Friday, August 2, 2013

അവര്‍ കരുതിവെച്ചത് ...

നാട്ടിലെ വായനശാല നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്.അത് കൊണ്ട് തന്നെ ആഘോഷം നല്ല രീതിയില്‍ വിപുലമായി നടത്തേണ്ടതുണ്ട്.ജാതി മത രാഷ്ട്രീയ ഭേദ്യമെന്യേ നാട്ടുകാരെ മുഴുവന്‍ സഹകരിപ്പിക്കണം എന്നാണ് കമ്മിറ്റികാരുടെ ആവശ്യം..അതിനാണ് ഇന്ന് ജനറല്‍ ബോഡി വിളിച്ചിരിക്കുന്നത്.ഇപ്പോള്‍ തന്നെ പത്തിരുനൂര്‍ ആളുകള്‍ വന്നിട്ടുണ്ട്.ഇനിയും വരാനുണ്ട്.ഇവരില്‍ നിന്നും ഒക്കെ കൂടി ഒരു കൂട്ടായ തീരുമാനം ആണ് ഇപ്പോഴത്തെ ഭരണസമിതി പ്രതീക്ഷിക്കുന്നത്.ഇവരില്‍ ഉള്ള കുറച്ചുപേരെ കൂടി ഉള്‍പ്പെടുത്തി ഒരു സംഘാടക സമിതിയും മറ്റു ആഘോഷ കമ്മിറ്റികളും ഉണ്ടാക്കണം.പരിപാടി ഗംഭീരം ആക്കുകയും വേണം.





ചര്‍ച്ചകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒടുവില്‍ എല്ലാറ്റിനും ഒരു ഏകദേശ ധാരണയായി.പക്ഷെ ഉൽഘാടകന്റെ കാര്യത്തിൽ  മാത്രം തര്‍ക്കം നിലനിന്നു. നമ്മുടെ നാട്ടിലെ അറിയപെടുന്ന എഴുത്തുകാരന്‍ അബു സത്താര്‍വേണം എന്ന് ഒരു വിഭാഗം.അയാള്‍ നിഷേധിയും ദൈവഭയമില്ലാത്തവന്‍ ആണെന്നും അയാള്‍ വേണ്ടെന്നും നമ്മുടെ എം എല്‍ എ   കരീം സാഹെബ്  മതിയെന്ന്  രാഷ്ട്രീയമായി മാത്രം ചിന്തിക്കുന്ന മറുവിഭാഗം.ഈ അടുത്തകാലത്തായി അബു സത്താർ മറുപക്ഷ ചിന്തകൻ ആണെന്ന് അവർക്ക് തോന്നി തുടങ്ങിയിരുന്നു.അയാളുടെ എഴുത്തുകളില്‍ കൂടി ,പ്രസംഗങ്ങളില്‍ കൂടി ..പക്ഷെ അയാള്‍ എതിര്‍ത്തത് വര്‍ഗീയമായി ചിന്തിക്കുന്ന രാഷ്ട്രീയമായിരുന്നു.. ചര്‍ച്ചകള്‍ മുറുകി ..സമയം കുറെയായിട്ടും പക്ഷെ തീരുമാനം മാത്രം വന്നില്ല.ജയിച്ചതിനു ശേഷം മണ്ഡലത്തിൽ കാര്യമായി ഒന്നും ചെയ്യാത്ത എന്തിനു തന്റെ ആവശ്യങ്ങൾക്കല്ലാതെ വരികപോലുമില്ലാത്ത എം എൽ എ യെ എല്ലാവരും വെറുത്തു തുടങ്ങിയ സമയവുമായിരുന്നു അത്.പക്ഷെ വല്ലതും തടയുന്ന അനുയായികള്‍ മാത്രം ഒച്ചാനിച്ചു നിന്നു .

കഴിഞ്ഞ തവണത്തെ രാമവര്‍മ അവാര്‍ഡ്‌ കിട്ടിയ അബു സത്താറിനെ ആദരിക്കുക കൂടിയാകണമീ  പരിപാടി  അത് കൊണ്ട് അയാളെ തന്നെ ഉൽഘാടകനാക്കണം എന്ന് ഒരു വിഭാഗം വാദിച്ചു കൊണ്ടേയിരുന്നു.അത് വേണ്ട നമ്മുടെ നാട്ടുകാരന്‍ ആയ എം എല്‍ എ യെ ഉൽഘാടനത്തിൽ  കുറഞ്ഞു ഒന്നിനും സഹകരിപ്പിക്കുന്നതിനു യോജിപ്പില്ലെന്നും മതത്തിന്റെ മുഖംമൂടി അണിഞ്ഞ രാഷ്ട്രീയകാര്‍..അവസാനം ഭൂരിപക്ഷം നടപ്പാക്കണം എന്ന് തീരുമാനമായി.അതില്‍ അഥവാ അബുസത്താര്‍ വിഭാഗം വിജയി ആയാൽ മറ്റുള്ളവര്‍ സഹകരിക്കില്ല എന്ന നിലപാട് സ്വീകരിച്ചു.അവര്‍ക്ക് ഒക്കെ രാഷ്ട്രീയമായി മുന്നോട്ടു പോകണം.അവര്‍ക്ക് എന്ത് വായന ,എന്ത് വായനശാല  ...അവര്‍ നമ്മൾപിടിച്ച മുയലിനു മൂന്ന് കൊമ്പ് എന്നാ നിലയില്‍ ഉറച്ചു നിന്നു.

വായനശാല കമ്മിറ്റി പ്രതിസന്ധിയിലായി.ഒരു വിഭാഗം സഹകരിച്ചില്ലെങ്കില്‍ പരിപാടി പൊളിയും.അതും രാഷ്ട്രീയകാരെ പിണക്കി  പരിപാടി വിജയിപ്പിക്കുവാൻ പറ്റില്ല.വായനശാല കമ്മിറ്റിക്കാർ ആലോചിച്ചു.സിക്രട്ടറി ആദ്യം രാഷ്ട്രീയകാരിൽ ചിലരെ വിളിച്ചു സംസാരിച്ചു ,പിന്നെ മറു വിഭാഗത്തെയും .അവരിൽ ചിലര്‍ രഹസ്യമായി സിക്രട്ടറിയോടു എന്തോ കാതില്‍ പറഞ്ഞു .അങ്ങിനെ അവസാനം ഉത്ഘാടനം   എം എൽ എ യും അധ്യക്ഷൻ അബുവും ആണെന്ന് തീരുമാനമായി.മതം കൊണ്ട് കളിക്കുന്ന രാഷ്ട്രീയകാര്‍ കൈ അടിച്ചു ..നാട്ടുകാരെ നോക്കാത്ത എം എല്‍ എ ക്ക് പണി കൊടുക്കണം എന്ന് വിചാരിച്ചവര്‍ നിരാശരായി.

ഉദ്ഘാടന ദിവസം വന്നു.പതിവുപോലെ തന്നെ എം എല്‍ എ വരുവാന്‍ വൈകി കൊണ്ടിരുന്നു.അബു സത്താര്‍ നേരത്തെ തന്നെ വന്നിരുന്നു.അവസാനം ഒന്ന് ഒന്നര മണിക്കൂര്‍ വൈകി എം എൽ എ  എത്തി.പരിപാടികള്‍ ആരംഭിച്ചു.അതിനിടയില്‍ ചിലര്‍ ചേര്‍ന്ന് ഒരു കൂറ്റന്‍ നിലവിളക്ക് സ്റ്റേജിലേക്ക് കൊണ്ടുവന്നു വെച്ചു .

സിക്രട്ടറി ഉദ്ഘാടനം നടത്തുവാന്‍ എം എല്‍ എ യെ ക്ഷണിച്ചു.രാഷ്ട്രീയക്കാരുടെ കയ്യടിയുടെ അകമ്പടിയോടെ അയാള്‍ എഴുനേറ്റു.നാട്ടിലെ തരുണീമണികള്‍ ദീപം കൊണ്ടുവന്നു എം എല്‍ യുടെ കയ്യില്‍ കൊടുത്തപ്പോള്‍ അനൌണ്സ് മെന്റ്  ഉണ്ടായി.

"നമ്മുടെ പ്രിയപ്പെട്ട എം എല്‍ എ ഇപ്പോള്‍ വിളക്ക് തെളിയിച്ചു കൊണ്ട് ഈ വായനശാലയുടെ നൂറാം വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യുന്നു."

എം എല്‍ എ ..ഞെട്ടി.നിലവിളക്ക്  കൊളുത്തുന്നത് വേറെ മതങ്ങളുടെ ആചാരം ആണെന്നും നമ്മുടെ  മതത്തിനും പാർട്ടിക്കും  അത് നിഷിദ്ധം ആണെന്നും പ്രസംഗിച്ചു നടന്ന എം എല്‍  എ എങ്ങിനെ നിലവിളക്ക് കൊളുത്തും.അയാള്‍ അത് പറ്റില്ല എന്ന് തീര്‍ത്ത്‌ പറഞ്ഞു..

"വിളക്ക് പ്രകാശം ആണ് ...നിരക്ഷരതഎന്ന അന്ധകാരത്തിൽ നിന്നും സാക്ഷരതയിലേക്ക് എത്തിക്കുന്ന വെളിച്ചമാണ് ..അത് ദിവ്യമാണ് .അതിനു ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല .. .ഇത് അക്ഷരങ്ങള്‍ കൂടിചേരുന്ന വായനശാലയുടെ ആഘോഷമാണ്..അത് കൊണ്ട് വെളിച്ചത്തിൽ നിന്നും തന്നെ തുടങ്ങണം ......."

എന്തൊക്കെ പറഞ്ഞിട്ടും അയാൾ  തയ്യാറായില്ല.അയാള്‍ പറഞ്ഞ മുരട്ടുവാദങ്ങള്‍ ഒക്കെ ഓഫ്‌ ചെയ്യാത്ത മൈക്കിലൂടെ ജനം കേട്ട് കൊണ്ടിരുന്നു.അവര്‍ കൂവി തുടങ്ങി.അവര്‍ക്ക് കിട്ടിയ അവസരം അവര്‍ ശരിക്ക് വിനിയോഗിക്കുവാന്‍ തുടങ്ങി.കാര്യങ്ങള്‍ വിചാരിച്ചത് പോലെ തന്നെ എത്തി എന്ന് നിശ്ചയമായപ്പോള്‍ സിക്രട്ടറി മൈക്ക്  കയ്യിലെടുത്തു കൊണ്ട് പറഞ്ഞു.

"പ്രിയപ്പെട്ട നാടുകാരെ ,നമ്മുടെ എം എല്‍ എ നിലവിളക്ക് കത്തിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ചത് കൊണ്ട്  നമ്മുടെ നാടിന്റെ  പ്രിയപ്പെട്ട എഴുത്തുകാരന്‍ ശ്രീ അബു സത്താര്‍ ഈ വായനശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കണം എന്ന് അപേക്ഷിക്കുന്നു....."

ജനങ്ങള്‍ക്കിടയില്‍ നിന്നും ഒരു ആരവം ഉണ്ടായി.ഉദ്ഘാടനം കഴിയുംവരെ അവര്‍ കയ്യടിച്ചു കൊണ്ടിരുന്നു.അപമാനിതനായി പുറത്തേക്ക് ഇറങ്ങിയ എം എൽ  എ യെ നാട്ടുകാർ കൂവി വിളിച്ചു .ജനങ്ങളിൽ നിന്നും വോട്ടു  വാങ്ങി ജയിച്ചാൽ മാത്രം പോര അവരുടെ ക്ഷേമം കൂടി അന്വേഷിക്കണം എന്ന് അയാൾക്ക്‌ അപ്പോൾ തോന്നിയിരിക്കുമോ ?ആവോ ?

പിന്തുണയ്ക്കുന്ന ജനമാണ്  അയാളുടെ ശക്തി എന്നറിയാമെങ്കിലും  മതവും രാഷ്ട്രീയവും  തന്നെ എപ്പോഴും പിന്തുണക്കും എന്ന് കരുതിയതായിരുന്നു അയാൾക്ക് പറ്റിയ തെറ്റ്.ഇന്ന് പല നേതാക്കളുടെയും ന്യുനതയും ഇതുതന്നെ.ജനത്തിന്റെ മനസ്സ് ഒന്ന് മാറിയാൽ താഴെ വീഴുന്നതാണ് തന്റെ കസേര എന്ന് അറിയാവുന്നവർ അത് കൊണ്ട് തന്നെ നല്ലതുപോലെ അവരുടെ ക്ഷേമം കാക്കുവാൻ പ്രയത്നിക്കുന്നു.അത്തരകാർക്ക്  വിജയമായിരിക്കും പരാജയത്തെകാൾ  കൂടുതൽ രുചിക്കുവാൻ കഴിയുക.എല്ലാ ജനനേതാക്കളും അങ്ങിനെ ചിന്തിച്ചിരുന്നുവെങ്കിൽ നമ്മുടെ നാട് എന്നെ നന്നായേനെ ..അല്ലെ ?

-പ്രമോദ് കുമാർ .കെ.പി
കാര്‍ടൂണ്‍ :ഗൂഗിള്‍







Saturday, July 27, 2013

ഉപദേശം



നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വലിയ ഉപദ്രവമായ എപ്പോഴും തർക്കുത്തരംമാത്രം പറയുന്ന സാബുവിനെ പള്ളിയിലച്ചൻ ഉപദേശിക്കുകയാണ്

"സാബു നീ കുടിക്കരുത് "
"എന്താ കുടിച്ചാൽ ?"

"സാബു നീ കഞ്ചാവ് വലിക്കരുത് "
"എന്താ വലിച്ചാൽ ?"

"സാബു നീ കെട്ട്യോളയെയും മക്കളെയും തല്ലരുത് "
"എന്താ തല്ലിയാൽ ?"

"സാബു നീ നാട്ടുകാരെ ഇങ്ങനെ ഉപദ്രവിക്കരുത് "
"എന്താ ഉപദ്രവിച്ചാൽ ?"

" അവർ നിന്നെ തല്ലികൊല്ലും"
"എന്താ കൊന്നാൽ ?'

"അവർക്ക് പുണ്യം കിട്ടും മറ്റുള്ളവർക്ക് സമാധാനവും .."

അതുവരെ സാബുവിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാതിരുന്ന അച്ഛന്റെ ഈ മറുപടികേട്ട് സാബുവിന്റെ തല താണുപോയി.


കഥ :പ്രമോദ് കുമാർ.കെ.പി 

Friday, July 26, 2013

ആരാണ് മണ്ടന്‍ -3

മനസ്സില്‍ ഇപ്പോഴും ഒരു ചോദ്യം ഇരുന്നു വിയര്‍ക്കുന്നു .ആരാണ് മണ്ടന്‍ ?നമ്മുടെ ചങ്ങാതിയോ അതോ നാട്ടുകാരോ?അവന്റെ ചില കഥകള്‍ അറിഞ്ഞാല്‍ അവന്‍ മണ്ടനാണ് എന്ന് തോന്നും പക്ഷെ അവന്റെ ഇന്നത്തെ നിലയും  വിലയും അളന്നാല്‍ ആരാണ് മണ്ടന്‍ ?ഹോ ..വയ്യ ..

പത്താം ക്ലാസ്സ്‌ പരീക്ഷയുടെ റിസള്‍ട്ട്  വന്നപ്പോള്‍ മണ്ടന്‍ തുള്ളിച്ചാടി.അവനു നല്ല മാര്‍ക്ക്‌ ഉണ്ട് ."ഗവര്‍മെന്റിന് പോലും വേണ്ടാത്ത ഗവര്‍മെന്റ് സ്കൂളില്‍ "(അതെ .വിനീത് ശ്രീനിവാസന്‍ പറഞ്ഞ അതെ സ്കൂള്‍ )പഠിക്കുന്ന അവനു ഇത്ര മാര്‍ക്ക്‌ കിട്ടുമെന്ന് അവനോ വീട്ടുകാരോ അവന്റെ ടീച്ചര്‍മാരോ പ്രതീക്ഷിച്ചില്ല.അതുവരെയുള്ള അവന്റെ നിലവാരം വെച്ച് അവനെ തോല്‍വി പട്ടികയിലാണ് എല്ലാവരും ഉള്‍പ്പെടുത്തിയത്.അതോടെ അവനു കോളേജില്‍ പഠിക്കണം എന്ന മോഹം കലശലായി .അവന്‍ ഒന്ന് രണ്ടു കോളേജില്‍ പോയി ആപ്ലിക്കേഷന്‍ ഫോറം വാങ്ങി വന്നു .ഞാനും അത്തവണ പത്താം ക്ലാസ്സ്‌ പാസായതാണ്.നമ്മള്‍ ഫോറം പൂരിപ്പിക്കാന്‍ തുടങ്ങി.ആദ്യമായാണ് ഇംഗ്ലിഷ് മാത്രമുള്ള ഒരു ഫോറം കാണുന്നതും പൂരിപ്പിക്കുന്നതും . ഒരു സ്ഥലത്ത്  നിങ്ങളുടെ മദര്‍ ടങ്ങ്  (മാത്ര ഭാഷ )എന്താണെന്ന് പൂരിപ്പിക്കണം.എനിക്ക് ആ സമയത്ത് അത് എന്താണെന്ന് അറിയില്ല .കേട്ടിട്ടുപോലും ഇല്ല .ഞാന്‍ അവനോടു ചോദിച്ചു

"അതെന്താട ഈ മദര്‍ ടങ്ങ് ?'

