Saturday, August 24, 2013

കടല്‍

കടല്‍ എന്നും വിസ്മയമാണ് ...പലരും കടലിനെ കുറിച്ച് അതിന്റെ മനോഹാരിതയെ കുറിച്ച് വര്‍ണ്ണിച്ചിട്ടുണ്ട്  ,ആകര്‍ഷണത്തെ കുറിച്ച്  പലതും എഴുതിയിട്ടുണ്ട് ...കടലിനെ അതിന്റെ സൌന്ദര്യത്തെ വാനോളം പുകഴ്ത്തി കവികള്‍ പാടിയിട്ടുണ്ട്.കഥകള്‍ എഴുതിയിട്ടുണ്ട്.

ഒരിക്കല്‍ കടല്‍ സംഹാര താണ്ടവമാടി സുനാമി എന്ന ദുരന്തം കൊണ്ടുവന്നപ്പോള്‍ ,കുറെ മനുഷ്യരെ വിഴുങ്ങിയപ്പോള്‍, കുറെ കരകള്‍ തട്ടിയെടുത്തപ്പോള്‍ ,അത് സര്‍വനാശം വരുത്തിയപ്പോള്‍ പലരും കടലിനെ പഴിച്ചു.പലരും  കടലിനെ ഭയന്നു .അവര്‍ കടലമ്മയെ വെറുത്തു.പലരും കടലിനെ ഉപേക്ഷിച്ചു കടപ്പുറം വിട്ടുപോയി .എന്നിട്ടും കടല്‍ ശാന്തമായില്ല .അതിന്റെ സ്വഭാവം മാറ്റിയുമില്ല ഇതൊക്കെ എത്ര കണ്ടതാ എന്നമട്ടില്‍ തിരയോട് കിന്നാരം പറഞ്ഞു ..പക്ഷെ അവര്‍ക്ക്  തിരിച്ചുവരണമായിരുന്നു . കാരണം  കടലിനെ കൊണ്ട് മാത്രം നിലനിന്നു പോകുന്ന കുറെ ആള്‍കാര്‍ ഉണ്ട് ,കുടുംബങ്ങള്‍ ഉണ്ട് ,നാടുകള്‍ ഉണ്ട് ,രാജ്യങ്ങള്‍ ഉണ്ട്.പിന്നെ പിന്നെ പഴിച്ചവരൊക്കെ വീണ്ടും കടലിനെ സ്നേഹിച്ചു തുടങ്ങി.അവർ മടങ്ങിവന്നു.


കടല്‍ പലര്‍ക്കും അമ്മയാണ് . പോറ്റി വളര്‍ത്തുന്ന അമ്മ..ആ അമ്മ അവര്‍ക്ക് എന്നും ആഹാരം നല്‍കുന്നു.ചിലപ്പോഴൊക്കെ പലരെയും വെറും കയ്യോടെ മടക്കി അയക്കുന്നു. .ചിലപ്പോള്‍ പിന്നീട് ഒരിക്കലും  കര കാണിക്കാതെ കൂട്ടി കൊണ്ട് പോകുന്നു.എന്നിട്ടും അവർ ആ അമ്മയെ സ്നേഹിക്കുന്നു.വീണ്ടും വീണ്ടും അമ്മയുടെ അടുത്തേക്ക് ഓടിചെല്ലുന്നു....അമ്മയുടെ മാറിലൂടെ സഞ്ചരിക്കുന്നു.അമ്മ കൊടുക്കുന്ന സമ്പത്തുകള്‍ കൊണ്ട് അനുഭവിക്കുന്നു.

രണ്ടാം ക്ലാസ് മുതൽ ആണ് കടലിനെ അടുത്തു കാണുവാന്‍ തുടങ്ങിയത്.അതിനു മുന്‍പ് കണ്ടിരിക്കാം ..പക്ഷെ ഓർമയിൽ കടല്‍ എന്ന വിസ്മയം വരുന്നത് ഈ കാലത്താണ്. .തലശ്ശേരി കടല്‍പാലത്തിനടുത്തുള്ള എൽ .പി  സ്കൂളില്‍ ആയിരുന്നു രണ്ടാം ക്ലാസ്സ്‌ മുതല്‍.ജനലിലൂടെ നോക്കിയാല്‍ കുറച്ചകലെ കടല്‍ കാണാം.ഒരു റോഡിനപ്പുറം . അങ്ങ് അനന്തതയിലേക്ക് നീണ്ടു കിടക്കുന്ന കടല്‍ .അത് അത്ര അടുത്തായിട്ടു കൂടി ക്ലാസ്സിൽ നിന്നും  നോക്കുകയല്ലാതെ അതിനടുത്തെക്ക് ആരെയും ടീച്ചര്‍മാര്‍ കൊണ്ടുപോയില്ല..ആരെയും പോകാന്‍ അനുവദിച്ചുമില്ല.ആരെങ്കിലും കാണാതെ പോയാല്‍ അവിടുത്തെ ചുറ്റുവട്ടത്തെ  ആള്‍കാര്‍ വന്നു ടീച്ചറോട്  പറഞ്ഞു കൊടുക്കും.പോയ കുട്ടികളെ  എല്ലാവരുടെയും മുന്നില്‍ വെച്ച്   വഴക്ക് പറയും.ചിലപ്പോള്‍ ശിക്ഷിക്കും , മുതിർന്നവരുടെ കൂട്ടത്തിലെ കടലിനടുത്തു  പോകാവൂ എന്ന് ഉപദേശിക്കും .വീട്ടിൽ നിന്നും ഇത്തരം ഉപദേശങ്ങള്‍ കിട്ടുന്നതിനാല്‍ അത് കൂടുതല്‍ തവണ അവര്‍ക്ക് ചെയ്യേണ്ടി വരാറില്ല.എല്ലാവരും അനുസരിക്കും .

കാണുവാന്‍ ഒക്കെ ചന്തം തോന്നുമെങ്കിലും ആ പ്രായത്തില്‍ കടലിനെ   പലര്‍ക്കും പേടിയായിരുന്നു ..ദൂരെ നിന്നും നോക്കി കാണുവാന്‍ എല്ലാവർക്കും ഇഷ്ടവും.മൂന്നും നാലും കടല്‍ കാണാത്ത ക്ലാസ്സ്‌ മുറികളില്‍ ആയിരുന്നിട്ടും സ്കൂളിലേക്ക് വരുമ്പോള്‍ ദൂരെ നിന്നും  കടല്‍ കാണും.ചിലപ്പോഴൊക്കെ കൂട്ടുകാര്ക്കൊപ്പം അടുത്തു നിന്നും കടല്‍ കാണുവാന്‍ രണ്ടാം ക്ലാസ്സില്‍ പോകും.ബോട്ടുകളും തോണികളും ഒക്കെ പോകുന്നത് നോക്കിയിരിക്കും..അറ്റമില്ലാതെ നീടുകിടക്കുന്ന കടല്‍ അങ്ങിനെ നമ്മളുടെ മനസ്സില്‍ സ്ഥാനം പിടിച്ചു.എന്തെങ്കിലും അസാധാരണമായിട്ടുള്ളതു കാണുമ്പോൾ ടീച്ചർമാർ അടക്കം എല്ലാവരും  രണ്ടാം ക്ലാസ്സിലെ ജനലിനരുകിലായി സ്ഥാനം പിടിക്കും.അങ്ങിനെ അവധി ദിവസങ്ങൾ  ഒഴിച്ച് ബാക്കി ദിവസങ്ങളിലൊക്കെ കടൽ കാണും.

                                             

 (സെന്റ്‌ ജോസഫ്‌ സ്കൂൾ -തലശ്ശേരി )
ഏതാണ്ട്  മൂന്നുവശവും കടലുള്ള സെന്റ്‌ ജോസഫ്‌ ഹൈസ്കൂളിൽ ആയിരുന്നു അഞ്ചു മുതൽ.കടൽ നിരപ്പിൽ നിന്നും കുറച്ചു  ഉയരത്തിലാണ് സ്കൂൾ.അവിടുന്ന് നോക്കിയാൽ താഴെ കടല്‍ കാണാം.സ്കൂളിന് ചുറ്റും സുരക്ഷക്കായി വലിയ മതില്‍ കെട്ടിയിട്ടുമുണ്ട്.സ്കൂളിന് ഒരു ഭാഗത്ത് വലിയ ഒരു സെമിത്തേരി ഉണ്ട്.പലരും കളിയായി പറയാറുണ്ട്‌ "ഈ പിള്ളേരൊക്കെ ചെകുത്താനും കടലിനും ഇടയിലാണെന്ന് ".അവിടുത്തെ പല ക്ലാസ്സുകളും കടലിനു തൊട്ടടുത്താണ്.അങ്ങിനെ കണ്ടു കണ്ടു കടൽ മൊത്തം കുട്ടികളുടെ സുഹൃത്തായി.കടലമ്മയെ എപ്പോഴും കാണുവാൻ ,ജനലിനരുകിലെ ബെഞ്ചിൽ സ്ഥാനം പിടിക്കുവാൻ നമ്മൾ കൂട്ടുകാർ തമ്മിൽ തമ്മിൽ മത്സരിച്ചു


( ധർമ്മടം തുരുത്തു)


.ഉച്ചയൂണ് പോലും കടലിനെ നോക്കി മതിലില്‍ ഇരുന്നു കൊണ്ടായി.ഉച്ചക്ക് വിട്ടാൽ ലഞ്ച് ,ക്ലാസ്സിൽ നിന്നും കഴിക്കാതെ കടലിനടുത്തുള്ള മതിലില്‍ എല്ലാവരും സ്ഥാനം പിടിക്കും.പരുന്തും കാക്കയും മറ്റും ഭക്ഷണം അടിച്ചു മാറ്റുവാന്‍ വരൂമെങ്കിലും എല്ലാവര്ക്കും ഇഷ്ടം കടലിനോട് കിന്നാരം പറഞ്ഞു കൊണ്ട് കടല്‍ കാറ്റ് കൊണ്ട് വയർ നിറക്കുന്നതിലായിരുന്നു.ചിലപ്പോള്‍ അനുസരണയുള്ള കുട്ടിയെ പോലെ ശാന്തമായിരിക്കും ..ചിലപ്പോള്‍ കലിതുള്ളി ആഞ്ഞടിക്കുണ്ടാവും ...അപ്പോള്‍ കൊച്ചു കുട്ടികളായ നമ്മള്‍ കടലുമായി അകലം പാലിക്കും. അവിടെ  നിന്നും നോക്കിയാൽ ദൂരെ  ധർമ്മടം തുരുത്തും കാണാം .കടലിന്റെ നടുവിലായി ഒരു തുരുത്ത്. ചില ക്ലാസ്സ്കാര്‍ക്കും ഈ ദര്‍ശനം കിട്ടും.അത്  നയനമാനോഹരമാണ് .നമ്മുടെ സ്കൂളിന്റെ മൂത്രപുര പോലും താഴെ ഉള്ളിലേക്ക് ഇറങ്ങി ചെന്ന് കടലിനടുത്തായിരുന്നു.അവിടെ നിന്നും മൂത്രം ഒഴിക്കുമ്പോൾ കടലിന്റെ ഇരമ്പം അടുത്തു കേൾക്കാം .നമ്മള്‍ ഒരു ഗുഹയില്‍ പെട്ടതുപോലെ തോന്നും.ചിലപ്പോള്‍ ഭയപെടുത്തുമെങ്കിലും അതൊരു രസമായിരുന്നു.

ഉച്ചക്ക് ശേഷമുള്ള പല ക്ലാസ്സിലും എനിക്ക് അടക്കം പലർക്കും  ഉറക്കം വരും.വയറു നിറഞ്ഞു കടൽകാറ്റു  കൊണ്ടിരിക്കുമ്പോൾ കണ്ണുകള്‍ താനേ അടഞ്ഞു പോകും.അധികവും ഉണര്‍ത്തുന്നത് ടീച്ചറുടെ ചോക്കിന്റെ കഷ്ണങ്ങള്‍ കൊണ്ടുള്ള ഏറുകൾ ആയിരിക്കും.കമല ടീച്ചറുടെ (സ: പിണറായിയുടെ ഭാര്യ )എഴാം ക്ലാസ്സിലാണ് എനിക്ക് കടലിനടുത്തുള്ള സീറ്റ്‌ കിട്ടിയത്.ടീച്ചറുടെ ക്ലാസ് ആണെങ്കിൽ ചില ദിവസങ്ങളിൽ രാവിലെയും ചിലപ്പോൾ ഉച്ച കഴിഞ്ഞും കാണും.രാവിലത്തെ  ക്ലാസ്സിൽ മാന്യന്മാർ ആയ പലർക്കും  ഉച്ച കഴിഞ്ഞ ക്ലാസ്സിൽ ടീച്ചറുടെ ചോക്കുകൊണ്ടുള്ള ഏറു കിട്ടാതെ പോകാറില്ല.ഒന്നുകിൽ ഉറങ്ങി പോകും അല്ലെങ്കിൽ കടലിനെ നോക്കി ഇരിക്കും.അപ്പോൾ എന്നെ അടക്കം പലരെയും അവിടുന്ന്  ടീച്ചർ  മാറ്റി ഇരുത്തും..ഇതിനൊക്കെ കാരണം കടലിന്റെ സംഗീതം തന്നെ ...അത് നമ്മളെ ലയിപ്പിച്ചു കളയും.,ചിലപ്പോൾ കടൽ കാറ്റ് നമ്മെ  ഉറക്കത്തിലേക്കു കൂട്ടി കൊണ്ടുപോകും..പിന്നെ പിന്നെ ഞാൻ ഉച്ച കഴിഞ്ഞാൽ  അവിടുന്ന് സ്വമേധയാ മാറി ഇരിക്കും..നമ്മളുടെ പല മാഷന്മാരും കടല്‍ പോലെതന്നെ ആയിരുന്നു.ചിലപ്പോള്‍ ശാന്തമായും ചിലപ്പോള്‍ കോപിച്ചുകൊണ്ടും  ...പക്ഷെ എപ്പോഴും ശാന്തമായി ഉള്ള കടല്‍ ആയിരുന്നു ജയന്‍ മാഷ്‌...മറ്റു പലരുടേയും  സ്വഭാവം കടല്‍ പോലെ  മാറി മാറി വന്നെങ്കിലും ജയന്മാഷ്‌  എല്ലായ്പോഴും ശാന്തസമുദ്രമായിരുന്നു.
                                                               (തലശ്ശേരി കടൽ പാലം )

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ കടലും ഞാനും തമ്മിൽ അകന്നു.കാണുന്നത് തന്നെ വല്ലപ്പോഴുമായി.എങ്കിലും ഇടയ്ക്കു കടല്പാലവും കടലും കാണും.മാർകറ്റിൽ പോകുമ്പോഴോ ജനറൽ ആശുപത്രിയിൽ പോകുമ്പോഴോ മറ്റോ ..അങ്ങിനെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രം.ദിവസേന കണ്ടു കണ്ടു അതിൽ വലിയ ത്രിൽ ഇല്ലാതെ പോയതോ എന്തോ ...കടലിനെ മടുത്തു തുടങ്ങിയിരുന്നു.അല്ലെങ്കിൽ പഠിക്കുക എന്തെങ്കിലും ജോലി നേടുക എന്ന നെട്ടോട്ടത്തിനിടയിൽ സൗകര്യ പൂർവ്വം അവഗണിച്ചു.
                                                     

പിന്നെ ജോലിക്കുവേണ്ടി നാട് വിട്ടപ്പോൾ ആണ്  കടല്‍ പൂര്‍ണമായും എന്നില്‍ നിന്നും അകന്നത്.ബംഗ്ലൂര്‍ എത്തിയപ്പോള്‍ കടലിന്റെ വില ശരിക്കും അറിഞ്ഞു.മീന്‍ ഇല്ലാതെ(നവമി  പൂജ സമയത്തു ഒഴിച്ചു )ഊണ് കഴിക്കാതിരുന്ന നമ്മള്‍ തലശ്ശേരികാര്‍ വെറും പച്ചകറി മാത്രം കൂട്ടി മനസ്സില്ലാമനസ്സോടെ കുറേകാലം ഭക്ഷണം കഴിച്ചു.അപ്പോൾ ഞാൻ കടലിന്റെ വില അറിഞ്ഞു വരികയായിരുന്നു.കടലിനെ കുറിച്ച് കേട്ടതല്ലാതെ ബംഗ്ലൂരിലെ പല കൂട്ടുകാരും അത് നേരിട്ട് കണ്ടിരുന്നില്ല.അവർ കടലിനെ കുറിച്ച് പലതും അറിഞ്ഞു വെച്ചിട്ടുണ്ടായിരുന്നു .ജീവിതത്തിലെ അവരുടെ പലരുടെയും  വലിയ ഒരാഗ്രഹമായിരുന്നു അടുത്തു നിന്നും കടൽ കാണുക എന്നത്.ഇവർകൊക്കെ  എന്തിന്റെ വട്ട്  എന്നാണ് അവരുടെ ആഗ്രഹം കേട്ടപ്പോൾ ആ സമയത്ത് തോന്നിയത്.അവര്‍ക്ക് അടുത്തുള്ള കടൽപ്പുറം എന്ന് പറയാന്‍ ചെന്നൈ ആണ് .അത് ആണെങ്കില്‍ അവിടുന്ന് ഭയങ്കര ദൂരവും.(ഈ കാലത്ത്  അഞ്ചു അഞ്ചര മണിക്കൂര്‍ മതി )

ഒരിക്കല്‍ ഒരു കല്യാണത്തിനു പങ്കെടുക്കുവാന്‍ നാട്ടില്‍ വന്ന ബംഗ്ലൂര്‍ കൂട്ടുകാരെ  കടല്‍ കാണിക്കുവാന്‍ കൊണ്ടുപോയപ്പോഴാണ്  അവർക്കൊക്കെ  കടല്‍ എന്താണെന്ന്  എനിക്ക് മനസ്സിലാക്കുവാനായത്. അവരില്‍ പലര്‍ക്കും അത് അതിശയമായിരുന്നു .വിസ്മയമായിരുന്നു.."ഈ കടല്‍ കാണിച്ചു തന്ന നിന്നെ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല "എന്ന് അവര്‍ പറഞ്ഞപ്പോള്‍ എനിക്ക് എന്റെ മനസ്സില്‍ ചെറുതായികിടന്ന കടലിന്റെ വലിപ്പം മനസ്സിലായി.പിന്നെ ഞാന്‍ കടലിനെ സ്നേഹിച്ചു കൊണ്ടിരുന്നു.അവസരം കിട്ടുമ്പോള്‍ ഒക്കെ കടലിന്റെ സൌന്ദര്യം ആസ്വദിച്ചു..മൂന്ന് കടല്‍ കൂടിച്ചേരുന്ന കന്യാകുമാരി അത് കൊണ്ട് തന്നെ പ്രിയപ്പെട്ടതായി .

