Thursday, March 21, 2013

ഗ്രാമത്തിലേക്ക് വീണ്ടും

നാല്പതു വര്ഷം കഴിഞ്ഞു കാണും  ഞാന്‍ എന്റെ ഗ്രാമത്തെ കൈവിട്ടിട്ട് .പിന്നെ ഒരു വിരുന്നുകാരനെ പോലെ പലപ്പോഴായി ...പക്ഷെ ഇനി ഇവിടെ തന്നെ ഉണ്ട് ..എപ്പോഴും ഈ ഗ്രാമത്തില്‍ തന്നെ ഉണ്ടാവണം എന്നും ഇവിടെ അടുത്ത് തന്നെ ജോലി നേടി എന്നും ഈ നാടിനെ സ്നേഹിച്ചു ഇവിടെ തന്നെ ഉണ്ടാവണം എന്നും തീരുമാനിച്ച ആളാണ്‌.പക്ഷെ ....ഓര്‍ക്കുമ്പോള്‍ തന്നെ കണ്ണ് നിറയുന്നു...വലിയ ഒരു സൌഹൃദം ഉണ്ടായിരുന്നു നാട്ടില്‍ ..അത് കൊണ്ട് തന്നെ അതിന്റെ ഗുണവും ദോഷവും ഒക്കെ എല്ലാവരിലും വന്നു ചേര്‍ന്നിരുന്നു.നാട്ടിലെ എന്ത് കാര്യത്തിനും മുന്‍പന്തിയില്‍ ഞങ്ങള്‍ കൂട്ടുകാര്‍ ഉണ്ടായിരുന്നു.എല്ലാവര്ക്കും സഹായവുമായി ഞങ്ങളുടെ കൂട്ടായ്മ മുന്നേറി.അതിനിടയിലാണ് ഞാന്‍ അടക്കം ചില സുഹൃത്തുക്കള്‍ക്ക് പ്രേമം തലയ്ക്കു പിടിച്ചത്.എല്ലാം വളരെ രഹസ്യമായി അവര്‍ കൊണ്ടുപോയി .പക്ഷെ നാട്ടിലെ ചില ബി ബി സി നുണച്ചി കൊച്ചമ്മമാര്‍ അത് പരസ്യം ആക്കി. അത് വഴി പലതരം ചീത്തപേരും ഞങ്ങള്‍ക്ക് കിട്ടിതുടങ്ങി.അതോടെ നമ്മള്‍  കൂട്ടുകാര്‍ പലയിടത്തും സംശയത്തിന്റെ നിഴലില്‍ ആയി.പല പ്രേമങ്ങളും അവര്‍ പൊളിച്ചു .എന്തോ ഭാഗ്യത്തിന് എന്റെ പ്രേമം ആരും കണ്ടുപിടിച്ചില്ല ..അത് അതീവ രഹസ്യമായി ഞാനും മീനുവും കൊണ്ടുപോയി.ബാക്കി ഒക്കെ കണ്ടുമുട്ടുവാന്‍ ആകാത്ത വിധം ആയിട്ടും ഞങ്ങള്‍ പരസ്പരം പല സ്ഥലത്തു വെച്ചും കണ്ടു ഹൃദയങ്ങള്‍ കൈമാറി.ഞങ്ങളുടെ പ്രേമം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ രൂപത്തില്‍ പണി കിട്ടി എനിക്കും എന്റെ പ്രണയത്തിനും....

"നോക്കി നടക്കു വല്യച്ച ..." ശബ്ദം കേട്ട് ഞെട്ടി ..രണ്ടു ബൈക്ക് യാത്രകാര്‍ ചിരിക്കുന്നു.ഓ ...റോഡിനു നടുവിലായിരുന്നു നില്പ് .

"സോറി കുഞ്ഞുങ്ങളെ ..."ഞാന്‍ ക്ഷമ ചോദിച്ചു.വീണ്ടും നടത്തം തുടങ്ങി.മുന്‍പൊക്കെ വിശാലമായ പാടം ആയിരുന്നു റോഡിനു ഇരുവശത്തും .മൂന്നോ നാലോ വീടുകള്‍ ചില യിടത്തും .ഇപ്പോള്‍ വയല്‍ ഒക്കെ നികത്തി എല്ലാവരും വീടുകള്‍ വെച്ചിരിക്കുന്നു. അനുദിനം വീടുകള്‍ കൂടികൊണ്ടിരിക്കുന്നു. തൊട്ടു തൊട്ടു വീടുകള്‍ .ചിലത് പുതിയത് പണിയുന്നു ..മുന്‍പ് വിശാലമായ പാടത്തിനു നടുവില്‍ തല ഉയര്‍ത്തി പിടിച്ചു നിന്നിരുന്ന നമ്പ്യാരുടെ തറവാട്  പുതിയ വീടുകള്‍ക്ക് പിന്നില്‍ നാണം കൊണ്ടെന്നപോലെ തലകുനിച്ചു നില്‍ക്കുന്നു.രണ്ടു വീടുകള്‍ക്ക് ഇടയിലെ ചെറു വഴിയിലൂടെ അവിടേക്ക് നടന്നു.


വരാന്തയില്‍ ഇരുന്ന അമ്മു അമ്മ എന്നെ കണ്ടു എഴുനേറ്റു.ആഗതനെ സൂക്ഷിച്ചു നോക്കി.കാഴ്ച മങ്ങിയ കണ്ണുകള്‍ എന്നെ മനസ്സിലാക്കുന്നതില്‍ പരാജയപെട്ടത്‌ കൊണ്ടാവാം

"ആരാത് ...ലക്ഷ്മിയെ വരുന്നതെന്ന് നോക്ക് .."അകത്തു നോക്കി വിളിച്ചു വിളിച്ചു പറഞ്ഞു .
"ഞാന്‍ മാധവനാണ് അമ്മു അമ്മെ ..സോപാനത്തിലെ "
"ങേ ..മാധവനോ ..എത്രയായി നീ ഈ വഴിക്ക് വന്നിട്ട്‌.പത്തു പന്ത്രണ്ട് കൊല്ലം ആയില്ലേ ?.നീ നാടിനെയും നാട്ടാരെയും ഒക്കെ മറന്നോ ?'നീ വരുന്നത് വാസുവും അറിഞ്ഞില്ലേ ?അവനും പറഞ്ഞില്ല  .."
"അങ്ങിനെ സംഭവിച്ചു ...ഇനി കുറച്ചുകാലം ഇവിടുണ്ട് .ഇവിടൊക്കെ തന്നെ ."
ഒച്ച കേട്ട് അകത്തു നിന്നും ലക്ഷി വന്നു ..കൂട്ടുകാരന്റെ ഭാര്യ ആണ് .അവരുടെ കല്യാണത്തിന് വന്നിട്ടുണ്ട്.ഇവര്‍ വാസുവിന്റെ കൂടെ പലപ്പോഴും എന്റെ അടുക്കല്‍ ഹൈദ്രബാദില്‍ വരാറും ഉണ്ട് .അവരുടെ ഒരു മകന്‍ അവിടെഉണ്ടായിരുന്നു ,കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ ..അവന്‍ ട്രാന്‍സ്ഫര്‍ ആയതിനു ശേഷം വാസുവിന്റെ വരവ് നിന്ന്.

'വാസു ഇല്ലേ ലക്ഷ്മി ?"
"ഇല്ല ..മോന്റെ വീട് പണി നടക്കുന്നു ..അവിടെയാ .."അവള്‍ സ്ഥലവും മറ്റും പറഞ്ഞു.അടുത്താണ് ..നടക്കേണ്ട ദൂരമേ ഉള്ളൂ .ഞാന്‍ ഇറങ്ങാന്‍ നോക്കവേ ലക്ഷി പറഞ്ഞു

"ഞാന്‍ ചായ എടുക്കാം ..മാധവേട്ടന്‍ ഇരി .."
കുറച്ചു സമയം കൂടി അവിടെ ഇരുന്നു.അമ്മു അമ്മ വിശേഷങ്ങള്‍ തുടങ്ങി.എല്ലാം കേട്ടിരുന്നു.കൂട്ടത്തില്‍ ചോദിച്ചു.
"നിന്റെ മക്കള്‍ ഒക്കെ വന്നുവോ മാധവ  ?"

'ഇവിടേയ്ക്ക് വന്നില്ല....അവര്കൊക്കെ തിരക്കാണ് ..ഒന്നിനും സമയം തികയുനില്ല ..എനിക്കാണെങ്കില്‍ സമയം പോകുന്നുമില്ല ..അത് കൊണ്ട് ഞാന്‍ ഇങ്ങു പോന്നു.ഇനി കുറച്ചു കാലം ഇവിടെ  ഉണ്ടാകും."ചെറിയ ഒരു കള്ളം പറഞ്ഞു

'അതിനു തറവാട്ടില്‍  നിന്റെ ചേട്ടന്റെ മക്കള്‍ അല്ലെ കഴിയുന്നത് ...നിനക്ക് വേണ്ടാത്തത് കൊണ്ട് അതൊക്കെ അവര്‍ മാറ്റി പണിത് എന്നാണല്ലോ വാസു പറഞ്ഞത് .."

'എനിക്ക് വേണ്ട എന്റെ അമ്മു അമ്മെ ...ഞാന്‍ കുറച്ചു കാലം അല്ലെ ഉള്ളൂ.കുറച്ചു ദിവസം നാട്ടില്‍ നില്‍ക്കണം എന്ന് തോന്നി വന്നതാ .."

'അപ്പോള്‍ നീ വീണ്ടും തിരിച്ചു  പോകുകയാണോ ..."

ഒന്നും  പറഞ്ഞില്ല ..എന്താണ് പറയുക പോകില്ല എന്നോ ?പോകാതിരുന്നാല്‍ മതിയായിരുന്നു.

അവള്‍ പോയതിനുശേഷം വല്ലാത്ത ഒരു ഒറ്റപെടല്‍ ആണ് അനുഭവിക്കുന്നത്.മക്കള്‍ ആദ്യം ഒക്കെ എന്റെ കാര്യത്തില്‍ നല്ല ശ്രദ്ധ ആയിരുന്നു.പിന്നെ പിന്നെ അവര്‍ അവരുടെ തിരക്കുകളില്‍ പെട്ടപ്പോള്‍ ഞാന്‍ ഒറ്റപെട്ടു.പിന്നെ യാത്ര തുടങ്ങി.പലപ്പോഴും നീണ്ട യാത്രകള്‍ ഏകാന്തത പിടികൂടി വട്ട് പിടിക്കും എന്ന് കൂടിയായപ്പോള്‍ ഒന്ന് കൂടി ഗ്രാമത്തില്‍ വരണം എന്നൊരു ഉള്‍വിളി.പക്ഷെ അന്ന് വരുവാന്‍ പറ്റിയില്ല .പിന്നെ വരുന്നത് ഇപ്പോഴാണ് .ഇപ്പോള്‍ ഏകാന്തത എന്ന ശാപം എന്നോടോപ്പമില്ല..അതെന്നെ വിട്ടൊഴിഞ്ഞു പോയി.പക്ഷെ ഇത് ഇന്ന് ഒരു ഗ്രാമം അല്ല ചെറു പട്ടണം തന്നെ ആണ്.എങ്കിലും മഹാനഗരത്തില്‍ കിട്ടാത്ത എന്തോ ഒന്ന് ഇവിടെ കിട്ടുന്നത് പോലെ തോന്നുന്നു.