"എടാ അത് നിനക്കറിയില്ലേ ...കഷ്ട്ടം...വലിയ പഠിപ്പുകാരനാണ് പോലും ... നിന്റെ മാതാവ് നിന്നെ വിളിക്കുന്ന പേര് .അത്ര തന്നെ .കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ .അമ്മയുടെ നാവു കൊണ്ട് വിളിക്കുന്നത്‌  എന്ന് .ഞാന്‍ 'ഷംസു 'എന്നാ എഴുതിയത് ."

സംശയം തോന്നിയത് കൊണ്ട് ഞാന്‍ അവന്റെ ഫോറം വാങ്ങി നോക്കി .സത്യം അവന്‍ വീട്ടില്‍ അവന്റെ ഉമ്മ വിളിക്കുന്ന പേരാണ് എഴുതിയത്."ഷംസു ".പക്ഷെ അതിനു മുകളില്‍ എഴുതിയത് കണ്ടപ്പോള്‍ ഞാന്‍ വാ പൊളിച്ചു പോയി.
സെക്സ്  എന്താണ്  എന്ന് പൂരിപ്പിക്കേണ്ട ഇടത്ത് അവന്‍ താല്പര്യം ഇല്ല (not interested )എന്ന് പൂരിപ്പിചിരിക്കുന്നു.അതോടെ ഞാന്‍ പൂരിപ്പിക്കുന്നത് നിര്‍ത്തി.ആരോടെങ്കിലും ചോദിച്ചിട്ട് ആകാം എന്ന് കരുതി.


ആയിടക്ക്  നമ്മുടെ നാട്ടിലെ അമ്മുഅമ്മ കിണറ്റില്‍  വീണു മരിച്ചു.അവന്റെ തൊട്ടു അപ്പുറത്തെ വീടാണ്.അതായത് അയല്‍വാസി  .ഷംസു  തന്റെ കൂട്ടുകാരെ ഒക്കെ അവരുടെ ജോലി സ്ഥലത്ത് വിളിച്ചു കാര്യം പറഞ്ഞു.വിവരം അറിഞ്ഞ എല്ലാവരും എത്തി.ശവം ആശുപത്രിയില്‍ നിന്ന് വന്നപ്പോള്‍ നമ്മള്‍ ഒക്കെ അവിടെ തമ്പടിച്ചു.ആരൊക്കെയോ വരാന്‍ ഉള്ളത് കൊണ്ട്  കുറച്ചു സമയം കൂടി കാത്തുനില്‍ക്കുകയാണ്.അപ്പോള്‍ ഷംസുവിന്റെ മൊബൈലില്‍ ഒരു ഫോണ്‍ വന്നു .
"ഹലോ ഷംസു ഞാന്‍ ശ്രീജിയ ....ശവം ദഹിപ്പിച്ചോ  ?"
"ഇല്ല കുറച്ചു കഴിയും ...ആരോ വരാനുണ്ട്  പോലും "
"കുളിപ്പിക്കലോക്കെ കഴിഞ്ഞോ ?"
"നീ എന്താ പൊട്ടാ പറയുന്നത് ...കിണറ്റില്‍ വീണു മുങ്ങി മരിച്ചിട്ട് ഇനി എന്തിനാ കുളിപ്പിക്കുന്നത് .അല്ലേലും അമ്മുഅമ്മക്ക്  രണ്ടു നേരം കുളിച്ചാല്‍ വലിവ് കൂടും "

അവന്റെ സംസാരം കേട്ട്  മരണവീട് എന്നുപോലും ഓര്‍ക്കാതെ നമ്മളോട് ചിരിച്ചു പോയി.

ആയിടക്ക് നമ്മുടെ സുഹൃത്തായ സതീഷിന്റെ അച്ഛന്‍ മരിച്ചു.കുറച്ചുകാലമായി വയ്യാതെ കിടപ്പിലായിരുന്നു.സതീഷ്‌ ഗള്‍ഫില്‍ ആണ്.അത് കൊണ്ട് തന്നെ നമ്മുടെ കൂട്ടുകാര്‍ ആയിരുന്നു സഹായത്തിനൊക്കെ.അവനെ വെയിറ്റ് ചെയ്യേണ്ട എന്ന് പറഞ്ഞത് കൊണ്ട് ശവമടക്ക് ഒക്കെ കഴിഞ്ഞു രാത്രി വളരെ വൈകിയാണ് സതീഷ്‌ വന്നത്.അവനു ലീവ് കുറവായത് കൊണ്ടും  പെട്ടെന്ന് തന്നെ മടങ്ങി പോകേണ്ടത് കൊണ്ടും മരണാനന്തര ചടങ്ങുകള്‍ ഒക്കെ വേഗം നടത്തുവാന്‍ തീരുമാനമായി.പക്ഷെ ആ ദിവസം നമ്മുടെ ഷംസുവിനെ അവിടൊന്നും കണ്ടില്ല.സതീഷും അന്വേഷിച്ചു.അവന്റെ വീട്ടിലൊക്കെ പോയെങ്കിലും അവന്‍ കാലത്തുതന്നെ എവിടേക്കോ പോയി എന്നാണ് അറിഞ്ഞത്.പിറ്റേന്ന് അവനെ കണ്ടപ്പോള്‍ നമ്മള്‍ കൂട്ടുകാര്‍ അന്വേഷിച്ചു
"നീ എന്തു  പണിയാ കാണിച്ചത് ?സതീഷിന്റെ വീട്ടില്‍ അവന്റെ അച്ഛന്റെ ആവശ്യത്തിന് വരാതെ ..?

"അവന്‍ എന്നെ വിളിച്ചില്ല ...നമ്മുടെ ഉപ്പയും മരിക്കും എന്ന് അവനോടു പറഞ്ഞേക്കു "

സതീഷ്‌  അവനെ വിളിക്കത്തതുകൊണ്ട് (സതീഷ്‌ വിട്ടുപോയതായിരുന്നു )അവന്റെ പ്രതികരണം ഇങ്ങിനെ ആയിപോയി.



കാലം കുറെ കഴിഞ്ഞു അവന്റെ ഉപ്പ മരിക്കുമ്പോള്‍ ആശുപത്രിയിലും വീട്ടിലും ഒക്കെ എല്ലാ സഹായവും ചെയ്തു കൊടുത്തത് സതീഷ്‌ ആയിരുന്നു.ഗള്‍ഫില്‍ നിന്നും നമ്മുടെ മണ്ടന് വരാന്‍ പറ്റാത്ത സാഹചര്യത്തില്‍ പിന്നീടുള്ള എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ സതീഷ്‌ തന്നെ ആയിരുന്നു പ്രവർത്തിച്ചത്.


കഥ :പ്രമോദ്‌ കുമാര്‍ .കെ.പി


മണ്ടത്തരങ്ങളുമായി വീണ്ടും വരാം ....മണ്ടന്റെ പഴയ വിശേഷങ്ങള്‍ അറിയുവാന്‍ :

http://promodkp.blogspot.in/2012/12/blog-post.html
http://promodkp.blogspot.in/2013/07/2.html

Tuesday, July 23, 2013

പ്രാര്‍ഥനയും ശാപവും

ഇന്നലെ രാവിലെ ടി.വിയില്‍ വന്ന ഒരു വാര്‍ത്ത കണ്ടു നടുങ്ങി.വെള്ളകെട്ടില്‍ സ്കൂട്ടര്‍ മറിഞ്ഞു ഒരമ്മയും രണ്ടു കുട്ടികളും മരണപെട്ടു.അച്ഛന്‍ പരിക്കുകളോടെ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും ... രാത്രി രണ്ടുമണിക്കോ മറ്റോ ആണ് സംഭവിച്ചത്.ബന്ധുവീട്ടില്‍ നിന്നും നോമ്പ്തുറ കഴിഞ്ഞു മടങ്ങുമ്പോള്‍ ആയിരുന്നു അപകടം പോലും (പിന്നെ ഈ കഥ മാറി).പുലര്‍ച്ചെ ആയതിനാല്‍ രക്ഷ്പെടുത്തുവാന്‍ ആരുമില്ലത്തതാവാം കാരണം എന്ന്  ഞാനും ഭാര്യയും തമ്മിൽ പറഞ്ഞു .കുഞ്ഞു മക്കളെയും കൊണ്ട് പുലര്‍ച്ചെ ഈ മഴകാലത്ത് എങ്ങിനെ അവര്‍ക്ക് പോകുവാന്‍ തോന്നി എന്നും പരസ്പരം ചോദിച്ചു. .ഞാന്‍ ആ അച്ഛനുവേണ്ടി മനമുരുകി പ്രാര്‍ഥിച്ചു.ഒരു നിമിഷം കൊണ്ട് ഭാര്യയേയും മക്കളെയും നഷ്ട്ടപെട്ട ആ അച്ഛനായ ഭര്‍ത്താവിന്റെ ജീവനുവേണ്ടിയും ആ നടുക്കത്തില്‍ നിന്നും ആ മനുഷ്യൻ മുക്തനാകാൻ വേണ്ടിയും  ഞാന്‍ ദൈവത്തോട് യാചിച്ചു.


     ഇന്നലെ കുറെയേറെ ജോലികള്‍ ഉണ്ടായതിനാല്‍ പിന്നെ അതെപറ്റിയുള്ള വാര്‍ത്തകള്‍ ഒന്നും അറിഞ്ഞില്ല.രാത്രി വീട്ടില്‍ വന്നപ്പോള്‍ ഭാര്യ പറഞ്ഞത് കേട്ടായിരുന്നു രാവിലത്തെതിലും കൂടുതല്‍ ഞെട്ടിയത്.ആ അച്ഛനു പരിക്കൊന്നും ഇല്ലെന്നും കൊലപാതകം എന്ന് സംശയം തോന്നി പോലീസ് ചോദ്യം ചെയ്യുകയാണെന്നും..അയാള്‍ കൂസലില്ലാതെ ഇരിക്കുന്ന കുറെ ക്ളിപിംഗ് കാണിച്ചെന്നും...അതൊന്നും സത്യം ആയിരിക്കരുതെ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു .അല്ലെങ്കിലും ഒരു അച്ഛന് അങ്ങിനെയൊക്കെ ചെയ്യുവാന്‍ പറ്റുമോ ? ടി.വി യില്‍ ഇതില്‍ കൂടുതല്‍ ന്യൂസ്‌ ഒന്നും ഉറങ്ങുന്നതുവരെ വന്നില്ല.ഒക്കെ മാധ്യമസൃഷ്ടികള്‍ ആയിരിക്കുമെന്ന് കരുതി ഉറങ്ങാന്‍ കിടന്നു.അവരുടെ പണി തന്നെ ഇപ്പോൾ ആടിനെ പട്ടിയാക്കൽ ആണല്ലോ .അപ്പോഴും ആലോചന അവരെ കുറിച്ചായിരുന്നു ...പാവം അച്ഛന്‍ ..സംശയം മാത്രം ആണെങ്കില്‍ ആ നിരപരാധിയായ അച്ഛനോട്  പോലീസ് എന്ത് മറുപടി പറയും ?ഇതും ഒരു പീഡനം അല്ലെ ?മാനസികപീഡനം ...അതും ഭാര്യയും കുഞ്ഞുങ്ങളും മരിച്ച ഒരാളോട് ഇങ്ങിനെ ചെയ്യാമോ ?ഇപ്പോള്‍ അയാളുടെ മാനസികനില എങ്ങിനെ ആയിരിക്കും ? ഒന്നുകൂടി അയാള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു കിടന്നു.


ഇന്ന് വെളുപ്പിന് ന്യൂസ്‌ കണ്ടപ്പോള്‍ കാര്യം പ്രതീക്ഷിച്ചത് പോലെയല്ല എന്ന് മനസ്സിലായി.വേറെ കല്യാണം കഴിച്ചു സുഖിക്കുവാന്‍ വേണ്ടി ഭാര്യയെയും മക്കളെയും കൊന്ന നീചന്‍  ആയി മാറി ആ അച്ഛന്‍ എന്റെ മനസ്സില്‍..ഇന്നലെ ആര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചുവോ  അവനെ ഇന്ന് മനസ്സുകൊണ്ട് ശപിച്ചു.അവന്‍ പുഴുത്തു മരിക്കട്ടെ എന്നുപോലും വിചാരിച്ചു.മരിക്കണം അവന്‍ പുഴുത്തുതന്നെ ...രണ്ടാം വിവാഹം കഴിക്കുവാന്‍ ഭാര്യ തടസ്സം ആയപ്പോള്‍ അവരെയും അതിലുണ്ടായ കുഞ്ഞുങ്ങളെയും കൊന്ന ഇവനെ പിന്നെ എന്ത് ശപിക്കണം.പോലീസും കോടതിയും ജയിലും ഒക്കെയായി ഇവന്‍ കുറച്ചുനാള്‍ തടവില്‍ ആകും.പിന്നെ പുറത്തിറങ്ങും.ചിലപ്പോള്‍ അവന്‍ ഇപ്പോൾ ആഗ്രഹിച്ചതുപോലെ വേറെ ജീവിതവും തുടങ്ങും.അവന്‍ ജയിലില്‍ കിടന്നാല്‍ മാത്രം നീതി കിട്ടുമോ ആ പാവം കുഞ്ഞുങ്ങള്‍ക്കും അമ്മയ്ക്കും....?

നമ്മുടെ ഉള്ളില്‍ ദൈവവും ചെകുത്താനും ഉണ്ട് .അവരെ എങ്ങിനെ നിയന്ത്രിക്കുന്നു അതനുസരിച്ചാണ് നമ്മള്‍ ജീവിതത്തില്‍ വിജയിക്കുന്നത്..പക്ഷെ ഇപ്പോഴത്തെ കാര്യങ്ങള്‍ കാണുബോള്‍ ഇപ്പോള്‍ കൂടുതല്‍ പേരെയും നിയന്ത്രിക്കുന്നത് ചെകുത്താന്മാര്‍ ആണെന്ന് തോന്നുന്നു.അച്ഛനും അമ്മയും സഹോദരനും സഹോദരിയും ഒന്നും ഇന്നില്ല ...മനുഷ്യന്റെ ആക്രാന്തം അതൊക്കെ പേരിനു മാത്രമാക്കിയിരിക്കുന്നു.അമ്മയെയും സഹോദരിമാരെയും മകളെയും പോലും പീഡിപ്പിക്കുന്ന രാക്ഷസകുലം ആയി നമ്മുടെ മനസ്സ് മാറിയിരിക്കുന്നു.സ്വന്തം സുഖം അതിനുവേണ്ടി എന്തൊക്കെ ചെയ്യുവാന്‍ പറ്റുമോ അതൊക്കെ എത്ര വൃത്തികെട്ടതാണെങ്കിലും ചെയ്യാൻ നമുക്ക് ഒരു മടിയുമില്ല.പലരും മുഖംമൂടി അണിഞ്ഞു സമൂഹത്തിൽ നല്ലപിള്ള ചമഞ്ഞു നടക്കുകയും ചെയ്യുന്നു.

സ്വാര്‍ത്ഥമനസ്സുകള്‍ ആണ് ഇന്ന് വാഴുന്നത്,...ഞങ്ങള്‍ എന്നതില്‍ നിന്നും ഞാന്‍ എന്നതിലേക്ക് നമ്മളും സമൂഹവും മാറി ..ഇപ്പോള്‍ സ്വന്തം കാര്യം മാത്രം മതി ..അതിനുവേണ്ടി നമ്മൾ കൊള്ളരുതായ്മകൾ ചെയ്തു കൊണ്ടിരിക്കുന്നു.എല്ലാറ്റിനെയും നശിപ്പിച്ചുകൊണ്ട് നമ്മൾ പോകുന്നത് ഒരുതരം ആരാജകത്വത്തിലെക്കാണ്.....നമ്മളെ നമ്മൾ തന്നെ നശിപ്പിക്കുന്ന ഒരു വല്ലാത്ത അവസ്ഥയിലേക്ക് ....മനുഷ്യകുലം മുടിയാൻ പോകുന്നു ...രാക്ഷസകുലം പുനർജനിക്കുന്നു..

-പ്രമോദ് കുമാർ.കെ.പി 

Friday, July 19, 2013

ചൂതാട്ടം

മലേഷ്യയിലെ എന്റെ പ്രവാസകാലം.ജീവിതത്തില്‍ കിട്ടിയ നല്ല ഒരു കാലം.എല്ലാ അവധി ദിവസങ്ങളിലും കൂട്ടുകാര്‍ ഒത്തു ചേരും.അങ്ങിനെ കാര്യങ്ങള്‍ ഒക്കെ അനുകൂലമായാല്‍ ചെറിയ ഒരു ട്രിപ്പ്‌ ഒക്കെ നടത്തും.ഇരുനൂറും മുന്നൂറും കിലോമീറ്റര്‍ അകലെ കിടക്കുന്ന സുഹൃത്തുക്കളെ വല്ലപ്പോഴും സന്ദര്‍ശിക്കും.ഇല്ലെങ്കില്‍ ഗെന്റിംഗ് ഹൈലാന്‍ഡില്‍ പോകും.


