Tuesday, February 5, 2013

ഒരു യാത്രക്കിടയില്‍

വാച്ചില്‍ സമയം നോക്കി  ആറുമണി  മണി കഴിഞ്ഞതെ ഉള്ളു.ഇനിയും അര മുക്കാല്‍ മണിക്കൂര്‍ ഉണ്ട്.കുറച്ചു നാളുകളായി അങ്ങിനെയാണ്.ട്രെയിന്‍ വരുന്ന സമയത്തിന് ഒരു അര മണിക്കൂര്‍ മുന്‍പെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ എത്തും .കോച്ചും പൊസിഷനും ഒക്കെ ചെക്ക്‌ ചെയ്തു ആ ഭാഗത്ത്‌ പോയിരിക്കും.എന്നിട്ട് ട്രെയിന്‍ വരുന്നതും നോക്കിയിരിക്കും.കുറച്ചു കാലം മുന്‍പ് ഒരല്പം വൈകിയതുകൊണ്ട് ചെന്നൈയിലേക്കുള്ള ഒരു ട്രെയിന്‍ മിസ്സ്‌ ആയി .അന്ന് അനുഭവിച്ച പ്രശ്നങ്ങളില്‍ നിന്നാണ് ഈ ശീലം.ഇപ്പോള്‍ അത് കൊണ്ട് തന്നെ ട്രെയിന്‍ കിട്ടുമോ ഇല്ലയോ എന്നാ ആധി ഇല്ല.മുന്‍പൊക്കെ ട്രെയിന്‍ എപ്പോഴും ലേറ്റ് ആയി ആണ് വരിക .അത് കൊണ്ട് നമ്മള്‍ ലേറ്റ് ആയാലും ട്രെയിന്‍ വരാറില്ല .പക്ഷെ ഇപ്പോള്‍ ആകെ മാറി.എല്ലാ ട്രെയിനും കൃത്യസമയത്ത് തന്നെ വരുന്നു പോകുന്നു.ദുര്‍ലഭമായി മാത്രം ലേറ്റ് ആകുന്നു.





റെയില്‍വേ സ്റ്റേഷന്‍ എത്തിയപ്പോള്‍ എന്‍ട്രന്സില്‍ ഒരാള്‍ കൂട്ടം.ടിക്കറ്റ്‌ ചെക്ക് ചെയ്യുന്നവനും ഒരു പ്രായമായ ആളും  തമ്മില്‍ എന്തോ കശപിശ.കണ്ടിട്ട് ഒരു ഹാജിയാരാനെന്നു തോന്നുന്നു.

"ടിക്കറ്റ്‌ കാണിക്കാതെ നിങ്ങളെ പുറത്തേക്കു വിടില്ല "

"എടൊ ടിക്കറ്റ്‌ എടുത്ത ആള്‍ വണ്ടി കയറി പോയിഎന്ന് പറഞ്ഞില്ലേ  ..പിന്നെ ഞാന്‍ എങ്ങിനെ കാണിക്കും ? നിനക്കൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ലേ ?

"അതൊന്നും പറഞ്ഞാല്‍ പറ്റില്ല .ടിക്കറ്റ് കാണിക്കൂ അല്ലെങ്കില്‍ പിഴ അടക്കണം ."

'അതങ്ങ് പള്ളീല്‍ പറഞ്ഞാല്‍ മതി.ടിക്കറ്റ്‌ എടുത്ത് സംസീര്‍ എറണാകുളത്തു പോയി എന്ന് പറഞ്ഞില്ലേ .ഇനി ഞാന്‍ അവന്‍ വരുന്നത് വരെ നില്‍ക്കണോ ..അതൊന്നും നടപ്പില്ല ,പോയിട്ട് കുറെ പണി ഉണ്ട് .നിങ്ങള് വിടുന്നോ ഇല്ലയോ ?"

"ആ ടിക്കറ്റിന്റെ കാര്യമല്ല ,അത് അയാള്‍ക്ക്‌ യാത്ര ചെയ്യാനുള്ളതാണ് ,ഞാന്‍ ചോദിക്കുന്നത് പ്ലാറ്റ്ഫോറംടിക്കറ്റ്‌ .."

"അതെന്താപ്പാ അത് ?"

"അത് ഈ ഗേറ്റിന് ഇപ്പുറത്ത് കടക്കണം എങ്കില്‍ പ്ലാറ്റ്ഫോറം ടിക്കറ്റ്‌ എടുക്കണം "

"ഓ അപ്പോള്‍ അതാണ്‌ പരിപാടി അല്ലെ ?റെയില്‍വേ സ്റ്റേഷന്‍  മുന്നില്‍ വണ്ടിയിട്ടതിനു ഒരു ടിക്കറ്റ്‌ ,അത് കഴിഞ്ഞു ഇതുനുള്ളില്‍ കയറാന്‍ വേറെ ടിക്കറ്റ്‌ ,അത് കഴിഞ്ഞു വണ്ടിക്കുള്ളില്‍ വേറെ ...ഇനി കയറി  സീറ്റിനു വേറെയും കൊടുക്കണോ ...?ഈ പരിപാടി ഞമ്മളുടെ അടുക്കല്‍ നടക്കില്ല..വെറുതെയല്ല കുണ്ടന്മാര്‍ എപ്പോഴും നിങ്ങളുടെ  ട്രെയിന്‍ തടയുന്നത്.മൊത്തം അറവല്ലേ ...."

എല്ലാവരും രസത്തോടെ കേട്ട് നില്‍ക്കുകയാണ്.രണ്ടുപേരും അയയുനില്ല.ആള്‍കാര്‍ കൂടി വന്നു.പോകുന്നവര്‍ക്കും വരുന്നവര്‍ക്കും ശല്യ മായി തുടങ്ങി.ആള്‍ക്കാര്‍ ഹാജിയാരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നു.ഹാജിയാര്‍ വിടുനില്ല

"അത് എവിടുത്തെ നിയമം ?നമ്മള്‍ ബസ്സില്‍ കയറിയാലും ഓട്ടോവില്‍ കയറിയാലും അതിന്റെ ചാര്‍ജ് മാത്രമാണ് കൊടുക്കുന്നത് ..അല്ലാതെ കാത്തു നില്‍ക്കുവാന്‍ പൈസ കൊടുക്കുനില്ല...ഇവര്‍ മാത്രം എന്താണ് ഇങ്ങിനെ ?"

ആര്‍ .പി .എഫും വേറെ ആരൊക്കെയോ വന്നു .ഹാജിയാര്‍ പിടിച്ചപിടിയില്‍ തന്നെ .ആരെയും അനുസരിക്കുനില്ല.ആര് പറഞ്ഞിട്ടും ഹാജിയാര്‍ക്ക് മനസ്സിലാകുനില്ല. എത്ര പറഞ്ഞിട്ടും ഹാജിയാര്‍ അയയുനില്ല.പിഴ കൊടുക്കില്ല കൊന്നാലും എന്നുറച്ച്  നില്‍ക്കുന്നു .......

എന്റെ ട്രെയിന്‍ വരുന്നതിന്റെ അനൌന്‍സ്മെന്റ് വന്നു .ചൂളം വിളി കാതിലെത്തി.ദൂരത്തുനിന്നും ട്രെയിന്‍ കണ്ടു .ഇനി അധികം  ഇവിടെ നിന്നാല്‍ വേറെ കോച്ചില്‍ കയറെണ്ടിവരും .അത് കൊണ്ട് രസച്ചരട് ഉപേക്ഷിച്ചു മുന്നോട്ടേക്ക് നടന്നു.പാവം നമ്മളില്‍ പലരും ഹാജിയാരെ പോലെയാണ്..എല്ലായിടത്തും കാര്യങ്ങള്‍  ഒരേ പോലെയാണെന്ന് കരുതും.അതില്‍ തന്നെ ഉറച്ചു നില്‍ക്കും .ശാന്തമായി പറഞ്ഞു കൊടുക്കുവാന്‍ പോലും ആരും തയ്യാറല്ല.

ട്രെയിനില്‍ കയറി അനുവദിച്ച സീറ്റിലിരുന്നു.ട്രെയിന്‍ കടന്നു പോകുമ്പോഴും അവിടെ തര്‍ക്കം തുടരുകയാണ്.ആള്‍ക്കാര്‍ കുറച്ചുകൂടി  കൂടിയെന്ന് മാത്രം.ഈ ട്രെയിനില്‍ നിന്നും ഇറങ്ങിയവരും ഉണ്ടാകാം.

ഞാന്‍ ബാഗ്‌ ഒക്കെ മുകളില്‍ വെച്ച് സീറ്റില്‍ അമര്‍ന്ന് ഇരുന്നു.മുന്‍പില്‍ മൂന്നു പേരുണ്ട് .രണ്ടു  പ്രായം കൂടിയ ആളും ഒരു ചെറുപ്പകാരനും.വേറെ ആളുകള്‍ വഴിയില്‍ നിന്നും കയറുമായിരിക്കും.

"എവിടെക്കാണ്‌ ?"
"തിരുവനന്തപുരത്തേക്ക് "
"ഞങ്ങള്‍ കൊല്ലത്തേക്കാണ്...നിങ്ങളുടെ ബെര്‍ത്ത്‌ എവിടെയാ ?"
"ഇത് തന്നെ ലോവര്‍ ബെര്‍ത്ത്‌ "
"ഒരു ഉപകാരം ചെയ്യണം ,നമുക്ക് രണ്ടു പേര്‍ക്കും അപ്പര്‍ ആണ് ,ഒരാള്‍ക്ക് സൈഡ് അപ്പറും .ഇവന് വയ്യ അത് കൊണ്ട് ഒന്ന് ചേഞ്ച്‌ ചെയ്യാന്‍ സന്മനസ്സ് ഉണ്ടാവണം ."

ഞാന്‍ സമ്മതിച്ചു.അന്നേരം ആണ് ഞാന്‍ ചെരുപ്പകാരനെ കൂടുതല്‍ ശ്രദ്ധിച്ചത് .കാഴ്ചക്ക് കുഴപ്പം ഒന്നും കാണാനില്ല. എന്താണ് വയ്യ എന്ന് ചോദിച്ചുമില്ല.

കുറച്ചു കഴിഞ്ഞപ്പോള്‍ ചെറുപ്പകാരന്‍ എഴുനെല്‍ക്കുവാന്‍ ശ്രമിച്ചു.കൂടെയുള്ള ഒരാള്‍ സഹായിച്ചു.അപ്പോഴാണ്‌ മനസ്സിലായത്‌.ഒരു കയ്യും കാലും അത്ര വഴങ്ങുനില്ല.അയാള്‍ മെല്ലെ വേ ച്ചു വേച്ചു നടന്നു നടന്നു പോയി .
"ഞാന്‍ വരണോ ?"
"വേണ്ട അച്ഛാ ..ഞാന്‍ പോകാം.ടോയിലറ്റിലേക്കാണ് ..."

അയാള്‍ പോയതും ഞാന്‍ ചോദിച്ചു "എന്താ പറ്റിയത് മോന് ?"

'എന്ത് പറയാനാ മോനെ .എട്ടു കൊല്ലമായി ഇവന്‍ ഇങ്ങിനെ .എം.ബി .എ ചെയ്യുവാന്‍ ഹൈദ്രബാദില്‍ ആയിരുന്നു.ഏതോ പാര്‍ട്ടിയില്‍ പങ്കെടുത്തു വരുമ്പോള്‍ അവന്റെ ബൈക്കില്‍ വണ്ടിയിടിച്ചതാണ് .കുറെ കാലം ബോധം ഒന്നും ഇല്ലായിരുന്നു.ബോധം വന്നപ്പോള്‍ ഒരു കയ്യും കാലും തളര്‍ന്ന നിലയിലായിരുന്നു.നാലഞ്ചു കൊല്ലം ചികിത്സ  കഴിഞ്ഞപ്പോള്‍ കുറേശ്ശെ അനക്കാം  എന്നായി. പക്ഷെ കുറെ കഴിഞ്ഞിട്ടും  ഇപ്പോഴും അത് പോലെ തന്നെ ..കാണിക്കാത്ത ഡോക്ടറും വൈദ്യനും ഇല്ല.ഇതില്‍ കൂടുതല്‍ സംശയം എന്നാണ് എല്ലാവരും പറയുന്നത്.."

"കൊല്ലത്ത് ..?"
"കൊല്ലത്ത്  അല്ല ,അവിടെ ഇറങ്ങി പത്തു നാല്പതു കിലോമീറ്റര്‍  പോകണം .ഏതോ പരമന്‍ നമ്പൂതിരിയുണ്ട് പോലും.ഇത് അവന്റെ മാമന്‍ ആണ്.ഇവന്റെ കൂട്ടുകാരന്‍ പറഞ്ഞാതാണ്."ഒപ്പമുള്ള ആളെ നോക്കി പറഞ്ഞു.

പിന്നീടു പറഞ്ഞത് അയാളാണ്.

"അവസാനമായി അയാളെയും കൂടി ഒന്ന് കാണിക്കാം.ഇവനില്‍  ആയിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ.പക്ഷെ അവന്‍ തന്നെ അത് നശിപ്പിച്ചു.കുടിച്ചു കൂത്താടി നടന്നു അവിടെ ഹൈദ്രബാദില്‍ .അതൊക്കെ .പിന്നെ അറിഞ്ഞതാണ്.അതിനിടയില്‍ പറ്റിയതാണ് അപകടം.ഇപ്പോള്‍ എട്ടു കൊല്ലമായി.ഇവന്‍ കാരണം ഇവന്റെ ഇളയ പെണ്ണിന്റെ കല്യാണം നടക്കുനില്ല ,വയ്യാതെ കിടക്കുന്നവന്റെ പെങ്ങളെ ആര്‍ക്കു വേണം.ആലോചനകള്‍ ഒക്കെ ഒന്നൊന്നായി മുടങ്ങുന്നു.ഇവനുവേണ്ടി എത്ര ചിലവാക്കി .എത്ര എത്ര .എന്നിട്ടും ....ഇവന്‍ ഇപ്പോള്‍ ഒരു ബാധ്യതയിരിക്കുന്നു...:"

"അച്ചുവേട്ടാ ....." മറ്റെയാള്‍ പറയുന്നതില്‍ നിന്നും തടഞ്ഞു .പെട്ടെന്ന് സ്വിച്  ഇട്ടതു പോലെ അയാള്‍ നിറുത്തി.കാരണം ചെറുപ്പകാരന്‍ അവരുടെ അടുക്കല്‍ എത്തിയിരുന്നു.അയാളുടെ മുഖത്ത് നോക്കുവാന്‍ പറ്റിയില്ല ,ആര്‍ക്കും...അയാള്‍ ഇവര്‍ പറഞ്ഞത് കേട്ടിരിക്കുമോ?ചെറുപ്പകാരന്‍ സീറ്റില്‍ ഇരുന്നു.ഒന്നും അയാള്‍ കേട്ടിരിക്കില്ല ,അവര്‍ അങ്ങിനെ ആശ്വസിച്ചു.പിന്നെ സംഭാഷണങ്ങള്‍ ഒന്നും ഉണ്ടായില്ല.

വണ്ടി നീങ്ങി കൊണ്ടിരുന്നു.നിറഞ്ഞും കൊണ്ടിരുന്നു.നമ്മുടെ അടുത്ത സീറ്റില്‍ ഒക്കെ ആള്‍കാര്‍ വന്നു.എല്ലാവരും ഭക്ഷണം കഴിച്ചു കിടക്കുവാന്‍ തുടങ്ങി,ഞങ്ങളും അതുതന്നെ ചെയ്തു.ഞാന്‍ അപ്പര്‍ ബര്‍ത്തിലേക്ക് കയറി.പെട്ടെന്നാണ് ഉറക്കം പിടികൂടിയത്.

എപ്പോഴോ എന്തോ കരച്ചില്‍ കേട്ടാണ് ഉണര്‍ന്നത്.പ്രായമായ രണ്ടുപേരും കരഞ്ഞു പരിഭ്രന്തരായി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു.തിരക്കുന്നു.കംപാര്‍ട്ടുമെന്റ് മൊത്തം ഉണര്‍ന്നു.കാര്യം തിരക്കി.ചെരുപ്പകാരനെ കാണാനില്ല.പലതരം അഭിപ്രായങ്ങള്‍ വന്നു.ചെയിന്‍ വലിക്കുവാനും പരാതിപെടാനും ഒക്കെ ...യാത്ര വൈകുന്നതിനാല്‍ വണ്ടി നിര്‍ത്തുന്നതിനെ ആരും പ്രോത്സാഹിപ്പിച്ചില്ല .നമ്മുടെ സമൂഹം സ്വാര്ത്തന്മാരായി കൊണ്ടിരിക്കുകയാണല്ലോ .

ശബ്ധം കേട്ട് ടി.ടി.ഇ വന്നു.അയാള്‍ മൊബൈലില്‍ ആരെയോ വിളിച്ചു .പിന്നെ പരാതിക്കാരായവരോട് എന്തോ പറഞ്ഞു.അപ്പോഴേക്കുംവണ്ടി  ഏതോ സ്റ്റേഷന്‍ എത്തിയിരുന്നു.വണ്ടി നിന്നു.കുറച്ചു പോലീസുകാര്‍ വന്നു ടി ടി ഇ ഓടും അവരോടും സംസാരിച്ചു.അവര്‍ കണക്റ്റ് ഉള്ള കമ്പാര്‍ട്ട് മെന്റുകള്‍ ഒക്കെ നോക്കി.അയാളെ കണ്ടില്ല .പോലീസുകാര്‍ പറഞ്ഞത് അനുസരിച്ച് അവര്‍ രണ്ടുപേരുംബാഗ്ഗജ് ഒക്കെ എടുത്തു അവിടെ ഇറങ്ങി.

കുറച്ചു കഴിഞ്ഞു വണ്ടി നീങ്ങി.പിന്നെ ഉറക്കം വന്നില്ല .മനസ്സ് മുഴുവന്‍ ആ ചെറുപ്പകാരന്‍ ആയിരുന്നു.അയാള്‍ എവിടെപോയി ?ഇവര്‍ അയാളെ കുറിച്ച് പറഞ്ഞത് അയാള്‍ കേട്ടിരിക്കുമോ ?അത് കൊണ്ട് വല്ല കടുംകൈ  .......?

തിരുവനന്തപുരത്തെ  ജോലി ഒക്കെ കഴിഞ്ഞു അന്ന് വൈകിട്ടത്തെ ട്രെയിനില്‍ തന്നെ നാട്ടിലേക്ക് മടങ്ങി.അടുത്തിരുന്ന ആളില്‍ നിന്നും കിട്ടിയ സായാഹ്ന പത്രത്തില്‍ പുഴയില്‍ നിന്ന് കിട്ടിയ ഒരു ഒരു ശവത്തെ കുറിച്ചുള്ള വാര്‍ത്ത ഉണ്ടായിരുന്നു.ഇന്നലെ രാത്രി ട്രെയിനില്‍ നിന്നും മിസ്സായ വികലാംഗനായ ഇയാള്‍ ട്രെയിനില്‍ നിന്നും വീണതായിരിക്കുമെന്നു കരുതുന്നു എന്നും.

മനസ്സില്‍ ഉണ്ടായിരുന്ന ഒരു സംശയം കൂടി  അതോടെ വിട്ടു പോയി.താന്‍ കുടുംബത്തിനു ഒരു അധിക ബാധ്യതയാണെന്ന് അയാള്‍ മനസ്സിലാക്കിയിരിക്കുന്നു...തന്റെ പ്രിയപെട്ടവരില്‍ നിന്നും തന്നെ ...

കഥ :പ്രമോദ് കുമാര്‍ .കെ.പി




Saturday, February 2, 2013

വിശ്വരൂപം

ബാംഗ്ലൂര്‍ സിറ്റിക്കു പുറത്തെ തിയെറ്ററിന് മുന്‍പില്‍ ഭയങ്കര സംഘര്‍ഷം.കമലഹാസന്റെ ചിത്രം വിശ്വരൂപം കാണുവാന്‍ എത്തിയവരും ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ എത്തിയവരും.അടിപിടിക്കിടയില്‍ തീയറ്ററിനു കേടുപാടുകള്‍ സംഭവിക്കുന്നു.ആരോ അറിയിച്ചു പോലീസുകാര്‍ എത്തിയതോടെ രംഗം ഒരുവിധം ശാന്തമായി.പോലീസുകാര്‍ എല്ലാവരെയും തീയറ്ററിനു വെളിയിലാക്കി ഗേറ്റ് പൂട്ടിച്ചു.സിനിമ തടയുന്നവര്‍ വിജയിച്ചു.പരാജയപെട്ടത്‌  മതേതരത്വവും കമലഹാസനും സിനിമ പ്രേമികളും തിയേറ്റര്‍ ഉടമകളും ജീവനക്കാരും .പ്രദര്‍ശനം തടഞ്ഞതോടെ  അവര്‍ ആരവം മുഴക്കി മറ്റൊരു തീയറ്ററിലേക്ക്.സിനിമ കാണുവാന്‍ പറ്റാത്ത വിഷമത്തോടെ സിനിമ പ്രേമികള്‍ .