നടന്നു നടന്നു വാസുവിന്റെ അരികില്‍ എത്തി.എന്നെ കണ്ട അവനും അന്ധാളിപ്പായിരുന്നു.ഇനി നാട്ടിലേക്ക് ഇല്ല എന്ന് കഴിഞ്ഞ തവണ അവന്‍ വന്നപ്പോള്‍ പറഞ്ഞതാണ്.രണ്ടു വര്ഷം ആയി കാണും കണ്ടിട്ട്.
"നീ എപ്പോള്‍ വന്നു ?"
"രാവിലെ "
"ആരും പറഞ്ഞില്ല ..."
"ആരെയും അറിയിച്ചില്ല .പോരണം എന്ന് തോന്നിയപ്പോള്‍  ഇങ്ങു പോന്നതാണ്.ഇനി ഇവിടെ തന്നെ നില്‍ക്കണം എന്ന് കരുതുന്നു.."

"അതിനു നിനക്ക് ഇവിടെ ആരുണ്ട് ?എല്ലാവരെയും അകറ്റി നീ ജീവിക്കുകയായിരുനില്ലേ ?എല്ലാ കൂട്ട്കാരെയും വെറുപ്പിച്ചു കൊണ്ടും..ആകെ അടുപ്പം ഉണ്ടായിരുന്നതും ബന്ധപെട്ടതും എന്നോട് മാത്രം.അതും ഞാന്‍ നിന്റെ അടുക്കല്‍ വരുന്നത് കൊണ്ട് മാത്രം.ഇനി നീ ഇങ്ങോട്ടേക്ക് ഇല്ല എന്ന് പറഞ്ഞിട്ട് ... "

"നീയും എന്നെ മനസ്സിലാക്കിയില്ലേ വാസു ,,?"

"എനിക്കറിയാം മാധവ ,ഓരോ ആള്‍ക്കും ചെയ്ത തെറ്റിന് പറയാന്‍ പല ന്യായങ്ങളും ഉണ്ടാകും.നിന്റെ അച്ഛന്റെയും കൂട്ടുകാരന്റെയും ചതിയില്‍ നീ പെട്ടതാവാം.പക്ഷെ നമ്മുടെ കൂട്ടുകാര്‍ക്ക് മുന്‍പില്‍ നീ ഇന്നും മീനുവിനെ വഞ്ചിച്ചവന്‍ തന്നെ ..നിന്റെ ഭാര്യ നിന്റെ ചെറുപ്പകാലത്ത് തന്നെ മരിച്ചപ്പോള്‍ പലരും പറഞ്ഞു അവളുടെ ശാപം കാരണം ആണെന്ന് ...പണം കണ്ടപ്പോള്‍ നിന്റെ മനസ്സ് മാറിയെന്നു അവര്‍ക്ക് തോന്നിയാല്‍ തെറ്റ് പറയാന്‍ പറ്റില്ല ..അത് തന്നെ അല്ലെ ഉണ്ടായതും..സ്വന്തമായി വരുമാനം ഉള്ള ആണ്‍ എന്ന നിലയില്‍ നിനക്ക് സ്വന്തമായി ഒരു തീരുമാനം എടുക്കാമായിരുന്നു. പക്ഷെ അവള്‍ക്കു നീ നല്‍കിയത് കുറെ സ്വപ്‌നങ്ങള്‍ മാത്രം അല്ലെ ..നിന്നെ വിശ്വസിച്ചു അവള്‍ കാത്തിരുന്നു ..പക്ഷെ നീ അവിടെ കല്യാണം കഴിച്ചു സുഖിക്കുക ആണെന്ന് ഞാനും പറഞ്ഞില്ല .കാരണം അങ്ങിനെ സൂചിപ്പിച്ച ബാബുവിന്റെ മുഖത്ത് അവള്‍ അടിച്ചു ..അത് കേള്‍ക്കുന്നതുപോലും ഇഷ്ട പെടാത്ത അവളോട്‌ ഞാന്‍ എങ്ങിനെ സത്യം  പറയും ?..കാത്തിരുന്നു കാത്തിരുന്നു കാലം തെറ്റി .അവള്‍ ഒറ്റയ്ക്കായി പോയി..എപ്പോഴോ അവള്‍ ഇവിടം വിട്ടുപോയി .എവിടേക്ക് എന്ന് ആര്‍ക്കും അറിയില്ല .ഞാന്‍ പലതവണ പറഞ്ഞത് തന്നെ നീ പറയിപ്പിക്കുന്നു.നിനക്ക് ഈ നാട്ടില്‍ സമാധാനത്തോടെ ജീവിക്കുവാന്‍ പറ്റില്ല ..അത് കൊണ്ടാണ് ഞാന്‍ ആവര്‍ത്തിക്കുന്നത്.നീ ഇവിടെ നിന്നും പോകണം ...അല്ലെങ്കില്‍ കൂടുകാര്‍ ആയിരുന്നവര്‍ നിന്നെ വെറുക്കും ..നിന്നെ ശപിക്കും .


"ഞാന്‍ പോകാം ..പക്ഷെ നീ എന്റെ കൂടെ ഒരിടം വരെ വരണം  "ഞാന്‍ അവനെയും കൂട്ടി നടന്നു.ടൌണില്‍ എത്തുമ്പോള്‍ ഉച്ച ആയിരുന്നു.ഹോട്ടലിലെ മുറിക്കു മുന്നില്‍ നിന്നും കോളിംഗ് ബെല്‍ അടിക്കുമ്പോള്‍ വാസു ഒന്നും മനസ്സിലാവാതെ നില്‍ക്കുകയാണ്.വാതില്‍ തുറന്ന സ്ത്രീ രൂപത്തെ കണ്ടു വാസു ഞെട്ടി.
"മീനു .."അവന്റെ അധരങ്ങള്‍ ചലിച്ചു.

"അതെ മീനു തന്നെ ...ഇവള്‍ കുറച്ചായി എന്നോടൊപ്പം ഉണ്ട് ..ഒരു യാത്രക്കിടയില്‍ നമ്മള്‍ വീണ്ടും കണ്ടു മുട്ടി ..കാര്യങ്ങള്‍ ഒക്കെ ഞാന്‍ പറഞ്ഞപ്പോള്‍ സ്ത്രീ എന്ന സര്‍വം സഹയായ  ജന്മം ഒക്കെ സഹിച്ചു.പക്ഷെ ദൈവം നമ്മളെ വീണ്ടും അകറ്റുന്നു.അനുദിനം മരിച്ചു കൊണ്ടിരിക്കുന്ന ഇവള്‍ക്ക് ഭര്‍ത്ത്യമതിയായി സ്വന്തം ഗ്രാമത്തില്‍ ജീവിക്കണം.അതിനാണ് ഞങ്ങള്‍ വന്നത്.ഇനി നീ പറ എനിക്ക്  നമ്മളുടെ നാട്ടില്‍ ജീവിക്കുവാന്‍ പറ്റുമോ ?അതും മനസമാധാനം ആയി ...?"

വാസുവിന്  ഒന്നും പറയാന്‍ കഴിയാതെയായി.അവന്‍ ഞങ്ങളുടെ രണ്ടുപേരുടെയും കൈകള്‍ കൂട്ടി പിടുവിച്ചു.അവന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകി ഇറങ്ങി.

'വാസു അങ്കിള്‍ നമ്മളും ഉണ്ടേ ?"
അകത്തു നിന്നും വന്ന മാധവന്റെ മക്കളെ കണ്ടു വാസു അന്തംവിട്ടു.സജിനും സായുജ്യയും ...
"വാസു അങ്കിള്‍ ..അച്ഛന്റെ ഏകാന്തത കുറെയായി നമ്മള്‍ കാണുന്നു ..പക്ഷെ നമ്മള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ല ,അത് കൊണ്ട് തന്നെ അച്ഛന്‍ പലപ്പോഴും യാത്ര പോകും ..ഒരിക്കല്‍ തിരിച്ചു വരുമ്പോള്‍ ഈ അമ്മയെയും കൊണ്ട് വന്നു .ഞങ്ങള്‍ക്ക് ഇഷ്ട്ടപെട്ടു.അച്ഛന്‍ പിന്നെ യാത്ര എന്ന് പറഞ്ഞു ഞങ്ങളെ വിട്ടു പോയില്ല..അച്ഛന്‍ പഴയ കാര്യങ്ങള്‍ ഒക്കെ പറഞ്ഞപ്പോള്‍ ഞങ്ങളുടെ അമ്മക്ക് എത്രമാത്ര  ശാപം കിട്ടിയിട്ടുണ്ടാകും എന്ന് ഓര്‍ത്തു പോയി...അവള്‍ഏങ്ങി പോയി.സജിന്‍ അവളുടെ പുറത്തു തട്ടി.

'പക്ഷെ വീണ്ടും ദൈവം നമ്മള്‍ക്ക് അമ്മയെ ഇല്ലാതാക്കുവാന്‍ പോകുന്നു .അത് കൊണ്ട് ഈ അമ്മക്ക് നല്ല സന്തോഷം കൊടുക്കണം.അമ്മയുടെ ആഗ്രഹം ഈ നാട്ടില്‍ തന്നെ ഇനി ജീവിക്കണം എന്നാണ് ...അത് നമ്മള്‍ അല്ലെ നടത്തി കൊടുക്കേണ്ടത് ..സഹായത്തിനു വാസു അങ്കിള്‍ ഉണ്ടാവണം .."

വാസു എന്റെ മക്കളെ ചേര്‍ത്ത് പിടിച്ചു കൊണ്ട്  പറഞ്ഞു 'നിങ്ങളുടെ അച്ഛന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ദൈവം ക്ഷമിചിരിക്കും ഈ മക്കളെ ഓര്‍ത്തു ......".   ചെറിയൊരു എങ്ങലോടെ അവര്‍ വാസുവിന്റെ ചുമലിലേക്ക് ചാഞ്ഞു.എനിക്കും മീനുവിനും കണ്ണുനീരിനെ പിടിച്ചുനിര്‍ത്തുവാന്‍ കഴിഞ്ഞില്ല.