മലേഷ്യയിലെ എന്നല്ല സൗത്ത്‌ ഈസ്റ്റ്‌ ഏഷ്യയിലെ വലിയ ചൂതാട്ട കേന്ദ്രമാണ് അത്.മുസ്ലിം രാഷ്ട്രമായ ഇവിടെ ഇങ്ങിനെ ഒരു ചൂതാട്ട കേന്ദ്രം വിരോധാഭാസം ആണെങ്കിലും സാമ്പത്തികമായി വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന അവിടെയുള്ള  പൌരന്മാര്‍ ആയ ചീനന്‍മാര്‍ക്ക്  ഇതില്ലാതെ വയ്യ.ഗവര്‍ണ്മെന്റിന് അവരെ വെറുപ്പിക്കാനും വയ്യ .സമ്പത്തിന്റെ കൂടുതല്‍ ഭാഗം അവരുടെ കയ്യിലാണ്. അവര്‍ക്ക് അവരുടെ ജീവിതം ആസ്വദിക്കുവാനുള്ളതാണ് .ആഴ്ചയില്‍ അഞ്ചു ദിവസം എല്ലുമുറിയെ പണിയെടുക്കും പിന്നത്തെ രണ്ടു ദിവസം ആസ്വാദനം .അത് ചിലപ്പോള്‍ കാമുകിയുമായി ഔട്ടിംഗ് ആകാം.അല്ലെങ്കില്‍ ഇതുപോലത്തെ ചൂതാട്ട കേന്ദ്രത്തിലും ആകാം. ഈ ഒരു ചൂതാട്ടകേന്ദ്രത്തില്‍ നിന്നും ദിവസേന വലിയ ഒരു വരുമാനം സര്‍ക്കാരുകള്‍ക്കും കിട്ടും.അങ്ങിനെ ചൂതാടാന്‍ ആരും എത്തിപെടരുത് എന്നത് കൊണ്ടോ എന്തോ ഇത് അനുവദിച്ചിരിക്കുന്നത്  സമുദ്രനിരപ്പില്‍ നിന്നും വളരെ ഉയരത്തിലുള്ള ഒരു മലയുടെ മുകളില്‍ ആണ്.ചുറ്റും ഘോരവനങ്ങളും..എന്നിട്ടും ഇപ്പോള്‍ കൂടുതല്‍ പേര്‍ പോകുന്ന സ്ഥലമായി ഇത് മാറി 
.

വലിയ വാഹനങ്ങള്‍ പത്തു കിലോമീറ്ററോളം താഴെവരെയേ ചെല്ലൂ .പിന്നെ അവിടുന്ന് കേബിള്‍ കാറില്‍ മുകളില്‍ എത്തണം.അവിടേക്ക് പോകുന്നവര്‍ പലരും കേബിള്‍ കാറില്‍ കൂടി മുകളില്‍ എത്തുവാന്‍ ആണ് ഇഷ്ടപെടുക ...കാടിന് മുകളില്‍ കൂടിയുള്ള ആ യാത്ര നല്ല ഒരു അനുഭവം കൂടിയാണ്.പക്ഷെ നമ്മള്‍ക്ക് കാറില്‍ തന്നെ മുകളില്‍ എത്തണം.കാരണം ഈ പ്രകൃതിസൌന്ദര്യം ഒക്കെ കുറെ വര്‍ഷങ്ങള്‍ ആയി ആസ്വതിച്ചതാണ്..നമ്മുടെ ലക്‌ഷ്യം ചൂതാട്ടം മാത്രമാണ്. പല സ്ഥലത്തുനിന്നും  മാത്രമല്ല പല  രാജ്യക്കാരും ഇവിടെ വന്നു കളിക്കും .നേടും നഷ്ട്ടപെടുത്തും .

  വെറും ചൂതാട്ട കേന്ദ്രം മാത്രമല്ല അത് .സിറ്റി  ഓഫ്  എന്റര്‍റ്റിന്‍ന്മേന്റ്റ്‌  എന്ന് കൂടി പേര്‍ ഉണ്ട്.ആ മലക്ക് മുകളില്‍ നല്ല ഒരു ടൌണ്‍ ഉണ്ട്.നക്ഷത്ര ഹോട്ടല്‍ ഉണ്ട് ,പബ്‌ ഉണ്ട് .ബാങ്ക് ഉണ്ട് ..കൂടാതെ വാട്ടര്‍ തീം പാര്‍ക്കും കിഡ്സ്‌ വേള്‍ഡ് ഗെയിം സെന്റര്‍  ഒക്കെ ഉണ്ട്.എല്ലായ്പ്പോഴും  കുളിര്‍മാത്രം ഉള്ള അവിടെ ധാരാളംപേര്‍ സന്ദര്‍ശകര്‍ ആയി ചെല്ലുന്നു.ശരിക്ക് നമ്മുടെ ഊട്ടിയിലെ തണുപ്പ് .അത് കൊണ്ട് തന്നെ കുലാലംപൂരിനടുത്തുള്ള  (തലസ്ഥാനം )ഉള്ള ഒരു ഫാമിലി എന്ജോയ്‌ ചെയ്യാന്‍ ആദ്യം തിരഞ്ഞെടുക്കുക ഈ ഹൈലാന്‍ഡ്‌ തന്നെയാണ്.പലരും ഫാമിലിയെ തീം പാര്‍ക്കില്‍ വിട്ടു ചൂതാട്ടത്തിന് പോകും.കിട്ടിയവരെക്കാള്‍ നഷ്ട്ടപെട്ടവര്‍ ആണെങ്കിലും അവിടേക്കുള്ള തിരക്ക് മാത്രം കുറയില്ല.ശനി ,ഞായര്‍ മറ്റു അവധി ദിവസങ്ങളില്‍ അവിടെ ഭയങ്കര തിരക്ക് ആയിരിക്കും.സ്വന്തം രാജ്യത്തില്‍ മലയ്‌ പൌരന്മാര്‍ക്ക് പോകാന്‍ പറ്റാത്ത  ഒരേ ഒരു സ്ഥലം കൂടിയാണ് അത്.ചൂതാട്ടം അവര്‍ക്ക് ഹറാം ആയതുകൊണ്ട് അവിടേക്ക് പ്രവേശനം ഇല്ല.

അങ്ങിനെ ആ ആഴ്ചത്തെ ട്രിപ്പ്‌ നമ്മള്‍ അവിടേക്ക് ആക്കി.അങ്ങിനെ മൂന്നാല് കാറില്‍ നമ്മള്‍ രാവിലെ തന്നെ പുറപ്പെട്ടു.സുഹൃത്തും ഫാമിലിയും ഞാനും ആയിരുന്നു ഒരു കാറില്‍ .എന്റെ ഫാമിലി ആ സമയത്ത് നാട്ടിലായതിനാല്‍ ഞാന്‍ ഒറ്റത്തടി.നല്ല ഒരു യാത്ര ആയിരുന്നു.എത്തിയ ഉടനെ സ്ത്രീകളെയും കുട്ടികളെയും ഒക്കെ തീം പാര്‍ക്കില്‍ വിട്ടു ഞങ്ങള്‍ ചൂതാട്ടം ആരംഭിച്ചു.കുട്ടികളെ ഗാബ്ലിംഗ്  ചെയ്യുന്ന സ്ഥലത്ത് കയറ്റാത്തത് കൊണ്ട് ശ്രീമതിമാര്‍ അവിടേക്ക് വരാന്‍ വാശി പിടിക്കില്ല. അവര്‍ക്ക് തീം പാര്‍ക്കിലെ ഊഞ്ഞാലും വെള്ളവും ഒക്കെ മതി.അത് കൊണ്ട് തന്നെ നമ്മുടെ പണം പോകുന്നതും വരുന്നതും അവര്‍ അറിയില്ല. ഉപദേശിക്കാനും ഉണ്ടാവില്ല.അന്ന്  ഏതാണ്ട് അമ്പതിനായിരം രൂപക്കടുത്തു നമ്മള്‍ രണ്ടുപേര്‍ക്കും കൂടി നേടുവാന്‍ കഴിഞ്ഞു..അതിന്റെ ത്രില്ലില്‍ ആയിരുന്നു ഞങ്ങള്‍.

അത് കൊണ്ട് തന്നെ അന്ന് അവിടെ തങ്ങി പിറ്റേന്ന് വരുവാനായിരുന്നു പ്ലാന്‍ .പക്ഷെ വൈകുന്നേരം ആയതോടെ സുഹൃത്തിന്റെ മോന് പനി തുടങ്ങി.രാത്രി അവിടെ തങ്ങിയാല്‍ പനി കൂടും എന്നതിനാല്‍ നമ്മള്‍ മാത്രം മലയിറങ്ങാന്‍ തീരുമാനിച്ചു ..അങ്ങിനെ നമ്മുടെ കാര്‍ മാത്രം സന്ധ്യയോടെ മല ഇറങ്ങി.അവനു മോന്റെ  പനി ടെന്‍ഷന്‍ കൊടുത്തുവെങ്കിലും കിട്ടിയ പണം അവനെ സന്തോഷിപ്പിച്ചിരുന്നു.ആദ്യമായിട്ടാണ് ഇത്ര വലിയ തുക കിട്ടുന്നതും.കാര്‍ നല്ല സ്പീഡില്‍ ഇറക്കം ഇറങ്ങുകയാണ്.ഒരു ഭാഗത്ത്‌ കാടും മറുഭാഗത്ത്‌ മുകളിലേക്കുള്ള റോഡും ആണ്.നമ്മള്‍ തമാശയും ഗോസിപ്പും ഒക്കെ പറഞ്ഞു കുത്തനെയുള്ള  മല ഇറങ്ങുകയാണ്.മുന്നിലും പിന്നിലും വാഹനങ്ങള്‍  ഉണ്ട് .എന്നാലും റോഡില്‍ സാധാരണ പോലെ അത്ര തിരക്കില്ല .പെട്ടെന്ന് സ്വിച്ചു ഇട്ടതുപോലെ അവന്റെ സംസാരം നിന്നു...ഞാന്‍ നോക്കുമ്പോള്‍ അവന്‍ വിയര്‍ക്കുന്നു ..വെപ്രാള പെടുന്നു ..എന്തൊക്കെയോ ചെയ്യുന്നു...ചെയ്യാന്‍ ശ്രമിക്കുന്നു `



"എന്താട "

അവന്‍ ചൂണ്ടു വിരല്‍ കൊണ്ട്  മിണ്ടല്ലേ എന്ന് ആഗ്യം കാട്ടി പിന്നെ ഒന്നുമില്ല എന്നര്‍ത്ഥത്തില്‍ തലയാട്ടി.അവന്‍ പതിയെ കണ്ണാടിയിലൂടെ പിറകിലേക്ക് നോക്കി.അവന്റെ ഭാര്യയുംമോനും ഉറങ്ങുകയാണ്.അത് കണ്ട അവന്‍ എന്നെ അടുത്തേക്ക്‌ വിളിച്ചു പതിയെ എന്റെ ചെവിയില്‍ പറഞ്ഞു 

"ബ്രേക്ക്‌ കിട്ടുന്നില്ല "

ഞാന്‍ ഞെട്ടി .എന്റെ ഉള്ളൊന്നു കാളി.വായില്‍ നിന്നും വന്നേക്കാവുന്ന ശബ്ദം ഞാന്‍ കഷ്ട്ടപെട്ടു പിടിച്ചു നിര്‍ത്തി.എന്ത് ചെയ്യും ?.റോഡില്‍ വാഹനങ്ങള്‍ കൂടി വന്നു ..ഒരേ സ്പീഡില്‍ പോകാന്‍ കഴിയുന്നത് കൊണ്ട് ഇപ്പോള്‍ പ്രശ്നം ഇല്ല .സ്പീഡ്‌ കുറയ്ക്കുമ്പോള്‍ പിന്നില്‍ നിന്നും ഹോണ്‍ ശബ്ദം ഉയരും .പെട്ടെന്ന്  നിര്‍ത്തേണ്ട ആവശ്യം വന്നാല്‍..?.ഒരു ആക്സിടെന്റ്റ്‌ ഉറപ്പിച്ചു .മരണം വട്ടമിട്ടു പറക്കുന്നതായി അനുഭവപ്പെട്ടു.നാട്ടിലെ ഭാര്യയും മകനും ..അച്ഛനും അമ്മയും ഒക്കെ മനസ്സിലൂടെ  മുന്നില്‍ എത്തി.സകല ദൈവത്തെയും വിളിച്ചു രക്ഷിക്കണേ എന്ന് അപേക്ഷിച്ചു .



അവനെ നോക്കുമ്പോള്‍ അവനും വല്ലാത്ത ഒരു സ്ഥിതിയില്‍ ആണ് .അവന്‍ ഇടക്കിടക്ക്  ബ്രേക്ക്‌ ചവിട്ടി ടെസ്റ്റ്‌ ചെയ്യുന്നുണ്ട്.ഒരു മിറക്കിള്‍ മാത്രം ആണ് നമ്മുടെ പ്രതീക്ഷ...പൊടുന്നനെ പുറത്തു നിന്നും വന്ന വെളിച്ചം എന്റെ കണ്ണില്‍ എന്തോ ഉടക്കി.പെട്ടെന്ന് തന്നെ മൊബൈലിലെ ടോര്‍ച് ഓണ്‍ ചെയ്തു ഞാന്‍ ബ്രേക്ക്‌ ഉള്ള സ്ഥലം നോക്കി.അപ്പോഴാണ്‌ ഒരു കുളിര്‍കാറ്റു മനസ്സിലൂടെ കടന്നു പോയത്.ഞാന്‍ തന്നെ കുനിഞ്ഞു കഷ്ട്ടപെട്ടു ബ്രേക്കിനടിയില്‍ നിന്നും അത് വലിച്ചെടുത്തു ...ഒരു പെപ്സിയുടെ ബോട്ടില്‍ ആയിരുന്നു അത്.പിന്നില്‍ നിന്നും ഉരുണ്ടു വന്ന അത് ബ്രേക്കിനടിയില്‍ പെട്ട്  കിടക്കുകയായിരുന്നു.അത് കൊണ്ടായിരുന്നു ബ്രേക്ക്‌  കിട്ടാതിരുന്നത് .വീതികൂടിയ സ്ഥലം എത്തിയപ്പോള്‍ അവന്‍ റോഡില്‍ നിന്നും മാറി വണ്ടി ചവുട്ടി നിര്‍ത്തി.നമ്മള്‍ അന്നെരമാണ് ശ്വാസം വിട്ടത്.പിന്നെ പൊട്ടിച്ചിരിച്ചു ...അത് കേട്ട് അവന്റെ ഭാര്യയും മോനും  എഴുനേറ്റു.കുഞ്ഞു ചിനുങ്ങാന്‍ തുടങ്ങി .ഉറക്കം നഷ്ട്ടപെട്ട ദേഷ്യത്തോടെ അവള്‍  ചോദിച്ചു 

"രണ്ടിനും വട്ടായി പോയോ "

നമ്മള്‍ ഒന്നും മിണ്ടിയില്ല .വെറുതെ ചിരിച്ചു കാണിച്ചു.അവര്‍ കുഞ്ഞിനെ ഉറക്കിയ ശേഷം വീണ്ടും ഉറക്കത്തിലേക്ക് കടന്നു.

പിന്നെ ഇതേ പറ്റി ഓരോ കാര്യങ്ങള്‍ പറഞ്ഞു നമ്മള്‍ വീട്ടിലെത്തി.അവിടുന്ന് പിരിയും മുന്നേ ഞാന്‍ ചോദിച്ചു 

"എപ്പോഴാനെടാ പണം കിട്ടിയതിന്റെ പാര്‍ട്ടി നമ്മള്‍ നടത്തുന്നത് ?"

"അത് പോയി മോനെ ..മരണം മുന്നില്‍ കണ്ടപ്പോള്‍ ഞാന്‍ അത് പുതുരായയിലെ (അവിടുത്തെ ഒരു സ്ഥലം..അവിടെ ഗണപതി കോവില്‍ ഉണ്ട് .. )ഗണപതിക്ക്  നേര്‍ന്നു.അന്നേരം മറ്റൊന്നും ആലോചിച്ചില്ല .നമ്മുടെ ജീവനുവേണ്ടി മാത്രം യാചിച്ചു.നീയും വരണം അടുത്താഴ്ച നമുക്ക് ഒന്നിച്ചുപോയി കൊടുക്കാം."

