Wednesday, October 2, 2013

വഴിത്തിരിവ്

കര്‍ട്ടന്‍  മാറ്റി പതുക്കെ അയാള്‍ ബസ്സിന്റെ ചില്ല് സൈഡിലേക്ക് നീക്കി.തണുത്ത കാറ്റ് ഉള്ളിലേക്ക് കടന്നു വന്നു.അടുത്തിരുന്നവന് അതിഷ്ടപെട്ടിലെങ്കിലും അയാളുടെ രൂപം കണ്ടു ഭയന്നോ എന്തോ ഒന്നും പറയാത്തത് കൊണ്ട് പുറത്തെ കാഴ്ചകള്‍ നോക്കി കണ്ടു. നേരം വെളുത്തു വരുന്നതെയുള്ളൂ ..പ്രഭാത സവാരിക്കാരും പാല്‍ വിതരണകാരും പത്രകാരും ഒക്കെ കടന്നു പോകുന്നു.എല്ലാവരും ജീവിക്കുവാന്‍ വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്  ചിലര്‍ ജീവന്‍ നിലനിര്‍ത്തുവാനും... തന്റെ നാടിനടുത്തെത്തിയിരിക്കുന്നു .അത് തീര്‍ച്ച .ചിലത് അതാണ്‌ സൂചിപ്പിക്കുന്നത്.പഴയ കാലത്തെ ഓര്‍മകള്‍ അണികള്‍ക്കിടയില്‍ മരിക്കാതിരിക്കുവാന്‍ രാഷ്ട്രീയകാര്‍ ഉണ്ടാക്കിയ പാര്‍ട്ടി ഓഫീസും നേതാവിന്റെ പ്രതിമയും  കടന്നു പോയി.അങ്ങിനെയെങ്കില്‍  അടുത്തതാണ്  എന്റെ സ്റ്റോപ്പ്‌.സ്ഥലം ആകെ മാറിയിരിക്കുന്നു .പരിചിതമെങ്കിലും എവിടെയൊക്കെയോ കുറെ കൂടി ചേര്‍ക്കലുകള്‍ .വീടായും റോഡ്‌ ആയും കെട്ടിടങ്ങള്‍ ആയും ..അത് കൊണ്ട് തന്നെ മൊത്തത്തില്‍ കണ്‍ഫ്യുഷന്‍ ഉണ്ടാക്കുന്നു.സംശയനിവാരണത്തിന് അടുത്തുള്ള ആളോട് തിരക്കി.





"സര്‍ ..ഇല്ലിക്കല്‍ എത്തുവാറായോ ?"

"അടുത്ത സ്റ്റോപ്പ്‌ ആണ് ....ഒരഞ്ചു മിനിട്ട് .."

സഹയാത്രകാരന് നന്ദി പറഞ്ഞു കൊണ്ട് അയാള്‍ എഴുനേറ്റു വാതിലിനരുകിലെത്തി.ഇല്ലെങ്കില്‍ സ്ഥലം മാറി പോയേനെ ..ഡ്രൈവര്‍ക്ക് കാര്യം മനസ്സിലായത്‌ കൊണ്ട് കറക്ട് സ്ഥലത്തുതന്നെ അയാളെ ഇറക്കി.ബസ്‌ ഇറങ്ങി അയാള്‍ ചുറ്റും നോക്കി.കുറെ പുതിയ കെട്ടിടങ്ങള്‍ വന്നിട്ടുണ്ട്.ഈ നാട് മൊത്തം മാറി പോയിരിക്കുന്നു.കുറച്ചപ്പുറത്തു ഒരു കടയില്‍ വെളിച്ചം കാണുന്നുണ്ട്.മുന്‍പ് അവിടെ ദാസേട്ടന്റെ ചായ കടയായിരുന്നു.മുന്നോട്ടേക്കു നടന്നു പോകുമ്പോള്‍ കണ്ണില്‍ ബാങ്കിന്റെ കെട്ടിടം ഉടക്കി..ആ മൂന്നുനില കെട്ടിടം അതുപോലെ തന്നെ അവിടെ ഉണ്ട് .വിജനമായിരുന്ന ഇരു സൈഡിലും വേറെ കെട്ടിടങ്ങള്‍ വന്നു എന്ന് മാത്രം.ഒരു കാലത്ത് തന്റെ എല്ലാമെല്ലാമായിരുന്ന ബാങ്ക് .തന്റെ എല്ലാ സ്വപ്നങ്ങള്‍ക്കും വളം വെച്ചുതന്ന ,അത് പൂര്‍ത്തീകരിച്ചു  തന്ന ബാങ്ക്..തന്റെ കുടുബം പോറ്റിയ  സ്ഥാപനം.അതിലെ നല്ല ജോലി .പക്ഷെ അവസാനം ..അയാളില്‍ ആ ഓര്‍മ നൊമ്പരമുണ്ടാക്കി .അയാള്‍ മുന്നോട്ടേക്കു വലിച്ചു നടന്നു.വെളിച്ചം കണ്ട സ്ഥലത്തെത്തി.അതെ ഇപ്പോഴും അത് ചായ കട തന്നെയാണ്.തന്റെ ദാസേട്ടന്റെ കട.ദാസേട്ടന്‍ തന്നെ ആയിരിക്കുമോ അത് ഇപ്പോഴും നടത്തുന്നത്...എന്തായാലും പഴയതില്‍ നിന്നും പുതിയതിലെക്കുള്ള മാറ്റം നന്നായിട്ടുണ്ട്.ആകെ ഒന്ന് മോടി കൂടിയിരിക്കുന്നു.ആള്‍കാരെ ആകര്ഷിക്കുവാനുള്ളത്  നന്നായി ചെയ്തിട്ടുമുണ്ട്.അകത്ത് നിന്നും ഭക്തി ഗാനം പുറത്തെക്കിറങ്ങിവരുന്നു.എന്തായാലും ദാസേട്ടനെ ഒന്ന് കാണണം.വേറെ നാട്ടുകാരെ ആരെ കണ്ടില്ലെങ്കിലും ....

