചിത്രം പഴയ ഒരു ഹിന്ദി സിനിമയായ മേരി ജംഗ് എന്ന ചിത്രത്തിൻ്റെ റീമേക്ക് ആണെങ്കിലും ഹിന്ദി 
ഗീമിക്കുകൾ ഒന്നും പകർത്താതെ കന്നഡ സിനിമയുടെ പാശ്ചാത്തലത്തിൽ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

തൻ്റെ മകളെ ഉപദ്രവിച്ച എംഎൽഎ യുടെ അനിയനെ കോർട്ട് പരിസരത്ത് വെച്ച് വെടിവെച്ചു കൊന്ന അമ്മ നേരിടുന്ന നിയമകാര്യങ്ങളുമായി ബന്ധപ്പെട്ട കഥ  ആയതുകൊണ്ട് തന്നെ ഇത് ഒരു കോർട്ട് ഡ്രാമയാണ്.

കന്നഡയിലെ അറിയപ്പെടുന്ന നടൻ അജയ് റായ് ,പ്രകാശ് ബലവാടി എന്നിവർ മുഖ്യവേഷത്തിൽ അഭിനയിച്ച് ചിത്രം വാദപ്രതിവാദങ്ങൾ കൊണ്ട് നമ്മളെ ത്രിൽ അടിപ്പിക്കുന്നു.

ഇത്തരം കുറെയേറെ ചിത്രങ്ങൾ മലയാളത്തിൽ അടക്കം നമ്മൾ കണ്ട് കഴിഞ്ഞതിനാൽ തന്നെ വലിയ പുതുമയൊന്നും തോന്നില്ല.

ഇതേപോലെഉള്ള ചിത്രങ്ങളിൽ പതിവായി പറയുന്ന നമ്മുടെ നിയമങ്ങളിലെ പോരായ്മകൾ ഇവിടെയും വിളിച്ചു പറയുന്നുണ്ട്..പണ്ടുമുതലേ നമ്മുടെ നിയമവ്യവസ്ഥയിലെ പ്രശ്നങ്ങൾ കൊണ്ട് കെട്ടികിടക്കുന്ന കേസുകൾ ധാരാളം ഉണ്ടെങ്കിലും അതിനൊരു പരിഹാരം കാണുവാൻ നാളിതുവരെയായി ട്ടും കഴിഞ്ഞിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്..

മടിയിൽ കനമുള്ളവരുടെ കേസുകൾ പെട്ടെന്ന് ഒത്ത് തീർപ്പാക്കി പോകുന്നത് ചിത്രം ചൂണ്ടിക്കാണിക്കുന്നുണ്ട്.

പ്ര.മോ.ദി.സം

 

Wednesday, October 8, 2025

അപൂർവ പുത്രന്മാർ

 



വിശ്വാസം അത് മുതലെടുക്കുന്ന കുറെയേറെ ജന്മങ്ങൾ ഉണ്ട്..അത് ഒരു മതത്തിൽ മാത്രം ഒതുങ്ങി നില്കുന്നത് അല്ല..വിശ്വാസത്തിൻ്റെ പേരിൽ ആൾക്കാരെ പേടിപ്പിച്ചാണ് ഓരോ മുതലെടുപ്പ്കാരും വിശ്വാസികളെ പറ്റിക്കുന്നത്.


വളരെ "പ്രശ്നം" ആവേണ്ട ഒരു സബ്ജക്ട് നല്ല രീതിയിൽ കൈകാര്യം ചെയ്തു കൊണ്ട് പോയെങ്കിലും സംവിധകയരാ യ രഞ്ജിത്ത്,ശ്രീജിത്തിന് ചില സമയങ്ങളിൽ പിടിവിട്ടു പോകുന്നുണ്ട്..ഏറെക്കുറെ അവസാന അരമണിക്കൂർ വെറും വധം മാത്രമായി പോകുകയാണ് എങ്കിലും ക്ലൈമാക്സിൽ ഉള്ള ട്വിസ്റ്റ് നന്നായി.


മക്കൾക്ക് വേണ്ടി ജീവിക്കുന്ന അപ്പൻ്റെ അവസാനത്തെ ആഗ്രഹം തൻ മരിച്ചാൽ ശവശരീരം മെഡിക്കൽ കോളേജിന് കൊടുക്കണം എന്നതായിരുന്നു.പക്ഷേ അതൊന്നും അനുസരിക്കാതെ പള്ളിയിൽ അടക്കുന്ന മക്കൾക്ക് ചെയ്തത് തെറ്റായി പോയി എന്ന് തോന്നിയപ്പോൾ ആരുമറിയാതെ ശവം മാന്തിയെടുക്കുന്നു എങ്കിലും ചില പ്രശ്നങ്ങൾ കൊണ്ട് കൈവിട്ടു പോകുന്നു.


മൃതദേഹത്തിന് വേണ്ടിയുള്ള അന്വേഷങ്ങൾക്കിടയിൽ ചില സംഭവങ്ങൾ നടക്കുന്നത് കൊണ്ട് അവരുടെ പ്ലാനുകൾ ഒക്കെ തകിടം മറിയുകയും പിന്നീട് രൂപപ്പെട്ട പ്ലാനിലൂടെ സഞ്ചരിക്കുനയുമാണ് കഥ.


സിനിമ എന്ന നിലയിൽ ചില കാര്യങ്ങൾ ലോജിക്കില്ലാതെ കണ്ട് പോയാൽ ആസ്വദിക്കുവാൻ പറ്റും എങ്കിലും ഒറ്റ ഇരുപ്പിന് കണ്ട് തീർക്കുവാൻ ബുദ്ധിമുട്ട് ആയിരിക്കും.


പ്ര.മോ.ദി.സം 

Tuesday, October 7, 2025

സാഹസം

 



ബിബിൻ കൃഷ്ണ എന്ന സംവിധായകൻ്റെ മുൻ ചിത്രം ടെൻ്ററിവൺ 

ഗ്രാംസ് ഇഷ്ടപെട്ടത് കൊണ്ട് തന്നെ ഈ സിനിമയിലും അതുപോലെ എന്തെ കിലും ഉണ്ടാകും എന്ന് കരുതി കാണാൻ പോയത് അതി സാഹസമായി പോയി.


കുറെയേറെ കാര്യങ്ങള് പലരെക്കൊണ്ടും പറയിപ്പിക്കാൻ ശ്രമിച്ചു എങ്കിലും ഒന്നും ഇവിടെയും എത്താതെ പോകുകയാണ്..പെണ്ണിനും പണത്തിനും വേണ്ടിയാണ് ഓരോരോ യുദ്ധങ്ങളും എന്ന

 " ബനാന ടോക്" ആണ് പ്ലാറ്റ് ഫോറം എങ്കിലും അതു രണ്ടും കൃത്യമായി ഉൾകൊള്ളിക്കാൻ കഴിഞ്ഞിട്ടില്ല.


കാമുകിയുടെ കല്യാണത്തിന് മുൻപേ അവളെ അടിച്ചു മാറ്റി വിളിച്ചു കൊണ്ടുവരുവാൻ ശ്രമിക്കുന്ന കാമുകനും സംഘവും,കോടി കണക്കിന് ക്രിപ്സോ കറൻസിയുടെ പിന്നാലെ പാസ്‌വേഡ് തപ്പി  പോകുന്ന ഒരു ഗ്യാംഗ്,  അത് കണ്ട് പിടിക്കാൻ പിന്നാലെ പോകുന്ന ഉദ്യോഗസ്ഥർ, ചിലരെ തേടി ഇറങ്ങാൻ "വിധിക്കപ്പെട്ട" മൂവർ കാറ്ററിംഗ് സംഘം ഇവരൊക്കെ ഒരു പ്രത്യേക സാഹചര്യത്തിൽ കാണുവാൻ ഇടയാവുന്നതും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാണ് സിനിമ.


നല്ല രീതിയിൽ കഥ പറയാൻ അവസരമുണ്ടായിട്ടും കോമഡിയുടെ ട്രാക്കിൽ കൂടി പോകാൻ ശ്രമിച്ചത് കൊണ്ട് തന്നെ അവരാധമായി പോകുന്നുണ്ട് സിനിമ.എടുത്തു പറയേണ്ട പോസിറ്റീവ് ബാബു ആൻ്റണിയും സിനിമയിലെ ഹിറ്റ് പാട്ടും ബി ജി എം മാത്രമാണ്..


പ്ര.മോ.ദി.സം

ഇഡ്ഡലി കടെ

 



ഒരു നാടിൻ്റെ അടയാളമായ  സ്വാദിഷ്ടമായ ഇഡ്ഡലി കട നടത്തുന്ന ആളുടെ മകന് നാടും കഴിഞ്ഞുള്ള സ്വപ്നങ്ങൾ ആയതു കൊണ്ട് തന്നെ ആ ഗ്രാമത്തിൽ വളർന്നാൽ ഭാവി ഇല്ലെന്ന് തിരിച്ചറിഞ്ഞു മദ്രാസിലേക്ക് വണ്ടി കയറുന്നു.