തിരിഞ്ഞു നടക്കുമ്പോള്‍ പണ്ട് എനിക്ക് എവിടുന്നോ കിട്ടിയ ഉപദേശം ആണ് മനസ്സില്‍ മിന്നി മറഞ്ഞത് 

"നല്ല വഴിയിലൂടെ മാത്രം സബാദിക്കുക.. അര്‍ഹമല്ലാത്തതോന്നും ആഗ്രഹിക്കരുത് ..കൈവശ പ്പെടുത്തരുത് .അങ്ങിനെ ലഭിച്ചാല്‍ തന്നെ അത് ദീര്‍ഘകാലം നിലനില്‍ക്കില്ല ."

സത്യമല്ലേ ...നമ്മള്‍ നേടിയെന്നു തോന്നുന്ന ആ പണം എത്രപേരുടെ കണ്ണുനീരും കഷ്ട്ടപാടുമായിരിക്കും ...എത്രപേരുടെ ശാപം ആയിരിക്കും ..ദൈവം തന്നത് ദൈവം തന്നെ തിരിച്ചെടുത്തു ...ദൈവത്തിനു ചൂതാടാനുള്ള കരുക്കള്‍ ഈ നമ്മള്‍ ...അങ്ങിനെ കരുതാം 

എന്നാലും നൂറു രൂപ പോലും വിലയില്ലാത്ത എന്റെ പെപ്സി ബോട്ടിലെ ...നീ അടിച്ചെടുത്തത് നമ്മുടെ അര ലക്ഷമാണ് ...അതോടെ ഞാന്‍ പെപ്സിയെ വെറുത്തു ...ഇപ്പോള്‍ പെപ്സി ബോട്ടില്‍ കാണുന്നത് തന്നെ കലിയാണ് ..

ജീവിതത്തില്‍ നിന്നും :  പ്രമോദ്‌ കുമാര്‍ .കെ.പി 



Saturday, July 6, 2013

അകന്നു പോയ സ്നേഹവാല്‍സല്യം


ദുഃഖം തളംകെട്ടി നില്‍ക്കുന്ന അവളുടെ മുഖത്ത് നോക്കുമ്പോള്‍ തന്നെ അയാള്‍ക്ക്‌ വിഷമം തോന്നുന്നു.അവന്‍ പോയതില്‍ പിന്നെ ശരിക്ക് അവള്‍ ഉറങ്ങിയിട്ടില്ല എന്തിനു കാര്യമായി ഭക്ഷണം കഴിച്ചിട്ട് തന്നെ രണ്ടു ദിവസങ്ങള്‍ ആയി .അന്ന് മുതല്‍ ഓരോ ബന്ധു വീടുകളില്‍ കയറിയിറങ്ങുകയാണ് രണ്ടു പേരും..അവന്‍ അവിടെ എങ്ങാനും പോയിട്ടുണ്ടോ എന്നറിയാന്‍.ഇന്നത്തെപോലെ ഫോണ്‍ വ്യാപകമായിട്ടില്ലാത്ത കാലമാണ്.ഒരു വിവരം പെട്ടെന്ന് അറിയണം എന്നുണ്ടെങ്കില്‍ പോയി തന്നെ തിരക്കണം.മലബാറിനുള്ളിലുള്ള  ബന്ധുക്കള്‍ മാത്രമേ രണ്ടു പേര്‍ക്കും ഉള്ളൂ ..ഇപ്പോള്‍ തന്നെ പലരുടെയും വീട്ടില്‍ പോയി ..അതും അവന്‍ പോകും എന്നുറപ്പുള്ള വീടുകളില്‍ ഒക്കെയും ..പിന്നെ ഒരു പ്രതീക്ഷയുടെ പുറത്തു മറ്റിടങ്ങളിലും ..പക്ഷെ അവന്‍ അവിടെ എവിടെയും ചെന്നിട്ടില്ല ...ബസ്‌ സ്റ്റാന്റ് ,റെയില്‍വേ സ്റ്റേഷന്‍ ഒക്കെയും  നോക്കി കൂടാതെ നഗരത്തിലെ പല ഹോട്ടലിലും കയറി ഇറങ്ങി.ചാടി പോകുന്ന മക്കള്‍ അധികവും ആദ്യം  നോക്കുക കുറച്ചു പണം ഉണ്ടാക്കാനാണ്.അതിനു അവര്‍ക്ക് എളുപ്പം ജോലി കിട്ടുക ഹോട്ടലില്‍ ആണ് താനും.
എല്ലാ ബന്ധു വീട്ടില്‍ നിന്നും ഒരേ ചോദ്യം കൊണ്ടാണ് സ്വാഗതം ചെയ്തത്.

 "എന്തെ മോനെ കൊണ്ടുവന്നില്ല ?"

അത് കേള്‍ക്കുമ്പോള്‍ തന്നെ അവളുടെ മുഖം മങ്ങും .പക്ഷെ പുറത്തു കാണിക്കാതെ അവള്‍ പിടിച്ചു നില്‍ക്കും.എന്തെങ്കിലും കള്ളം പറയും .അവളെ സമ്മതിക്കണം .ഇത്രയും ദുഃഖം ഉള്ളിലൊതുക്കി അവരോടു കളി തമാശ പറയുന്നതും വിശേഷങ്ങള്‍ പങ്കു വെക്കുന്നതുമൊക്കെ കാണുമ്പോള്‍ അയാളുടെ ഉള്ളില്‍ തീ ആളി കത്തുകയാണ്.നെഞ്ച് എരിയുകയാണ് .പക്ഷെ ആ വീട്ടില്‍ നിന്നുമിറങ്ങിയാല്‍ അവള്‍ പൊട്ടി പൊട്ടി കരയും .എന്ത് പറഞ്ഞാണ് അവളെ ആശ്വസിപ്പിക്കുക .
 .
.

"അവിടെയും ഇല്ലല്ലോ ചേട്ടാ ..നമ്മുടെ മോന്‍  പിന്നെ അവന്‍ എവിടെ പോയി ?"

"അവന്‍ വരും ...നീ സമാധാനിക്കു .." അത്രയുമേ അയാള്‍ക്ക്‌ പറയാന്‍ കഴിഞ്ഞുള്ളൂ .

ചെറിയ ഒരു വഴക്കാണ് എല്ലാറ്റിനും കാരണം .അപ്പുറത്തെ വീട്ടിലെ ആഷിക്കിന്റെതുപോലെ ഒരു സൈക്കിള്‍ അവനും വേണം .മാസാമാസം ചിലവുകള്‍ തന്നെ കഷ്ട്ടിച്ചു കൊണ്ട് പോകുന്ന അയാള്‍ക്ക്‌ അത് നിറവേറി കൊടുക്കുവാന്‍ കഴിയില്ലായിരുന്നു.ആഷിക്കിന്റെ ഉപ്പ ഗള്‍ഫില്‍ ആണെന്നും നല്ല പൈസ കൈവശം ഉണ്ടെന്നും അതുപോലെ അച്ഛന് കഴിയില്ല എന്നും പറഞ്ഞു കൊടുത്തു അവള്‍ ...പക്ഷെ അതൊന്നും അവന്‍ ചെവികൊണ്ടില്ല .അവനു ഒരേ വാശി ആയിരുന്നു സൈക്കിള്‍ വേണം ..അവസാനം സഹികെട്ട അയാള്‍ അവനെ ഒന്നടിച്ചു .അതിനു പിണങ്ങി പോയതാണ് .ഉച്ച്ക്ക് ഭക്ഷണം പോലും കഴിക്കാന്‍ വന്നില്ല....കൂട്ടുകാരുടെ വീട്ടില്‍ ഉണ്ടാവുമെന്നുകരുതി ..ചിലപ്പോള്‍ അവന്‍ അവിടുന്നൊക്കെ ഭക്ഷണം കഴിക്കാറുണ്ട്..പിണങ്ങിയത്  കൊണ്ട് അങ്ങിനെ ചെയ്തതാവും എന്ന് കരുതി...വൈകുന്നേരമായി ..സന്ധ്യയായി ...മനസ്സില്‍ ആദി കയറി തുടങ്ങി ...രാത്രിയായി .ഇരുപ്പുറക്കാതെയായി .അവന്‍ വന്നില്ല ആരെയും മിസ്സിംഗ്‌ കാര്യം അറിയിച്ചില്ല .അവള്‍ സമ്മതിച്ചില്ല അതാണ്‌  സത്യം..പലരും നമ്മളെ കുറ്റപെടുത്തും .അവനെയും..അത് വേണ്ട ...അവന്‍ വരും എന്ന് അവള്‍ അയാളെ സമാധാനിപ്പിച്ചു.എന്നിട്ടും ഇരുപ്പുറക്കാതെ .അവന്റെ കൂട്ടുകാരുടെ ഒക്കെ വീടുകളില്‍ അയാള്‍ വെറുതെ പോയി നോക്കി..നിരാശ ആയിരുന്നു ഫലം .മിസ്സിംഗ്‌ എന്ന് പറഞ്ഞാല്‍ എല്ലാവരും ഇടപെടും .നാളെ അവന്‍ ഓടിപ്പോയ കുട്ടിയായി സമൂഹം കളിയാക്കും..അത് വേണ്ട .കൂടാതെ .അവന്‍ ഇവിടെ എവിടെയെങ്കിലും ഒളിച്ചിരിക്കുന്നുവെങ്കില്‍ അവിടുന്ന് മുങ്ങും..അതും  വേണ്ട .... .മനസ്സില്‍ ഭീതി കൂടി കടന്നു കയറിയപ്പോള്‍ അയല്‍ക്കാരോടു ആലോചിച്ചു പോലീസില്‍ അറിയിക്കുവാന്‍ തീരുമാനിച്ചു.പക്ഷെ  അവള്‍ സമ്മതിച്ചില്ല .നല്ല അയല്‍ക്കാരോടു പോലും പറയാന്‍ വിട്ടില്ല..അവള്‍ക്കു ഒരു കാര്യം  ഉറപ്പായിരുന്നു .

".പട്ടണത്തിലെ മാമന്റെ വീട്ടില്‍ പോയിരിക്കും.......പിണക്കം തീര്‍ന്നാല്‍ അവന്‍ നാളെ ഇങ്ങു വരും ..അല്ലെങ്കില്‍ വേണ്ട നമുക്ക് തന്നെ രാവിലെ  പോയി വിളിച്ചു കൊണ്ട് വരാം."

അവളുടെ ധൈര്യം കണ്ടു അന്തിച്ചു..ഉറക്കം വരാതെ കട്ടിലില്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിയുമ്പോള്‍ എന്തോ ഞരക്കം കേട്ട്നോക്കി.പുതപ്പിനുള്ളില്‍ മുഖമമര്‍ത്തി ഒച്ച ഇല്ലാതെ കരയുന്ന അവള്‍.അവള്‍ക്കും ഉറക്കമില്ല .പൊന്നോമന മകനെ ഓര്‍ത്ത്‌...എല്ലാം ഉള്ളിലോതുക്കുക ആയിരുന്നു ആ അമ്മ..അയാള്‍ വിഷമിക്കാതിരിക്കുവാന്‍...അയാളുടെ കണ്ണുകളും ഈറനായി.അയാള്‍ അവളെ ചേര്‍ത്തുപിടിച്ചു .

എങ്ങിനെയൊക്കെയോ നേരം വെളുപ്പിച്ചു ..രാവിലെ തന്നെ പട്ടണത്തിലേക്ക്  ഇറങ്ങി .മാമന്റെ വീട് ആയിരുന്നു ലക്ഷ്യം.അവിടെ ചെന്നപ്പോള്‍ നിരാശ തന്നെ ആയിരുന്നു ഫലം.അതോടെ അവളുടെ ധൈര്യം ചോര്‍ന്നു പോയി.ഇപ്പോള്‍ മൂന്നു ദിവസമായി അവന്‍ പോയിട്ട്.അന്വേഷണവും....ഇനി എവിടെ പോകും ?എന്റെ മോനെ നീ  ഞങ്ങളെ പരീക്ഷിക്കരുതെ...

.സന്ധ്യ  ആയതോടെ അന്നത്തെ അന്വേഷണവും പൂര്‍ത്തിയാക്കി .അവര്‍ വീട്ടിലേക്കു മടങ്ങി.ഇനി പോലീസ് മാത്രമേ രക്ഷ ഉള്ളൂ എന്ന് മനസ്സ് പറഞ്ഞു...ഏതായാലും ഇന്ന് എല്ലാവരെയും അറിയിച്ചു അടുത്ത കാര്യങ്ങള്‍ തീരുമാനിക്കണം.അവരുടെ അഭിപ്രായം പോലെ ചെയ്യാം.അന്നുതന്നെ  പോലീസിനെ അറിയിച്ചാല്‍ മതിയായിരുന്നു.പക്ഷെ വരും വരും  എന്നുള്ള പ്രതീക്ഷ അതില്‍ നിന്നും വിലക്കി .അവന്‍ കയ്യെത്താത്ത ദൂരത്തേക്ക് എത്തിപോയോ ?

ക്ഷേത്രത്തില്‍ നിന്നും മണിയടി കേള്‍ക്കുന്നുണ്ട്.ചിലര്‍ തിരക്കിട്ട് ക്ഷേത്രത്തിലേക്ക് പോകുന്നു.സന്ധ്യ വിളക്ക് കാണുവാന്‍ ആയിരിക്കും.പരിചിതര്‍ അയാളെ ചിരിച്ചു .അയാളും ...

"ചേട്ടാ ഒരു മിനുട്ട് ...ഇതുവരെ മോനെ കാണാതായത് നമ്മള്‍ ആരോടും പറഞ്ഞില്ല.ഇനി അത് ഒളിച്ചു വെയ്ക്കേണ്ട ..ഞാന്‍ പറഞ്ഞിട്ടുവരാം.അതും പറഞ്ഞു അവള്‍ ക്ഷേത്രത്തിലേക്ക് കയറി.ഒരിക്കലും അമ്പലത്തില്‍ കയറാത്ത അയാളെ അവള്‍ വിളിച്ചുമില്ല.എങ്കിലും ആദ്യമായി അയാള്‍ മനമുരുകി ദൈവത്തിനെ വിളിച്ചു.തന്റെ മകന് വേണ്ടി ..

വീട്ടിലെത്തുമ്പോള്‍ ഇരുട്ട് വ്യാപിച്ചിരുന്നു.അയാള്‍ വരാന്തയിലെ ലൈറ്റ്ഓണ്‍ ചെയ്തു.വീട് തുറക്കാന്‍ ശ്രമിക്കവേ ഇറയത്ത് അങ്ങേയറ്റത്ത് കസേരയില്‍ അവശനായി കിടക്കുന്ന മകനെ കണ്ടു ....അന്നേരമാണ് അവളും അത് ശ്രദ്ധിച്ചത് .ഒരു എങ്ങലോടെ അവര്‍ ഓടി അവന്റെ അടുത്തെത്തി ...മയങ്ങി കിടക്കുന്ന അവനെ വിളിച്ചുണര്‍ത്തി.

"എവിടെയാ അമ്മെ പോയത് ...ഞാന്‍ വന്നിട്ട് എത്ര സമയമായി എന്നറിയാമോ ?വിശന്നിട്ടു വയ്യ ..രണ്ടു ദിവസമായി വെള്ളമല്ലാതെ ഒന്നും കഴിച്ചുമില്ല"..

അവനെ കെട്ടിപിടിച്ചു അവള്‍ പൊട്ടി പൊട്ടി കരഞ്ഞു .സന്തോഷവും സങ്കടവും കൊണ്ട് അവള്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. .അയാള്‍ വേഗം വീട് തുറന്നു ..മോനെ എടുത്തുകൊണ്ട് അയാളും അവളും വീട്ടിലേക്കു കയറി.മോനെ കട്ടിലില്‍ കിടത്തിയിട്ടു അയാള്‍ പൊടുന്നനെ പുറത്തേക്കോടി ..വീട്ടില്‍ പെട്ടെന്ന് തിന്നുവാന്‍ പറ്റിയ ഒന്നുംകാണില്ല... ...രണ്ടു മൂന്നു ദിവസമായി യാത്രയല്ലേ .....ഇവനെ തേടി ........അവനാനെങ്കില്‍ ഭയങ്കര വിശപ്പും...അവന്‍ ഉപേക്ഷിച്ചു പോയ സ്നേഹവാത്സല്യങ്ങള്‍ വീണ്ടും അനുഭവിച്ചു കൊണ്ടിരുന്നു.


മണിയൊച്ച  കേട്ടപ്പോള്‍ ഓര്‍മകളില്‍ നിന്നും അയാള്‍ ഞെട്ടി.അമ്മ പറഞ്ഞു കൊടുത്ത കാര്യങ്ങളാണ് മനസ്സിലൂടെ ഓടിപോയത്.തന്നെ കുറിച്ചുള്ള കാര്യങ്ങള്‍.തന്റെ ചെറുപ്പത്തിലെ ഒളിച്ചോട്ടം അവരില്‍ രണ്ടുമൂന്നു ദിവസം ഉണ്ടാക്കിയ വേദനകള്‍ ...

