Saturday, August 16, 2014

“കമ്പിവേലി .....8943267130”



സത്യം പറഞ്ഞാല്‍  തടികേടാകാതെ  രക്ഷപെടും ..അല്ലെങ്കില്‍  നീ ജീവനോടെ ഇവിടുന്നു പുറത്തേക്ക്  പോകില്ല “ പോലീസുകാരന്‍  മുരണ്ടു .

“സത്യമായിട്ടും എനിക്ക് ഒന്നുമറിയില്ല സാര്‍ “ അയാള്‍ കെഞ്ചി 

“പിടിക്കപെട്ടാല്‍  എല്ലാവരും ഇങ്ങിനെ തന്നെയാ പറയുന്നത്  ...ശരീരം വേദനിക്കുമ്പോള്‍ കാര്യങ്ങള്‍  എല്ലാം താനേ പുറത്തു വരും ...അത് വേണോ ?സത്യം പറ “

“എനിക്ക്കൊന്നുമറിയില്ല  സാര്‍ ...ഒന്നും ....”

“പിന്നെ നീ എന്തിനാ അവിടെ ആ കൊലയാളികള്‍ക്ക്  പണം കൊടുത്തത് ...?”

“സാറേ എനിക്കറിയില്ലായിരുന്നു അവര്‍ കൊലയാളികള്‍ ആണെന്ന് ....”

“പിന്നെ എന്തിനാട മുന്‍പരിചയമില്ലാത്ത ആള്‍ക്ക്  നീ ഇത്രയും പണം കൊടുത്തത് ...”

“അത് കമ്പിവേലി കെട്ടുവാന്‍ വേണ്ടിയാ ..അതിനു വേണ്ടിയാ ആ നമ്പരില്‍  വിളിച്ചതും ..അവര്‍ പറഞ്ഞതുപോലെ  ആ കടയില്‍  പണം കൊടുത്തതും   ..”


പൊടുന്നനെ കിട്ടിയ അടിക്കു  പൊന്നീച്ച പറന്നു.പോലീസുകാര്‍  അയാള്‍ പറയുന്നതൊന്നും  വിശ്വസിക്കുന്നില്ല .അയാളും കൊലയാളി കൂട്ടത്തിലെ  കണ്ണിയാണ് എന്നാണ്  അവരുടെ വിചാരം അല്ലെങ്കില്‍  അവര്‍ക്ക് എങ്ങിനെയെങ്കിലും അയാളെ കൂടി ഇതില്‍ ഉള്‍പ്പെടുത്തണം എന്നതുപോലെയായിരുന്നു പെരുമാറ്റം  ...അറിയാവുന്ന കാര്യങ്ങള്‍ ഒക്കെയും  അയാള്‍ പറഞ്ഞു നോക്കി.ഒരു രക്ഷയുമില്ല .അവര്‍  അതൊക്കെ  അയാളുടെ  രക്ഷപെടുവാനുള്ള നമ്പരായി  കണക്കാക്കുന്നു.ഇതൊക്കെ നമ്മള്‍ എത്ര കണ്ടതാണെന്ന  ഭാവവും. പുതിയ അഭ്യന്തരമന്ത്രി വന്നത് മുതല്‍ നാട് ക്ലീന്‍  ആക്കുവാന്‍ തുടങ്ങിയതാണ്.കൊള്ളപലിശകാരെയും കൊലയാളികളെയും മറ്റു ക്രിമിനലുകലെയുമൊക്കെ അകത്താക്കി കൊണ്ടിരിക്കുന്നു.അതിന്റെ ഭാഗമാണ് ഇതും...


