Tuesday, May 6, 2025

ജാട്ട്

 

കുട്ടികാലത്ത്  കരച്ചിലും പിഴിച്ചിലും ഉള്ള മലയാള സിനിമയേക്കാൾ ഹിന്ദി സിനിമയോട് ആയിരുന്നു താൽപര്യം..അമിതാബും, ധർണമേന്ദ്രയും,മിഥുനും ,ജാക്കി ഷെറോഫ്,അനിൽ കപ്പൂർ ഞങ്ങൾക്ക് മികച്ച അടിപിടി ,ഡാൻസ് വിനോദങ്ങൾ സമ്മാനിച്ചപ്പോൾ  സംഭാഷണം ഊഹിച്ചെടുത്ത് കഥ മനസ്സിലാക്കുന്ന അവസ്ഥയിലേക്ക് നമ്മൾ എത്തിയിരുന്നു.


പിന്നീട് തമിഴു സിനിമയും കേരളത്തിൽ വ്യാപക റിലീസ് ആയപ്പോൾ ഹിന്ദി ഏതാണ്ട് മെലഡി ഗാനങ്ങൾ നിറഞ്ഞ് പ്രേമകഥകളിലേക്ക് മാറിയിരുന്നു.അതുകൊണ്ട് തന്നെ ഹിന്ദി സിനിമ വിട്ടു തമിഴിലെ മാസ്സ് സിനിമകളിൽ നിലയുറപ്പിച്ചു.



വർഷങ്ങൾക്ക് ശേഷം തിയേറ്ററിൽ കുട്ടിക്കാലത്തെ പോലെ തന്നെ ഫീൽ ലഭിച്ച ചിത്രമാണ് അറുപത്തെഴു വയസ്സിലും ചെറുപ്പവും എനർജിയും നിലനിർത്തുന്ന സണ്ണി ഡിയോൾ നായകനായ ജാട്ട് കണ്ടപ്പോൾ കിട്ടിയത്.


കഥക്കും തിരകഥക്കും പുതുമ ഒന്നും ഇല്ലെങ്കിൽ കൂടി രണ്ടു മുക്കാൾ മണിക്കൂർ മാസ്സ് എൻ്റർടെയിനർ തന്നെയായിരുന്നു സണ്ണി സമ്മാനിച്ചത്.


ഗോപിച്ചന്ദ് മാലിയെനി എന്ന തെലുങ്ക് സംവിധായകൻ കുറെ സൗത്ത് ഇന്ത്യക്കാരെ കൂടി അഭിനയിപ്പിച്ചു ഒരു ഹിന്ദി മസാല ഉണ്ടാക്കിയപ്പോൾ അത് നല്ലൊരു അനുഭവം തന്നെ കിട്ടി.സണ്ണി ഡിയോൾ എന്ന നടൻ്റെ ഈ പ്രായത്തിലും ഉള്ള സ്റ്റണ്ട് തന്നെയാണ് മുഖ്യ ആകർഷണം.കൂടാതെ കട്ടക്ക് നിൽക്കുന്ന വില്ലനായി രണദീപ് ഹൂഡയും



ഭാരതത്തിൽ വരുന്നവരെ മുഴുവൻ അതിഥികളായി കാണുന്ന സംസ്കാരം മുതലെടുത്ത് നമ്മളെ തന്നെ അടക്കി ഭരിക്കാൻ കടൽ കടനെത്തുന്നവർ ശ്രമിക്കുന്നു.പിന്നീട് അവരുടെ സംസ്കാരങ്ങൾ നമ്മെ അടിച്ചേൽപ്പിക്കുവാൻ ശ്രമിക്കുന്നു.



അങ്ങിനെ ശ്രീലങ്കയിൽ നിന്നും എത്തുന്ന തീവ്രവാദി റണതുഗെ ഇവിടെ നമ്മുടെ  നാട്ടിലെ മുഴുവൻ പേരെയും ഭീഷണിപ്പെടുത്തി വിധ്വംസക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുമ്പോൾ അതിനെതിരെ പ്രതികരിക്കുവാൻ യാദൃശ്ചികമായി ഒരു "ആൺകുട്ടി "എത്തുന്നതും അതിനു പിന്നാലെ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം.