ആരവം മുഴക്കി ഇതുവരെ കാണാത്ത ഒരു കൊടിയും (പുതിയ പുതിയ സം ഘടനകള്‍ പിറക്കുകയല്ലേ) പിടിച്ചു പോകുന്ന ഒരുവനെ ശ്രദ്ധിച്ചു .സലിം അല്ലെ അത്.? അതെ സലിം തന്നെ .എന്റെ നാട്ടുകാരന്‍.കമല്‍ ആരാധകന്‍ എന്ന നിലയില്‍ നാട്ടില്‍ സുപരിചിതന്‍.നാട്ടില്‍ ആയിരുന്നപ്പോള്‍ നല്ല  പരിചയം ഉണ്ട്..നായകനും ഇന്ത്യനും ഒക്കെ ടാക്കീസില്‍ പോയി അഞ്ചും പത്തും തവണ കണ്ടവന്‍.കമലിന്റെ എല്ലാ പടങ്ങളും ആദ്യ ദിവസം ആദ്യ ഷോ തന്നെ കണ്ടിറങ്ങുന്നവന്‍.നല്ലതായാലും മോശം ആയാലും നല്ലതെന്ന് പറഞ്ഞു എല്ലാവരെയും കാണുവാന്‍ പ്രേരിപ്പിക്കുന്നവന്‍.മുഴുത്ത ഒരു കമല്‍ ആരാധകന്‍.

പക്ഷെ ഇവന് ഇത് എന്തുപറ്റി ?ഇവിടെ അവന്‍ കമല്‍ സിനിമക്ക് എതിരെ പ്രകടനം നടത്തുന്നു.സിനിമ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിവെപ്പിക്കുന്നു.കമലിന് വേണ്ടി മരിക്കുവാന്‍ വരെ തയ്യാര്‍ ഉള്ളവനാണ്.കമല്‍ കേരളത്തില്‍ വന്നാല്‍ എവിടെയാണെങ്കിലും  പോയി കാണുന്ന ഇവന്‍ കമലിനെ വിട്ടോ?എന്തായാലും അങ്ങിനെ സംഭവിക്കാന്‍ സാധ്യതയില്ല .

അവന്‍ കൊടി  കൂട്ടത്തിലുള്ള ഒരുത്തന് കൈമാറി അടുത്തുള്ള ടീ ഷോപ്പില്‍ കയറി.ഞാനും പിന്നാലെ ചെന്നു.ചെറിയ ചായ കടയാണ്.അവന്‍ ഇരുന്ന മേശയുടെ അപ്പുറത്ത് ഞാനും ഇരുന്നു .ഞാന്‍ വിളിച്ചു.
"സലിം "
അവന്‍ മുഖം ഉയര്‍ത്തി.
"ഹലോ ..നീ  ഇവിടെ ?പുറത്തെവിടെയോ എന്നാണല്ലോ കേട്ടത് ."
"പുറത്തായിരുന്നു ..പക്ഷെ ഇപ്പോള്‍ ഇവിടെയാണ്‌ "
"ആരും പറഞ്ഞില്ല "
"അത് പോട്ടെ നീ എങ്ങിനെ കമലിന്റെ എതിരാളി ആയി "
അവന്റെ മുഖം മാറി ..പിന്നെ പതുക്കെ ചോദിച്ചു

"കണ്ടു അല്ലെ ?"

"അതെ ..അത് കൊണ്ടാണ് നിന്നെ പിന്തുടര്‍ന്ന് വന്നത്."

"എന്ത് പറയാനാണ് ഭായ് ..വേണ്ടി വന്നു..ഇങ്ങിനെ ചെയ്യേണ്ടി വന്നു  "

"ഞാന്‍ ഈ പടം നാട്ടില്‍ നിന്നും കണ്ടതാണ് ,പക്ഷെ നിങ്ങള്‍ പറയുന്ന മാതിരി മതവിരുദ്ധമായി ഒന്നും അതിലില്ല .നിങ്ങളെ അധിഷേപിക്കുന്നുമില്ല .ആരെയും കുറ്റപെടുത്തുന്നുമില്ല "

"അറിയാം ഭായ് ...പക്ഷെ കണ്ടവര്‍ ഒന്നും അല്ല ഇതിനെതിരെ പ്രതികരിക്കുന്നത് .ഇത് ചിലര്‍ക്ക് പേരും പ്രശസ്തിയും കിട്ടുവാനുള്ള ഒരു അജണ്ടയാണ്.നമ്മള്‍ക്ക് ഒരാള്‍ക്ക്‌ വൈകുന്നേരം നാന്നൂറ് രൂപ കിട്ടും .പോലീസിന്റെ അടി കിട്ടിയാന്‍ കൂടുതല്‍ പണവും പുറമേ  ശുസ്രൂഷയും...പിന്നെ കേട്ടു ജയലളിതയും കമലും തമ്മിലുള്ള ഒരു ഉരസലിന്റെ പ്രതികാരം ആണെന്നും കരുണാനിധി യുടെ കുടുംബചാനലില്‍ പടം വരുന്നതിന്റെ പാരയാനെന്നും ഒക്കെ  ....എന്തായാലും നമുക്ക് നല്ല പണം കിട്ടുനുണ്ട്."

"എന്നാലും സലിം ..കമലിന് വേണ്ടി മരിക്കുവാന്‍ നടന്ന നീ തന്നെ ?".....

"എന്ത് ചെയ്യാം ഭായ്.ജീവിക്കണ്ടേ .നില്‍ക്കുന്ന ഷോപ്പില്‍ രാത്രിവരെ നിന്നാല്‍ കിട്ടുക മുനൂര് രൂപയാണ്.ചിലവെല്ലാം നമ്മള്‍ തന്നെ വഹിക്കണം.നിന്ന് നിന്ന് മടുക്കും.ഇതാവുമ്പോള്‍ കുറച്ചു റിസ്ക്‌ ഉണ്ടെങ്കിലും ഫ്രീ ആണ്.കൂടാതെ എന്റെ ഓണര്‍ ഈ സംഘടനയുടെ പ്രവര്‍ത്തകന്‍ കൂടിയാണ് .സഹകരിച്ചില്ലെങ്കില്‍ ചിലപ്പോള്‍ പണി പോകും ."

"പക്ഷെ നീ ?"

"പറയാം .നമ്മള്‍ ന്യുനപക്ഷമാണ് മറ്റെതാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല .അര്‍ഹതപെട്ടതൊക്കെ നമ്മളുടെ നേതാക്കന്മാര്‍ തന്നെ തട്ടി എടുക്കും അല്ലെങ്കില്‍ അവരുടെ സില്‍ബന്ധികള്‍ .നാട്ടില്‍ നമ്മുടെ മതക്കാരന്റെ കോളേജില്‍ ഒരു പണി തരാം എന്ന് പറഞ്ഞു കുറെ നടത്തിച്ചതാണ് ജാഥക്കും പ്രകടനത്തിനും പിക്കറ്റിംഗിനും ഒക്കെ .പക്ഷെ അത് നേതാവിന്റെ അളിയന്‍ കൊണ്ട് പോയി.അതോടെ കുറേശ്ശേയായി  അവര്‍ക്ക് ഒപ്പമുള്ള പരിപാടി നിറുത്തി .പക്ഷെ മറ്റേ പാര്‍ട്ടിക്കാര്‍ മുന്‍പുണ്ടായ എന്തോ പ്രശ്നത്തില്‍ എന്നെ നോട്ടമിട്ടു പണികിട്ടും എന്ന് തോന്നിയപ്പോള്‍ മുങ്ങി നടന്നു .സഹായിക്കുവാന്‍ നമ്മുടെ പാര്‍ട്ടിയും തയ്യാറായില്ല .അത് കൊണ്ട് എല്ലാം നിര്‍ത്തി ഇവിടേയ്ക്ക് വന്നു .ഇവിടെ ജീവിക്കുവാന്‍ മനസ്സ് നൊന്താനെങ്കിലും  ഇങ്ങിനത്തെ തരികിട ചെയ്യുന്നു."

"പോട്ടെ സാരമില്ല ....എന്നാല്‍ സലിം .....പിന്നെ കാണാം "

"ഭായ് വിശ്വരൂപം കണ്ടു എന്നല്ലേ പറഞ്ഞത് ?നമ്മുടെ കമല്‍ എങ്ങിനെയുണ്ട് ?"

ഞാന്‍ വിശ്വാസം വരാതെ അവനെ നോക്കി

"ഞാന്‍ ഇപ്പോഴും കമലിന്റെ ഫാന്‍ തന്നെയാണ് .മരണം വരെ അങ്ങിനെ തന്നെ .നാട്ടില്‍ പോയാല്‍ എന്തായാലും കാണും .ഇവിടുന്നു പറ്റില്ല അത് കൊണ്ടാണ് "

അതും പറഞ്ഞു അവന്‍ മുന്നോട്ടു നടന്നു ..വിശ്വരൂപത്തെകുറിച്ചുള്ള എന്റെ അഭിപ്രായം പോലും കേള്‍ക്കാതെ .
മടങ്ങുമ്പോള്‍ സലിം ആയിരുന്നു മനസ്സ് മുഴുവന്‍ .ജീവിക്കുവാന്‍ വേണ്ടി ഒരിക്കലും ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നവന്‍...സ്വയം ശപിക്കുന്നവന്‍ ..
 

Friday, February 1, 2013

മുറ്റത്തെ മുല്ല

തൊണ്ണൂറുകളില്‍ നാട്ടിലെ കൂട്ടുകാരായ പ്രശാന്ത് ,ഷാജ്കുമാര്‍ ,നിഷ .ജി എന്നിവരും സി.പി സഹദേവന്‍ എന്ന നമ്മുടെ നല്ലൊരു കുടുംബസുഹൃത്തും ചേര്‍ന്ന് ഒരു കൈഎഴുത്ത് മാസിക തുടങ്ങുവാന്‍ തീരുമാനിക്കുന്നു.നാട്ടില്‍ അറിയപെടാതെ കിടക്കുന്ന എഴുത്തുകാരെ നാടുകാര്‍ക്ക് പരിച്ചയപെടുത്തുകയായിരുന്നു ലക്‌ഷ്യം.മുറ്റത്തുള്ള മുല്ലയെ പോലെ ആരും മനസ്സിലാക്കാതെ സൌരഭ്യം പരത്തുന്ന  കുറേപേര്‍ നമുക്കിടയില്‍ ഉണ്ട് എന്ന തിരിച്ചറിവായിരുന്നു ഇങ്ങിനെ ഒരു പുസ്തകം തുടങ്ങുവാന്‍ നമ്മളെ പ്രേരിപ്പിച്ചത്.

ആദ്യ ലക്കം എഴുതിതീര്‍ക്കുവാന്‍ കുറച്ചു സമയം എടുത്തു.എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉള്ള നമ്മളുടെതായിരുന്നു മുഴുവന്‍ രചനകളും..ചിത്രരചന ആയിരുന്നു ഞങ്ങള്‍ക്ക് മുന്‍പില്‍ കൂടുതല്‍ പ്രതിസന്ധി തീര്‍ത്തത്. അതൊക്കെ പുറത്തുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ കുറച്ചു സമയം കൂടുതല്‍ എടുത്തുവെങ്കിലും പരിഹരിച്ചു.നല്ല പ്രതികരണം ആണ് നാട്ടുകാരില്‍ നിന്നും ലഭിച്ചത്.അത് കൊണ്ട് തന്നെ അടുത്ത ലക്കവും പെട്ടെന്ന് പുറത്തു വന്നു.വീട് വീടാന്തിരം കൊടുത്തു കൊണ്ട് ആയിരുന്നു പ്രചാരണം .നല്ല അഭിപ്രായങ്ങള്‍ വന്നതോടെ വീടുകള്‍ തമ്മില്‍ കൈമാറാന്‍ തുടങ്ങി.അവസാനം തിരിച്ചെത്തുമ്പോള്‍ നാട്ടിലെ വായനശാലയില്‍ സൂക്ഷിക്കും.അങ്ങിനെ അവിടുന്ന് കൂടുതല്‍ പേര്‍ വായിച്ചു .മുല്ലയുടെ സുഗന്ദം പറന്നു തുടങ്ങി .

പിന്നെ പല ആള്‍ക്കാരില്‍ നിന്നും കഥകളും കവിതകളും മറ്റു ലേഖനങ്ങളും വന്നു തുടങ്ങി.മുറ്റത്തെ മുല്ല പ്രശസ്തയായി.എല്ലാവരാലും നല്ലത് കേള്‍പ്പിച്ചു.ഇരുപത്തി അഞ്ചില്‍പരം ലക്കങ്ങള്‍ പുറത്തിറങ്ങി.നാട്ടിലെ മുല്ലകളുടെ സൌരഭ്യം തിരിച്ചറിഞ്ഞു തുടങ്ങി.ആള്‍ക്കാര്‍ വെള്ളവും വളവും നല്‍കി പ്രോത്സാഹിപ്പിച്ചു .മുല്ല പടര്‍ന്നു പന്തലിച്ചു .
 കുറച്ചു കാലങ്ങള്‍ക്ക് ശേഷം  നിഷ കല്യാണം കഴിഞ്ഞു ദൂരെ ഒരു നാട്ടിലേക്ക് പോയി ...നമ്മള്‍ ഓരോരുത്തര്‍ പഠനകാലം വിട്ടു അപ്പോള്‍ തന്നെ ലഭിച്ച അവരവരുടെ ജോലികളില്‍ തിരക്കായി.ജോലി സംബന്ധമായി ഞാന്‍ ബംഗ്ലൂര്‍ക്ക് തിരിച്ചു.അവസാന ലക്കം എന്ന് പോലും അറിയിക്കാതെ മുറ്റത്തെമുല്ല നിന്ന് പോയി
.


ഇപ്പോള്‍ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം അത് വീണ്ടും ആരംഭിച്ചിരിക്കുന്നു.കൈഎഴുത്ത് മാസിക ആയിട്ടല്ല .ഓണ്‍ ലൈനില്‍ .ഫേസ് ബൂക്കില്‍ ഒരു കൂട്ടായ്മ ആയി.നിഷ ഇപ്പോഴും കൂട്ടത്തില്‍ മുല്ലയുടെ അമരത്ത്  ഉണ്ട് .പിന്നെ ഇതുവരെ തമ്മില്‍ കാണാത്ത ഫേസ് ബുക്ക്‌ ഫ്രണ്ട് ആയ ശിവശങ്കരന്‍ ചേട്ടനും ശിവപ്രസാദും.പഴയവര്‍ക്ക് ഇനിയും ഇതില്‍ പങ്കാളികള്‍ ആകുവാന്‍ സാധിച്ചിട്ടില്ല .അടുത്ത് തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

ഇപ്പോള്‍ കൂടുതല്‍ പേര്‍ മുറ്റത്തെ മുല്ലയില്‍ അംഗങ്ങളായി കൊണ്ടിരിക്കുന്നു.അതിനനുസരിച്ച് നല്ല നല്ല സൃഷ്ടികള്‍ ഉണ്ടാകുന്നു.ഇതുവരെ പ്രോല്‍സാഹിപ്പിച്ചവര്കൊക്കെ നന്ദി .ഇനിയും എല്ലാവരുടെയും പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു.ഇത് വരെ മുല്ലയെ അറിയാത്തവര്‍ ഈ വഴി ഒന്ന് കയറി നോക്കുക

https://www.facebook.com/groups/muttathemulla

Tuesday, January 29, 2013

സ്പീഡ്

സമയം അഞ്ചു മണി കഴിഞ്ഞിരിക്കും.സുഹൃത്തുമൊത്ത് ബസ്‌ സ്റ്റാന്‍ഡില്‍ പോകുകയാണ്.അത്യാവശ്യമായി കോഴിക്കോട് എത്തേണ്ടതുണ്ട്.പ്രധാന റോഡ്‌ വിട്ടു ബസ്‌ സ്റ്റാന്‍ഡില്‍ കയറുന്ന റോഡില്‍  ഒരാള്‍ കൂട്ടം .ദൈവമേ വല്ല ആക്സിഡന്റോ മറ്റോ ആണോ? .അപകടം എന്നും പേടിയാണ്.അത് കാണുന്നത് അതിലും .....മിടിക്കുന്ന ഹൃദയത്തോടെ ബൈക്ക് സൈഡില്‍  നിറുത്തി.നടന്നു വരുന്ന അപരിചിതനോട് കാര്യം തിരക്കി.

"ഏതോ ചാനല്‍കാരാണ്.ഇതിലെ പോകുന്ന ബസ്സിനു സ്പീഡ് കൂടുതല്‍ ആണ് പോലും."

കൌതുകത്തോടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക്‌ നോക്കി .അവതാരകന്‍ കസറുകയാണ്.ക്യാമറ അയാളെ പിന്തുടരുന്നുണ്ട്.ആ സീനില്‍ വരുവാന്‍ ശ്രമിക്കുന്ന പൊതു ജനങ്ങളും .ബഹള മയം.

"ഇപ്പോള്‍ സമയം അഞ്ചു മുപ്പതു....സ്റ്റാന്‍ഡില്‍ നല്ല തിരക്കുള്ള സമയം .ഇവിടെ ബസ്സുകള്‍ ചീറി പാഞ്ഞാണ് വരിക.കാല്നടക്കാരുടെ ജീവനും സ്റ്റാന്‍ഡില്‍ പോകുന്ന യാത്രകാരുടെ ജീവനും യാതൊരു വിലയുമില്ല.പലപ്പോഴും അപകടങ്ങള്‍ ഉണ്ടാവുന്നു.അധികാരികള്‍ ഇത് കണ്ടില്ല എന്ന് നടിക്കുകയാണ്.ഹൈവയില്‍ പോലും ഇവര്‍ നിര്‍ബന്ധിത സ്പീഡ് ഫോളോ ചെയ്യാറില്ല.അത് കൊണ്ട് തന്നെ പല  അപകടങ്ങള്‍ ഉണ്ടാവുന്നു...എത്ര ജീവനുകള്‍ ആണ് കഴിഞ്ഞവര്‍ഷം പൊലിഞ്ഞത് ........"അയാള്‍ തുടര്‍ന്ന് കൊണ്ടിരുന്നു.

കൂടുതല്‍ സമയം നില്ക്കാന്‍ പറ്റാത്തതിനാല്‍ കോഴിക്കോട് ബസ്‌ നോക്കി ഞാന്‍ സ്റ്റാന്‍ഡില്‍ കടന്നു.സീറ്റ്‌ കാലിയുള്ള ബസ്‌ കിട്ടുവാന്‍ പത്തു മിനിട്ട് നില്‍ക്കേണ്ടി വന്നു .ബസ്സില്‍ കയറിയപാടെ നല്ല ഒരു ഇരിപ്പിടം കരസ്ഥമാക്കി.ടിക്കറ്റ്‌ എടുത്ത ശേഷം ഒന്ന് മയങ്ങി.

മുന്നിലത്തെ സീറ്റില്‍ നിന്നും പിറുപിറുക്കുകള്‍ കേട്ടാണ് ഞെട്ടിയത്.സമയം നോക്കി എട്ടു കഴിഞ്ഞു .കോഴിക്കോട് എത്തിയിട്ടില്ല .കൊയിലാണ്ടി കഴിഞ്ഞതെ ഉള്ളൂ.ഇത്ര സമയം കഴിഞ്ഞു ഇവിടെ വരെയേ എത്തിയിട്ടേ ഉള്ളൂ.അതിന്റെ അമര്‍ഷം ആണ് മുന്നില്‍ നിന്നും വരുന്നത്.

"തലശ്ശേരിയില്‍ നിന്നും ഇവിടെ എത്തുവാന്‍ രണ്ടു മണിക്കൂറില്‍ കൂടുതല്‍ ..കയറിയത് മുതല്‍ ഇവന്‍  ആക്സിലറ്റൊര്‌  ഒന്ന് അമര്‍ത്തി ചവിട്ടിയിട്ടില്ല..ഇവനൊക്കെ കാള വണ്ടി ഓടിക്കുന്നതാണ് നല്ലത്...."അയാള്‍ പറഞ്ഞു കൊണ്ടേയിരുന്നു.ചിലപ്പോള്‍ ചില അസഭ്യ വാക്കുകളും ഉപയോഗിച്ച്. കൊണ്ടിരുന്നു.ആരെങ്കിലും എതിര്‍ക്കുമ്പോള്‍ വാക്കുകള്‍ മാറ്റും .അത് വെസ്റ്റ് ഹില്ലും കഴിഞ്ഞു തുടരുകയാണ്.പക്ഷെ അയാള്‍ പറയുന്ന മാതിരി സ്ലോയിലൊന്നും അല്ല ബസ്‌ പോയി കൊണ്ടിരിക്കുന്നത്.ട്രാഫിക് ഡ്രൈവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു എന്ന് മാത്രം.

