Saturday, August 13, 2016

തീവണ്ടി പാതയില്‍ ഒരു വെളുപ്പാന്‍ കാലത്ത് (BASED ON A TRUE INCIDENT)

നേരം വെളുത്തു വരുന്നതെ ഉള്ളൂ ..ഇന്നും വൈകി ...നേത്രാവതി കിട്ടുമോ ആവോ ? അയാള്‍ ധ്രിതി പിടിച്ചു കൊണ്ട് സ്റ്റേഷന്‍ ലകഷ്യമാക്കി നടന്നു.ചാറ്റല്‍ മഴ  നടത്തത്തിന്റെ വേഗത കുറക്കുന്നുണ്ട്‌.ആ വണ്ടിയിലാണെങ്കില്‍ വേഗമെത്താം.. സ്റ്റോപ്പ്‌ കുറവായതിനാല്‍ യാത്ര സുഖമാണ്. തിരക്കുണ്ടാകും അത് ഒന്ന് രണ്ടു സ്റ്റോപ്പ്‌  കഴിഞ്ഞാല്‍ മാത്രം .അപ്പോഴേക്കും സീറ്റ്‌ ഒക്കെ കിട്ടിയിരിക്കും .. മിക്കപോഴും ആ വണ്ടി പിടിക്കാന്‍  ശ്രമിക്കും ..അതിനു വേണ്ടി എന്നും നേരത്തെ ഇറങ്ങണം എന്ന് വിചാരിക്കും ..പക്ഷെ പലപ്പോഴും ഇത് തന്നെ ഗതി.എഴുനേറ്റു ഒരുങ്ങി വരുമ്പോഴേക്കും സമയം അതിന്‍റെ പാട്ടിനങ്ങു പോകും.പിന്നെ ഒരു ഓട്ടമാണ് .അത് കഴിഞ്ഞു പത്തു  മിനിട്ട് കഴിഞ്ഞാല്‍ ഒരു വണ്ടി കൂടി ഉണ്ട് ..ഉള്ള സ്റ്റോപ്പില്‍ ഒക്കെ നിര്‍ത്തി നിര്‍ത്തി ...അതങ്ങ് എത്തുമ്പോഴേക്കും മനുഷ്യന്‍ വലഞ്ഞുപോകും..ഭയങ്കര തിരക്കുമായിരിക്കും .

എല്ലാവര്ക്കും യാത്ര ചെയ്യണം.അത് കൊണ്ട് ആ വണ്ടി എല്ലാ സ്റൊപ്പിലും നിര്‍ത്തും ..പ്രധാന പട്ടണങ്ങളില്‍ മാത്രമല്ലല്ലോ ജനങ്ങള്‍ക്ക്‌ പോകേണ്ടത് .വണ്ടിയില്‍ കയറുന്നവന് എപ്പോഴും പെട്ടെന്ന് എത്തണം.അവനു കയറുന്ന സ്റ്റേഷനിലും  ഇറങ്ങുന്ന സ്റ്റേഷനിലുംമാത്രം നിര്‍ത്തിയാല്‍ വളരെ സന്തോഷം.അതിനിടയിലുള്ള യാത്രകാര്‍ എങ്ങിനെ പോയാലും അവനു കുഴപ്പമില്ല .അവനു മാത്രം വേഗം എത്തണം .മനുഷ്യര്‍ കൂടുതല്‍  സ്വാര്തന്മാരായി മാറുകയാണ്.അയാള്‍ ഓരോന്ന് ചിന്തിച്ചു വലിച്ചു നടന്നു..

റെയിലില്‍ കൂടി നടന്നാല്‍ വേഗം പ്ലാറ്റ് ഫോര്‍മില്‍ എത്താം..അയാള്‍ റോഡില്‍ നിന്നും റയിലിലേക്ക് കയറി..ഇതിലൂടെ നടക്കുവാന്‍ പാടില്ല എന്നറിയാം എന്നാലും വേറെ മാര്‍ഗമില്ല..കുറച്ചു ദൂരം നടന്നിരിക്കും..മുന്‍പില്‍ എന്തോ അനക്കം കേട്ട്  അയാള്‍ പെട്ടെന്ന് നിന്നു.ആ കുറ്റിചെടിക്കിടയില്‍ ആരോ ഉണ്ട് ..ദൈവമേ വല്ല പിടിച്ചു പറികാരും? ദേഹത്ത് ചെറിയൊരു വിറയല്‍ അനുഭവപെട്ടു.മനസ്സില്‍ ഭയവും .മുന്നോട്ടേക്ക്കു പോകുവാനാകാതെ അയാള്‍ അവിടെ തന്നെ നിന്നു.ഒരു വെളിച്ചത്തിനു  വേണ്ടി  പോക്കെറ്റില്‍   നിന്ന്  മൊബൈല്‍  എടുത്തു ...വേണ്ട ..കള്ളന്മാര്‍ ആണെങ്കില്‍  അതിനായിരിക്കും ആദ്യ ഉന്നം