അയാള്‍ ദേവിക്ക്  മുന്നില്‍ മനമുരുകി പ്രാര്‍ഥിച്ചു .."ദേവി ആ മകനാണ് ഞാന്‍ .. ....അമ്മ ഇന്നും വിശ്വസിക്കുന്നു ദേവിയാണ് എന്നെ തിരികെ കൊടുത്തതെന്ന് ..സത്യം മറ്റു പലതുമാണ് ..എങ്കിലും അത്  വിശ്വസിക്കുവാനാണ് അമ്മക്ക്    ഇഷ്ടം.അയാള്‍ അമ്മക്ക് വേണ്ടി പ്രാര്‍ഥിച്ചു .അമ്മ പെട്ടെന്ന് സുഖം പ്രാപിച്ചു എഴുനേറ്റു വരണമേ ദേവി ...ഞാന്‍ മാസങ്ങളായി ആവശ്യപെടുകയാണ് .

അമ്മ കിടപ്പിലായതില്‍ പിന്നെ ദൂരെ ഉള്ള നല്ല ജോലി ഒക്കെ ഉപേക്ഷിച്ചു നാട്ടില്‍ തന്നെയാണ്.സഹായത്തിനു വീട്ടില്‍ ഒരു ഹോം നേഴ്സ് ഉണ്ട്. ജീവിതവഴിയില്‍ കിട്ടിയ കയ്പ്പുള്ള അനുഭവം കല്യാണത്തില്‍ നിന്നും വിട്ടു നില്‍ക്കുവാന്‍ കാരണമായി. അതില്‍ മാത്രമായിരുന്നു അമ്മക്ക് അയാളോട്  ദേഷ്യം.പല തവണ നിര്‍ബന്ധിച്ചിട്ടും അയാള്‍ വഴങ്ങിയില്ല.ആ നഷ്ട്ട പ്രണയത്തിന്റെ വേദന തന്നെയാണ് നാട്ടില്‍ നിന്നും അകറ്റി നിര്‍ത്തിയതും..പക്ഷെ അമ്മ വീണപ്പോള്‍ നഗരത്തില്‍ നിന്നും ഓടിയെത്തിയതാണ് ..പിന്നെ പോയില്ല...കുറെ പണം ഉണ്ടാക്കി ..ആര്‍ക്കു വേണ്ടി ? ദൂരെ നഗരത്തില്‍ വന്നു നില്ക്കാന്‍ അമ്മക്ക് താല്പര്യം ഉണ്ടായിരുനില്ല ....അച്ഛന്റെ ഓര്‍മകളില്‍ കടിച്ചു തൂങ്ങി നാട്ടില്‍ കഴിയുവാനായിരുന്നു തീരുമാനം..അത് കൊണ്ട് ഇടയ്ക്കിടെ വന്നു ഒന്ന് രണ്ടാഴ്ച അമ്മയ്ക്കൊപ്പം..അങ്ങിനെ വര്‍ഷങ്ങള്‍ പോയി...സഹായത്തിനു നാണിയമ്മ ഉണ്ടായിരുന്നു.അവരും പോയപ്പോള്‍ അമ്മ തനിച്ചായി..പ്രായവും കൂടി വന്നു ..അസുഖങ്ങളും ...നാട്ടില്‍ ഒരു ജോലിക്ക് ശ്രമിക്കവേ ആണ് അമ്മ വീണത്‌.അതോടെ എല്ലാം ഉപേക്ഷിച്ചു നാട്ടില്‍ തന്നെ ...ഇപ്പോള്‍ ആറേഴു  മാസമായി ഇവിടെ തന്നെ ..അമ്മയ്കൊപ്പം ..ജോലി ഒക്കെ അമ്മയുടെ അസുഖം മാറിയതിനു ശേഷം ...


അയാള്‍ അമ്പലത്തിന്റെ ചുറ്റുമതിലിനുള്ളില്‍ നിന്നും പുറത്തിറങ്ങി തോളിലുള്ള  ഷര്‍ട്ടു ഇട്ടു.പതിയെ ആല്‍മരത്തിനടുത്തെക്ക്  നടന്നു.അവിടെ കുറച്ചു സമയമിരുന്നാല്‍ ഒരു എനര്‍ജി വരുന്നതുപോലെ തോന്നാറുണ്ട്.കൂടാതെ യാചക വൃത്തിക്കായി അവിടെ ഇരിക്കുന്ന വൃദ്ധയായ സ്ത്രീയ്ക്ക് മാസങ്ങളായി ദിവസവും എന്തെങ്കിലുമൊക്കെ കൊടുക്കും.നോട്ടു ആയും നാണയം ആയും.ചിലപ്പോള്‍ ഭക്ഷണവും ..അപ്പോള്‍ അവരുടെ ക്ഷീണിച്ചു ശോഷിച്ച മുഖത്ത് വരുന്ന ചിരി കാണുവാന്‍ തന്നെ നല്ല ഭംഗിയാണ്.മനസ്സ് കുളിര്‍ക്കും.അവരുടെ കണ്ണുകള്‍ തന്റെ അമ്മയുടെ കണ്ണുകള്‍ പോലെയാണ്.എന്നയാള്‍ക്ക് പലപ്പോഴും തോന്നി.പ്രകാശം പരത്തുന്നു എന്ന് തോന്നിക്കുന്ന വലിയ ഉണ്ട കണ്ണുകള്‍ ....അതാവും അയാളെ അവരോടു അടുപ്പിച്ചതും..അവര്‍ക്കും അയാളോട് സ്നേഹമായിരുന്നു ..വാത്സല്യവും ..പരസ്പരം വിശേഷങ്ങള്‍ പങ്കുവെക്കും .അവര്‍ പറയുന്നകാര്യങ്ങള്‍ വ്യക്തമല്ലെങ്കിലും അയാള്‍ തലയാട്ടും..കേള്‍ക്കാന്‍ ഒരാളുണ്ടല്ലോ എന്ന സന്തോഷം അവര്‍ക്കും ..

..പോക്കറ്റില്‍ നിന്നും നോട്ടെടുത്ത് കയ്യില്‍ പിടിച്ചു അയാള്‍ ആല്‍മരത്തിനടുത്തെത്തി ...അവരെ അവിടെ എങ്ങും കണ്ടില്ല ..അമ്പലത്തിനു ചുറ്റും പോയി നോക്കി.ഇല്ല ...വെറുതെ അപ്പുറത്തെ ഇടവഴിയിലും   മറ്റും  നോക്കി ..ആ പരിസരത്തു എവിടെയും അവര്‍ ഉണ്ടായിരുനില്ല.നിരാശയോടെ മടങ്ങി വന്നു ആല്‍മരത്തിനു ചുവട്ടിലിരുന്നു .എന്തോ ഒരു വല്ലായ്മ...അവരെ കാണാത്തത് കൊണ്ടായിരിക്കും ..എന്തോ ഒന്ന് നഷ്ട്ടപെട്ടത്‌ പോലെ ...ആറുമാസത്തിനിടയില്‍ ആദ്യമായാണ്‌  അവരെ കാണാത്തത് ...സംസാരിക്കാത്തത്

അങ്ങ് ദൂരെ നിന്നും വെപ്രാളത്തോടെ ദേവന്‍ മാമ വരുന്നത് കണ്ടു അയാള്‍ എഴുന്നെറ്റു. പെട്ടെന്ന് തന്നെ അങ്ങോട്ടേക്ക് ചെന്ന് കാര്യം തിരക്കി.

"എന്താ  ദേവന്‍ മാമ .."

"നീ വേഗം വീട്ടിലേക്കു വാ ..ആ മുഖത്ത് അവന്റെ ചോദ്യത്തിനുള്ള ഉത്തരം എല്ലാമുണ്ടായിരുന്നു."അയാള്‍ വീട്ടിലേക്കു കുതിച്ചു .

ശവദാഹം ഒക്കെ കഴിഞ്ഞു എല്ലാവരും പിരിഞ്ഞു..ആരോ അവിടെ ഉപേക്ഷിച്ച് പോയ സായാഹ്ന പത്രത്തില്‍ അയാളുടെ കണ്ണുകള്‍ ഉടക്കി.

ദേവി ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി  യാചക വൃത്തി ചെയ്തുകൊണ്ടിരുന്ന അജ്ഞാതയായ വൃദ്ധയുടെ മരണത്തെ കുറിച്ചുള്ള വാര്‍ത്ത വായിച്ചു കൊണ്ടിരിക്കുമ്പോള്‍ , എന്തോ ...അയാള്‍ക്ക്‌ അമ്മയെ ഓര്മ വന്നത്  കൊണ്ടാവണം കണ്ണുകള്‍ നിറഞ്ഞൊഴുകി ...ജീവിതത്തില്‍  വലിയ നഷ്ടങ്ങള്‍ ഉണ്ടായതായി അയാള്‍ മനസ്സിലാക്കി.തന്റെ ഒന്നിച്ചുണ്ടായിരുന്ന എല്ലാ സ്നേഹവും വാത്സല്യവും അകന്നു പോയതായും അയാള്‍ക്ക്‌ തോന്നി .അയാളില്‍ നിന്ന് ഒരു കരച്ചില്‍ പുറത്തേക്ക് ചാടി ..വളരെ പണിപെട്ടു അതയാള്‍ പിടിച്ചു നിര്‍ത്തി.അപ്പോള്‍ അപ്പുറത്ത് ചിത ഏതാണ്ട് കെട്ടടങ്ങിയിരുന്നു .

കഥ :പ്രമോദ്‌ കുമാര്‍ .കെ.പി
( ഇത് എന്റെ നൂറാമത്തെ ബ്ലോഗ്‌ പോസ്റ്റ്‌ ആണ് )


Friday, July 5, 2013

ആരാണ് മണ്ടന്‍? - 2

നമ്മള്‍ മണ്ടന്‍ എന്ന് കരുതിയ അവന്‍ ഇന്ന് ഗള്‍ഫില്‍ നല്ല നിലയിലും ഒരു കമ്പനിയുടെ ഉയര്‍ന്ന പോസ്റ്റിലും ആണെങ്കിലും മുന്‍പ് നാട്ടില്‍ ഉണ്ടാക്കിയ മണ്ടന്‍ പരിവേഷം അവനെ ഇപ്പോഴും കോമാളി ആക്കുന്നു.പണ്ട് നേരിട്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒളിഞ്ഞും മറഞ്ഞും അവന്റെ കഥകള്‍ നാട്ടുകാര്‍ പാടി നടക്കുന്നു.പുതിയ മണ്ടത്തരങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് അവനെ ചേര്‍ത്തു പറയുന്നു.ഇപ്പോഴത്തെ കഥകള്‍ ഒന്നും എനിക്കറിയില്ല .ഒറിജിനല്‍ ആയി അവന്‍ ചെയ്തുകൂട്ടിയ ചിലത് പറയാം.എനിക്കറിയാം അവന്‍ മണ്ടനോന്നുമല്ല എന്ന് ...നിങ്ങള്‍ക്കും മനസ്സിലാകും

ഗള്‍ഫില്‍ നിന്നും ലീവില്‍ വന്നപ്പോള്‍ ഉപ്പ അവനു മൊബൈല്‍ കൊണ്ടുവന്നു കൊടുത്തു.അന്ന് നാട്ടിലൊക്കെ മൊബൈല്‍ അത്ര പ്രചാരത്തില്‍ ആയിട്ടില്ല.നമ്മുടെ നാട്ടില്‍ തന്നെ ചുരുക്കം പേര്‍ക്ക് മാത്രം കൈവശം  ഉള്ള സാധനം.അതിന്റെ ഒരു അഹങ്കാരം അവനുണ്ടായിരുന്നു.അവനു അത് കൊണ്ട് ഒരു ആവശ്യവും ഉണ്ടായിരുനില്ല.എങ്കിലും ജാഡ കാണിക്കുവാന്‍ വേണ്ടി അവന്‍ അതുപയോഗിച്ചുള്ള എല്ലാ സഹായങ്ങളും നാട്ടുകാര്‍ക്ക് ചെയ്യുമായിരുന്നു.അത് പലരും മുതലെടുക്കുകയും ഫ്രീ ആയി കാര്യം നിറവേറ്റുകയും ചെയ്യുമായിരുന്നു.നമ്മുടെ നാട്ടിലെ സുകുവേട്ടന്‍ എന്ന ബ്രോക്കര്‍ ആയിരുന്നു ഇതില്‍ മുന്‍പന്‍.അയാള്‍ക്ക് ആവശ്യം ഉള്ള  എല്ലാവരെയും വിളിക്കുവാന്‍ ഇവന്റെ ഫോണ്‍ ഉപയോഗിച്ച് കൊണ്ടിരുന്നു.ഒരുതരം മുതലെടുപ്പ്.ഇവനെ കണ്ടാല്‍ അയാള്‍ക്ക്‌ ഫോണ്‍ വേണം .അത് നാട്ടിലായാലും പട്ടണത്തില്‍ ആയാലും കടപുറത്തായാലും കല്യാണ വീട്ടിലായാലും ഇവനെ കണ്ടാല്‍ അയാള്‍ക്ക്‌  ഫോണ്‍ വാങ്ങണം ആരെയെങ്കിലും ഓസിനു വിളിക്കുകയും വേണം .അത് കൊണ്ട് തന്നെ അവനു പലപ്പോഴും പണം നഷ്ട്ടപെട്ടു കൊണ്ടിരുന്നു.ഇത് പതിവായപ്പോള്‍ അവന്‍ ഇതെങ്ങിനെ നിര്‍ത്താം എന്നാലോചിച്ചു.പല തവണ ആലോചിച്ചിട്ടും അവന്റെ ബുദ്ധിയില്‍ ഒന്നും തെളിഞ്ഞു വന്നില്ല.അവന്‍ ഫോണ്‍ കൊടുത്തുകൊണ്ടേയിരുന്നു സുകുവേട്ടന്‍ വിളിച്ച്കൊണ്ടും ... ഒരിക്കല്‍ സുകുവേട്ടന്‍ ചോദിച്ചപ്പോള്‍ അവന്‍ ഫോണ്‍ കൊടുത്ത്  കൊണ്ട് പറഞ്ഞു 

"ഇത് സുകുവേട്ടന്‍ തന്നെ എടുത്തോളൂ ...എനിക്ക് ഇത് കൊണ്ട് വലിയ ആവശ്യം ഒന്നുമില്ല..ഇടയ്ക്കു ആരെ എങ്കിലും വിളിക്കേണ്ട ആവശ്യം വരുമ്പോള്‍ ഞാന്‍ ചോദിക്കാം ..അന്നേരം തന്നാല്‍ മതി ."

സുകുവേട്ടനു സന്തോഷമായി.അയാള്‍ ഫോണും കൊണ്ട് പോയി.തുടര്‍ന്ന് ഇവന് ആവശ്യം ഉള്ളപ്പോള്‍  മാത്രം ഫോണ്‍ വാങ്ങി വിളിക്കും .പിന്നെ തിരിച്ചു കൊടുക്കും ഒരു ആഴ്ച  കഴിഞ്ഞു കാണും അവന്‍ എന്നെയും കൂട്ടി സുകുവേട്ടന്റെ വീട്ടില്‍  ചെന്ന് കാള്‍ ചെയ്യാന്‍ ഫോണ്‍ ആവശ്യപെട്ടു.

"ഇതില്‍ പൈസ ഉണ്ടല്ലോ സുകുവേട്ട ..അല്ലെ .മൈസൂരിലെ വലിയാപ്പനെയാ ?"

"ഉണ്ട് ഇന്നലെ കയറ്റിയതാ  .നീ വിളിച്ചോട .മൈസൂര്ക്കോ കോയമ്പത്തൂര്‍ക്കോ ..."

അവന്‍ നമ്പര്‍ ഞെക്കി കൊണ്ട് പുറത്തെക്കിറങ്ങി ...പിന്നെ സംസാരിച്ചു കൊണ്ട് കോണിയിറങ്ങി നടന്നു.എനിക്ക് കാര്യം മനസ്സിലായില്ല..സുകുവേട്ടനും ..  പിറകെ ഞാനും വെച്ചു പിടിച്ചു ....ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ സുകുവേട്ടന്‍ അന്തിച്ചു നില്‍ക്കുകയാണ്..ഫോണ്‍ അവന്റെതാണ് തിരിച്ചു ചോദിക്കുവാനും വയ്യ...പിറകെയോടി ഞാന്‍ അവനോടു ചോദിച്ചു 



"എടാ ഫോണ്‍ തിരിച്ചു കൊടുക്കേണ്ടേ ..?"

"എന്തിനു ?എന്റെ ഫോണ്‍ അല്ലെ ?അയാള്‍ പലതവണ ഫോണ്‍ വിളിച്ചു എന്നെ കുറെ മുതലാക്കിയിട്ടുണ്ട് ...അത് തിരിച്ചു പിടിച്ചതല്ലേ .ഓരോ തവണ ഞാന്‍ ഫോണ്‍ ചെയ്യാന്‍ എന്ന വ്യാജേന വാങ്ങുമ്പോഴും ബാലന്‍സ് ചെക്ക്‌ ചെയ്യും .അപ്പോള്‍ മുപ്പതോ നാല്‍പ്പതോ കാണും .അത് കൊണ്ട് തിരിച്ചു കൊടുക്കും .ഇന്ന് നോക്കുമ്പോള്‍ അഞ്ഞൂറിനടുത്തുണ്ട് ..ഫോണ്‍ സ്വന്തം ആയി എന്ന് തോന്നിയാല്‍ അതില്‍ കൂടുതല്‍ കറന്‍സി നിറക്കുമെന്നു എനിക്കുറപ്പായിരുന്നു .അത് ഇന്ന് ഒത്തുവന്നു .അത് കൊണ്ട് എടുത്തുകൊണ്ട് വന്നു.അയാള്‍ ഇനി ചോദിക്കില്ല ..ആ ചീത്ത മുതലെടുപ്പ് സ്വഭാവവും ഇന്നത്തോടെ അയാളില്‍ നിന്നും പോയിരിക്കും.ഞാന്‍ തെറ്റ് ചെയ്തോ ?