റജീന കസാന്ത്ര,സറീന വഹാബ്,രമ്യകൃഷ്ണൻ,സൈയേനി ,ബബ്ളൂ ,ജഗപത് ബാബു എന്നിവരാണ് മറ്റ് താരങ്ങൾ 


പ്ര.മോ.ദി.സം


വടക്കൻ

 


ഒരു റിയാലിറ്റി ഷോയ്ക്കിടെ ഉണ്ടായ ആളപായം പോലീസ് അന്വേഷിച്ചിട്ടും കൃത്യമായ രീതിയിൽ കണ്ടെത്തുവാൻ കഴിയാത്തത് കൊണ്ട്  അതിൽ മറ്റേതോ ശക്തിയുടെ സാന്നിധ്യം ഉണ്ടെന്ന് അനുമാനിച്ചു അതെ കുറിച്ച് അന്വേഷിക്കാൻ ഭൂതപ്രേതങ്ങളുടെ സാന്നിധ്യം കണ്ടുപിടിക്കുന്ന ആൾ വിദേശത്ത് നിന്നും എത്തുന്നു.



പണ്ട് എങ്ങോ തെയ്യം കെട്ടുന്ന കലാകാരനെ  അന്നത്തെ ജന്മി തൻ്റെ ഭാര്യയെ പ്രാപിച്ചത് കൊണ്ട് വിഷഹാരിയെ കൊണ്ട്  ചതിച്ചു കൊന്നതിനാൽ അയാളുടെ മോക്ഷം കിട്ടാത്ത ആത്മാവ് റിയാലിറ്റി ഷോ നടത്തിയ ബംഗ്ലാവിൻ്റെ ചുറ്റും ഉണ്ടെന്ന് അന്വേഷണത്തിൽ അയാള്  മനസ്സിലാകുന്നു.


പിന്നീട് അതുമായി ബന്ധപെട്ടു അയാൾക്കും ചില പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അയാൾക്ക് ആ സംഭവവുമായി ഉണ്ടാകുന്ന കണക്ഷനും മറ്റുമാണ് ഉണ്ണി.ആർ രചിച്ച ഈ സൂപ്പർ നാച്ചുറൽ  ചിത്രത്തിൻ്റെ കഥ.


ഭൂതവും ഭാവിയും വർത്തമാനവും  ഒക്കെ സമനൃയിപ്പിച്ചു ഒരു ഫാൻ്റസി റൂട്ടിൽ പറഞ്ഞു പോകുന്ന ചിത്രം വളരെ കുറച്ച് കഥാപാത്രങ്ങളെ കൊണ്ട് സംവിധായകൻ പൂർത്ഥികരിച്ചിട്ടുണ്ട്.എങ്കിലും തുടക്കത്തിൽ നായകനെ വിദേശത്ത് വെച്ച്  പരിചയപ്പെടുത്തുന്നത് കുറച്ചു കൂടിപോയോ എന്ന് തോന്നാതിരുന്നില്ല.


കിഷോർ,ശ്രുതി മേനോൻ എന്നിവർ മുഖ്യവേഷത്തിൽ അഭിനയിച്ച് ചിത്രം സജീദ് സംവിധാനം ചെയ്തിരിക്കുന്നു.


പ്ര.മോ.ദി.സം

Saturday, May 3, 2025

ഔസേപ്പിൻ്റെ ഒസ്യത്ത്

 

മുൻപ് നല്ല സിനിമ എന്ന മൗത്ത് പബ്ലിസിറ്റി കിട്ടിയത് കൊണ്ട് കുടുംബസദസ്സുകൾ ഏറ്റെടുത്തു പണം വാരിയ സിനിമകൾ ഉണ്ടായിരുന്നു.പക്ഷേ ഈ കാലത്ത് നല്ല സിനിമ എന്ന് എത്ര പറഞ്ഞാലും കുടുംബ പ്രേക്ഷകർ തീയേറ്ററിലേക്ക് എത്തുന്നത് വലിയ പടങ്ങൾക്ക്   മാത്രമാണ്.