പിന്നില്‍ നിന്നും ക്ലീനര്‍ വന്നു ഡ്രൈവരോടും കണ്‍ടക്ടരോടും എന്തോ പറഞ്ഞു.കണ്‍ടക്ടര്‍ ടിക്കെറ്റും ബാഗും സൈഡ് സ്റ്റാന്‍ഡില്‍ വെച്ച് ക്ലീനരുടെ കൂടെ എന്റെ മുന്നിലത്തെ സീറ്റിനരുകില്‍ എത്തി.പിന്നെ നടന്നതൊക്കെ പെട്ടെന്നായിരുന്നു.രണ്ടു പേരും കൂടി പിറുപിറുത്തു കൊണ്ടിരുന്നവനെ വലിച്ചിട്ടു തല്ലി ..എല്ലാം പെട്ടെന്ന് കഴിഞ്ഞു.

"നമ്മള്‍ സ്പീഡില്‍ പോയാലും കുറ്റം ..സ്ലോവില്‍ പോയാലും കുറ്റം ... നീ എന്ത് വിചാരിച്ചു ..ചെറ്റേ "..പിന്നെ പറഞ്ഞത് ഇവിടെ എഴുതുവാന്‍ കൊള്ളില്ല.

 എതിര്‍ക്കുവാണോ പിടിച്ചു മാറ്റുവാനോ ആരും പോയില്ല.അവരൊക്കെ അയാളെ കൊണ്ട് യാത്രക്കിടയില്‍ അത്രക്ക് സഹിച്ചിരിക്കണം.ഞാന്‍ കണ്ടിടത്തോളം ഡ്രൈവറെ കുറ്റം പറയാന്‍ പറ്റില്ല .അയാള്‍ പരമാവധി ശ്രമിക്കുന്നു പക്ഷെ വാഹനപ്രളയം  കാരണം വണ്ടിക്കു സ്പീഡ് എടുക്കുവാന്‍ സാധിക്കുനില്ല.

ക്ലീനെര്‍ നിലത്തു കിടക്കുന്ന അയാളെ വീണ്ടും ഉപദ്രവിക്കുവാന്‍ ശ്രമിച്ചപ്പോള്‍ ചിലര്‍ എതിര്‍ത്തു.
അടിക്കുന്നവരെ തടയാന്‍ കൂട്ടത്തില്‍ ഞാനും കൂടി.അവരെ പിടിച്ചു മാറ്റുവാന്‍ സഹായിച്ചു..വെറുതെ അത്ര സമയം അടികൊണ്ട ആ ഹതഭാഗ്യന്റെ മുഖത്തേക്ക് നോക്കി.പിന്നെ എനിക്ക് മനസ്സിലായി എന്ത് കൊണ്ട് ആരും അയാളെ സഹായിച്ചില്ലെന്നു.

ഹോട്ടല്‍ മുറിയില്‍ രാത്രിയില്‍ ന്യൂസ്‌ കാണുമ്പോള്‍ അടിയില്‍ ഫ്ലാഷ്  ന്യൂസ്‌ ആയി "ബസ്‌ തൊഴിലാളികള്‍ ന്യൂസ്‌ റിപ്പോര്‍ട്ടറെ  മര്‍ദ്ദിച്ച സംഭവം വന്നു കൊണ്ടിരുന്നു.ഓവര്‍ സ്പീഡ് റിപ്പോര്‍ട്ട്‌ ചെയ്തതാണ് കാരണം എന്നും ....."

മാധ്യമങ്ങള്‍ ആടിനെ എങ്ങിനെ പട്ടിയാക്കുന്നു എന്ന് കൂടി അപ്പോള്‍ എനിക്ക് ബോധ്യപെട്ടു.


Sunday, January 27, 2013

വിവാഹ വാര്‍ഷികം

ജനുവരി ഇരുപത്തിആറിനു എന്റെ പതിമൂന്നാം വിവാഹ വാര്‍ഷികം ആയിരുന്നു.പലപ്പോഴും ഈ ദിനത്തില്‍ ഒന്നിച്ചുണ്ടാവാറില്ല .ഒന്നിച്ചുള്ള അവസരങ്ങളില്‍ ഒരു കേയ്ക്ക് മുറിച്ചു ആഘോഷിക്കുകയാണ് പതിവ്.കേയിക്ക് കഴിഞ്ഞ മൂന്നു വര്‍ഷമായി മകന്‍ ഷരന്‍ ആണ് സ്പോണ്‍സര്‍ ചെയ്തിരുന്നത്.അവനു നാട്ടില്‍ നിന്നും അച്ചാച്ചനും അപ്പൂപ്പനും ഒക്കെ കൊടുക്കുന്ന പണം കൊണ്ടാണ് ഇത് ചെയ്തിരുന്നത്.നമ്മള്‍ മൂന്നുപേര്‍ മാത്രം ഉള്ള ആഘോഷം.ചിലപ്പോള്‍ അപ്രതീക്ഷിതമായി വന്നു ചേരുന്നവരും ഉണ്ടാവും.ഈ പ്രാവശ്യം അവന്‍ പറഞ്ഞു നമൂക്കു ഇത്  വണ്ടര്‍ല  ബാംഗ്ലൂര്‍ വെച്ച് ആഘോഷിക്കാം എന്ന്.അങ്ങിനെ നമ്മള്‍ ഇന്നലെ വണ്ടര്‍ല സന്ദര്‍ശിച്ചു .അതിലെ ചില ഫോട്ടോസ് ഇവിടെ ചേര്‍ക്കട്ടെ.നമ്മള്‍ ഭാഗ്യവാന്മാര്‍ ആണ് ..ഒന്ന് മില്ലെങ്കിലും രാജ്യം മുഴുവന്‍ ആഘോഷിക്കുകയല്ലേ ഈ ദിനം.
























Friday, January 25, 2013

അമ്മ

"പെട്ടെന്ന് ഈ  മരുന്ന് വാങ്ങി വരണം .ഇവിടെ കിട്ടിയില്ലെങ്കില്‍ പുറത്തു നിന്നും വാങ്ങി കൊണ്ട് വരണം ."

 നേഴ്സ് ശീട്ട് നീട്ടികൊണ്ട് പറഞ്ഞു.അയാള്‍ അതും കൈപറ്റി കൊണ്ട് താഴേക്കു ഓടി .ഇത് എത്ര ദിവസമായി ഈ ഓട്ടം തുടങ്ങിയിട്ട് ..ഇനി എത്ര നാള്‍ ഓടണം.ആര്‍ക്കും ശരിയായി ഒരു അഭിപ്രായം ഇല്ല.അമ്മയെ ഇവിടെ ആക്കിയിട്ടു രണ്ടു ആഴ്ചകള്‍ ആയി.അതിനു മുന്‍പ് വേറെ ആശുപത്രിയില്‍ ആയിരുന്നു.അവിടുന്നാണ് ഇവിടേയ്ക്ക് ആക്കുവാന്‍ പറഞ്ഞത്.പ്രായം ഉണ്ട് ..ഒരു എഴുപതുവരും.പ്രായത്തിന്റെ എല്ലാ അസുഖങ്ങളുംഒന്നിച്ചു തന്നെ  ഉണ്ട്.അതിനിടയിലാണ് മുറ്റത്തു വീണത്‌.അതോടെ എല്ലാ അസുഖങ്ങളും ഒന്നിച്ചു ആക്രമിച്ചു.ഇപ്പോള്‍ തീരെ വയ്യ.ഒന്നും പറയാന്‍ പറ്റില്ല എന്നാണ് വന്ന അന്ന് ഇവിടുന്നു പറഞ്ഞു കൊണ്ടിരുന്നത്.അത് തന്നെ ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു.

മക്കളുടെ അഭിപ്രായത്തില്‍ അമ്മ കുറച്ചു കാലം ആയി എല്ലാവരെയും വിഷമിപ്പിക്കുകയാണ്. രോഗവും ആശുപത്രിവാസവും തന്നെ കാരണം.ഇപ്പോള്‍ ഇത് കുറെ പ്രാവശ്യമായി.ആശുപത്രിയും വീടുമായി.അത് കൊണ്ട് തന്നെ എല്ലാവര്ക്കും അമ്മയെ മടുത്തു. വെറുത്തും  തുടങ്ങിയോ?

ആറ് മക്കള്‍ ഉണ്ട് എന്ന് പറഞ്ഞിട്ടെന്തു കാര്യം.സ്വത്തുകള്‍ ഒക്കെ വീതിച്ചു കഴിഞ്ഞപ്പോള്‍ അമ്മയെ ആര്‍ക്കും വേണ്ടാതായി.അത് മാത്രമല്ല കാര്യം .അമ്മ എപ്പോഴും സ്വന്തം കാര്യങ്ങള്‍ക്കാണ് പ്രാധ്യാനം കൊടുത്തിട്ടുള്ളത്.അങ്ങിനത്തെ ഒരു കുടുംബത്തില്‍ ജനിച്ചതിനാല്‍ ആ തറവാടിത്തം നിലനിര്‍ത്തുവാന്‍  ജീവിതവും അങ്ങിനെ ആയിരുന്നു.മക്കള്‍ക്ക്‌ അച്ഛനോടായിരുന്നു അതുകൊണ്ടുതന്നെ താല്പര്യം കൂടുതല്‍.അച്ഛന്‍ പലപ്പോഴും അമ്മക്ക് മുന്നില്‍ ഒതുങ്ങി കൂടുവാനാണ് ആഗ്രഹിച്ചതും.അച്ഛന്‍ പോയപ്പോള്‍ അമ്മ ഒന്ന് ഒതുങ്ങി എന്ന് പറയാം.

നാല് പെണ്മക്കള്‍ ഉണ്ട് .പക്ഷെ അവരവരുടെ തിരക്കിട്ട ജീവിതത്തിനിടയില്‍ അമ്മയെ നോക്കാന്‍ ആര്‍ക്കും സമയം ഇല്ല.ആദ്യം ഒക്കെ ചേച്ചിമാര്‍ വന്നു നിന്നിരുന്നു.ആശുപത്രി വാസം നീണ്ടപ്പോള്‍ അവര്‍ക്കും മടുത്തു.മരുമക്കള്‍ ആരും വരില്ല കാരണം അമ്മ അവരെ മക്കളായി ഒരിക്കലും കണ്ടിരുനില്ല മരുമക്കള്‍ ആയി മാത്രമേ കണ്ടുള്ളൂ.അതിന്റെ ഒരു ദേഷ്യം എല്ലാവര്ക്കും ഉണ്ട്.ഭാര്യയോട് ഒന്ന് രണ്ടു ദിവസം നില്ക്കാന്‍ പറഞ്ഞപ്പോള്‍ അവള്‍ ഈ കാര്യം സൂചിപ്പിച്ചു.പിന്നെ നിര്‍ബന്ധിച്ചുമില്ല.എല്ലാവര്ക്കും അമ്മ മരിക്കുന്നതായിരുന്നു താല്പര്യം.ബുദ്ധിമുട്ടണ്ടല്ലോ .ചില അവസരങ്ങളില്‍ ഞാനും അങ്ങിനെ ആഗ്രഹിച്ചു പോയോ ?എന്തിനു ഇങ്ങിനെ മറ്റുള്ളവരെ കഷ്ട്ടപെടുതുന്നു എന്ന്.

ചേട്ടന്മാര്‍ ഒക്കെ വല്ലപ്പോഴും വരും.അവരുടെ തിരക്കുകളും പരാധീനതകളും പറഞ്ഞു തിരിച്ചു പോകും.സഹികെട്ടപ്പോള്‍ ഒരിക്കല്‍ പറഞ്ഞു പോയി.

"എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാം .നിങ്ങള്‍ ഇങ്ങിനെ ഇവിടെ വന്നു കഷ്ട്ടപെടെണ്ട "

അത് അവര്‍ക്കും ഒരു ആശ്വാസം ആയി കാണും.പിന്നെ ഇപ്പോള്‍ വരാറെയില്ല .എല്ലാറ്റിനും ഞാന്‍ മാത്രം.അങ്ങിനെയാണല്ലോ പലപ്പോഴും.അമ്മയോട് എനിക്കെന്നും സ്നേഹമായിരുന്നു.അമ്മയില്‍ നിന്നും വേണ്ടത്ര സ്നേഹം കിട്ടിയില്ലെങ്കില്‍ കൂടി എനിക്ക് മാത്രം എങ്ങിനെ അമ്മയെ സ്നേഹിക്കുവാന്‍ പറ്റുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .പലരും ചോദിചിട്ടുമുണ്ട്..അതുകൊണ്ട് എനിക്ക് വിഷമം ഒന്നും തോന്നിയില്ല.എന്റെ അമ്മയെ ഞാനല്ലേ നോക്കേണ്ടത് എന്ന് കരുതി. ജോലി ചെയ്യുന്ന സ്ഥലത്തെ മുതലാളി കാര്യം പറഞ്ഞപ്പോള്‍ വേണ്ടത്ര ലീവ് അനുവദിച്ചത് കൊണ്ട് അത്തരം ഒരു ടെന്‍ഷന്‍ ഇല്ല.എന്നാലും അവര്‍ ഇനി എത്ര നാള്‍ ഇതുപോലെ എന്നെ കാണും ?പ്രൈവറ്റ് ആയതിനാല്‍ അവരുടെ ചിന്തകള്‍ എപ്പോള്‍ വേണമെങ്കിലും മാറാം.

ഒന്ന് രണ്ടു മെഡിക്കല്‍ ഷോപ്പ് കയറേണ്ടി വന്നു.അതുമായി ഓടി പിടിച്ചു എത്തിയപ്പോഴേക്കും കുറച്ചു വൈകിയിരുന്നു.താമസിച്ചാല്‍ എപ്പോഴും വഴക്ക് പറയുമായിരുന്ന നേഴ്സ് ഒന്നും പറഞ്ഞില്ല . അവര്‍ ശാന്തമായി പറഞ്ഞു

"ഇനി ഇതിന്റെ ആവശ്യം ഇല്ല .അവര്‍ പോയി."

എവിടെയോ ഒരു ആളല്‍.എന്റെ അമ്മ പോയി.ഈ ലോകത്തുനിന്നും...ഇനി ആരും ബുദ്ധിമുട്ടേണ്ട .ഇനി അമ്മ ആര്‍ക്കും ഒരു ഉപദ്രവം ആകില്ല.

വീട്ടില്‍ എല്ലാവരും ഉണ്ടായിരുന്നു.മരുമക്കളും മക്കളും ഒക്കെ നാട്ടുകാര്‍ക്ക് മുന്നില്‍  നന്നായി  അഭിനയിച്ചു.അവര്‍ അമ്മയെ പുകഴ്ത്തി പാടി.ചേട്ടന്മാര്‍ ഒക്കെ എല്ലാറ്റിനും ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു.നാട്ടുകാര്‍ക്ക് മുന്‍പില്‍ അവര്‍ നല്ല മക്കള്‍ ആയി.ഞാന്‍ മാത്രം ഒതുങ്ങികൂടി.

ശവമടക്കു കഴിഞ്ഞു.നാട്ടുകാര്‍ ഒക്കെയും പിരിഞ്ഞുപോയി.വീട്ടുകാര്‍ മാത്രം ആയി.പിന്നെ പിന്നെ അവരും കുറഞ്ഞു തുടങ്ങി.എല്ലാവര്ക്കും പോകുവാന്‍ ഓരോരോ കാരണങ്ങള്‍ .ആരും ആരെയും തടഞ്ഞില്ല.കാരണം അവരും  ഇന്നലെങ്കില്‍ നാളെ ഇതേപോലെ പോകേണ്ടവര്‍ ആയിരുന്നു. അകലങ്ങളില്‍ ഉള്ളവര്‍ മാത്രം അവിടെ തങ്ങി.അന്ന് പോകുവാന്‍ പറ്റാത്തവര്‍ മാത്രം

മനസ്സില്‍ എല്ലാവരാലും വെറുക്കപെട്ട അമ്മയുടെ മുഖം വന്നു.ഞാനും ആഗ്രഹിച്ചു പോയി അമ്മെ ....അമ്മയുടെ മരണത്തിനു ....എന്നോട് ക്ഷമിക്കൂ അമ്മെ  ....ഉറക്കം വരാതെ തിരിഞ്ഞുമറിഞ്ഞു കിടക്കുന്നതിനിടയില്‍ പ്രാര്‍ഥിച്ചു

"ദൈവമേ ആരെയും വിഷമിപ്പിക്കാതെ എന്നെ ജീവിക്കുവാന്‍ അനുവദിക്കണം.ആര്‍ക്കെങ്കിലും ഭാരം ആവും എന്ന് തോന്നിയാല്‍ എന്നെ അങ്ങോട്ട്‌ വിളിക്കണമേ ......"

കഥ ;പ്രമോദ് കുമാര്‍.കെ.പി 

Friday, January 11, 2013

സമരം തുടരട്ടെ ...

സര്‍ക്കാര്‍ ജീവനക്കാര്‍ സമരം തുടരുകയാണ്.നല്ലത് എന്ന് എനിക്ക് തോന്നുന്നു.അവര്‍ എന്തിനു സമരം ചെയ്യുന്നുവെന്നോ ന്യായമാണോ എന്നൊന്നും ഞാന്‍ ശ്രദ്ധിക്കുനില്ല.എത്ര കിട്ടിയാലും മതിവരാത്ത കുറച്ചാളുകള്‍ ഉള്ള കാലത്തോളം ഇങ്ങിനത്തെ സമരം നടന്നു കൊണ്ടിരിക്കും അതിനു ആരെയും പഴിച്ചിട്ട് കാര്യം ഇല്ല..രാഷ്ട്രീയമായി നേടുവാന്‍ ഇരുകൂട്ടരും ശ്രമിക്കുമ്പോള്‍ അതങ്ങിനെ നീളും.പക്ഷെ എന്ത്  കാരണം ആയാലും അത് കൊണ്ട് എനിക്ക് ഗുണം കിട്ടി എന്ന് പറയാം.നാട്ടില്‍ പോകുമ്പോള്‍ പലതവണ ശ്രമിച്ചിട്ടും കിട്ടാത്ത മകന്റെ ജനന സര്‍ടിഫികറ്റ്‌ ഈ സമര കാലത്ത് അത്ര ഒന്നും "പെടാപാട് " ഇല്ലാതെ എനിക്ക് കിട്ടി.നാട്ടില്‍ തങ്ങുന്ന കുറച്ചു ദിവസം ആദ്യമൊക്കെ ഇതിനു വേണ്ടി ശ്രമിച്ചിരുന്നു.ആര്‍ക്കും രേഖകള്‍ കൃത്യമാണോ എന്ന്  പരിശോധിച്ചു നല്‍കാവുന്ന ഇതിനു ഓരോരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു ഓഫീസര്‍ മടക്കി കൊണ്ടിരുന്നു.ചില ദിവസങ്ങള്‍ അയാള്‍ വന്നിട്ടുണ്ടാവില്ല ,ചില ദിവസങ്ങളില്‍ പറഞ്ഞത് സീല്‍ ചെയ്യുന്ന ആള്‍ വന്നില്ല എന്നാണ്.ആദ്യം ഒക്കെ കയര്‍ത്തപ്പോള്‍ അയാള്‍ അത് നീട്ടി വെപ്പിച്ചു.ഒരുതരം പകയോടെ.. .ഒരിക്കല്‍, ഇയാള്‍ പലദിവസങ്ങളിലും വൈകി വന്നത് ചോദ്യം ചെയ്തതാണ് കാരണം എന്ന് എനിക്ക് തോന്നുന്നു.അന്ന് കുറേപേര്‍ എന്നോടൊപ്പം കൂടി.പക്ഷെ അന്നും അയാള്‍ തിരിച്ചയച്ചു.പക്ഷെ ആ സര്‍ടിഫിക്കറ്റ് കൊണ്ട് അത്ര വലിയ കാര്യം ഒന്ന് എനിക്കില്ല എന്റെ മകനും ഇല്ല എന്ന് തോന്നിയതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു.ആരോടും പരാതിക്കും പോയില്ല.കാര്യങ്ങള്‍ ഒക്കെ അവന്റെ പാസ്പോര്‍ട്ടിന്റെ ആദ്യ പേജിലൂടെ നടത്തി കൊണ്ടിരുന്നു.