പിന്നെ ജീവിതത്തിന്റെ  പല വഴികളില്‍  പലപ്പോഴായി ബോട്ടിലും കപ്പലിലും ഒക്കെ പല സ്ഥലത്തെ കടലിനുള്ളിലേക്കും  ചെന്നു കടലിനെ  ആസ്വദിക്കുവാന്‍ ഭാഗ്യം ഉണ്ടായി.പല സ്ഥലത്തും പല പേരിലാണെങ്കിലും കടല്‍ അതൊന്നു മാത്രം....ചിലപ്പോള്‍ ശാന്തമായും ചിലപ്പോള്‍ കോപിച്ചും നമ്മെ വിസ്മയിപ്പിക്കുന്ന  കടല്‍ .നമ്മെ വിനോദിപ്പിക്കുന്ന കടല്‍.

ഇന്നും നാട്ടില്‍ പോയാല്‍ മോന് കടൽ പാലം കാണണം അല്ലെങ്കിൽ കടപ്പുറത്ത് പോയി തിരമാലകൾകൊപ്പം കളിക്കണം.എത്ര നിർബന്ധിച്ചാലും തിരിച്ചു വരില്ല. ദെഷ്യപെട്ടു ഒച്ചയെടുത്തു കൂട്ടി കൊണ്ടുവരണം. ഇപ്പോൾ നാട്ടില്‍ കടല്‍ കൂടുതല്‍ ആകര്‍ഷണീയമാണ് ..ഡ്രൈവ് ഇന്‍ ബീച്ചും ഒവര്‍ബരീസ്‌ ഫോളിയുമൊക്കെ ഉള്ള തലശ്ശേരിയിൽ ഇന്ന്  കാഴ്ചകൾക്ക് ഒരു പഞ്ഞവുമില്ല. ടൂറിസം വളര്‍ന്നു വളര്‍ന്നു ദിവസേന മാറ്റങ്ങള്‍ ഉണ്ടാകുന്നു അല്ലെങ്കില്‍ അവര്‍ ഉണ്ടാക്കുന്നു..അത് കൊണ്ട് തന്നെ ഇന്ന് കാണുന്ന കടപ്പുറം അല്ല കുറച്ചു ദിവസങ്ങൾ കഴിഞ്ഞാല്‍ ...അത് ഓരോ തവണ ചെല്ലുമ്പോഴും വലിയ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി നമ്മളെ കൊതിപ്പിക്കുകയാണ് ,ആകർഷിക്കുകയാണ് ...കടലിനെ സ്നേഹിക്കുവാന്‍ ....അടുത്തറിയാന്‍...കടലിന്റെ മഹത്വം മനസ്സിലാക്കുവാന്‍...ചിലത് അങ്ങിനെയാണ് ,മുറ്റത്തെമുല്ലപോലെ ...ദിവസേന കാണുന്ന അടുത്തറിയുന്ന അതിന്റെ സൌന്ദര്യമോ സൌരഭ്യമോ  നമുക്ക് മനസ്സിലാക്കുവാന്‍ കഴിയില്ല ..ആരെങ്കിലും അത് ചൂണ്ടി കാണിക്കും വരെ.. .അല്ലെങ്കിൽ അതിനെ ആരെങ്കിലും പ്രശംസിക്കും വരെ ...തലശ്ശേരി ഡ്രൈവ്  ഇൻ  ബീച്ചും അങ്ങിനെ മറ്റുള്ളവർ കണ്ടു പിടിച്ചതാണ്.കേരളത്തിലെ ഒരേ ഒരു ഡ്രൈവ് ഇൻ  ബീച്ച് ഇന്ന് പ്രശസ്തിയുടെ പാതയിലാണ് .
നമ്മുടെ നാട്ടില്‍ തന്നെ ഇത്തരം മനോഹരമായ അനേകം കടപ്പുറം ഉണ്ട് .അനേകം കടൽ കാഴ്ചകൾ ഉണ്ട് . ചെത്തിമിനുക്കിയ അനേകം ബീച്ചുകള്‍ ഉണ്ട് .പക്ഷെ നമ്മള്‍ അതൊന്നും ആസ്വദിക്കാതെ വേറെ സ്ഥലങ്ങളില്‍ പോയി അവിടുത്തെ കടല്‍ ആസ്വദിച്ചു അവിടുത്തെ വിശേഷങ്ങള്‍ വിളമ്പും.അവയെ പ്രകീർത്തിക്കും .നമ്മുടെ നാട്ടിലെ കടൽ കാഴ്ചകൾ ,സൌന്ദര്യങ്ങൾ  മുറ്റത്തു നട്ടു വളർത്തിയ പോലെ ആരാലും തിരിഞ്ഞു നോക്കാതെ കിടക്കും.

-പ്രമോദ്‌ കുമാര്‍.കെ.പി 

Friday, August 9, 2013

ആരാണ് മണ്ടന്‍ -4

       നമ്മള്‍ ഒക്കെ സ്കൂളില്‍ പഠിക്കുന്ന സമയം.അക്കാലത്ത് .ടി.വി ഒന്നും നമ്മുടെ നാട്ടില്‍ അത്ര പ്രചാരത്തിലായിട്ടില്ല .ക്രിക്കറ്റ്  ഒക്കെ തത്സമയം ടി.വി യിൽ വരുവാൻ തുടങ്ങി .ടി.വി ആണെങ്കിൽ നാട്ടില്‍ തന്നെ ഒന്നോ രണ്ടോ വീട്ടില്‍ മാത്രം.ഷംസുവിന്റെ വീട്ടിൽ ടി.വി ഉണ്ട് .പക്ഷെ അവന്റെ ഉപ്പാപ്പ ഉണ്ടെങ്കിൽ കളി  കാണൽ നടക്കില്ല .പോരാത്തതിന് ഷംസുവിനു ക്രിക്കറ്റിൽ താല്പര്യവും ഇല്ല .ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള വായനശാലയില്‍ ടി.വി ഉണ്ട്.അത് നമ്മുടെ ഷംസുവിന്റെ ഉപ്പ സ്പോണ്സര്‍ ചെയ്തതാണ് .ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ടി.വി ആണ് ..നമ്മള്‍ ടി.വിയിൽ   പരിപാടി കാണുവാന്‍ അവിടംവരെ പോകും.അധികവും ക്രിക്കറ്റ് മാത്രം കാണുവാനാണ് പോകാറുള്ളത് .രാവിലെ തുടങ്ങിയാല്‍ വൈകുന്നേരം വരെ ഉള്ള വന്‍ഡേ മാച്ച് ആണ് ടി.വി യില്‍ വരാറുള്ളത് .അതും ഇന്ത്യയുടെ കളി മാത്രം.ആദ്യ ടീം ബാറ്റു ചെയ്തു ശേഷമുള്ള ഗ്യാപ്പില്‍ നമ്മളും ഊണ് കഴിക്കാന്‍ ഓടും.തുടങ്ങും മുന്നേ മടങ്ങി എത്തും .

ടി.വി ഓപററ്റു  ചെയ്യുവാൻ കമ്മിറ്റി ഒരാളെ വെച്ചിട്ടുണ്ട് .അവനു ആൾകാർ കൂടുന്ന ഇത്തരം ദിവസങ്ങളിൽ ഭയങ്കര ഡിമാണ്ട്  ആണ്.അവൻ കളി തുടങ്ങുന്ന സമയം ആകുമ്പോൾ ടി.വി.വെക്കാതെ മുങ്ങും.നമ്മൾ തേടി പിടിച്ചു ചായകടയിൽ നിന്നോ മറ്റോ കൊണ്ടുവരും.ഉച്ചക്ക്  വീട്ടിലേക്കു പോയാലും വരാതെ അവൻ അവിടെ ഇരുന്നു കളയും ...നമ്മൾ ആരെങ്കിലും പോയാൽ മാത്രം വരും.അവനെ ആനയിച്ചു കൊണ്ടുവരണം.നമ്മളും അവനെ പിണക്കില്ല ..അവൻ ടി.വി വെച്ചില്ലെങ്കിലോ ..അവൻ അത് അങ്ങിനെ നല്ലവണ്ണം ആസ്വദിക്കുന്ന സമയം ....ഒരു ദിവസം ഇന്ത്യയുടെ ബാറ്റിംഗ് ആണ് ഉച്ച കഴിഞ്ഞു. കളി തുടങ്ങേണ്ട സമയം ആയിട്ടും ഇവനെ കാണുനില്ല .അവൻ ആണെങ്കിൽ ആരെങ്കിലും ചെന്ന് വിളിക്കാൻ വേണ്ടി വീട്ടിൽ കാത്തു നില്ക്കുന്നു.പക്ഷെ ആരും പോയില്ല .കുറെ കഴിഞ്ഞു അവൻ വന്നു നോക്കുമ്പോൾ എല്ലാവരും കളി കാണുന്നു.അവൻ ആകെ ചമ്മി പോയി.

"ആരാട ടി.വി ഓണ്‍ ചെയ്തത് ?" അയാൾ കോപത്തോടെ ചോദിച്ചു.

"ഞാനാ  ..."ഷംസു എഴുനേറ്റു കൊണ്ട് പറഞ്ഞു ..

"എന്റെ അനുവാദം ഇല്ലാതെ ഓണ്‍ ചെയ്യാൻ നിന്റെ അപ്പന്റെ സ്വത്താണോട .."

"അതെ എന്റെ ഉപ്പ വായനശാലയ്ക്ക് കൊടുത്തതാണ് ..  സംശയം  ഉണ്ടോ ?."അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.അയാൾക്ക്‌ ആ കാര്യം അറിയില്ലായിരുന്നു.അകത്തുനിന്നും ആരോ വന്നു അയാളുടെ ചെവിയിൽ എന്തോ പറഞ്ഞു.അയാൾ ഇളിഭ്യനായി പോയി.വായനശാല എന്നുപോലും ആലോചിക്കാതെ ഞങ്ങൾ ഒക്കെ ഉറക്കെ കൂവി.എല്ലാവരുടെയും കൂവികേട്ട്  അയാള്  അവിടുന്ന്  മുങ്ങി. അന്നുമുതൽ ടി.വി വെക്കാൻ അയാളെ തിരഞ്ഞു പോകേണ്ടി വന്നിട്ടില്ല.ക്രിക്കറ്റിൽ താല്പര്യം ഇല്ലാത്ത ഷംസുവിനെ  ആരൊക്കെയോ ചേർന്ന് നിർബന്ധിച്ചു കൂട്ടി കൊണ്ട് വരികയായിരുന്നു.അയാൾക്ക്‌ പണി കൊടുക്കുവാൻ വേണ്ടി മാത്രം.

താല്പര്യം ഇല്ലാത്ത അവൻ കളിയിൽ  ഒന്നും ശ്രദ്ധിക്കുനില്ല ..ഇടയ്ക്കു പുറത്തുപോകും വരും...ഒരു പ്രാവശ്യം വന്നപ്പോൾ ചോദിച്ചു

"കളി എന്തായി ?"

"ഇന്ത്യ തോല്ക്കുവാൻ പോകുന്നു "

അവൻ കുറച്ചു സമയം കളി നോക്കി കണ്ടു  .പിന്നെ ഉച്ചത്തിൽ പറഞ്ഞു

"എങ്ങിനെ തോൽക്കാതിരിക്കും ..അവർ പത്തു പതിനൊന്നുപേർ കളിക്കുന്നു ..നമ്മൾ ആണെങ്കിൽ രണ്ടു പേരും ..ബാക്കി പഹയൻമാർ ഒക്കെ എവിടെ ..എല്ലാറ്റിനോടും വന്നു കളിക്കാൻ പറ ..   എന്നാൽ ചിലപ്പോൾ നമ്മൾ ജയിക്കും "

ഇന്ത്യയുടെ ബാറ്റിംഗ് ആയിരുന്നു  അപ്പോൾ. കളി അറിയാത്ത അവന്റെ കമന്റ് .

ആ  ഹാളിലുള്ളവർ ഒക്കെ അവന്റെ മണ്ടത്തരം കേട്ട് കളിയാക്കി ചിരിച്ചുവെങ്കിലും അത് എന്തിനാണെന്ന് അവനു  അപ്പോൾ മനസ്സിലായില്ല.തിരിച്ചു പോകുമ്പോൾ അവൻ അതിന്റെ കാരണം നമ്മൾ ചങ്ങാതിയോട്‌ അന്വേഷിക്കുന്നുണ്ടായിരുന്നു.

വർഷങ്ങൾ കഴിഞ്ഞു.ഷംസു  പഠിച്ചു കൊണ്ടിരിക്കുന്ന  സമയം ..അവന്റെ ഉപ്പാക്ക് എങ്ങിനെ എങ്കിലും അവനെ ഗൾഫിൽ എത്തിക്കണം.അവിടെ ബിസിനസ്സിൽ സഹായിക്കാൻ  ഒരാൾ വേണം.അവന്റെ ഉപ്പ മുൻപേ കൊണ്ട് പോയവർ ഒക്കെ പലവിധത്തിൽ അയാളെ പറ്റിച്ചു.അത് കൊണ്ടാണ് ഷംസുവിനെതന്നെ കൊണ്ട് പോകുവാൻ തീരുമാനിച്ചത്.പഠിത്തം നിറുത്തി പോകുവാൻ അവനു വലിയ താല്പര്യം ഇല്ലെങ്കിലും മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു.പോകുന്നതിന്റെ തലേ ദിവസം അവനു നമ്മൾ കൂട്ടുകാരൊക്കെ ചേർന്ന് ഒരു പാർട്ടി കൊടുത്തു.നമ്മൾ ഒക്കെ അവനെ കുറിച്ച് നല്ലത് മാത്രം പറഞ്ഞു നല്ല യാത്ര ആശംസിച്ചു .
അവസാനം പോകുമ്പോൾ എല്ലാവരോടുമായി അവൻ പറഞ്ഞു

"എന്റെ ദേഹവിയോഗത്തിൽ നിങ്ങൾക്ക്  വിഷമം ഉണ്ടാകും  എന്നറിയാം...എന്നാലും പോകാതിരിക്കാൻ കഴിയില്ല  ".

പിറ്റേന്ന് വൈകുന്നേരമാണ് ഫ്ലൈറ്റ് .അവനെ യാത്ര അയക്കാൻ നമ്മൾ രണ്ടു കൂട്ടുകാരും ഒപ്പം കൂടി.അവന്റെ മാമനും ഉപ്പാപ്പയും കൂടി കൂട്ടത്തിൽ  ഉണ്ട്. യാത്ര തുടങ്ങി വടകര കഴിഞ്ഞു കാണും.മാമൻ പെട്ടെന്ന് എന്തോ ഓർത്തത്‌ പോലെ ചോദിച്ചു

"മോനെ ഷംസു ..ടിക്കറ്റും പാസ്പോർട്ടും ഒക്കെ എടുത്തിട്ടുണ്ടല്ലോ അല്ലെ "

'ടിക്കറ്റ്  എടുത്തു ..പാസ്പോര്ട്ട്  ഫോട്ടോസ്റ്റാറ്റ്  ഉണ്ട് "

'ഫോട്ടോ സ്റ്റാറ്റോ ?"

"അതെ ..മാമനല്ലേ ഇന്നലെ പറഞ്ഞത് ..പാസ്പോർട്ട്  സൂക്ഷിച്ചു വെക്കണം .. പുറത്തു പോകുമ്പോൾ
ഫോട്ടോസ്റ്റാറ്റ് മാത്രമേ കയ്യിൽ കരുതാവൂ എന്ന് "

മാമനു  ഉത്തരം മുട്ടിപോയി.ഇവനോട് എന്ത് പറയാൻ ?കാറ് നിറുത്തിച്ചു.എന്തായാലും ഒരു വഴിക്ക് പോകുന്നത് കൊണ്ട് മടങ്ങി പോകേണ്ട എന്ന് തീരുമാനിച്ചു.മാമൻ ആരെയോ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു.അവർ അതെടുത്തു വന്നോളാം എന്നും അറിയിച്ചു.

"മാമൻ ആരെയാ വിളിച്ചത് ?"

"ബേജാരാകേണ്ട ..ഇനിയും ഇഷ്ടം പോലെ സമയം ഉണ്ട് ..ലത്തീഫ് കൊണ്ടുവരും "

'എന്തിനാ മാമ അവനെ വെറുതെ മിനക്കെടുത്തുന്നത് ....എന്റെ ഉപ്പയുടെ  അഡ്രസ്സിൽ കൊറിയർ ചെയ്യാൻ പറ "

അവന്റെ അങ്ങിനത്തെ മറുപടി ആരും പ്രതീക്ഷിച്ചില്ല ,മാമന്റെ പ്രതികരണവും ..മാമൻ ഒരൊറ്റ അടിയായിരുന്നു.ഷംസു മുഖം പൊത്തിപിടിച്ചു കരഞ്ഞു....കയ്യെടുക്കുംബോൾ  അവിടമാകെ ചുവന്നു തുടുത്തിട്ടുണ്ടായിരുന്നു.ലത്തീഫ് വരുംവരെ നമ്മൾ അവിടെ കാത്തു നിന്നു.പിന്നെ എയർപോർട്ട് വരെ ആരും സംസാരിച്ചില്ല .അവൻ തല കുനിച്ചിരുന്നു.

ഗൾഫിൽ പോയ ഷംസുവിനു വെച്ചടി വെച്ചടി കയറ്റമായിരുന്നു.അത് ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നു.പലപ്പോഴും ഷംസുവിനെ കുറിച്ചോർക്കുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്

"മാമന്റെ ആ  അടി ആയിരിക്കുമോ അവന്റെ മണ്ടൻ സ്വഭാവം മാറ്റിമറിച്ചിരിക്കുക ? "

ആവോ  ആർക്കറിയാം ?


കഥ :പ്രമോദ് കുമാർ .കെ.പി

അവന്റെ കൂടുതൽ വിശേഷങ്ങളുമായി ഇനിയും വരാം,പഴയ വിശേഷങ്ങൾ അറിയുവാൻ


http://promodkp.blogspot.in/2012/12/blog-post.html
http://promodkp.blogspot.in/2013/07/2.html
http://promodkp.blogspot.in/2013/07/3.html

Wednesday, August 7, 2013

ഒരു പെരുന്നാള്‍ ദിവസം .