അയാള്‍ ഉള്ളിലേക്ക് കയറി.അധികം ആളുകളില്ല.ഒന്നോ രണ്ടോ പേര്‍ ..കാലി ചായയും മോന്തികൊണ്ട് അവര്‍ പത്രം വായിക്കുന്നു.പത്രത്തിലെ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.ആരെയും പരിചയമില്ല.കുറച്ചു വര്‍ഷങ്ങള്‍  കഴിഞ്ഞില്ലേ ..നാട്ടിലേക്ക് പുതുതായി വന്നവരായിരിക്കും.ചുറ്റും കണ്ണോടിച്ചു അടുത്ത് കണ്ട കസേരയിലിരുന്നു.ആള്‍ വന്നത് കണ്ടിട്ടാവും അകത്തു നിന്നും ഒരു വൃദ്ധന്‍ മേശകരുകിലെത്തി .

"കഴിക്കാന്‍ എന്താനെടുക്കേണ്ടത് ..?" ചോദ്യം വന്നു.അയാളെ സൂക്ഷിച്ചു നോക്കി .കാലം കുറെ മാറ്റം വരുത്തിയെങ്കിലും അയാള്‍ ദാസേട്ടനെ തിരിച്ചറിഞ്ഞു.പക്ഷെ ദാസേട്ടന് അയാളെ മനസ്സിലായില്ല എന്നയാള്‍ക്ക് ബോധ്യമായി.അഞ്ചു പത്തു കൊല്ലം മൂന്നു സമയം ഭക്ഷണം കഴിച്ച അല്ല കഴിപ്പിച്ച സ്ഥലമല്ലേ ഇത്.നല്ല ഒരു ബന്ധവും തമ്മില്‍  ഉണ്ടായിരുന്നു.വീട്ടിലെ ഒരംഗം പോലെ ദാസേട്ടന്‍ തന്നെ കരുതി.ശമ്പളം ഒന്നിനും തികയുന്നില്ലെന്നു പരാതിപെട്ടപ്പോള്‍ എന്റെ ധാരാളിത്തം കുറയ്ക്കുവാന്‍ കുറെ ഉപദേശവും തന്നതാണ്.അതൊക്കെ മറന്നോട്ടെ .നാട്ടില്‍ വലിയ സംസാരം ഉണ്ടാക്കിയ വിഷയത്തിലെ നായകന്‍ എന്ന നിലക്ക് അല്ലെങ്കില്‍ വലിയ ഒരു  വിശേഷം ഇപ്പോഴും കൊണ്ട് നടക്കുന്ന ഒരാള്‍ എന്ന നിലക്ക് ദാസേട്ടന്‍ എന്നോട് നടന്ന എല്ലാ
കാര്യങ്ങളും ചോദി ക്കെണ്ടാതല്ലേ  ?മനസ്സിലായി കാണില്ല.താടിയും മുടിയും ഒക്കെ മുഖത്തെ കൂടുതല്‍ മറക്കുമ്പോള്‍ എങ്ങിനെ മനസ്സിലാക്കാന്‍.?