. ദൂരെ ട്രെയിനിന്റെ ചൂളം വിളി കേട്ടു.നേത്രാവതി വരികയാണ് .ദൈവമേ ഇന്നും ആ  ട്രെയിന്‍ മിസ്സ്‌ ആകും.ഒന്ന് ഓടിയാല്‍ ചിലപ്പോള്‍ കിട്ടും.പക്ഷെ ഇരുട്ടത്ത്‌ നില്‍ക്കുന്നത് ആര് എന്നറിയില്ല .അയ്യാള്‍ ചിലപ്പോള്‍ അപായപെടുതിയേക്കാം.അതുകൊണ്ട് മുന്നോട്ടു പോകുവാനും അറച്ചു..ട്രെയിന്‍ അടുത്തു വന്നു കൊണ്ടിരുന്നു.

ആ വെളിച്ചത്തില്‍ അയാള്‍ കണ്ടു ,ഒരു പെണ്‍കുട്ടി പാളത്തിലേക്ക് കയറി പോകുന്നു.ശരീരമാസകലം ഒരു വിറയല്‍ അനുഭവപെട്ടു ..ഒരു മരണം കണ്മുന്നില്‍ നടക്കുവാന്‍ പോകുന്നു..വണ്ടി വേഗം കുറച്ചു അടുത്തു കൊണ്ടിരുന്നു,എവിടുന്നോ കിട്ടിയ ഒരു ശക്തി കൊണ്ട് അയാള്‍  മുന്നോട്ടേക്ക് കുതിച്ചു ..വണ്ടി കടന്നു പോകും മുന്‍പ് ആ പെണ്‍കുട്ടിയെ പാളത്തില്‍ നിന്ന് വലിച്ചു പുറത്തേക്കിട്ടു.കുതറിമാരുവാന്‍ ശ്രമിച്ച അവളെ വണ്ടി കടന്നു പോകുന്നതുവരെ കൈപ്പിടിയിലൊതുക്കി.ആ പരാക്രമത്തിനിടയില്‍ അവളുടെ കയ്യിലെ ബാഗ് തെറിച്ചു വീണു.അതിനുള്ളില്‍ നിന്നും ബുക്കും ചോറ്റു പാത്രമെല്ലാം പുറത്തേക്കു ചാടി.

വണ്ടി പോയതും യാന്ത്രികമായി അവളുടെ കയ്യിലെ പിടുത്തം വിട്ടു.അവള്‍ കരഞ്ഞു കൊണ്ട് പറഞ്ഞു

" മരിക്കാനും വിടില്ലല്ലോ ആരും "

"എന്താണ് കൊച്ചെ ..അതിനു എന്താണുണ്ടായത് ?"

അവള്‍ ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ടിരുന്നു.തെറിച്ചു വീണ ബുക്കും പാത്രവുമെല്ലാം തിരികെ ബാഗില്‍ കയറ്റി അയാള്‍ അവള്‍ക്കു നേരെ നീട്ടി.ചോറ്റുപാത്രം തുറന്നു അത് മുഴുവന്‍ നിലത്തേക്കു  പോയിരുന്നു.രാവിലത്തെ വണ്ടിക്കു ഇവിടുന്നു ഏതോ നഗരത്തിലേക്ക് പഠിക്കുവാന്‍ പോകുന്ന കുട്ടിയായിരിക്കും..കാഴ്ചയ്ക്ക് അങ്ങിനെയാണ് തോന്നുന്നത് .യൂണിഫോറമാണ് ധരിച്ചിരിക്കുന്നത്‌ ..അതില്‍ തുന്നി പിടിപ്പിച്ച കോളേജിന്റെ പേര് ഇരുട്ടില്‍ അവ്യക്തമാണ്.