എനിക്ക് ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല .എന്റെ ഉത്തരം മുട്ടി പോയിരുന്നു.അവനോടൊപ്പം വീട്ടിലേക്കു തിരിച്ചു നടക്കുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു .

ആരാണ് മണ്ടന്‍ ? ഇന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്ന വലിയ ഒരു ചോദ്യം .

കഥ :പ്രമോദ്‌ കുമാര്‍ .കെ.പി 

മണ്ടന്റെ കുറച്ചു കൂടി വിശേഷങ്ങളുമായി വീണ്ടും വരാം ..ഇയാളെ പരിചയം ഇല്ലാത്തവര്‍ക്ക് ആദ്യ ഭാഗം വായിക്കുവാന്‍ 
http://promodkp.blogspot.in/2012/12/blog-post.html


Tuesday, July 2, 2013

"ചാനലുകളും ബീഡി കമ്പനി ആയോ ?"


"ചാനലുകളും ബീഡി കമ്പനി ആയോ ?"

രാവിലെ ചാനലില്‍ പത്രപാരായണം ശ്രദ്ധിച്ച് കൊണ്ടിരുന്ന എന്നോടാണ് സുഹൃത്തിന്റെ ചോദ്യം .എനിക്ക് പെട്ടെന്ന് കാര്യം പിടികിട്ടി .മുന്‍പ് നാട്ടില്‍ ബീഡി കമ്പനി ഉണ്ടായിരുന്ന കാലത്ത് എപ്പോഴും രാവിലെ ഉറക്കെ ആരെങ്കിലും പത്രം വായിച്ചു മറ്റുള്ളവരെ കേള്‍പ്പിക്കും.അവരുടെ പണിയും നടക്കും പത്ര വിശേഷങ്ങളും അറിയാം.മറ്റൊന്ന് കൂടിയുണ്ട് വായിക്കുന്ന ആളിന്റെ പണി അത്രയും സമയം മറ്റുള്ളവര്‍ ചെയ്യും.ചില ദിവസത്തില്‍ ആള്‍കാര്‍ മാറി മാറി വരും.നല്ല വണ്ണം വായിക്കുന്നവരെ അവര്‍ തിരഞ്ഞു വെച്ചിട്ടുണ്ടാവും.നല്ല ഈണത്തില്‍ അത് വായിക്കുന്നത് കേള്‍ക്കുവാന്‍ തന്നെ രസമാണ് .ബീഡി കമ്പനിക്ക് പുറത്തേക്കും ആ ശബ്ദം എത്തും.നമ്മുടെ നാട്ടില്‍ ആ കാര്യത്തില്‍ സൂപ്പര്‍ ദാമു ഏട്ടന്‍ ആയിരുന്നു.ആ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ആള്‍കാര്‍ പറയുമായിരുന്നു
"ഓ ഇന്ന് ദാമുവേട്ടന്‍ ആണല്ലോ പത്രം വായിക്കുന്നത് " അത്ര പരിചിതമായിരുന്നു ഞങ്ങള്‍ക്ക് ആ ശബ്ദം.


ഇപ്പോള്‍ പല ചാനലിലും രാവിലെ  നമ്മള്‍ക്ക് പത്രം വായിച്ചു തരുവാന്‍ ചാനല്‍ മുതലാളികള്‍ ആള്‍ക്കാരെ വെച്ചിട്ടുണ്ട്.എല്ലാവരും പ്രഗല്‍ഭര്‍ തന്നെ .വായനയും നല്ലത് തന്നെ .വായന അന്യം നിന്ന് പോകുന്ന നമ്മള്‍ക്ക് വേണ്ടി അത്രയെങ്കിലും അവര്‍ ചെയ്തു തരുന്നുണ്ടല്ലോ അല്ലെ ? കൂടാതെ മടിയന്‍മാരായ നമ്മള്‍ മലയാളികളെ അവര്‍ സ്വന്തമായി പത്രം വായിപ്പിക്കാതെ അത്ര സമയത്തേക്ക് കൂടി മടി കൂട്ടുകയും ചെയ്യുന്നുണ്ട് .വെറുതെ സോഫയില്‍ മലര്‍ന്നു കിടന്നാല്‍ മതി .വാര്‍ത്തകള്‍ ഒക്കെ ചെവിയില്‍ വന്നു നിറയും .അങ്ങിനെ വാര്‍ത്തകള്‍ കേട്ട് നമ്മള്‍ പുളകം കൊള്ളും...ഈ അടുത്ത കാലം മുതലാണ്‌ പുളകം കൊള്ളാന്‍ തുടങ്ങിയത് ..അത് തന്നെ സരിതയും തെറ്റയിലും യാമിനിയുമൊക്കെ വന്നപ്പോള്‍ മുതല്‍ .......ഒക്കെ നമിക്കണം അവരെ ..നമ്മള്‍ക്ക് ഇതൊക്കെ ചൂടോടെ കാതില്‍ എത്തിച്ചു തരുന്ന മുതലാളി മാരെ .......

ഇപ്പോള്‍ ബീഡി കമ്പനികള്‍ ഒരുവിധം ഒക്കെ പൂട്ടിപോയി.ഉള്ളതില്‍ ഇന്ന് വേണ്ടത്ര പണിയുമില്ല വായനയുമില്ല .പണ്ട്  ബീഡി കമ്പനികളില്‍ ബീഡി തെറുത്തു കൊണ്ട് പത്രം വായിച്ച പലരും ഇപ്പോള്‍ ജീവിക്കുവാന്‍ വേറെ വഴികളില്‍ കൂടി നടക്കുന്നുണ്ട് ...അവരെയൊക്കെ കണ്ടു പിടിച്ചു ചാനല്‍ മുതലാളിമാര്‍ക്ക് ഒരു ജീവിതം കൊടുത്തുകൂടെ ?ഇപ്പോള്‍ തന്നെ നല്ല നിലയില്‍ സബാദിക്കുന്നവരെ കൊണ്ട് തന്നെ പത്രപാരായണം നടത്തുന്നതില്‍ എനിക്ക് അമര്‍ഷം ഉണ്ട് ...എനിക്ക് എന്ത്  ഉണ്ടായിട്ടെന്താ കാര്യം അല്ലെ ...നമ്മുടെ നാട്ടിലെ ദാമുവേട്ടന്‍ പത്രം വായിച്ചാല്‍ ആര് കേള്‍ക്കാന്‍ അല്ലെ ?മത്സരം അല്ലെ  മുടിഞ്ഞ മത്സരം ..ആരാണ് മുന്നിലെത്തുക ..അതല്ലേ പ്രധാനം ..കണക്കെടുപ്പില്‍ തന്റെ ചാനല്‍ തന്നെ മുന്നില്‍ വരേണ്ടേ ....

വാല്‍കഷ്ണം :എന്നാണാവോ നമ്മുടെ ജോലിയും കൂടി ചാനല്‍ ചെയ്തു തരിക ?എങ്കില്‍ കുറച്ചുകൂടി സുഖവും സമാധാനവും ആയേനെ ....

Friday, June 28, 2013

ഞാന്‍ സ്ത്രീ

 സൂസന്‍ എബ്രഹാം ,വയസ്സ് ,20(വിദ്യാര്‍ഥിനി)
-------------------------------------------------
നേരം പുലരുന്നതെ ഉള്ളൂ ..സൂസന്‍ വാടക വീട് പൂട്ടി പുറത്തേക്കിറങ്ങി .ഇപ്പോള്‍ വിട്ടാല്‍ ഫസ്റ്റ് ബസ്‌ കിട്ടും .അങ്ങിനെയെങ്കില്‍ കൃത്യസമയത്ത് തന്നെ അവിടെ എത്തിച്ചേരാം .കാര്യങ്ങള്‍ പ്രതീക്ഷിച്ചത് പോലെ നടന്നു കിട്ടിയാല്‍ മതിയായിരുന്നു.കയ്യിലുള്ള ബാഗ്‌ ഒന്നുകൂടി നെഞ്ചില്‍ അമര്‍ത്തിപിടിച്ചു ,വേഗം ബസ്‌ സ്റ്റാന്റ് ലക്ഷ്യ മാക്കി നടന്നു.മുന്‍പൊക്കെ ഇരുട്ടില്‍ ഒറ്റയ്ക്ക് പോകാന്‍ പേടിയായിരുന്നു .കുറെ കാട്ടാളന്മാര്‍ ഇപ്പോള്‍ ഇവിടുണ്ട് .സ്ത്രീകളുടെ ശരീരം ആര്‍ത്തിയോടെ കവര്ന്നെടുക്കുവാന്‍.കാത്തു നില്‍ക്കുന്നവര്‍ ...പക്ഷെ ഇന്ന് എന്തോ ഒരു ധൈര്യം കിട്ടിയത് പോലെ ..കുറച്ചു ബസ്സുകള്‍ യാത്രക്ക് തയ്യാറായി നില്‍പ്പുണ്ട് .അവള്‍ ഓരോ ബസ്സിന്റെ ബോര്‍ഡും നോക്കി .പോകേണ്ട സ്ഥലത്തിന്റെ പേര് കണ്ണിലുടക്കിയപ്പോള്‍ അതിലേക്കു കയറി .മധ്യഭാഗത്തിരുന്ന് പുറകിലേക്ക്  ചാഞ്ഞു .കഴിഞ്ഞു പോയ കുറച്ചു വര്‍ഷങ്ങള്‍ മനസ്സിലൂടെ ഓടിപോയി .എന്തൊക്കെ പ്രതീക്ഷകള്‍ ആയിരുന്നു ...പക്ഷെ പഠനം അടക്കം ഒക്കെ പലതും വഴിയില്‍ തട്ടി വീണു ..എങ്കിലും വിട്ടു കൊടുക്കില്ല ..നഷ്ട്ടപെട്ടത്‌  ഓര്‍ത്തു ദുഖിച്ചിട്ടു കാര്യമില്ല .


മായ സതീഷ്‌ ,വയസ്സ് 26(ഷോപ്പിംഗ്‌ സെന്റര്‍ ജോലിക്കാരി )
------------------------------------------------------------
ആരുടെയോ മൊബൈല്‍ ശബ്ദം കേട്ടപ്പോള്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി.ട്രെയിന്‍ കുതിച്ചു പായുകയാണ് .വാച്ചില്‍ സമയം നോക്കി .അഞ്ചര ....ഇനിയും മിനിമം ഒന്ന് രണ്ടു മണിക്കൂര്‍ യാത്രയുണ്ട്.കുറച്ചു കൂടി ഉറങ്ങാം .ഇനി ഇതുപോലെ എല്ലാം മറന്നു ഉറങ്ങാന്‍ പറ്റുമോ എന്ന് ദൈവം തീരുമാനിക്കും.പക്ഷെ എല്ലാം മറന്നു താന്‍ ഉറങ്ങിയോ ?ഒന്ന് രണ്ടു വര്‍ഷമായി ഉറക്കമില്ലാത്ത രാത്രികള്‍ ....ഒരു പെണ്‍കുട്ടി അനുഭവിക്കുന്നതിലും കൂടുതല്‍ ഈ വയസ്സിനുള്ളില്‍ അനുഭവിച്ചു.ആരും വെറുതെ വിട്ടില്ല ..പലര്‍ക്കും  സ്ത്രീ എന്നാല്‍ ഭോഗവസ്തു ...അത് മാത്രം ആയി കണക്കാക്കുന്ന ഒരു ദുഷിച്ച സമൂഹം...അവര്‍ക്കിടയില്‍ ജീവിക്കുന്ന ,ജീവിക്കുവാന്‍ പാടുപെടുന്ന എന്നെപോലെയുള്ള സ്ത്രീകള്‍.എല്ലാം മറന്നു കുറച്ചുസമയം ഒന്നുറങ്ങാന്‍ അവള്‍ പുതപ്പിനുള്ളിലേക്ക് ഊര്‍ന്നു .

രഹന ,വയസ്സ്  32, (വീട്ടമ്മ ആയിരുന്നു )
---------------------------------------------------------------
താന്‍ എങ്ങിനെ അനാഥയായി.?ഭര്‍ത്താവിനോടും കുട്ടികളോടും കൂടി എന്ത് സന്തോഷത്തില്‍ കഴിഞ്ഞിരുന്നതാണ് .പക്ഷെ ഒരു മിസ്സ്‌ കാള്‍ തന്റെ ജീവിതം മാറ്റിമറിച്ചു.വെറുതെ തമാശക്ക് തുടങ്ങിയ ബന്ധം തകര്‍ത്തെറിഞ്ഞത്  ഒരു കുടുംബം മൊത്തത്തില്‍ ആയിരുന്നു.ആദ്യമേ ഭര്‍ത്താവിനോട് എല്ലാം തുറന്നു പറഞ്ഞാല്‍ മതിയായിരുന്നു .പക്ഷെ ഓരോരോ ഒളിപ്പിക്കലുകള്‍ തകര്‍ത്തത് തന്റെ ജീവിതം ആയിരുന്നു.അവസാനം വഞ്ചന കുറ്റത്തിന്  അഴിയും എണ്ണി.ഇപ്പോള്‍ ചില നല്ല ആള്‍ക്കാരുടെ കാരുണ്യത്തില്‍ അഭയം കിട്ടുന്നു.

നേരം വെളുത്തു വരുന്നതെ ഉള്ളൂ ..ഏതോ ഒരു ടൌണില്‍ എത്തിയിരിക്കണം.ബസ്സില്‍ എല്ലാവരും നല്ല ഉറക്കമാണ്.വെറുതെ വെളിയിലേക്ക് നോക്കി .പത്രക്കാറും പാല്കാരും അവരുടെ ജോലി തുടങ്ങി കഴിഞ്ഞു തൊഴിലാളികള്‍ റോഡുകള്‍ ക്ലീന്‍ ചെയ്യുന്നുമുണ്ട് ...ഇനിയും കുറെ പോകുവാനുണ്ട് .വെറുതെ കണ്ണുകളടച്ചു .മനസ്സില്‍ മക്കളുടെ രൂപം...അവര്‍ ഇപ്പോള്‍ എവിടെ ആയിരിക്കും.?സ്വഭാവ ദൂഷ്യമുള്ള ഭാര്യയെ പേടിച്ചു മക്കളെയും കൊണ്ട് നാട് വിട്ട മനോഹരേട്ടന്‍.എവിടെ എന്ന് ഇതുവരെ അറിയില്ല .ഇനി എന്നെങ്കിലും കാണുമോ ?അറിയാതെ കണ്ണ് നീര്‍ പുറത്തേക്ക് ചാടി.സീറ്റിലേക്ക് ചാരി കിടന്നു കണ്ണുകള്‍ തുടച്ചു.

സുശീല്‍ കുമാര്‍ ,വയസ്സ് 35, (നീതുവിന്റെ  ചേട്ടന്‍ )

------------------------------------------------------

എന്ത് സന്തോഷമുള്ള കുടുബം ആയിരുന്നു.അച്ഛനും അമ്മയും ഞാനും നീതു മോളും.എല്ലാം അവസാനിച്ചത് പെട്ടെന്നായിരുന്നു .കോളേജില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ അറിയാതെ നീതു തുടങ്ങിയ ബന്ധം അവസാനം അവളുടെ ജീവനെടുത്തു.വഞ്ചിക്കപെടുകയായിരുന്നു എന്നവള്‍ മനസ്സിലാക്കിയില്ല എല്ലാം അറിഞ്ഞു വരുമ്പോഴേക്കും അവള്‍ക്കു എല്ലാം നഷ്ട്ടപെട്ടിരുന്നു .അതവക്ക് താങ്ങുവാനായില്ല .എല്ലാവരെയും ദുഖിപ്പിച്ചു അവള്‍ പോയി .വേദനയും വഞ്ചനയും നല്‍കാത്ത സ്ഥലത്തേക്ക് ...അച്ഛന് അതൊരു വലിയ ആഘാതമായിരുന്നു...അച്ഛന്‍ പിന്നെ കിടപ്പിലായി ...അച്ഛന് പിന്നാലെ അമ്മയും പോയി..താന്‍ ഒറ്റയ്ക്കും ..