ചോദ്യങ്ങള്‍ ഒന്നുമുണ്ടായില്ല.എന്തിനോ അയാള്‍ നെടുവീര്‍പിട്ടു.പോലീസുകാര്‍ കൊണ്ട് പോകുമ്പോള്‍ എല്ലാവരും വെറുപ്പോടെ മാത്രം എന്നെ നോക്കുമ്പോള്‍ ഒരാളുടെ കണ്ണുകള്‍ മാത്രം നിറഞ്ഞത് ശ്രദ്ധിച്ചതുമാണ്.അങ്ങിനെയുള്ള ദാസേട്ടനോട് ഞാന്‍ ആരെന്നുള്ളത് വ്യക്തമാക്കണ്ടേ ?വേണം ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട് അതുകൊണ്ട് എല്ലാവര്ക്കും തന്നോട് വെറുപ്പ്‌ കാണും ,ദാസേട്ടനും കാണും ആ വെറുപ്പ്‌...പക്ഷെ ദാസേട്ടനോട്  ഞാന്‍ ആരെന്നു വെളിപ്പെടുത്തണം .ദാസേട്ടനെ കാണാന്‍ മാത്രമല്ലേ ഞാന്‍ ഇവിടെ കയറിയതും...അല്ലെങ്കില്‍ ഇത്ര രാവിലെ ചായ പതിവില്ലാത്ത താന്‍ .....

"ഒന്നും പറഞ്ഞില്ല ..".ദാസേട്ടന്റെ ചോദ്യം ചിന്തകളില്‍ നിന്നും ഞെട്ടി.ദാസേട്ടന്‍ അവിടെ തന്നെ നില്‍ക്കുകയാണ്.

"ഒരു സ്ട്രോങ്ങ്‌ ചായ ...ദാസേട്ടന്‍ സ്റ്റൈലില്‍ ...."അറിയാതെ പറഞ്ഞു പോയതാണ്.ദാസേട്ടന്‍ ഞെട്ടി കൊണ്ട് അയാളെ തുറിച്ചു നോക്കി.കാഴ്ച മങ്ങിയ കണ്ണുകളില്‍ നിന്നുള്ള ആ നോട്ടം താങ്ങാനാവാതെ അയാള്‍  കുനിഞ്ഞിരുന്നു .ദാസേട്ടനോട് ഒരാള്‍  മാത്രമേ ഇങ്ങിനെ പറയാറുള്ളൂ ...

"നീ ....ജൊസഫ്  അല്ലേടാ ..."

"അതെ '..പറഞ്ഞു തീര്‍ന്നതും ചെകിടത്തു ഒരടിയായിരുന്നു.അയാള്‍ വേദനകൊണ്ട് പുളഞ്ഞു.കടയിലുള്ളവര്‍ ഒന്നും മനസ്സിലാകാത്തത് കൊണ്ട് പരസ്പരം നോക്കി.

"ഇറങ്ങെടാ ..എന്റെ കടയില്‍ നിന്ന് ...കള്ളന്മാര്‍ക്ക് ഇവിടെ സല്കാരമില്ല .പച്ചവെള്ളം പോലും തരില്ല."

അടികിട്ടിയ സ്ഥലം പൊത്തിപിടിച്ചു കൊണ്ട് അയാള്‍ പുറത്തേക്കിറങ്ങി.പ്രതീക്ഷിച്ചത് കടുത്ത വാക്കുകള്‍ ആയിരുന്നു.ഉപദേശം ആയിരുന്നു.പിന്നെ എല്ലാം മറക്കുവാനുള്ള ഒരു തലോടലായിരുന്നു.പക്ഷെ ഒരടിയില്‍ കാര്യം ദാസേട്ടന്‍ തീര്‍ത്തു.അത്ര വെറുപ്പ്‌ കാണും.കടയിലുണ്ടായിരുന്നവരോട് തന്റെ "മഹാത്മ്യം "ദാസേട്ടന്‍ വിവരിക്കുന്നത് അവ്യക്തമായി അയാള്‍ കേട്ടുകൊണ്ടിരുന്നു.മുന്നോട്ടേക്കു നടക്കുംതോറും അത് മാഞ്ഞുപോയി കൊണ്ടിരുന്നു.