അവിടെയും അവൻ്റെ സ്വപ്നങ്ങൾക്ക് "അളവ്" കൂടിയപ്പോൾ വിദേശത്തേക്ക് പറക്കുന്നു.വിദേശത്ത് ജോലി ചെയ്യുന്ന കമ്പനിയിൽ വിശ്വസ്ഥനായതോടെ മുതലാളിയുടെ കുടുംബത്തിൽ അംഗം ആക്കുവാൻ ആ കുടുംബം തന്നെ തയ്യാറെടുപ്പുകൾ നടത്തുന്നു.


പെട്ടെന്നുള്ള അപ്പൻ്റെ മരണം അയാളെ നാട്ടിൽ എത്തിക്കുന്നതും ഇഡ്ഡലികട അപ്പനും നാട്ടുകാർക്കും എത്രത്തോളം പ്രാധാന്യം ആയിരുന്നു എന്ന് മനസ്സിലക്കുന്നിടത്ത് അയാളുടെ മനസ്സ് മാറുകയാണ്.


അതുകൊണ്ട് ഉണ്ടാകുന്ന ഭവിഷത്തുകൾ അയാളുടെ പിറകെ കൂടുന്നതും മറ്റുമാണ് ധനുഷ് വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത്.


സത്യരാജ്,പാർത്ഥിപൻ,അരുൺ വിജയ്,സമുദ്രക്കനി അടക്കം കുറെ മാസ്സ്  താരങ്ങൾ ഉണ്ടെങ്കിലും ഒരു സാധാരണ കുഞ്ഞു ചിത്രമായി മുന്നോട്ടു കൊണ്ട് പോകുവാൻ ആണ് ധനുഷ് ശ്രമിച്ചത്...മുൻ ധനുഷ് ചിത്രങ്ങൾ പോലെ തന്നെ പാസം വാരി വിതറിയുള്ള ചിത്രത്തിൽ മുൻപത്തെ പോകെ ഇമോഷൻ സീനുകൾ അത്രക്ക് വർക്കൗട്ട് ആയിട്ടില്ല.


പാട്ടുകൾക്ക് ധനുഷ് സിനിമയിൽ നല്ല പ്രാധാന്യം ഉണ്ടെങ്കിലും ഈ ചിത്രത്തിൽ അതും അത്രക്ക് മികച്ചത് ആയി തോന്നിയില്ല.


പ്ര.മോ.ദി.സം

Monday, October 6, 2025

ദേ കോൾ ഹിം ഓജീ

 



നിങ്ങൾക്ക് ഒരു  ഹൈ പവർ പാക്ക്ഡ് സിനിമ കാണണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും ഈ സിനിമ കാണാം..സുജിത്ത് എന്ന സംവിധായകൻ സഹോ എന്ന ചിത്രത്തിലൂടെ മാസ്സ് സിനിമ ചെയ്യാൻ പറ്റും എന്ന് തെളിയിച്ച സംവിധായകൻ ആണ്.


അദ്ദേഹത്തിൻ്റെ ആരാധന പുരുഷൻ ആയ പവൻ കല്യാൺ എന്ന നടനെ വെച്ച് ഒരു സിനിമ ചെയ്യാൻ മൂന്ന് നാല് വർഷത്തോളം കാത്തിരുന്നു എന്നാണ് പറഞ്ഞത്..പക്ഷേ എന്തു കൊണ്ട് ആക്ഷൻ ഹീറോകൾ നിറച്ചുള്ള തെലുങ്കിൽ അദ്ദേഹം ഇദ്ദേഹത്തെ തന്നെ കാത്തു നിന്നു എന്നത് സിനിമയിൽ പവനിൻ്റെ പെർഫോമൻസ് കണ്ടാൽ മനസ്സിലാകും.


ഒരു ഫാൻ ബോയ്  സംസ്ഥാനത്തിൻ്റെ ഉപ മുഖ്യമന്ത്രിയും പ്രാധാന്യമുള്ള വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയെ തൻ്റെ ചിത്രത്തിന് വേണ്ടി അദ്ദേഹത്തിന് സമയം ഉണ്ടാകുന്നതുവരെ കാത്തുനിന്നത് കൊണ്ട് അദ്ദേഹം പ്രതീക്ഷിച്ചത് പോലെ നല്ലൊരു റിസൾട്ട് തന്നെ കിട്ടിയിരിക്കുന്നു.


ഇതുവരെ വന്ന തെലുങ്ക് സിനിമയിൽ കലക്ഷൻ്റെ കാര്യത്തിൽ എഴാം സ്ഥാനത്ത് ആണ് എത്തിയിരിക്കുന്നതു്.ഇപ്പോഴും നല്ല രീതിയിൽ ഓടുന്നതുകൊണ്ട് സ്ഥാനം കുറ ഞു വരും എന്നുറപ്പ്.


ചിരഞ്ജീവി മുൻപേ തന്നെയും ,വെങ്കിടേഷ്,ബാലയ്യ, അല്ലു എന്നിവർ പിന്നീടും കേരളത്തിൽ ആരാധകവൃന്ദം ഉണ്ടാക്കിയപ്പോൾ പവനിൻ്റെ സിനിമകൾ അങ്ങിനെ  ഇവിടെ ഇറങ്ങാറുമില്ല ആ പേര് അധികം ഇവിടെ പറഞ്ഞു കേട്ടിരുന്നില്ല എങ്കിലും പഴയ സിനിമകൾ ഇൻ്റർനെറ്റിൽ കണ്ടത് കൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ റേഞ്ചിൽ സംശയം ഉണ്ടായിരുന്നില്ല.


അദ്ദേഹത്തിന് മാസ്സ് പെർഫോമൻസ് ,തമണിൻ്റെ സംഗീതം,രവി കേ ചന്ദ്രൻ്റെ ക്യാമറ ഇതാണ് പറയതക്ക കഥ ഒന്നും ഇല്ലെങ്കിലും നമ്മളെ ത്രിൽ അടിപ്പിക്കുന്നത്.പറഞ്ഞു പഴകിയ തീം ആണെങ്കിലും ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ കൊണ്ടുപോകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.


ഓ ജീ എന്ന് പറഞാൽ ഒർജിനൽ ഗ്യാങ്സ്റ്റർ മാത്രമല്ല ഒർജിനൽ ഗുണ്ട എന്ന് വേണമെങ്കിലും സിനിമയിലെ ഓജാസ് ഗംഭീര എന്ന് വേണമെങ്കിലും പറയാം 


പ്ര.മോ.ദി.സം

Sunday, October 5, 2025

സു ഫ്രം സോ

 



സുലോചന ഫ്രം സോമെശ്വർ ചുരുങ്ങി സു ഫ്രം സോ ആയതു മുതൽ തന്നെ കോമഡി തുട ങ്ങുന്നു. പേരിലെ ഈ വൈവിധ്യം തന്നെയാണ് സിനിമ കാണുവാൻ പ്രേരിപ്പിച്ച മുഖ്യഘടകം പിന്നെ രാജ് ബി ഷെട്ടി..


കന്നഡ സിനിമ മേഖലയെ വേറെ ലെവലിൽ എത്തിച്ച ഷെട്ടി ബ്രദേഴ്‌സിൽ മൂപ്പുള്ള രാജ് ബി ഷെട്ടി സിനിമകൾ ഒക്കെ മുൻപേ തന്നെ ആകർഷിച്ചവയാണ്..വൈവിധ്യമായ കഥാപാത്രങ്ങളും പ്രമേയവും കൊണ്ട് അദ്ദേഹം കൂടുതൽ തവണ ഞെട്ടിച്ചിട്ടുമ്മുണ്ട്..


ഇതിൽ നിർമാതാവിൻ്റെ റോളിന് പുറമെ സുപ്രധാന കഥാപാത്രം അദ്ദേഹം ചെയ്യുന്നുണ്ട് എങ്കിലും നായകൻ സിനിമയുടെ സംവിധായകൻ ജെ.പി തൂമിനാട് ആണ്. 


ഒരു സാധാരണ കുഞ്ഞു ചിത്രം ഓരോ സീനിലും രസകരമായ കോമഡികൾ കൊണ്ട് നമ്മളെ ആകർഷിക്കുന്ന ചിത്രം മുൻപത്തെ സത്യൻ അന്തിക്കാട് സിനിമകളുടെ ഫീൽ കൊണ്ടുവരുന്നുണ്ട്..നാടും നാട്ടിപ്പുറത്തെ നിഷ്കളങ്കരായ ആൾക്കാരും അവരുടെ കൊച്ചു മണ്ടത്തരങ്ങളും പ്രശ്നങ്ങളും ഒക്കെയായി സിനിമ നമ്മളെ ആകർഷിക്കുന്നതാണ്.