"ഹോ ...ഈ അലാറം ഉറക്കം നശിപ്പിച്ചു ..സാധാരണ ലീവ് ആണെങ്കില്‍ തലേന്ന് തന്നെ അത് ഓഫ്‌ ചെയ്തു വെക്കാരുള്ളതാണ് ..ഇന്നലെ അത് മറന്നിരിക്കാം ,എന്തായാലും ഉറക്കം പോയി "

എന്നാലും കിടക്കയിൽ നിന്നും എഴുനെല്‍ക്കുവാന്‍ തോന്നിയില്ല ..ഒന്നുകൂടി പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.ഇന്ന് പെരുന്നാള്‍ ആണ് .പക്ഷെ പാവപെട്ട പ്രവാസിക്ക് എന്ത് പെരുന്നാള്‍ ?അവനു എല്ലാ ദിവസവും പോലെ തന്നെ ഈ ദിവസവും..ലീവ് ആയതുകൊണ്ട് ജോലിക്ക് പോകേണ്ടെന്നു മാത്രം.ഭൂരിഭാഗം പ്രവാസികളുടെ സന്തോഷവും  ജീവിതവും ഉത്സവവും  ഒക്കെ നാട്ടില്‍ മാത്രമേ ഉള്ളൂ .അയാള്‍ അവിടുന്ന് പുറപ്പെടുമ്പോള്‍ പലരും അതൊക്കെ അവിടെ ഉപേക്ഷിച്ചു വരികയാണ്.പിന്നെ ഇവിടെ ഒരു യന്ത്രം പോലെ .....പിന്നെ ഓരോരോ ദിവസങ്ങള്‍നാട്ടിലെ നല്ല ഓര്‍മ്മകള്‍ കിനാവ്‌ കണ്ടു തള്ളിനീക്കുന്നു .അടുത്ത അവധിക്കുവേണ്ടി കാത്തിരിക്കുന്നു.പക്ഷെ അവധി കിട്ടിയാലും സാമ്പത്തിക സ്ഥിതി പലപ്പോഴും നാട്ടിലേക്ക് വിടാറില്ല..ഇവിടെ തന്നെ പിടിച്ചു നിര്‍ത്തും. മറ്റുള്ളവര്‍ക്ക് വേണ്ടി പല ജോലിയും സ്വയം ചെയ്യേണ്ടിവരുന്ന ഒരു കൂട്ടം ഹതഭാഗ്യര്‍.അതാണ്‌ പല പ്രവാസികളും .പലപ്പോഴും വിചാരിക്കാറുണ്ട് ഒരു തിരിച്ചു പോക്കിനായി ..പക്ഷെ കഴിയുനില്ല ..ഓരോരോ പ്രശ്നങ്ങള്‍ എന്നെ ഇവിടെ തന്നെ തളച്ചിടുന്നു.

അരുതാത്ത പ്രവർത്തികൾക്ക് പോയി കടം കയറി മുങ്ങി താണ ഹംസ ഹാജി എന്ന ഉപ്പയെ രക്ഷിക്കുവാന്‍ വേണ്ടി കടല്‍ കടന്നു.ഒരു വിധം കരകയറി എന്ന് വിചാരിച്ചപ്പോള്‍ കാന്‍സറിന്റെ രൂപത്തില്‍ ഉമ്മയുടെ മേല്‍ പടച്ചോന്റെ വിളയാട്ടം.കടങ്ങള്‍ കുറെ ബാക്കിയാക്കി ഉമ്മ എല്ലാവരെയും വിട്ടുപോയി ...പിന്നെ കടം വീടുവാന്‍, വീട് പുലര്‍ത്തുവാന്‍ ഇവിടെ തുടരേണ്ടി വന്നു.രണ്ടു സഹോദരിമാരെയും നിക്കാഹ് ചെയ്തു അയച്ചപ്പോഴെക്കും നടുവ് ഒടിഞ്ഞിരുന്നു..പെട്ടെന്ന് നിവരാന്‍ പറ്റാത്തവിധം ..അതോ .ഒരിക്കലും നിവരാൻ പറ്റാത്തവിധമോ ?

സ്വന്തമായ ഒരു ജീവിതം വേണം എന്ന തോന്നലുകള്‍ പോലും ഉണ്ടായില്ല.പക്ഷെ പലരുടെയും നിര്‍ബന്ധം കൂടിയപ്പോള്‍ സുഹിന ജീവിതത്തിലേക്ക് കടന്നുവന്നു.കല്യാണം കഴിക്കേണ്ട പ്രായം ഒക്കെ കഴിഞ്ഞിരുന്നു ..എന്നിട്ടും സുന്ദരിയായ യുവതി ജീവിതത്തിലേക്ക് കടന്നു വന്നത് അവളുടെ വീട്ടിലെ പ്രാരാബ്ധങ്ങള്‍ കൊണ്ട് മാത്രം...പാവം ആയിരുന്നു അവള്‍ .എല്ലാവരെയും അനുസരിക്കാന്‍ മാത്രം അറിയുന്ന പച്ച പാവം.ഇപ്പോഴും തനിക്കുവേണ്ടി പലതും സഹിച്ചു കഴിയുന്നു.പാവപെട്ട പ്രവാസിയുടെ ഭാര്യ ആയത് കൊണ്ട് മാത്രം ജീവിതം ഹോമിക്കപെട്ട അനേകം സ്ത്രീകളില്‍ സുഹിനയും ഉള്‍പ്പെടും.പത്തു പണ്ട്രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും ഒന്നിച്ചു നിന്നത് ചുരുക്കം ചില മാസങ്ങള്‍ മാത്രം.രണ്ടോ മൂന്നോ വര്ഷം കൂടുമ്പോള്‍ ഒന്നോ ഒന്നര മാസമോ ലീവ് കിട്ടും.അത് മതിയായിരുന്നു തനിക്കും ...കൂടുതല്‍ അവധിദിവസങ്ങള്‍ ഉണ്ടായാല്‍ വരുമാനം കുറയും നാട്ടില്‍ നില്‍ക്കുവാനുള്ള ചിലവ് വേറെയും...കടങ്ങള്‍ തലയ്ക്കു ചുറ്റുമുള്ള സാധാരണ പ്രവാസിക്ക് നെഞ്ചില്‍ എപ്പോഴും തീയാണ് ..അവനു സന്തോഷങ്ങള്‍ പുറമേ മാത്രമേ ഉള്ളൂ ...അവനെ സ്നേഹിക്കുന്നവരെ വിഷമിപ്പിക്കാതിരിക്കുവാന്‍ അവന്‍ എപ്പോഴും സന്തോഷം അഭിനയിക്കുകയാണ്.നാട്ടുകാരുടെ ഇടയില്‍ വലിയ പുള്ളി ആയിരിക്കും.പക്ഷെ കടം വാങ്ങിയാണ് നാട്ടില്‍ നില്‍ക്കുന്നത് എന്ന സത്യം ആര്‍ക്കും അറിയില്ല ആരെയും അറിയിക്കാറില്ല എന്നതാണ് സത്യം..ഈ അഭിനയം തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി ...നിര്‍ത്താമെന്നു വിചാരിച്ചാലും നടക്കില്ല ..അത്രയധികം ബാധ്യതകള്‍ തന്നെ മൂടിയിരിക്കുന്നു.അത് ചുറ്റും നിന്നും തന്നെ ആക്രമിക്കുന്നു.

എന്തായാലും ഒന്ന് വീട്ടിലേക്കു വിളിക്കാം .പെരുന്നാള്‍ അല്ലെ ..ജാംശീര്‍ മോനെ ഇന്നലെ വിളിച്ചപ്പോള്‍ കിട്ടിയതുമില്ല .അവന്‍ കളിയ്ക്കാന്‍ പോയിരുന്നു.മെല്ലെ പുതപ്പിനുള്ളില്‍ നിന്നും അയാള്‍ പുറത്തേക്കിറങ്ങി.ഉപ്പയാണ് ഫോണ്‍ എടുത്തത്.

"ഇഞ്ഞി  ഇന്നലെയല്ലട ബിളിച്ചത് ബലാലെ ...പിന്നെ ഇന്ന് ബീണ്ടും ..കായി വെറുതെ പോകില്ലെട ഹമുക്കെ ...കടമകൾ മറക്കണ്ടാ ...."

"ഉപ്പ ..ഇന്നലെ മോനെ കിട്ടിയില്ല അതോണ്ട .."

ഉപ്പയുടെ കടം വീട്ടാനാണ് ഞാൻ ഇവിടേയ്ക്ക് വന്നത്.പിന്നെ പലതും ഉപ്പ തന്നെ തലയിലേക്ക് വെച്ച് തന്നു.താൻ എതിരൊന്നും പറഞ്ഞില്ല .എല്ലാം എന്റെ കടമകൾ ആയി കരുതി.എന്നിട്ട് ഉപ്പ ഇപ്പോൾ തന്നെ ഉപദേശിക്കുന്നു.പണം നശിപ്പിക്കാതിരിക്കാൻ ...കടമകൾ മറക്കാതിരിക്കാൻ ജാംശീര്‍ മോന്റെ ശബ്ദം മറുതലക്കു  വന്നപ്പോൾ കണ്ണുകൾ തുടച്ചു .

"ഉപ്പ എപ്പോഴാ വരിക ?' അവന്റെ സ്ഥിരം ചോദ്യം .

"വരാം മോനെ ..മോന്റെ  സ്കൂൾ  അടക്കുമ്പോൾ വരാം "

"എന്നിട്ട് നമുക്ക് വണ്ടർലയിൽ പോകണം ...എന്റെ കൂട്ടുകാര്  ഒക്കെ പോയി വന്നു ..."

"ങ്ഹാ ..പോകാം മോനെ ..." കളവാണ് പറയുന്നത് എന്നറിഞ്ഞിട്ടും പറയേണ്ടി വന്നു.സ്കൂൾ അടക്കുന്ന സമയത്ത് ലീവ്  കിട്ടാൻ സാധ്യതയില്ല .പക്ഷെ അവനെ വിഷമിപ്പിക്കേണ്ട എന്ന് കരുതി..

"ഉപ്പ ..ഇന്ന് പെരുന്നാൾ  അല്ലെ ..ഞാൻ പുതിയ ഉടുപ്പാണ് ഇട്ടിരിക്കുന്നത്...ഇപ്പൊ പള്ളീൽ പോയി വന്നിട്ടേ ഉള്ളൂ ...ഉപ്പ പള്ളീല്‍ പോയോ ?ഉപ്പയും പുത്തൻ ഉടുപ്പാണോ ഇട്ടിരിക്കുന്നത് .."

ഒരു കരച്ചിൽ തൊണ്ടയിൽ കുരുങ്ങി ..വീണ്ടും കള്ളം പറഞ്ഞു.

"അതെ .പുത്തന്‍ ഉടുപ്പാ ....."വെറുതെ എന്റെ പഴകിയ കുപ്പായത്തിലേക്ക് നോക്കി പോയി.

"ഉമ്മ ബിരിയാണി ഉണ്ടാക്കുകയ .....ഉപ്പക്കും ഇന്ന് ബിരിയാണി തന്നെയല്ലേ ?"

"ങ്ങും " കളവുകള്‍ പറയുന്നത് കൂടി വന്നു.

പിന്നെയും അവൻ ഓരോരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു .അവന്റെ കൂട്ടുകാരെ കുറിച്ചും സ്കൂളിലെ കാര്യങ്ങളും ഒക്കെ...കാര്യം ഒന്നുമില്ലെങ്കിലും അവനു അതൊക്കെ ഭയങ്കര സംഭവങ്ങൾ തന്നെ ആയിരുന്നു.പിന്നില്‍ നിന്നും ഉപ്പയുടെ ശബ്ദം കേട്ട് തുടങ്ങി.അതടുത്തടുത്തു വന്നു .പെട്ടെന്ന് ഫോണ്‍ കട്ട് ആയി.ഉപ്പ ചെയ്തതായിരിക്കാം.എന്റെ പണം പോകരുതല്ലോ .

പെരുന്നാൾ ദിനം ആണ്.ഒന്നിനും ഒരു താല്പര്യം തോന്നുനില്ല.രാവിലെ തന്നെ പള്ളിയിലെങ്കിലും പോകേണ്ടതായിരുന്നു.പക്ഷെ അത് കൂടി താൻ മുടക്കുന്നു.എന്ത് പറ്റി തനിക്ക് ?ഇങ്ങിനെ ഇതുവരെ ഉണ്ടായിട്ടില്ല.പെരുന്നാൾ ദിവസം ഇവിടെ എനിക്ക് ഒരിക്കലും ആഘോഷവും ഒന്നും ഉണ്ടാകാറില്ലെങ്കിലും നിസ്കാരം കൃത്യമായി ചെയ്യാറുണ്ട്.പക്ഷെ ഇന്ന് ...അതും മുടങ്ങുന്നു ....വീണ്ടും കട്ടിലിലേക്ക്  ചാഞ്ഞു ..

മനസ്സ് ചെറൂപ്പകാലത്തേക്ക്  ഓടിപോയി.സമ്പന്നതയുടെ മടിയിലെ കുട്ടികാലം.എല്ലാ പെരുനാളിനും വിലകൂടിയ ഡ്രെസ്സും കയ്യില്‍ നിറയെ സക്കാത്തു  പണവും..ചില കൂട്ടുകാര്‍ക്ക് തന്നോട് അസൂയയായിരുന്നു..അടുത്ത കൂട്ടുകാരുമായി പള്ളിയിലോക്കെ ഒന്നിച്ചു പോകും ..പക്ഷെ സുധിയെയും സുനിയെയും മാത്രം  പള്ളിയില്‍ കയറ്റില്ല ...അവരുടെ അമ്പലത്തില്‍ എന്നെയും ...പക്ഷെ നമ്മള്‍ ഒന്നിച്ചു പോകും ആ ഗേറ്റ് വരെ മാത്രം
..
 എന്തുകൊണ്ടാണ് നമ്മളെ ഉള്ളിലേക്ക്  വിടാത്തത് എന്ന് മനസ്സിലാക്കുവാന്‍ പിന്നെയും വര്‍ഷങ്ങള്‍ എടുത്തു.അവര്‍ പള്ളിക്ക് പുറത്തു കാത്തു നില്‍ക്കും.പള്ളിയില്‍ നിന്നും കിട്ടുന്ന ഭക്ഷണസാധനങ്ങള്‍  അവര്‍ക്കും പങ്കിടും .അങ്ങിനെ പലതും പങ്കിട്ടു നല്‍കിയ ബാല്യകാലം.

ഒരു നോമ്പ് കാലം.എല്ലാ നോമ്പും എടുക്കണം എന്ന വാശി .ആദ്യം ഒന്ന് രണ്ടു ദിവസം ഉച്ച ആയപ്പോഴേക്കും മുറിഞ്ഞു.ആരും കാണാതെ ജനുവേച്ചിയുടെ അടുക്കളയില്‍ നിന്നും വെള്ളം കട്ട് കുടിച്ചു.പക്ഷെ അത് ജനുവേച്ചി  കണ്ടു .മനം നൊന്ത  ചേച്ചി അപ്പോള്‍ തന്നെ ചോറും കറിയും തന്നു ഞാന്‍ വാരി വലിച്ചു തിന്നു..ആര്‍ത്തിയോടെ തിന്നുന്നത് ജനുവേച്ചി നോക്കി കണ്ടു..മക്കളായ സുനിയോടു പോലും പറയില്ല എന്ന ഉറപ്പില്‍ ആണ് ഞാന്‍ ചോറ് തിന്നത് തന്നെ....പിറ്റേന്ന് മുതല്‍ സുനിയും സുധിയും കൂടി എന്നോടൊപ്പം നോമ്പിന് കൂടി ..ആ കൊല്ലം നമ്മള്‍ രണ്ടു മൂന്നെണ്ണം ഒഴിഞ്ഞു ...അപ്പോഴും ശരണം ജനുവേച്ചിയുടെ അടുക്കള തന്നെ ആയിരുന്നു.വൈകുന്നേരം എന്റെ വീടും...ഉമ്മക്ക് എല്ലാവരും ജനുവേച്ചിയെപോലെ സ്വന്തം മക്കള്‍ തന്നെ ആയിരുന്നു.ആയിഷയും ,ശബാനയും ,അമ്മുവും ,സുധിയും,സുനിയും എല്ലാവരും ഒരുമിച്ചു കളിച്ചു വളര്‍ന്നു.പക്ഷെ ഉപ്പക്കു അവരൊക്കെ വീട്ടില്‍ വരുന്നത്  തീരെ ഇഷ്ടം അല്ലായിരുന്നു.അത് കൊണ്ട് തന്നെ ഉപ്പ ഉള്ളപ്പോള്‍ അവര്‍ കളിയ്ക്കാന്‍ വരാറില്ല.ആയിഷയും ,ശബാനയും,ഞാനും അങ്ങോട്ടും പോകില്ല.

നമ്മള്‍ വളരുന്ന മുറക്ക്  നമ്മുടെ ബന്ധവും നല്ല രീതിയില്‍ വളര്‍ന്നു.പക്ഷെ ഉപ്പ പലപ്പോഴും അത് പലവിധത്തില്‍ എതിര്‍ത്തു.ആയിടക്ക് രാമേട്ടനും  ഉപ്പയും തമ്മില്‍ എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടായി.അങ്ങിനെ നില്‍ക്കകളിയില്ലാതെ അവര്‍ നമ്മുടെ  നാട്ടില്‍ നിന്നും വീട് വിട്ടു പോവേണ്ടി വന്നു..ഉപ്പയുടെ എന്തോ കൊള്ളരുതായ്മകള്‍ രാമേട്ടന്‍ കണ്ടുപിടിച്ചതിനു കൊടുത്ത വലിയ ശിക്ഷ. ഉപ്പക്കു പിന്നില്‍ വലിയൊരു ശക്തിതന്നെ ഉണ്ടായിരുന്നു.പണം കൊണ്ട് നേടിയെടുത്ത ശക്തി.അത് മുന്‍കൂട്ടി മനസ്സിലാക്കിയ  രാമേട്ടന്‍ അതിനെതിരു നില്ക്കാന്‍ പറ്റാതെ പിന്‍വാങ്ങുകയായിരുന്നു.അങ്ങിനെ വലിയൊരു സൌഹൃദം മാഞ്ഞുപോകുകയായിരുന്നു.പക്ഷെ അവരുടെ പ്രാക്കോ ശാപമോ എന്തോ പിന്നീട് അങ്ങോട്ട്‌ ഉപ്പയുടെ നില വഷളാവുകയായിരുന്നു.രാമനോട് ചെയ്തതിനു പടച്ചോന്‍ കൊടുക്കുന്നതാണെന്നു നാട്ടുകാരോക്കെ പറഞ്ഞു തുടങ്ങി ...ഉമ്മയും മക്കളായ നമ്മള്‍ പോലും അങ്ങിനെ കരുതി.ഉപ്പക്ക് തൊടുന്നതെല്ലാം പിഴച്ചു ...പിന്നെ അതില്‍ നിന്നും ഒരിക്കലും കരകയറുവാന്‍ ഉപ്പക്കു കഴിഞ്ഞില്ല.

സമയം ഉച്ചയോടടുക്കുന്നു .നാസ്ത പോലും കഴിച്ചില്ല ..എന്തിനു പല്ലുപോലും തേച്ചു വൃത്തിയാക്കിയില്ല.പിന്നെയല്ലേ നാസ്ത..ഭാഗ്യം ചെയ്തവര്‍ ഒക്കെ ഇന്ന് ഇപ്പോള്‍ ബിരിയാണിയുടെയും നല്ല ശാപ്പടിന്റെയും  നടുവില്‍ ആയിരിക്കും. പുത്തന്‍ ഉടുപ്പുകള്‍ അണിഞ്ഞു നില്‍ക്കുന്ന അവര്‍ക്ക് മനസ്സിലും പുറത്തും ആഘോഷം ആയിരിക്കും.ജാംശീര്‍ മോനും ആ ഭാഗ്യം ചെയ്തവരുടെ പട്ടികയില്‍ ഉണ്ടല്ലോ അത് മാത്രമാണ്‌ ആശ്വാസം.സുഹിന ..പാവം ഞാന്‍ എന്തെങ്കിലും കഴിച്ചോ എന്ന ചിന്തയില്‍ ചോറ് ഇറക്കാന്‍ പാടുപെടുകയായിരിക്കും.കണ്ണുനീര്‍ ഒലിചിറങ്ങുന്നതു ഞാൻ അറിയുന്നുണ്ടായിരുന്നു.