അകത്തേക്ക് കടന്നു വന്ന പോലീസുകാരനൊന്നും ചോദിച്ചില്ല .വന്ന ഉടനെ തന്നെ  അയാളെ എടുത്തിട്ടു പെരുമാരുകയായിരുന്നു.കുറെ കഴിഞ്ഞപ്പോഴാണ്  ചോദ്യങ്ങള്‍ ആരംഭിച്ചത് തന്നെ.പക്ഷെ അയാള്‍ക്ക്‌  പറയുവാന്‍ ഒരേ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ..അത് കൊണ്ട് തന്നെ സത്യം  അറിയുവാന്‍  വേണ്ടി പലരും  അയാളില്‍ കൈതരിപ്പ് തീര്‍ത്തു .ഇനിയും എന്തെങ്കിലും ചെയ്‌താല്‍ അയാള്‍ ചത്തുപോകുമെന്നു പേടിച്ചിട്ടോ  എന്തോ പിന്നെ പോലീസുകാര്‍ അയാളുടെ മേല്‍ ദേഹോപദ്രവം ഒന്ന്മുണ്ടായില്ല..അവശനായി അയാള്‍ ഒരു  മൂലയ്ക്ക് ചുരുണ്ട് കൂടി .അയാളുടെ മനസ്സ് പിന്നിലേക്ക്‌  ഓടിപോയി .

ജീവിതത്തിലെ വലിയ ഒരാഗ്രഹമായിരുന്നു സ്വന്തമായി കുറച്ചു ഭൂമി എന്നത്‌.അത് കഴിഞ്ഞ മാസം സാക്ഷാത്കരിക്കപെട്ടിരിക്കുന്നു .പലരെയുംപോലെ “ആറടി മണ്ണിന്റെ “ജന്മിയായി മാത്രം ജീവിച്ചു മണ്ണിലേക്ക്  മടങ്ങുമെന്ന്  പലപ്പോഴും പേടിചിരുന്നതാണ് .ഓര്മ വെച്ച കാലം മുതല്‍  വാടകവീട്ടിലാണ്.ഒന്നില്‍  നിന്നും മറ്റൊന്നിലേക്ക് അങ്ങിനെ മാറി മാറി ..

എപ്പോഴും മദ്യത്തിന്  അടിമപെട്ടു   കണ്ണുചുവന്നു  കാലിടറി നടക്കുന്ന അച്ഛനും കണ്ണുനീര്‍ ഒരിക്കലും വറ്റാത്ത അമ്മയും ബാല്യത്തിന്റെ  അവകാശങ്ങള്‍  നിഷേധിക്കപെട്ട  ഞാനും മാത്രമുള്ള വീട് ..അച്ഛന്റെ ഈ സ്വഭാവം കൊണ്ട്  പലപ്പോഴും ജോലിയില്‍ നിന്നും സസ്പെന്‍ഷനും  ട്രാന്‍സ്ഫറും ഒക്കെ മുറ പോലെ കിട്ടി കൊണ്ടിരുന്നു.അത് കൊണ്ട് തന്നെ ഒരു വീട്ടിലും അധികം താമസിക്കേണ്ടിവന്നില്ല.ഒരു സ്കൂളിലും അധികം പഠിക്കേണ്ടിയും വന്നില്ല ...പലപ്പോഴും പകുതിക്ക് വെച്ച്  മുറിയുന്ന  ക്ലാസുകള്‍ പള്ളികൂടങ്ങള്‍ . ഒരു തരത്തില്‍ പറഞ്ഞാല്‍  അച്ഛനോടൊപ്പം അമ്മയെയും കൂട്ടി ഊരുചുറ്റല്‍ ....