ഈ സമരത്തിന്റെ രണ്ടാം ദിവസം നാട്ടിലായിരുന്നു.പഞ്ചായത്ത് ഓഫീസിനരുകില്‍ കൂടി പോയപ്പോള്‍ വെറുതെ ഒന്ന് കൂടി ശ്രമിച്ചു.കാര്യം റെഡി.ഞാന്‍ തന്നെ അത്ഭുതപെട്ടു.കാര്യം തിരക്കിയപ്പോള്‍  ഓഫീസര്‍ പറഞ്ഞു ഇപ്പോള്‍ പിന്തിരിപ്പന്‍മാര്‍ കുറവായതിനാല്‍ കാര്യങ്ങള്‍ ഒക്കെ വേഗം നടക്കും.ഗവര്‍മെന്റിനും അതാണ്‌ പോലും വേണ്ടത്.സമരം ചെയ്യുന്നവര്‍ ഇല്ലെങ്കിലും കാര്യങ്ങള്‍ നടക്കുന്നു എന്ന് ജനങ്ങള്‍ക്ക്‌ തോന്നണം .അത് കൊണ്ട് ഒക്കെയും സ്പീഡില്‍ ചെയ്യുന്നു.മുന്‍പ് കൂടുതല്‍ പേരുള്ളപ്പോള്‍ പല തിരക്ക് പറഞ്ഞു മടക്കി അയച്ച ഓഫീസില്‍ നിന്ന് തന്നെ ആള്‍ക്കാര്‍ കുറഞ്ഞ സമരകാലത്ത് നിമിഷങ്ങള്‍ക്കകം കാര്യം നടന്നു.

പക്ഷെ ഒരു ചോദ്യം മനസ്സില്‍ നിറഞ്ഞു നിന്നു.ഇപ്പോള്‍ ഓഫീസില്‍ വരാത്ത  പലരും  സമരം ചെയ്തു വിജയിപ്പിച്ചു  കിട്ടുന്ന ആനുകൂല്യങ്ങള്‍ ഇപ്പോള്‍ സമരത്തില്‍ പങ്കെടുക്കാതെ ജോലി ചെയ്യുന്ന ഇവരൊക്കെ വേണ്ടെന്നു വെക്കുമോ ?

ഇതൊക്കെ രാഷ്ട്രീയ കളികള്‍ ആണ് .ഇത് തിരിച്ചും മറിച്ചും സംഭവിക്കും.പക്ഷെ ഇതിലൊന്നും പെടാതെ നിഷ്പക്ഷചിന്താഗതിക്കാര്‍ ഉണ്ടാകും അവരുടെ കാര്യമാണ് കഷ്ട്ടം.അവര്‍ ഏതു  ഭാഗത്ത്‌ നില്‍ക്കും.സമരം ചെയ്യുമ്പോള്‍ എല്ലാവരും ചെയ്യണം കാരണം അതില്‍ നിന്നും കിട്ടുന്ന പ്രയോജനം എല്ലാവര്ക്കും കിട്ടും.നമ്മള്‍ സമരക്കാര്‍ ആരായാലും ആദ്യം ചെയ്യുന്നത് പൊതു മുതല്‍ നശിപ്പിക്കുക എന്നതാണ് .ഇത്രയും മണ്ടന്‍മാര്‍ ആണ് നമ്മള്‍ .അവനവന്‍ കൊടുക്കുന്ന നികുതി പണം കൊണ്ടാണ് അതൊക്കെ ഉണ്ടാവുന്നത് എന്ന് ചിന്തിക്കുന്ന ഒരു നേതാവും അണികളും ഇല്ലാത്ത നാടാണ് നമ്മളുടെത്.ഇതൊക്കെ നശിപ്പിച്ചാല്‍ ഭരണവര്‍ഗത്തിന് ഒന്നും സംഭവിക്കില്ല .അവരുടെ കുടുംബ വകകള്‍ ഒന്നുമല്ലല്ലോ നമ്മള്‍ തീയിടുന്നതും കുത്തികീറുന്നതും.നഷ്ടം നമ്മള്‍ക്ക് മാത്രം എന്നൂ നമ്മളുടെ ഉള്ളില്‍ ഒരു ചിന്ത ഉണ്ടാവണം.പക്ഷെ ആര് ചിന്തിക്കുന്നു.

പൊതുജനം എപ്പോഴും  സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരാണ്.കാരണം അവന്‍ ബന്ധപെടുന്ന സ്ഥലതൊക്കെ അവനു കിട്ടുന്നത് അവരില്‍ നിന്നും അവഗണനകള്‍ ആണ്.പക്ഷെ കുറച്ചു ശതമാനം മാത്രമേ  പൊതു ജനങ്ങളുമായി നേരിട്ട് ഇടപെടുന്നുള്ളൂ എന്നൊന്നും ആരും മനസ്സിലാക്കുനില്ല.നല്ലവരായ കൂടുതല്‍ പേര്‍ ഉണ്ട് അവര്‍ക്കിടയില്‍ അതൊന്നും നമ്മള്‍ പറയില്ല നമ്മള്‍ക്ക് കിട്ടുന്ന വിഷമങ്ങള്‍ ആണ് നമ്മള്‍ കൂടുതല്‍ പങ്കുവെക്കുക.അത് കൊണ്ട് തന്നെ കൂടുതല്‍ പേരും ഈ സമരത്തിന്‌ എതിരായിരിക്കും .അത് കൊണ്ട്  സമരം കഴിഞ്ഞാല്‍ നിങ്ങള്‍ കഴിയുന്നത്‌ ഞൊട്ടു ലോടുക്കകള്‍ പറയാതെ ജനങ്ങള്‍ക്ക്‌ ചെയ്തു കൊടുക്കണം .അല്ലെങ്കില്‍ എന്ത് കൊണ്ട് ചെയ്യാന്‍  കഴിയുനില്ല എന്ന് അവനെ പറഞ്ഞു മനസ്സിലാക്കണം അവരില്‍ ഒരാള്‍ ആണ് നിങ്ങള്‍ ഒക്കെ എന്ന ചിന്ത അവന്റെ  മനസ്സില്‍ കയറ്റണം.

അത് കൊണ്ട് പ്രിയപ്പെട്ട സമരക്കാരെ ന്യായമാണെങ്കില്‍ നിങ്ങള്‍ സമരം ചെയ്യുക ആവശ്യങ്ങള്‍ നേടിയെടുക്കുംവരെ ..അത് പൊളിക്കുവാന്‍ പലരെയും രംഗത്തിറക്കും അത് കണ്ടു പ്രകോപിതരായി നിങ്ങള്‍ പൊതുമുതല്‍ നശിപ്പിക്കരുത് അത് നിങ്ങളുടെ കൂടി സ്വത്താണ് അത് എപ്പോഴും മനസ്സില്‍ ഉണ്ടാവണം അല്ലെങ്കില്‍ നമ്മള്‍ മനുഷ്യര്‍ എന്ന് പറയുന്നതില്‍ എന്ത് അര്‍ഥം.

അഭിവാദ്യങ്ങള്‍



Saturday, December 29, 2012

രാജ്യത്തെ സ്നേഹിക്കൂ ....

എല്ലാവരും രാജ്യത്തെ സ്നേഹിക്കുന്നതിലും കൂടുതല്‍ ഇപ്പോള്‍ മതത്തെ സ്നേഹിക്കുന്നു.അത് തന്നെയാണ് ലോകം മുഴുവന്‍ പടരുന്ന തീവ്രവാദത്തിനു കാരണം.അതുകൊണ്ട് തന്നെ കാഷ്മീരിലെയും ഗാസയിലെയും മറ്റും പ്രശ്നങ്ങള്‍ ഒരിക്കലും അവസാനിക്കുനില്ല.ഇത് മുതലെടുത്തു തമ്മില്‍ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാന്‍ പലരും ഓണ്‍ലൈനില്‍ കൂടി ശ്രമിക്കുന്നു. 
 
ഇന്ത്യയിലായാലും ഈജിയ്പ്തില്‍ ആയാലും പാകിസ്ഥാനില്‍ ആയാലും മരണം നഷ്ടം തന്നെയാണ് ..ഒരിക്കലും നികത്തുവാന്‍ ആകാത്ത നഷ്ടം .അതൊക്കെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിച്ചു കാണാതെ മനുഷ്യനാണ് മരിച്ചതെന്ന് എന്നാണ് നമ്മള്‍ക്ക് തോന്നിതുടങ്ങുക.ഗാസയില്‍ മരിച്ചു വീഴുന്നത് ചിലര്‍ ഓണ്‍ ലൈനില്‍ കൂടി വിളംബരം ചെയ്തപ്പോള്‍ (ആഘോഷിച്ചപ്പോള്‍) നമ്മുടെ നാട്ടിലും തൊട്ടു കിടക്കുന്ന രാജ്യത്തും മരിച്ചുവരെ കണ്ടില്ല.ഗാസക്ക് വേണ്ടി ദിനവും ഉപവാസവും ആച്ചരിച്ചവര്‍ ബോംബെ തീവ്രവാദികള്‍ ആക്രമിച്ചതിന്റെ വാര്‍ഷികത്തിന് അതില്‍ മരണമാടഞ്ഞവരെ ഓര്‍ത്തില്ല ..അവര്‍ക്കുവേണ്ടി ഒരു വരിപോലും എഴുതിയില്ല.ഇത് ഇങ്ങിനെ തുടരുന്ന കാലത്തോളം ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കും...ഒരിടത്തു അല്ലെങ്കില്‍ മറ്റൊരിടത്ത് ...രാജ്യമാണ് മതത്തെക്കാളും വലുതെന്നു ഓരോരുത്തരും തിരിച്ചരിയുന്നതുവരെ ......

Friday, December 28, 2012

പുതുവത്സരാശംസകള്‍

വീണ്ടും ഒരു പുതുവര്‍ഷം കൂടി വരുന്നു.എല്ലാ പുതുവര്‍ഷം വരുമ്പോളും നമ്മള്‍ ആ വര്‍ഷം പുതുതായി എന്തെങ്കിലും ഒക്കെ ചെയ്യണമെന്നു വിചാരിക്കും.സിഗരറ്റ് ഉപയോഗിക്കുന്നവന്‍ അത് ഉപേക്ഷിക്കണം എന്നും മദ്യപാനി കുടി നിര്‍ത്തണം എന്നും തുടങ്ങി പുതിയ വീടോ വാഹനമോ വാങ്ങണം എന്നുവരെ ചിന്തിക്കും .ചിലര്‍ക്ക് ആ വര്ഷം മുതല്‍ സമ്പാദ്യം തുടങ്ങാന്‍ ആഗ്രഹിക്കും.ചിലര്‍ ആ വര്‍ഷം മുതല്‍ മര്യാദരാമന്‍മാര്‍ ആയിമാറുവാന്‍ ചിന്തിക്കും .പക്ഷെ പലതും പലര്‍ക്കും നടക്കാറില്ല എന്നതാണ് സത്യം.ഈ പുതു വര്‍ഷത്തിലും അങ്ങിനെ എന്തെങ്കിലും ആക്കാം എന്ന് വിചാരിച്ചു നടക്കുകയാണ് നമ്മളില്‍ പലരും.എത്ര പേര്‍ക്ക് അത് നടത്തുവാന്‍ കഴിയുമെന്നു കണ്ടറിയണം.

മുന്‍പ് കേട്ട ഒരു കഥ പറയാം.കണ്ണന്‍ എന്ന ബാലന് ഒരു കളിപ്പാട്ടത്തോട് അതിയായ ഭ്രമം തോന്നി .എങ്ങിനെയെങ്കിലും അത് വാങ്ങണം എന്ന മോഹം.വീട്ടിലെ സ്ഥിതി അനുസരിച്ച് അവനു അത് വാങ്ങികൊടുക്കുവാന്‍ തരമില്ല.നൂറു രൂപയോളം വേണം.കളിപ്പാട്ടത്തിനു അത്രയും ചിലവാക്കുവാന്‍ അവന്റെ അച്ഛന്‍ മുതിരില്ല.അവന്‍ തന്നെ  എന്തെങ്കിലും ജോലിചെയ്തു അത്രയും ഉണ്ടാക്കുവാന്‍ തീരുമാനിച്ചു.ആദ്യം അവന്‍ ഒരുചായകടയില്‍ ചെന്ന് അന്യേഷിച്ചു .അവിടെ കൂട്ടിയിട്ടിരിക്കുന്ന ഗ്ലാസും പ്ലേറ്റുമൊക്കെ കഴുകി കൊടുത്താല്‍ ഇരുപതുരൂപ കൊടുക്കാം എന്ന് പറഞ്ഞു.അവനു സമ്മതം ആയില്ല.അവനു നൂറു രൂപ കിട്ടുന്ന ജോലി വേണം.പിന്നെ പച്ചക്കറികടയിലെചേട്ടന്‍  പച്ചക്കറികള്‍ വേര്‍തിരിച്ചുവെച്ചാല്‍ അമ്പതു രൂപ കൊടുക്കാമെന്നു പറഞ്ഞു അതും അവനു സമ്മതമായില്ല .അന്ന് മുഴുവന്‍ അലഞ്ഞിട്ടും അവനു നൂറു രൂപയുടെ പണി കണ്ടെത്തുവാന്‍ കഴിഞ്ഞില്ല.വളരെ വിഷമത്തോടെ വരുന്ന അവനോട് അവന്റെ മുത്തശ്ശി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു .അവനെ മറുപടി കേട്ട അവര്‍ ചിരിച്ചു .പിന്നെ കുററപെടുത്തി കൊണ്ട് അവനോടു ചോദിച്ചു .
"നീ ഓരോ പണിയും ഒന്നൊന്നായി വേഗം വേഗം തീര്‍ത്തിരുന്നുവെങ്കില്‍ ഇപ്പോള്‍ നിനക്ക് ആ കളിപ്പാട്ടം കൊണ്ട് കളിക്കാമായിരുനില്ലെ ?"
അവനു അപ്പോളാണ് അവന്‍ ചെയ്ത മണ്ടത്തരം ഓര്‍ത്തത്‌.വെറുതെ നൂറുരൂപയുടെ ജോലി തേടി അലയുന്ന സമയത്ത് കിട്ടിയ ജോലി ചെയ്തിരുന്നുവെങ്കില്‍ ?പിറ്റേന്ന് തന്നെ അവന്‍ അവന്റെ ആഗ്രഹം സഫലീകരിച്ചു.

നമ്മള്‍ പലരും ആ കുട്ടിയെ പോലെയാണ് .എല്ലാം ഒന്നിച്ചു വരുവാന്‍ മാത്രം പരിശ്രമിക്കും.അതാണെങ്കില്‍ ഒരിക്കലും വരികയുമില്ല .പലതുള്ളി പെരുവെള്ളം എന്ന് മനസ്സില്‍ പോലും ഉണ്ടാകില്ല .സിഗരറ്റു  വലിക്കുന്നവന് ഒരു സുപ്രഭാതത്തില്‍ അത് പൂര്‍ണമായി നിറുത്തുവാന്‍ പറ്റില്ല.നിര്‍ത്തിയാല്‍ തന്നെ വീണ്ടും തുടങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.അത് കൊണ്ട് വലിക്കുന്നതിന്റെ എണ്ണം കുറച്ചു കുറച്ചു കൊണ്ടുവരിക.ക്രമേണ നിര്‍ത്തുക. മദ്യപാനിയും ഈ ശൈലി തന്നെയാണ് സ്വീകരിക്കേണ്ടത് .അല്ലാതെ ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് മദ്യത്തെ ബഹിഷ്കരിച്ചതുകൊണ്ട് കാര്യം ഉണ്ടെന്നു തോന്നുനില്ല.ഏതു അവസരത്തിലും അവന്‍ വീണ്ടും അതില്‍ തന്നെ തിരിച്ചു പോയേക്കാം.ഒരു കാര്യം ചെയ്യുന്നുവെങ്കില്‍ അത് ആദ്യം മനസ്സില്‍ ഉറപ്പിക്കണം.അത് എന്തായാലും നടത്തും എന്ന് ...എന്നാല്‍ മാത്രമേ വിജയകരമായി നടപ്പിലാക്കുവാന്‍ കഴിയൂ.

നമ്മള്‍ എല്ലാം ഒറ്റയടിക്ക് കിട്ടുവാനും നടപ്പിലാക്കുവാനും ശ്രമിക്കുന്നത് കൊണ്ടാണ് പല കാര്യങ്ങളും നടക്കാതെ പോകുന്നത്.എല്ലാം കുറച്ചില്‍ നിന്നും തുടങ്ങിയാല്‍ ഒടുക്കം രക്ഷപെടാം.മദ്യം സിഗരറ്റ് ,മയക്കുമരുന്ന്  എന്നിവ കുറച്ചില്‍ നിന്നും തുടങ്ങിയാല്‍ കഥ മാറും

.ഓരോ ദിവസവും മണിക്കൂറും എന്തിനു നിമിഷം പോലും വിലപെട്ടതാണ് .അത് നമ്മള്‍ ആരും മനസ്സിലാക്കുനില്ല.അത് കൊണ്ട് ഒരിക്കലും സമയം നഷ്ട്ടപെടുതരുത്.എല്ലാ നിമിഷവും ആവും വിധം പ്രയോജനപെടുത്തണം.ഒരു കാര്യത്തിനും  പുതുവത്സരം ആരംഭിക്കുംവരെ വരെ കാത്തുനില്‍ക്കരുത്.ഇന്ന് ചെയ്യേണ്ടത് ഇന്ന് തന്നെ ചെയ്യണം.അത് മാറ്റി വെക്കുമ്പോള്‍ ആണ് എല്ലാം കീഴ്മേല്‍ മറിയുന്നത്.എല്ലാറ്റിനും എല്ലാ കാര്യത്തിനും ഒരു പ്ലാനിംഗ് വേണം .അത് നമ്മള്‍ക്ക് കഴിയുന്നതിനു അനുസരിച്ചു വേണം അത് ഉണ്ടാക്കുവാന്‍.അത് അനുസരിച്ച് കാര്യങ്ങള്‍ ചെയ്‌താല്‍ ജീവിതം കൂടുതല്‍ സന്തോഷകരമാക്കം.ടെന്‍ഷന്‍ നമ്മളില്‍ നിന്നും അകലുന്നത് നല്ലതാണു ...അല്ലെങ്കില്‍ അകറ്റുന്നത് .

നമ്മള്‍ എത്രകാലം ജീവിക്കുന്നു എന്നല്ല നമ്മുടെ ജീവിതം എത്രപേര്‍ക്ക് പ്രയോജനപ്പെടും എന്നതാണ് നമ്മള്‍ ചിന്തിക്കേണ്ടത് .എല്ലാ മനുഷ്യന്റെ ഉള്ളിലും ഒരു മൃഗം ഉണ്ടെന്നാണ് പറയപ്പെടുന്നത്‌.അവ പലപ്പോഴും നമ്മള്‍ തന്നെ തളച്ചിടുകയാണ്‌ .പക്ഷെ  ഇപ്പോള്‍ കൂടുതല്‍ മൃഗങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു.അവ യഥേഷ്ടം നമ്മള്‍ക്കിടയില്‍ വിലസുന്നുമുണ്ട്.അത് കൊണ്ട് തന്നെയാണ് ഇവിടെ ദിനംപ്രതി മോശപെട്ട വാര്‍ത്തകള്‍ നമ്മള്‍ക്ക് കേള്‍ക്കേണ്ടി വരുന്നത്.  ഇവരെയൊക്കെ തളക്കുവാന്‍ നമ്മള്‍ ഒരാള്‍ക്ക് മാത്രംപൂര്‍ണമായും  കഴിയണമെന്നില്ല..കഴിയണമെങ്കില്‍ അവനവന്‍ തന്നെ മനസ്സ് വെക്കണം.അവന്റെ ഉള്ളിലെ മൃഗത്തെ ഒരിക്കലും പുറത്തേക്കു വിടരുത്.അല്ലെങ്കില്‍ നമ്മള്‍ കൂട്ടമായി ചേര്‍ന്നാല്‍ മാത്രമേ ഇവറ്റകളെ പിടിച്ചുകെട്ടുവാന്‍ കഴിയൂ.

ഇതൊക്കെയും എല്ലാ കാലത്തും നമ്മളില്‍ പലരും പറഞ്ഞു കൊണ്ടിരിക്കുന്നതാണ്.പക്ഷെ നമ്മള്‍ ഇതൊക്കെ ഒരിക്കലും നടപ്പാക്കാന്‍ മുതിരുനില്ല.ഒന്നാമത് ആര്‍ക്കും സമയമില്ല എന്നാണ് പറയുന്നത്.ശരിയായ ദിശയില്‍ പോയാല്‍ എല്ലാറ്റിനും സമയം ഉണ്ടാകും.ആ സമയമാണ് നല്ല നാളെ ഉണ്ടാക്കുവാന്‍ നമ്മള്‍ വിനിയോഗിക്കേണ്ടത്.അല്ലെങ്കില്‍ ഒരിക്കലും സൈര്യം തരാത്ത ഒരു സമൂഹത്തില്‍ നമ്മള്‍ മരിച്ചു ജീവിക്കേണ്ടി വരും.