വീട്ടിലേക്കുള്ള സ്റ്റെപ്പ് കയറുമ്പോള്‍ തൊട്ടടുത്ത വലിയ വീട് കണ്ണിലുടക്കി.അത് ചുറ്റുമുള്ള ലൈറ്റിന്റെ പ്രഭയില്‍ അത് കൂടുതല്‍ ആകര്‍ഷകമായി അയാള്‍ക്ക്‌ തോന്നി.എന്നെ ഈ നിലയിലാക്കിയത് ഈ വീടും ആ വീട്ടുകാരുമാണ്.വീടും വിലകൂടിയ കാറും ഭാര്യ കണ്ടു മോഹിച്ചപ്പോള്‍ അവരെപോലെ കുറെ പണം വേണമെന്ന മോഹമാണ് തന്നെ "കള്ളന്‍ "ആക്കിയത്.പക്ഷെ പ്രേരിപ്പിച്ചവരും കൂട്ട് നിന്നവരുമൊക്കെ  എന്റെ തലയില്‍ മാത്രം കുറ്റം ചുമത്തി രക്ഷപെട്ടു.വേറെ വഴിയില്ലാത്തത് കൊണ്ട് ഞാനും എല്ലാം സ്വയം ഏറ്റെടുത്തു.അയാള്‍ എല്ലാം  ഓര്‍ത്തു കൊണ്ട് വീടിനു മുന്നിലെത്തി.കൈ അറിയാതെ ബെല്‍ സ്വിചിലേക്ക് നീണ്ടു .പ്രതികരണം എങ്ങിനെ ആയിരിക്കുമെന്നറിയില്ല .
അവളുടെ അച്ഛന്‍ ,ഇപ്പോള്‍ കയ്യിലോന്നുമില്ലെങ്കിലുംനാട്ടിലെ പ്രമാണിയായിരുന്നു...
 പേരുകേട്ട വലിയ കുടുംബത്തിലെതാണ് .അതിനുമപ്പുറം വിരുതനുമാണ് ..അത് കൊണ്ടാണല്ലോ സമര്‍ത്ഥനായ ബാങ്ക് ഓഫീസറെ മറ്റാരും തട്ടിയെടുക്കുന്നതിനു മുന്‍പ് പെട്ടെന്ന് തന്നെ മരുമകനാക്കിയത്, .എന്നാലും തന്റെ ഭാര്യ വീടല്ലേ ഇത് ..അവള്‍ ഇവിടല്ലേ ഉള്ളത്...അവളെ കാണണം..അവള്‍ ക്ഷമിക്കും .അവള്‍ക്കു വേണ്ടിയാണല്ലോ അവളുടെ അതിമോഹത്തിനു വേണ്ടിയാണല്ലോ ഞാനും തെറ്റായ വഴിയില്‍ പോയത്.നാട്ടുകാരുടെ മുന്നില്‍ വരാനുള്ള മടി കൊണ്ടായിരിക്കാം ജയിലില്‍ ഒന്നും അവള്‍ വന്നതേയില്ല ..അല്ലെങ്കില്‍ കനിശകാരനായ അച്ഛന്‍ തടസ്സം നിന്നിരിക്കും.ഇനി അവളെയും കൂട്ടി ദൂരെ എവിടെ എങ്കിലും പോകണം.ആരും അറിയാത്ത സ്ഥലത്തേക്ക് ....ജീവിതം ഇനിയുമുണ്ട് ജീവിച്ചു തീര്‍ക്കുവാന്‍...

ബെല്‍ ശബ്ദം കേട്ടപ്പോള്‍ വാതില്‍ തുറക്കപെട്ടു.കയ്യില്‍ ഒരു കുഞ്ഞുമായി സിസിലി.ജോസഫ്‌ നെറ്റി ചുളിച്ചു.അയാളെ  കണ്ട അവള്‍ ഞെട്ടിയിരിക്കണം.എന്തോ ഒരു ഒച്ച അവളില്‍ നിന്നുമുണ്ടായി. .ആ കുഞ്ഞു ആര് ?ഏതാണ് ?കൂടുതല്‍ ചിന്തകള്‍ക്ക്  അയാള്‍ക്ക്‌ സമയമുണ്ടായിരുനില്ല.അന്തംവിട്ടു നോക്കി നില്‍ക്കവേ അകത്തു ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്  വന്ന ആളെ കണ്ടു ജോസഫ്‌ ഞെട്ടി.