 അച്ഛനും അമ്മയും പ്രണയിച്ചു കല്യാണം കഴിച്ചവരായിരുന്നു.പക്ഷെ അമ്മയെ വീട്ടുകാര്‍ തള്ളി പറഞ്ഞപ്പോള്‍  അനാഥനായിരുന്ന അച്ഛന്റെ കണക്ക്കൂട്ടലുകള്‍  പിഴച്ചുപോയി.അന്ന് തുടങ്ങിയതാണ്  അമ്മയോടുള്ള വിരോധവും കള്ളുകുടിയും.കുടിച്ചു കുടിച്ചു അച്ഛന്‍ തന്നോട് തന്നെ പ്രതികാരം ചെയ്തു.കരള്‍ നശിച്ച അച്ഛന്‍  ഒരു ദിവസമങ്ങു  പോയി.അച്ഛന്റെ ജോലി കിട്ടിയെങ്കിലും  കുറെ ബ്ലാക്ക്‌ മാര്‍ക്ക്‌  സര്‍വിസ് ബുക്കില്‍  ഉണ്ടായിരുന്നതിനാല്‍  അതിന്റെയൊക്കെ പ്രശ്നങ്ങള്‍  കിട്ടിയ പോസിഷനെയും ബാധിച്ചു.അമ്മയുടെ വറ്റാതെ ഒഴുകി കൊണ്ടിരുന്ന കണ്ണുനീര്‍  എന്നെന്നെക്കുമായി തുടച്ചു മാറ്റണമെന്ന് മാത്രമായിരുന്നു പിന്നെ ലക്‌ഷ്യം.അതൊക്കെ മെല്ലെ ലക്‌ഷ്യത്തിലേക്ക്  അടുത്തുകൊണ്ടിരുന്നു .പക്ഷേ ഒരു ദിവസം സഹപ്രവര്‍ത്തകന്റെ  കല്യാണമാഘോഷിച്ചു  രാത്രിയില്‍  കാലിടറി വന്നത്  അമ്മക്ക് ഒരിക്കലും സഹിക്കാന്‍ പറ്റിയില്ല.കുറെ ഉപദേശിച്ചു ..പക്ഷെ  പലപ്പോഴും സഹപ്രവര്‍ത്തകരുടെ  നിര്‍ബന്ധം വീണ്ടുംവീണ്ടും  ആ വഴിയിലൂടെ  നടത്തിച്ചു.അപ്പോഴൊക്കെ അമ്മയുടെ ഉപദേശങ്ങള്‍  മറന്നു.അമ്മയുടെ കണ്ണുനീര്‍ വീണ്ടും കണ്ടു തുടങ്ങി .



അതുപോലെ ഒരു ആഘോഷം കഴിഞു വൈകിയെത്തിയ  എന്നെ സ്വീകരിച്ചത് ഉത്തരത്തില്‍  തൂങ്ങിയാടുന്ന അമ്മയായിരുന്നു.എന്റെ മദ്യപാനം  തന്നെയായിരിക്കും കാരണം അല്ലെങ്കില്‍ മറ്റൊന്നും ആ കാലത്ത് അമ്മയുടെ മനസ്സ് നോവിചിരുനില്ല.മദ്യപാനം എത്രമാത്രം ഒരു കുടുംബത്തെ ഇല്ലാതാക്കുമെന്ന് അനുഭവിച്ചറിഞ്ഞ  അമ്മ ..ഇനി ഒരു ദുരന്തത്തിനു കൂടി സാക്ഷിയാകുവാന്‍  കെല്പില്ലത്തതുകൊണ്ട്   ആരോടും പറയാതെ യാത്രയായി. ഒരിക്കലും മടക്കയാത്ര ഇല്ലാത്ത ലോകത്തിലേക്ക് .സത്യം അതിനുശേഷം ഇന്നുവരെ ജീവിതത്തില്‍  മദ്യം ഉപയോഗിച്ചിട്ടില്ല.അമ്മയുടെ വലിയ ഒരാഗ്രഹമായിരുന്നു സ്വന്തമായുള്ള ഭൂമിയില്‍  അന്തി ഉറങ്ങണം എന്നുള്ളത് ..പക്ഷെ അമ്മയ്ക്കും പൊതു ശ്മശാനത്തില്‍  സംസ്കരിക്കപെടുവാനായിരുന്നു വിധി.കുറെ ഭൂമിയുള്ള കുടുംബത്തിലെ അവകാശിക്ക് വന്ന ദുര്‍ഗതി.