അതിനിടവരുത്താതെ ശാന്തിയുടെ ലോകത്തിലേക്ക്‌ വെളിച്ചം പകരുവാന്‍ നമ്മള്‍ക്ക് ഒരു ദീപം തെളിക്കാം.എല്ലാവരും ദീപം തെളിക്കുമ്പോള്‍ ഇവിടെ എപ്പോഴും സന്തോഷവും സമാധാനവും നന്മയും നിലനില്‍ക്കും .
.

പുതുവത്സരാശംസകള്‍ 

Wednesday, December 26, 2012

ഇങ്ങിനെ ഒരാള്‍

ക്രിസ്തുമസ്സിന്റെ തലേദിവസം .കേരളത്തിന്റെ തലസ്ഥാനത്തു നിന്ന് കര്‍ണാടകയുടെ തലസ്ഥാനത്ത് എത്തിച്ചേരുവാന്‍ ഐലണ്ടിന്റെ വരവും കാത്തിരിക്കുന്നു.പ്ലാറ്റ്‌ഫോറം നിറഞ്ഞു നില്‍ക്കുന്ന ജനങ്ങള്‍ .എല്ലാവരും ഈ വണ്ടിക്കു തന്നെയാണെങ്കില്‍ തെണ്ടിപോകും .റിസര്‍വ് ചെയ്തത് കൊണ്ട് എന്റെ സീറ്റ്‌ ഉണ്ടാകുമെന്ന് ഉറപ്പാണ്‌.എന്നാലും ഒരു പേടി .ഈ തിരക്കില്‍ കയറുവാന്‍ പറ്റുമോ ?പകല്‍ സിറ്റിംഗ് റിസര്‍വ് കൊടുക്കുന്നതിനാല്‍ പലരും റിസേര്‍വ് ചെയ്താണ് വരിക.ഒന്ന് രണ്ടു പ്രാവശ്യം ഈ കാരണം പറഞു ചിലരോട് കയര്‍ക്കേണ്ടി വന്നിട്ടുമുണ്ട്.

വണ്ടി കൃത്യസമയത്ത് തന്നെ വന്നു.ഒരുവിധം കയറിപറ്റി.എന്റെ സീറ്റും നോക്കി നടന്നു.ഭാഗ്യം ആരും എന്റെ സീറ്റ്‌ കയ്യേറിയിട്ടില്ല..ബാഗുകള്‍ ഒക്കെ വെച്ച് സീറ്റിലിരുന്നു.അടുത്ത് തന്നെ കുറച്ചു പ്രായം തോന്നുന്ന ഒരാള്‍ ഇരിക്കുന്നു.അയാള്‍ ഒഴിച്ച് മട്ടിള്ളവര്‍ ഒക്കെ ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകിഇരിക്കുന്നു.ആരും ആരെയും ശ്രദ്ധിക്കുനില്ല.പാട്ട് ആസ്വദിക്കുന്നു.പണ്ടൊക്കെ ആള്‍ക്കാര്‍ കൂടുതല്‍ പരിചയപ്പെടുന്നതും വിശേഷങ്ങള്‍ പങ്കു വെക്കുന്നതും ട്രെയിനില്‍ ആണെന്ന് കേട്ടിട്ടുണ്ട്.ഇപ്പോള്‍ ആകെ മാറി .ആര്‍ക്കും ആരെയും പരിച്ചയപെടുവാന്‍ താല്പര്യം ഇല്ല .എല്ലാവരും സ്വന്തം കാര്യത്തില്‍ മാത്രം ശ്രദ്ധിക്കുന്നു..ഇങ്ങിനത്തെ പരിചയപ്പെടല്‍ പലതരം അപകടങ്ങളും റെയില്‍വേ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്‌.അത് കൊണ്ട് തന്നെയാവണം എല്ലാവരും തന്നിലേക്ക് മാത്രം  ഒതുങ്ങുന്നു.ഞാനും സമയം കളയുവാന്‍ പാട്ടുകേള്‍ക്കുകയാണ് നല്ലതെന്ന് തോന്നി.ബാഗില്‍ നിന്നും ഇയര്‍ഫോണ്‍ തപ്പുമ്പോള്‍ വെറുതെ പ്രായം കൂടിയ ആളെ നോക്കി.

അയാള്‍ ചിരിച്ചു .ഞാനും ചിരിച്ചു
"എവിടെക്കാണ്‌ ?"
"ബാംഗ്ലൂര്ക്ക് "
"ഞാനും ബംഗ്ലൂര്‍ക്കാണ് ...എന്റെ മകനും കുടുംബവും അവിടെയാണ്.കൊച്ചുമകന് ബെസ്റ്റ് സ്റ്റുഡന്റ്റ് അവാര്‍ഡ്‌ കിട്ടി.അവരെ കാണുവാന്‍ പോകുന്നു  "
ഇനി എതായാലും അയാളോട് കത്തി വെക്കാം .വിരസത അകറ്റുകയുമാവം.
അയാള്‍ പറഞ്ഞു തുടങ്ങി .
"കാലം വല്ലാതെ മാറിപോയി.ആര്‍ക്കും സംസാരിക്കാന്‍ സമയമില്ല.പരിചയപെടുവാന്‍ പോലും ....അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ആളുകള്‍ കൂടുതല്‍ ഡോക്ടറെ കാണുന്നത് എന്തിനാനെന്നു പറയാമോ ?"
"കാന്‍സര്‍ ?"
"അതിപ്പോഴേ കൂടുതല്‍ അല്ലെ ?'
"പിന്നെ ?"
"കേള്‍വി കുറവിന് ..ഓരോരുത്തന്‍ ദിവസവും എട്ടും പത്തും മണിക്കൂര്‍ ആണ് ഇത് ചെവിയില്‍ തിരുകി പാട്ട് കേള്‍ക്കുന്നത് .ഇവന്റെ ഒക്കെ ചെവി എപ്പോഴാണ് അടിച്ചുപോകുക എന്നെ നോക്കേണ്ടൂ "
ഞാന്‍ ചിരിക്കുക മാത്രം ചെയ്തു .ഒന്നും പറഞ്ഞില്ല  കാരണം ഞാനും ആ കൂട്ടത്തിലാണ്.

വണ്ടി സ്ലോ ആയി.അടുത്ത സ്റ്റേഷന്‍ എത്തിയിരിക്കുന്നു.കുറേപേര്‍ നമ്മളുടെ ബോഗിയിലേക്കു കയറി.കൂടുതലും യുവാക്കള്‍ .എല്ലാവരും ഇപ്പോഴത്തെ ഫാഷന്‍ പടയില്‍ പെട്ടത്.നമ്മളുടെ കഥാപാത്രം അവരെയൊക്കെ വല്ലാത്തൊരു നോട്ടം നോക്കി.ഒരുതരം പുഛഭാവത്തില്‍ ..ഇഷ്ടപെടാത്തത് പോലെ ..
എന്നിട്ട് പറഞ്ഞു
 "കുറെയെണ്ണം ഇറങ്ങിയിരിക്കുന്നു മീശവടിച്ചു താടി മാത്രം വെച്ച് ...ഇവരുടെ മതത്തിന്റെ  സ്റ്റൈല്‍ ആണ് പോലും .ഇവരൊക്കെ ഇവിടെയാണ്‌ ജീവിക്കുന്നത് എന്നാ ബോധം വേണ്ടേ ?"
"ഹേയി അങ്ങിനെ ഒന്നും ഇല്ല ,ഇപ്പോള്‍ എല്ലാവരും അങ്ങിനെ ചെയ്യാറുണ്ട് .ഇപ്പോഴത്തെ ട്രെന്റ് ആണ്.അതില്‍ മതമോ ജാതിയോ ഒന്നും ഇല്ല.എല്ലാ മതക്കാരും ചെയ്യാറുണ്ട് "

ട്രെയിന്‍ ഓടിക്കൊണ്ടിരുന്നു ,സ്റ്റേഷന്‍ പലതും മാറി മറിഞ്ഞു ,ആള്‍ക്കാരും യാത്രക്കാരും.അയാള്‍ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു .ഇപ്പോഴത്തെ പരിഷ്കാരങ്ങളും  മറ്റു പലതും  അയാള്‍ക്ക്‌  അത്ര ദഹിക്കുനില്ല.പലതിലും  കുറ്റം മാത്രം പറഞ്ഞു കൊണ്ടിരിക്കുന്നു.ചിലത് നല്ല കാര്യങ്ങളും പറയുന്നുണ്ട് .ഞാന്‍ കേള്‍വിക്കാരന്‍ മാത്രം ആയി.

ഇരുട്ട് പറന്നു തുടങ്ങി.എല്ലായിടത്തും നക്ഷത്രവിളക്കുകള്‍ കത്തികൊണ്ടിരിക്കുന്നു.ചിലയിടത്ത് കുറച്ചു അധികം തോരണവും ഒക്കെ ..അയാള്‍ ഒക്കെ വീക്ഷിക്കുന്നുണ്ട് .പിന്നെ പറഞ്ഞു.
"ഇവറ്റകള്‍ക്ക് വേറെ പണി ഒന്നും ഇല്ലേ ?ഈ കറണ്ട് കട്ട് ഒളള  സമയത്ത് വെറുതെ ഇത്രയധികം കറണ്ട് വെറുതെ കളയാന്‍ .ഇതൊക്കെ നമ്മളാണ് അനുഭവിക്കേണ്ടത് .ഇനി ഇതിന്റെ പേരില്‍ കറന്റ് കട്ട്‌ രണ്ടു മണിക്കൂര്‍ ആക്കും .സ്റ്റാര്‍ തൂക്കി കത്തിച്ചില്ലെങ്കില്‍ ക്രിസ്തുമസ്സ് ആഘോഷം ആകില്ലേ ?നമ്മുടെ മന്ത്രി പറഞ്ഞതൊന്നും ഇവറ്റകള്‍ കേള്‍ക്കില്ലേ ?അയാള്‍ പറഞ്ഞു കൊണ്ടിരുന്നു.

ഈ മതങ്ങള്‍ ഒക്കെ പ്രശ്നം ആണ്.ഒരൊറ്റ മതം മാത്രം മതി.എങ്കില്‍ ഇവിടെ സമാധാനം ഉണ്ടാകു മായിരുന്നു.ഇപ്പോള്‍ എവിടെ നോക്കിയാലും മതഭ്രാന്തു പിടിച്ചു നടക്കുകയല്ലേ മനുഷ്യര്‍.ചിലര്‍ക്ക് അവര്‍ മാത്രം മതി ലോകത്തില്‍ എന്നാണ് ചിന്ത,ചിലര്‍ക്ക് അവരുടെ എണ്ണം കൂട്ടണം.

ഇതുവരെ അയാള്‍ ആരെന്നു മനസ്സിലായില്ല.എല്ലാവരെയും കുറ്റം പറയുന്നുണ്ട് .പെട്ടെന്ന് കൂട്ടത്തില്‍ യാത്ര ചെയ്യുന്ന ഒരാള്‍  ചോദിച്ചു
"സാറിന്റെ പേര് ?'അപ്പോഴാണ്‌ ഞാനും പേര് ചോദിചില്ലല്ലോ എന്നോര്‍ത്തത് .
"ഞാന്‍ ബി.കെ .നായര്‍"
"എവിടേക്കാണ്  പോകുന്നത് ?'
"ബംഗ്ലോരില്‍ ചെറുമകന് അവാര്‍ഡ് കിട്ടി ..........."
"മകന്റെ പേര് ?"
"അനില്‍ കെ .നായര്‍ "
"ചെറു മകന്‍ ?"
"ഷൈന്‍ നായര്‍ "

"നിങ്ങളാണോ ഒരൊറ്റ മതം മതിഎന്ന് പറയുന്നത്.നിങ്ങള്‍ നിങ്ങളുടെ സ്വന്തമായ പേരുപോലും പറയുന്നില്ല.പറയുന്നത് ബി കെ നായര്‍.ഇതില്‍ പേര് എവിടെ ?മുഴച്ച്  നില്‍ക്കുന്നത്  ജാതി മാത്രം.ഹിന്ദു മതത്തെ അപ്പാടെ വിഭചിച്ച നിങ്ങള്‍ക്ക് ഒരൊറ്റ മതം എന്ന് പറയാന്‍ എന്ത് അര്‍ഹത?കൂടാതെ രണ്ടു തലമുറക്ക് കൂടി നിങ്ങള്‍ ജാതിപേര് ചാര്‍ത്തിയിരിക്കുന്നു. പറയുവാന്‍ എല്ലാവര്ക്കും കഴിയും ,പ്രവര്‍ത്തിക്കുവാന്‍ ആണ് പ്രയാസം .മതവും ജാതിയും ഒക്കെ വേണം.അത് മനസ്സില്‍ മാത്രം കൊണ്ടുനടക്കുന്നവരാകണം.അല്ലാതെ അതിനുവേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കുന്ന സമൂഹമാകരുത്.നമ്മള്‍ നമ്മളില്‍ നിന്നും നന്മ ശീലിച്ചു തുടങ്ങണം.എന്നാലെ  നമ്മുടെ തലമുറകള്‍ക്ക് അതിന്റെ പ്രയോജനം കിട്ടൂ ......."

അയാളുടെ മുഖം കടന്നല്‍  കുത്ത് കൊണ്ടതു പോലെ  ചുവന്നു.അയാള്‍ ഒരക്ഷരം മിണ്ടിയില്ല.അയാളുടെ ദയനീയ ഭാവം കണ്ടോ എന്തോ അപരിചിതനും നിര്‍ത്തി.

പെട്ടെന്ന് അയാള്‍ എഴുനേറ്റു ബാഗില്‍ നിന്നും ഇയര്‍ഫോണ്‍ എടുത്തു ചെവിയില്‍ വെച്ച് പാട്ട് കേട്ട് തുടങ്ങി.ചെവി അടിച്ചുപോകുന്ന കാര്യത്തെ  പറ്റി അയാളോട് എന്തോ പറയണം എന്ന് തോന്നിയെങ്കിലും അയാളുടെ ദയനീയ ഭാവം എന്നെയും  അതില്‍ നിന്നും വിലക്കി .



Saturday, December 22, 2012

ഇരിക്കട്ടെ എന്റെയും വക ചിലത് .....

നമ്മള്‍ എല്ലാ കാര്യത്തിലും അങ്ങിനെയാണ് ..എന്തെങ്കിലും പ്രശ്നം വന്നാല്‍ കുറച്ചുകാലം പ്രതികരിക്കും.ഫേസ് ബുക്കും മറ്റു സോഷ്യല്‍നെറ്റ് വര്‍ക്കിലും എല്ലാവരും അതിനെ കുറിച്ച് വാ തോരാതെ സംസാരിക്കും .ഈ ഞാന്‍ അടക്കം.പിന്നെ പിന്നെ എല്ലാവര്ക്കും മടുക്കും.ഇനി അടുത്ത പ്രശ്നം വരുന്നതുവരെ അടങ്ങിയിരുന്നു എന്തെങ്കിലും പുതിയതു വരുന്നതുവരെ കാത്തു കിടക്കും.ഇപ്പോള്‍ ദല്‍ഹി സംഭവത്തോടെ ഇതൊക്കെ വീണ്ടും ചര്‍ച്ചകള്‍ക്ക് വരുന്നു.പക്ഷെ എത്ര കാലം?

സൗമ്യ എന്ന സഹോദരിയെ (പലരും അവരെ അങ്ങിനെ വിളിച്ചു തുടങ്ങി )ഗോവിന്ധചാമി എന്ന കാട്ടാളന്‍ പീഡിപ്പിച്ചു കൊന്നപ്പോള്‍ കോടിക്കണക്കിനു നാവുകള്‍ പ്രതികരിച്ചു.ഭരണവര്‍ഗവും പോലീസും ഒക്കെ ജാഗരൂഗരായി.അനേകം അഭിപ്രായങ്ങള്‍ വന്നു .പലതും നടത്തികളയും എന്ന് പലരും വീമ്പു പറഞ്ഞു..ഒന്നും നടന്നില്ലെങ്കിലും പീഡനങ്ങള്‍ മുറക്ക് നടന്നു.പലതും ഇപ്പോള്‍ മറനീക്കി പുറത്തു വരുന്നു.

പത്തു വര്ഷം ആയി പീഡിക്കപെട്ടവര്‍ ആറേഴു മാസമായി പീഡിതരായവര്‍...ഒക്കെയും ..ഇവ പുറത്തു വരാത്തതിനു പല കാരണങ്ങള്‍ ഉണ്ടാവാം .പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ പ്രായം ചെന്നവര്‍ പോലും ഇരകള്‍ ആയിട്ടുണ്ട്‌.പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് പേടി കാണും ,അല്ലെങ്കില്‍ പറയരുതെന്ന് ഭീക്ഷണിപെടുത്തിയിരിക്കും.പക്ഷെ വലിയ കുട്ടികള്‍ ..അവര്‍ എന്തെ ആരോടും പറഞ്ഞില്ല ?സഹോദരനാലും കൂട്ടുകാരാലും  രണ്ടു വര്‍ഷമായി പലയിടത്തും കൊണ്ടുപോയി പീഡിപ്പിക്കപെട്ട യുവതി പിടിക്കപെട്ടപ്പോള്‍ മാത്രം വാ തുറന്നത് എന്തുകൊണ്ട് ?അഞ്ചും ആരും വര്‍ഷമായി ഉപദ്രവം നേരിടുന്ന വീട്ടമ്മ അവസാനം കൊലപാതകത്തില്‍ കലാശിച്ചപ്പോള്‍ മാത്രം രഹസ്യങ്ങള്‍ പുറത്ത് വിട്ടതെന്തുകൊണ്ട് ? ഇതിനൊക്കെ നൂറു നൂറു ന്യായമായ കാരണങ്ങള്‍ ഉണ്ടാവാം.അത് അവര്‍ പിടിക്കപെട്ടപ്പോള്‍ ഉണ്ടാക്കുന്ന ന്യായങ്ങള്‍ ആവാം .സ്വന്തം വീട്ടിലും നാട്ടിലും പോലും സ്ത്രീകള്‍ക്ക് രക്ഷ ഇല്ലാത്ത ഒരു രാജ്യത്താണ് നാം ഇപ്പോള്‍ .അത് കൊണ്ട് അതിന്റെ ഒക്കെ കാരണങ്ങള്‍ ചികഞ്ഞാല്‍ എവിടെയും എത്തുകയില്ല.ഇപ്പോള്‍ പിടിക്കപെട്ട എല്ലാ കേസിന് പിന്നിലും വില്ലത്തിയായി സ്ത്രീ കൂടി ഉണ്ടെന്നതാണ് രസകരം.

ഒരു ആണും പെണ്ണും പരസ്പരം അറിഞ്ഞു മനസ്സിലാക്കി ചെയ്യേണ്ട കാര്യമാണ് ഒരാളുടെ ആഗ്രഹമില്ലാതെ മറ്റൊരാള്‍ ബലമായി കീഴ്പെടുത്തി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.അത് ഇന്ത്യയുടെ തലസ്ഥാനത്ത് ആണ്  പോലും ഏറ്റവും കൂടുതല്‍ ചെയ്യപ്പെടുന്നത്.എല്ലാ മെട്രോ നഗരങ്ങള്‍ക്കും ഇതില്‍ നല്ല ആവറെജൂണ്ട് .എന്ത് കൊണ്ട് വലിയ നഗരങ്ങളില്‍ മാത്രം ഇതിന്റെ ശതമാനം കൂടുതല്‍ ?ഇതൊക്കെ ആണ് നമ്മള്‍ കൂടുതല്‍ ചിന്തിക്കേണ്ടത്.ഇതിനൊക്കെ ആണ് പരിഹാരം കാണുവാന്‍ ശ്രമിക്കേണ്ടത്.ഇപ്പോള്‍ ഇന്ത്യയിലെ നിലവിലെ നിയമപ്രകാരം അത്ര വലിയ ഭയക്കേണ്ടുന്ന ശിക്ഷ ഇല്ല.ഊരി പോരുവാനും പല പഴുതുകളും ഉണ്ട് ..അത് പലരും വിനിയോഗിക്കുന്നുമുണ്ട്.