" ഉടായിപ്പ് "ചെയ്യുവാൻ പോയപ്പോൾ പിടിക്കപ്പെടും എന്നുറപ്പയപ്പോൾ യുവാവിന്  തോന്നുന്ന ഉപായം  അബദ്ധവശാൽ തൻ്റെ മേലെ പണ്ടെങ്ങോ മരിച്ചുപോയ സ്ത്രീ യുടെ പ്രേതം കയറിയെന്നു നാട്ടുകാര വിശ്വസിപ്പിച്ച്  രക്ഷപെടുന്നു എങ്കിലും പിന്നീട് അതിനുള്ള പ്രതിവിധികൾ തേടുന്നതു അയാളെ കൂട്ടിലടക്കപ്പെടുന്നത് പോലെയാക്കുന്നതുമാണ്  നമ്മളെ രസിപ്പിക്കുന്നത്.


നമ്മുടെ സമൂഹത്തിൽ "കാപട്യം" കൊണ്ട് നിഷ്കളങ്കരായ ആൾക്കാരെ പറ്റിക്കുന്ന പ്രവണത ചൂണ്ടിക്കാണിക്കുന്ന ചിത്രം കാന്താര വരുന്നതുവരെ ഈ വർഷം സന്ദൽവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയായിരുന്നു.


പ്ര.മോ.ദി.സം

Saturday, October 4, 2025

കാന്താര ചാപ്റ്റർ 1

 


ദുരൂഹത നിറഞ്ഞ ഉൾക്കാട് എന്നർത്ഥം വരുന്ന കാന്താര പറയുന്നത് കാടും അതിലെ ജീവിതങ്ങളും അതിനു അപ്പുറത്തെ നാടും നാട്ടിലെ രാജാവും അവരുടെ കഥകൾ ഒക്കെയാണ്..കാടിൻ്റെ സമൃദ്ധി തേടി നാട്ടിൽ നിന്നും നാടിൻ്റെ ജിവിതം കണ്ട് കാട്ടിലുള്ളവരും സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ ആണ് ഋഷഭ്  തിരക്കഥ ഒരുക്കിയ ,സംവിധാനം ചെയ്ത നായകനായി അഭിനയിച്ച ചിത്രം പറയുന്നത് 

കാന്താര എന്ന ചിത്രം മൂന്നു വർഷം മുമ്പ് ഇന്ത്യയിൽ ഒട്ടാകെ ഓളം ഉണ്ടാക്കിയ ചലചിത്രമായിരുന്നു.കന്നഡയിൽ തുടങ്ങിയ ചിത്രം ശ്രദ്ധ നേടിയപ്പോൾ എല്ലാ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തി സൂപ്പർ ഡ്യൂപ്പർ ഹിറ്റായി. ഋഷബ് ഷെട്ടി എന്ന കലാകാരന് ദേശീയ അവാർഡ് വരെ ചിത്രം നൽകി.ഭാരതത്തിലും പുറത്തും ചിത്രം ചർച്ച ചെയ്യപ്പെട്ടു.ഇതുവരെ സിനിമയിൽ കാണാത്ത ആഖ്യാനം എല്ലാവരും ഏറ്റെടുത്തു.


സംവിധായകനായും നായകനായും ഇതെപോല മാസ്സ് കാണിക്കുന്ന ചുരുക്കം പേര് മാത്രമേ ഇപ്പൊൾ ഇന്ത്യൻ സിനിമയിൽ ഉള്ളൂ എന്നത് അടിവരയിടുന്നു അദ്ദേഹം.ഒരു വിഭാഗത്തിലും ചിത്രം പിന്നോട്ട് പോയില്ല..കുറെയേറെ ദുരിതങ്ങൾ ഉണ്ടായിട്ടും അതൊക്കെ നേരിട്ട് സിനിമ പ്രവര്ത്തകര്  ചിത്രം ഉപേക്ഷിക്കാതെ പൂർത്തീകരിച്ചത് തന്നെ ചില അനുഗ്രഹങ്ങൾ കൊണ്ടാണെന്ന് ഋഷ്ഭ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്..

മൂനരകോടിക്ക് സിനിമ എടുത്തിരുന്ന ഞാൻ കാന്തരയുടെ ബഡ്ജറ്റ് കണ്ട് ഞെട്ടിവിറച്ചു എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്..അതെ ഋഷബ് കാന്താര ചാപ്റ്റർ ഒന്നിൽ എത്തുമ്പോൾ കുറച്ചു കൂടുതൽ മുടക്കിയിട്ടുണ്ട്..കാന്തരയെ അപേക്ഷിച്ച് ഇത്  വളരെ റിച്ച് ആണ്.


ആ റിച്ച്‌നെസ് സിനിമയിൽ മുഴുവൻ കാണാം.അതുകൊണ്ട് തന്നെയാണ് ഇത് ദൃശ്യവിസ്മയം ആകുന്നതും..അദ്ദേഹം മൂന്നു വർഷത്തോളം ഹോംവർക്കും കഠിനാധ്വാനവും ചെയ്താണ് ഈ സിനിമ എടുത്തത് എന്ന് പറയുമ്പോൾ ആ റെഫ്രെൻസിൽ എന്തായാലും ബാഹുബലിയും ഉണ്ട്.


കാന്താര ഒരു സിമ്പിൾ സിനിമ ആയിരുന്നു എങ്കിൽ ഇതു അങ്ങിനെ അല്ല ഇത് പാൻ ഇന്ത്യൻ റിലീസ് ലക്ഷ്യമിട്ട് എന്നത് കൊണ്ട് തന്നെ എല്ലാത്തരം കാര്യങ്ങൾക്കും നല്ലരീതിയിൽ ചിലവാക്കി എടുത്തിട്ടുണ്ട്..അത് ദൃശ്യങ്ങളിലും സൗണ്ട് ഇഫക്ട്ടിലും ഒക്കെ കൃത്യമായി യോജിപ്പിച്ചിട്ടുണ്ട്..അത് തന്നെയാണ് ചിത്രം ഇത്ര കേറി കൊളുത്തിയതും..


തുടക്കത്തിലെ ചെറിയ അലസതക്ക് പരിഹാരം എന്നപോലെ പിന്നീട് ചിത്രത്തിൻ്റെ ഗ്രാഫ് കുത്തനെ ഉയർന്നു പോവുകയാണ്..അതോടെ നമ്മൾക്ക് സിനിമയോട് കൂടുതൽ ഇഴകിനിൽക്കേണ്ടി വരുന്നുണ്ട്..


വിശ്വാസം അത് പലർക്കും പല വിധത്തിലാണ്..അതൊന്നും ശ്രദ്ധിക്കാതെ നല്ലൊരു എൻ്റർടെയ്നർ ആയി പോയി കാണാൻ ശ്രമിച്ചാൽ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വരുന്ന കുത്തിഥിരിപ്പു നെഗറ്റിവുകൾ അവഗണിക്കുവാൻ പറ്റും


പ്ര.മോ.ദി.സം 


Thursday, October 2, 2025

മെനേ പ്യാർ കിയ

 



അമിത പ്രതീക്ഷകൾ ആണ് ചില സിനിമകൾ നമുക്ക് ഇഷ്ടപ്പെടാതെ പോകുവാൻ ഉള്ള മുഖ്യകാരണങ്ങളിൽ ഒന്ന്..സിനിമ ഇറങ്ങുന്നതിനു മുൻപേ ഉള്ള ചില തള്ളി മറീ ക്കലുകൾ കണ്ടും കേട്ടും അമിത പ്രതീക്ഷയുമായി പോയാൽ ചെറിയ ഒരു നെഗറ്റീവ് പോലും നമ്മുടെ ആസ്വാദനത്തെ ബാധിക്കും.


അതുകൊണ്ട് തന്നെ ഒന്നും പ്രതീക്ഷിക്കാതെ കാണാൻ പോയ പല സിനിമകളും എനിക്ക് ഇഷ്ടപെട്ടിട്ടുണ്ട്..അതുപോലെ കണ്ട ചിത്രമാണ് മേനെ പ്യർ കിയ..


ഇതിൽ ആരാണ് അഭിനയിച്ചത് എന്നോ ആരാണ് അണിയറയിൽ എന്നൊക്കെ സിനിമ കാണുമ്പോൾ മാത്രമാണ് മനസ്സിലാക്കിയത്.പാട്ടുകൾ മാത്രം മുൻപേ കേട്ടിരുന്നു...കേൾക്കാൻ ഒരു സുഖമുണ്ടായിരുന്നു.


തുടക്കം തന്നെ ഗ്യാങ്സ്റ്റർ അടിയിൽ തുടങ്ങുന്ന ചിത്രം ആ വഴിക്ക് പോകുമെന്ന് കരുതിയെങ്കിലും പിന്നീട് ഒരു പ്രേമകഥയിൽ കൂടി പോയി പിന്നെയും ഗ്യാംങ്ങുമായി കണക്ട് ആവുകയാണ്.


സിനിമ മുഷീവ് അനുഭവപ്പെടാതെ കണ്ടുതീർക്കാൻ സംവിധായകനും തിരക്കഥാകൃത്തുമായ ഫസല് ഫസാലുദ്ധീൻ നല്ലതുപോലെ ശ്രദ്ധിച്ചിട്ടുണ്ട്.