കഥ:പ്രമോദ്‌ കുമാര്‍.കെ.പി





Saturday, March 16, 2013

മകളെ ...നിനക്കുവേണ്ടി

"നിങ്ങള്ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ലേ ... എത്ര സമയം ആയി അതൊക്കെ എടുത്തു വെക്കാന്‍ പറയുന്നു "
അവളുടെ ശബ്ദം പൊങ്ങിയപ്പോള്‍ ഷോപ്പിംഗ്‌ മാളിലെ എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിലെക്കായി . അവള്‍ അങ്ങിനെ ആണ് പരിസരം നോക്കില്ല .,എന്തിനു ഞാന്‍ ഒരു ഭര്‍ത്താവാണ് എന്ന ഒരു വിചാരം പോലും പല സമയത്തും ഉണ്ടാവില്ല .അവള്‍ കുറ്റപെടുത്തി ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു..അപമാനിതനായി കുനിഞ്ഞ ശിരസ്സോടെ ഞാന്‍ അവള്‍ പറയുന്നതൊക്കെ ചെയ്തു.അതുവഴി പോയ പലരും ഒരു പരിഹാസ ചിരിയോടെ എന്നെ നോക്കി.അവര്‍ക്ക് തുടക്കത്തിലുള്ള രസം പോയപ്പോള്‍ അവിടുന്ന് മാറിപോയി.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല കല്യാണം കഴിഞ്ഞു ഒരെട്ടു മാസം ആയിക്കാണും .അന്ന്  മുതല്‍ സഹിക്കുന്നതാണ്.അന്ന്  മുതല്‍ അവള്‍ അവളുടെ ചോല്പടിക്ക് നിര്‍ത്തുവാന്‍ ശ്രമം തുടങ്ങിയിരുന്നു.ഒന്നുമില്ല കല്യാണം കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോള്‍ കുറേകാലമായി  കേസില്‍ കുടുങ്ങികിടന്ന പ്രതീക്ഷിക്കാത്ത കുടുംബസ്വത്തു അവരുടെ കയ്യില്‍ വന്നു.അതോടെ അവര്‍ നല്ല പണക്കാരായി.സാധാരണകാര്‍ ആയ നമ്മള്‍ ഒക്കെ സ്വപ്നം പോലും കാണാന്‍ പറ്റാത്ത അത്രയ്ക്ക് . അത് കിട്ടിയത് മുതല്‍ ഇവളിലും അമ്മയിലും അഹന്ത കടന്നു വന്നു . അന്നേരം ഇവള്‍ ആറുമാസം ഗര്‍ഭിണി ആയിരുന്നു.അത് കൊണ്ട് അന്നേരം ശാസിക്കാനും ഉപദേശിക്കുവാനും ഒന്നും പോയില്ല . അവളുടെ അച്ഛന്‍ ഒക്കെ അറിയുന്നുണ്ടായിരുന്നു ,അവളിലെയും ഭാര്യയിലെയും മാറ്റം.പരാതി പറയാതെ തന്നെ അച്ഛന്‍ ഉപദേശിച്ചു

"അവളുടെ പ്രസവം കഴിയട്ടെ ,എല്ലാം ശരിയാവും അതുവരെ ഒന്നും പറയേണ്ട ,സഹിക്കുക "

ഞാനും അത് പ്രതീക്ഷിച്ചു പക്ഷെ എവിടെ ..ദിവസേന അവളുടെ അഹങ്കാരം കൂടി വന്നു.. കൊച്ചിനെ നോക്കാതെ കറങ്ങി നടക്കുന്നതിനെ പലപ്പോഴും എതിര്‍ത്തു . അന്നേരം എന്നോടുള്ള ദേഷ്യം കൊച്ചിനോട് കാണിക്കും അതോടെ ഞാന്‍ ഒന്നും പറയതെയായി.വെറുതെ എന്തിനു ഒന്ന് മറിയാത്ത അതിനെ വേദനിപ്പിക്കണം . അത് അവള്‍ക്കു നല്ല വളമായി.നാട്ടുകാര്‍ക്ക് മുന്‍പില്‍ ഞാന്‍ ബി.പി ആയി അതായത് ഭാര്യയെ പേടിക്കുന്നവന്‍ .  കുഞ്ഞും വളര്‍ന്നു വന്നു.നമ്മളുടെ ഇടയിലെ പ്രശ്നങ്ങള്‍ മോളെ  ബാധിക്കാതിരിക്കുവാന്‍ ഞാന്‍ എല്ലാറ്റിനും വഴങ്ങി കൊടുത്തു.വീട്ടില്‍ അവളുടെ ഒച്ച മാത്രം ഉയര്‍ന്നു. എന്നിലെ ഞാന്‍ എന്ന വ്യക്തി മരിച്ചു കൊണ്ടിരുന്നു.എന്റെ മകള്ക്കുവേണ്ടി ....

എനിക്കും എല്ലാറ്റിനും പ്രതികരിക്കണം എന്നും അവളെ എന്റെ ഉത്തമ ഭാര്യയായി മാറ്റണം എന്നും പലപ്പോഴും ആഗ്രഹിച്ചു.പക്ഷെ ചെറുപ്പത്തില്‍ തൊട്ടു ഞാന്‍ കാണുന്ന പ്രശ്നങ്ങള്‍ അതില്‍ നിന്നും എന്നെ വിലക്കി.അച്ഛനും അമ്മയും എന്നും വഴക്കായിരുന്നു.രണ്ടു പേര്‍ക്കും സ്വന്തമായി വരുമാനം ഉള്ളതിനാല്‍ അവരുടെ തീരുമാനങ്ങള്‍ ഒക്കെ സ്വയം ആയിരുന്നു.രണ്ടുപേര്‍ക്കും പരസ്പരം ആലോചിച്ചു ഒന്നും ചെയ്യാന്‍ ആഗ്രഹം ഉണ്ടായിരുനില്ല.മനസ്സില്‍ തോന്നുന്നത് രണ്ടുപേരും ചെയ്തു.പരസ്പരം കുറ്റപെടുത്തി കൊണ്ടുള്ള ഒരു ദാമ്പത്യം . അതിന്റെ പേരില്‍ എപ്പോഴും വീട്ടില്‍ വഴക്കായിരുന്നു.അതിനിടയില്‍ എന്റെ കാര്യങ്ങള്‍ നോക്കാനും അവര്‍ക്ക് സമയം ഉണ്ടായിരുനില്ല. എല്ലായ്പോഴും ഒറ്റപെട്ടു .. പലപ്പോഴും ഒരു അനാഥനെ പോലെ ജീവിക്കേണ്ടി വന്നു.ആരും കാണാതെ എന്റെ വിഷമങ്ങള്‍ ഞാന്‍  കരഞ്ഞു തീര്‍ത്തു.അപ്പോള്‍ തീരുമാനിച്ചതായിരുന്നു വിവാഹം എനിക്ക് വേണ്ട എന്ന്.പക്ഷെ ഭാര്യ മരിച്ചു ഒറ്റയ്ക്കായി അവസാന നാളില്‍ കഷ്ട്ടപെട്ട രാമു മാമന്റെ അവസ്ഥ എന്നെ മാറ്റി ചിന്തിപ്പിച്ചു.അവിവാഹിതനായി നിന്നപ്പോള്‍ പലപ്പോഴും സുഹൃത്തുക്കളും പറഞ്ഞു നിന്റെ മാതാപിതാക്കളെ പോലെ ഉള്ളവര്‍ ചുരുക്കം മാത്രമാണ് ഭൂമിയില്‍ .. കൂടുതലും പരസ്പരം സ്നേഹിക്കുന്നവര്‍ ആണ്.

അങ്ങിനെയാണ് കല്യാണം കഴിച്ചതും .അത് ഇങ്ങിനെയായി,ഇനി സഹിക്കുക മകള്‍ക്കുവേണ്ടി . പെട്ടെന്ന് വണ്ടി ഒന്ന് പാളി ..ഡ്രൈവിംഗ് സീറ്റില്‍ നിന്നും അവള്‍ നിലവിളിച്ചു...എന്താണെന്നു ശരിക്കും മനസ്സിലായില്ല .  എവിടെയോ ഇടിച്ചതാണ് എന്ന് അവളുടെ നിലവിളിയും വിയര്‍ത്തു കുളിച്ച അവളുടെ രൂപവും  കണ്ടപ്പോള്‍ മനസ്സിലായി. വണ്ടി കുറച്ചു മുന്പോട്ടുപോയി നിര്‍ത്തി.

"എന്താ പറ്റിയത് ?"
"ഒരു കുട്ടിയുടെ മേല്‍ ഇടിച്ചു "
"എന്നാല്‍ വേഗം ഇവിടുന്നു രക്ഷപെടൂ ... ബാക്കി കാര്യം പിന്നെ നോക്കാം .."
"എനിക്ക് വിറയല്‍ കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല "
ആള്‍ക്കാര്‍ ഓടികൂടുന്നു.ഒരു രക്ഷയുമില്ല എന്ന് മനസ്സിലായി.
"നീ വേഗം ഡ്രൈവിംഗ് സീറ്റില്‍ നിന്നും മാറൂ .." ഒരു വിധത്തില്‍ അവളെ അവിടുന്ന് മാറ്റി ഞാന്‍ അവിടെ കയറിയിരുന്നു.പിന്നെ ഡോര്‍ തുറന്നു കുട്ടിയുടെ അടുത്തേക്ക് ഓടി . ആള്‍ക്കാര്‍ പ്രകോപിതരായി എന്റെ ചുറ്റും കൂടി.
" അവനെ തള്ളി കൊല്ല് "
ആരൊക്കെയോ വിളിച്ചു പറഞ്ഞു . ചിലര്‍ എന്നെ കൈവെച്ചു .. പ്രായമായ ചിലര്‍  തടഞ്ഞു കൊണ്ട് പറഞ്ഞു
"ആദ്യം കുട്ടിയെ ആശുപത്രിയില്‍ ആക്കൂ കൊല്ലും കൊലയും ഒക്കെ പിന്നെ "


പോലീസ് സ്റ്റേഷനില്‍ നിന്നും പുറത്തു വരുമ്പോള്‍  നേരം വളരെ വൈകിയിരുന്നു.ആള്കാരും മറ്റും പെരുമാറിയ എന്റെ കുപ്പായം കീറി പറിഞ്ഞിരുന്നു.അതില്‍ പലയിടത്തും ചോര കറ പറ്റി പിടിച്ചിരുന്നു . ശരീരത്തില്‍ അപ്പടി വേദന. വേച്ചു വേച്ചു വന്ന എന്നെ മോള്‍ ഓടി വന്നു കെട്ടി പിടിച്ചു ..
"എനിക്കറിയാം അച്ഛനല്ല കാര്‍ ഓടിച്ചതെന്നു ..... എന്നിട്ടും എന്തിനു അച്ഛനെയും എന്നെയും  സ്നേഹിക്കാത്ത ഈ അമ്മയെ രക്ഷപെടുത്തി ..ഉള്ളില്‍ തള്ളാമായിരുനില്ലേ .... ?"

ഭാര്യ കേള്ക്കേണ്ട എന്ന് കരുതി ഞാന്‍ മകളുടെ വായ പൊത്തി പിടിച്ചു . അവള്‍ ഏങ്ങി ഏങ്ങി കരഞ്ഞു കൊണ്ടിരുന്നു,പക്ഷെ അതിലും ഒച്ചയില്‍ ഉള്ള മറ്റൊരു കരച്ചില്‍ ഓടി വന്നു കൊണ്ട് എന്റെ കാലില്‍ വീണു.എന്റെ ഭാര്യ . പ്രതീക്ഷിക്കാത്ത ഒന്ന്... ഞാന്‍ അവളെ പിടിച്ചെഴുനെല്‍പ്പിച്ചു . കരഞ്ഞു കൊണ്ട് അവള്‍ പറഞ്ഞു

'എന്നോട് ക്ഷമിക്കൂ .. പണം എന്ന അഹങ്കാരത്തില്‍ ഞാന്‍ എല്ലാം മറന്നു..സ്നേഹിക്കുന്നവരെയും സംരക്ഷിക്കുന്നവരെയും ഞാന്‍ കണ്ടില്ല. അല്ലെങ്കില്‍ ഞാന്‍ പലതും കണ്ടില്ലെന്നു നടിച്ചു  .. പണം കൊടുത്താല്‍ കിട്ടാത്തതാണ് സ്നേഹം എന്നറിയാന്‍ വൈകിപോയി.

 ഞാന്‍ അവളുടെ മുടിയില്‍ തഴുകി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു . പൊടുന്നനെ ഒരുതരം ഭയം എന്നെ പിടികൂടി. .അപകടത്തില്‍ പെട്ട കുട്ടിയുടെ പരിക്ക് ഗുരുതരം ആണ് എന്നാണ് അറിഞ്ഞത്..ഇന്ന്  വക്കീല്‍ അയാളുടെ മിടുക്ക് കൊണ്ട്  പുറത്തിറക്കി. നാളെ ...ആ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അകത്തു പോകേണ്ടാവന്‍ ആണ് .. പെണ്‍ മക്കള്‍ വളര്‍ന്നു വരുമ്പോള്‍ അവരുടെ അമ്മയാണ് ഒന്നിച്ചുണ്ടാവേണ്ടത്  അച്ഛനേക്കാളും ...അത് കൊണ്ട് എന്റെ മോള്ക്കുവേണ്ടി ഞാന്‍ എന്തും സഹിക്കാം ...വേണ്ടിവന്നാല്‍ ബലിമൃഗം ആകുവാന്‍ പോലും തയ്യാര്‍ .. അതാണ്‌ അച്ഛന്റെ സ്നേഹം ...പലപ്പോഴും  തിരിച്ചറിയപെടാതെ പോകുന്ന യദാര്‍ത്ഥ സ്നേഹം .