പിന്നെ ഒറ്റയ്ക്കായിരുന്നു ജീവിതം ..അനാഥനായി .ജോലിയും വാടകവീടും ചുരുക്കം ചില സഹപ്രവര്‍ത്തകരും  മാത്രമുള്ള ലോകം..കല്യാണത്തെ കുറിച്ചൊക്കെ  ചിന്തിച്ച കാലവുമുണ്ടായി.പക്ഷെ അനാഥന്‍  എന്ന ലേബല്‍  പലയിടത്തും പരിഹാസനാക്കി.അതോടെ ആ മോഹം അസ്തമിച്ചു.ഏകനായി  ജീവിച്ചു. മരിക്കുമ്പോള്‍  ഒരു തുണ്ട് ഭൂമി പോലുമില്ലത്തവന്‍ എന്ന ദുഷ്പേര്  മായിച്ചു കളയണമെന്ന് തോന്നി.അമ്മയെയും അച്ഛനെയും പോലെ പൊതുശ്മശാനത്തില്‍  ഇടം പിടിക്കരുതെന്നും ഉറപ്പിച്ചു. അങ്ങിനെയാണ് പണം കൂട്ടിവെക്കുവാന്‍  തുടങ്ങിയത്..പക്ഷെ ഒരിക്കലും ഒരു പിടി മണ്ണ് എന്ന സ്വപ്നത്തിലേക്ക് എത്തിയില്ല.ഭൂമാഫിയകള്‍  തന്റെ സ്വപ്നങ്ങള്‍ക്ക്  വില കൂട്ടുകയായിരുന്നു...എത്തിപിടിക്കുന്നതിലും അകലേക്ക്‌ ....പണം കൂട്ടിവെച്ചു മണ്ണ് വാങ്ങുകയെന്നത്  നടപ്പില്ലാത്ത സ്ഥിതിയായത് കൊണ്ടാണ് “ലോണ്‍  “എന്ന മാര്‍ഗത്തിലേക്ക് പോയത്..എന്തായാലും അങ്ങിനെയെങ്കിലും കുറച്ചു ഭൂമിയുടെ ജന്മിയായി.

ഇന്നലെ അവിടെ വെറുതെ ഒന്ന് പോയിനോക്കിയതാണ് .പറമ്പില്‍ ആരൊക്കെയോ കടന്നു കയറി എന്തൊക്കെയോ ചെയ്തു വെച്ചിരിക്കുന്നു.ആകെ കുഴച്ചു മറിച്ചതുപോലെ..കഴിഞ്ഞ ദിവസം കുഴിച്ചിട്ട തെങ്ങിന്‍ തൈകളൊക്കെ നശിപ്പിച്ചിരിക്കുന്നു. അവിടെ കടന്നു കയറി  ആരൊക്കെയോ തേങ്ങയും ഇളനീരും മറ്റും  മോഷ്ട്ടിചിരിക്കുന്നു. കുറെ ഒഴിഞ്ഞ കുപ്പികള്‍ ,ഭക്ഷണത്തിന്റെ അവശിഷ്ട്ടങ്ങള്‍ .പലതിന്റെയും ബാക്കിപത്രം  അവിടിവിടായി കാണുന്നുമുണ്ട്..കന്നുകാലികളൊക്കെ  കടന്നുകയറി ഇഷ്ടം പോലെ മേയുന്നു..പട്ടികൂട്ടങ്ങള്‍ നോക്കി പേടിപ്പിക്കുന്നു.വിളകള്‍  നശിപ്പിക്കുന്നു.കുറെ പിള്ളേര്‍ ക്രികെറ്റ്‌ കളിക്കുന്നു ...തന്നെ കണ്ടപ്പോള്‍  അവര്‍ ഓടി മറഞ്ഞു...പക്ഷെ ഇനിയും വരില്ലെന്ന് എന്താ ഉറപ്പ്..


ശ്രദ്ധിക്കുവാന്‍  ആളില്ല എന്ന് കരുതി  സ്ഥലത്തെ ആള്‍കാരുടെ  പരിപാടിയായിരിക്കും. ..ഇനി അത് വേണ്ട ..എപ്പോഴും  വന്നു  നോക്കുവാന്‍  കഴിഞ്ഞു എന്ന് വരില്ല .അതുകൊണ്ട് അതിനൊരു പ്രോട്ടക്ഷന്‍  കൊടുക്കണം. ചുറ്റിലും മതിലോക്കെ കെട്ടുക എന്നത് ഇപ്പോള്‍ നടക്കുന്ന കാര്യമല്ല.വേറെ എന്തെങ്കിലും ചെയ്യണം.അധികം ചിലവുചെയ്യാതെ .
.
പെട്ടെന്നാണ്  ടെലിഫോണ്‍  പോസ്റ്റിലെ    മഞ്ഞ ബോര്‍ഡ്‌ മനസ്സിലുടക്കിയത്..