"ഞാന്‍ പരീക്ഷയില്‍ തോറ്റ് പോയി ....വീട്ടില്‍ അറിഞ്ഞാല്‍ അച്ഛന്‍ പ്രശ്നം ഉണ്ടാക്കും...വളരെ കഷ്ട്ടപെട്ടാണ് ഓട്ടോ ഡ്രൈവറായ  അച്ഛന്‍ എന്നെ നഗരത്തില്‍ പഠിക്കുവാന്‍ അയക്കുന്നത്.അതും പലയിടത്തുനിന്നും കടം വാങ്ങി....എന്നില്‍ അത്രയ്ക്ക് പ്രതീക്ഷയായിരുന്നു.പക്ഷെ ഒരു വിഷയത്തില്‍ തോറ്റുപോയി ..നല്ലവണ്ണം എഴുതിയതാ ...ജയിക്കുമെന്ന് ഉറപ്പായിരുന്നു ..പക്ഷെ റിസള്‍ട്ട് വന്നപ്പോള്‍ ....ഇതുവരെ വീട്ടില്‍ പറഞ്ഞിട്ടില്ല ..പറയുവാന്‍ പേടിയാ ..അതുകൊണ്ടാ ' അവള്‍ വീണ്ടും കരയുവാന്‍ തുടങ്ങി...

"കൊച്ചെ...രാവിലെ എഴുനേറ്റു അമ്മ പഠിക്കുവാന്‍  പോകുന്ന തനിക്കു വേണ്ടി കഷ്ട്ടപെട്ടുണ്ടാക്കിയ ഭക്ഷണമാണ് അവിടെ റെയിലില്‍ കിടക്കുന്നത്.അതിരാവിലെ എഴുനേറ്റു പഠിക്കുവാന്‍ പോകുന്ന മകള്‍ക്ക് വേണ്ടി അവര്‍ അവരുടെ ഉറക്കം നഷ്ട്ടപെടുത്തി പാചകം ചെയ്തത് ...പകലന്തിയോളം ഓട്ടോ  ഓടിച്ചു നടുവൊടിച്ചു അച്ഛന്‍ കഷ്ട്ടപെട്ടുണ്ടാകിയ പണം കൊണ്ടാണ് നീ പഠിക്കുന്നത് ,നീ വളരുന്നത്‌ ..ഒരു പരീക്ഷ പൊട്ടിയതിന്റെ പേരില്‍ നീ ജീവിതമാവസാനിപ്പിച്ചാല്‍  അവര്‍ ഇതുവരെ കഷ്ട്ടപെട്ടത്‌ ആര്‍ക്കു വേണ്ടിയാണു ...ഒരു നിമിഷം നീ അവരെ കുറിച്ച് ചിന്തിച്ചുവോ ?പരീക്ഷ ഇനിയും എഴുതി പാസ്സാവാം ..പക്ഷെ ജീവന്‍  പോയാല്‍ അത് തിരിച്ചു കിട്ടില്ല ..അത് നഷ്ട്ടപെടുത്തിയാല്‍ നിനക്ക് നിന്റെ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാം പക്ഷെ അതും പേറി ജീവിക്കുന്ന ഒരു കുടുംബമുണ്ടാവും ഒരിക്കലും തോരാത്ത കണ്ണീരോടെ ...അവര്‍ ഒരിക്കലും നിനക്ക് മാപ്പ് തരില്ല. അവരുടെ ശാപമായി പോകും നീ "

അവള്‍ നിലത്തു കുത്തിയിരുന്നു അയാളുടെ കാലുകളില്‍ പിടിച്ചുകരഞ്ഞു.എന്തോ ഓര്‍ത്തതുപോലെ പെട്ടെന്നവള്‍ പോക്കെറ്റില്‍ നിന്നും മൊബൈല്‍ എടുത്തു ഓണ്‍ ചെയ്തു ...അപ്പോള്‍ തന്നെ ബെല്ല്അടിച്ചു..

"അമ്മേ..ഇപ്പൊ എത്തിയതെ ഉള്ളൂ .വണ്ടി വന്നില്ല .ഓ ..അത് സ്വിച്ച് ഓഫ്‌ ആയി പോയതായിരുന്നു ശ്രദ്ധിച്ചില്ല "..

സംസാരത്തില്‍ നിന്നും അയാള്‍ ഊഹിച്ചു വീട്ടില്‍ നിന്നാണ് .മകള്‍ക്ക് വണ്ടികിട്ടിയോ എന്നറിയാന്‍ വിളിച്ചതാവം.

"സോറി അങ്കിള്‍ സോറി ...വീട്ടില്‍ ഉണ്ടാകുന്ന ഭൂകമ്പം ആലോചിച്ചപ്പോള്‍ മരിച്ചു കളയാനാണ് തോന്നിയത് ..ഇന്നലെ ഇത് എങ്ങിനെ പറയും എന്നുള്ള ടെന്‍ഷന്‍ കാരണം ഉറങ്ങിയതേയില്ല ..ഉറക്കമൊഴിഞ്ഞപ്പോള്‍ വന്ന മോശപെട്ട ചിന്തയാണ് അങ്കിള്‍ അത് ....ഞാന്‍ അച്ഛനെയും അമ്മയെയും എന്തിനു ആരെകുറിച്ചും ചിന്തിച്ചില്ല ..ഞാന്‍ ചിന്തിച്ചത് എന്നെ കുറിച്ച് മാത്രം എന്റെ പ്രശ്നങ്ങള്‍ ഇല്ലാതാക്കുവാന്‍ മാത്രം ..."