അതിനു പല ഘടകങ്ങൾ ഉണ്ട്..തിയേറ്ററിൽ ഒരു നാലംഗ കുടുംബത്തിന് സിനിമ കാണണം എങ്കിൽ മിനിമം ആയിരം രൂപ എങ്കിലും വേണം..പിന്നെ അവിടുന്ന് പോപ്പ് കോൺ,കാപ്പി ,ചായ ഒക്കെ കുടിക്കുന്നതിൻ്റെ ചിലവ് താങ്ങാവുന്നതിലും അപ്പുറമാണ്..ശരിക്കും തിയേറ്ററിൽ "കൊള്ള "എന്ന് തന്നെ വേണമെങ്കിൽ പറയാം.




അതുകൊണ്ട്  സിനിമദാഹികൾ  ഒഴിച്ച് പലരെയും തിയേറ്ററിൽ നിന്നും അകറ്റുന്നു. ഇതിൻ്റെ ചെറിയോരു അംശം ചിലവുണ്ടെങ്കിൽ ഒട്ടിട്ടി റിലീസ് ആയാൽ ഇത്തരം ചിത്രങ്ങൾ കാണാൻ അവർക്ക്  കഴിയും എന്നുള്ളത് കൊണ്ട് അത്തരം സമീപനം സ്വീകരിക്കുന്നത്.




മലയോര മേഖലയിലെ ഔസേപ്പിൻ്റെ ബിസിനസ് മലഞ്ചരക്ക് ആണ്..അതിലൂടെ അയാള് വളരെയേറെ സബാധി ച്ചിട്ടുണ്ട് എങ്കിൽ കൂടി മക്കൾക്ക് അടക്കം വെറുതെ കൊടുക്കാതെ ആവശ്യങ്ങൾക്ക് മാത്രമേ ചിലവഴിക്കൂ..



അമ്മയില്ലാതെ വളർന്ന മൂന്നുമക്കളിൽ ഇളയവൻ ഒഴിച്ച് മറ്റു രണ്ടുപേർ ഉയർന്ന ഉദ്യോഗസ്ഥർ ആയെങ്കിലും അവർക്കു ഉള്ള വിഹിതം കൈക്കലാക്കി എങ്കിലും വീണ്ടും അവർ  പലവിധത്തിൽ പണത്തിനു ശ്രമിച്ചു കൊണ്ടിരുന്നു..ഔസേപ്പ് എല്ലാറ്റിനും ഒരു പരിധി വെച്ചതിനാൽ അവർക്ക് പെട്ടെന്ന് പണം കിട്ടാതെ വരികയും ചെയ്യുന്നു.



ഒരു ദിവസം പെട്ടെന്ന് ഔസേപ്പ് മരണപ്പെട്ടതോടെ അദ്ദേഹത്തിൻ്റെ വക്കീൽ ഒസ്യത്തിനെ കുറിച്ച് സംസാരിക്കുകയാണ്.മുഴുവൻ സ്വത്തും എഴുതിവച്ച ഇളയവൻ റോയിയെ ഔസേപ്പ് മരിക്കുന്നതിന് മുൻപ് കാണാതാവുകയും അപ്പൻ്റെ മരണത്തിന് പോലും അയാളുടെ സാന്നിധ്യം ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ പോലീസ് അന്വേഷണം തുടരുകയാണ്.



പോലീസിന് മനസ്സിലാകാത്ത ചില നിഗൂഢതകൾ കുടുംബത്തിൽ ഉണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണമാണ് പിന്നീട്..കാര്യങ്ങള് ഒക്കെ പോലീസിന് ഒഴിച്ച്  ചില കുടുംബ കാർക്കും പ്രേക്ഷകനും മുൻപേ അറിയുന്നത് കൊണ്ടും മറ്റും നല്ലൊരു ത്രില്ലർ പ്രതീക്ഷിച്ചാൽ നിരാശ അനുഭവപ്പെടും.