“കമ്പിവേലി .....8943267130”

തേടിയവള്ളി കാലില്‍ ചുറ്റിയതുപോലെ ...അതെ കമ്പിവേലി കൊണ്ട് അതിരുകള്‍  ഉണ്ടാക്കാം.കൂടുതല്‍ സുരക്ഷിതമായിരിക്കും.കന്നുകാലികള്‍  പോലും അകത്തു കടക്കില്ല.ഇപ്പോള്‍ തന്നെ വിളിച്ചു പറയാം .ഈ കാലത്ത് ജോലികാരെ കിട്ടുവാനുള്ള വിഷമം വീട്ടുടമസ്ഥന്‍ പറഞ്ഞറിയാം.അത് കൊണ്ടാണല്ലോ പൊട്ടിയ  കക്കൂസിന്റെ വാതില്‍  ഇനിയും ശരിപെടുത്താത്തത്.
 

“ഹെലോ ...കമ്പിവേലി? “

“അതെ “ മറുപുറത്തു പരുക്കന്‍  ശബ്ദം.”

“ഒരു ഓര്‍ഡര്‍  ഉണ്ട് ..”

“സ്ഥലം ..?”

“അതെ സ്ഥലമാണ് ....”

“എവിടെയാന്ന ചോദിച്ചത്  ....?”ശബ്ദം കൂടുതല്‍ പരുക്കനായോ ?

“..കുരുംതോട്  അങ്ങാടിക്കു അടുത്താ “

“മുഴുവനും കെട്ടണമോ അതോ പകുതിയോ ?”

“മുഴുവനും ..ഒന്നും ബാക്കിവെക്കരുത് ...”

“പെട്ടെന്ന്  കഴിയില്ല ..ടൂള്‍സ്‌  ഒക്കെ പുറത്താണ് ..പിള്ളാരും 

“എന്തായാലും ഒരാഴ്ചക്കുള്ളില്‍  ചെയ്യണം ..അത്രക്ക് ഉപദ്രവം ഉണ്ട് ..അതുകൊണ്ടാ “

“ഓക്കേ.. ടൂല്സും പിള്ളാരും വന്നാല്‍  പെട്ടെന്ന്   ഫിനിഷ്‌ ചെയ്തുതരാം ..മുഴുവന്‍ ആണെങ്കില്‍  റിസ്ക്‌ ഇല്ല .പെട്ടെന്ന് തീര്‍ക്കാം .”
“ഒന്ന്  കാര്യമായി ബന്ധവസ്ഥാകണം ...പിന്നെ ഒരു ഉപദ്രവവും ഉണ്ടാകാന്‍ പാടില്ല “

“ഓക്കേ  തീര്‍ച്ചയായും അടുത്ത ആഴ്ചക്കുള്ളില്‍  തീര്‍ത്തു തരാം ... ഒരു കാര്യം ചെയ്യ് ...ഫോട്ടോയും അഡ്വാന്‍സ്‌ ആയി പത്തായിരവും വാഹിദിന്റെ കടയില്‍  ഏല്‍പ്പിക്കുക “

“വാഹിദോ ?അതാര ..?”

“കുരുംതോട്  എന്നല്ലേ പറഞ്ഞത് ...അവിടെ അങ്ങാടിയില്‍ എല്ലാവര്ക്കും അറിയാം ..”

“ഈ ഫോട്ടോ എന്തിനാ ..നേരിട്ട് ഞാന്‍  തന്നെ കാണിച്ച്  തന്നാല്‍ പോരെ ?”