എനിക്ക് എല്ലാം ഉണ്ട് പക്ഷെ ഒന്നുമില്ലാത്തതുപോലെ  ...എന്ന് തീരും എന്റെ ഈ ഗതികേട് ?എന്നെങ്കിലും തീരുമോ ?അല്ലെങ്കില്‍ മരണംവരെ ചിലരെ സന്തോഷിപ്പിച്ചു കൊണ്ടും വേണ്ടപെട്ടവരെ ദുഖത്തിലാഴ്ത്തി കൊണ്ടും എരിഞ്ഞു തീരേണ്ടി വരുമോ ഇവിടെ തന്നെ ..?കൂടുതൽ ചിന്തിക്കാൻ മിനക്കെടാതെ ഞാൻ വീണ്ടും പുതപ്പിനുള്ളിലേക്ക് മുഖം പൂഴ്ത്തി.ഈ പെരുന്നാൾ ദിനത്തിൽ കൂടി നോമ്പ് എടുത്തു കൊണ്ട് എന്നെ ഇങ്ങിനെ ആക്കിയ പടച്ചവനോടുള്ള വാശി തീര്‍ത്തുകളയാം.അപ്പോൾ അത് മാത്രമാണ് മനസ്സില് തോന്നിയത് .


കഥ :പ്രമോദ്‌ കുമാര്‍.കെ.പി
.




Tuesday, August 6, 2013

റംസാന്‍ ആശംസകള്‍





സ്നേഹത്തോടെ ;
                                                                പ്രമോദ്‌ കുമാര്‍ .കെ.പി 

Friday, August 2, 2013

അവര്‍ കരുതിവെച്ചത് ...

നാട്ടിലെ വായനശാല നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ്.അത് കൊണ്ട് തന്നെ ആഘോഷം നല്ല രീതിയില്‍ വിപുലമായി നടത്തേണ്ടതുണ്ട്.ജാതി മത രാഷ്ട്രീയ ഭേദ്യമെന്യേ നാട്ടുകാരെ മുഴുവന്‍ സഹകരിപ്പിക്കണം എന്നാണ് കമ്മിറ്റികാരുടെ ആവശ്യം..അതിനാണ് ഇന്ന് ജനറല്‍ ബോഡി വിളിച്ചിരിക്കുന്നത്.ഇപ്പോള്‍ തന്നെ പത്തിരുനൂര്‍ ആളുകള്‍ വന്നിട്ടുണ്ട്.ഇനിയും വരാനുണ്ട്.ഇവരില്‍ നിന്നും ഒക്കെ കൂടി ഒരു കൂട്ടായ തീരുമാനം ആണ് ഇപ്പോഴത്തെ ഭരണസമിതി പ്രതീക്ഷിക്കുന്നത്.ഇവരില്‍ ഉള്ള കുറച്ചുപേരെ കൂടി ഉള്‍പ്പെടുത്തി ഒരു സംഘാടക സമിതിയും മറ്റു ആഘോഷ കമ്മിറ്റികളും ഉണ്ടാക്കണം.പരിപാടി ഗംഭീരം ആക്കുകയും വേണം.





ചര്‍ച്ചകള്‍ക്കും അഭിപ്രായങ്ങള്‍ക്കും ഒടുവില്‍ എല്ലാറ്റിനും ഒരു ഏകദേശ ധാരണയായി.പക്ഷെ ഉൽഘാടകന്റെ കാര്യത്തിൽ  മാത്രം തര്‍ക്കം നിലനിന്നു. നമ്മുടെ നാട്ടിലെ അറിയപെടുന്ന എഴുത്തുകാരന്‍ അബു സത്താര്‍വേണം എന്ന് ഒരു വിഭാഗം.അയാള്‍ നിഷേധിയും ദൈവഭയമില്ലാത്തവന്‍ ആണെന്നും അയാള്‍ വേണ്ടെന്നും നമ്മുടെ എം എല്‍ എ   കരീം സാഹെബ്  മതിയെന്ന്  രാഷ്ട്രീയമായി മാത്രം ചിന്തിക്കുന്ന മറുവിഭാഗം.ഈ അടുത്തകാലത്തായി അബു സത്താർ മറുപക്ഷ ചിന്തകൻ ആണെന്ന് അവർക്ക് തോന്നി തുടങ്ങിയിരുന്നു.അയാളുടെ എഴുത്തുകളില്‍ കൂടി ,പ്രസംഗങ്ങളില്‍ കൂടി ..പക്ഷെ അയാള്‍ എതിര്‍ത്തത് വര്‍ഗീയമായി ചിന്തിക്കുന്ന രാഷ്ട്രീയമായിരുന്നു.. ചര്‍ച്ചകള്‍ മുറുകി ..സമയം കുറെയായിട്ടും പക്ഷെ തീരുമാനം മാത്രം വന്നില്ല.ജയിച്ചതിനു ശേഷം മണ്ഡലത്തിൽ കാര്യമായി ഒന്നും ചെയ്യാത്ത എന്തിനു തന്റെ ആവശ്യങ്ങൾക്കല്ലാതെ വരികപോലുമില്ലാത്ത എം എൽ എ യെ എല്ലാവരും വെറുത്തു തുടങ്ങിയ സമയവുമായിരുന്നു അത്.പക്ഷെ വല്ലതും തടയുന്ന അനുയായികള്‍ മാത്രം ഒച്ചാനിച്ചു നിന്നു .

കഴിഞ്ഞ തവണത്തെ രാമവര്‍മ അവാര്‍ഡ്‌ കിട്ടിയ അബു സത്താറിനെ ആദരിക്കുക കൂടിയാകണമീ  പരിപാടി  അത് കൊണ്ട് അയാളെ തന്നെ ഉൽഘാടകനാക്കണം എന്ന് ഒരു വിഭാഗം വാദിച്ചു കൊണ്ടേയിരുന്നു.അത് വേണ്ട നമ്മുടെ നാട്ടുകാരന്‍ ആയ എം എല്‍ എ യെ ഉൽഘാടനത്തിൽ  കുറഞ്ഞു ഒന്നിനും സഹകരിപ്പിക്കുന്നതിനു യോജിപ്പില്ലെന്നും മതത്തിന്റെ മുഖംമൂടി അണിഞ്ഞ രാഷ്ട്രീയകാര്‍..അവസാനം ഭൂരിപക്ഷം നടപ്പാക്കണം എന്ന് തീരുമാനമായി.അതില്‍ അഥവാ അബുസത്താര്‍ വിഭാഗം വിജയി ആയാൽ മറ്റുള്ളവര്‍ സഹകരിക്കില്ല എന്ന നിലപാട് സ്വീകരിച്ചു.അവര്‍ക്ക് ഒക്കെ രാഷ്ട്രീയമായി മുന്നോട്ടു പോകണം.അവര്‍ക്ക് എന്ത് വായന ,എന്ത് വായനശാല  ...അവര്‍ നമ്മൾപിടിച്ച മുയലിനു മൂന്ന് കൊമ്പ് എന്നാ നിലയില്‍ ഉറച്ചു നിന്നു.

വായനശാല കമ്മിറ്റി പ്രതിസന്ധിയിലായി.ഒരു വിഭാഗം സഹകരിച്ചില്ലെങ്കില്‍ പരിപാടി പൊളിയും.അതും രാഷ്ട്രീയകാരെ പിണക്കി  പരിപാടി വിജയിപ്പിക്കുവാൻ പറ്റില്ല.വായനശാല കമ്മിറ്റിക്കാർ ആലോചിച്ചു.സിക്രട്ടറി ആദ്യം രാഷ്ട്രീയകാരിൽ ചിലരെ വിളിച്ചു സംസാരിച്ചു ,പിന്നെ മറു വിഭാഗത്തെയും .അവരിൽ ചിലര്‍ രഹസ്യമായി സിക്രട്ടറിയോടു എന്തോ കാതില്‍ പറഞ്ഞു .അങ്ങിനെ അവസാനം ഉത്ഘാടനം   എം എൽ എ യും അധ്യക്ഷൻ അബുവും ആണെന്ന് തീരുമാനമായി.മതം കൊണ്ട് കളിക്കുന്ന രാഷ്ട്രീയകാര്‍ കൈ അടിച്ചു ..നാട്ടുകാരെ നോക്കാത്ത എം എല്‍ എ ക്ക് പണി കൊടുക്കണം എന്ന് വിചാരിച്ചവര്‍ നിരാശരായി.

ഉദ്ഘാടന ദിവസം വന്നു.പതിവുപോലെ തന്നെ എം എല്‍ എ വരുവാന്‍ വൈകി കൊണ്ടിരുന്നു.അബു സത്താര്‍ നേരത്തെ തന്നെ വന്നിരുന്നു.അവസാനം ഒന്ന് ഒന്നര മണിക്കൂര്‍ വൈകി എം എൽ എ  എത്തി.പരിപാടികള്‍ ആരംഭിച്ചു.അതിനിടയില്‍ ചിലര്‍ ചേര്‍ന്ന് ഒരു കൂറ്റന്‍ നിലവിളക്ക് സ്റ്റേജിലേക്ക് കൊണ്ടുവന്നു വെച്ചു .

സിക്രട്ടറി ഉദ്ഘാടനം നടത്തുവാന്‍ എം എല്‍ എ യെ ക്ഷണിച്ചു.രാഷ്ട്രീയക്കാരുടെ കയ്യടിയുടെ അകമ്പടിയോടെ അയാള്‍ എഴുനേറ്റു.നാട്ടിലെ തരുണീമണികള്‍ ദീപം കൊണ്ടുവന്നു എം എല്‍ യുടെ കയ്യില്‍ കൊടുത്തപ്പോള്‍ അനൌണ്സ് മെന്റ്  ഉണ്ടായി.

"നമ്മുടെ പ്രിയപ്പെട്ട എം എല്‍ എ ഇപ്പോള്‍ വിളക്ക് തെളിയിച്ചു കൊണ്ട് ഈ വായനശാലയുടെ നൂറാം വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യുന്നു."

എം എല്‍ എ ..ഞെട്ടി.നിലവിളക്ക്  കൊളുത്തുന്നത് വേറെ മതങ്ങളുടെ ആചാരം ആണെന്നും നമ്മുടെ  മതത്തിനും പാർട്ടിക്കും  അത് നിഷിദ്ധം ആണെന്നും പ്രസംഗിച്ചു നടന്ന എം എല്‍  എ എങ്ങിനെ നിലവിളക്ക് കൊളുത്തും.അയാള്‍ അത് പറ്റില്ല എന്ന് തീര്‍ത്ത്‌ പറഞ്ഞു..

"വിളക്ക് പ്രകാശം ആണ് ...നിരക്ഷരതഎന്ന അന്ധകാരത്തിൽ നിന്നും സാക്ഷരതയിലേക്ക് എത്തിക്കുന്ന വെളിച്ചമാണ് ..അത് ദിവ്യമാണ് .അതിനു ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല .. .ഇത് അക്ഷരങ്ങള്‍ കൂടിചേരുന്ന വായനശാലയുടെ ആഘോഷമാണ്..അത് കൊണ്ട് വെളിച്ചത്തിൽ നിന്നും തന്നെ തുടങ്ങണം ......."

എന്തൊക്കെ പറഞ്ഞിട്ടും അയാൾ  തയ്യാറായില്ല.അയാള്‍ പറഞ്ഞ മുരട്ടുവാദങ്ങള്‍ ഒക്കെ ഓഫ്‌ ചെയ്യാത്ത മൈക്കിലൂടെ ജനം കേട്ട് കൊണ്ടിരുന്നു.അവര്‍ കൂവി തുടങ്ങി.അവര്‍ക്ക് കിട്ടിയ അവസരം അവര്‍ ശരിക്ക് വിനിയോഗിക്കുവാന്‍ തുടങ്ങി.കാര്യങ്ങള്‍ വിചാരിച്ചത് പോലെ തന്നെ എത്തി എന്ന് നിശ്ചയമായപ്പോള്‍ സിക്രട്ടറി മൈക്ക്  കയ്യിലെടുത്തു കൊണ്ട് പറഞ്ഞു.

"പ്രിയപ്പെട്ട നാടുകാരെ ,നമ്മുടെ എം എല്‍ എ നിലവിളക്ക് കത്തിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്യാന്‍ വിസമ്മതിച്ചത് കൊണ്ട്  നമ്മുടെ നാടിന്റെ  പ്രിയപ്പെട്ട എഴുത്തുകാരന്‍ ശ്രീ അബു സത്താര്‍ ഈ വായനശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കണം എന്ന് അപേക്ഷിക്കുന്നു....."

ജനങ്ങള്‍ക്കിടയില്‍ നിന്നും ഒരു ആരവം ഉണ്ടായി.ഉദ്ഘാടനം കഴിയുംവരെ അവര്‍ കയ്യടിച്ചു കൊണ്ടിരുന്നു.അപമാനിതനായി പുറത്തേക്ക് ഇറങ്ങിയ എം എൽ  എ യെ നാട്ടുകാർ കൂവി വിളിച്ചു .ജനങ്ങളിൽ നിന്നും വോട്ടു  വാങ്ങി ജയിച്ചാൽ മാത്രം പോര അവരുടെ ക്ഷേമം കൂടി അന്വേഷിക്കണം എന്ന് അയാൾക്ക്‌ അപ്പോൾ തോന്നിയിരിക്കുമോ ?ആവോ ?

പിന്തുണയ്ക്കുന്ന ജനമാണ്  അയാളുടെ ശക്തി എന്നറിയാമെങ്കിലും  മതവും രാഷ്ട്രീയവും  തന്നെ എപ്പോഴും പിന്തുണക്കും എന്ന് കരുതിയതായിരുന്നു അയാൾക്ക് പറ്റിയ തെറ്റ്.ഇന്ന് പല നേതാക്കളുടെയും ന്യുനതയും ഇതുതന്നെ.ജനത്തിന്റെ മനസ്സ് ഒന്ന് മാറിയാൽ താഴെ വീഴുന്നതാണ് തന്റെ കസേര എന്ന് അറിയാവുന്നവർ അത് കൊണ്ട് തന്നെ നല്ലതുപോലെ അവരുടെ ക്ഷേമം കാക്കുവാൻ പ്രയത്നിക്കുന്നു.അത്തരകാർക്ക്  വിജയമായിരിക്കും പരാജയത്തെകാൾ  കൂടുതൽ രുചിക്കുവാൻ കഴിയുക.എല്ലാ ജനനേതാക്കളും അങ്ങിനെ ചിന്തിച്ചിരുന്നുവെങ്കിൽ നമ്മുടെ നാട് എന്നെ നന്നായേനെ ..അല്ലെ ?

-പ്രമോദ് കുമാർ .കെ.പി
കാര്‍ടൂണ്‍ :ഗൂഗിള്‍







Saturday, July 27, 2013

ഉപദേശം



നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വലിയ ഉപദ്രവമായ എപ്പോഴും തർക്കുത്തരംമാത്രം പറയുന്ന സാബുവിനെ പള്ളിയിലച്ചൻ ഉപദേശിക്കുകയാണ്

"സാബു നീ കുടിക്കരുത് "
"എന്താ കുടിച്ചാൽ ?"

"സാബു നീ കഞ്ചാവ് വലിക്കരുത് "
"എന്താ വലിച്ചാൽ ?"

"സാബു നീ കെട്ട്യോളയെയും മക്കളെയും തല്ലരുത് "
"എന്താ തല്ലിയാൽ ?"

"സാബു നീ നാട്ടുകാരെ ഇങ്ങനെ ഉപദ്രവിക്കരുത് "
"എന്താ ഉപദ്രവിച്ചാൽ ?"

" അവർ നിന്നെ തല്ലികൊല്ലും"
"എന്താ കൊന്നാൽ ?'

"അവർക്ക് പുണ്യം കിട്ടും മറ്റുള്ളവർക്ക് സമാധാനവും .."

അതുവരെ സാബുവിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാതിരുന്ന അച്ഛന്റെ ഈ മറുപടികേട്ട് സാബുവിന്റെ തല താണുപോയി.


കഥ :പ്രമോദ് കുമാർ.കെ.പി 

Friday, July 26, 2013

ആരാണ് മണ്ടന്‍ -3

മനസ്സില്‍ ഇപ്പോഴും ഒരു ചോദ്യം ഇരുന്നു വിയര്‍ക്കുന്നു .ആരാണ് മണ്ടന്‍ ?നമ്മുടെ ചങ്ങാതിയോ അതോ നാട്ടുകാരോ?അവന്റെ ചില കഥകള്‍ അറിഞ്ഞാല്‍ അവന്‍ മണ്ടനാണ് എന്ന് തോന്നും പക്ഷെ അവന്റെ ഇന്നത്തെ നിലയും  വിലയും അളന്നാല്‍ ആരാണ് മണ്ടന്‍ ?ഹോ ..വയ്യ ..

പത്താം ക്ലാസ്സ്‌ പരീക്ഷയുടെ റിസള്‍ട്ട്  വന്നപ്പോള്‍ മണ്ടന്‍ തുള്ളിച്ചാടി.അവനു നല്ല മാര്‍ക്ക്‌ ഉണ്ട് ."ഗവര്‍മെന്റിന് പോലും വേണ്ടാത്ത ഗവര്‍മെന്റ് സ്കൂളില്‍ "(അതെ .വിനീത് ശ്രീനിവാസന്‍ പറഞ്ഞ അതെ സ്കൂള്‍ )പഠിക്കുന്ന അവനു ഇത്ര മാര്‍ക്ക്‌ കിട്ടുമെന്ന് അവനോ വീട്ടുകാരോ അവന്റെ ടീച്ചര്‍മാരോ പ്രതീക്ഷിച്ചില്ല.അതുവരെയുള്ള അവന്റെ നിലവാരം വെച്ച് അവനെ തോല്‍വി പട്ടികയിലാണ് എല്ലാവരും ഉള്‍പ്പെടുത്തിയത്.അതോടെ അവനു കോളേജില്‍ പഠിക്കണം എന്ന മോഹം കലശലായി .അവന്‍ ഒന്ന് രണ്ടു കോളേജില്‍ പോയി ആപ്ലിക്കേഷന്‍ ഫോറം വാങ്ങി വന്നു .ഞാനും അത്തവണ പത്താം ക്ലാസ്സ്‌ പാസായതാണ്.നമ്മള്‍ ഫോറം പൂരിപ്പിക്കാന്‍ തുടങ്ങി.ആദ്യമായാണ് ഇംഗ്ലിഷ് മാത്രമുള്ള ഒരു ഫോറം കാണുന്നതും പൂരിപ്പിക്കുന്നതും . ഒരു സ്ഥലത്ത്  നിങ്ങളുടെ മദര്‍ ടങ്ങ്  (മാത്ര ഭാഷ )എന്താണെന്ന് പൂരിപ്പിക്കണം.എനിക്ക് ആ സമയത്ത് അത് എന്താണെന്ന് അറിയില്ല .കേട്ടിട്ടുപോലും ഇല്ല .ഞാന്‍ അവനോടു ചോദിച്ചു

"അതെന്താട ഈ മദര്‍ ടങ്ങ് ?'