പ്ര.മോ.ദി.സം

സർക്കീട്ട്

  



നമ്മുടെ പ്രേക്ഷകരെ ശരിക്കും മനസ്സിലാക്കാൻ നമ്മുടെ മലയാള സിനിമക്ക് കഴിഞ്ഞിട്ടില്ല..അല്ലെങ്കിൽ പ്രേക്ഷകരുടെ മനസ്സ് എന്ന് പറയുന്നത് പലപ്പോഴും സന്ദർഭത്തിന് അനുസരിച്ച് മാറും എന്ന് കരുതാനും ആവുന്നില്ല..


പരാജയപ്പെട്ടു പോയ ചില കുടുംബ തമിഴ് സിനിമകൾ കണ്ട് അത് മലയാളത്തിൽ ആണെങ്കിൽ ഇവിടെ സൂപ്പർ ഹിറ്റ്സ് ആയേനെ എന്ന് നവമാധ്യമങ്ങളിൽ നിലവിളിക്കുന്ന അവർ തന്നെയാണ് ഇവിടെ തലവര യും സർക്കീട്ടും പൊൻമാൻ ഒക്കെ അവഗണിക്കുന്നത്.


ആസിഫ് അലിക്ക് പോലും ഭയങ്കര വിഷമം ഉണ്ടാക്കിയ സംഭവമായിരുന്നു ഈ ചിത്രത്തിൻ്റെ തിയേറ്റർ റെസ്‌പോൺസ്..നല്ലൊരു ഫീൽ ഗുഡ് സിനിമയെ ഏറ്റെടുക്കാൻ നമ്മുടെ പ്രേക്ഷകർ തയ്യാറായില്ല.


മനസ്സിന് ജനനവൈകല്യമുള്ള ജെപ്പൂ.എന്ന കുട്ടിയും അമീർ എന്ന പ്രവാസിയും തമ്മിലുള്ള ഒരു ദിവസത്തെ ബന്ധം ആ കൊച്ചു എന്താണ് ആഗ്രഹിക്കുന്നത് എന്ന് അവരുടെ മാതാപിതാക്കൾക്ക് മനസ്സിലാക്കി കൊടുക്കുന്നു.


വിസിറ്റിംഗ് വിസയിൽ ഗൾഫിൽ എത്തിയ പ്രാരാബ്ദകാരനായ യുവാവായി ആസിഫലി ജീവിച്ചു അഭിനയിച്ചു..ഇത്തരം കാഴ്ചകൾ കണ്ട ആർക്കും കണക്ട് ചെയ്യാൻ പറ്റുന്ന തരത്തിൽ അദ്ദേഹം ആ റോള് തകർത്തു അഭിനയിച്ചിട്ടുണ്ട്..


ജെപ്പ് ആയി അഭിനയിച്ച കുട്ടിയും അവൻ്റെ റോള് നന്നായി ചെയ്തിട്ടുണ്ട്.തമർ കെ.വി  എഴുതി സംവിധാനം ചെയ്ത ചിത്രം നല്ല സിനിമകളെ സ്നേഹിക്കുന്ന മലയാളികൾ കാണാതെ തള്ളികളയരുത്.


പ്ര.മോ.ദി.സം

സുമതി വളവ്

 



റിവ്യൂ തള്ളുകളൊക്കെ കണ്ടപ്പോൾ തിയേറ്ററിൽ നിന്ന് കാണുവാൻ പറ്റാത്ത വിഷമം ഉണ്ടായി എങ്കിലും ഇത്രയധികം തള്ളി മറീക്കാൻ എന്താണ് ഈ സിനിമയിൽ ഉണ്ടായിരുന്നത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്.


ഇപ്പൊൾ ഇതിനെ പുകഴ്ത്തുന്ന ആൾക്കാർ ശരിക്കും ഡോൾബിയും 4k ഇല്ലാതിരുന്ന സമയത്ത് വന്ന ഹൊറർ സിനിമകൾ ഒന്ന് കണ്ട് നോക്കണം. അതിനെയൊക്കെ കഥയുടെ ലോജിക്കുമായി കൂട്ടിയോജിപ്പിക്കുന്ന സംവിധായകൻ്റെ കഴിവും മനസ്സിലാക്കണം.


ഒരു ലോജിക്ക് പോലും ഇല്ലാതെ  എന്തൊക്കെയോ കാട്ടികൂട്ടി വിഷ്ണു ശശിശങ്കരും അഭിലാഷ് പിള്ളയും പടച്ചു വിട്ട ഈ അവരാധം കോടികൾ ലാഭം ഉണ്ടാക്കി എന്നത് തന്നെ അതിശയമാണ്.


"നീ ഇവിടെ നിൽക്കുകയാണോ നിനക്കെന്താ മോളെ പ്രസവിക്കണ്ടെ " തുടങ്ങി അറുബോറൻ സംഭാഷണങ്ങൾ നിറഞ്ഞ ചിത്രത്തെ കുറിച്ച് കൂടുതൽ ഒന്നും പറയുവാനില്ല


പ്ര.മോ.ദി.സം

ഓടും കുതിര ചാടും കുതിര

 



ക്യാൻസറിനെ കുറിച്ച് നല്ലരീതിയിൽ കഥപറഞ്ഞ് സിനിമ ഉണ്ടാക്കി അതില് കുറച്ചു ഹാസ്യം ഒക്കെ കലർത്തി നമ്മുടെ ഭീതിയൊക്കെ കുറച്ചൊക്കെ കുറച്ചു ഒരു നല്ല അവബോധനം നൽകിയ "ഞണ്ട്കളുടെ നാട്ടിൽ ഒരു ഇടവേള" എടുത്ത നടനായ സംവിധായകൻ വീണ്ടും നമ്മുടെ മുന്നിൽ എത്തിയ ചിത്രമാണ് ഈ സിനിമ.


ഓണചിത്രങ്ങളിൽ കാണാൻ കൊള്ളാത്ത ചിത്രം എന്ന ദുഷ്പേര് ഉള്ളത് കൊണ്ട് തന്നെ  തിയേറ്ററിൽ പോയി കാണാൻ മിനക്കെട്ടില്ല എന്നത് ഇപ്പൊൾ വീട്ടിൽ വെച്ച് കണ്ടപ്പോൾ നന്നായി എന്ന് തോന്നി.


മനുഷ്യമനസ്സിൻ്റെ വിഭ്രാന്തിയും വിഷമങ്ങളും ഉത്കണ്ഠ ഒക്കെയാണ് അൽതാഫ് പറയാൻ ശ്രമിച്ചത് എങ്കിലും പാളിപ്പോയി..ചില രംഗങ്ങൾ കാണുമ്പോൾ സംവിധായകനും നോർമൽ അല്ലേ എന്ന് തോന്നി പോകും.


എന്തിനോ തിളയ്ക്കുന്ന സാമ്പാർ പോലെ ഒരു തിരക്കഥയും അതിൽ അഭിനയിക്കാൻ കുറെ പ്രഗത്ഭർ എന്ന് പറയുന്ന നടീനടന്മാരും..


ഫഹദ് ഒക്കെ ക്യാരക്ടർ തിരഞ്ഞെടുപ്പുകളിൽ എത്രത്തോളം പരാജയം ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.കുറച്ചു മുന്നേ അഭിനയത്തിൽ നല്ല നിലയിൽ  പോയിരുന്നു എങ്കിലും പി ആർ വർക്ക് കൊണ്ട് മാത്രം മുന്നോട്ടു പോയി എന്നാണ് സമീപകാല സിനിമകളിലെ ടൈപ്പ് കഥാപാത്രങ്ങൾ വിളിച്ചു പറയുന്നത്.


പ്ര.മോ.ദി.സം.

Wednesday, October 1, 2025

സറണ്ടർ

 



അധികം അറിയുന്ന താരങ്ങൾ ഇല്ല ,വലിയ ബാനർ നിർമിച്ചത് അല്ല..നമ്മുടെ ലാൽ,സുജിത് ശങ്കർ എന്നീ മലയാളികൾ ,പിന്നെ ഒന്ന് രണ്ട് ഹാസ്യതാരങ്ങൾ  ഒഴിച്ച് ഒട്ടുമിക്ക അരങ്ങിലെയും അണിയറയിലെയും ആൾക്കാരും ഏറെക്കുറെ  പുതുമുഖങ്ങൾ..എന്നിട്ടും ഈ സിനിമ നിങ്ങളെ പിടിച്ചിരുത്തുന്ന രീതിയിൽ അവതരിപ്പിച്ചതാണ് പുതുമുഖ സംവിധായകൻ്റെ കഴിവ്.


ഗൗതം ഗണപതി എന്ന സംവിധായകൻ ഒക്കെ സിനിമ ചെയ്യുന്നതിന് മുൻപ് കുറെ ഹോംവർക്ക് ചെയ്തിട്ടുണ്ട്..അല്ലെങ്കിൽ ഇത്തരം ഒരു ത്രില്ലർ ഒരുക്കുവാൻ അദ്ദേഹത്തിന് കഴിയില്ല..