‘നമ്മള്‍  തമ്മില്‍ പരസ്പരം കാണില്ല ...എന്നാലും പറഞ്ഞ സമയത്ത് പണി തീര്‍ത്തിരിക്കും  ...ബാക്കി പണം പണി കഴിഞ്ഞു ..അതും അവിടെ തന്നെ ഏല്പിച്ചാല്‍  മതി .പണി കഴിഞ്ഞാല്‍  ഞാന്‍ വിളിക്കും “

“നമ്മള്‍  പരസ്പരം കാണാതെ .....? പകല്‍ അല്ലെ പണി നടക്കുക ?”
“അതൊന്നും പറയുവാന്‍ പറ്റില്ല ..ചിലപ്പോള്‍ പകല്‍ ചിലപ്പോള്‍ രാത്രി ..അതൊന്നും നിങ്ങള്‍ അന്വേഷിക്കണ്ടാ ...പണി നടത്തിയിരിക്കും..വൃത്തിയായി തന്നെ ” അപ്പുറത്ത് ഫോണ്‍ കട്ടായി.


ഈ പണികാരുടെ ഓരോ കാര്യം .പണി സ്ഥലം വന്നു നോക്കുവാന്‍ പോലും സമയമില്ല.അതിന്റെ ഫോട്ടോ കൊത്തയക്കണം പോലും .ആവാം ..അയാള്‍ തന്റെ മൊബൈലില്‍  സ്ഥലത്തിന്റെ ഫോട്ടോ എടുത്തു .അത്  പ്രിന്റാക്കി  നാളെ കൊടുക്കാം .പണം ഇന്ന് തന്നെ ഏല്‍പ്പിക്കാം അല്ലെങ്കില്‍ അവര്‍  പണി തുടങ്ങാന്‍ വൈകിയാലോ ? എ .റ്റി.എമ്മില്‍  കയറി  പണവും പിന്‍വലിച്ചു വാഹിദിന്റെ കടയും അന്വേഷിച്ചു ചെന്ന്.

പണം  വാഹിദ്‌  എന്ന കടക്കാരനെ ഏല്‍പ്പിച്ചു കൊണ്ട് പറഞ്ഞു 
..
“കമ്പിവേലിയുടെ ഓര്‍ഡര്‍  ആണ് .....ഫോട്ടോ ഇന്ന് കൊണ്ടുവന്നില്ല  നാളെ കൊണ്ടുവന്നു തരാം  .ഇന്ന് അഡ്വാന്‍സ്  പിടിക്കുക .അത്  മാത്രം ലേറ്റ്  ആക്കുനില്ല .ഇവിടെ ഏല്‍പ്പിക്കാന്‍  ഫോണ്‍ വിളിച്ചപ്പോള്‍  മേസ്ത്രി പറഞ്ഞു “

പറഞ്ഞു തീര്നില്ല ..രണ്ടുമൂന്നുപേര്‍ ചുറ്റും വന്നു നിന്നത്  അറിഞ്ഞു.പടക്കം പോട്ടിയതുപോലെ തോന്നിച്ചു മുഖമടച്ചു കിട്ടിയ അടി. പിന്നെ  തൂക്കിപിടിച്ചു  അവിടെ വന്നു  പാര്‍ക്ക്‌ ചെയ്ത ജീപ്പിലെക്കിട്ടു .കൂടെ കടക്കരനെയും.പോലീസ്  ആണെന്ന് മനസ്സിലായത്‌ ജീപ്പിലെ ബോര്‍ഡ്‌  കണ്ടപ്പോഴാണ്
 .
സംഭവം കഴിഞ്ഞു ഇപ്പൊ രണ്ടു ദിവസമായികാണും.കുറച്ചു വെള്ളം ഒഴിച്ച്  ഇതുവരെ കഴിക്കുവാന്‍ മറ്റൊന്നും തന്നതുമില്ല .വിശപ്പുകൊണ്ടും വേദന കൊണ്ടും അയാള്‍  പുളഞ്ഞു.പോലീസ് അടിയുടെ ആധിക്യം കൊണ്ട്  ശരീരം വിറക്കുന്നു..ചിലപ്പോള്‍  ബോധം പോകുന്നു.വാഹിദ് എന്ന കടക്കാരനെ വേറെ ഏതോ സ്ഥലത്തേക്ക്  മാറ്റി.അയാളെയും ചോദ്യം ചെയ്തു വരികയാണെന്ന് അവരുടെ സംസാരത്തില്‍ നിന്നും മനസ്സിലാക്കി...