"എടാ അത് നിനക്കറിയില്ലേ ...കഷ്ട്ടം...വലിയ പഠിപ്പുകാരനാണ് പോലും ... നിന്റെ മാതാവ് നിന്നെ വിളിക്കുന്ന പേര് .അത്ര തന്നെ .കൃത്യമായി പറഞ്ഞിട്ടുണ്ടല്ലോ .അമ്മയുടെ നാവു കൊണ്ട് വിളിക്കുന്നത്‌  എന്ന് .ഞാന്‍ 'ഷംസു 'എന്നാ എഴുതിയത് ."

സംശയം തോന്നിയത് കൊണ്ട് ഞാന്‍ അവന്റെ ഫോറം വാങ്ങി നോക്കി .സത്യം അവന്‍ വീട്ടില്‍ അവന്റെ ഉമ്മ വിളിക്കുന്ന പേരാണ് എഴുതിയത്."ഷംസു ".പക്ഷെ അതിനു മുകളില്‍ എഴുതിയത് കണ്ടപ്പോള്‍ ഞാന്‍ വാ പൊളിച്ചു പോയി.
സെക്സ്  എന്താണ്  എന്ന് പൂരിപ്പിക്കേണ്ട ഇടത്ത് അവന്‍ താല്പര്യം ഇല്ല (not interested )എന്ന് പൂരിപ്പിചിരിക്കുന്നു.അതോടെ ഞാന്‍ പൂരിപ്പിക്കുന്നത് നിര്‍ത്തി.ആരോടെങ്കിലും ചോദിച്ചിട്ട് ആകാം എന്ന് കരുതി.


ആയിടക്ക്  നമ്മുടെ നാട്ടിലെ അമ്മുഅമ്മ കിണറ്റില്‍  വീണു മരിച്ചു.അവന്റെ തൊട്ടു അപ്പുറത്തെ വീടാണ്.അതായത് അയല്‍വാസി  .ഷംസു  തന്റെ കൂട്ടുകാരെ ഒക്കെ അവരുടെ ജോലി സ്ഥലത്ത് വിളിച്ചു കാര്യം പറഞ്ഞു.വിവരം അറിഞ്ഞ എല്ലാവരും എത്തി.ശവം ആശുപത്രിയില്‍ നിന്ന് വന്നപ്പോള്‍ നമ്മള്‍ ഒക്കെ അവിടെ തമ്പടിച്ചു.ആരൊക്കെയോ വരാന്‍ ഉള്ളത് കൊണ്ട്  കുറച്ചു സമയം കൂടി കാത്തുനില്‍ക്കുകയാണ്.അപ്പോള്‍ ഷംസുവിന്റെ മൊബൈലില്‍ ഒരു ഫോണ്‍ വന്നു .
"ഹലോ ഷംസു ഞാന്‍ ശ്രീജിയ ....ശവം ദഹിപ്പിച്ചോ  ?"
"ഇല്ല കുറച്ചു കഴിയും ...ആരോ വരാനുണ്ട്  പോലും "
"കുളിപ്പിക്കലോക്കെ കഴിഞ്ഞോ ?"
"നീ എന്താ പൊട്ടാ പറയുന്നത് ...കിണറ്റില്‍ വീണു മുങ്ങി മരിച്ചിട്ട് ഇനി എന്തിനാ കുളിപ്പിക്കുന്നത് .അല്ലേലും അമ്മുഅമ്മക്ക്  രണ്ടു നേരം കുളിച്ചാല്‍ വലിവ് കൂടും "

അവന്റെ സംസാരം കേട്ട്  മരണവീട് എന്നുപോലും ഓര്‍ക്കാതെ നമ്മളോട് ചിരിച്ചു പോയി.

ആയിടക്ക് നമ്മുടെ സുഹൃത്തായ സതീഷിന്റെ അച്ഛന്‍ മരിച്ചു.കുറച്ചുകാലമായി വയ്യാതെ കിടപ്പിലായിരുന്നു.സതീഷ്‌ ഗള്‍ഫില്‍ ആണ്.അത് കൊണ്ട് തന്നെ നമ്മുടെ കൂട്ടുകാര്‍ ആയിരുന്നു സഹായത്തിനൊക്കെ.അവനെ വെയിറ്റ് ചെയ്യേണ്ട എന്ന് പറഞ്ഞത് കൊണ്ട് ശവമടക്ക് ഒക്കെ കഴിഞ്ഞു രാത്രി വളരെ വൈകിയാണ് സതീഷ്‌ വന്നത്.അവനു ലീവ് കുറവായത് കൊണ്ടും  പെട്ടെന്ന് തന്നെ മടങ്ങി പോകേണ്ടത് കൊണ്ടും മരണാനന്തര ചടങ്ങുകള്‍ ഒക്കെ വേഗം നടത്തുവാന്‍ തീരുമാനമായി.പക്ഷെ ആ ദിവസം നമ്മുടെ ഷംസുവിനെ അവിടൊന്നും കണ്ടില്ല.സതീഷും അന്വേഷിച്ചു.അവന്റെ വീട്ടിലൊക്കെ പോയെങ്കിലും അവന്‍ കാലത്തുതന്നെ എവിടേക്കോ പോയി എന്നാണ് അറിഞ്ഞത്.പിറ്റേന്ന് അവനെ കണ്ടപ്പോള്‍ നമ്മള്‍ കൂട്ടുകാര്‍ അന്വേഷിച്ചു
"നീ എന്തു  പണിയാ കാണിച്ചത് ?സതീഷിന്റെ വീട്ടില്‍ അവന്റെ അച്ഛന്റെ ആവശ്യത്തിന് വരാതെ ..?

"അവന്‍ എന്നെ വിളിച്ചില്ല ...നമ്മുടെ ഉപ്പയും മരിക്കും എന്ന് അവനോടു പറഞ്ഞേക്കു "

സതീഷ്‌  അവനെ വിളിക്കത്തതുകൊണ്ട് (സതീഷ്‌ വിട്ടുപോയതായിരുന്നു )അവന്റെ പ്രതികരണം ഇങ്ങിനെ ആയിപോയി.



കാലം കുറെ കഴിഞ്ഞു അവന്റെ ഉപ്പ മരിക്കുമ്പോള്‍ ആശുപത്രിയിലും വീട്ടിലും ഒക്കെ എല്ലാ സഹായവും ചെയ്തു കൊടുത്തത് സതീഷ്‌ ആയിരുന്നു.ഗള്‍ഫില്‍ നിന്നും നമ്മുടെ മണ്ടന് വരാന്‍ പറ്റാത്ത സാഹചര്യത്തില്‍ പിന്നീടുള്ള എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ സതീഷ്‌ തന്നെ ആയിരുന്നു പ്രവർത്തിച്ചത്.


കഥ :പ്രമോദ്‌ കുമാര്‍ .കെ.പി


മണ്ടത്തരങ്ങളുമായി വീണ്ടും വരാം ....മണ്ടന്റെ പഴയ വിശേഷങ്ങള്‍ അറിയുവാന്‍ :

http://promodkp.blogspot.in/2012/12/blog-post.html
http://promodkp.blogspot.in/2013/07/2.html

Tuesday, July 23, 2013

പ്രാര്‍ഥനയും ശാപവും

ഇന്നലെ രാവിലെ ടി.വിയില്‍ വന്ന ഒരു വാര്‍ത്ത കണ്ടു നടുങ്ങി.വെള്ളകെട്ടില്‍ സ്കൂട്ടര്‍ മറിഞ്ഞു ഒരമ്മയും രണ്ടു കുട്ടികളും മരണപെട്ടു.അച്ഛന്‍ പരിക്കുകളോടെ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും ... രാത്രി രണ്ടുമണിക്കോ മറ്റോ ആണ് സംഭവിച്ചത്.ബന്ധുവീട്ടില്‍ നിന്നും നോമ്പ്തുറ കഴിഞ്ഞു മടങ്ങുമ്പോള്‍ ആയിരുന്നു അപകടം പോലും (പിന്നെ ഈ കഥ മാറി).പുലര്‍ച്ചെ ആയതിനാല്‍ രക്ഷ്പെടുത്തുവാന്‍ ആരുമില്ലത്തതാവാം കാരണം എന്ന്  ഞാനും ഭാര്യയും തമ്മിൽ പറഞ്ഞു .കുഞ്ഞു മക്കളെയും കൊണ്ട് പുലര്‍ച്ചെ ഈ മഴകാലത്ത് എങ്ങിനെ അവര്‍ക്ക് പോകുവാന്‍ തോന്നി എന്നും പരസ്പരം ചോദിച്ചു. .ഞാന്‍ ആ അച്ഛനുവേണ്ടി മനമുരുകി പ്രാര്‍ഥിച്ചു.ഒരു നിമിഷം കൊണ്ട് ഭാര്യയേയും മക്കളെയും നഷ്ട്ടപെട്ട ആ അച്ഛനായ ഭര്‍ത്താവിന്റെ ജീവനുവേണ്ടിയും ആ നടുക്കത്തില്‍ നിന്നും ആ മനുഷ്യൻ മുക്തനാകാൻ വേണ്ടിയും  ഞാന്‍ ദൈവത്തോട് യാചിച്ചു.


     ഇന്നലെ കുറെയേറെ ജോലികള്‍ ഉണ്ടായതിനാല്‍ പിന്നെ അതെപറ്റിയുള്ള വാര്‍ത്തകള്‍ ഒന്നും അറിഞ്ഞില്ല.രാത്രി വീട്ടില്‍ വന്നപ്പോള്‍ ഭാര്യ പറഞ്ഞത് കേട്ടായിരുന്നു രാവിലത്തെതിലും കൂടുതല്‍ ഞെട്ടിയത്.ആ അച്ഛനു പരിക്കൊന്നും ഇല്ലെന്നും കൊലപാതകം എന്ന് സംശയം തോന്നി പോലീസ് ചോദ്യം ചെയ്യുകയാണെന്നും..അയാള്‍ കൂസലില്ലാതെ ഇരിക്കുന്ന കുറെ ക്ളിപിംഗ് കാണിച്ചെന്നും...അതൊന്നും സത്യം ആയിരിക്കരുതെ എന്ന് ഞാന്‍ പ്രാര്‍ഥിച്ചു .അല്ലെങ്കിലും ഒരു അച്ഛന് അങ്ങിനെയൊക്കെ ചെയ്യുവാന്‍ പറ്റുമോ ? ടി.വി യില്‍ ഇതില്‍ കൂടുതല്‍ ന്യൂസ്‌ ഒന്നും ഉറങ്ങുന്നതുവരെ വന്നില്ല.ഒക്കെ മാധ്യമസൃഷ്ടികള്‍ ആയിരിക്കുമെന്ന് കരുതി ഉറങ്ങാന്‍ കിടന്നു.അവരുടെ പണി തന്നെ ഇപ്പോൾ ആടിനെ പട്ടിയാക്കൽ ആണല്ലോ .അപ്പോഴും ആലോചന അവരെ കുറിച്ചായിരുന്നു ...പാവം അച്ഛന്‍ ..സംശയം മാത്രം ആണെങ്കില്‍ ആ നിരപരാധിയായ അച്ഛനോട്  പോലീസ് എന്ത് മറുപടി പറയും ?ഇതും ഒരു പീഡനം അല്ലെ ?മാനസികപീഡനം ...അതും ഭാര്യയും കുഞ്ഞുങ്ങളും മരിച്ച ഒരാളോട് ഇങ്ങിനെ ചെയ്യാമോ ?ഇപ്പോള്‍ അയാളുടെ മാനസികനില എങ്ങിനെ ആയിരിക്കും ? ഒന്നുകൂടി അയാള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു കിടന്നു.


ഇന്ന് വെളുപ്പിന് ന്യൂസ്‌ കണ്ടപ്പോള്‍ കാര്യം പ്രതീക്ഷിച്ചത് പോലെയല്ല എന്ന് മനസ്സിലായി.വേറെ കല്യാണം കഴിച്ചു സുഖിക്കുവാന്‍ വേണ്ടി ഭാര്യയെയും മക്കളെയും കൊന്ന നീചന്‍  ആയി മാറി ആ അച്ഛന്‍ എന്റെ മനസ്സില്‍..ഇന്നലെ ആര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചുവോ  അവനെ ഇന്ന് മനസ്സുകൊണ്ട് ശപിച്ചു.അവന്‍ പുഴുത്തു മരിക്കട്ടെ എന്നുപോലും വിചാരിച്ചു.മരിക്കണം അവന്‍ പുഴുത്തുതന്നെ ...രണ്ടാം വിവാഹം കഴിക്കുവാന്‍ ഭാര്യ തടസ്സം ആയപ്പോള്‍ അവരെയും അതിലുണ്ടായ കുഞ്ഞുങ്ങളെയും കൊന്ന ഇവനെ പിന്നെ എന്ത് ശപിക്കണം.പോലീസും കോടതിയും ജയിലും ഒക്കെയായി ഇവന്‍ കുറച്ചുനാള്‍ തടവില്‍ ആകും.പിന്നെ പുറത്തിറങ്ങും.ചിലപ്പോള്‍ അവന്‍ ഇപ്പോൾ ആഗ്രഹിച്ചതുപോലെ വേറെ ജീവിതവും തുടങ്ങും.അവന്‍ ജയിലില്‍ കിടന്നാല്‍ മാത്രം നീതി കിട്ടുമോ ആ പാവം കുഞ്ഞുങ്ങള്‍ക്കും അമ്മയ്ക്കും....?

നമ്മുടെ ഉള്ളില്‍ ദൈവവും ചെകുത്താനും ഉണ്ട് .അവരെ എങ്ങിനെ നിയന്ത്രിക്കുന്നു അതനുസരിച്ചാണ് നമ്മള്‍ ജീവിതത്തില്‍ വിജയിക്കുന്നത്..പക്ഷെ ഇപ്പോഴത്തെ കാര്യങ്ങള്‍ കാണുബോള്‍ ഇപ്പോള്‍ കൂടുതല്‍ പേരെയും നിയന്ത്രിക്കുന്നത് ചെകുത്താന്മാര്‍ ആണെന്ന് തോന്നുന്നു.അച്ഛനും അമ്മയും സഹോദരനും സഹോദരിയും ഒന്നും ഇന്നില്ല ...മനുഷ്യന്റെ ആക്രാന്തം അതൊക്കെ പേരിനു മാത്രമാക്കിയിരിക്കുന്നു.അമ്മയെയും സഹോദരിമാരെയും മകളെയും പോലും പീഡിപ്പിക്കുന്ന രാക്ഷസകുലം ആയി നമ്മുടെ മനസ്സ് മാറിയിരിക്കുന്നു.സ്വന്തം സുഖം അതിനുവേണ്ടി എന്തൊക്കെ ചെയ്യുവാന്‍ പറ്റുമോ അതൊക്കെ എത്ര വൃത്തികെട്ടതാണെങ്കിലും ചെയ്യാൻ നമുക്ക് ഒരു മടിയുമില്ല.പലരും മുഖംമൂടി അണിഞ്ഞു സമൂഹത്തിൽ നല്ലപിള്ള ചമഞ്ഞു നടക്കുകയും ചെയ്യുന്നു.

സ്വാര്‍ത്ഥമനസ്സുകള്‍ ആണ് ഇന്ന് വാഴുന്നത്,...ഞങ്ങള്‍ എന്നതില്‍ നിന്നും ഞാന്‍ എന്നതിലേക്ക് നമ്മളും സമൂഹവും മാറി ..ഇപ്പോള്‍ സ്വന്തം കാര്യം മാത്രം മതി ..അതിനുവേണ്ടി നമ്മൾ കൊള്ളരുതായ്മകൾ ചെയ്തു കൊണ്ടിരിക്കുന്നു.എല്ലാറ്റിനെയും നശിപ്പിച്ചുകൊണ്ട് നമ്മൾ പോകുന്നത് ഒരുതരം ആരാജകത്വത്തിലെക്കാണ്.....നമ്മളെ നമ്മൾ തന്നെ നശിപ്പിക്കുന്ന ഒരു വല്ലാത്ത അവസ്ഥയിലേക്ക് ....മനുഷ്യകുലം മുടിയാൻ പോകുന്നു ...രാക്ഷസകുലം പുനർജനിക്കുന്നു..

-പ്രമോദ് കുമാർ.കെ.പി 

Friday, July 19, 2013

ചൂതാട്ടം

മലേഷ്യയിലെ എന്റെ പ്രവാസകാലം.ജീവിതത്തില്‍ കിട്ടിയ നല്ല ഒരു കാലം.എല്ലാ അവധി ദിവസങ്ങളിലും കൂട്ടുകാര്‍ ഒത്തു ചേരും.അങ്ങിനെ കാര്യങ്ങള്‍ ഒക്കെ അനുകൂലമായാല്‍ ചെറിയ ഒരു ട്രിപ്പ്‌ ഒക്കെ നടത്തും.ഇരുനൂറും മുന്നൂറും കിലോമീറ്റര്‍ അകലെ കിടക്കുന്ന സുഹൃത്തുക്കളെ വല്ലപ്പോഴും സന്ദര്‍ശിക്കും.ഇല്ലെങ്കില്‍ ഗെന്റിംഗ് ഹൈലാന്‍ഡില്‍ പോകും.


മലേഷ്യയിലെ എന്നല്ല സൗത്ത്‌ ഈസ്റ്റ്‌ ഏഷ്യയിലെ വലിയ ചൂതാട്ട കേന്ദ്രമാണ് അത്.മുസ്ലിം രാഷ്ട്രമായ ഇവിടെ ഇങ്ങിനെ ഒരു ചൂതാട്ട കേന്ദ്രം വിരോധാഭാസം ആണെങ്കിലും സാമ്പത്തികമായി വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന അവിടെയുള്ള  പൌരന്മാര്‍ ആയ ചീനന്‍മാര്‍ക്ക്  ഇതില്ലാതെ വയ്യ.ഗവര്‍ണ്മെന്റിന് അവരെ വെറുപ്പിക്കാനും വയ്യ .സമ്പത്തിന്റെ കൂടുതല്‍ ഭാഗം അവരുടെ കയ്യിലാണ്. അവര്‍ക്ക് അവരുടെ ജീവിതം ആസ്വദിക്കുവാനുള്ളതാണ് .ആഴ്ചയില്‍ അഞ്ചു ദിവസം എല്ലുമുറിയെ പണിയെടുക്കും പിന്നത്തെ രണ്ടു ദിവസം ആസ്വാദനം .അത് ചിലപ്പോള്‍ കാമുകിയുമായി ഔട്ടിംഗ് ആകാം.അല്ലെങ്കില്‍ ഇതുപോലത്തെ ചൂതാട്ട കേന്ദ്രത്തിലും ആകാം. ഈ ഒരു ചൂതാട്ടകേന്ദ്രത്തില്‍ നിന്നും ദിവസേന വലിയ ഒരു വരുമാനം സര്‍ക്കാരുകള്‍ക്കും കിട്ടും.അങ്ങിനെ ചൂതാടാന്‍ ആരും എത്തിപെടരുത് എന്നത് കൊണ്ടോ എന്തോ ഇത് അനുവദിച്ചിരിക്കുന്നത്  സമുദ്രനിരപ്പില്‍ നിന്നും വളരെ ഉയരത്തിലുള്ള ഒരു മലയുടെ മുകളില്‍ ആണ്.ചുറ്റും ഘോരവനങ്ങളും..എന്നിട്ടും ഇപ്പോള്‍ കൂടുതല്‍ പേര്‍ പോകുന്ന സ്ഥലമായി ഇത് മാറി 
.