ഒരു ഇലക്ഷൻ കാലത്ത് തൻ്റെ റിവോൾവർ പ്രശസ്ത തമിഴ് നടൻ മൻസൂർ അലിഖാൻ പോലീസ് സ്റ്റേഷനിൽ സറണ്ടർ ചെയ്യുന്നു.അവിടെ ഉള്ള റൈറ്ററുടെ പിഴവ് കൊണ്ട് അത് നഷ്ടപ്പെടുന്നു..


വിരമിക്കാൻ അധികം ദിവസം ഇല്ലാത്ത അയാൾക്ക്  ചെറിയ ഇളവുകൾ നൽകി സേനയിലെ മേലുദ്യോഗസ്ഥൻ അയാൾക്ക്  പിന്നിൽ  നില്ക്കുന്നു.മുകളിലെ ഉദ്യോഗസ്ഥൻ അയാൾക്ക് സ്റ്റേഷന് പുറത്തരിയ്യാതെ  ഇലക്ഷൻ കഴിയുന്നതുവരെ സമയം കൊടുക്കുന്നു.അതിനുള്ളിൽ കിട്ടിയില്ല എങ്കിൽ റിപ്പോർട്ട് ചെയ്യുമെന്ന് ഓർമ്മിപ്പിക്കുന്നു.


സ്റ്റേഷനും പരിസരവും അരിച്ചു നോക്കിയിട്ടും റിവോൾവർ കണ്ടെത്താൻ കഴിയാത്തത് കൊണ്ട് ഇൻസ്‌പെക്ടരുമായി ചേർന്ന് പുറത്ത് അന്വേഷണം നടത്തുന്നു..


പോലീസ് രീതിയിലുള്ള പിന്നീടുള്ള അന്വേഷണമാണ് നമ്മളെ പിടിച്ചിരുത്തുന്നത്..പുതുമുഖങ്ങൾ ആണെങ്കിൽ പോലും ഓരോരോ ആൾക്കാരും നല്ലപോലെ അധ്വാനിച്ച് റോളുകൾക്ക് മിഴിവേകുന്നു.


രണ്ടു രണ്ടര മണിക്കൂർ ചില വാക്കുവാൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല.


പ്ര.മോ.ദി.സം

മിറാഷ്

 


മലയാള സിനിമകളിൽ മുൻകാലങ്ങളിൽ ചില ബ്രാൻഡുകൾ ഉണ്ടായിരുന്നു..നടീനടന്മാരെക്കാൾ കയ്യടി കിട്ടിയിരുന്ന സംവിധായകർ ഉണ്ടായിരുന്ന നമ്മുടെ ഇൻഡസ്ട്രിയിൽ അവരുടെ പേര് കണ്ടാൽ ജനങ്ങൾക്ക് സിനിമയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നു..


അങ്ങിനെ ചിലർ പിന്നീട് ഉണ്ടായി എങ്കിലും പലരും മുൻകാലങ്ങളിലെ ഐ വി ശശി,ജോഷി,പത്മരാജൻ്റെ റേഞ്ച് കിട്ടിയില്ല.എങ്കിലും ജീത്തു ജോസഫ് എന്ന സംവിധായകൻ അതെ വിശ്വാസവും മറ്റും പ്രേക്ഷകർക്ക് നൽകിയിരുന്നു.


പക്ഷേ മിറാഷ് എന്ന ഈ ചിത്രം അദ്ദേഹത്തെ കുറിച്ച് ഉണ്ടായിരുന്ന സങ്കല്പങ്ങളെ മാറ്റി ചിന്തിപ്പിക്കുന്നു.ഒരു സംവിധായകൻ ആണെങ്കിൽ സിനിമയുടെ എല്ലാ കാര്യങ്ങളും കൃത്യമായി വിലയിരുത്തി കൊണ്ടാണ് പണിപ്പുരയിലേക്ക്  കയറുക.പക്ഷേ ഇവിടെ എവിടെയൊക്കെയോ അദ്ദേഹത്തിന് പിഴച്ചു പോകുന്നുണ്ട്.


ചിത്രം നല്ല രീതിയിൽ പോകുന്നു  എങ്കിലും ട്വിസ്റ്റുകൾ കൊണ്ട് മാമാങ്കം തീർക്കുന്നത് കൊണ്ട് പ്രേക്ഷകന് തന്നെ പല വിധത്തിൽ ഉള്ള കൺഫ്യൂഷൻ ഉണ്ടാക്കുന്നു.പലതും പ്രേഡിക്റ്റ് ആയതു കൊണ്ട് തന്നെ പ്രേക്ഷകൻ്റെ ക്ഷമ ചില സമയത്ത് നശിച്ചു പോകുന്നുണ്ട്..


ആസിഫലിയെ സമ്മതിക്കണം..ഇത്രയും ഉന്നതിയിൽ ഉള്ള അവസ്ഥയിൽ  ഇത്തരം റോളുകൾ എടുത്തതിനു അദ്ദേഹത്തെ അഭിനന്ദിക്കണം.ഇമേജ് നോക്കാതെ കഥാപാത്രങ്ങൾ ചെയ്യുന്ന ഇത്തരം അഭിനേതാക്കൾ ആണ് നമുക്ക് ആവശ്യം.അപർണ പോലെയുള്ള നടികൾക്ക് പകരം കുറച്ചുകൂടി ഈ കഥാപാത്രത്തിന് സ്യൂട്ട് പരിഗണിച്ചാൽ ഒരു പരിധിവരെ ചിത്രത്തെ താങ്ങി നിർത്താൻ പറ്റുമായിരുന്നു.


പ്ര.മോ.ദി.സം

ബൾട്ടി

  



കേരള തമിഴ്നാട് അതിർത്തിയിലാണ് കഥ നടക്കുന്നത് എങ്കിൽ രണ്ടു ഭാഷകളിലും സംസ്കാരങ്ങളും മാത്രമല്ല രണ്ടു ഇൻഡസ്ട്രിയിലെ നടന്മാരെ കൂടി ഉൾപ്പെടുത്തി രണ്ടു സംസ്ഥാങ്ങളിലും റിലീസ് ചെയ്ത് പണം ഉണ്ടാക്കാം..


ഇപ്പൊൾ നിർമാതാക്കൾ പണം മുടക്കുന്നത് പോലും പാൻ ഇന്ത്യൻ ചിത്രങ്ങൾ ഉണ്ടാക്കുവാൻ ആണ്..മലയാളത്തിൽ ആകുമ്പോൾ കൂടുതൽ പ്രതീക്ഷിക്കാൻ പറ്റും.ചിലവ് കുറയും , കൃത്യനിഷ്ടയോടെ പണിയെടുക്കുന്നവർ കൂടുതൽ ഈ ഇൻഡസ്ട്രിയിൽ ആയതുകൊണ്ട് പറഞ്ഞ സമയത്ത് പറഞ്ഞ ബഡ്ജറ്റിൽ പടം തീർക്കാൻ പറ്റുന്ന ഇൻഡസ്‌റിയാണ്..ചില പുഴുകുത്തുകൾ ഉണ്ടെങ്കിലും ഭൂരിഭാഗവും ആത്മാർഥത ഉളളവർ തന്നെയാണ്.


ഷെയ്ൻ നിഗം ചില സമയത്ത് നമ്മളെ ഞെട്ടിക്കും അത് വല്ലപ്പോഴും മാത്രം.അങ്ങിനെ ഒരു സിനിമയാണ് ബൾട്ടി ..കഥയും തിരക്കഥയും പാശ്ചത്തലവും ഒക്കെ നമ്മൾ പലതവണ കണ്ട് സഹിച്ചത് ആണെങ്കില് കൂടി ഈ ചിത്രത്തിൻ്റെ മെയികിങ് അത് അത്യുഗ്രൻ ആണ്.. ഓരോ സീനിലും നമ്മളെ പിടിച്ചിരുത്തുവാൻ പുതുമുഖ സംവിധായകനായ ഉണ്ണി ശിവലിംഗത്തിനു കഴിയുന്നുണ്ട്.


അദേഹത്തിന് മനസ്സിലുള്ളത് ചിത്രീകരിക്കുവാൻ അണിയറക്കാരും നിർമാതാവും കട്ടക്ക് ഒപ്പം നിന്ന് കൊടുത്തിട്ടുണ്ട്..കബടി താരങ്ങൾ ആയതു കൊണ്ട് തന്നെ സംഘടങ്ങളിൽ അതിൻ്റെ മെയ്‌വഴക്കം കൊണ്ടുവരുവാൻ അഭിനേതാക്കൾക്ക് കഴിയുന്നുണ്ട്..അതാണ് നമ്മെ ത്രിൽ അടിപ്പിക്കുന്നതും.. സായി അഭയങ്കറിൻ്റെ മ്യൂസിക്കും സിനിമക്ക് വേറെ ലെവൽ നൽകുന്നു.