ബോധം വീണപ്പോള്‍  ആശുപത്രിയില്‍ ആണെന്ന് മനസ്സിലായി.ചുറ്റിലും പോലീസുകാര്‍ ആയിരുനില്ല ഉണ്ടായിരുന്നത് സഹപ്രവര്‍ത്തകര്‍ ..ഒന്നും മനസ്സിലാകാത്തത് പോലെ അയാള്‍ കണ്ണുമിഴിച്ചു. പ്യൂണ്‍ നാസര്‍ വന്നു അടുത്തിരുന്നു കൊണ്ട് പറഞ്ഞു.

“പേടിക്കാനൊന്നുമില്ല ..പോലീസുകാര്‍ക്ക്‌  ആളെ മാറിയതാ ...ഈ "കമ്പിവേലി" എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ക്വട്ടേഷന്‍  ടീമാണ്.അവരുടെ പരസ്യം മാന്യമായി കൊടുക്കാന്‍ പറ്റാത്തതുകൊണ്ട്  അവര്‍ ഇപ്പൊ അങ്ങിനെയാ ഫോണ്‍ നമ്പര്‍  കൊടുക്കുന്നത്... ഇതൊന്നുമറിയാതെ സാര്‍ അവരുമായി കരാര്‍ ഉറപ്പിക്കുന്നത് കണ്ടതുകൊണ്ടാണ്  പോലീസ് പോക്കിയത്.അവര്‍ക്ക് വാഹിദിനെ മുന്‍പുതന്നെ സംശയം ഉണ്ടായിരുന്നു .തെളിവിനുവേണ്ടി അവര്‍ കുറച്ചു ദിവസമായി  ആ അങ്ങാടിയില്‍ കറങ്ങി നടക്കുകയായിരുന്നു,അപ്പോളാണ് സാറ് അവരുടെ തെളിവായത്.ഇവിടെ ഇപ്പൊ രണ്ടു ദിവസമായി .നാളെ ഡിസ്ചാര്‍ജ്  ചെയ്യുമായിരിക്കും .ബോധം തെളിയട്ടെ പറയാമെന്ന ഡോക്ടര്‍  പറഞ്ഞത്.”


അയാള്‍ ഒന്നും മിണ്ടിയില്ല ...അയാള്‍ കണ്ണുകള്‍  ഇറുകെ അടച്ചു...ഡോക്റ്ററെ കണ്ടിട്ട്  വരാം എന്ന് പറഞ്ഞു നാസര്‍  പോയപ്പോള്‍  അയാള്‍ മെല്ലെ കിടക്കവിട്ടഴുനേറ്റു..ശരീരത്തിലെ വേദനകള്‍ അയാള്‍ മറന്നു .പോലീസില്‍  നിന്ന് കിട്ടിയ അപമാനവും .ആരെയും ശ്രദ്ധിക്കാതെ മെല്ലെ പുറത്തേക്കിറങ്ങി.അയാള്‍ യാത്ര അവസാനിപ്പിച്ചത്  മദ്യഷോപ്പിലായിരുന്നു.ജീവിതത്തില്‍ ഒരിക്കലും പോകരുതെന്ന് കരുതിയിടത്തു വീണ്ടും എത്തിചേര്‍ന്നിരിക്കുന്നു. ശരീരത്തിലെയും മനസ്സിലെയും  വേദന  കഴുകി കളയുവാന്‍  മനുഷ്യര്‍  കണ്ടുപിടിച്ച വിഷപാനീയം .സമയമേറെ കഴിഞ്ഞപ്പോള്‍ അനുസരണയില്ലാത്ത കാല്‍ വെപ്പുകളോടെ അയാള്‍ പുറത്തേക്കിറങ്ങി...വേച്ച് വേച്ച്   നടന്ന അയാളുടെ കണ്ണില്‍  ടെലിഫോണ്‍  പോസ്റ്റിലെ "മഞ്ഞ ബോര്‍ഡ്‌" ഉടക്കി. അയാളില്‍ അത്  വല്ലാത്തൊരു  ഭീതിയുണ്ടാക്കി. കണ്ണുകള്‍  ഇറുക്കിയടച്ചുകൊണ്ട്  അയാള്‍ തല താഴ്ത്തി  മുന്നോട്ടേക്കു നടന്നു.. വഴി നിശ്ചയമുണ്ടായിരുനില്ല ..ലക്ഷ്യമില്ലാതെ അയാള്‍ മുന്നോട്ടേക്ക് നടന്നു ...വഴിയരികിലെ  പോസ്റ്റിലെ അനേകം മഞ്ഞബോര്‍ഡുകള്‍  അയാളെ കടന്നുപോയെങ്കിലും അതൊന്നും അയാള്‍ കണ്ടില്ല ..കാലിടറി കടന്നുപോകുമ്പോള്‍  തട്ടിയകറ്റിയവരുടെ പ്രാകലും  അയാള്‍ കേട്ടില്ല ....
അയാള്‍ വേറെയേതോ ലോകത്തായിരുന്നു 