കാറിന്റെ പിന്നിലിരുന്നു അയാള്‍ കണ്ണുകള്‍ തുടച്ചു...വെറുതെ പുറത്തേക്ക് നോക്കി കടകള്‍ ഒക്കെ തുറന്നു വരുന്നതേയുള്ളൂ .എട്ടു മണി കഴിഞ്ഞിരിക്കും.സ്കൂള്‍ ബസ്സുകള്‍ നിരത്തില്‍ കാണുന്നുണ്ട്.മൊബൈല്‍ പോക്കറ്റില്‍ നിന്ന് എടുത്തു നോക്കാനുള്ള മടികൊണ്ട് സമയം അറിയാന്‍ ശ്രമിച്ചുമില്ല..എന്തായാലും വൈകില്ല ..


സിന്ധുജ ,വയസ്സ്  18(വിദ്യാര്‍ഥിനി )
----------------------------------------------------
 "അപ്പോള്‍ നിങ്ങള്‍ എന്റെ കക്ഷിയെ ബ്ലാക്ക്‌ മെയില്‍ ചെയ്യുകയായിരുന്നു ..അല്ലെ ?"

വക്കീലിന്റെ വാക്കുകള്‍ കേട്ട് അവള്‍ നടുങ്ങി .അവള്‍ക്കു മറുപടി ഉണ്ടായിരുനില്ല .തെളിവുകള്‍ ഒക്കെയും അവള്‍ക്കു എതിരായിരുന്നു.അയാള്‍ എല്ലാം മുന്‍കൂട്ടി കണ്ടു കൊണ്ട് എനിക്കെതിരായ തെളിവുകള്‍ഉണ്ടാക്കി വെച്ചിരുന്നു.അതൊക്കെ സമര്‍ത്ഥനായ ഒരു വക്കീലിന് കയ്യില്‍ കൂടി കിട്ടിയപ്പോള്‍ കാര്യങ്ങള്‍ എന്നില്‍ നിന്നും കൈവിട്ടു.അവള്‍ ദയനീയമായി വക്കീലിനെ  നോക്കി .അയാളില്‍ ഒരു ചിരി പടരുന്നത് കണ്ടു കണ്ണുകള്‍ പിന്‍വലിച്ചു.

എന്തൊക്കെ വാഗ്ദാനങ്ങള്‍ ആയിരുന്നു.എല്ലാം വിശ്വസിച്ചു ..പക്ഷെ മുന്നില്‍ നില്‍ക്കുന്ന ആള്‍ എന്നെ വഞ്ചിക്കുക ആയിരുന്നു.ഇയാള്‍ക്ക് ഇത് തന്നെ ആണ് പണി എന്ന് മനസ്സിലാക്കുംപോഴേക്കും വൈകിപോയി.പലരുടെയും ജീവിതം കൊണ്ട് കളിച്ച ഇയാളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്നു ഇയാളുടെ മുഖം പിച്ചിചീന്തി എറിയണം എന്ന് കരുതിയത്‌ കൊണ്ടാണ് ഞാന്‍ ഇവിടെയും അപമാനിതയാകുന്നത്.വലിയ ഒരു ബിസിനെസ്സ്‌ കാരന്റെ മകനായതിനാലും ഇപ്പോള്‍ സെലിബരിറ്റി ആയതിനാലും കുറച്ചു കാലം മാധ്യമങ്ങളും ജനങ്ങളും തന്നെയും തന്റെ കഥയും കൊണ്ട്  ആസ്വദിക്കുകയായിരുന്നു.ഇന്നത്തോടെ എല്ലാം തീരും ..ഞാന്‍ സമൂഹത്തിനു മുന്നില്‍ മോശപെട്ട സ്ത്രീ ആയിമാറും.എല്ലാം ചെയ്ത നീചന്‍ മാന്യനും ...അവള്‍ക്കു സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല .അവള്‍ അച്ഛന്‍ ഇരുന്ന ഭാഗത്തേക്ക്‌ നോക്കി.തലകുനിച്ച്  ഇരിക്കുന്നു.പാവം ...എന്തൊക്കെ പ്രതീക്ഷകള്‍ ആയിരുന്നു ഈ മകളെ കുറിച്ച് ..എല്ലാം എത്ര പെട്ടെന്നാണ്  അവസാനിച്ചത്.നാട്ടുകാരുടെയും കുടുംബ്ക്കാരുടെയും മുന്നില്‍ അപഹാസ്യനായി ........



വിധി വന്നു കാണും ..വെറുതെ വിട്ട  സന്തോഷത്തോടെ അയാള്‍ കോടതിക്ക് പുറത്തിറങ്ങി .ദൂരെ പാര്‍ക്ക്‌ ചെയ്ത കാറിലേക്ക്  പോകുവാന്‍ റോഡ്‌ മുറിച്ചു കടക്കാന്‍ ശ്രമിക്കവേ പെട്ടെന്ന് ഒരു സ്ത്രീ ഏതോ ആയുധം കൊണ്ട് അയാളെ ആക്രമിച്ചു .പൊടുന്നനെ രണ്ടു സ്ത്രീകള്‍ കൂടി എവിടെ നിന്നോ പാഞ്ഞു വന്നു.ആദ്യം ആക്രമിച്ച സ്ത്രീക്ക് ഒന്നും മനസ്സിലായില്ല..ആര്‍ക്കും തമ്മില്‍ തമ്മില്‍ പരിചയമില്ല .എങ്കിലും തന്റെ വഴി തന്നെയാണ് മറ്റുള്ളവരുടെതെന്നും അവര്‍ പെട്ടെന്ന് മനസ്സിലാക്കി.പിന്നെ കൂട്ട ആക്രമണം ആയിരുന്നു.എന്താണ് സംഭവിക്കുന്നതെന്ന് ആള്‍ക്കാര്‍ക്ക് മനസ്സിലാകും മുന്‍പ് എല്ലാം കഴിഞ്ഞിരുന്നു.ഓടികൂടിയ നാട്ടുകാര്‍ക്ക് മുന്നില്‍ നിന്നുകൊണ്ട് അവര്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു .സുശീല്‍ ഓടി എത്തുമ്പോഴേക്കും നിലത്തുവീണ ആള്‍ ശവമായി മാറിയിരുന്നു.തന്റെ തോള്‍ സഞ്ചിയിലെ ആയുധം വെറുതെ ആയല്ലോ എന്ന് തോന്നിയെങ്കിലും അയാള്‍ ആ ജന്തുവിന്റെ മരണത്തില്‍ സന്തോഷിച്ചു.ആള്കൂട്ടത്തിനിടയിലൂടെ അയാള്‍ പുറത്തേക്കു കടന്നു റോഡിലേക്കിറങ്ങി...പോകുന്നവഴിയിലെ കുറ്റികാട്ടിലേക്ക് അയാള്‍ ആ തോള്‍സഞ്ചി വലിച്ചെറിഞ്ഞു.എവിടെയോ ചെന്ന് കൊണ്ട്  ആയുധം വലിയ ശബ്ദമുണ്ടാക്കി ....അതയാള്‍ കേട്ടില്ല ...അയാളുടെ മനസ്സ്  അപ്പോള്‍ കുഞ്ഞുപെങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു ..

കഥ :പ്രമോദ്‌ കുമാര്‍ .കെ.പി
 പെയിന്റിംഗ് കടപ്പാട് :ഗൂഗിള്‍

Tuesday, June 18, 2013

നമ്മള്‍ മറന്നുപോകുന്ന ചില സത്യങ്ങള്‍

പഴയ വഴികളില്‍ കൂടി "അയാള്‍" നടന്നു.ഇവിടുന്നു "പോയിട്ടു" പതിനഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കണം .ഇടവഴികള്‍ ഒക്കെ മാറി റോഡുകള്‍ ആയിരിക്കുന്നു.ഉള്ളിലേക്ക് പോകുംതോറും കാര്യമായ വലിയ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല .മുൻപ് എത്ര ആൾക്കാർ അയാളെ  തിരഞ്ഞു വന്ന വഴിയാണ്. ഇന്ന് ഈ വഴിയിൽ ആളനക്കം പോലുമില്ല .എല്ലാവരും അയാളെ  മറവിയുടെ കയങ്ങളിലേക്ക് തള്ളിയിരിക്കുന്നു.പക്ഷെ ചിലരുണ്ട് ..എല്ലാ കൊല്ലവും ഈ ദിവസം അയാളെ  ഓർമിക്കുന്നവർ ..അവർക്ക് അങ്ങിനെ മറക്കുവാൻ പറ്റുമോ അയാളെ  ?ജന്മം തന്ന അമ്മ ,കൂടപിറപ്പുകൾ ...അയാളുടെ പേരും പറഞ്ഞു പലതും ഉണ്ടാക്കിയവർ ,അയാൾ  സഹായിച്ചു ഒരു നിലയിലായവർ .അങ്ങിനെ പലരും....അവർ ഇപ്പോഴും അത് തന്നെയല്ലേ തുടരുന്നതും ഒരു ഓർമ വെറുതെ ...വീടിനരികില്‍ എത്തിയപ്പോള്‍ ഒന്ന് ശങ്കിച്ച്  നിന്നുപോയി ..കയറണമോ ?കയറിയാൽ എന്നും കേൾക്കുന്ന ആവലാധികൾ തന്നെ അമ്മയിൽ നിന്നും വരും .സഹോദരിമാർ എല്ലാം കണ്ണ്നീരിൽ ഒളിപ്പിക്കും .എങ്കിലും അവരുടെ ഉള്ളിൽ ഈ ചേട്ടനോടുള്ള അമർഷം കെട്ടികിടപ്പുണ്ട്.അത് ഉറപ്പാണ്.ഈ ചേട്ടൻ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്തോ ?വീടിനു വേണ്ടി എന്തെങ്കിലും ?ഒന്നുമില്ല ,അവർക്ക് ഓർമിക്കുവാൻ തക്കതായ ഒന്നും ചെയ്തില്ല .നാട്ടുകാർക്കും പാർട്ടിക്കും വേണ്ടി ഓടി പ്രവർത്തിച്ചപ്പോൾ വീട്ടിനു വേണ്ടി ഒന്നും ഉണ്ടാക്കിയില്ല.ആദർശവാനായ നേതാവായിരുന്നു അയാള്  ...പക്ഷെ വീടിനെയും അമ്മയെയും കൂടപിറപ്പുകളെയും മറന്നു ..എങ്കിലും  അവർക്ക് പല സ്ഥലത്തും നേതാവിന്റെ വീട്ടിലെ ആൾക്കാർ എന്ന പരിഗണന ലഭിച്ചു ..പക്ഷെ പരിഗണന കൊണ്ട് മാത്രം വിശപ്പ്‌ മാറില്ലല്ലോ ?വിശപ്പ്‌ മാറുവാൻ അവരൊക്കെ ജോലിക്ക് പോയി തുടങ്ങി  ..അവർ ഇപ്പോൾ പോകുന്നതിലും നല്ല സ്ഥലത്ത് അവരെ അയാൾക്ക്‌  നല്ല ജോലി കൊടുത്ത്  സംരക്ഷിക്കാമായിരുന്നു  പക്ഷെ ഉള്ളിന്റെ ഉള്ളിൽ തറച്ചു പോയ ആദർശങ്ങൾ അയാളെ അതിൽ നിന്നും വിലക്കി.

നിയമസഭ സീറ്റിനെ ചൊല്ലി പാർട്ടിയിൽ കലാപം ഉണ്ടായപ്പോൾ ഒത്തുതീർപ്പ് സ്ഥാനാർഥിയായി അയാളുടെ  പേര് പാർട്ടിയിൽ പൊന്തിവന്നു.മുൻപ് പലപ്പോഴും പാർട്ടി നിർബന്ധിച്ചിട്ടും ഒഴിഞ്ഞു മാറുകയായിരുന്നു.സ്ഥാന മാനങ്ങൾ കിട്ടിയാൽ പലതിനും അത് വിലങ്ങു തടിയാവും എന്ന ബോധം മുൻപേ മനസ്സിൽ തറഞ്ഞിരുന്നു.ഇപ്പോഴും താല്പര്യം ഉണ്ടായിട്ടല്ല പാർട്ടിക്കുവേണ്ടി അത് ഏറ്റെടുക്കുവാൻ നിർബന്ധിതനായി ..അതോടെ പാർട്ടിക്കുള്ളിൽ ശത്രുക്കൾ ഉണ്ടാവുന്നത്  അയാൾ  അറിയാതെപോയി.ആ മണ്ഡലത്തിൽ ഏറ്റവും സ്വീകാര്യനായത് അയാൾ ആയതു കൊണ്ട് എതിർപ്പുകൾ പുറത്തേക്ക് വന്നില്ല ..അത് കൊണ്ട് തന്നെ പലരുടെയും മനസ്സിലിരിപ്പും അറിയാതെപോയി.എതിർ പാർട്ടിയിലും അയാളുടെ  സ്ഥാനാർഥിത്വം അങ്കലാപ്പുണ്ടാക്കി ..വിജയനാണ് സ്ഥാനാർഥി എങ്കിൽ അവർക്ക് സിറ്റിംഗ് സീറ്റ് പോകും എന്നുറപ്പായി.അത്രക്ക് ജന സമ്മിതി വിജയന് ഉണ്ടായിരുന്നു 

നോമിനേഷൻ കൊടുക്കേണ്ട തീയതി അടുത്തു വന്നു.അന്നും  പതിവുപോലെ പാർട്ടി കാര്യങ്ങൾ ,നാട്ടു കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്തത് കൊണ്ട് വീട്ടിലേക്കു പോകുവാൻ വൈകി .കൂരാ കൂരിരുട്ടു വക വെയ്ക്കാതെ പരിചിത വഴിയിലൂടെ അയാള് നടന്നു.വീടിനടുത്തുള്ള ഇടവഴിയിൽ നിന്നും ആരോ പിന്നിലൂടെ വട്ടം പിടിച്ചു .പിന്നെ വായും മൂക്കും പൊത്തി..മുന്നിലായി ഇരുട്ടിൽ ഒന്ന് രണ്ടു രൂപങ്ങൾ ഒന്നും വ്യക്തമല്ല .എന്തോ ഒന്ന് ശരീരത്തിലൂടെ തുളച്ചു കയറി ഒരിക്കലല്ല പല പ്രാവശ്യം.ശരീരത്തിലെ പല ഭാഗങ്ങളിൽ അത് ആഴ്ന്നിറങ്ങി ...അബോധാവസ്ഥയിലേക്ക് മറയും മുൻപേ കഠാര കയ്യിൽ പിടിച്ച ആളുടെ മുഖം ഒരു തവണ കണ്ടു ..വിശ്വസിക്കാനായില്ല സ്വന്തം പാർട്ടികാരൻ  തന്നെ ...എന്തിനെന്നോട്  നിങ്ങൾ ഇത് ചെയ്തു ..എന്ന് പൂര്ത്തിയാക്കിയില്ല .വായിൽ നിന്നും ശബദം പുറത്തേക്കു വന്നില്ല .പകരം ചോരയും തുപ്പലും കലർന്ന മിശ്രിതം പുറത്തേക്ക് ചാടി .....വീണ്ടും ആക്രമണങ്ങൾ ....പിന്നെ ഒന്നും ഓർമയില്ല .അയാൾ മയക്കത്തിലേക്ക് പോയി.

പൊതുവഴിയിൽ അനേകം വെട്ടേറ്റു കിടന്ന അയാളെ ആശുപത്രിയിൽ എത്തിച്ചിട്ടും ഫലമുണ്ടായില്ല  പിറ്റേന്ന് എതിർ പാർട്ടികാരാൽ കൊല്ലപ്പെട്ട നേതാവായി അയാൾ ചരിത്രത്തിൽ കയറി..പരാജയം മണത്ത അവരുടെ ക്രൂര ചെയ്തിയായി സമൂഹം ഒന്നാകെ വിശ്വ സിച്ചു   .അയാളുടെ പാർട്ടി അതിനു വേണ്ടി നന്നായി പ്രവർത്തിക്കുകയും ചെയ്തു.അങ്ങിനെ പാർട്ടിക്ക് പുതിയ ഒരു രക്തസാക്ഷിയെ കൂടി കിട്ടി...സഹതാപതരംഗത്തിൽ പാർട്ടി നല്ല ഭൂരിപക്ഷത്തിൽ വിജയിച്ചു.യദാർത്ഥ കൊലയാളികൾ മറക്കു പിന്നിലായി ..എതിർപാർട്ടികാർ  കൊലയാളികളായി മുദ്രകുത്തപെട്ടു.ആ പാർട്ടിയിലെ കുറേപേർ പല വകുപ്പുകൾചാർത്തപെട്ടു അകത്തായി...അവസാനം പാർട്ടിക്കുവേണ്ടി എന്നും കൊല നടത്തുന്ന ചിലർക്ക് മാത്രം ശിക്ഷ കിട്ടി.അയാളുടെ കാര്യത്തിൽ അവർ നിരപരാധികൾ ആയിരുന്നുവെങ്കിലും പാർട്ടികാരുടെ ശക്തമായ ഇടപെടലുകൾ അവരെ ജയിലഴിക്കുള്ളിലാക്കി .