പ്ര.മോ.ദി.സം


ദി ബസ്റ്റാർഡ്സ് ഓഫ് ബോളിവുഡ്

 

നെപ്പോ കിഡ്സ് വാഴുന്ന ചലചിത്രമേഖലയാണ് നമ്മുടേത്..വെറും പാരൻ്റ്‌സിൻ്റെ പേരിൽ അല്ലാതെ വലിയ വിജയങ്ങൾ നേടിയവർ ഒത്തിരിയുണ്ട്..സാധാരണക്കാരെ പോലെ എത്തിപ്പിടിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കാതെ പെട്ടെന്ന് കൊമ്പത്ത് എത്തുകയും ചിലർ അവിടെത്തന്നെ നിലയുറപ്പിക്കുമ്പോൾ ചിലർ വീണും പോകുന്നുണ്ട്.


ഷാരുഖ് പുത്രൻ ആര്യൻഖാൻ പുറത്ത് അറിയപ്പെട്ടത് മയക്കുമരുന്ന് ലോബിയിൽ പെട്ടു അധികാരികൾ  പൊക്കിയപ്പോൾ ആയിരുന്നു.അതിൻ്റെ പിന്നിലെ കളികൾ എന്തായാലും പുറത്തിറങ്ങി അദ്ദേഹം ഇപ്പൊൾ ഒരു വെബ് സീരീസ് കൊണ്ട് അറിയപ്പെടുന്നു.


നെറ്റ്ഫ്ലക്സിൽ ഏഴ് ഭാഗങ്ങളിൽ അവതരിപ്പിച്ച സീരിസ് പറയുന്നത് ബോളിവുഡിലെ അറിയാക്കഥകൾ തന്നെയാണ്.ബോളിവുഡ് അധോലോക ബന്ധങ്ങളും ലഹരി മാഫിയ ബന്ധങ്ങളും കോർത്തിണക്കി പറയുന്ന സീരിസിൽ അവിഹിതങ്ങൾ കൂടി പറയുമ്പോൾ നമുക്ക് ആ ഇൻഡസ്റ്ററിയെ കുറിച്ച് ഉണ്ടായിരുന്ന പല സംശയങ്ങൾക്കും ഉത്തരം കിട്ടുന്നുണ്ട്..


തന്നെ അഴിക്കുള്ളിൽ ആക്കിയ ഉദ്യോഗസ്ഥനെ വരെ ട്രോളിക്കൊണ്ടാണ് ആര്യൻ്റെ വെബ് ആരംഭിക്കുന്നത് തന്നെ..എന്തായാലും ഹിന്ദി സിനിമയിലെ പ്രഗൽഭന്മാരെ ഒക്കെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഈ സീരിസിൽ കൊണ്ടുവരാൻ പറ്റിയത് നേപ്പോ കിഡ് ആയതു കൊണ്ട് മാത്രമാണ്.


പ്ര.മോ.ദി.സം

Thursday, September 4, 2025

ലോക - ചാപ്റ്റർ 1 ചന്ദ്ര

 


ഈ ചിത്രം കുറേകാര്യങ്ങൾ മലയാളത്തിൽ അപ്രാപ്യമല്ല എന്നതു് തെളിയിക്കുന്നതിന് പുറമെ മോളിവുഡ് ഇൻഡസ്ട്രിയെ കുറിച്ച് സംശയം പറഞ്ഞ  കുറെപേർക്കുള്ള മറുപടി കൂടിയാണ്.പൃഥ്വിരാജ് ഒക്കെ ഇതിൻ്റെ സംവിധായകൻ  ഡൊമിനിക്കിനെ കണ്ട് പഠിക്കണം എങ്ങിനെ മുപ്പത് കോടി കൊണ്ട് മികച്ച ദൃശ്യാനുഭവം നൽകാൻ പറ്റും എന്ന്...നൂറും ഇരുനൂറും കോടി കൊണ്ടോയി കളയുന്ന മറ്റു സംവിധായകർക്കും ഇതൊരു പാഠം ആണ്.


സൂപ്പർ വുമൺ സിനിമകൾ മലയാളത്തിൽ വന്നാൽ ജനങ്ങൾ സ്വീകരിക്കുമോ എന്നുള്ള ആദ്യ സംശയത്തിനുള്ള മറുപടിയാണ് നാലഞ്ചു ദിവസം കൊണ്ട് ചിത്രം നൂറുകോടി അടിച്ചു എന്നത്.കല്യാണി അത് എത്ര മനോഹരമായ രീതിയിൽ ചെയ്തു വെച്ച് എന്നത് മറ്റൊരു പാഠമാണ്..ഇവിടെയിരുന്നു   മലയാളത്തിൽ സ്‌തീകൾക്ക് തീരെ റോള് ഇല്ലെന്ന് പറയുന്നവർക്ക്..വിമർശിക്കുന്നവർ ക്ക്..


മലയാള സിനിമയിൽ നടികൾക്ക് നല്ല വേഷം കിട്ടുന്നില്ല എന്ന് വിലപിച്ച ദർശന പോലെയുള്ള നടികൾക്ക് ഈ ചിത്രത്തിലെ കല്യാണിയുടെ റോളും പ്രകടനവും ദർശിച്ചു തനിക്ക് ഈ റോള് തന്നാൽ  വഴങ്ങുമോ എന്ന് ചിന്തിക്കുന്നതും നല്ലതാണ്. അർഹിക്കുന്നത് മാത്രമേ അഗ്രഹിക്കാവൂ..അറിയാത്തതിനെ കുറിച്ച് അഭിപ്രായവും പറയരുത്.ഒരു നടിയെ കൊണ്ട് സിനിമ ഓടും എങ്കിൽ പണം ഇറക്കാൻ നിർമാതാവ് തയ്യാറാവും.. ഇത് ഒരു ബിസിനസ് ആണ് മുടക്കിയ പൈസ തിരിച്ചു കിട്ടാൻ വേണ്ടിയാണ് പ്രൊഡ്യൂസർ സിനിമ നിർമ്മിക്കുന്നത്.


കല്യാണി പ്രിയദർശൻ എന്ന നടി ഇത്രയുംകാലം ചെയ്തതിൽ വെച്ച് ഏറ്റവും ചലഞ്ചിംഗ് ആയിട്ടുള്ള വേഷം ആയതു കൊണ്ട് തന്നെ സൂപ്പർ ഹീറോ ആയി മിന്നിച്ചിട്ടുണ്ട്.ആക്ഷൻ രംഗങ്ങളിലും മറ്റും അത്യുഗ്രൻ പ്രകടനം തന്നെ നടത്തിയിട്ടുണ്ട്.അവർക്ക് ശബ്ദം കൊടുത്ത ഗായികക്കും അതിൻ്റെ ക്രെഡിറ്റ് ഉണ്ട്..


നസ്ലൈൻ പ്രേമലൂ  ഇഫക്ട് മുതലെടുത്ത് ആലപ്പുഴ ജിംഖനയുടെ തള്ളി മറിച്ചൽ ബോക്സ് ഓഫീസിൽ കോടികളുടെ കിലുക്കവും  ഉണ്ടാക്കി എങ്കിലും കണ്ടവർ പലരും നിരാശപെട്ട് പോയിരുന്നു. തന്നെ കുറിച്ച് പൂർണ ബോധവാനായ നസ്ലിൻ അതുപോലെ ഈ ചിത്രത്തിലും ഒന്നും ചെയ്യുവാനില്ലാത്ത സൈഡ് റോള് കൊണ്ട്  വീണ്ടും ഹിറ്റ് അടിക്കുകയാണ്.തനിക്ക് പറ്റുന്നത് മാത്രം ചെയ്യുക എന്ന ബുദ്ധിമാനായ നടൻ്റെ തിരഞ്ഞെടുപ്പുകൾ അഭിനന്ദനാർഹം.


നീലിയും കത്തനാരും ഒക്കെ നമ്മൾ വായിച്ചറിഞ്ഞ, കേട്ടറിഞ്ഞ "മിത്തുകളെ "ഇപ്പോഴത്തെ കാലവുമായി കൂട്ടിയിണക്കി   ന്യുജനറേഷൻ പിള്ളേരെ കൂടി തീയേറ്ററിലേക്ക് വരുത്തുവാൻ വേണ്ടുന്ന ചേരുവകകൾ  ഡൊമിനിക് അരുൺ എന്ന സംവിധായകൻ   കൃത്യമായി എഴുതികൂടി വെച്ചിട്ടുണ്ട്..തരംഗം എന്ന ചിത്രത്തിന്  ശേഷം വർഷങ്ങൾ എടുത്തു  അണിയിച്ചൊരുക്കിയ ചിത്രം തിയേറ്ററിൽ തന്നെ കാണുക. അത്രക്ക് ഹോം വർക്ക് അദേഹം ചെയ്തിട്ടുണ്ട്..ചിത്രത്തെ കൂടുതൽ ആസ്വദ്യമാക്കുന്നത് ജേക്സ് ബിജോയ് സംഗീതമാണ്..