കഥ :പ്രമോദ്  കുമാര്‍ . കെ.പി

കടപ്പാട് :"സ്ത്രീ അമ്മയും പെങ്ങളും ഭാര്യയും മകളും "എന്ന് വിലപിച്ചു ഫേസ് ബുക്ക്‌ പോസ്റ്റ്‌ ഇട്ടവരോട്   "പുരുഷന്‍ അച്ഛനും സഹോദരനും ഭര്‍ത്താവും മകനും "ആണെന്ന്  മറക്കരുത് എന്ന്  കമന്‍ഡ്‌ അടിച്ച പ്രിയ സുഹൃത്തിനോട് ...





Tuesday, March 12, 2013

കല്യാണം

വണ്ടിയില്‍ ഓഫീസിലെ അധികം പേരും ഉണ്ട് ,ചിലര്‍ക്ക് വരാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ട് ഒഴിഞ്ഞു മാറി എന്ന് മാത്രം .കാരണം ഇത് ഒരു കല്യാണത്തിന് പങ്കെടുക്കുക എന്നത് മാത്രം അല്ല ഒരു ഔട്ടിംഗ് കൂടിയാണ് എല്ലാവരും ഉദ്ദേശിച്ചത് .ബംഗ്ലൂര്‍ കഴിഞ്ഞു ഹൊസൂര്‍ എന്ന സ്ഥലത്തു ആണ് വിവേകിന്റെ വീട് .തമിള്‍നാടാണ് .കര്‍ണാടകയുടെ ബോര്ഡര്‍ ആണ് പോലും .പോകുന്ന വഴിയില്‍ മൈസൂറും ബംഗ്ലൂര്‍ ഒക്കെ കറങ്ങി .പലരും ആദ്യമായിട്ടാണ് കേരളം വിട്ടു പോകുന്നത് തന്നെ.യാന്ത്രികമായ ജീവിതത്തിനിടയില്‍ സമയം,കാലം ,പണം ഒക്കെ വലിയൊരു പ്രശ്നം ആണ്. അടുപ്പിച്ചു മൂന്നു നാല് ദിവസം ഓഫീസ് അവധി ആയതിനാല്‍ എല്ലാവര്ക്കും വലിയ ഉത്സാഹം ആയി.അത് പ്രകാരം പ്ലാനിംഗ് ഒക്കെ നന്നായി നടന്നു.. ഇന്ന് വൈകുന്നേരത്തോടെ അവന്റെ വീട്ടില്‍ എത്തും.നാളെയാണ് കല്യാണം ,അവന്റെ തങ്കച്ചിയുടേത് .ഇനിയും ഒന്ന് കൂടി ഇവിടെ വരേണ്ടി വരും ..തങ്കച്ചിയുടെ വിവാഹം കഴിയാനാണ് വിവേകിന്റെ കാത്തിരിപ്പ്.

എല്ലാവരും നല്ല മൂഡില്‍ ആണ് യാത്ര ചെയ്യുന്നത് .നല്ലവണ്ണം എന്ജോയ്‌ ചെയ്യുന്നുണ്ട്.കാരണം ഓഫീസിലെ തിരക്കിലും മറ്റും പെട്ട് ഉലഞ്ഞ മനസ്സിന് അല്പം ഒരു ഫ്രീ കിട്ടിയതുകൊണ്ട് എല്ലാവര്ക്കും നല്ല സന്തോഷം ആണ്.യാത്രയില്‍ ഉടനീളം അത് പ്രകടമായി. രണ്ടു ദിവസം കഴിഞ്ഞാല്‍ വീണ്ടും കൂട്ടലുകളുടെയും കിഴിക്കലുകളുടെയും നടുവില്‍ ചെന്ന് വീഴും.അത് കൊണ്ട് തന്നെ ഓരോരുത്തരും ആവുന്നത്ര അര്മാദി ക്കുകയാണ്.യുവാക്കളുടെ എല്ലാ തരികിട പരിപാടിയും ഒപ്പമുണ്ട്.ആദ്യം ഫാമിലി ട്രിപ്പ്‌ ആയിരുന്നു പ്ലാന്‍ ചെയ്തത് ..പിന്നെ ഓരോരോ കാരണങ്ങള്‍ കൊണ്ട് അവരെ ഒക്കെ ഒഴിവാക്കേണ്ടി വന്നു.അത് കൂടുതല്‍ നന്നായി എന്ന് തോന്നി.ഒന്നിനും ഒരു മറ വേണ്ടല്ലോ .

വൈകുന്നേരത്തോടെ വിവേകിന്റെ വീട്ടില്‍ എത്തി.നല്ല സ്വീകരണം ആയിരുന്നു.ഒരു കല്യാണ വീടിന്റെ എല്ലാ ഒരുക്കങ്ങളും അവിടെ  ഉണ്ടായിരുന്നു.നമ്മളില്‍ നിന്നും വെത്യസ്തമായ പലതും .അവരുടെ വീട്ടിലെ ആദ്യത്തെ കല്യാണം ആയത് കൊണ്ട് അതിന്റെ ഒരു ഒരുക്കവും താളവും ഉണ്ടായിരുന്നു...ഒക്കെയും വളരെ ആകാംഷയോടെ കണ്ടു നിന്നു.അവരുടെ പരിചയക്കാരും അയല്‍ക്കാരും കൂട്ടുകാരും  ഒക്കെ അവിടെ ഉണ്ട് .എന്തൊക്കെയോ വെത്യസ്ഥമായ ചടങ്ങുകള്‍ ...എല്ലാറ്റിനും നമ്മ്ല്‍ക്കിടയില്‍ ഒരു പുതുമ ഉണ്ടായിരുന്നു.രാത്രി വൈകി അവന്റെ കൂട്ടുകാരുടെ വക സല്‍ക്കാരവും ..അതോടെ അവന്റെ കൂട്ടുകാരും നമ്മളുടെ കൂട്ടുകാര്‍ ആയി.പിന്നെ ഏതോ ഒരു ഹോട്ടലില്‍ അന്തിഉറക്കം .

പിറ്റേന്ന് നേരെ കല്യാണം നടക്കുന്ന ഹാളിലേക്കാണ് കൊണ്ടുപോയത്.എല്ലാവരും നല്ല ഉള്സാഹത്തിലാണ്.എല്ലാറ്റിനും ഒരു പുതുമ.ചിലത് നമ്മള്‍ക്ക് തമാശയായി തോന്നിയെങ്കിലും അവരുടെ രീതിയും ആചാരവും ഒക്കെ നല്ലവണ്ണം പിടിച്ചു.കല്യാണത്തിന്റെ  വേറിട്ടൊരു തമിള്‍ സംഗീതം അവിടെആകെ അലയടിച്ചുയരുന്നു.മുഹുര്‍ത്തസമയം അടുത്തു കൊണ്ടിരുന്നു..ചെറുക്കനും കുടുംബവും വാദ്യമേളയുടെ അകമ്പടിയോടെ എത്തി.അവരൊക്കെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു.

പയ്യനെ ആരോ വേദിയിലേക്ക് ആനയിച്ചു.കൂടെയുള്ള ചിലര്‍ ഒക്കെ കൂടെ മണ്ഡപത്തിലേക്ക് കയറി.പെണ്ണിന്റെ വരവിനു വേണ്ടി കാത്തു .മുഹുര്‍ത്ത സമയം ആയിട്ടും പെണ്ണ് വന്നില്ല..ആള്‍ക്കാര്കിടയില്‍ കുശുകുശുപ്പു. തുടങ്ങി.പെണ്ണിന്റെ ആള്‍ക്കാര്‍ തമ്മില്‍ എന്തൊക്കെയോ ചര്‍ച്ചകള്‍ .വിളറി വെളുത്തു വിവേക്‌  വന്നു .നമ്മള്‍ ഓടി അവന്റെ അടുത്തെത്തി.
"എന്താ വിവേക്‌  കാര്യം ?"
"അവള്‍ ചതിച്ചു ...അവള്‍ ഓടിപോയി ....അവള്‍ എന്നോട് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അവളുടെ ആഗ്രഹം നടത്തിയേനെ ....."അവന്‍ വിങ്ങി പൊട്ടി .നമ്മള്‍ ആശ്വസിപ്പിച്ചു.

മണ്ഡപത്തിനു അരികില്‍ രണ്ടു കൂട്ടരുടെയും കശപിശ .വാക്കുകള്‍ വേറെ വഴിക്ക് പോകുന്നു.ഒച്ച കൂടുന്നു.
വിവേകിന്റെ  അമ്മയുടെ കരച്ചില്‍ കേട്ട് നോക്കുമ്പോള്‍ നിലത്ത് തളര്‍ന്നു വീണ അവന്റെ അച്ഛന്‍..ആള്‍ക്കാര്‍ താങ്ങിയെടുത്തു വേഗം തന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി.വിവേകിനെയും   കൂട്ടി നമ്മളും പിറകെ വിട്ടു. .ചെറുക്കനും കൂട്ടരും  ഒക്കെ ആ കുടുംബത്തെ ശപിച്ചു കൊണ്ട് പിരിഞ്ഞു തുടങ്ങി ...പിന്നെ ആള്‍ക്കാര്‍ ഓരോന്നായി.

മടക്കയാത്ര ഒരു മരണ വീട്ടില്‍ നിന്നും എന്നപോലെ ആയിരുന്നു.ആരും സംസാരിച്ചില്ല .എന്ത് പറയാന്‍.ഒരു മൂകത അവിടെ  ആകെ തളം കെട്ടി നിന്നു.അപ്പോള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു.ഞാനും ഇതെപോലത്തെ വലിയ ഒരു തെറ്റ് ചെയ്ത ആളല്ലേ ..ഇതെപോലത്തെ ഒരു രംഗം അവിടെയും അന്ന് ഉണ്ടായി കാണില്ലേ? കല്യാണതലേന്ന് പെണ്ണിനെയും അടിച്ചു മാറ്റി കൊണ്ട് നാടുവിടുക.പിന്നെ രജിസ്റ്റര്‍ വിവാഹം .ഇന്നുവരെ പിന്നെ ആ വഴിക്ക് പോയില്ല .അവളുടെ വീട്ടില്‍ വലിയ കോലാഹലം ഒക്കെ നടന്നു.ഇതുപോലെ തന്നെ ...അവളുടെ അമ്മ ആ ഷോക്കില്‍ നിന്നും പിന്മാറാന്‍ കുറെ സമയം എടുത്തു എന്നൊക്കെ അറിഞ്ഞു.പക്ഷെ ഞങ്ങള്‍ പോയില്ല .അവള്‍ വന്നാല്‍ കൊന്നുകളയും എന്ന് പറഞ്ഞത് കൊണ്ട് അവളെയും അയച്ചില്ല..ആ കുടുംബത്തില്‍ നിന്നും അവള്‍ പുറത്തായി കഴിഞ്ഞിരുന്നു.വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവരുടെ ഭാഗത്ത്‌ നിന്നും അയവുണ്ടായില്ല.പിന്നെ അതുമായി എല്ലാവരും പോരുത്തപെട്ടു.