മെല്ലെ കോണിപടികൾ കയറി വീട്ടിലെത്തി .അമ്മാവൻ കോലായിൽ ഉണ്ട് ..അമ്മ എന്തൊക്കെയോ പറഞ്ഞു കരയുന്നു .അയാള്  പറമ്പിലേക്ക് നോക്കി അവിടെ അയാളെ  ദ ഹിപ്പിചിടത്തു വിളക്ക് കത്തുന്നുണ്ട് .ചന്ദനതിരികളും പുകയുന്നു.ഒന്ന് രണ്ടു മാലകളും അവിടെ കണ്ടു.

കുറെകാലമായി അറ്റകുറ്റ പണികൾ ഒന്നും ചെയ്യാത്തത് കൊണ്ട് നശിച്ചു കൊണ്ടിരിക്കുന്ന വീട് .കല്യാണ പ്രായം കഴിഞ്ഞിട്ടും ഇറക്കിവിടാൻ കഴിയാത്ത പെങ്ങൾമാർ.അവർക്ക് വേണ്ടി അവരുടെ കുടുംബത്തിനുവേണ്ടി പാർട്ടി പിരിച്ചതിൽ മുഴുവനും നേതാക്കന്മാർ കൊണ്ട് പോയി.ഒന്ന് രണ്ടു മാസം ആശ്വാസവും വാഗ്ദാനവും കൊണ്ട് നേതാക്കളും പാർട്ടികാരും ആ  വീട്ടിൽ  കയറിയിറങ്ങി ..പിന്നെ ആരും അത് വഴി വരാതെയായി .എന്നാലും അവർ എല്ലാ വർഷവും മുടങ്ങാതെ അയാളുടെ  രക്തസാക്ഷിത്വം ആചരിക്കുന്നു അല്ല ആഘോഷിക്കുന്നുണ്ട് .ജീവിച്ചിരിക്കുന്നവരെക്കാൾ മരിച്ചവരെയാണ് പല പാർട്ടികാർക്കും ആവശ്യം.ജീവിച്ചിരിക്കുന്നവന് പങ്കു കൊടുക്കണം ചത്തവന് വേണ്ടി ആര് ചോദിക്കുവാൻ.?..ജീവിച്ചിരിക്കുമ്പോൾ കുടുംബത്തിനു ഉപകാരം ഇല്ലാത്തവന്റെ  കുടുംബത്തെ ചത്തു മണ്ണടിഞാൽ  ചില പാർട്ടിക്കാർ സഹായിക്കും ..അതുപോലെ  ചുരുക്കം ചിലർക്ക് ഉപകാരം കിട്ടുന്ന ഈ കാലത്ത് അയാളെ കൊണ്ട്  അതിനുകൂടി കഴിഞ്ഞില്ല .അയാളെ പോലുള്ളവരെ ജീവനുള്ളപ്പോൾ മാത്രമാണ് പാർട്ടിക്ക് ആവശ്യം.

അയാൾ മെല്ലെ ഇറങ്ങി നടന്നു.നടന്നു നടന്നു കവലയിലെത്തി .അവിടുണ്ടായിരുന്ന ഒരു കൂറ്റൻ പ്രതിമക്കടുത്തെത്തിയപ്പോൾ അയാൾ ബ്രേക്ക്‌ ഇട്ടതുപൊലെ  നിന്നുപോയി.ആ പ്രതിമ മാലയും പൂവും മറ്റും കൊണ്ട് നന്നായി അലങ്കരിച്ചിട്ടുണ്ട് ....കുറേപേർ അതിനു ചുറ്റും അവിടിവിടങ്ങളിലായി ഉണ്ട്.ചിലർ വിളക്ക് തെളിയിക്കുന്നു.ചിലർ പുഷ്പാഭിഷേകം നടത്തുന്നു ..ചിലർ കൈകൂപ്പി നിൽക്കുന്നു .മൈക്കിലൂടെ അയാളുടെ  പഴയ പ്രസംഗങ്ങൾ ഒഴുകുന്നു.അയാൾ മെല്ലെ തല ഉയരത്തി നോക്കി

അത് അയാളുടെ  രൂപം തന്നെ ..പെയിന്റ് ഒക്കെ അടിച്ചും മറ്റും വൃത്തിയാക്കിയിട്ടുണ്ട് .ചുവടെ ജനിച്ച തീയതിയും മരിച്ച തീയതിയും കല്ലിൽ കൊത്തിവെച്ചിരിക്കുന്നു .അപ്പുറത്ത് സൈഡിൽ ഒരു ബാനറിൽ വണ്ണത്തിൽ എഴുതി വെഛിരിക്കുന്നു .

"കാപാലികരാൽ കൊല്ലപെട്ട പ്രിയ നേതാവ് വിജയന്റെ പതിനഞ്ചാം രക്തസാക്ഷി  ദിനം "

വേറെ ഒരു ബോർഡിൽ വൈകുന്നേരത്തെ അനുസ്മരണ സമ്മേളനത്തെ കുറിച്ചും അതിൽ പങ്കുചേരുന്നവരെ കുറിച്ചും ആയിരുന്നു .അത് വായിച്ചപ്പോൾ അയാൾക്ക്‌ ചിരി വന്നു.തന്നോട് തന്നെ പുച്ഛവും ..പാർട്ടിയോട് ഒരുതരം വെറുപ്പും അയാളിൽ കുടികൊണ്ടു .

പതുക്കെ അയാൾ ആ പ്രതിമയിലെക്കുള്ള പടിക്കെട്ടുകൾ കയറി ചുറ്റുമുള്ള കൽകെട്ടിലൊന്നിൽ ഇരുന്നു ..അവിടെ നിന്ന് കൊണ്ട് ആത്മാർഥതയോടെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നവരോട് പലതും വിളിച്ചു പറയണം എന്ന്  അയാൾക്ക്‌ തോന്നി .അയാൾ അവിടെ കൂടിയിരിക്കുന്നവരോട് ഉച്ചത്തിൽ പറഞ്ഞു .


"നിങ്ങൾ ആദ്യം നിങ്ങളുടെ കുടുംബം നോക്ക് എന്നിട്ടുമതി ജനസേവനം ...അല്ലെങ്കിൽ അധികാരമോഹികളുടെ കാൽച്ചുവട്ടിൽ തീർന്നു പോകും നിങ്ങൾ ..നിങ്ങളുടെ കുടുംബം അനാഥരുമായി പോകും...പലർക്കും ഇത് ബിസിനസ് ആണ് സ്വയം നന്നാകുവാൻ സ്വന്തം കുടുംബം നന്നാക്കുവാൻ അവരുടെ ക്രൂരമുഖവും സ്വാർത്ഥമുഖവും  മറച്ചു പിടിച്ചു ,നമ്മുടെ മുഖം മറന്നു കൊണ്ടുള്ള അഭ്യാസം.അതിനു അവര്‍ പരസ്പരം മത്സരിക്കും ,ചതിക്കും ,കൊല്ലും..അവിടെ സഹോദരരോ സുഹൃത്തുക്കളോ ഇല്ല ശത്രുക്കള്‍ മാത്രം.അവന്റെ വഴിയില്‍ തടസ്സം നില്‍ക്കുന്നവരെ  ഒക്കെ അവന്‍ അറിഞ്ഞു കൊണ്ട് ദ്രോഹിക്കും ...ചിലപ്പോള്‍ കൊല്ലും..പൊതുജന സേവനമാണ് ലക്ഷ്യമെങ്കിൽ എന്തിനു അധികാരത്തിനു വേണ്ടി ഈ വടം വലികൾ ....?സ്വയം ചിന്തിക്കുക നിങ്ങൾ ..ഒരു പത്തു മിനിട്ട്  ചിന്തിച്ചാൽ നിങ്ങൾക്ക് കാര്യം മനസ്സിലാകും .അധികാര മോഹ മില്ലാത്ത ഒരു സമൂഹമേ നന്മകൾ കൊണ്ട് വരികയുള്ളൂ അവിടെയെ ശാന്തിയും സമാധാനവും കടന്നു വരൂ "

അയാളുടെ ശബ്ദം ആരും കേട്ടില്ലെങ്കിലും അയാൾക്ക്‌ മനസ്സിൽ എന്തോ ഒരു സമാധാനം കൈവന്നതുപോലെ തോന്നി .അയാൾ മുന്നോട്ടേക്ക് നടന്നു ..ഇനി അടുത്തവർഷം ഒരു വിളിയുണ്ടാകും അന്നേരം വരാം 

കഥ ;പ്രമോദ് കുമാർ .കെ.പി 

Thursday, June 13, 2013

എന്റെ ചില "പുട്ട് " ചിന്തകള്‍

ഒരു കാലത്ത് കേരളത്തിന്റെ ദേശീയ പലഹാരമായിരുന്നു പുട്ട്.പിന്നെ പിന്നെ ദോശയും  ഇഡ്ഡലിയും ഒക്കെ അതിന്റെ കുത്തക തീന്‍മേശയില്‍ നിന്നും തകര്‍ത്തെറിഞ്ഞു.പൊറോട്ട കൂടി വന്നതോടെ പുട്ട് തീര്‍ത്തും അവഗണിക്കപെട്ട്  സൈഡ്  ആയിപോയി.പക്ഷെ ഇന്നും പുട്ട് വളരെ ഇഷ്ടപെടുന്ന ഒരു വിഭാഗം ഉണ്ട് എന്ന തിരിച്ചറിവില്‍ ആകാം നടന്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് പുട്ടിനു മാത്രമായി ഒരു രെസ്റ്റൊരന്റ്  കൊച്ചിയിൽ ആരംഭിച്ചിരിക്കുക.അവിടെ വിവിധതരം പുട്ടുകൾ ഉണ്ടെന്നാണ് വായിച്ചറിഞ്ഞത്.ഞാന്‍ എന്റെ ചില പുട്ട് ചിന്തകള്‍ പറയാം.

ചെറുപ്പം മുതലേ പുട്ട് ഇഷ്ടം ആയിരുന്നു.ഒന്നാമത് അത് ചോറ് തിന്നുന്നത് പോലെ നല്ലവണ്ണം ആസ്വദിച്ചു കഴിക്കാം..കഴിച്ചു കഴിഞ്ഞാൽ പിന്നെ ഉച്ചവരെ എനിക്ക് ഒന്നും വേണ്ട.അത്രക്ക് നല്ല ഒരു ബ്രേക്ക്‌ ഫാസ്റ്റ് ഐറ്റം ആയി ഞാൻ പുട്ടിനെ കരുതി.കാല ക്രമേണ പല വീട്ടിലുമെന്നപൊലെ  എന്റെ വീട്ടിലും പുട്ട് ഇടയ്ക്കിടെ എത്തുന്ന അതിഥിയായി മാറി.എന്നിട്ടും ഞാന്‍ പുട്ടിനെ സ്നേഹിച്ചു.

പിന്നെ പിന്നെ പുട്ടിനെകൂടുതലായി  സ്നേഹിക്കുന്നത് പ്രവാസകാലത്താണ്.ആ കാലത്ത് മാർകെറ്റിൽ പുട്ടിന്റെപൊടി പാക്കറ്റിൽ കിട്ടുവാന്‍ തുടങ്ങി..ബാച്ചിലർ ലൈഫിൽ ഉണ്ടാക്കാൻ ഏറ്റവും എളുപ്പം എന്നത് കൊണ്ട് പുട്ടിനെ കൂടുതൽ സ്നേഹിക്കേണ്ടി വന്നു.എഴുനേറ്റ ഉടനെ പൊടി കുഴച്ചു മിശ്രണം ഒക്കെ ചേര്ത്തു അടുപ്പത്തു വെച്ചാൽ പല്ല് തേച്ചു കക്കൂസിലോക്കെ പോയി വരുമ്പോഴേക്കും ഒരു കുറ്റി പുട്ട് റെഡി.മറ്റു പലഹാരങ്ങൾ ഉണ്ടാക്കണം എങ്കിൽ നമ്മൾ അതിന്റെ കൂടെ തന്നെ ചിലവഴിക്കണം. അല്ലെങ്കില്‍ അത് പിണങ്ങും.പലപ്പോഴും അതിന്റെ കരിഞ്ഞ മോന്ത കാണെണ്ടിയും വരും.പുട്ടിനു എന്തായാലും കൂട്ടുവേണ്ട എന്നത് എന്നെ അതിലേക്കു കൂടുതല്‍ അടുപ്പിച്ചു.രാത്രി വൈകി വന്നാൽ പോലും അര മണിക്കൂർ തികച്ചു വേണ്ട നല്ല പുട്ട് കഴിക്കാൻ...ചോറ് തിന്നുന്ന സുഖവും കിട്ടും...വിശപ്പ് നല്ലവണ്ണം മാറുകയും ചെയ്യും.

പുട്ടുമായി ഇത് മാത്രമല്ല എന്നെ അടുപ്പിച്ചത്..മറ്റു പലഹാരങ്ങല്ക്കുള്ള ജാഡ പുട്ടിനില്ല.എന്തിനോടും ഏതിനോടും ചേർന്ന്  പോകന്ന സ്വഭാവമാണ് പുട്ടിന്റെത്.ഇറച്ചി കറി ആയാലും ,മീൻ കറിയായാലും പച്ചകറിആയാലും പുട്ട് കയറിപോകും.അത് തന്നെയാണ് എന്നെ കൂടുതൽ പുട്ടിനോട് സഹവാസം കൂടുവാൻ പ്രേരിപ്പിച്ചതും.ഇനി അഥവാ കറി  ഒന്ന്മില്ലെങ്കിലും ഒരു പപ്പടം കാച്ചിയാൽ മതി ..അല്ലെങ്കിൽ കുറച്ചു മിശ്ച്ചർ .അല്ലെങ്കില്‍ പഴം ..അതുമല്ലെങ്കിൽ ഒരുകഷ്ണം കേക്ക് അല്ലെങ്കിൽ ഏതെങ്കിലും ബിസ്കറ്റ് ഒക്കെ മതി പുട്ടിനെ വയറിൽ എത്തിക്കുവാൻ..ഇതൊന്നും വീട്ടിലില്ലെങ്കിൽ കുറച്ചു പഞ്ചസാര മതി ...അതുമല്ലെങ്കിൽ കുറച്ചു പുട്ട് വായിലിട്ടു ചുടു ചായ കുടിച്ചു നോക്കൂ.....ഹ ..എന്തൊരു സുഖം.

എപ്പോഴും പുട്ടുകളെ വേർത്തിരിക്കുവാൻ തേങ്ങ ഉപയോഗിച്ച് കൊണ്ടിരുന്ന എന്നെ പരീക്ഷണത്തിന് പ്രേരിപ്പിച്ചതും ബാച്ചിലർ ആയ സുഹൃത്തുക്കൾ തന്നെ .തേങ്ങക്ക് പകരം അവിടങ്ങളിൽ സവാളയും ,ക്യാരറ്റും ,കാബജും ഒക്കെ വെയ്ക്കാൻ അവർ പ്രേരിപ്പിച്ചു.പക്ഷെ അത് വളരെ ചെറുതായി അരിയണം എന്ന് മാത്രം അല്ലെങ്കിൽ പണി പാളും ..ഇത്തരത്തിൽ വെജ് പുട്ടിനു മറ്റു കറികൂട്ടുകൾ വേണ്ട എന്ന പ്രത്യെകതയുമുണ്ട്...കല്യാണം കഴിഞ്ഞു ഭാര്യ വരുന്നതുവരെ പുട്ട് തന്നെ ആയിരുന്നു മിക്ക ദിവസങ്ങളിലും എന്റെ പ്രാതൽ .പിന്നെ പലതരം പലഹാരങ്ങള്‍ വന്നു തുടങ്ങിയപ്പോള്‍ വീണ്ടും പുട്ട് അതിഥിയായി മാറി.

എന്നിട്ടും പുട്ടുമായി ഞാന്‍ പിണങ്ങിയില്ല.അവള്‍ നാട്ടില്‍ പോകുമ്പോള്‍ ഞാന്‍ പുട്ടിനെ തിരിച്ചു വിളിക്കും ..കുറച്ചു കാലം അങ്ങിനെ നമ്മള്‍ പരസ്പരം സ്നേഹിച്ചു കഴിയും.ഇപ്പോഴും വല്ലപ്പോഴും വരുന്ന അതിഥിയായി പുട്ട് ഉണ്ട് ..അടുത്ത സ്കൂള്‍ വെക്കേഷന്‍ വരുന്നതുവരെ അങ്ങിനെയേ പുട്ട് കടന്നു വരൂ...വെക്കേഷന്‍  സമയത്ത് എനിക്ക് കൂട്ടായി പുട്ട് മാത്രമാവും തീന്‍ മേശയില്‍ രാവിലെ എത്തുക.അത് അരിയോ ഗോതമ്പോ റവയോ ആകാം .......


വാല്‍കഷ്ണം :ഇപ്പോഴും നാട്ടില്‍ പോയാല്‍ അമ്മ എനിക്കുവേണ്ടി തയ്യാറാക്കുന്ന പ്രാതല്‍ വിഭവം പുട്ടാണ്.ഞാനും പുട്ടും തമ്മിലുള്ള സ്നേഹം അമ്മക്ക് അത്രക്ക് നിശ്ചയമുണ്ട് .