രണ്ടുമൂന്നു അതിഥി താരങ്ങളെ കൊണ്ടുവന്നു കളർ ആക്കുവാൻ ശ്രമിച്ചിട്ടുണ്ട് എങ്കിലും ,എൻ്റെ കാഴ്ചയിൽ ഇൻ്റർവെൽ വരെ നല്ല രീതിയിൽ പോയിരുന്ന ചിത്രം അതിനുശേഷം ഒന്ന്  നടുവൊടിഞ്ഞു ഇരുന്നുപോകുന്നുണ്ട് ...പിന്നീട് ശരിയ്യാവണ്ണം നിവർന്നു നിൽക്കാൻ വലിയ പാടുപെടുന്നുണ്ട്ങ്കിലും നമ്മളെ ഒരിക്കലും ബോറടിപ്പിക്കുന്നില്ല..


പ്ര.മോ.ദി.സം

Wednesday, September 3, 2025

ഹൃദയപൂർവ്വം

 



ഈ ഫീൽ ഗുഡ്  സിനിമ കണ്ട് കഴിഞ്ഞു ഞാൻ ആലോചിച്ചത് ചിത്രത്തിൽ ഉടനീളം അദൃശ്യനായി നമ്മളിലൂടെ സഞ്ചരിക്കുന്ന കേണൽ രവീന്ദ്രനാഥ് ശരിക്കും ചിത്രത്തിൽ ഉണ്ടായിരുന്നു എങ്കിൽ ആരായിയിരിക്കും ആ റോൾ ചെയ്യുക എന്നതാണ്..


എനിക്ക് തോന്നിയ മികച്ച ഓപ്ഷൻ സുരേഷ്ഗോപി തന്നെയാണ്. കാരണം ഭാര്യയും മോളുമായും അഭിനയിച്ച 

നടികളെ വെച്ച് നോക്കുമ്പോൾ അതായിരിക്കും യോജിക്കുക.കൂടാതെ ഇതുപോലെ ഉള്ള ചിത്രങ്ങളിൽ അദ്ദേഹം തന്നെയാണ് ബെസ്റ്റ് ഓപ്ഷൻ..എന്ത് കൊണ്ട് മമ്മൂട്ടി  അല്ല എന്ന് ചോദിച്ചാൽ   ഒന്നാമത് പല സിനിമകളിലും കേണൽ വേഷം ചെയ്തിട്ടുണ്ട് എങ്കിലും മോഹൻ ലാൽ ,മമ്മൂട്ടി വരുമ്പോൾ ജനങ്ങൾക്ക് വലിയൊരു പ്രതീക്ഷ ഉണ്ടാകും..


അതിനനുസരിച്ച് ഹൈപ്പ് നൽകേണ്ടുന്ന കാര്യങ്ങള് കുത്തി നിറച്ചാൽ ഈ സിനിമയുടെ ഇപ്പൊൾ ഉള്ള ഫീലിംഗ് പോകും.ലാലേട്ടൻ ഉണ്ടായിട്ടു കൂടി മാസ്സ് ഒന്നും ഇല്ലാതെ തന്നെ വളരെ മനോഹരമായി ഈ ചിത്രം ചെയ്തുവെച്ചിട്ടുണ്ട് സത്യൻ അന്തിക്കാട് ..


മാറ്റിവെക്കാൻ തനിക്ക് ഹൃദയം തന്ന കേണലിൻ്റെ മകളുടെ കല്യാണത്തിന് സന്ദീപ് പൂനയിൽ എത്തുന്നതും ചില സാഹചര്യങ്ങൾ കൊണ്ട് കുറച്ചു ദിവസം അവരുടെ കുടുംബത്തിൽ തങ്ങേണ്ടി വരുന്നതും പിന്നീടുള്ള ചില സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ  കഥ. 


മാസ്സും ക്ലാസും ത്രില്ലെർ ഒന്നുമല്ലെങ്കിലും ഈ ചിത്രം ആരെയും നിരാശപ്പെടുത്തില്ല എന്നത് തന്നെയാണ് സത്യൻ അന്തിക്കാട് ഗ്യാരണ്ടി..സിനിമ മേഖലയിൽ തന്നെയുള്ള അദ്ദേഹത്തിൻ്റെ മക്കൾ കൂടി ഈ ചിത്രത്തിൽ കൈകോർത്തതിൻ്റെ ഗുണം എന്തായാലും സിനിമ കാണുമ്പോൾ മനസ്സിലാക്കാം.


ഹൃദയം മാറ്റിവെച്ച സന്ദീപ് എന്ന  സാധാരണക്കാരനായി അദ്ദേഹം വെല്ലുവിളി ഉള്ള റോ ൾ അല്ലാഞ്ഞിട്ടു കൂടി  വളരെ സമർഥമായി ആ അവസ്ഥ പ്രേക്ഷകർക്ക് ഫീൽ ചെയ്യിക്കുന്നുണ്ട്.


എടുത്തു പറയേണ്ടത് അധികം പരിചിതരല്ലാത്ത മുഖങ്ങളുടെ തകർപ്പൻ പ്രകടങ്ങൾ ആണ്.എന്തുകൊണ്ടും ഓണക്കാലത്ത് കുടുംബസമേതം ആസ്വദിക്കുവാൻ പറ്റിയ സിനിമ തന്നെയാണ് ഹൃദയപൂർവ്വം.


പ്ര.മോ.ദി.സം

Thursday, August 28, 2025

ഓണവും "മതേതരം" അല്ലേ?

 



കഴിഞ്ഞ ദിവസം തൃശൂരിലെ ഒരു സ്കൂളിലെ ടീച്ചർ പറഞ്ഞ കാര്യം വോയ്സ് ക്ലിപ്പ് ആയി മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു.അവർ പറയുന്നത് ഓണം എന്നത് ഹിന്ദുക്കളുടെ മാത്രം ആഘോഷം ആണെന്നും മുസ്ലിം സമുദായക്കാർ അത് ആഘോഷിക്കുവാൻ പാടില്ല എന്നതുമാണ്.ടീച്ചറെ  കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ചില നാട്ടിലെ വിശ്വാസം അങ്ങിനെ ആയിരുന്നു താനും...അല്ലെങ്കിൽ മതം അവരെ അങ്ങിനെ വിശ്വസിപ്പിച്ചു.ഇന്നും അതിനു വലിയ മാറ്റം ഒന്നും വന്നിട്ടില്ല.മതം എന്നത് മനുഷ്യനെ വലിഞ്ഞു മുറുക്കുമ്പോൾ  ഇതൊക്കെ സാധാരണം.


 ഓണം മലയാളികളുടെ ദേശീയ ഉത്സവം ആണെങ്കിൽ പോലും   പണ്ട് മുതലേ മലബാറിലെ  മറ്റു മതസ്ഥർക്ക് അത്  ഹിന്ദുക്കളുടെ മാത്രം ആഘോഷമാണ് .. കാരണം അവരോട് അവരുടെ പൂർവികൻമാർ ,അല്ലെങ്കിൽ അവരുടെ "പുരോഹിതർ" പറഞ്ഞു പഠിപ്പിച്ചത്

അങ്ങനെയായിരിക്കും.


എങ്കിലും അന്യ സമുദായ സുഹൃത്തുക്കൾ പൂക്കൾ പറിക്കാനും, പൂക്കളം ഒരുക്കാൻ ,ഓണാഘോഷം നടത്തുവാൻ ഒക്കെ കൂടെ ഉണ്ടാവും..അതുകൊണ്ട് തന്നെ ഓണസദ്യ ഉണ്ണാനും അവരെ പലരും വീട്ടിലേക്ക്  വിളിക്കും.അവർ ഒന്നിച്ചു ആഘോഷിക്കും.


ആ കാലങ്ങളിൽ ഹിന്ദു മുസ്ലിം എന്നൊരു വേർതിരിവ് ഇന്നത്തെ പോലെ അത്ര ഭീകരമായിരുന്നില്ല..എല്ലാവരും മനുഷ്യന്മാർ ആണെന്ന് ഒരു "കൺസെപ്റ്റ്" ആയിരുന്നു ..അതുകൊണ്ട് തന്നെ അയൽക്കാരായ മുസ്ലിം വീടുകളിൽ ഓണത്തിന് എന്തെങ്കിലും സ്പെഷ്യൽ ആയി ടൗണിൽ നിന്നും വാങ്ങി ,അല്ലെങ്കിൽ വീട്ടിൽ നിന്നും തന്നെ ഉണ്ടാക്കുന്ന വിഭവങ്ങൾ കൊടുത്തുവിടുവാൻ അച്ഛനും അമ്മയും മുൻകൈ എടുത്തിരുന്നു. അവരുടെ നോയമ്പ് പെരുന്നാൾ സമയത്ത് അവരും സ്പെഷ്യൽ സാധനങ്ങൾ നമുക്കും നൽകിയിരുന്നു. ഇത് അയൽക്കാരായി അന്യ മതസ്ഥർ ഉള്ള പലരും ചെയ്യുന്ന കാര്യവുമായിരുന്നു.