ഇപ്പോള്‍ നേരിട്ട് അത്തരം ഒരു രംഗത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നിരിക്കുന്നു.എത്ര ഭീകരം ആണ് അതെന്നു മനസ്സിലാകുന്നു.ഒരു കുടുംബം തല കുനിച്ചിരിക്കുന്നു,അല്ല കുനിയെണ്ടി വന്നിരിക്കുന്നു.സ്വന്തം കുഞ്ഞിനാല്‍ ...അന്ന് അവളുടെ കുടുംബവും ഇതേപോലെ നാട്ടുകാരാല്‍ അപമാനിക്കപെട്ടിരിക്കില്ലേ ?അന്നേരം എത്രപേര്‍ എന്നെ ശപിചിരിക്കും.എത്ര പേര്‍ അവളെ ..?അവളെ സ്നേഹിച്ചവരെയൊക്കെ അവള്‍ ശത്രുക്കള്‍ ആക്കിയില്ലേ ?അവള്‍ ആ കുടുംബത്തില്‍ വലിയ ഒരു പോറല്‍ അല്ലെ ഉണ്ടാക്കിയത്.?

അന്ന് പ്രണയം ആയിരുന്നു വിജയിക്കേണ്ടത് എന്ന് തോന്നി.മറ്റുള്ളവരെ കുറിച്ച് അവരുടെ വിഷമത്തെകുറിച്ച് ഒന്നും ചിന്തിച്ചില്ല..ഇപ്പോള്‍ എല്ലാം മനസ്സിലായി .ഞാന്‍ ചെയ്ത തെറ്റ് എത്ര വലുതാണെന്ന് .ഇനി വയ്യ ..അവര്‍ കൊന്നാലും സാരമില്ല .അവിടെ പോകണം .നാട്ടില്‍ എത്തിയാല്‍ ഉടനെ പോകണം അവളെയും കൂട്ടി അവരുടെ അടുത്തേക്ക് ...അവര്‍ ജീവിക്കുവാന്‍ വിട്ടാല്‍ ആ കാലുകളില്‍ കെട്ടിപിടിച്ചു മാപ്പിരക്കണം ..തെറ്റുകള്‍ ക്ഷമിക്കുവാന്‍  അപേക്ഷിക്കണം ..പിന്നെ അവരെ സ്നേഹിച്ചു സ്നേഹിച്ചു അവളെ അവരുടെ കുട്ടിയായി മടക്കികൊടുക്കണം .എന്നാല്‍ മാത്രമേ ദൈവം സ്വസ്ത്വതയോടെ ജീവിക്കുവാന്‍ എന്നെ അനുവദിക്കൂ ..

കഥ :പ്രമോദ്‌ കുമാര്‍.കെ.പി


Sunday, March 10, 2013

പീഡനം

 വനിതാ ദിനത്തില്‍ ടൌണ്‍ ഹാളില്‍ വലിയ ഒരു ചര്‍ച്ച നടക്കുകയാണ് . വിഷയം "സമൂഹത്തില്‍ സ്ത്രീപീഡനം എങ്ങിനെ ഇല്ലാതാക്കാം ". ഏതോ ഒരു ചെറിയ സംഘടനയാണ് പിന്നില്‍ .അത് കൊണ്ട് തന്നെ  വലിയ ഒരു കാണികള്‍ കേള്‍വിക്കാര്‍ ഒന്നും ഇല്ല . പ്രാസംഗികരും അത്ര പോപ്പുലര്‍ അല്ല എങ്കിലും വാ തുറക്കുന്നതില്‍ എല്ലാവരും നല്ല ഫോമിലാണ് . ഇന്നത്തെ സമൂഹത്തില്‍ സ്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒക്കെ എല്ലാവരും  വാ തോരാതെ പ്രസംഗിക്കുന്നുണ്ട് . ശുഷ്കമായ സദസ്സാനെങ്കിലും അവരുടെ ആവേശത്തിനു കുറവൊന്നുമില്ല .ചിലത് കേട്ട് കാണികള്‍ കയ്യടിക്കുന്നുമുണ്ട് .അവര്‍ക്ക് അതൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ .  കുറെ പേര്‍ വിശ്രമ സ്ഥലം കിട്ടിയതുപോലെ കിടന്നുറങ്ങുന്നു ,ചിലര്‍ തമ്മില്‍ തമാശകള്‍ പറഞ്ഞു പൊട്ടിചിരിക്കുന്നു. കുറെ കുട്ടികള്‍ അവിടെയൊക്കെ  ഓടി കളിക്കുന്നു.ശബുദം ഉണ്ടാക്കുന്നു.

പെട്ടെന്ന് സദസ്സ് നിശബദം ... പ്രസംഗിച്ചു കൊണ്ടിരുന്ന ഒരാള്‍  ആള്‍ക്കാരെ കയ്യിലെടുത്തു കഴിഞ്ഞു. ഉറക്കം തൂങ്ങിയവര്‍ വരെ അയാളുടെ വാക്കുകള്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങി . അയാള്‍ വര്‍ത്തമാന കാലത്തിലെ പീഡനങ്ങള്‍ അക്ക്മിട്ടും അതുണ്ടായ സാഹചര്യങ്ങളെ കുറിച്ചും വിവരിച്ചു . ഒരുതരം മാസ്മരിക ശക്തിയുണ്ടായിരുന്നു അയാളുടെ വാക്കുകള്‍ക്കു മുഴുവനായും .. കാണികളെ പിടിച്ചിരുത്തുന്നതില്‍......
"അത് കൊണ്ട് സഹോദരി സഹോദരന്മാരെ നമ്മള്‍ പുതിയ ഒരു സമൂഹം വാര്‍ത്തെടുക്കുവാന്‍ നമ്മള്‍ തന്നെ മുന്നിട്ടിറങ്ങണം .അത്  നമ്മള്‍ ഓരോരുത്തരും നമ്മളുടെ വീട്ടില്‍ നിന്നും തുടങ്ങണം ,നമ്മുടെ കുട്ടികളെ നല്ല നല്ല  കാര്യങ്ങള്‍ പറഞ്ഞു കൊടുത്ത് അവന്‍ നേര്‍വഴിക്കു പോകുവാനുള്ള സാഹചര്യം ഒരുക്കണം . സ്ത്രീകളെ ബഹുമാനിക്കുവാന്‍ പഠിപ്പിക്കണം ശീലിപ്പിക്കണം . സമൂഹത്തില്‍ സ്ത്രീകള്‍ക്കുള്ള പ്രാധാന്യം പറഞ്ഞു കൊടുക്കണം .അവരെ ഉപദ്രവിക്കരുത് .അവര്‍ അമ്മ ആണ് ,സഹോദരിയാണ് ,സ്നേഹം ആണ് .............. ...അയാള്‍ കസറൂകയാണ്  .
ഇപ്പോള്‍ ആണ്  ചര്‍ച്ചക്ക് ഒരു ഉഷാര്‍ വന്നത് .ഒരു പുതുമുഖം ആണ് ...ആര്‍ക്കും അത്ര പരിചയവും ഇല്ല ,എങ്കിലും അയാള്‍ സദസ്സിനെ കയ്യിലെടുത്തത് സംഘാടകര്‍ക്ക് വലിയൊരു ആശ്വാസം ആയി.

ചര്‍ച്ചകളും  മറ്റും പിരിഞ്ഞു.സംഘാടകരില്‍ നിന്നും വണ്ടികൂലി വാങ്ങി അയാള്‍ യാത്ര തിരിച്ചു . തിങ്ങി നിറഞ്ഞ ബസ്സില്‍, യാത്രക്കിടയില്‍ അയാള്‍ സ്ത്രീ ശരീരത്തില്‍ മുട്ടിയുരുമ്മി  നിന്നു. അപ്പോള്‍ അയാളുടെ  കൈകള്‍ തിരഞ്ഞു കൊണ്ടിരുന്നത് സ്ത്രീ ശരീരത്തിലെ രഹസ്യഭാഗങ്ങള്‍ ആയിരുന്നു.

കഥ :പ്രമോദ്‌ കുമാര്‍.കെ പി

Friday, March 8, 2013

മിസിന ..... മനസ്സില്‍ ഒരു വിങ്ങല്‍

വെളുപ്പിനെ ഉള്ള ഫോണ്‍ ബെല്‍ കേട്ടാണ് ഞെട്ടി ഉണര്‍ന്നത് . ഈ സമയത്തെ ഫോണ്‍ പലപ്പോഴും പറയുന്നത് ദുരന്ത വാര്‍ത്തകള്‍ ആയിരിക്കും.അത് കൊണ്ട് തന്നെ ഈ സമയത്ത് ഫോണ്‍ വരുന്നത് പേടിയാണ് .  ഉറക്ക ചുവടോടെ ഫോണ്‍ എടുത്തു നോക്കി . ഏതോ ഓവര്‍സീസ് കാള്‍ ആണ്  എന്ന് മനസ്സിലായി . കാള്‍ എന്ന് മാത്രമേ സ്ക്രീനില്‍ തെളിഞ്ഞുള്ളൂ ..
"ഹലോ .."
"ഞാന്‍ ഹരിയാണ് ...മലെഷ്യയില്‍  നിന്നും .."
"എന്താണെടാ ഇത്ര രാവിലെ ..?"
"എടാ നമ്മളുടെ മിസിന മരിച്ചു .."
മനസ്സില്‍ ഒരു ആളല്‍ ... വാക്കുകള്‍ എവിടെയോ കുരുങ്ങുന്നു ... പണിപ്പെട്ടു ചോദിച്ചു
'എന്താ പറ്റിയത് ?ആക്സിഡന്റ് ... ?മലേഷ്യയില്‍ കൂടുതല്‍ പേര്‍ കൊല്ലപെടുന്നത് എല്ലയിടത്തെപോലെയും റോഡ്‌ അപകടങ്ങളിലാണ് . അത് കൊണ്ടാണ് മനസ്സില്‍ നിന്നും അങ്ങിനെ ഒരു ചോദ്യം ഉയര്‍ന്നത്
'അല്ല .. കൊലപാതകം ആണ് ?'
വീണ്ടും ഞെട്ടി .. ആ പാവം പെണ്ണിനെ ആരാണ് കൊന്നത് ..
"ങേ .."

അവന്‍ കാര്യങ്ങള്‍ വിശദമായി പറഞ്ഞു കൊണ്ടിരുന്നു . ഞാന്‍ ഞെട്ടി ... കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ചിന്തിക്കാത്ത കാര്യങ്ങള്‍ അവന്‍ പറഞ്ഞു കൊണ്ടിരുന്നു . തിരിച്ചു ഒന്നും പറയാതെ ഞാന്‍ കേട്ട് കൊണ്ടിരുന്നു . ഫോണ്‍ കട്ട്‌ ചെയ്യുമ്പോള്‍ മനസ്സ് മലേഷ്യക്ക് പോകുകയായിരുന്നു ..കുറച്ചു വര്ഷം പിറകിലേക്ക് ...