വലിയ വാഹനങ്ങള്‍ പത്തു കിലോമീറ്ററോളം താഴെവരെയേ ചെല്ലൂ .പിന്നെ അവിടുന്ന് കേബിള്‍ കാറില്‍ മുകളില്‍ എത്തണം.അവിടേക്ക് പോകുന്നവര്‍ പലരും കേബിള്‍ കാറില്‍ കൂടി മുകളില്‍ എത്തുവാന്‍ ആണ് ഇഷ്ടപെടുക ...കാടിന് മുകളില്‍ കൂടിയുള്ള ആ യാത്ര നല്ല ഒരു അനുഭവം കൂടിയാണ്.പക്ഷെ നമ്മള്‍ക്ക് കാറില്‍ തന്നെ മുകളില്‍ എത്തണം.കാരണം ഈ പ്രകൃതിസൌന്ദര്യം ഒക്കെ കുറെ വര്‍ഷങ്ങള്‍ ആയി ആസ്വതിച്ചതാണ്..നമ്മുടെ ലക്‌ഷ്യം ചൂതാട്ടം മാത്രമാണ്. പല സ്ഥലത്തുനിന്നും  മാത്രമല്ല പല  രാജ്യക്കാരും ഇവിടെ വന്നു കളിക്കും .നേടും നഷ്ട്ടപെടുത്തും .

  വെറും ചൂതാട്ട കേന്ദ്രം മാത്രമല്ല അത് .സിറ്റി  ഓഫ്  എന്റര്‍റ്റിന്‍ന്മേന്റ്റ്‌  എന്ന് കൂടി പേര്‍ ഉണ്ട്.ആ മലക്ക് മുകളില്‍ നല്ല ഒരു ടൌണ്‍ ഉണ്ട്.നക്ഷത്ര ഹോട്ടല്‍ ഉണ്ട് ,പബ്‌ ഉണ്ട് .ബാങ്ക് ഉണ്ട് ..കൂടാതെ വാട്ടര്‍ തീം പാര്‍ക്കും കിഡ്സ്‌ വേള്‍ഡ് ഗെയിം സെന്റര്‍  ഒക്കെ ഉണ്ട്.എല്ലായ്പ്പോഴും  കുളിര്‍മാത്രം ഉള്ള അവിടെ ധാരാളംപേര്‍ സന്ദര്‍ശകര്‍ ആയി ചെല്ലുന്നു.ശരിക്ക് നമ്മുടെ ഊട്ടിയിലെ തണുപ്പ് .അത് കൊണ്ട് തന്നെ കുലാലംപൂരിനടുത്തുള്ള  (തലസ്ഥാനം )ഉള്ള ഒരു ഫാമിലി എന്ജോയ്‌ ചെയ്യാന്‍ ആദ്യം തിരഞ്ഞെടുക്കുക ഈ ഹൈലാന്‍ഡ്‌ തന്നെയാണ്.പലരും ഫാമിലിയെ തീം പാര്‍ക്കില്‍ വിട്ടു ചൂതാട്ടത്തിന് പോകും.കിട്ടിയവരെക്കാള്‍ നഷ്ട്ടപെട്ടവര്‍ ആണെങ്കിലും അവിടേക്കുള്ള തിരക്ക് മാത്രം കുറയില്ല.ശനി ,ഞായര്‍ മറ്റു അവധി ദിവസങ്ങളില്‍ അവിടെ ഭയങ്കര തിരക്ക് ആയിരിക്കും.സ്വന്തം രാജ്യത്തില്‍ മലയ്‌ പൌരന്മാര്‍ക്ക് പോകാന്‍ പറ്റാത്ത  ഒരേ ഒരു സ്ഥലം കൂടിയാണ് അത്.ചൂതാട്ടം അവര്‍ക്ക് ഹറാം ആയതുകൊണ്ട് അവിടേക്ക് പ്രവേശനം ഇല്ല.

അങ്ങിനെ ആ ആഴ്ചത്തെ ട്രിപ്പ്‌ നമ്മള്‍ അവിടേക്ക് ആക്കി.അങ്ങിനെ മൂന്നാല് കാറില്‍ നമ്മള്‍ രാവിലെ തന്നെ പുറപ്പെട്ടു.സുഹൃത്തും ഫാമിലിയും ഞാനും ആയിരുന്നു ഒരു കാറില്‍ .എന്റെ ഫാമിലി ആ സമയത്ത് നാട്ടിലായതിനാല്‍ ഞാന്‍ ഒറ്റത്തടി.നല്ല ഒരു യാത്ര ആയിരുന്നു.എത്തിയ ഉടനെ സ്ത്രീകളെയും കുട്ടികളെയും ഒക്കെ തീം പാര്‍ക്കില്‍ വിട്ടു ഞങ്ങള്‍ ചൂതാട്ടം ആരംഭിച്ചു.കുട്ടികളെ ഗാബ്ലിംഗ്  ചെയ്യുന്ന സ്ഥലത്ത് കയറ്റാത്തത് കൊണ്ട് ശ്രീമതിമാര്‍ അവിടേക്ക് വരാന്‍ വാശി പിടിക്കില്ല. അവര്‍ക്ക് തീം പാര്‍ക്കിലെ ഊഞ്ഞാലും വെള്ളവും ഒക്കെ മതി.അത് കൊണ്ട് തന്നെ നമ്മുടെ പണം പോകുന്നതും വരുന്നതും അവര്‍ അറിയില്ല. ഉപദേശിക്കാനും ഉണ്ടാവില്ല.അന്ന്  ഏതാണ്ട് അമ്പതിനായിരം രൂപക്കടുത്തു നമ്മള്‍ രണ്ടുപേര്‍ക്കും കൂടി നേടുവാന്‍ കഴിഞ്ഞു..അതിന്റെ ത്രില്ലില്‍ ആയിരുന്നു ഞങ്ങള്‍.

അത് കൊണ്ട് തന്നെ അന്ന് അവിടെ തങ്ങി പിറ്റേന്ന് വരുവാനായിരുന്നു പ്ലാന്‍ .പക്ഷെ വൈകുന്നേരം ആയതോടെ സുഹൃത്തിന്റെ മോന് പനി തുടങ്ങി.രാത്രി അവിടെ തങ്ങിയാല്‍ പനി കൂടും എന്നതിനാല്‍ നമ്മള്‍ മാത്രം മലയിറങ്ങാന്‍ തീരുമാനിച്ചു ..അങ്ങിനെ നമ്മുടെ കാര്‍ മാത്രം സന്ധ്യയോടെ മല ഇറങ്ങി.അവനു മോന്റെ  പനി ടെന്‍ഷന്‍ കൊടുത്തുവെങ്കിലും കിട്ടിയ പണം അവനെ സന്തോഷിപ്പിച്ചിരുന്നു.ആദ്യമായിട്ടാണ് ഇത്ര വലിയ തുക കിട്ടുന്നതും.കാര്‍ നല്ല സ്പീഡില്‍ ഇറക്കം ഇറങ്ങുകയാണ്.ഒരു ഭാഗത്ത്‌ കാടും മറുഭാഗത്ത്‌ മുകളിലേക്കുള്ള റോഡും ആണ്.നമ്മള്‍ തമാശയും ഗോസിപ്പും ഒക്കെ പറഞ്ഞു കുത്തനെയുള്ള  മല ഇറങ്ങുകയാണ്.മുന്നിലും പിന്നിലും വാഹനങ്ങള്‍  ഉണ്ട് .എന്നാലും റോഡില്‍ സാധാരണ പോലെ അത്ര തിരക്കില്ല .പെട്ടെന്ന് സ്വിച്ചു ഇട്ടതുപോലെ അവന്റെ സംസാരം നിന്നു...ഞാന്‍ നോക്കുമ്പോള്‍ അവന്‍ വിയര്‍ക്കുന്നു ..വെപ്രാള പെടുന്നു ..എന്തൊക്കെയോ ചെയ്യുന്നു...ചെയ്യാന്‍ ശ്രമിക്കുന്നു `



"എന്താട "

അവന്‍ ചൂണ്ടു വിരല്‍ കൊണ്ട്  മിണ്ടല്ലേ എന്ന് ആഗ്യം കാട്ടി പിന്നെ ഒന്നുമില്ല എന്നര്‍ത്ഥത്തില്‍ തലയാട്ടി.അവന്‍ പതിയെ കണ്ണാടിയിലൂടെ പിറകിലേക്ക് നോക്കി.അവന്റെ ഭാര്യയുംമോനും ഉറങ്ങുകയാണ്.അത് കണ്ട അവന്‍ എന്നെ അടുത്തേക്ക്‌ വിളിച്ചു പതിയെ എന്റെ ചെവിയില്‍ പറഞ്ഞു 

"ബ്രേക്ക്‌ കിട്ടുന്നില്ല "

ഞാന്‍ ഞെട്ടി .എന്റെ ഉള്ളൊന്നു കാളി.വായില്‍ നിന്നും വന്നേക്കാവുന്ന ശബ്ദം ഞാന്‍ കഷ്ട്ടപെട്ടു പിടിച്ചു നിര്‍ത്തി.എന്ത് ചെയ്യും ?.റോഡില്‍ വാഹനങ്ങള്‍ കൂടി വന്നു ..ഒരേ സ്പീഡില്‍ പോകാന്‍ കഴിയുന്നത് കൊണ്ട് ഇപ്പോള്‍ പ്രശ്നം ഇല്ല .സ്പീഡ്‌ കുറയ്ക്കുമ്പോള്‍ പിന്നില്‍ നിന്നും ഹോണ്‍ ശബ്ദം ഉയരും .പെട്ടെന്ന്  നിര്‍ത്തേണ്ട ആവശ്യം വന്നാല്‍..?.ഒരു ആക്സിടെന്റ്റ്‌ ഉറപ്പിച്ചു .മരണം വട്ടമിട്ടു പറക്കുന്നതായി അനുഭവപ്പെട്ടു.നാട്ടിലെ ഭാര്യയും മകനും ..അച്ഛനും അമ്മയും ഒക്കെ മനസ്സിലൂടെ  മുന്നില്‍ എത്തി.സകല ദൈവത്തെയും വിളിച്ചു രക്ഷിക്കണേ എന്ന് അപേക്ഷിച്ചു .



അവനെ നോക്കുമ്പോള്‍ അവനും വല്ലാത്ത ഒരു സ്ഥിതിയില്‍ ആണ് .അവന്‍ ഇടക്കിടക്ക്  ബ്രേക്ക്‌ ചവിട്ടി ടെസ്റ്റ്‌ ചെയ്യുന്നുണ്ട്.ഒരു മിറക്കിള്‍ മാത്രം ആണ് നമ്മുടെ പ്രതീക്ഷ...പൊടുന്നനെ പുറത്തു നിന്നും വന്ന വെളിച്ചം എന്റെ കണ്ണില്‍ എന്തോ ഉടക്കി.പെട്ടെന്ന് തന്നെ മൊബൈലിലെ ടോര്‍ച് ഓണ്‍ ചെയ്തു ഞാന്‍ ബ്രേക്ക്‌ ഉള്ള സ്ഥലം നോക്കി.അപ്പോഴാണ്‌ ഒരു കുളിര്‍കാറ്റു മനസ്സിലൂടെ കടന്നു പോയത്.ഞാന്‍ തന്നെ കുനിഞ്ഞു കഷ്ട്ടപെട്ടു ബ്രേക്കിനടിയില്‍ നിന്നും അത് വലിച്ചെടുത്തു ...ഒരു പെപ്സിയുടെ ബോട്ടില്‍ ആയിരുന്നു അത്.പിന്നില്‍ നിന്നും ഉരുണ്ടു വന്ന അത് ബ്രേക്കിനടിയില്‍ പെട്ട്  കിടക്കുകയായിരുന്നു.അത് കൊണ്ടായിരുന്നു ബ്രേക്ക്‌  കിട്ടാതിരുന്നത് .വീതികൂടിയ സ്ഥലം എത്തിയപ്പോള്‍ അവന്‍ റോഡില്‍ നിന്നും മാറി വണ്ടി ചവുട്ടി നിര്‍ത്തി.നമ്മള്‍ അന്നെരമാണ് ശ്വാസം വിട്ടത്.പിന്നെ പൊട്ടിച്ചിരിച്ചു ...അത് കേട്ട് അവന്റെ ഭാര്യയും മോനും  എഴുനേറ്റു.കുഞ്ഞു ചിനുങ്ങാന്‍ തുടങ്ങി .ഉറക്കം നഷ്ട്ടപെട്ട ദേഷ്യത്തോടെ അവള്‍  ചോദിച്ചു 

"രണ്ടിനും വട്ടായി പോയോ "

നമ്മള്‍ ഒന്നും മിണ്ടിയില്ല .വെറുതെ ചിരിച്ചു കാണിച്ചു.അവര്‍ കുഞ്ഞിനെ ഉറക്കിയ ശേഷം വീണ്ടും ഉറക്കത്തിലേക്ക് കടന്നു.

പിന്നെ ഇതേ പറ്റി ഓരോ കാര്യങ്ങള്‍ പറഞ്ഞു നമ്മള്‍ വീട്ടിലെത്തി.അവിടുന്ന് പിരിയും മുന്നേ ഞാന്‍ ചോദിച്ചു 

"എപ്പോഴാനെടാ പണം കിട്ടിയതിന്റെ പാര്‍ട്ടി നമ്മള്‍ നടത്തുന്നത് ?"

"അത് പോയി മോനെ ..മരണം മുന്നില്‍ കണ്ടപ്പോള്‍ ഞാന്‍ അത് പുതുരായയിലെ (അവിടുത്തെ ഒരു സ്ഥലം..അവിടെ ഗണപതി കോവില്‍ ഉണ്ട് .. )ഗണപതിക്ക്  നേര്‍ന്നു.അന്നേരം മറ്റൊന്നും ആലോചിച്ചില്ല .നമ്മുടെ ജീവനുവേണ്ടി മാത്രം യാചിച്ചു.നീയും വരണം അടുത്താഴ്ച നമുക്ക് ഒന്നിച്ചുപോയി കൊടുക്കാം."

തിരിഞ്ഞു നടക്കുമ്പോള്‍ പണ്ട് എനിക്ക് എവിടുന്നോ കിട്ടിയ ഉപദേശം ആണ് മനസ്സില്‍ മിന്നി മറഞ്ഞത് 

"നല്ല വഴിയിലൂടെ മാത്രം സബാദിക്കുക.. അര്‍ഹമല്ലാത്തതോന്നും ആഗ്രഹിക്കരുത് ..കൈവശ പ്പെടുത്തരുത് .അങ്ങിനെ ലഭിച്ചാല്‍ തന്നെ അത് ദീര്‍ഘകാലം നിലനില്‍ക്കില്ല ."

സത്യമല്ലേ ...നമ്മള്‍ നേടിയെന്നു തോന്നുന്ന ആ പണം എത്രപേരുടെ കണ്ണുനീരും കഷ്ട്ടപാടുമായിരിക്കും ...എത്രപേരുടെ ശാപം ആയിരിക്കും ..ദൈവം തന്നത് ദൈവം തന്നെ തിരിച്ചെടുത്തു ...ദൈവത്തിനു ചൂതാടാനുള്ള കരുക്കള്‍ ഈ നമ്മള്‍ ...അങ്ങിനെ കരുതാം 

എന്നാലും നൂറു രൂപ പോലും വിലയില്ലാത്ത എന്റെ പെപ്സി ബോട്ടിലെ ...നീ അടിച്ചെടുത്തത് നമ്മുടെ അര ലക്ഷമാണ് ...അതോടെ ഞാന്‍ പെപ്സിയെ വെറുത്തു ...ഇപ്പോള്‍ പെപ്സി ബോട്ടില്‍ കാണുന്നത് തന്നെ കലിയാണ് ..

ജീവിതത്തില്‍ നിന്നും :  പ്രമോദ്‌ കുമാര്‍ .കെ.പി 



Saturday, July 6, 2013

അകന്നു പോയ സ്നേഹവാല്‍സല്യം


ദുഃഖം തളംകെട്ടി നില്‍ക്കുന്ന അവളുടെ മുഖത്ത് നോക്കുമ്പോള്‍ തന്നെ അയാള്‍ക്ക്‌ വിഷമം തോന്നുന്നു.അവന്‍ പോയതില്‍ പിന്നെ ശരിക്ക് അവള്‍ ഉറങ്ങിയിട്ടില്ല എന്തിനു കാര്യമായി ഭക്ഷണം കഴിച്ചിട്ട് തന്നെ രണ്ടു ദിവസങ്ങള്‍ ആയി .അന്ന് മുതല്‍ ഓരോ ബന്ധു വീടുകളില്‍ കയറിയിറങ്ങുകയാണ് രണ്ടു പേരും..അവന്‍ അവിടെ എങ്ങാനും പോയിട്ടുണ്ടോ എന്നറിയാന്‍.ഇന്നത്തെപോലെ ഫോണ്‍ വ്യാപകമായിട്ടില്ലാത്ത കാലമാണ്.ഒരു വിവരം പെട്ടെന്ന് അറിയണം എന്നുണ്ടെങ്കില്‍ പോയി തന്നെ തിരക്കണം.മലബാറിനുള്ളിലുള്ള  ബന്ധുക്കള്‍ മാത്രമേ രണ്ടു പേര്‍ക്കും ഉള്ളൂ ..ഇപ്പോള്‍ തന്നെ പലരുടെയും വീട്ടില്‍ പോയി ..അതും അവന്‍ പോകും എന്നുറപ്പുള്ള വീടുകളില്‍ ഒക്കെയും ..പിന്നെ ഒരു പ്രതീക്ഷയുടെ പുറത്തു മറ്റിടങ്ങളിലും ..പക്ഷെ അവന്‍ അവിടെ എവിടെയും ചെന്നിട്ടില്ല ...ബസ്‌ സ്റ്റാന്റ് ,റെയില്‍വേ സ്റ്റേഷന്‍ ഒക്കെയും  നോക്കി കൂടാതെ നഗരത്തിലെ പല ഹോട്ടലിലും കയറി ഇറങ്ങി.ചാടി പോകുന്ന മക്കള്‍ അധികവും ആദ്യം  നോക്കുക കുറച്ചു പണം ഉണ്ടാക്കാനാണ്.അതിനു അവര്‍ക്ക് എളുപ്പം ജോലി കിട്ടുക ഹോട്ടലില്‍ ആണ് താനും.
എല്ലാ ബന്ധു വീട്ടില്‍ നിന്നും ഒരേ ചോദ്യം കൊണ്ടാണ് സ്വാഗതം ചെയ്തത്.