ഒരു സ്ത്രീക്ക് സ്പര്ശനം എങ്കിലും മിനിമം വേണം ....പക്ഷെ ഒരു പുരുഷന് വികാരം വരുവാന്‍ കാഴ്ചകള്‍  മാത്രം മതി എന്നാണ് വായിച്ചറിഞ്ഞത്.അത് കൊണ്ട് ഇതിലൊക്കെ പുരുഷനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല .പലയിടത്തും സ്ത്രീയും തെറ്റുകാര്‍ ആണ് .ഇപ്പോഴത്തെ വസ്ത്രങ്ങളും ഫാഷനും ഒക്കെ ഇതില്‍ നല്ല പങ്കുണ്ട് .അടച്ചു വെക്കേണ്ടത് മര്യാദക്ക് അടച്ചുവെച്ചില്ലെങ്കില്‍ അതില്‍ പൂച്ചയും എലിയും നായയും ഒക്കെ കയറി നിരങ്ങും.പിന്നെ അതിനെയൊക്കെ തൂക്കികൊല്ലണം എന്ന് നിലവിച്ചിട്ടു കാര്യം ഇല്ല.

ഇപ്പോള്‍ സമൂഹത്തില്‍ സ്ത്രീ ഉപഭോഗ വസ്തുവാണ്.എന്തിനും ഏതിനും ഉപയോഗിക്കപെടുന്നത് അവളുടെ ശരീരം ആണ്.പരസ്യമായാലും സിനിമയായാലും ഒക്കെ കാശുണ്ടാക്കുന്നത് അവരുടെ ശരീരം വെച്ചാണ്.ഇതിനും ഒരു പരിധിവരെ കടിഞ്ഞാല്‍ ഇടണം

മയക്കുമരുന്നും മദ്യവും ആണ് വേറെ ഒരു വില്ലന്‍ .ഇതിന്റെ ഉപയോഗം ഇപ്പോള്‍ വളരെ കൂടുതലും ആണ്.ഇതിന്റെയൊക്കെ സ്വാധീനം ആണ് പലരെയും ഈ വിഷയത്തിലെങ്കിലും മാസ്റ്റര്‍ ആക്കുന്നത്,പലതിനും തുനിഞ്ഞിറങ്ങാന്‍ അവനെ പ്രേരിപ്പിക്കുന്നതും.ഇതൊന്നും ഇല്ലാതാക്കാനല്ല കൂടുതല്‍ ഉണ്ടാക്കാനാണ് ഭരണ വര്‍ഗം തീരുമാനിക്കുന്നത്.തിന്നുന്നവരെ മാത്രം ഇഞ്ച് ഇഞ്ചായി കൊല്ലുന്ന ഹാന്‍സ് ,ഗുട്ക പാക്കറ്റുകള്‍ നിരോധിച്ചു പക്ഷെ വലിക്കുന്നവനും അത് അറിയാതെ വലിച്ചുകേറ്റപെടുന്നവനും ദോഷം ചെയ്യുന്ന പുകവലി നിരോധിക്കുവാന്‍ സര്‍ക്കാരിനു കഴിയുന്നില്ല.

നമ്മള്‍ കുറച്ചാളുകള്‍ മാത്രം തെരുവിലിറങ്ങിയത് കൊണ്ട് കാര്യം ഇല്ല.അടുത്ത പ്രശ്നം വരുമ്പോള്‍ നമ്മള്‍ അതിലേക്കു ഓടും.അത് കൊണ്ട് ഈ വിഷയത്തില്‍ എങ്കിലും സമൂഹത്തിനു മൊത്തം മനസ്സിലാകുന്ന തരത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം.ബോധവല്കരണങ്ങള്‍ നടത്തണം.മനുഷ്യനെ കൊല്ലുന്നത്‌ എന്തായാലും അത് കൂടുതല്‍ നികുതി പണം തന്നാല്‍ പോലും അത് നിരോധിക്കണം.ഇതുപോലെ ഉള്ളപീഡനങ്ങള്‍ക്ക് നല്ല ശിക്ഷ കൊടുക്കണം.അമ്മയെയും മകളെയും  പെങ്ങള്മാരെയും തിരിച്ചറിയുന്ന ഒരു സമൂഹം ഉണ്ടാക്കി കൊണ്ടുവരണം.എന്നാല്‍ മാത്രമേ ഇവിടെ ശാന്തി വരൂ...പെണ്ണുങ്ങള്‍ക്ക്‌ സ്വന്തം വീട്ടിലെങ്കിലും മനസമാധാനത്തോടെ ഉറങ്ങാന്‍ കഴിയൂ..അത് കൊണ്ട് വീട്ടില്‍ നിന്ന് തന്നെ നന്നായി തുടങ്ങാം ...എന്നാല്‍ മാത്രമേ സമൂഹം നന്നാകൂ


Tuesday, December 18, 2012

കൃഷ്ണന്റെ കഥ

"നമ്മുടെ നടക്കലെ കൃഷ്ണന്‍  മെമ്പര്‍ സുധാകരനെ കുത്തി അയാളെ ആശുപത്രിയിലാക്കി. .രക്ഷ പെടുന്ന കാര്യം സംശയമാണ്..കൃഷ്ണന്‍  പോലീസില്‍ കീഴടങ്ങി പോലും ..."..

വാര്‍ത്ത കാട്ട്തീപോലെ പടര്‍ന്നു.കേട്ടവര്‍ കേട്ടവര്‍ സംഭവം നടന്ന സ്ഥലത്തേക്ക് കുതിച്ചു.ആര്‍ക്കും വിശ്വസിക്കാനായില്ല.നാട്ടിലെ അറിയപെടുന്ന പാവത്താനാണ് കൃഷ്ണദാസ് എന്ന കൃഷ്ണന്‍..അവിവാഹിതന്‍.പുഴയുടെ തീരത്ത്  ഇപ്പോള്‍ പുതുതായി പണിയുന്ന മാളികക്കരുകില്‍ ഉള്ള ചെറിയ വീട്ടില്‍ ഒറ്റയ്ക്ക് താമസം.അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചു പോയി .അമ്മ ഈ അടുത്ത കാലത്തും.അതിനു ശേഷം താമസം ഒറ്റയ്ക്കാണ്.ആ നാട്ടില്‍ തന്നെയുള്ള ദാസന്‍ അവന്റെ ചങ്ങാതിയാണ്.പട്ടണത്തിലെ ഏതോ കമ്പനിയില്‍ ആണ് രണ്ടുപേര്‍ക്കും ജോലി.ഞായറാഴ്ചയും മറ്റു അവധി ദിവസങ്ങളിലും  മാത്രമേ പുള്ളിയെ കാണാന്‍ കിട്ടൂ.അതിരാവിലെ പോയാല്‍ എന്നും വൈകിയേ എത്താറുള്ളൂ.അവധി ദിവസങ്ങളില്‍ മുഴുവന്‍ സമയവും വീട്ടിലും നാട്ടിലും പരിസരത്തുമായി ഉണ്ടാകും.അല്ലെങ്കില്‍ ദാസനോപ്പം അവന്റെ വീട്ടില്‍ .ആര്‍ക്കും ഒരു ഉപദ്രവുമില്ലാത്തവന്‍.അവധി ദിവസങ്ങളിലാനെങ്കില്‍ എന്ത് കാര്യത്തിനും ആരെയും സഹായിക്കുന്ന  പരോപകാരി.നാട്ടിലെ കല്യാണമായാലും മറ്റു വിശേഷങ്ങള്‍ ആയാലും ,മരണമായാലും എന്തിനും ആള്‍ വീട്ടിലുണ്ടെങ്കില്‍ എത്തിയിരിക്കും.അതിനു വേണ്ട കാര്യങ്ങള്‍ ഒക്കെ ചെയ്തിരിക്കും.ആരുമായും എതിര്‍പ്പുള്ളതായോ വഴക്കടിച്ചതായോ ഒന്നും നാട്ടുകാര്‍ക്കറിയില്ല.അങ്ങിനത്തെ ഒരുവനാണ് മെമ്പറെ കുത്തി കൊന്നിരിക്കുന്നത്.

കുറച്ചു ദിവസമായി കൃഷ്ണന്‍ വീട്ടില്‍ തന്നെയുണ്ട്‌.ജോലിക്ക് പോകാറില്ല.ഇടയ്ക്കു കാണുന്നവരോട് സുഖമില്ല ,റസ്റ്റ്‌ ആണ് എന്നൊക്കെ പറഞ്ഞു.ഈ സമയങ്ങളില്‍ മെമ്പര്‍ കൃഷ്ണന്റെ വീട്ടിലെത്താറുണ്ട്.അവര്‍ തമ്മില്‍ എന്തൊക്കെയോ സംസാരിക്കാറുമുണ്ട്.ഒരു ദിവസം വായനശാലയിലും അവര്‍ എന്തൊക്കെയോ ചര്‍ച്ച ചെയ്യുന്നതു കണ്ടവരുണ്ട്.ആ സമയത്ത് കുറച്ചു ഉറക്കെ സംസാരിച്ച കൃഷ്ണനെ മെമ്പര്‍ നമുക്ക് പിന്നെ സംസാരിക്കാം എന്ന് പറഞ്ഞു തടഞ്ഞതും ചിലര്‍ ഓര്‍ത്തു.ഇന്നലെ രാത്രി കൃഷ്ണന്റെ വീട്ടില്‍ നിന്നും ഉച്ചത്തില്‍ സംസാരം നടന്നതായും അന്യേഷിച്ചുവന്നവരോട് കാര്യമൊന്നുമില്ലെന്ന് പറഞ്ഞു കൃഷ്ണന്‍ തന്നെ മടക്കി അയച്ചതായും ജനസംസാരം വന്നു.പിന്നെ മെമ്പറും മറ്റൊരാളും ഇറങ്ങി പോകുന്നതും ചിലര്‍ കണ്ടു.

കൃഷ്ണന്റെ വീട്ടിനരുകില്‍ ജനങ്ങള്‍ തടിച്ചുകൂടി.കുറച്ചു പോലീസ്കാര്‍ അവിടുണ്ട്.അവര്‍ എന്തൊക്കെയോ ചെയ്യുന്നുണ്ട്.മുറ്റത്തും വരാന്തയിലും ഒക്കെ ചോര കാണുന്നുണ്ട്.ആരെയും പോലീസുകാര്‍ അവിടുത്തേക്ക്‌ അടുപ്പിക്കുനില്ല.ആര്‍ക്കും കാര്യങ്ങള്‍ അത്രക്ക് പിടികിട്ടുന്നുമില്ല.രാഷ്ട്രീയ നേതാവിനെയാണ് കുത്തിയിരിക്കുന്നത്.ഇനി എന്തെല്ലാം പുകിലാണാവോ ഉണ്ടാവുക.ദാസന്‍ ആണെങ്കില്‍ ജോലിക്ക് പോയിരിക്കുകയാണ്.എന്തായാലും കാരണം എന്താണ് എന്ന് കുറച്ചെങ്കിലും  അവനു അറിയാമായിരിക്കും.പക്ഷെ ഫോണ്‍ വിളിച്ചിട്ട് അവനെ കിട്ടുന്നുമില്ല.

കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മെമ്പര്‍ മരിച്ചവാര്‍ത്ത വന്നു. ഹര്‍ത്താല്‍ ....ചെറിയ സംഘര്‍ഷങ്ങള്‍ ...അന്നേ ദിവസം പകല്‍ അങ്ങിനെ കടന്നു പോയി.രാത്രിയാണ്  കൃഷ്ണന്റെ സുഹൃത്തായ ദാസന്‍ പറഞ്ഞത് വഴി നാട്ടുകാര്‍ക്ക് യഥാര്‍ത്ഥ ചിത്രം കിട്ടുന്നത്.

കൃഷ്ണന്റെ വീടിനപ്പുറത്തു മാളിക പണിയുന്നവന് കൃഷ്ണന്റെ ഭൂമി കൂടി വേണം.എന്നാല്‍ മാത്രമേ അതിനൊരു ലുക്ക്‌ വരികയുള്ളു പോലും.ആദ്യം നേരില്‍ കൃഷ്ണനുമായി സംസാരിച്ചു.തന്റെ മാതാപിതാക്കള്‍ അന്തിയുറങ്ങുന്ന ഭൂമി എന്തുവില തന്നാലും വിട്ടു തരില്ലെന്ന് കൃഷ്ണന്‍ പറഞ്ഞു.പിന്നെ മെമ്പറെ കൂട്ടുപിടിച്ചു  സംസാരിച്ചു.കൃഷ്ണന്‍ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു.പലരും ചെയ്യുന്നതുപോലെ പണം കൂടുതല്‍ കിട്ടിയാല്‍ അപ്പനമ്മമാരെ വില്‍ക്കുവാന്‍ താന്‍ തയ്യാറല്ല എന്നും കൂടാതെ പുതിയ ഭൂമി കണ്ടെത്തി അവിടെ വീട് പണിയുക ഒറ്റയ്ക്കുള്ള എന്നെ സംബന്ധിച്ചു വളരെ ബുദ്ധിമുട്ടാണെന്നും അവന്‍ ഉണര്‍ത്തിച്ചു.കൂടാതെ വീട് പുതുക്കി പണിതിട്ട് അധികം നാളുമായിട്ടില്ല.മുറികള്‍ ഒക്കെ കുറച്ചു വലിപ്പം വരുത്തി.അത്ര മാത്രം.പണം കൊണ്ട് എന്തും നേടാം എന്ന് വിശ്വസിച്ചവര്‍ക്ക്  അതോരടിയായി.പിന്നെ അവര്‍ വളഞ്ഞ വഴി നോക്കി.കള്ള രേഖകള്‍ ഉണ്ടാക്കി അത് വരുതിയില്‍ വരുത്തുവാന്‍ നോക്കി.അത് അത്രക്ക് വിജയം കാണാതെ ആയപ്പോള്‍ കൃഷ്ണന്‍ ജോലി ചെയ്യുന്ന കമ്പനി മുതലാളിയെ സ്വാധീനിച്ചും പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് ഭീഷണിപെടുത്തിയും കൃഷ്ണന്റെ പണി തെറുപ്പിച്ചു .അതിലും കൃഷ്ണന് കൂസലില്ല എന്ന് വന്നപ്പോള്‍ ഇത് ഗവര്‍ന്മെന്റ് ഭൂമി എന്ന് വരുത്തിവെച്ചു.അയാള്‍ക്ക് കിട്ടിയില്ലെങ്കില്‍ ആര്‍ക്കും കിട്ടരുതെന്ന വാശിയോടെ...കൃഷ്ണനെ ഒരു പാഠം പഠിപ്പിക്കണം എന്ന കുരുട്ടു ബുദ്ധിയോടെ ....സഹായിക്കുവാനും പണം കണ്ടാല്‍ കണ്ണ് തള്ളുന്ന കുറെ ഉദ്യോഗസ്ഥര്‍ ഉണ്ടായി.എന്ത് വന്നാലും ഒഴിയേണ്ടി വരും എന്ന നിലയിലായി കാര്യങ്ങള്‍.കൃഷ്ണന്റെ  പാവത്താന്‍ മനസ്സ് എന്ത് ചെയ്യണം എന്നറിയാതെ വലഞ്ഞു. ജോലി നക്ഷ്ട്ടപെട്ടു  ഇപ്പോള്‍ കിടപ്പാടവും...ഇത് രണ്ടും ഇല്ലാതായാല്‍ പെരുവഴിയിലാകും.മഞ്ഞും മഴയും കാറ്റും വെയിലും കൊണ്ട് പട്ടിണി കിടക്കണം ഒരു പുതിയ ജോലി കിട്ടുന്നതുവരെയെങ്കിലും..ഇതൊന്നുമില്ലാതെ തന്നെ എനിക്ക് ജീവിക്കണം.അതും എന്നെ ഈ വിധത്തിലാക്കിയവനെ ഇല്ലതാക്കിയിട്ടു ...അവന്‍ മാത്രം സുഖിച്ചു ജീവിക്കരുത്.ജനങ്ങള്‍ക്ക്‌ നല്ലത് ചെയ്യേണ്ട ജനപ്രതിനിധി ഇനി ഒരിക്കലും ഒരാള്‍ക്കും തിന്മ ചെയ്യരുത്.പണം കണ്ടു കണ്ണ് മഞ്ഞളിക്കരുത് .

അവന്റെ തീരുമാനം ഉറച്ചതായിരുന്നു.അവന്‍ മനസ്സിലുറപ്പിച്ചത് തന്നെ ചെയ്തു.അവന്‍ ഇപ്പോള്‍ ഒരു കൂരക്കു കീഴില്‍  ആണ്...മഴയും വെയിലും മഞ്ഞും കാറ്റും ഒന്നും അവനെ ശല്യം ചെയ്യുനില്ല ...ഭക്ഷണവും കൃത്യ മായി കിട്ടുന്നുണ്ട്‌.ആദ്യം കുറച്ചു ദേഹോപദ്രവം ഉണ്ടായി എങ്കിലും പിന്നെ ഒക്കെ നിന്നു.കൊലപാതകത്തിന് ശിക്ഷയായി അവനു അനുവദിച്ചു കിട്ടിയ തടങ്കല്‍ വര്‍ഷങ്ങളില്‍  അവന്‍ സുരക്ഷിതനാണ് ...അന്തിയുറങ്ങാനും വിശപ്പ് മാറ്റുവാനും ...അതിനുശേഷം അല്ലെ അതപ്പോള്‍ നോക്കാം....


കഥ:
പ്രമോദ് കുമാര്‍.കെ.പി


Monday, December 17, 2012

ലോക്കല്‍ ഷിബു

വര്‍ഷങ്ങള്‍ക്കു മുന്‍പാണ് 

കൊച്ചിയിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനി അവരുടെ പ്രസിഡന്റിനെ വരവേല്‍ക്കുവാന്‍ തകൃതിയായി ഒരുങ്ങുന്നു.പ്രസിഡണ്ട്‌ മലയാളി ആണെങ്കിലും ജനിച്ചതും വളര്‍ന്നതും ഒക്കെ പുറം രാജ്യത്താണ്.എങ്കിലും മലയാളം നന്നായി സംസാരിക്കും.കൊച്ചിയില്‍ വന്നാല്‍ മലയാളികള്‍ ആയ എല്ലാവരോടും സംസാരിക്കുക  മലയാളത്തില്‍. സിങ്കപ്പൂര്‍ ഹെഡ്ഓഫീസില്‍ ആണ് എപ്പോഴും ഉണ്ടാവുക..വര്‍ഷത്തിലോ രണ്ടു വര്ഷം കൂടുമ്പോഴോ മറ്റോ ഒരു വിസിറ്റ് കൊച്ചിയില്‍ .പത്തിരുപത് രാജ്യങ്ങളിലായി മുപ്പത്തോളം കമ്പനിയുണ്ട്.
കൊച്ചിയില്‍ മാത്രം നൂറോളം സ്റ്റാഫ്‌ ഉണ്ട്.അതും പല നാട്ടില്‍   നിന്നുള്ളവര്‍.കൂടുതലും മലയാളികള്‍ ആണ്.അതും കൊച്ചിക്കാര്‍ കുറവ്.അത് കൊണ്ട് ഡ്രൈവര്‍,സ്ലീപ്പേര്‍ ,തോട്ടക്കാരന്‍ എന്നിവയില്‍ ആ നാട്ടുകാരന് കൂടുതല്‍.അതില്‍ ക്ലീനിംഗ് ജോലി ചെയ്യുന്നയാളാണ്‌ ഷിബു.അത്ര പഠിപ്പൊന്നും ഇല്ലെങ്കിലും നല്ല കാര്യ ഗൌരവം ഉണ്ട്.നല്ല അദ്ധ്വാനിയാണ്.പാവവും  ആണ് ഒരു കമ്പനിക്ക് എന്തുവേണം എന്തുവേണ്ട എന്നൊക്കെ അവനു നിശ്ചയം ഉണ്ട് താനും.അവന്‍ ക്ലീന്‍ ചെയ്തു കഴിഞ്ഞാല്‍ ഒരു പൊടി പോലുമുണ്ടാവില്ല കണ്ടു പിടിക്കാന്‍.തറയും പരിസരവും അത്രക്ക് ക്ലീന്‍ ആയിരിക്കും.അവന്‍ എല്ലാവരോടും നല്ല ചങ്ങാത്തവും ആണ്.മറുനാട്ടില്‍ നിന്ന് വരുന്നവര്‍ക്ക് ഫ്ലാറ്റ് ,വീട് എന്ന് വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കും.അത് കൊണ്ട് തന്നെ എല്ലാവര്ക്കും അവനെ വലിയ കാര്യമാണ്.പ്രസിഡണ്ട്‌ അവന്‍ ജോയിന്‍ ചെയ്തതിനു ശേഷം ആദ്യമായാണ് വരുന്നത്.നമ്മളുടെ വര്‍ണനയൊക്കെ കേട്ട് കക്ഷി അയാളെ പരിചയപെടണം എന്നാ വാശിയിലാണ്.അത് കൊണ്ട് പുതിയ ആള്‍ക്കാരോപ്പം നില്‍ക്കുവാന്‍ മാനേജര്‍ അവസരം കൊടുത്തു.
പ്രസിഡന്റിനു ഊഷ്മളമായ സ്വീകരണം കൊടുത്തു.എല്ലാറ്റിനും മുന്നില്‍ ഷിബു ഉണ്ടായിരുന്നു.അതിഥി പഴയ മുഖങ്ങളോട് വിശേഷങ്ങള്‍ തിരക്കി പുതു മുഖങ്ങള്‍ക്കു സമീപം എത്തി.മാനേജര്‍ ഓരോരുത്തരെ പരിചയപെടുത്തുന്നു.