ജോലി കിട്ടി ആദ്യമായി മലേഷ്യയില്‍ പോകുമ്പോള്‍ അങ്കലാപ്പ്  ആയിരുന്നു ..നമ്മളുടെ മനസ്സില്‍ വില്ലന്‍മാര്‍ ആയി പതിഞ്ഞുപോയ ചൈനക്കാരുടെ കമ്പനിയില്‍ ആണ് ജോലി തരപ്പെട്ടത് .അവര്‍ ഒക്കെ എങ്ങിനെ ആയിരിക്കും ഇന്ത്യന്‍സ് ആയ നമ്മളോട് പെരുമാറുക എന്ന പേടി .പിന്നെ ഭാഷ . മലയാളവും തട്ടി മുട്ടി ഉള്ള ഇംഗ്ലീഷും മാത്രം ആ വിഭാഗത്തില്‍ സബാദ്യം . പിന്നെ ആകെ ആശ്വാസം നാട്ടില്‍ നിന്നും എന്നോടൊപ്പം രണ്ടു പേര്‍ കൂടി ഉണ്ട് എന്നതാണ് .. . കമ്പനിയില്‍ ചിനക്കാര്‍ ആണ് കൂടുതല്‍ എന്നും കേട്ടിരുന്നു ... പിന്നെ നാട്ടുകാരായ മലയന്മാരും ഇന്ത്യന്‍സ് തമിളരും ...

വലിയ കമ്പനി ആണ് .നാനൂറിനടുത്തു ജോലിക്കാര്‍ .. നമ്മളുടെ സെക്ഷനില്‍ ആകെ അറുപതു പേര്‍ മാത്രം. അതും നാല് ഗ്രൂപ്പ്‌ ആയി തിരിച്ചിരിക്കുന്നു. ഞാന്‍ കാണേണ്ടതും പ്രവര്‍ത്തിക്കേണ്ടതും പത്തോ പതിനഞ്ചൊ ആള്‍ക്കാരോട് മാത്രം. അതില്‍ തന്നെ മൂന്നുപേര്‍ സ്ത്രീകള്‍ . രണ്ടു മലയിയും ഒരു തമിളത്തിയും എല്ലാവര്ക്കും ഇന്ത്യയില്‍ നിന്നും വന്ന ആള്‍ക്കാരെ കാണാന്‍ വലിയ ഉത്സാഹം ആയിരുന്നു . അവര്‍ ജീവനോടെ കണ്ട ഇന്ത്യക്കാര്‍ കറുത്ത് ഇരുണ്ട തമിളന്‍മാര്‍ മാത്രം ആയിരുന്നു . മലയാന്മാര്‍ക്കും ചീനന്മാര്‍ക്കും ബോളിവുഡ് സിനിമ ഹരമായിരുന്നു. ഹിന്ദി സിനിമയിലൂടെ അവര്‍ക്കറിയാമായിരുന്ന  ഇന്ത്യക്കാര്‍ ഒക്കെ സുന്ദരന്മാര്‍ ആണ് വരുന്നവര്‍ ഷാരുക് ,സല്‍മാന്‍ എന്നിവരെ പോലെ ആയിരിക്കും എന്നവര്‍ കരുതി .പക്ഷെ  നമ്മളെ കണ്ടപ്പോള്‍ അവര്‍ക്ക് മനസ്സിലായി മലയ്ഷ്യന്‍ ഇന്ത്യനും ഒറിജിനല്‍ ഇന്ത്യനും തമ്മില്‍ വലിയ വെത്യാസം ഒന്നും ഇല്ല എന്നു.( ഇതൊക്കെ പിന്നീടു എന്നോട് പറഞ്ഞു തന്നത് മിസിന ആയിരുന്നു. )

സ്വന്തം സെക്ഷനില്‍ വലിയ സ്വീകാരം ഒന്നും കിട്ടിയില്ല ..നമ്മളുടെ പണി കളയാന്‍ വന്നവന്‍ എന്ന നിലയില്‍ മാത്രം ഉള്ള  പ്രതികരണങ്ങള്‍ . ചിലര്‍  വന്നു പരിചയപെട്ടു . സ്ത്രീ ജനത്തില്‍ ഒരാള്‍  മാത്രം വന്നു .. ഒരു സുന്ദരി കുട്ടി (സംഭാഷണം ഒക്കെ ഇംഗ്ലീഷില്‍ ആണ് ... അത് ഇവിടെ എഴുതിയാല്‍ എന്റെ ഗ്രാമര്‍ തെറ്റും അത് കൊണ്ട് നമ്മുടെ ഭാഷയില്‍ കഥ തുടരുന്നു )

"ഹലോ ... ഞാന്‍ മിസിന .ക്വാളിറ്റി ചെക്കിംഗ് .വെല്‍ക്കം ടു മലേഷ്യ  "
"താങ്ക്സ് ...മിസിന ,ഞാന്‍ പ്രേം ... പുതിയ പ്രോഗ്രാമ്മര്‍ ആണ് .. "
അന്നത്തെ സംഭാഷണം അതോടെ തീര്‌ന്നു. പിന്നെ പിന്നെ അവര്‍ മാത്രം എപ്പോഴും ഓരോ വിശേഷങ്ങള്‍ പറയും .എന്റെ വിശേഷങ്ങളും ചോദിക്കും .നമ്മളുടെ ഇടയില്‍ നല്ല ഒരു സൌഹൃദം ഉണ്ടായി .കാണുമ്പോള്‍ മറ്റുള്ളവര്‍ ചിരിക്കും കണ്ടാല്‍ ചിരിക്കുക എങ്കിലും ചെയ്യണ്ടേ എന്ന മട്ടില്‍ മാത്രം .

മിസിനക്ക്  ഭര്‍ത്താവും ഒരു കുഞ്ഞും ഉണ്ട് . ഭര്‍ത്താവ് ജോലിക്ക് ഒന്നും പോകാതെ കഞ്ചാവ് അടിച്ചു നടക്കും . ഈ അടുത്ത കാലത്ത് തുടങ്ങിയ ഹോബി ആണ് പോലും. പിന്നെ മിസിനയെയും കുഞ്ഞിനേയും പീഡിപ്പിക്കും ഉപദ്രവിക്കും.പലപ്പോഴും കഞ്ചാവ് വാങ്ങാന്‍ പണത്തിനു വേണ്ടിയാണ് ഉപദ്രവങ്ങള്‍ . ഇവളുടെ പണം മുഴുവന്‍ അയാള്‍ ധൂര്ത്തടിക്കും. മലേഷ്യയിലെ യുവാക്കല്കിടയില്‍ കഞ്ചാവ് ഭയങ്കര വില്ലന്‍ ആണെന്ന് അവള്‍ എപ്പോഴും പറയുമായിരുന്നു.നിങ്ങള്‍ ഒന്നും അതില്‍ പെട്ടുപോകരുത്‌ എന്നും ഉപദേശിക്കും

ഒരുദിവസം ഞാനും ഹരിയും ഷോപ്പിംഗ്‌ കോമ്പ്ലെക്സില്‍ കറങ്ങുമ്പോള്‍ അവിടെ വെച്ച് മിസിനയെ കണ്ടു .അവളുടെ മുഖം കണ്ടപ്പോള്‍ തന്നെ എന്തോ പന്തികേട്‌ ഉണ്ടെന്നു തോന്നി . എന്നെ കണ്ടപ്പോള്‍ പുഞ്ചിരിച്ചു .പിന്നെ അവള്‍ അടുത്ത് വന്നു പറഞ്ഞു "പ്രേം എന്നോടൊപ്പം കുറച്ചു സമയം വരാമോ ?"
"എന്താ മിസിന ഷോപ്പിങ്ങിനു സെലക്ട്‌ ചെയ്യാന്‍ ആണോ ?"
"അത് മാത്രം അല്ല ..ഞാന്‍ സാധനം വാങ്ങും വരെ  എന്നോടൊപ്പം നടന്നാല്‍ മതി ... ചെറിയ ഒരു പ്രശ്നം ഉണ്ട് .."
പ്രശ്നം എന്താണെന്നോ ഒന്നും അവള്‍ പറഞ്ഞില്ല . ഷോപ്പിംഗ്‌ കഴിഞ്ഞു ബില്‍ പേ ചെയ്തു കഴിഞ്ഞപ്പോള്‍ ഹെല്‍മെറ്റും കീയും തന്നു അവള്‍ പറഞ്ഞു
"എന്റെ വണ്ടി പ്രേം കൊണ്ട് വരണം ,നാളെ കമ്പനിയില്‍ വരുമ്പോള്‍  തന്നാല്‍ മതി ...പിന്നെ എന്നെ ടാക്സിയില്‍ കയറ്റി വിടണം, എന്നിട്ടേ പോകാവൂ  "

 ടാക്സിയില്‍ കയറും വരെ  അവള്‍ ഭയത്തോടെ തിരിഞ്ഞും മറിഞ്ഞും നോക്കുന്നുണ്ടായിരുന്നു .കാര്യം ചോദിച്ചപ്പോള്‍ പിന്നെ പറയാം എന്ന് മാത്രം പറഞ്ഞു. അവളെ കയറ്റി വിട്ടു അവള്‍ പറഞ്ഞത് പോലെ വണ്ടിയെടുത്തു വീട്ടിലേക്ക് തിരിച്ചു ..വീട് എത്തുന്നതിനു മുന്‍പ്  നാലഞ്ചു ബൈക്ക് വന്നു നമ്മളെ തടഞ്ഞു .അവര്‍ മലയ ഭാഷയില്‍  എന്തൊക്കെയോ ചോദിച്ചു .നമ്മള്‍ക്ക് ആ ഭാഷ അറിയാത്തതിനാല്‍ മറുപടി പറഞ്ഞില്ല . ഇംഗ്ലീഷില്‍ മനസ്സിലാകുനില്ല നിങ്ങള്‍ പറയുന്നത് എന്ന് മാത്രം പറഞ്ഞു. അതില്‍ നിന്നും പെട്ടെന്ന് രണ്ടു പേര്‍ ഇറങ്ങി നമ്മളെ ഉപദ്രവിച്ചു .. ദൂരെ നിന്നും ഒരു കാര്‍ വരുന്നത് കണ്ടു അവര്‍ നമ്മളെ വിട്ടു തടി തപ്പി. മുഖത്തും ദേഹത്തും ഒക്കെയാണ് അടി കിട്ടിയതു. കാരണം പിടികിട്ടിയുമില്ല.

പിറ്റേന്ന് മിസിന ആണ് കാര്യങ്ങള്‍ പറഞ്ഞത് . അവളുടെ ഭര്‍ത്താവ് പണം കൊടുക്കാനുള്ള ആള്‍കാര്‍ ആണത് .മിസിനയില്‍ നിന്നും പണം പിടുങ്ങാന്‍ ആണ് അവര്‍ ശ്രമിച്ചത്‌ .നമ്മള്‍ അവളെ കാറില്‍ കയറ്റി വിട്ടതിനാല്‍ ആ ശ്രമം പാളി .അതിന്റെ കണക്കു തീര്‍ത്തതാണ് .ഇവരും കഞ്ചാവ് ടീമുകള്‍ ആണ് .

"നീ എന്തിനു ആ ഭര്‍ത്താവിനെ സഹിക്കുന്നു ?"
ഭര്‍ത്താവിന്റെ ചെയ്തികള്‍ അവള്‍ പറഞ്ഞു അറിവുള്ളതുകൊണ്ടു ചോദിച്ചു .

അതിനു അവള്‍ മറുപടി പറഞ്ഞില്ല ..പക്ഷെ ചിരിച്ചു കൊണ്ട് പറഞ്ഞു
"നീ മുസ്ലിം ആയിരുന്നെങ്കില്‍  അയാളെ വിട്ടു ഞാന്‍ നിന്നെ കെട്ടിയെനെ ..."പ്രതീക്ഷിക്കാത്ത മറുപടി കേട്ട് ഞാനും ചിരിച്ചു .ഒരു വിളറിയ ചിരി .
ദിവസങ്ങള്‍ കടന്നു പോയി ,നമ്മളിലെ സൌഹൃദം നല്ല നിലയില്‍ പോയി കൊണ്ടിരുന്നു .എന്ത് കാര്യവും പരസ്പരം പങ്കുവെക്കുന്ന നല്ല സുഹൃത്തുക്കള്‍ ആയി മാറി . 