ആർ.ജെ ശരത് ചന്ദ്രൻ സംവിധാനം ചെയ്ത ചിത്രം അവിചാരിതമായ പ്രശ്നങ്ങൾ കൊണ്ട് താറുമാറായ ഒരു കുടുംബത്തിൻ്റെ കഥ പറയുന്നു.ദിലീഷ് പോത്തൻ,ഷാജോൺ,വിജയരാഘവൻ,ലെന, കണി കസ്തൂരി,ഹേമന്ദ് എന്നിവർ അഭിനയിക്കുന്നു.


പ്ര.മോ.ദി.സം

Friday, May 2, 2025

ബി ഹാപ്പി

 

ഇന്ന് ധാരാളം ടിവി ഷോകൾ ദിനംപ്രതി കുറെയേറെ സൂപ്പർ താരങ്ങളെ സൃഷ്ടിക്കുന്നുണ്ട്.ഡാൻസ് ആയും പാട്ട് ആയും മറ്റു പലതരത്തിൽ ഉള്ള വിഷയങ്ങൾ കൊണ്ടും വൈവിധ്യമായ ധാരാളം ഷോകൾ ഇന്ന് നമ്മുടെ വിരൽത്തുമ്പിൽ കാണുവാൻ കഴിയും.


അത്തരം കുട്ടികളുടെ ഡാൻസ് ടാലൻ്റ് ഷോയുടെ കഥ പറയുകയാണ് ബി ഹാപ്പി..അഭിഷേക് ബച്ചൻ,നാസർ, നോര ഫത്തേഹി,ജോണി ലിവർ എന്നിവർ അഭിനയിച്ച ചിത്രത്തിൽ ഇനിയത്ത് വർമ്മ എന്ന കൊച്ചുമിടുക്കി ആണ് മുഖ്യ വേഷത്തിൽ.


ഊട്ടിയില് അച്ഛനും വല്യച്ഛനും ഒപ്പം കഴിയുന്ന അമ്മയില്ലാത്ത കുട്ടിക്ക് ഡാൻസ് ജീവൻ ആയിരുന്നിട്ടും അച്ഛൻ പഠിപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെടുന്നു. വല്യച്ഛൻ്റെ സഹായത്തോടെ അച്ഛനെ കൊണ്ട് നിർബന്ധിപ്പിച്ച് സ്കൂൾ ഡാൻസ് ഷോയില് പങ്കെടുക്കുന്ന അവളുടെ ടാലൻ്റ് മനസ്സിലാക്കി അച്ഛനും പിന്നീട് സപ്പോർട്ട് കൊടുക്കുന്ന. ഇന്ത്യയിലെ നമ്പർ വൺ ടാലൻ്റ് ഷോയിൽ അങ്ങിനെ അവള് പ്രവേശനം നേടുന്നു.


വളരെ മനോഹരമായി നൃത്തം ചെയ്തു ഇന്ത്യയിൽ മുഴുവൻ ആരാധകരെ നേടിയ അവൾക്ക് പെട്ടെന്ന് ഷോയുടെ ഇടയിൽ നടക്കുന്ന ദുരന്തവും മറ്റുമാണ് ചിത്രം പറയുന്നത്.


റിമോ ഡിസൂസ സംവിധാനം ചെയ്ത ചിത്രം അവസാന ഭാഗത്തോട് അടുക്കുമ്പോൾ  നെഞ്ചിൽ നേരിപ്പോട് കയറ്റുമെങ്കിലും അതുവരെയുള്ള ഉത്സവമൂഡ് ക്രിയേറ്റ് ചെയ്ത് ആസ്വദിക്കുവാൻ കഴിഞ്ഞിട്ടുണ്ട്.


അച്ഛന് പെൺമക്കൾ രാജകുമാരി ആയിരിക്കും എന്നത് ഒന്നുകൂടി ഉറപ്പിച്ചു പറയുന്ന ചിത്രം മലയാളം അടക്കം എല്ലാ പ്രധാനഭാഷകളിലും മൊഴിമാറ്റം നടത്തിയിട്ടുണ്ട്.


പ്ര.മോ.ദി.സം