"ഇത് ..മി.സാംസന്‍ ,ഫ്രം കൊട്ടാരക്കരയാണ് .."
"ഇത്  മിസ്സ് .ജാനുവല ,ഫ്രം കോഴിക്കോട് "
"ഇത്  മി.നജീബ് ,ഫ്രം ത്രിശൂര്‍
----------
----------
-------------
അങ്ങിനെ ഷിബുവിന്റെ ഊഴം എത്തി.
"ഇത് മി.ഷിബു ..ലോക്കല്‍ ആണ് ."

അതുവരെ നിറഞ്ഞ ചിരിയുമായി നിന്ന ഷിബുവിന്റെ മുഖം മങ്ങി.കണ്ണുകള്‍ നിറഞ്ഞു.ആരോടും ഒന്നും പറയാതെ അവന്‍ സ്ഥലം വിട്ടു.ആര്‍ക്കും ഒന്നും മനസ്സിലായില്ല.തിരക്കിനിടയില്‍ ആരും കൂടുതല്‍ ശ്രദ്ധിച്ചുമില്ല.പ്രസിഡണ്ട്‌ വിടവാങ്ങിയപ്പോള്‍ ആരും ഇതുവരെ കാണാത്ത ഭാവവുമായി ഷിബു മാനേജരുടെ കാബിനില്‍ കയറി.
"ഷിബു നീ എന്താണ് പെട്ടെന്ന് പോയികളഞ്ഞത് ?"
"സാര്‍ ഒന്നും പറയേണ്ട ..നിങ്ങള്‍ ഒക്കെ വലിയവര്‍ അല്ലെ ?നമ്മള്‍ ക്ലീന്‍ ചെയ്യുന്നത് കൊണ്ട് നമ്മള്‍ ഒക്കെ ....എന്നാലും എന്നോട് വേണ്ടായിരുന്നു .അവന്‍ കരഞ്ഞു തുടങ്ങി.
"കരയാതെ കാര്യം പറയൂ ഷിബു .."
"നമ്മള്‍ മാത്രം  ലോക്കല്‍ അല്ലെ  സാര്‍ ...നിങ്ങള്‍ പ്രസിഡന്റിനോട്  എന്നെ പറ്റി അങ്ങിനെ പറയരുതായിരുന്നു.സാറിനറിയോ  ഞാന്‍ ഇതുവരെ ലോക്കല്‍ പണി ഒന്നും എടുത്തിട്ടില്ല.ഞാനും ഡീസന്റ് ആണ് സാര്‍.....സാറിനോട് ഞാന്‍ എന്തെങ്കിലും ......"

മാനേജര്‍ക്ക് കാര്യം പിടികിട്ടി ..ലോക്കല്‍ എന്നാ വാക്കിന്റെ അര്‍ഥം ഷിബു തെറ്റായി ധരിച്ചു വെച്ചിരിക്കുന്നു.അയാള്‍ ഷിബുവിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി.ഷിബു തനിക്കു പറ്റിയ മണ്ടത്തരം ഓര്‍ത്തു ശിരസ്സു കുനിച്ചു.

പക്ഷെ പിറ്റേന്ന് മുതല്‍ ഷിബുവിന് ലോക്കല്‍ എന്ന വട്ട പേര് വന്നു.വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു.പഴയവര്‍ ഒക്കെ മലാഷ്യ ,സിങ്കപ്പൂര്‍ ,ഓസ്ട്രേലിയ ,കാനഡ  എന്നിവിടങ്ങളില്‍  ചേക്കേറി .ഇപ്പോഴും  ആ കമ്പനിയില്‍ ജോലി തുടരുന്ന അവനെ  ലോക്കല്‍ ഷിബു എന്ന് പറഞ്ഞാലേ  ആളുകള്‍ക്കറിയൂ .അത് കൊണ്ട് തന്നെ ആ സംഭവം ഇത്ര വര്‍ഷമായിട്ടും മറക്കുവാന്‍ ഷിബുവിന് കഴിയുനില്ല.

Saturday, December 15, 2012

തിരിച്ചറിവുകള്‍

തലശ്ശേരി നഗരത്തിലെ ഇടുങ്ങിയ വഴിയിലൂടെ അവരുടെ ഇന്നോവ മുന്നോട്ടേക്ക് നീങ്ങി.ആറേഴു പേരുണ്ട്.എല്ലാം യുവാക്കള്‍ .കൂട്ടത്തില്‍ ഒരുത്തന് ജോലി കിട്ടി.അത് ആഘോഷിക്കുവാന്‍ പോകുകയാണ്.ഇപ്പോഴത്തെ യുവത്വത്തിന്റെ ആഘോഷങ്ങളിലെ മുഖ്യ മായ മദ്യപാനം കൊണ്ട് തന്നെ എല്ലാവരുടെയും ആഘോഷം. മാഹി അല്ലെങ്കില്‍ പന്തക്കല്‍ ആണ് ലക്‌ഷ്യം.പോണ്ടിച്ചേരിയില്‍ പെട്ടതായതിനാല്‍ രണ്ടിടത്തും മദ്യത്തിനു വിലകുറവാണ് .അത് കൊണ്ട് തന്നെ പലരുടെയും ആഘോഷങ്ങള്‍ ഇവിടെ നടക്കുന്നു.ഇവിടെ കിട്ടുന്നത് പലതും ഡ്യൂപ്ലിക്കേറ്റ്‌ ആണെന്ന് പറഞ്ഞാല്‍ അവര്‍ ചോദിക്കും
"കഴിക്കുന്നത്‌ അമൃത് ഒന്ന്മല്ലല്ലോ.വിഷം തന്നെയല്ലേ ,പിന്നെ അതില്‍ കുറച്ചുകൂടി വിഷം  മിക്സ്‌ ആയാല്‍ .എന്തുപറ്റുവാന്‍ ...... "
എല്ലാവര്ക്കും അറിയാം കുടിക്കുന്നത് വിഷം ആണെന്ന് പക്ഷെ ആരും കുടിക്കാതിരിക്കുന്നില്ല.

സൈഡ് റോഡില്‍ നിന്നും വളരെ സ്പീഡില്‍ വന്ന  ഒരു ബസ്‌ വലിയ ശബ്ദത്തോടെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ അവര്‍ക്ക് മുന്നില്‍ ബ്രേക്ക്‌  ചവിട്ടി.എല്ലാം ഇടിച്ചു തകര്‍ന്നു  എന്നാണവര്‍ കരുതിയത്‌.ഒന്നും സംഭവിച്ചില്ല എന്ന് മനസ്സിലായതോടെ കിട്ടിയ ഊര്‍ജത്തിന് എല്ലാവരും പുറത്തിറങ്ങി.
"എന്താടാ .....നിനക്ക് ചെറിയ വണ്ടി കാണുമ്പോള്‍ ഒതുക്കാന്‍ തോന്നുന്നു അല്ലെ.നീ മാത്രം പോയാല്‍ മതിയോ .എന്ത് സ്പീടിലാട ഈ ഇടുങ്ങിയ റോഡില്‍ കൂടി  ?"ബസ്‌ ഡ്രൈവര്‍ക്ക് നേരെ അവര്‍ ചീറി .
"എടൊ ..ഒന്നും സംഭവിചില്ലല്ലോ ...ഇതൊക്കെ എന്നും നടക്കുന്നതാണ് ...ഈ സ്പീഡില്‍ പോയാലെ അനുവദിച്ച സമയത്ത് ട്രിപ്പ്‌ നടക്കൂ ..അല്ലെങ്കില്‍ പലരോടും ഉത്തരം പറയണം. പിന്നെ വലിയവണ്ടികള്‍ ചെറിയ വണ്ടികളെ ഒതുക്കുന്ന കാര്യം.അത് ഈ വളയം പിടിക്കുന്ന എല്ലാവര്ക്കും തോന്നുനതാണ് ..നിങ്ങള്‍ ഓട്ടോറിക്ഷകളെ ഒതുക്കും ഓട്ടോ ആണെങ്കില്‍  ടു വീലറുകളെ ഒതുക്കും ...അവരാണെങ്കില്‍ കാല്നടക്കാരുടെ മുതുകത്തും കയറും."

പിന്നെ വാക്പോരട്ടങ്ങള്‍ ...വഴി ബ്ലോക്ക്‌ ആയി ആള്‍ക്കാര്‍ കൂടി ഹോണുകളുടെ നിലക്കാത്ത നിലവിളി...പോലീസ് വരുമെന്ന് ഉറപ്പായപ്പോള്‍ അവിടുന്ന് മുങ്ങാമെന്നു അവര്‍ക്ക് തോന്നി.കാരണം ഒന്നും സംഭവിച്ചിട്ടില്ല.പോലിസ് വന്നാല്‍ പിന്നെ പണി പാളും .കാര്യങ്ങള്‍ നടക്കില്ല.അനോന്യം തെറി വിളിച്ചു അവര്‍ പിരിഞ്ഞു.

വണ്ടിയില്‍ പല അഭിപ്രായങ്ങളും വന്നു.അവനെ വിടരുതായിരുന്നു,ഇനിയും കിട്ടും എന്നൊക്കെ.പക്ഷെ ഈ കൂട്ടത്തില്‍ സരോഷ് മൌനിയായി .കാരണം എല്ലാവര്ക്കും അറിയാം .അവനും ബസ്‌ ഡ്രൈവര്‍ ആണ്.പക്ഷെ ബാംഗ്ലൂര്‍ -തലശ്ശേരി  ബസ്സില്‍.ഇന്ന് രാത്രിയും ഓട്ടം ഉണ്ട്.ഇന്ന് രാവിലെയാണ്  വന്നത് .ഉറക്ക ക്ഷീണം ഉണ്ട് .പക്ഷെ കൂട്ടുകാര്‍ പാര്‍ട്ടിക്ക് വിളിച്ചാല്‍ എങ്ങിനെ വരാതിരിക്കും.

മാഹിയിലെ ബാറില്‍ കുപ്പികള്‍ ഒഴിഞ്ഞു കൊണ്ടിരുന്നു.സരോഷും നല്ല ഫോമിലായി.അവന്റെ ക്ഷീണവും ഉറക്കവും ഒക്കെ പമ്പകടന്നു.
"എടാ ഇനി സരോഷിനു കൊടുക്കേണ്ട..അവനു ഇന്ന് രാത്രി ബസ്‌ ഓടിക്കെണ്ടതാണ് "
"പോടാ നീ ...ഇതില്‍ കൂടുതല്‍ സേവിച്ചിട്ടു പുഷ്പം പോലെ ബസ്‌ ബാംഗ്ലൂരില്‍ എത്തിച്ചിട്ടുണ്ട്.പിന്നെയാ ഇത് .." അവന്‍ കുടിച്ചു കൊണ്ടേയിരുന്നു.
"നീ കുടിക്കെടാ ....."സജീവ്‌ അവനെ പ്രോത്സാഹിപ്പിച്ചു .

വൈകുന്നെരതോടെ എല്ലാവരും പിരിഞ്ഞു .സരോഷ് വീട്ടിലേക്കു പോയി.മറ്റുള്ളവര്‍ കടപ്പുറത്തും ബീചിലുമൊക്കെയായി വീണ്ടും രസച്ചരടുകള്‍ പൊട്ടിച്ചു.

പിറ്റേന്ന് അതിരാവിലെ വെപ്രാളത്തോടെ കരഞ്ഞുകൊണ്ട്‌ ജാനമ്മ വിളിച്ചപ്പോളാനു കൂട്ടത്തിലുണ്ടായിരുന്ന സജീവ്‌ എഴുനേറ്റതു.

"എടാ സജി ബാംഗ്ലൂര്‍ക്ക്  പോയ ബസ്‌ കൊക്കയിലേക്ക് മറിഞ്ഞു ."...ടി.വി.യില്‍ ഫ്ലാഷ് ന്യൂസ്‌ വരുന്നു ."ഇന്നലെ രമിയും മോളും പോയിട്ടുണ്ട്.അവളുടെ എന്തോ അഡ്മിഷന്റെ കാര്യത്തിനു .വൈകുന്നേരം നിന്നെ തിരക്കി വന്നിരുന്നു.നീ പോകുമോ എന്നറിയാന്‍.നിന്നെ വിളിച്ചു കിട്ടാത്തപ്പോള്‍ അവള്‍ കൂട്ട് പോയതാണ് ...അവര്‍ കരഞ്ഞു കൊണ്ടിരുന്നു.

"അവര്‍ പോയ കൃഷ്ണബസ്‌ ആണ് അപകടത്തില്‍ പെട്ടത്.നീ വേഗം എഴുനെറ്റ് പോയി കാര്യങ്ങള്‍ തിരക്കു...സരോഷാനു  ആ ബസ്‌ ഡ്രൈവര്‍ ...അവന്റെ വീട് വരെ യെങ്കിലും ..... ."അവന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി ..സരോഷ് ആണ് അതിന്റെ ഡ്രൈവര്‍ .അവനെ കുടിപ്പിച്ചു വിട്ടത് നമ്മളാണ്...കൂടുതല്‍ പ്രോത്സാഹിപ്പിച്ചത് ഞാനും....

ടി.വി യില്‍ ഫ്ലാഷ് വന്നു കൊണ്ടിരുന്നു...പക്ഷെ കാണിച്ചത് തന്നെ വീണ്ടും വീണ്ടും ..അവര്‍ക്കും കൊക്കയിലേക്ക് പോയി എന്നാ ന്യൂസ്‌ മാത്രം .വേറെ ഒന്നും കിട്ടിയില്ല.അവന്‍ വേഷം മാറുമ്പോള്‍ ന്യൂസ്‌ മാറി.ഇപ്പോള്‍ ലൈവ് സീനുകള്‍ കാണിച്ചു തുടങ്ങി .

"ഇപ്പോള്‍ കിട്ടിയ വാര്‍ത്ത.......കൊക്കയിലേക്ക് മറിഞ്ഞ  ബസ്സിന്റെ ഡ്രൈവര്‍ മരിച്ചു ...മുപ്പതോളം പേര്‍ക്ക് പരിക്ക്.ആരുടേയും പരിക്ക് ഗുരുതരമല്ല.എല്ലാവരെയും വിവിധ ആശുപത്രികളില്‍ പ്രവേശിചിരിക്കുന്നു.തലയ്ക്കു ശക്തമായ അടിയേറ്റതാനു ഡ്രൈവറുടെ മരണ കാരണം.ബസ്‌ മരത്തില്‍ കുടുങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി...............ഹെല്പ് ലൈന്‍ നബര്‍ .................."

അവന്‍ ഞെട്ടി ,തറയിലേക്കു ഊര്‍ന്നു വീണു  ...അതെ ഇന്നലെയും കൂടി  ഒന്നിച്ചു ആഘോഷിച്ച തന്റെ വര്‍ഷങ്ങളായി കൂടെയുള്ള കൂട്ടുകാരനാണ്.അടുത്ത് തന്നെയാണ് വീട് .അവന്‍ പോയി....നമ്മള്‍ ഒഴിച്ച് കൊടുത്ത മദ്യം ആയിരിക്കും അവനെ കൊന്നത് ....കുറ്റബോധത്താല്‍ അവന്‍ തേങ്ങി.എന്തോ തീരുമാനിച്ചതുപോലെ അവന്‍ പുറത്തേക്കിറങ്ങി.കൂട്ടുകാരെ വിളിച്ചിട്ട് ഒരുത്തനും ഫോണ്‍ എടുക്കുനില്ല.എല്ലാവരും ഹാങ്ങ്‌ ഓവറില്‍ ആയിരിക്കും.എന്തായാലും അപകടം നടന്ന സ്ഥലത്തു പോകണം.ആദ്യം സരോഷിന്റെ വീട്ടിലെ സ്ഥിതി അറിയണം.

സരോഷിന്റെ വീടിനകിലൂടെയാണ് പോകേണ്ടത്.ദൂരെ നിന്നുതന്നെ ചെറിയ ആള്‍കൂട്ടം കണ്ടു.വീടിനടുത്തെത്തും തോറും കൈ കാലുകള്‍ വിറച്ചു തുടങ്ങി. ചുണ്ടുകള്‍ വിതുമ്പി തുടങ്ങി .അവിടുന്നിറങ്ങി വന്ന ആള്‍ക്കാരുടെ  നോട്ടം നേരിടുവാനാവാതെ മുഖം തിരിച്ചു.പക്ഷെ അതില്‍ ഒരാള്‍  ചുമലില്‍ കൈവെച്ചു പറഞ്ഞു

"നിന്റെ ചങ്ങാതിക്ക് ഇന്നലെ പോകാന്‍ പറ്റാത്തത് കൊണ്ട് രക്ഷപെട്ടു അല്ലെ ?.അവനു ബദലായി പോയ ആളാനു മരിച്ചത്.പാവം ആ കുടുംബം എവിടെയാണാവോ ?വാര്‍ത്ത കണ്ടു വന്നതാണ് .ഈശ്വരന്‍ രക്ഷിച്ചു .

അവന്‍ വിശ്വസിക്കാനാവാതെ അയാളെ നോക്കി ...പിന്നെ സന്തോഷത്തോടെ ആ വീട്ടിലേക്കോടി .വരാന്തയിലെ കസേരയില്‍ തല കുനിച്ചു സരോഷ് ഇരിപ്പുണ്ട്.വന്നവര്‍ ഒക്കെയും ആശ്വാസത്തോടെ പിന്‍വാങ്ങുന്നു.സജീവ്‌ ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു .അവന്റെ മുഖം ചുവന്നു തുടുത്തിരിക്കുന്നു.കണ്ണുകള്‍ കലങ്ങിയിരിക്കുന്നു.
കരഞ്ഞു കൊണ്ട് അവന്‍ പറഞ്ഞു
"ഞാന്‍ ആണെടാ അവനെ കൊന്നത് ...എനിക്ക് വയ്യെന്ന് പറഞ്ഞതുകൊണ്ടാണ് അവന്‍ പോയത് ...ഞാന്‍ അവനെ കൊലക്കു കൊടുത്തു.ഈൗ മുടിഞ്ഞ കുടിയാണ് എല്ലാറ്റിനും കാരണം."

ഞാന്‍ അവനെ പലതും പറഞ്ഞു ആശ്വസിപ്പിച്ചു.പക്ഷെ അവന്‍ ഓരോന്ന് പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു.പിന്നെ എന്തോ തീരുമാനിച്ചതുപോലെ അവന്‍ അകത്തു പോയി വേഷം മാറി വന്നു .നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ ബന്ധപെട്ടവര്‍ക്കൊപ്പം സംഭവം നടന്ന സ്ഥലതു പോയി  എല്ലാ കാര്യങ്ങളും ചെയ്തതും അവന്റെ കൂട്ടുകാരന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും സരോഷ് ആയിരുന്നു.

ഇന്നുമവന്‍ ആ കൂട്ടുകാരന്റെ വീട്ടില്‍ താങ്ങും തണലുമായി ഉണ്ട് ..ഒരു ചേട്ടനെ പോലെ ,ഒരു മകനെ പോലെ .....എന്നും ആ കുടുംബത്തിന് സംരക്ഷകനായി.

ആ സംഭവത്തോടെ സരോഷ് മദ്യപാനം നിര്‍ത്തി.അവനു അത്രക്ക് കുറ്റബോധം ഉണ്ടായിരുന്നു. അവന്‍ മദ്യത്തിന്റെ ദൂഷ്യ ഫലങ്ങള്‍ അനുഭവിച്ചരിഞ്ഞു .അതിനെ ഉപേക്ഷിച്ചു.പക്ഷെ ഇപ്പോഴും  അതൊന്നും കാര്യമാക്കാതെ ഈ നമ്മള്‍ ........എല്ലാം അറിഞ്ഞിട്ടും നശിക്കുവാന്‍ തന്നെ തീരുമാനിച്ചുറപ്പിച്ച അനേകം പേരില്‍ ഒരാളായി ......

(ഇത് ഒരു കഥയല്ല )
 :പ്രമോദ് കുമാര്‍.കെ.പി











Wednesday, December 5, 2012

ആരാണ് മണ്ടന്‍ ?