ഒരു ദിവസം അവള്‍ വന്നു പറഞ്ഞു . "നാളെ എന്റെ കുഞ്ഞിന്റെ ബര്‍ത്ത് ഡേ ആണ് ..വീട്ടില്‍ വരണം "
"ഞാന്‍ ഇല്ല ... നിന്റെ ഭര്‍ത്താവ് കാരണം ഞാന്‍ നാട്ടുകാരുടെ അടി വാങ്ങിയവന്‍ ആണ് .എനിക്ക് അയാളെ കാണേണ്ട .. "
"അയ്യോ പ്രേം ..ഇപ്പോള്‍  അയാള്‍ ജോലിക്ക് പോകുന്നു ,ലഹരിയൊക്കെ നിര്‍ത്തി ... എന്നെയും കുഞ്ഞിനേയും പൊന്നുപോലെ നോക്കുന്നു .ആദ്യമായി ആണ് ബര്‍ത്ത് ഡേ പോലും ആഘോഷിക്കുന്നത് . " ഞാന്‍ സമ്മതിച്ചു
പിറ്റേന്ന് അവളുടെ വീട്ടില്‍ ചെന്നപ്പോള്‍ സ്വീകരിച്ചത് അവളുടെ ഭര്‍ത്താവ് ആയിരുന്നു .എന്നെ മാറ്റി നിര്‍ത്തി പറഞ്ഞു "സോറി ബ്രദര്‍ ... മിസിന കാര്യങ്ങള്‍ പറഞ്ഞിരുന്നു ..സോറി ഞാന്‍ ആ സമയത്ത് കഞ്ചാവിന്റെ അഴുക്കു ചാലില്‍ ആയിരുന്നു .എനിക്ക് കിട്ടെണ്ടത് ആണ് നിങ്ങള്ക്ക് കിട്ടിയത് . "

പിന്നെ പലപ്പോഴും അയാള്‍ ഞങ്ങളെ വീട്ടില്‍ വിളിക്കുമായിരുന്നു .കൂടാതെ അവിടെ എന്ത് വിശേഷം വന്നാലും ഞങ്ങള്‍ അതിഥികള്‍ ആയി. ആ വീടുമായി  ഞങ്ങള്‍ നല്ല ഒരു സുഹൃത്തായി മാറി. നമ്മള്‍ പല കാര്യങ്ങളും പരസ്പരം പങ്കുവെച്ചു .  ഇന്ത്യയില്‍ വന്നു താജ് മഹല്‍ കാണുക എന്നതാണ് അയാളുടെ സ്വപ്നം എന്നും പറഞ്ഞു . അയാള്‍ക്ക്‌ ഇന്ത്യയെ കുറിച്ച് നല്ല വിവരം ഉണ്ടായിരുന്നു .നമ്മളുടെ സംസ്കാരം ആണ് ലോകത്തിലെ  ഏറ്റവും നല്ലത് എന്നും അയാള്‍ പലപ്പോഴും പറയുമായിരുന്നു.പതിയെ നമ്മള്‍ക്കിടയില്‍ രഹസ്യങ്ങളും ഇല്ലാതായി

മലേഷ്യയിലെ ജോലി അവസാനിപ്പിച്ചു തിരിച്ചു വരുമ്പോള്‍ അയാളും മിസിനയും എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നു യാത്ര അയക്കാന്‍ ..ഇന്ത്യയിലേക്ക്‌ വരുമ്പോള്‍ അറിയിക്കണം എന്ന് പറഞ്ഞു അഡ്രസ്സും മറ്റു വിവരങ്ങളും കൈമാറി. പുറപ്പെടാന്‍ നേരത്ത് മിസിനയും ഭര്‍ത്താവും  അടുത്ത് വന്നു പറഞ്ഞു
"പ്രേം .. വല്ലപ്പോഴും ഒക്കെ വിളിക്കണം .. തിരിച്ചു വരുന്നെങ്കില്‍ തീര്‍ച്ചയായും കാണണം .മലേഷ്യയില്‍ എവിടെ ആണെങ്കിലും നമ്മള്‍ വരും ."

"ഇവന്‍ എപ്പോഴെങ്കിലും പഴയ വഴിക്ക് പോകുകയാണെങ്കില്‍  അറിയിക്കുക .. ഞാന്‍ തിരിച്ചു വരം .. വേണമെങ്കില്‍ മതം മാറി മുസ്ലിം ആയി .... "ഞാന്‍ ചിരിച്ചു തമാശയായി പറഞ്ഞു
"അതിന്റെ ആവശ്യം വേണ്ടി വരില്ല ... ഇവന്‍ ഇനി മാറാന്‍ പോകുനില്ല ഞാന്‍ വിടില്ല  " മിസിന പറഞ്ഞു .ഞങ്ങള്‍ രണ്ടു പേരും പൊട്ടിചിരിച്ചു ..


പിന്നെ പലപ്പോഴും തമ്മില്‍ ഫോണില്‍ സംസാരിച്ചു . കുറെ കഴിഞ്ഞപ്പോള്‍ ഫോണ്‍ അവര്‍ എടുക്കതെയായി..തിരിച്ചു ഇങ്ങോട്ട് വിളിക്കാതെയും ആയി. ആ സുഹൃത്ത് ബന്ധത്തില്‍ അകല്‍ച്ച വന്നു . ഹരിയോട്  കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവള്‍ ഈ കമ്പനി വിട്ടുപോയി ഇപ്പോള്‍ കാണാറില്ല എന്നും പറഞ്ഞു .

പക്ഷെ ഇന്ന് അവന്‍ ഫോണ്‍ വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ മരിച്ചാല്‍ മതിയെന്ന്  തോന്നി .ഞാന്‍ അവിടം വിട്ട ശേഷം കുറെ നാള്‍ പ്രശ്നം ഒന്നും ഇല്ലായിരുന്നു .പക്ഷെ ആഴ്ചകള്‍ തോറും നമ്മള്‍ തമ്മിലെ സംസാരവും എയര്‍പോര്‍ട്ടിലെ എന്റെ ഡയലോഗും അയാളില്‍ സംശയത്തിന്റെ  വിത്തുകള്‍ പാകിയിരിക്കണം  . പിന്നീട് എപ്പോഴോ മയക്കുമരുന്നിന്റെ പിടിയില്‍ വീണ്ടും അകപ്പെട്ട അയാള്‍ ഈ കാര്യം പറഞ്ഞു അവളെ ഉപദ്രവിച്ചു കൊണ്ടിരുന്നു . നമ്മള്‍ നല്ല സുഹൃത്തുക്കള്‍ മാത്രം ആണെന്നും വേറെ വിചാരത്തോടെ എന്നെ പ്രേം ഒന്ന് തൊടുകപോലും ചെയ്തില്ല എന്നും അവള്‍ കരഞ്ഞു പറഞ്ഞു .പക്ഷെ സംശയത്തിന്റെ വേരുകള്‍ ആഴ്നിറങ്ങിയ അയാളില്‍ അതൊന്നും വിലപോയില്ല..ഓരോരോ ദിവസങ്ങളില്‍ കമ്പനിയിലെ മറ്റു പലരെയും ബന്ധപെടുത്തി അയാള്‍ അവളെ കുറിച്ച് അപവാദം പറഞ്ഞു തുടങ്ങി  ഹരിയോട് മിസിന ഈ കാര്യം പറഞ്ഞിരുന്നു .പക്ഷെ പ്രേം അറിയരുത് എന്നും .അത് കൊണ്ട് അവന്‍ എന്നോട് പറഞ്ഞില്ല ..അയാളുടെ ആരോപണങ്ങള്‍ കൂടിയപ്പോള്‍  അയാളുടെ ആശ്വാസത്തിന് അവള്‍ ആ കമ്പനി വിട്ടു . അവിടുന്ന് പോയപ്പോള്‍ ഹരിക്കും അവളുടെ വിവരങ്ങള്‍ ഒന്ന് അറിയാതെ ആയി.

ഇന്നലെ അവള്‍ കൊല്ലപെട്ടു. ഭര്‍ത്താവിനാല്‍ ... എന്റെ  സുഹൃത്തിനാല്‍ .. ഞാന്‍ ആയിരിക്കുമോ അയാളില്‍ സംശയതിന്റെ  വിത്ത്‌ വിതച്ചത്? അയാള്‍ അവളെ കൊല്ലാനുള്ള കാരണം ഞാന്‍ തന്നെ അല്ലെ ? അല്ലെന്നു എനിക്കറിയാം ഹരിക്ക് അറിയാം മിസിനക്കുമറിയാം .... എല്ലാറ്റിനും ഉപരിയായി ദൈവത്തിനും അറിയാം ..പക്ഷെ അറിയേണ്ടവന്  അറിയില്ല മനസ്സിലാക്കാന്‍ പറ്റിയില്ല .അവന്റെ മനസ്സ് മുഴുവനും ശരീരം മുഴുവനും ലഹരി ആയിരുന്നു .. കഞ്ചാവ് വിതറിയ ലഹരി .. അത് കൊണ്ട് ഭാര്യ എന്താണ് എന്നും സുഹൃത്ത് എന്താണ് എന്നും മനസ്സിലാക്കുവാന്‍ ആകാതെ പോയി ..

എന്നാലും മിസിന എന്നോട് ക്ഷമിക്കുക .. നിന്റെ ജീവിതം ഞാന്‍ ആണ് തകര്‍ത്തത് എന്ന് നിനക്ക് തോന്നുന്നു എങ്കില്‍ മാത്രം .പറയാന്‍ പാടില്ലാത്തത്  എന്നെ കൊണ്ട് പറയിപ്പിച്ച ദൈവമേ നീയും കുറ്റകാരന്‍ തന്നെയല്ലേ ..?
നിന്നോട് ആര് ക്ഷമിക്കും ? ഇതൊക്കെ ഒരു സ്വപ്നം ആയിരുന്നെങ്കില്‍  .... തലയണയില്‍ മുഖം അമര്‍ത്തി ഞാന്‍ പൊട്ടി പൊട്ടി കരഞ്ഞു ...