 "എന്തെ മോനെ കൊണ്ടുവന്നില്ല ?"

അത് കേള്‍ക്കുമ്പോള്‍ തന്നെ അവളുടെ മുഖം മങ്ങും .പക്ഷെ പുറത്തു കാണിക്കാതെ അവള്‍ പിടിച്ചു നില്‍ക്കും.എന്തെങ്കിലും കള്ളം പറയും .അവളെ സമ്മതിക്കണം .ഇത്രയും ദുഃഖം ഉള്ളിലൊതുക്കി അവരോടു കളി തമാശ പറയുന്നതും വിശേഷങ്ങള്‍ പങ്കു വെക്കുന്നതുമൊക്കെ കാണുമ്പോള്‍ അയാളുടെ ഉള്ളില്‍ തീ ആളി കത്തുകയാണ്.നെഞ്ച് എരിയുകയാണ് .പക്ഷെ ആ വീട്ടില്‍ നിന്നുമിറങ്ങിയാല്‍ അവള്‍ പൊട്ടി പൊട്ടി കരയും .എന്ത് പറഞ്ഞാണ് അവളെ ആശ്വസിപ്പിക്കുക .
 .
.

"അവിടെയും ഇല്ലല്ലോ ചേട്ടാ ..നമ്മുടെ മോന്‍  പിന്നെ അവന്‍ എവിടെ പോയി ?"

"അവന്‍ വരും ...നീ സമാധാനിക്കു .." അത്രയുമേ അയാള്‍ക്ക്‌ പറയാന്‍ കഴിഞ്ഞുള്ളൂ .

ചെറിയ ഒരു വഴക്കാണ് എല്ലാറ്റിനും കാരണം .അപ്പുറത്തെ വീട്ടിലെ ആഷിക്കിന്റെതുപോലെ ഒരു സൈക്കിള്‍ അവനും വേണം .മാസാമാസം ചിലവുകള്‍ തന്നെ കഷ്ട്ടിച്ചു കൊണ്ട് പോകുന്ന അയാള്‍ക്ക്‌ അത് നിറവേറി കൊടുക്കുവാന്‍ കഴിയില്ലായിരുന്നു.ആഷിക്കിന്റെ ഉപ്പ ഗള്‍ഫില്‍ ആണെന്നും നല്ല പൈസ കൈവശം ഉണ്ടെന്നും അതുപോലെ അച്ഛന് കഴിയില്ല എന്നും പറഞ്ഞു കൊടുത്തു അവള്‍ ...പക്ഷെ അതൊന്നും അവന്‍ ചെവികൊണ്ടില്ല .അവനു ഒരേ വാശി ആയിരുന്നു സൈക്കിള്‍ വേണം ..അവസാനം സഹികെട്ട അയാള്‍ അവനെ ഒന്നടിച്ചു .അതിനു പിണങ്ങി പോയതാണ് .ഉച്ച്ക്ക് ഭക്ഷണം പോലും കഴിക്കാന്‍ വന്നില്ല....കൂട്ടുകാരുടെ വീട്ടില്‍ ഉണ്ടാവുമെന്നുകരുതി ..ചിലപ്പോള്‍ അവന്‍ അവിടുന്നൊക്കെ ഭക്ഷണം കഴിക്കാറുണ്ട്..പിണങ്ങിയത്  കൊണ്ട് അങ്ങിനെ ചെയ്തതാവും എന്ന് കരുതി...വൈകുന്നേരമായി ..സന്ധ്യയായി ...മനസ്സില്‍ ആദി കയറി തുടങ്ങി ...രാത്രിയായി .ഇരുപ്പുറക്കാതെയായി .അവന്‍ വന്നില്ല ആരെയും മിസ്സിംഗ്‌ കാര്യം അറിയിച്ചില്ല .അവള്‍ സമ്മതിച്ചില്ല അതാണ്‌  സത്യം..പലരും നമ്മളെ കുറ്റപെടുത്തും .അവനെയും..അത് വേണ്ട ...അവന്‍ വരും എന്ന് അവള്‍ അയാളെ സമാധാനിപ്പിച്ചു.എന്നിട്ടും ഇരുപ്പുറക്കാതെ .അവന്റെ കൂട്ടുകാരുടെ ഒക്കെ വീടുകളില്‍ അയാള്‍ വെറുതെ പോയി നോക്കി..നിരാശ ആയിരുന്നു ഫലം .മിസ്സിംഗ്‌ എന്ന് പറഞ്ഞാല്‍ എല്ലാവരും ഇടപെടും .നാളെ അവന്‍ ഓടിപ്പോയ കുട്ടിയായി സമൂഹം കളിയാക്കും..അത് വേണ്ട .കൂടാതെ .അവന്‍ ഇവിടെ എവിടെയെങ്കിലും ഒളിച്ചിരിക്കുന്നുവെങ്കില്‍ അവിടുന്ന് മുങ്ങും..അതും  വേണ്ട .... .മനസ്സില്‍ ഭീതി കൂടി കടന്നു കയറിയപ്പോള്‍ അയല്‍ക്കാരോടു ആലോചിച്ചു പോലീസില്‍ അറിയിക്കുവാന്‍ തീരുമാനിച്ചു.പക്ഷെ  അവള്‍ സമ്മതിച്ചില്ല .നല്ല അയല്‍ക്കാരോടു പോലും പറയാന്‍ വിട്ടില്ല..അവള്‍ക്കു ഒരു കാര്യം  ഉറപ്പായിരുന്നു .

".പട്ടണത്തിലെ മാമന്റെ വീട്ടില്‍ പോയിരിക്കും.......പിണക്കം തീര്‍ന്നാല്‍ അവന്‍ നാളെ ഇങ്ങു വരും ..അല്ലെങ്കില്‍ വേണ്ട നമുക്ക് തന്നെ രാവിലെ  പോയി വിളിച്ചു കൊണ്ട് വരാം."

അവളുടെ ധൈര്യം കണ്ടു അന്തിച്ചു..ഉറക്കം വരാതെ കട്ടിലില്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിയുമ്പോള്‍ എന്തോ ഞരക്കം കേട്ട്നോക്കി.പുതപ്പിനുള്ളില്‍ മുഖമമര്‍ത്തി ഒച്ച ഇല്ലാതെ കരയുന്ന അവള്‍.അവള്‍ക്കും ഉറക്കമില്ല .പൊന്നോമന മകനെ ഓര്‍ത്ത്‌...എല്ലാം ഉള്ളിലോതുക്കുക ആയിരുന്നു ആ അമ്മ..അയാള്‍ വിഷമിക്കാതിരിക്കുവാന്‍...അയാളുടെ കണ്ണുകളും ഈറനായി.അയാള്‍ അവളെ ചേര്‍ത്തുപിടിച്ചു .

എങ്ങിനെയൊക്കെയോ നേരം വെളുപ്പിച്ചു ..രാവിലെ തന്നെ പട്ടണത്തിലേക്ക്  ഇറങ്ങി .മാമന്റെ വീട് ആയിരുന്നു ലക്ഷ്യം.അവിടെ ചെന്നപ്പോള്‍ നിരാശ തന്നെ ആയിരുന്നു ഫലം.അതോടെ അവളുടെ ധൈര്യം ചോര്‍ന്നു പോയി.ഇപ്പോള്‍ മൂന്നു ദിവസമായി അവന്‍ പോയിട്ട്.അന്വേഷണവും....ഇനി എവിടെ പോകും ?എന്റെ മോനെ നീ  ഞങ്ങളെ പരീക്ഷിക്കരുതെ...

.സന്ധ്യ  ആയതോടെ അന്നത്തെ അന്വേഷണവും പൂര്‍ത്തിയാക്കി .അവര്‍ വീട്ടിലേക്കു മടങ്ങി.ഇനി പോലീസ് മാത്രമേ രക്ഷ ഉള്ളൂ എന്ന് മനസ്സ് പറഞ്ഞു...ഏതായാലും ഇന്ന് എല്ലാവരെയും അറിയിച്ചു അടുത്ത കാര്യങ്ങള്‍ തീരുമാനിക്കണം.അവരുടെ അഭിപ്രായം പോലെ ചെയ്യാം.അന്നുതന്നെ  പോലീസിനെ അറിയിച്ചാല്‍ മതിയായിരുന്നു.പക്ഷെ വരും വരും  എന്നുള്ള പ്രതീക്ഷ അതില്‍ നിന്നും വിലക്കി .അവന്‍ കയ്യെത്താത്ത ദൂരത്തേക്ക് എത്തിപോയോ ?

ക്ഷേത്രത്തില്‍ നിന്നും മണിയടി കേള്‍ക്കുന്നുണ്ട്.ചിലര്‍ തിരക്കിട്ട് ക്ഷേത്രത്തിലേക്ക് പോകുന്നു.സന്ധ്യ വിളക്ക് കാണുവാന്‍ ആയിരിക്കും.പരിചിതര്‍ അയാളെ ചിരിച്ചു .അയാളും ...

"ചേട്ടാ ഒരു മിനുട്ട് ...ഇതുവരെ മോനെ കാണാതായത് നമ്മള്‍ ആരോടും പറഞ്ഞില്ല.ഇനി അത് ഒളിച്ചു വെയ്ക്കേണ്ട ..ഞാന്‍ പറഞ്ഞിട്ടുവരാം.അതും പറഞ്ഞു അവള്‍ ക്ഷേത്രത്തിലേക്ക് കയറി.ഒരിക്കലും അമ്പലത്തില്‍ കയറാത്ത അയാളെ അവള്‍ വിളിച്ചുമില്ല.എങ്കിലും ആദ്യമായി അയാള്‍ മനമുരുകി ദൈവത്തിനെ വിളിച്ചു.തന്റെ മകന് വേണ്ടി ..

വീട്ടിലെത്തുമ്പോള്‍ ഇരുട്ട് വ്യാപിച്ചിരുന്നു.അയാള്‍ വരാന്തയിലെ ലൈറ്റ്ഓണ്‍ ചെയ്തു.വീട് തുറക്കാന്‍ ശ്രമിക്കവേ ഇറയത്ത് അങ്ങേയറ്റത്ത് കസേരയില്‍ അവശനായി കിടക്കുന്ന മകനെ കണ്ടു ....അന്നേരമാണ് അവളും അത് ശ്രദ്ധിച്ചത് .ഒരു എങ്ങലോടെ അവര്‍ ഓടി അവന്റെ അടുത്തെത്തി ...മയങ്ങി കിടക്കുന്ന അവനെ വിളിച്ചുണര്‍ത്തി.

"എവിടെയാ അമ്മെ പോയത് ...ഞാന്‍ വന്നിട്ട് എത്ര സമയമായി എന്നറിയാമോ ?വിശന്നിട്ടു വയ്യ ..രണ്ടു ദിവസമായി വെള്ളമല്ലാതെ ഒന്നും കഴിച്ചുമില്ല"..

അവനെ കെട്ടിപിടിച്ചു അവള്‍ പൊട്ടി പൊട്ടി കരഞ്ഞു .സന്തോഷവും സങ്കടവും കൊണ്ട് അവള്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. .അയാള്‍ വേഗം വീട് തുറന്നു ..മോനെ എടുത്തുകൊണ്ട് അയാളും അവളും വീട്ടിലേക്കു കയറി.മോനെ കട്ടിലില്‍ കിടത്തിയിട്ടു അയാള്‍ പൊടുന്നനെ പുറത്തേക്കോടി ..വീട്ടില്‍ പെട്ടെന്ന് തിന്നുവാന്‍ പറ്റിയ ഒന്നുംകാണില്ല... ...രണ്ടു മൂന്നു ദിവസമായി യാത്രയല്ലേ .....ഇവനെ തേടി ........അവനാനെങ്കില്‍ ഭയങ്കര വിശപ്പും...അവന്‍ ഉപേക്ഷിച്ചു പോയ സ്നേഹവാത്സല്യങ്ങള്‍ വീണ്ടും അനുഭവിച്ചു കൊണ്ടിരുന്നു.


മണിയൊച്ച  കേട്ടപ്പോള്‍ ഓര്‍മകളില്‍ നിന്നും അയാള്‍ ഞെട്ടി.അമ്മ പറഞ്ഞു കൊടുത്ത കാര്യങ്ങളാണ് മനസ്സിലൂടെ ഓടിപോയത്.തന്നെ കുറിച്ചുള്ള കാര്യങ്ങള്‍.തന്റെ ചെറുപ്പത്തിലെ ഒളിച്ചോട്ടം അവരില്‍ രണ്ടുമൂന്നു ദിവസം ഉണ്ടാക്കിയ വേദനകള്‍ ...

അയാള്‍ ദേവിക്ക്  മുന്നില്‍ മനമുരുകി പ്രാര്‍ഥിച്ചു .."ദേവി ആ മകനാണ് ഞാന്‍ .. ....അമ്മ ഇന്നും വിശ്വസിക്കുന്നു ദേവിയാണ് എന്നെ തിരികെ കൊടുത്തതെന്ന് ..സത്യം മറ്റു പലതുമാണ് ..എങ്കിലും അത്  വിശ്വസിക്കുവാനാണ് അമ്മക്ക്    ഇഷ്ടം.അയാള്‍ അമ്മക്ക് വേണ്ടി പ്രാര്‍ഥിച്ചു .അമ്മ പെട്ടെന്ന് സുഖം പ്രാപിച്ചു എഴുനേറ്റു വരണമേ ദേവി ...ഞാന്‍ മാസങ്ങളായി ആവശ്യപെടുകയാണ് .

അമ്മ കിടപ്പിലായതില്‍ പിന്നെ ദൂരെ ഉള്ള നല്ല ജോലി ഒക്കെ ഉപേക്ഷിച്ചു നാട്ടില്‍ തന്നെയാണ്.സഹായത്തിനു വീട്ടില്‍ ഒരു ഹോം നേഴ്സ് ഉണ്ട്. ജീവിതവഴിയില്‍ കിട്ടിയ കയ്പ്പുള്ള അനുഭവം കല്യാണത്തില്‍ നിന്നും വിട്ടു നില്‍ക്കുവാന്‍ കാരണമായി. അതില്‍ മാത്രമായിരുന്നു അമ്മക്ക് അയാളോട്  ദേഷ്യം.പല തവണ നിര്‍ബന്ധിച്ചിട്ടും അയാള്‍ വഴങ്ങിയില്ല.ആ നഷ്ട്ട പ്രണയത്തിന്റെ വേദന തന്നെയാണ് നാട്ടില്‍ നിന്നും അകറ്റി നിര്‍ത്തിയതും..പക്ഷെ അമ്മ വീണപ്പോള്‍ നഗരത്തില്‍ നിന്നും ഓടിയെത്തിയതാണ് ..പിന്നെ പോയില്ല...കുറെ പണം ഉണ്ടാക്കി ..ആര്‍ക്കു വേണ്ടി ? ദൂരെ നഗരത്തില്‍ വന്നു നില്ക്കാന്‍ അമ്മക്ക് താല്പര്യം ഉണ്ടായിരുനില്ല ....അച്ഛന്റെ ഓര്‍മകളില്‍ കടിച്ചു തൂങ്ങി നാട്ടില്‍ കഴിയുവാനായിരുന്നു തീരുമാനം..അത് കൊണ്ട് ഇടയ്ക്കിടെ വന്നു ഒന്ന് രണ്ടാഴ്ച അമ്മയ്ക്കൊപ്പം..അങ്ങിനെ വര്‍ഷങ്ങള്‍ പോയി...സഹായത്തിനു നാണിയമ്മ ഉണ്ടായിരുന്നു.അവരും പോയപ്പോള്‍ അമ്മ തനിച്ചായി..പ്രായവും കൂടി വന്നു ..അസുഖങ്ങളും ...നാട്ടില്‍ ഒരു ജോലിക്ക് ശ്രമിക്കവേ ആണ് അമ്മ വീണത്‌.അതോടെ എല്ലാം ഉപേക്ഷിച്ചു നാട്ടില്‍ തന്നെ ...ഇപ്പോള്‍ ആറേഴു  മാസമായി ഇവിടെ തന്നെ ..അമ്മയ്കൊപ്പം ..ജോലി ഒക്കെ അമ്മയുടെ അസുഖം മാറിയതിനു ശേഷം ...


അയാള്‍ അമ്പലത്തിന്റെ ചുറ്റുമതിലിനുള്ളില്‍ നിന്നും പുറത്തിറങ്ങി തോളിലുള്ള  ഷര്‍ട്ടു ഇട്ടു.പതിയെ ആല്‍മരത്തിനടുത്തെക്ക്  നടന്നു.അവിടെ കുറച്ചു സമയമിരുന്നാല്‍ ഒരു എനര്‍ജി വരുന്നതുപോലെ തോന്നാറുണ്ട്.കൂടാതെ യാചക വൃത്തിക്കായി അവിടെ ഇരിക്കുന്ന വൃദ്ധയായ സ്ത്രീയ്ക്ക് മാസങ്ങളായി ദിവസവും എന്തെങ്കിലുമൊക്കെ കൊടുക്കും.നോട്ടു ആയും നാണയം ആയും.ചിലപ്പോള്‍ ഭക്ഷണവും ..അപ്പോള്‍ അവരുടെ ക്ഷീണിച്ചു ശോഷിച്ച മുഖത്ത് വരുന്ന ചിരി കാണുവാന്‍ തന്നെ നല്ല ഭംഗിയാണ്.മനസ്സ് കുളിര്‍ക്കും.അവരുടെ കണ്ണുകള്‍ തന്റെ അമ്മയുടെ കണ്ണുകള്‍ പോലെയാണ്.എന്നയാള്‍ക്ക് പലപ്പോഴും തോന്നി.പ്രകാശം പരത്തുന്നു എന്ന് തോന്നിക്കുന്ന വലിയ ഉണ്ട കണ്ണുകള്‍ ....അതാവും അയാളെ അവരോടു അടുപ്പിച്ചതും..അവര്‍ക്കും അയാളോട് സ്നേഹമായിരുന്നു ..വാത്സല്യവും ..പരസ്പരം വിശേഷങ്ങള്‍ പങ്കുവെക്കും .അവര്‍ പറയുന്നകാര്യങ്ങള്‍ വ്യക്തമല്ലെങ്കിലും അയാള്‍ തലയാട്ടും..കേള്‍ക്കാന്‍ ഒരാളുണ്ടല്ലോ എന്ന സന്തോഷം അവര്‍ക്കും ..