എല്ലാ നാട്ടിലും ഒരു വിഡ്ഢി കഥാപാത്രം ഉണ്ടാകും.പക്ഷെ എന്റെ ഈ കൂട്ടുകാരന്റെ പേര് ഞാന്‍ പറയില്ല.പക്ഷെ നമ്മൾ വിളിക്കുന്ന പേര് പറയാം .ഷംസു ...പക്ഷെ ഞാന്‍ പരിച്ചയപെടുത്തുന്ന ഇവന്‍ വിഡ്ഢിയൊന്നുമല്ല.അങ്ങിനെയെങ്കില്‍ പത്താം ക്ലാസ്സ്‌ പരീക്ഷ നല്ല മാര്‍ക്കില്‍ പാസ് ആകുമോ ?അവന്‍ പിന്നെയും പഠിച്ചു ...ഡിഗ്രി മുഴുമിച്ചില്ല .അവനു ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും അവന്റെ ഉപ്പയ്ക്ക് അവനെ ഗള്‍ഫില്‍ വരുത്തുവാനായിരുന്നു താല്പര്യം.അവിടെ കോഫീ ഷോപ്പ് നടത്തിയിരുന്ന ഉപ്പാക്ക് ആ സമയത്ത്  അവന്റെ സഹായം അത്യാവശ്യമായിരുന്നു.അവന്റെ ചില സമയത്തെ പ്രവര്‍ത്തികള്‍ കണ്ടാല്‍ ,സംഭാഷണം കേട്ടാല്‍ അവന്‍ വിഡ്ഢി ആണെന്ന് തോന്നിപോകും.

ചെറുപ്പത്തില്‍ നമ്മള്‍ ഒക്കെ അടുത്തുള്ള കുളത്തില്‍ കുളിക്കുവാന്‍ പോകുമായിരുന്നു.നീന്താന്‍ അറിയാത്ത ഞങ്ങളെ അവിടുത്തെ മുതിര്‍ന്നവര്‍ നീന്തല്‍ പഠിപ്പിച്ചിരുന്നു.അങ്ങിനെ ഒരു മഴകാലം.കുളത്തിന് അടുത്തുള്ള വയലില്‍ ഒക്കെ നല്ലവണ്ണം വെള്ളം കയറിയിട്ടുണ്ട്.പോകുന്ന വഴിയില്‍ കാല്‍ സ്ലിപ് ആയി അവന്‍ തോട്ടിലേക്ക് വീണു.ആഴകൂടുതല്‍  ഒന്നും ഇല്ലെങ്കിലും വീഴ്ചയില്‍ അവന്‍ മുങ്ങിപോയി.ഇത് കണ്ടു ഒന്നിച്ചു വന്ന ചിലര്‍ അതിലേക്കു ചാടി അവനെ പുറത്തെടുത്തു.കരയില്‍ ഇരുന്നു അവന്‍ പറഞ്ഞത് എല്ലാവരെയും ചിരിപ്പിച്ചു.

"ഈ തോട്ടില്‍ എങ്ങാനും മുങ്ങി മരിച്ചിരുന്നെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല."

അവന്റെ വിഡ്ഢിത്തം കേട്ട് നമ്മള്‍ കളിയാക്കിയാണ് ചിരിക്കുന്നതെന്ന് അവനു മനസ്സിലായില്ല.വളിച്ച ചിരിയോടെ അവനും അതില്‍ പങ്കുചേര്‍ന്നു.

നീന്തല്‍ പഠിപ്പിക്കുന്നവര്‍ നമ്മളെ കുളത്തിന്റെ നടുക്ക് കൊണ്ടുപോയി വിടും.നമ്മള്‍ നീന്തി തിരിച്ചു കയറണം .പലപ്പോഴും നമ്മള്‍ കുറെ വെള്ളം കുടിക്കും .ശ്വാസം കിട്ടാതെ പിടയും..അപ്പോള്‍ ആരെങ്കിലും വന്നു സഹായിക്കും.ഒരിക്കല്‍ മുങ്ങി താണ് ശ്വാസം കിട്ടാതെ പിടഞ്ഞ ഇവനെ നമ്മളുടെ കൂട്ടത്തിലുള്ള  ആരൊക്കെയോ കുളത്തിന്റെ നടുക്ക് നിന്ന് എടുത്തു കരയില്‍ കൊണ്ട് എത്തിച്ചു.കുടിച്ച വെള്ളമൊക്കെ പുറത്തേക്കു കളഞ്ഞപ്പോള്‍ ആള്‍ ഉഷാറായി.പിന്നെ എല്ലാവരോടുമായി പറഞ്ഞു

"ഈ മീനുകളെ ഒക്കെ സമ്മതിക്കണം.എത്ര സമയമാണ് വെള്ളത്തില്‍ മുങ്ങി കിടക്കുന്നത് "

ഒരു ബന്ദ്‌  ദിവസം നമ്മളുടെ സുഹൃത്തിനു കലശലായ വയറു വേദനയും വയറിളക്കവും.സുലൈമാനി (കട്ടന്‍ ചായയില്‍ നാരങ്ങ ചേര്‍ത്ത് ഉണ്ടാക്കുന്ന പാനീയം ) കുടിച്ചാല്‍ പോകുമെന്ന മുതിര്‍ന്നവരുടെ ഉപദേശം .പക്ഷെ ചെറുനാരങ്ങ ഇല്ല.ബന്ദ്‌ ദിവസം എവിടെ കിട്ടാന്‍ ?അവന്‍ പെട്ടെന്ന് വീട്ടിലേക്കോടി  ഒരു പൊതിയുമായി തിരിച്ചുവന്നു.

"എന്താടാ ഇത്?"

"ഇത് കുറച്ചു വീല്‍ പൌഡര്‍ (വാഷിംഗ്‌ പൌഡര്‍ )ആണ്.ഇതില്‍ നാരങ്ങ അടങ്ങിയിട്ടുണ്ട് .സത്യം ഇതിന്റെ  പാക്കറ്റിനു  പുറത്തു നാരങ്ങയുടെ ചിത്രം ഉണ്ട്.വേണമെങ്കില്‍ ഞാന്‍ കവർ എടുത്തു കൊണ്ട് വരാം."

എന്താണ് അവനോടു  പറയേണ്ടത് ചെയ്യേണ്ടത് എന്നറിയാതെ നമ്മള്‍ ......നമ്മളുടെ തീക്ഷണ മായ നോട്ടം കണ്ട് അവന്‍ വാ പൊളിച്ചിരുന്നു .

ഒരിക്കല്‍ ഊട്ടിയിലേക്ക് നമ്മള്‍ ട്രിപ്പ്‌  പ്ലാന്‍ ചെയ്തു.പിറ്റേന്ന് രാവിലെ അഞ്ചു മണിക്ക് വണ്ടി വരും .അതില്‍ പോകുവാനായിരുന്നു പ്ലാന്‍.അത് കൊണ്ട് എല്ലാവരും ഒരു ചങ്ങാതിയുടെ വീട്ടിലായിരുന്നു അന്നത്തെ അന്തിയുറക്കം.കുറെ വീട്ടുകാരെ രാവിലെ ബുദ്ധിമുട്ടിക്കുന്നതിലും നല്ലത് ഒരു വീട്ടുകാര്‍ മാത്രം സഹിച്ചാല്‍ മതിയല്ലോ.രാത്രി പത്തു മണിയായപ്പോള്‍ എല്ലാവരും കിടന്നു.അതിരാവിലെ എഴുനേല്‍ക്കണം എന്ന് എല്ലാവരോടുമായി പറഞ്ഞു.പെട്ടെന്ന് കാര്യങ്ങള്‍ ഒക്കെ ചെയ്യണമെന്നും.കുറച്ചു കഴിഞ്ഞു എന്തോ ശബ്ദം കേട്ട് നോക്കുബോള്‍ നമ്മുടെ കഥാ പാത്രം മുറിയിലേക്ക് കടന്നു വരുന്നു.

"നീ എവിടെ പോയതാണ് "

"ചിലപ്പോള്‍ രാവിലെ എഴുനേല്‍ക്കാന്‍ വൈകിയാലോ ?അത് കൊണ്ട് ഞാന്‍ പല്ല് തേച്ചു ..പിന്നെ കക്കൂസിലും പോയി.ഇനി രാവിലെ അതിന്റെ ആവശ്യം വേണ്ടല്ലോ ".

ഊട്ടിയില്‍ അടിച്ചു പൊളിച്ചു ..അതിന്റെ ഫലമായി അവിടുത്തെ വേറെ ആള്‍ക്കാരുമായി ചെറിയ ഉരസല്‍ ഉണ്ടായി.എല്ലാവരെയും പോലിസ് പിടിച്ചു ....ചോദ്യം ചെയ്തു.നമ്മള്‍ ഒക്കെ പേടിച്ചു നില്‍ക്കുകയാണ്.അവിടെ കൂടിയ ചില തമിഴന്മാര്‍ എസ് .ഐ  വന്നാല്‍ നിങ്ങളെ ഇപ്പോള്‍ ജയിലിലടക്കും എന്ന് പറഞ്ഞു പേടിപ്പിച്ചപ്പോള്‍ നമ്മള്‍ വിറക്കാന്‍ തുടങ്ങി.
അപ്പോള്‍ നമ്മുടെ കഥാപാത്രം എന്നെ നോക്കി പറഞ്ഞു

"കണ്ണൂര്‍ ജയിലിലാനെങ്കില്‍ കുഴപ്പമില്ലായിരുന്നു ...അടുത്തായത്  കൊണ്ട് എപ്പോഴും വീട്ടില്‍ പോയി വരാമല്ലോ ?"

നിന്നുരുകി നിന്ന ആ സമയത്തും എന്നോട് ചിരിച്ചുപോയി.കുറെ കഴിഞ്ഞു  എസ് .ഐ . വന്നു . പരിചയത്തിലുള്ള ഒരു അങ്കിളും കുറച്ചു പണവും ചെന്നപ്പോള്‍ നമ്മള്‍ തെറ്റുകാര്‍ അല്ലെന്നു അവര്‍ മനസ്സിലാക്കി പോകുവാന്‍ അനുവദിച്ചു.

പക്ഷെ ഇതൊന്നുമല്ല വലിയ തമാശ ..അവന്‍ ഇന്ന് ഗള്‍ഫില്‍ ഒരു മള്‍ട്ടി നാഷനല്‍  കമ്പനിയുടെ ഉയര്‍ന്ന പോസ്റ്റില്‍  ആണുള്ളത്.വര്‍ഷങ്ങളായി അവിടെ തന്നെ ജീവിക്കുന്നു.നാട്ടില്‍ ബിസിനെസ്സ് ,ധാരാളം വാടക കിട്ടുന്ന കെട്ടിടങ്ങള്‍,കോടിക്കണക്കിന് വിലവരുന്ന ഭൂമി ....ഇതെങ്ങിനെ സാധിച്ചു എന്ന് ഞാന്‍ ഒരിക്കല്‍ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു.

"ആ കമ്പനിയില്‍ എല്ലാം എന്നേക്കാള്‍ മണ്ടന്‍മാരാണ് ". അതും പറഞ്ഞു അവന്‍ ആര്‍ത്തു ചിരിച്ചു.എന്നെ എപ്പോഴും മണ്ടന്‍ ആയി കണ്ട  എന്നേക്കാള്‍ മണ്ടന്‍ നീയല്ലേ എന്നര്‍ത്ഥത്തില്‍ ... അതോ എനിക്ക് തോന്നിയതാവുമോ ? അവന്‍ പറഞ്ഞത് അല്ലെ ശരി .അവനെ മണ്ടന്‍ എന്ന് കരുതിയ നാട്ടുകാരും ഞാനും അല്ലെ യദാര്‍ത്ഥത്തില്‍ മണ്ടശ്ശിരോമാണികള്‍ ? മണ്ടന്‍ എന്ന് നമ്മള്‍ കരുതിയ അവന്‍ നേടെണ്ടതൊക്കെ നേടി എടുത്തിരിക്കുന്നു ...നമ്മള്‍ ഇപ്പോഴും നേട്ടത്തിന് വേണ്ടി ചക്രശ്വാസം വലിക്കുന്നു
.

-പ്രമോദ്  കുമാർ .കെ.പി




Sunday, November 11, 2012

നമ്മളുടെ പറശ്ശിനികടവ് മുത്തപ്പന്‍


മുത്തപ്പന്റെ കഥ 
അയ്യങ്കര ഇല്ലത്ത് വാഴുന്നവർ എന്ന നാടുവാഴിക്ക് കുട്ടികൾ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ പത്നിയായ പാടിക്കുറ്റി അന്തർജ്ജനം ശിവഭക്തയായിരുന്നു. ശിവന് ബലിയായി അവർ പലതും അർപ്പിച്ചു. ഒരുദിവസം സ്വപ്നത്തിൽ അന്തർജ്ജനം ശിവനെ കണ്ടു. പിറ്റേദിവസം അടുത്തുള്ള ഒരു അരുവിയിൽ കുളിച്ച് കയറി വരവേ അവർ ഒരു കുഞ്ഞ് പൂമെത്തയിൽ കിടക്കുന്നതു കണ്ടു. കുട്ടിയെ എടുത്ത് വീട്ടിലേക്കു കൊണ്ടുവന്ന് അവർ സ്വന്തം മകനെപ്പോലെ വളർത്തിത്തുടങ്ങി. ഈ കുട്ടി ഇവരുടെ മനയ്ക്ക് അടുത്തുള്ള കാട്ടിൽ അമ്പും വില്ലുമെടുത്ത് വേട്ടയ്ക്കു പോകുന്നത് പതിവായിരുന്നു. താഴ്ന്ന ജാതിക്കാരുമൊത്ത് ഈ കുട്ടി ഭക്ഷണം കഴിക്കുമായിരുന്നു. ഇതു രണ്ടും നമ്പൂ‍തിരി ആചാരങ്ങൾക്ക് എതിരായതിനാൽ മാതാപിതാക്കൾ കുട്ടിയോട് ഇവ നിറുത്തുവാൻ അഭ്യർത്ഥിച്ചു. പക്ഷേ ഈ അഭ്യർത്ഥന കുട്ടി ചെവിക്കൊണ്ടില്ല. അയ്യങ്കര വാഴുന്നവർ ഇതിൽ വളരെ നിരാ‍ശനായി. ഒരു ദിവസം കുട്ടി അവന്റെ മാതാപിതാക്കളുടെ അടുത്തെത്തി അമ്പും വില്ലുമെടുത്ത് തീക്കണ്ണുകളോടെ തന്റെ വിശ്വരൂപം കാണിച്ചു. മാതാപിതാക്കൾക്ക് ഇത് ഒരു സാധാരണ കുട്ടി അല്ലെന്നും ദൈവമാണെന്നും മനസ്സിലായി. അവർ അവന്റെ മുൻപിൽ സാഷ്ടാംഗം നമസ്കരിച്ചു. കുട്ടി അവരെ അനുഗ്രഹിച്ചു. ഇതിനു ശേഷം ദൈവം അയ്യങ്കരയിലേക്ക് യാത്രയായി. പക്ഷേ കുന്നത്തൂരിന്റെ പ്രകൃതി സൗന്ദര്യം കണ്ട് ദൈവം അവിടെ തങ്ങുവാൻ തീരുമാനിച്ചു. പനമരങ്ങളിലെ കള്ള് കണ്ട് ദൈവം ആകൃഷ്ടനായി.
നിരക്ഷരനായ ചന്ദൻ എന്ന കള്ള് ചെത്തുകാരൻ തന്റെ പനമരങ്ങളിൽ നിന്ന് എന്നും രാത്രി കള്ള് മോഷണം പോവുന്നതായി കണ്ടുപിടിച്ചു. അങ്ങനെ പനകൾക്ക് കാവൽ കിടക്കുവാൻ ചന്ദൻ തീരുമാനിച്ചു. അങ്ങനെ കാവൽ കിടക്കവേ ഒരു വൃദ്ധൻ പനയിൽ നിന്ന് തന്റെ കള്ള് മോഷ്ടിക്കുന്നതായി ചന്ദൻ കണ്ടുപിടിച്ചു. തന്റെ അമ്പും വില്ലുമെടുത്ത് ഈ വൃദ്ധനെ പനമരത്തിൽ നിന്ന് എയ്തിടാൻ ചന്ദൻ തീരുമാനിച്ചു. അമ്പു തൊടുക്കവേ ചന്ദൻ ബോധരഹിതനായി നിലത്തുവീണു. ഭർത്താവിനെ തിരക്കി വന്ന ചന്ദന്റെ ഭാര്യ അദ്ദേഹം ബോധരഹിതനായി നിലത്തു കിടക്കുന്നതു കണ്ട് നിലവിളിച്ചു. മുകളിലേക്കു നോക്കിയ അവർ മരത്തിനു മുകളിൽ ഒരു വൃദ്ധനെ കണ്ട് ഒരു അപ്പൂപ്പനെ എന്ന പോലെ മുത്തപ്പാ എന്ന് വിളിച്ചു. ദൈവത്തോട് തന്റെ ഭർത്താവിനെ രക്ഷിക്കാൻ അവർ പ്രാർത്ഥിച്ചു. പിന്നാലെ അവരുടെ ഭർത്താവിന് ബോധം തിരിച്ചുവന്നു.
അവർ മുത്തപ്പന് പുഴുങ്ങിയ ധാന്യങ്ങളും തേങ്ങാപ്പൂളും ചുട്ട മീനും കള്ളും നൈവേദ്യമായി അർപ്പിച്ചു. മുത്തപ്പന്റെ അനുഗ്രഹം അവർ അഭ്യർത്ഥിച്ചു. ചന്ദന്റെ ആഗ്രഹം അനുസരിച്ച് മുത്തപ്പൻ കുന്നത്തൂർ തന്റെ ഭവനമായി തിരഞ്ഞെടുത്തു. ഇതാണ് പ്രശസ്തമായ കുന്നത്തൂർ പാടി. ഇന്നും മുത്തപ്പൻ ക്ഷേത്രങ്ങളിൽ വിശ്വാസികൾ പുഴുങ്ങിയ ധാന്യങ്ങളും തേങ്ങാപ്പൂളും നൈവേദ്യമായി അർപ്പിക്കുന്നു. കുന്നത്തൂരിൽ ഏതാനും വർഷങ്ങൾ താമസിച്ചതിനു ശേഷം മുത്തപ്പൻ തന്റെ അവതാരത്തിന്റെ ലക്ഷ്യ പൂർത്തീകരണത്തിനായി കൂടുതൽ അനുയോജ്യമായ ഒരിടത്തേക്കു മാറുവാൻ തീരുമാനിച്ചു. കുന്നത്തൂ പാടിയിൽ നിന്ന് ആകാശത്തേക്ക് മുത്തപ്പൻ ഒരു അമ്പ് തൊടുത്തുവിട്ടു. ഈ അമ്പ് പറശ്ശിനിക്കടവിൽ വന്നു വീണു. ഇവിടെയാണ് പ്രശസ്റ്റമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനടുത്തുള്ള തീർത്ഥത്തിൽ നിന്ന് പ്രകാശം ചൊരിഞ്ഞ ഈ അമ്പ് ഇന്ന് പറശ്ശിനിക്കാവ് ക്ഷേത്രത്തിലെ ഒരു അൾത്താരയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതിനുശേഷം മുത്തപ്പൻ പറശ്ശിനിക്കടവിൽ വസിക്കുന്നു എന്നാണ് വിശ്വാസം.


"കൂടെ തന്നെ നിന്ന് എല്ലാ ദുഖങ്ങളും മുത്തപ്പന്‍ തീര്‍ത്തു തന്നിട്ടില്ലേ? മേലിലും
 അങ്ങിനെ ചെയ്തു തരുന്നുണ്ട്" എന്ന വാക്കുകള്‍ ആശ്വാസത്തിന്റെ കുളിര്‍മഴയായി ഭക്തരുടെ മനസ്സില്‍ പെയ്തിറങ്ങുന്നു. ദീനതകള്‍ക്ക് ഇടയിലെ സാന്ത്വനമായ്, സ്നിഗ്ധ ഘട്ടങ്ങളിലെ മാര്‍ഗ ദര്ഷിയായി മനുഷ്യ ജീവിതതിലെങ്ങും ശ്രീ മുത്തപ്പന്‍ നിറഞ്ഞു നില്‍ക്കുന്നു

ഒരു തുടം കളും ഒരു കഷണം മീനുമായി മുന്‍പിലെത്തി "എന്റെ മുത്തപ്പാ" എന്ന് വിളിച്ചാല്‍ വിളിപ്പുരതോടിയെതുന്ന ചൈതന്യ വിശേഷം മറ്റെവിടെ ഉണ്ട്?

ശ്രീ മുത്തപ്പന്‍ രക്ഷയ്ക്കുണ്ട്.

മുത്തപ്പനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ താഴെ ക്ലിക്ക്  ചെയ്യുക ...

https://www.facebook.com/pages/%E0%B4%AA%E0%B4%B1%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%B5%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8%E0%B5%8D/399596636780749?ref=nf