കഥ :പ്രമോദ് കുമാര്‍ .കെ പി





 


Thursday, March 7, 2013

ഞങ്ങളുടെ ഡോക്ടര്‍

ഇന്ന് കാലത്ത് രാഘവന്‍ ഡോക്ടര്‍ മരിച്ചു .പ്രായത്തിന്റെ അവശതകള്‍ ഉണ്ടായിരുന്നു അല്ലാതെ മറ്റു രോഗങ്ങള്‍ ഒന്നും ഉണ്ടായിരുനില്ല ,അല്ലെങ്കിലും ഡോക്ടര്‍മാര്‍ക്ക് അസുഖം വരുമോ ?വലിയൊരു ജനാവലി ആയിരുന്നു ഡോക്ടറുടെ വീട്ടില്‍ എത്തിയിരുന്നത്.അതും സമൂഹത്തിന്റെ നാനാതുറകളില്‍പെട്ടവര്‍.ഒരു കാലത്ത് നമ്മളുടെ നാടിന്റെ ഡോക്ടര്‍ ആയിരുന്നു . പലരുടെയും അത്താണിയും ആയിരുന്നു. നാട്ട്കാരുടെ ആരോഗ്യ കാര്യങ്ങളില്‍ മാത്രമല്ല അവരുടെ സന്തോഷവും സങ്കടങ്ങളും ഡോക്ടര്‍ ഒപ്പം പങ്കുവെച്ചിരുന്നു . ചെറുപ്പകാലത്തു നമ്മള്‍ കണ്ട ഏക ഡോക്ടറും അദ്ദേഹമായിരുന്നു.ഒരു ഡോക്ടര്‍ എന്നതിനുപരി രോഗികള്‍ക്ക് ഒരു സുഹൃത്തോ സഹോദരനോ മകനോ അച്ഛനോ ഒക്കെ ആയിരുന്നു ഡോക്ടര്‍.ഡോക്ടറെ പോലെയല്ല രോഗികളോട് സംസാരിച്ചു കൊണ്ടിരിക്കുക.ഒരു വേണ്ടപെട്ട ആള്‍ സംസാരിക്കുന്നതുപോലെ ..അത് കേള്‍ക്കുമ്പോള്‍ തന്നെ അസുഖം പകുതി പോകും എന്ന് പലരും പറയുമായിരുന്നു.പനിപിടിച്ചാല്‍ അതിനെ പൂര്‍ണമായും പുറത്തു കൊണ്ട് വന്നു സുഖപെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചികില്സാരീതി . പനി മാത്രം അല്ല ഏതു രോഗവും ...ജലദോക്ഷത്തിനു ഇനിയും മരുന്ന് കണ്ടു പിടിച്ചിട്ടില്ല എന്ന സത്യം അദ്ദേഹം എല്ലാവരോടും തുറന്നു പറയും . പിന്നെ ഞാന്‍ തരുന്നത് അതിന്റെ കാഠിന്യം കുറക്കാനുള്ളതു മാത്രം എന്നും . പിന്നെ ഹാസ്യ രൂപേണ ഉപദേശിക്കും

"ജലദോഷം  ചില്സിച്ചാല്‍ ഏഴ് ദിവസം കൊണ്ട് മാറും ചികിത്സിച്ചില്ലെങ്കില്‍ ഒരാഴ്ച കൊണ്ടും  ".

അങ്ങിനെ ഡോക്ടര്‍ നമ്മുടെ നാടിന്റെ സ്വന്തം ഡോക്ടര്‍ ആയി സേവനം അനുഷ്ട്ടിച്ചു കൊണ്ടിരുന്നു .. വീട്ടില്‍ വെച്ചായിരുന്നു ചികിത്സ .സമയം ഒന്നുമില്ല .എപ്പോള്‍ വേണം എങ്കിലും കയറി ചെല്ലാം .  ഫീസും തുച്ചം .. വളരെ കഷ്ട്ടപെടുന്ന ചിലരുടെ അടുക്കല്‍ നിന്നും ഫീസ്‌ വാങ്ങുകയുമില്ല .

കാലം കടന്നു പോയി .. ഇടവഴികള്‍ റോഡുകള്‍ ആയി . അയല്‍ക്കാരുടെ അതിരുകള്‍ തമ്മിലുള്ള അകലം കുറഞ്ഞു വന്നു .ചില എല്‍ പി സ്കൂളുകള്‍ യു പി യായും പിന്നെ ഹൈസ്കൂലുകള്‍ ആയും മാറി. ദാമുവേട്ടന്റെ  ചായകട സുമേഷ് ഹോട്ടല്‍ ആയി. പരിഷ്കാരങ്ങള്‍ നാടിനെ തലോടി തുടങ്ങി .അങ്ങിനെ നമ്മളുടെ നാട്ടില്‍ പുതിയ ക്ലിനിക് വന്നു പുതിയ ഡോക്ടരും . ഡോക്ടര്‍ പത്മപ്രസാദ്. രാഘവന്‍ ഡോക്ടറുടെ അടുത്ത് പോയികൊണ്ടിരുന്ന പുതു തലമുറകാര്‍ ഒക്കെ ഡോക്ടര്‍ പത്മന്റെ അടുത്ത് പോയി തുടങ്ങി . കാരണം തീരെ സമയം ഇല്ലാതിരുന്ന യുവത്വത്തിന്  വേഗം അസുഖം മാറ്റി കൊടുക്കാനുള്ള കഴിവ് പത്മന്റെ അടുത്തുണ്ടായിരുന്നു .അത് കൊണ്ട് തന്നെ പത്മന് പെട്ടെന്ന് പേര് എടുക്കുവാന്‍ കഴിഞ്ഞു. ക്ലിനിക്കില്‍ തിരക്ക് കൂടി രാഘവന്‍ ഡോക്ടര്‍ക്ക് കൂടുതല്‍ ഒഴിവു സമയവും. രാഘവന്‍ ഡോക്ടര്‍ ചികിത്സിച്ചാല്‍ മാത്രമേ രോഗം മാറൂ എന്ന് വാശി പിടിക്കുന്നവര്‍ മാത്രം ആ പടികള്‍ കയറി .

ഡോക്ടര്‍ക്ക് ക്ലിനിക് ഭയങ്കരമായി അടിയുണ്ടാക്കി എന്ന് പറയുന്നവരോട് ഡോക്ടര്‍ പറഞ്ഞു

"ചിക്കന്‍പൊക്സ്  പോലുള്ള രോഗങ്ങള്‍ ഒക്കെ ശരിയായ രീതിയില്‍ ചികിത്സിച്ചു മാറ്റണമെങ്കില്‍ മിനിമം ഒരു മാസം വേണം ,അതിന്റെ മുഴുവന്‍ അണുക്കളെയും പുറത്തു ചാടിച്ചു നശിപ്പിക്കണം.അല്ലാതെ പത്തു ദിവസം കൊണ്ട് മാറ്റുന്ന ജാലവിദ്യ ഞാന്‍ ചെയ്യില്ല എനിക്ക് അറിയുകയുമില്ല പഠിക്കുകയും വേണ്ട . വെറുതെ എല്ലാവരും വിഷങ്ങള്‍ വാരിതിന്നു ഉള്ള ആരോഗ്യം നശിപ്പിക്കരുത് ".

പക്ഷെ ആരും അത് ചെവികൊണ്ടില്ല .പകരം ഡോക്ടറുടെ അസൂയ ആയി വ്യാഖാനം ഉണ്ടായി . പുതിയ ഡോക്ടര്‍ക്ക് ഒത്താശ ചെയ്യുവാനും കൂടുതല്‍ പേരുണ്ടായി . അവര്കൊക്കെ പുതിയ ഡോക്ടര്‍ നല്ല പ്രതിഫലവും നല്‍കി . 

"ഡോക്റ്ററുടെ അടുക്കല്‍ പോയാല്‍ മൂന്നു നാല് ദിവസം കിടക്കയില്‍ ആയിപോകും .ഈ കാലത്ത് ആര്‍ക്കു വിശ്രമിക്കുവാന്‍ സമയം "പലരും അതും പറഞ്ഞാണ് രാഘവന്‍ ഡോക്ടറെ കൈവിട്ടത് . ഇത് പ്രചരിപ്പിക്കുവാന്‍ മറ്റേ ഡോക്ടറുടെ ശിങ്കിടികളും മത്സരിച്ചു .

ക്രമേണ രാഘവന്‍ ഡോക്ടര്‍ തീര്‍ത്തും തിരസ്കരിക്കപെട്ടു.മെല്ലെ മെല്ലെ ഡോക്ടര്‍ വീട്ടിലെ ചികിത്സ പൂര്‍ണമായും നിര്‍ത്തി.എന്നിട്ടും ചിലരുടെ  അത്യവശ്യങ്ങള്‍ക്ക് ഡോക്ടര്‍ ഓടിയെത്തുമായിരുന്നു. ഡോക്ടറെ വിട്ടു പോകാന്‍ കൂട്ടാക്കാത്ത ചിലരെ മാത്രം ചികിത്സിച്ചു . നാട്ടിലെ സേവന കാര്യങ്ങളില്‍ മാത്രം പറ്റുമെങ്കില്‍ പങ്കെടുത്തു .  പ്രായവും കൂടി കൂടി വന്നിരുന്നു. ഒരിക്കല്‍ ഡോക്ടര്‍ പത്മന്റെ ക്ലിനിക്കില്‍ വെച്ച് ഒരു രോഗി മരണപെട്ടത്‌ വലിയ ഒച്ചപ്പാടായി. പോലീസും അന്വേഷണവും ഒക്കെ ആയി .ഓവര്‍ ഡോസ് മരുന്നുകള്‍ കൊടുക്കുന്നത് കൊണ്ടാണ് പെട്ടെന്ന് തന്നെ രോഗങ്ങള്‍ മാറ്റിയിരുന്നത്  എന്ന് വെളിവായി കൂടാതെ ആ നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട് അയാള്‍ക്ക് യാതൊരു യോഗ്യതയും ഇല്ല എന്ന സത്യവും പുറത്തു വന്നു .കുറേകാലം അയാള്‍ നല്‍കിയ വിഷങ്ങള്‍ ഞങ്ങളുടെ ശരീരം നശിപ്പിക്കുന്നതായും പലര്‍ക്കും  ബോധ്യപെട്ടു .

വ്യാജനാല്‍ വിഡ്ഢികളായ  നാട്ടുകാര്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോയി.അവര്‍ക്കൊക്കെ രാഘവന്‍ ഡോക്ടറുടെ മഹത്വം ബോധ്യപെട്ടു.  അവര്‍ മനസ്സ് കൊണ്ട് രാഘവന്‍ ഡോക്ടര്‍ക്ക് മാപ്പ് പറഞ്ഞുവെങ്കിലും ഡോക്ടര്‍ ചികില്‍സയൊക്കെ നിര്‍ത്തിയത് കൊണ്ട് ആ വഴിക്ക് പോയില്ല . മറ്റു സന്ദര്‍ഭങ്ങളില്‍ കാണുമ്പോള്‍ അവര്‍ തങ്ങളുടെ കാര്യങ്ങള്‍ അവതരിപ്പിച്ചു . ഡോക്ടര്‍ അവര്‍ക്ക് വിലപെട്ട ഉപദേശങ്ങള്‍ നല്‍കി . ഡോക്ടര്‍ വീണ്ടും ചികിത്സ തുടങ്ങണം എന്ന് അഭ്യര്ഥിച്ചു . പക്ഷെ ഡോക്ടര്‍  അതിനു മാത്രം വഴങ്ങിയില്ല . പ്രായം ആയി ഇനി പറ്റില്ല എന്ന് മാത്രം പറഞ്ഞു .

കഴിഞ്ഞ ദിവസം മുതല്‍ ക്ഷീണിതന്‍ ആയിരുന്നു . ഇന്ന് കാലത്ത് അതും സംഭവിച്ചു .മുന്‍പ് മാറി നിന്നവര്‍ ,ഡോക്ടറെ ഇല്ലാതാക്കുവാന്‍ കൂട്ടുനിന്നവര്‍ ഒക്കെ മുതല കണ്ണീര്‍ കൊണ്ട്  അഭിനയം ഗംഭീരമാക്കി.മെഡിക്കല്‍ കോളെജിനു വേണ്ടി വിട്ടു കൊടുത്ത ആ ശരീരം കൊണ്ടുപോകുമ്പോള്‍ ഡോക്ടറുടെ നന്മ തിരിച്ചറിഞ്ഞവരുടെ കണ്ണുകള്‍ മാത്രം നിറഞ്ഞു ഒഴുകി. അത് ഒരു സത്യത്തിന്റെ ബാഷ്പധാരയായിരുന്നു . ഡോക്ടര്‍ക്കുള്ള ആദരവിന്റെ അശ്രുപൂജയായിരുന്നു  

കഥ :പ്രമോദ് കുമാര്‍ കെ.പി