..പോക്കറ്റില്‍ നിന്നും നോട്ടെടുത്ത് കയ്യില്‍ പിടിച്ചു അയാള്‍ ആല്‍മരത്തിനടുത്തെത്തി ...അവരെ അവിടെ എങ്ങും കണ്ടില്ല ..അമ്പലത്തിനു ചുറ്റും പോയി നോക്കി.ഇല്ല ...വെറുതെ അപ്പുറത്തെ ഇടവഴിയിലും   മറ്റും  നോക്കി ..ആ പരിസരത്തു എവിടെയും അവര്‍ ഉണ്ടായിരുനില്ല.നിരാശയോടെ മടങ്ങി വന്നു ആല്‍മരത്തിനു ചുവട്ടിലിരുന്നു .എന്തോ ഒരു വല്ലായ്മ...അവരെ കാണാത്തത് കൊണ്ടായിരിക്കും ..എന്തോ ഒന്ന് നഷ്ട്ടപെട്ടത്‌ പോലെ ...ആറുമാസത്തിനിടയില്‍ ആദ്യമായാണ്‌  അവരെ കാണാത്തത് ...സംസാരിക്കാത്തത്

അങ്ങ് ദൂരെ നിന്നും വെപ്രാളത്തോടെ ദേവന്‍ മാമ വരുന്നത് കണ്ടു അയാള്‍ എഴുന്നെറ്റു. പെട്ടെന്ന് തന്നെ അങ്ങോട്ടേക്ക് ചെന്ന് കാര്യം തിരക്കി.

"എന്താ  ദേവന്‍ മാമ .."

"നീ വേഗം വീട്ടിലേക്കു വാ ..ആ മുഖത്ത് അവന്റെ ചോദ്യത്തിനുള്ള ഉത്തരം എല്ലാമുണ്ടായിരുന്നു."അയാള്‍ വീട്ടിലേക്കു കുതിച്ചു .

ശവദാഹം ഒക്കെ കഴിഞ്ഞു എല്ലാവരും പിരിഞ്ഞു..ആരോ അവിടെ ഉപേക്ഷിച്ച് പോയ സായാഹ്ന പത്രത്തില്‍ അയാളുടെ കണ്ണുകള്‍ ഉടക്കി.

ദേവി ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി  യാചക വൃത്തി ചെയ്തുകൊണ്ടിരുന്ന അജ്ഞാതയായ വൃദ്ധയുടെ മരണത്തെ കുറിച്ചുള്ള വാര്‍ത്ത വായിച്ചു കൊണ്ടിരിക്കുമ്പോള്‍ , എന്തോ ...അയാള്‍ക്ക്‌ അമ്മയെ ഓര്മ വന്നത്  കൊണ്ടാവണം കണ്ണുകള്‍ നിറഞ്ഞൊഴുകി ...ജീവിതത്തില്‍  വലിയ നഷ്ടങ്ങള്‍ ഉണ്ടായതായി അയാള്‍ മനസ്സിലാക്കി.തന്റെ ഒന്നിച്ചുണ്ടായിരുന്ന എല്ലാ സ്നേഹവും വാത്സല്യവും അകന്നു പോയതായും അയാള്‍ക്ക്‌ തോന്നി .അയാളില്‍ നിന്ന് ഒരു കരച്ചില്‍ പുറത്തേക്ക് ചാടി ..വളരെ പണിപെട്ടു അതയാള്‍ പിടിച്ചു നിര്‍ത്തി.അപ്പോള്‍ അപ്പുറത്ത് ചിത ഏതാണ്ട് കെട്ടടങ്ങിയിരുന്നു .

കഥ :പ്രമോദ്‌ കുമാര്‍ .കെ.പി
( ഇത് എന്റെ നൂറാമത്തെ ബ്ലോഗ്‌ പോസ്റ്റ്‌ ആണ് )


Friday, July 5, 2013

ആരാണ് മണ്ടന്‍? - 2

നമ്മള്‍ മണ്ടന്‍ എന്ന് കരുതിയ അവന്‍ ഇന്ന് ഗള്‍ഫില്‍ നല്ല നിലയിലും ഒരു കമ്പനിയുടെ ഉയര്‍ന്ന പോസ്റ്റിലും ആണെങ്കിലും മുന്‍പ് നാട്ടില്‍ ഉണ്ടാക്കിയ മണ്ടന്‍ പരിവേഷം അവനെ ഇപ്പോഴും കോമാളി ആക്കുന്നു.പണ്ട് നേരിട്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒളിഞ്ഞും മറഞ്ഞും അവന്റെ കഥകള്‍ നാട്ടുകാര്‍ പാടി നടക്കുന്നു.പുതിയ മണ്ടത്തരങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് അവനെ ചേര്‍ത്തു പറയുന്നു.ഇപ്പോഴത്തെ കഥകള്‍ ഒന്നും എനിക്കറിയില്ല .ഒറിജിനല്‍ ആയി അവന്‍ ചെയ്തുകൂട്ടിയ ചിലത് പറയാം.എനിക്കറിയാം അവന്‍ മണ്ടനോന്നുമല്ല എന്ന് ...നിങ്ങള്‍ക്കും മനസ്സിലാകും

ഗള്‍ഫില്‍ നിന്നും ലീവില്‍ വന്നപ്പോള്‍ ഉപ്പ അവനു മൊബൈല്‍ കൊണ്ടുവന്നു കൊടുത്തു.അന്ന് നാട്ടിലൊക്കെ മൊബൈല്‍ അത്ര പ്രചാരത്തില്‍ ആയിട്ടില്ല.നമ്മുടെ നാട്ടില്‍ തന്നെ ചുരുക്കം പേര്‍ക്ക് മാത്രം കൈവശം  ഉള്ള സാധനം.അതിന്റെ ഒരു അഹങ്കാരം അവനുണ്ടായിരുന്നു.അവനു അത് കൊണ്ട് ഒരു ആവശ്യവും ഉണ്ടായിരുനില്ല.എങ്കിലും ജാഡ കാണിക്കുവാന്‍ വേണ്ടി അവന്‍ അതുപയോഗിച്ചുള്ള എല്ലാ സഹായങ്ങളും നാട്ടുകാര്‍ക്ക് ചെയ്യുമായിരുന്നു.അത് പലരും മുതലെടുക്കുകയും ഫ്രീ ആയി കാര്യം നിറവേറ്റുകയും ചെയ്യുമായിരുന്നു.നമ്മുടെ നാട്ടിലെ സുകുവേട്ടന്‍ എന്ന ബ്രോക്കര്‍ ആയിരുന്നു ഇതില്‍ മുന്‍പന്‍.അയാള്‍ക്ക് ആവശ്യം ഉള്ള  എല്ലാവരെയും വിളിക്കുവാന്‍ ഇവന്റെ ഫോണ്‍ ഉപയോഗിച്ച് കൊണ്ടിരുന്നു.ഒരുതരം മുതലെടുപ്പ്.ഇവനെ കണ്ടാല്‍ അയാള്‍ക്ക്‌ ഫോണ്‍ വേണം .അത് നാട്ടിലായാലും പട്ടണത്തില്‍ ആയാലും കടപുറത്തായാലും കല്യാണ വീട്ടിലായാലും ഇവനെ കണ്ടാല്‍ അയാള്‍ക്ക്‌  ഫോണ്‍ വാങ്ങണം ആരെയെങ്കിലും ഓസിനു വിളിക്കുകയും വേണം .അത് കൊണ്ട് തന്നെ അവനു പലപ്പോഴും പണം നഷ്ട്ടപെട്ടു കൊണ്ടിരുന്നു.ഇത് പതിവായപ്പോള്‍ അവന്‍ ഇതെങ്ങിനെ നിര്‍ത്താം എന്നാലോചിച്ചു.പല തവണ ആലോചിച്ചിട്ടും അവന്റെ ബുദ്ധിയില്‍ ഒന്നും തെളിഞ്ഞു വന്നില്ല.അവന്‍ ഫോണ്‍ കൊടുത്തുകൊണ്ടേയിരുന്നു സുകുവേട്ടന്‍ വിളിച്ച്കൊണ്ടും ... ഒരിക്കല്‍ സുകുവേട്ടന്‍ ചോദിച്ചപ്പോള്‍ അവന്‍ ഫോണ്‍ കൊടുത്ത്  കൊണ്ട് പറഞ്ഞു 

"ഇത് സുകുവേട്ടന്‍ തന്നെ എടുത്തോളൂ ...എനിക്ക് ഇത് കൊണ്ട് വലിയ ആവശ്യം ഒന്നുമില്ല..ഇടയ്ക്കു ആരെ എങ്കിലും വിളിക്കേണ്ട ആവശ്യം വരുമ്പോള്‍ ഞാന്‍ ചോദിക്കാം ..അന്നേരം തന്നാല്‍ മതി ."

സുകുവേട്ടനു സന്തോഷമായി.അയാള്‍ ഫോണും കൊണ്ട് പോയി.തുടര്‍ന്ന് ഇവന് ആവശ്യം ഉള്ളപ്പോള്‍  മാത്രം ഫോണ്‍ വാങ്ങി വിളിക്കും .പിന്നെ തിരിച്ചു കൊടുക്കും ഒരു ആഴ്ച  കഴിഞ്ഞു കാണും അവന്‍ എന്നെയും കൂട്ടി സുകുവേട്ടന്റെ വീട്ടില്‍  ചെന്ന് കാള്‍ ചെയ്യാന്‍ ഫോണ്‍ ആവശ്യപെട്ടു.

"ഇതില്‍ പൈസ ഉണ്ടല്ലോ സുകുവേട്ട ..അല്ലെ .മൈസൂരിലെ വലിയാപ്പനെയാ ?"

"ഉണ്ട് ഇന്നലെ കയറ്റിയതാ  .നീ വിളിച്ചോട .മൈസൂര്ക്കോ കോയമ്പത്തൂര്‍ക്കോ ..."

അവന്‍ നമ്പര്‍ ഞെക്കി കൊണ്ട് പുറത്തെക്കിറങ്ങി ...പിന്നെ സംസാരിച്ചു കൊണ്ട് കോണിയിറങ്ങി നടന്നു.എനിക്ക് കാര്യം മനസ്സിലായില്ല..സുകുവേട്ടനും ..  പിറകെ ഞാനും വെച്ചു പിടിച്ചു ....ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ സുകുവേട്ടന്‍ അന്തിച്ചു നില്‍ക്കുകയാണ്..ഫോണ്‍ അവന്റെതാണ് തിരിച്ചു ചോദിക്കുവാനും വയ്യ...പിറകെയോടി ഞാന്‍ അവനോടു ചോദിച്ചു 



"എടാ ഫോണ്‍ തിരിച്ചു കൊടുക്കേണ്ടേ ..?"

"എന്തിനു ?എന്റെ ഫോണ്‍ അല്ലെ ?അയാള്‍ പലതവണ ഫോണ്‍ വിളിച്ചു എന്നെ കുറെ മുതലാക്കിയിട്ടുണ്ട് ...അത് തിരിച്ചു പിടിച്ചതല്ലേ .ഓരോ തവണ ഞാന്‍ ഫോണ്‍ ചെയ്യാന്‍ എന്ന വ്യാജേന വാങ്ങുമ്പോഴും ബാലന്‍സ് ചെക്ക്‌ ചെയ്യും .അപ്പോള്‍ മുപ്പതോ നാല്‍പ്പതോ കാണും .അത് കൊണ്ട് തിരിച്ചു കൊടുക്കും .ഇന്ന് നോക്കുമ്പോള്‍ അഞ്ഞൂറിനടുത്തുണ്ട് ..ഫോണ്‍ സ്വന്തം ആയി എന്ന് തോന്നിയാല്‍ അതില്‍ കൂടുതല്‍ കറന്‍സി നിറക്കുമെന്നു എനിക്കുറപ്പായിരുന്നു .അത് ഇന്ന് ഒത്തുവന്നു .അത് കൊണ്ട് എടുത്തുകൊണ്ട് വന്നു.അയാള്‍ ഇനി ചോദിക്കില്ല ..ആ ചീത്ത മുതലെടുപ്പ് സ്വഭാവവും ഇന്നത്തോടെ അയാളില്‍ നിന്നും പോയിരിക്കും.ഞാന്‍ തെറ്റ് ചെയ്തോ ?

എനിക്ക് ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല .എന്റെ ഉത്തരം മുട്ടി പോയിരുന്നു.അവനോടൊപ്പം വീട്ടിലേക്കു തിരിച്ചു നടക്കുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു .

ആരാണ് മണ്ടന്‍ ? ഇന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്ന വലിയ ഒരു ചോദ്യം .

കഥ :പ്രമോദ്‌ കുമാര്‍ .കെ.പി 

മണ്ടന്റെ കുറച്ചു കൂടി വിശേഷങ്ങളുമായി വീണ്ടും വരാം ..ഇയാളെ പരിചയം ഇല്ലാത്തവര്‍ക്ക് ആദ്യ ഭാഗം വായിക്കുവാന്‍ 
http://promodkp.blogspot.in/2012/12/blog-post.html


Tuesday, July 2, 2013

"ചാനലുകളും ബീഡി കമ്പനി ആയോ ?"


"ചാനലുകളും ബീഡി കമ്പനി ആയോ ?"

രാവിലെ ചാനലില്‍ പത്രപാരായണം ശ്രദ്ധിച്ച് കൊണ്ടിരുന്ന എന്നോടാണ് സുഹൃത്തിന്റെ ചോദ്യം .എനിക്ക് പെട്ടെന്ന് കാര്യം പിടികിട്ടി .മുന്‍പ് നാട്ടില്‍ ബീഡി കമ്പനി ഉണ്ടായിരുന്ന കാലത്ത് എപ്പോഴും രാവിലെ ഉറക്കെ ആരെങ്കിലും പത്രം വായിച്ചു മറ്റുള്ളവരെ കേള്‍പ്പിക്കും.അവരുടെ പണിയും നടക്കും പത്ര വിശേഷങ്ങളും അറിയാം.മറ്റൊന്ന് കൂടിയുണ്ട് വായിക്കുന്ന ആളിന്റെ പണി അത്രയും സമയം മറ്റുള്ളവര്‍ ചെയ്യും.ചില ദിവസത്തില്‍ ആള്‍കാര്‍ മാറി മാറി വരും.നല്ല വണ്ണം വായിക്കുന്നവരെ അവര്‍ തിരഞ്ഞു വെച്ചിട്ടുണ്ടാവും.നല്ല ഈണത്തില്‍ അത് വായിക്കുന്നത് കേള്‍ക്കുവാന്‍ തന്നെ രസമാണ് .ബീഡി കമ്പനിക്ക് പുറത്തേക്കും ആ ശബ്ദം എത്തും.നമ്മുടെ നാട്ടില്‍ ആ കാര്യത്തില്‍ സൂപ്പര്‍ ദാമു ഏട്ടന്‍ ആയിരുന്നു.ആ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ആള്‍കാര്‍ പറയുമായിരുന്നു
"ഓ ഇന്ന് ദാമുവേട്ടന്‍ ആണല്ലോ പത്രം വായിക്കുന്നത് " അത്ര പരിചിതമായിരുന്നു ഞങ്ങള്‍ക്ക് ആ ശബ്ദം.


ഇപ്പോള്‍ പല ചാനലിലും രാവിലെ  നമ്മള്‍ക്ക് പത്രം വായിച്ചു തരുവാന്‍ ചാനല്‍ മുതലാളികള്‍ ആള്‍ക്കാരെ വെച്ചിട്ടുണ്ട്.എല്ലാവരും പ്രഗല്‍ഭര്‍ തന്നെ .വായനയും നല്ലത് തന്നെ .വായന അന്യം നിന്ന് പോകുന്ന നമ്മള്‍ക്ക് വേണ്ടി അത്രയെങ്കിലും അവര്‍ ചെയ്തു തരുന്നുണ്ടല്ലോ അല്ലെ ? കൂടാതെ മടിയന്‍മാരായ നമ്മള്‍ മലയാളികളെ അവര്‍ സ്വന്തമായി പത്രം വായിപ്പിക്കാതെ അത്ര സമയത്തേക്ക് കൂടി മടി കൂട്ടുകയും ചെയ്യുന്നുണ്ട് .വെറുതെ സോഫയില്‍ മലര്‍ന്നു കിടന്നാല്‍ മതി .വാര്‍ത്തകള്‍ ഒക്കെ ചെവിയില്‍ വന്നു നിറയും .അങ്ങിനെ വാര്‍ത്തകള്‍ കേട്ട് നമ്മള്‍ പുളകം കൊള്ളും...ഈ അടുത്ത കാലം മുതലാണ്‌ പുളകം കൊള്ളാന്‍ തുടങ്ങിയത് ..അത് തന്നെ സരിതയും തെറ്റയിലും യാമിനിയുമൊക്കെ വന്നപ്പോള്‍ മുതല്‍ .......ഒക്കെ നമിക്കണം അവരെ ..നമ്മള്‍ക്ക് ഇതൊക്കെ ചൂടോടെ കാതില്‍ എത്തിച്ചു തരുന്ന മുതലാളി മാരെ .......

ഇപ്പോള്‍ ബീഡി കമ്പനികള്‍ ഒരുവിധം ഒക്കെ പൂട്ടിപോയി.ഉള്ളതില്‍ ഇന്ന് വേണ്ടത്ര പണിയുമില്ല വായനയുമില്ല .പണ്ട്  ബീഡി കമ്പനികളില്‍ ബീഡി തെറുത്തു കൊണ്ട് പത്രം വായിച്ച പലരും ഇപ്പോള്‍ ജീവിക്കുവാന്‍ വേറെ വഴികളില്‍ കൂടി നടക്കുന്നുണ്ട് ...അവരെയൊക്കെ കണ്ടു പിടിച്ചു ചാനല്‍ മുതലാളിമാര്‍ക്ക് ഒരു ജീവിതം കൊടുത്തുകൂടെ ?ഇപ്പോള്‍ തന്നെ നല്ല നിലയില്‍ സബാദിക്കുന്നവരെ കൊണ്ട് തന്നെ പത്രപാരായണം നടത്തുന്നതില്‍ എനിക്ക് അമര്‍ഷം ഉണ്ട് ...എനിക്ക് എന്ത്  ഉണ്ടായിട്ടെന്താ കാര്യം അല്ലെ ...നമ്മുടെ നാട്ടിലെ ദാമുവേട്ടന്‍ പത്രം വായിച്ചാല്‍ ആര് കേള്‍ക്കാന്‍ അല്ലെ ?മത്സരം അല്ലെ  മുടിഞ്ഞ മത്സരം ..ആരാണ് മുന്നിലെത്തുക ..അതല്ലേ പ്രധാനം ..കണക്കെടുപ്പില്‍ തന്റെ ചാനല്‍ തന്നെ മുന്നില്‍ വരേണ്ടേ ....

വാല്‍കഷ്ണം :എന്നാണാവോ നമ്മുടെ ജോലിയും കൂടി ചാനല്‍ ചെയ്തു തരിക ?എങ്കില്‍ കുറച്ചുകൂടി സുഖവും സമാധാനവും ആയേനെ ....