" നീ ആരെ കുറിച്ചും ചിന്തിച്ചില്ല ..പക്ഷെ നിന്റെ അമ്മ ഓരോ അണുവിലും നിന്നെ കുറിച്ച് ഓര്‍ക്കുന്നു ..മകള്‍ ഇവിടെ എത്തിയോ വണ്ടി കിട്ടിയോ എന്നൊക്കെ ...അത്രക്ക് വേവലാധിയാണ് ഓരോ അമ്മയ്ക്കും കുഞ്ഞുങ്ങളെ കുറിച്ച് ...നീ അത് ഓര്‍ത്തത്‌ പോലുമില്ലല്ലോ കുട്ടി "




'സാരമില്ല കുട്ടി..ചെയ്യാന്‍ പോയത് തെറ്റാണെന്ന് മനസ്സിലായല്ലോ...ഒരിക്കലും ജീവിതത്തില്‍ നിന്നും പ്രശ്നങ്ങളില്‍ നിന്നും ഒളിചോടരുത് ..പ്രശ്നങ്ങള്‍ ഇല്ലതാകി സധൈര്യം വെല്ലുവിളികളെ നേരിട്ട് ജീവിക്കണം .തോറ്റുപോയ  വിഷയം ജയിക്കുമെന്ന്ന ഉറപ്പുണ്ടെങ്കില്‍   റീ വാല്യുവേഷന്  അയക്കുക അല്ലെങ്കില്‍  നന്നായി പഠിച്ചു പോയ വിഷയം എഴുതിയെടുക്കുക ..ഒരു പരീക്ഷയില്‍ തോറ്റെന്നു കരുതി അവസാനിപ്പിക്കേണ്ടതല്ല ജീവിതം..അനേകം പരീക്ഷണങ്ങളില്‍ കൂടി കടന്നു പോകുന്നതാണ് അത് .എല്ലാം പാസ്സാകണം എന്നില്ല പക്ഷെ ജീവിതത്തില്‍ തോറ്റുപോകരുത്‌   .വീട്ടില്‍ സത്യസന്ധമായി കാര്യങ്ങള്‍ പറയുക ,അവര്‍ക്ക് കാര്യം മനസ്സിലാകും..അവര്‍ പ്രതീക്ഷിക്കാത്തത് കാണുമ്പോള്‍ വഴക്ക് പറയും  ചിലപ്പോള്‍ അടിക്കും ..അവരുടെ മകളാണ് നീ അവര്‍ക്ക് രക്ഷിക്കുന്നതുപോലെ ശിക്ഷിക്കുവാനും അധികാരമുണ്ട്‌ ..അവര്‍ ചെയ്യുന്നതെന്തും നിന്നോടുള്ള സ്നേഹം കൊണ്ടാണ്  "


അവള്‍ എല്ലാം കേട്ട് കൊണ്ടിരുന്നു..ഒരു നിമിഷത്തെ ബലഹീനതയില്‍ ചെയ്യാന്‍ പോയതിനെ കുറിച്ച് ,അതിന്റെ ഭവിഷ്യത്തുകള്‍ ഒക്കെ അവള്‍ മനസ്സിലാക്കിയിട്ടുണ്ടാകാം..പാവം കുട്ടികള്‍ ,അവര്‍ക്ക് സഹിക്കുവാന്‍ പറ്റുന്നതിലും കൂടുതല്‍ ഭാരം പേറേണ്ടി വരുന്നു .

"വരൂ അടുത്ത വണ്ടി വരാറായി ....നമുക്ക് അതിലെങ്കിലും പോകേണ്ടേ ?..." അയാളുടെ ചോദ്യം കേട്ട്
കരഞ്ഞു തുടുത്ത അവളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിരിയുന്നതയാള്‍ കണ്ടു

                    (ഒരു സംഭവം കൂടിയുണ്ട്  ഇതേ ദിവസം തന്നെ ..അതു ഒരിക്കല്‍  പറയാം )

കഥ :പ്രമോദ് കുമാര്‍ .കെ.പി
ചിത്രങ്ങള്‍ :കേരള വാട്ടര്‍ കളര്‍ സോസെറ്റി

1 comment:

  1. മനസ്സില്‍ ചെകുത്താന്‍ക്കയറിയ ചിലനിമിഷങ്ങളില്‍....
    നന്നായി രചന
    ആശംസകള്‍

    ReplyDelete