ഈ അടുത്തകാലത്ത് അതിനു സ്കൂൾ കോളേജ് തലങ്ങളിൽ മാറ്റം വന്നിട്ടുണ്ട് എങ്കിൽ കൂടി വീടുകളിൽ ഇന്നും അതു ഹിന്ദുക്കളുടെ ആഘോഷം മാത്രമാണ്.മലബാറിൽ മറ്റു മതസ്ഥർ ഓണം ആഘോഷിക്കുന്നു എങ്കിൽ പോലും അത്  ചെറിയ ശതമാനം ആയിരിക്കും. മതത്തിൻ്റെ പിടിമുറുക്കം തന്നെയാണ് കാരണം. പക്ഷേ കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ ഓണം എന്നത് മലയാളികളുടെ ഉത്സവം തന്നെയാണ്.


ജോലി ആവശ്യങ്ങൾക്ക് മലബാർ വിട്ടു പുറത്തേക്ക് പോയപ്പോൾ ആണ് ഓണം എന്നത് കേരളത്തിലെ എല്ലാവരും ആഘോഷിക്കുന്ന് ഉത്സവം ആണെന്ന് മനസ്സിലാക്കിയത്.അവിടെയൊക്കെ ജാതി മത ഭേദ്യമെന്നെ എല്ലാവരും കോടികൾ ഉടുത്തും സദ്യ ഉണ്ടാക്കിയും  കലാപരിപാടികൾ  സംഘടിപ്പിച്ചും ഓണം വിപുലമായി ആഘോഷിക്കുന്നു.പക്ഷേ മലബാറുകാർക്ക് ആകെ അതിൽ കണ്ടെത്തുവാൻ ഉള്ള പോരായ്മ വിഭവങ്ങളിൽ നോൺ വെജ് ഉണ്ടായിരുന്നില്ല എന്നത് മാത്രമാണ്.തലശ്ശേരി കണ്ണൂർ ഭാഗങ്ങളിൽ ആഘോഷങ്ങൾക്ക് നോൺ വെജ് നിർബദ്ധമാണ്.


ഇന്ന് ഓണാഘോഷത്തിന് വലിയ പ്രാധാന്യം ഉണ്ട്..സ്കൂൾ കോളേജ് തലത്തിൽ തുടങ്ങി വ്യവസായ മേഖലകളിൽ പോലും എല്ലാവരും ഒന്നിച്ചു കൂടിയുള്ള ആഘോഷങ്ങൾക്ക് സമയം കണ്ടെത്തി തുടങ്ങിയിരിക്കുന്നു..അത് ഇപ്പൊൾ വലിയ കൂട്ടായ്മയുടെ ആഘോഷമായി പരിണമിച്ചിരിക്കുന്നു.അവിടെ ജാതിയോ മതമോ വർണ്ണമോ പൊസിഷനോ ഒന്നും തടസ്സമാകുനില്ല.


ഇന്ന് ഓരോരുത്തരും ഓണാഘോഷം വീട്ടിൽ നിന്നും മാത്രമല്ല എന്നൊരു സ്ഥിതിയിൽ എത്തിയിരിക്കുമ്പോൾ നമ്മുടെ ടീച്ചർ ഇപ്പോഴും പഴയ നൂറ്റാണ്ടിൽ ആണ് എന്ന് കരുതുക അല്ലെങ്കിൽ മലബാർ ഭാഗങ്ങളിലെ " ജനങ്ങൾ" പിന്തുടരുന്ന അവസ്ഥയിൽ നിന്നും മാറാൻ ചിന്തിക്കുന്നില്ല എന്നും കരുതാം.


പണ്ട് നാട് ഭരിച്ച നല്ലൊരു അസുര  രാജാവിനെ അസൂയ മൂത്ത് ദേവാവതാരമായ വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയപ്പോൾ തൻ്റെ പ്രജകളെ കാണുവാൻ ഭൂമിയിലേക്ക് വരാൻ  അനുവദിച്ച ഒരു ദിവസം ആണ് തിരുവോണം..ഓണത്തിൻ്റെ ഐതിഹ്യത്തിൽ ഒരിക്കലും ഹിന്ദു വിശ്വാസം കടന്നു വരുന്നില്ല..പിന്നെ എന്തുകൊണ്ട് ചില മതങ്ങൾ അത് ഹിന്ദുവിൻ്റെ ആഘോഷം ആണെന്ന് വിശ്വസിക്കുന്ന അവസ്ഥ ഉണ്ടാകുന്നു?


അപ്പോള് ആ കാലത്ത് ഹിന്ദുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ലോകത്തോട്  വിളിച്ചു പറയുകയാണ്  ഇത്തരക്കാർ..സത്യത്തിൽ നമ്മളൊക്കെ അധിനിവേശ കാർ  അല്ലെങ്കിൽ ഹിന്ദുമതത്തിൽ നിന്നും മാറി ഈ മതത്തിലേക്ക് വന്നവർ ആണെന്ന് "അവരറിയാതെ" പറഞ്ഞു പോകുന്നു..


അതുകൊണ്ട് ടീചർമാരെ പോലെ ഇത്തരം വിഡ്ഢിത്തങ്ങൾ ഇനിയും എഴുന്നള്ളിക്കാതെ കേരളത്തിൻ്റെ ദേശീയ ഉത്സവമാണ് ഓണം എന്ന് സമർത്ഥിച്ചു എല്ലാവരും ഒത്തൊരുമയോടെ ഓണാഘോഷത്തിൽ പങ്കെടുക്കുക 


പ്ര.മോ.ദി.സം

Wednesday, August 20, 2025

യമഘാതകി

 



ഒരു സിനിമയിൽ ഏറെക്കുറെ മുഴുവൻ പുതുമുഖങ്ങൾ ആയാൽ അതിനു വലിയ മാർക്കറ്റ് ഉണ്ടാകുവാൻ സാധ്യതയില്ല..പ്രേക്ഷകർ അടക്കം ചിലപ്പോൾ അതിനോട് മുഖം തിരിച്ചു കളഞ്ഞു എന്നു വരാം.


പക്ഷേ ഇതുപോലെ ഉള്ള ചിത്രങ്ങൾ കണ്ട് കഴിഞ്ഞ പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി കൊണ്ട് നിറഞ്ഞ സദസ്സിൽ ഓടി ഹിറ്റ് ആയ ചരിത്രങ്ങളും നിരവധിയുണ്ട്..ഈ സിനിമയുടെ കാര്യം കൃത്യമായി അറിയില്ല.


പെപ്പിൻ ജോർജ് ജയശീലൻ എന്ന സംവിധായകൻ വിശ്വാസവും അന്ധവിശ്വാസവും ഒക്കെ കോർത്തിണക്കി അവതരിപ്പിച്ച ചിത്രം ഒരു സസ്പെൻസ് ത്രില്ലെർ ആണ്..തുടക്കം മുതൽ ഒടുക്കം വരെ നല്ലൊരു മൂഡ് നിലനിർത്തി കൊണ്ടുപോകുന്ന സിനിമ.


പുതുമുഖങ്ങളെ മാറ്റി അറിയപ്പെടുന്ന താരങ്ങളെ അഭിനയിപ്പിച്ചാൽ ചിലപ്പോൾ  സൂപ്പർ ഹിറ്റു ആകുമായിരുന്ന ചിത്രം ഫ്രഷ് നെസ്സ് നിലനിർത്താൻ അതുവഴി പോകാത്തത് കൊണ്ട് തന്നെ നല്ലൊരു ഫീലിംഗ് നൽകുന്നു.


ജന്മനാ അസുഖകാരിയായ ഒരു  യുവതിയുടെ ആത്മഹത്യ  സ്വാഭാവിക മരണം ആണെന്ന്  പറഞ്ഞു നാട്ടുകാരെ വിശ്വസിപ്പിക്കുന്നതും പക്ഷേ ശവസംസ്കാരത്തിന്  മൃതദേഹം എടുക്കാൻ ശ്രമിക്കുമ്പോൾ അത്  എടുക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ   അത് ദൈവങ്ങളുടെ കോപം ആണെന്ന് കരുതുന്ന കുടുംബം അത്  ആത്മഹത്യ എന്ന് തുറന്നു പറയേണ്ടി വരുന്നു.


പോലീസും ഡോക്ടറും എത്തി ആത്മഹത്യയുടെ കാരണം   അറിഞ്ഞിട്ടും ശവം "വരാൻ" കൂട്ടാക്കുന്നില്ല.അത് കട്ടിലില് തന്നെ എഴുന്നേറ്റു നിൽക്കുന്ന  അവസ്ഥയിലേക്ക് വരുന്നു.


പിന്നീട് പോലീസ് അന്വേഷണത്തിൽ കാര്യങ്ങള് ഒക്കെ തീരുമാനം ആകുമ്പോൾ ശവം "പിടിവാശിയില്ലത്ത" സാധാരണ മൃതദേഹം ആയി മാറുന്നു.


ഈ സിനിമയിൽ വിശ്വാസത്തിൽ ഊന്നിയാണ് കഥപറയുന്നതെങ്കിലും ചില അദൃശ്യ ശക്തികൾ ചില മരണങ്ങൾക്ക് കാരണം കണ്ടുപിടിക്കാൻ സഹായിക്കും എന്ന് കേട്ടറിഞ്ഞിട്ടുണ്ട്.


പ്ര.മോ.ദി.സം