കഥ :പ്രമോദ്‌ കുമാര്‍.കെ.പി 
ചിത്രങ്ങള്‍ :ഇന്റര്‍നാഷണല്‍ വാട്ടര്‍ കളര്‍ഗ്രൂപ്പ്‌
         കേരള വാട്ടര്‍കളര്‍ സോസേറ്റി




10 comments:

  1. പരസ്യം പോലും സൂക്ഷിക്കണം അല്ലേ

    ReplyDelete
    Replies
    1. ഇത്രയൊന്നും ഇല്ലെങ്കിലും ഒരു സുഹൃത്തിന്റെ അനുഭവം പകര്‍ത്തിയതാണ്

      Delete
  2. കമ്പിവേലിക്ക് ഇങ്ങനെ ഒരര്‍ത്ഥം ഉണ്ടെന്നു ഇപ്പോഴാണ് മനസ്സിലായത്.
    ചിത്രങ്ങള്‍ വളരെ നന്നായിരിക്കുന്നു.
    ഈ പോസ്റ്റില്‍ ഇത്രയും ചിത്രങ്ങള്‍ കൂടുതല്‍ ആയി അനുഭവപ്പെട്ടു.

    ReplyDelete
    Replies
    1. എനിക്കും അറിയില്ലായിരുന്നു.പക്ഷെ ഒരു ചെറിയ പറമ്പുകള്‍ പോലും ഇല്ലാതിരുന്ന പട്ടണത്തില്‍ എല്ലാ സ്ഥലത്തും ഇങ്ങിനത്തെ പരസ്യം കണ്ടപ്പോള്‍ സംശയം തോന്നി അന്വേഷിച്ചതാണ് ..ഒരു കൂട്ടുകാരന്റെ അനുഭവമായിരുന്നു ഇതെഴുതുവാന്‍ പ്രേരിപ്പിച്ചത്

      Delete
  3. Replies
    1. ഒന്ന് വിളിച്ചു നോക്കൂ ...വിവരം അറിയാം

      Delete
  4. കമ്പിവേലി പാരയായല്ലോ............
    ആശംസകള്‍

    ReplyDelete
    Replies
    1. ജീവനും പോകും ...വെറും പാരയല്ല

      Delete
  5. കൊള്ളാം ,ആശംസകള്‍

    ReplyDelete
  6. ‘കമ്പിവേലി’ എന്നുകണ്ടാൽ സൂക്ഷിക്കണമല്ലേ? ഉപകാരമായി...ഇനി നാട്ടിൽ വരുമ്പോ ശ്രദ്ധിക്കാം.
    എഴുത്തിഷ്ടായി.

    ReplyDelete