പ്രഭാകരന്‍ സാര്‍ ...തന്റെ മേലുദ്യോഗസ്ഥന്‍...തന്റൊപ്പം പണം അപഹരിക്കുവാന്‍ കൂട്ട് നിന്നവന്‍ ..അതിനു വേണ്ടി രേഖകളില്‍ കൃത്രിമം കാണിച്ചു എല്ലാ സഹായവും ചെയ്തു തന്നവന്‍..അവസാനം പിടിക്കപെട്ടപ്പോള്‍ അയാള്‍ കയ്യൊഴിഞ്ഞു .അയാള്‍ക്കെതിരെ തെളിവുകള്‍ ഒന്നുമില്ലാത്തത് കൊണ്ട് എനിക്കും വായ അടക്കെണ്ടിവന്നു.സിസിലിയുടെ  ധൂര്‍ത്തും അതിമോഹവുമായിരുന്നു എന്നെ വളഞ്ഞ വഴിയിലേക്ക് നയിച്ചിരുന്നത്. പണം ഒരിക്കലും അവള്‍ക്കു തികഞ്ഞില്ല.അവള്‍ക്കു വേണ്ടി ഞാനും പണം ഉണ്ടാക്കാന്‍  പെടാപാടുപെട്ടു.പിന്നെ ബാങ്കില്‍ ചെറിയ കള്ളത്തരങ്ങള്‍ കാണിച്ചു പണം അടിച്ചു മാറ്റി..പ്രഭാകരന്‍ സര്‍ കണ്ടു പിടിച്ചപ്പോള്‍  അയാള്‍ ശിക്ഷിക്കുവാനല്ല കൂടെ കൂട്ടി വലിയ കളവുകള്‍ ചെയ്യുവാനാണ് പ്രേരിപ്പിച്ചത്. കുറേകാലം അത് തുടര്‍ന്ന്.കൊണ്ടിരുന്നു.പക്ഷെ എവിടെയോ അത് പാളി .

സിസിലിയുടെ കയ്യിലുള്ള കുഞ്ഞു "അച്ഛാ"  ..എന്ന്  വിളിച്ചു കരഞ്ഞപ്പോള്‍ പ്രഭാകരന്‍  കുഞ്ഞിനെ വാങ്ങി.പിന്നെ ജോസെഫിനു ഒരു വിവരണവും ആവശ്യമില്ലായിരുന്നു.പലതും മനസ്സിലാക്കുവാന്‍ അയാള്‍ക്ക്‌ അത് ധാരാളമായിരുന്നു.അയാള്‍ വന്ന വഴിയെ തിരിഞ്ഞു നടന്നു.പിന്നില്‍ നിന്നും വന്ന നേരിയ തേങ്ങല്‍ അയാളെ അന്നേരം ആലോരസപെടുത്തിയതുമില്ല.

സ്റെപ്പ് ഇറങ്ങുമ്പോള്‍ പ്രഭാത സവാരി കഴിഞ്ഞു കയറിവരുന്ന സിസിലിയുടെ അച്ഛനെ ജോസഫ്‌ കണ്ടു,അത് കൊണ്ട് തന്നെ സൈഡിലേക്ക് മാറി നിന്ന് കൊടുത്തു..പക്ഷെ പ്രതീക്ഷിച്ചതായിരുനില്ല അയാളില്‍ നിന്നുമുണ്ടായത്.അച്ഛന്‍ ജോസെഫിനെ കെട്ടി പിടിച്ചു ..പൊട്ടികരഞ്ഞു കൊണ്ട് പറഞ്ഞു .

"ക്ഷമിക്കോ മോനെ നീ ഞങ്ങളോട് ...അവന്‍ എന്റെ മോളുടെയും എന്റെയും  ഇപ്പോഴത്തെ രക്ഷകനായി പോയി..അല്ലെങ്കില്‍ അവനെ പണ്ടേ പോലീസില്‍ പിടിപ്പിച്ചെനെ ...ഞാന്‍ എല്ലാം അറിയുമ്പോഴേക്കും നീ കുറ്റവും സമ്മതിച്ചു ജയിലിലായിപോയിരുന്നു..നിന്റെ പപ്പയെ കാണും മുന്‍പ് അവന്‍ അവന്റേതായ തീരുമാനം എടുത്തിരുന്നു....ഞാന്‍ മാത്രം എന്തെങ്കിലും ചെയ്‌താല്‍ അവന്‍ എന്നെയും എന്റെ മോളെയും .......പണ്ടത്തെ പ്രഭാകരന്‍ അല്ല അവനിപ്പോള്‍ ....." അയാള്‍ക്ക്‌ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

ഒന്നും പറയാതെ അയാള്‍ ഇറങ്ങി നടന്നു.എവിടെക്കെന്നോ എങ്ങോട്ട് എന്നോ അയാള്‍ക്ക്‌ നിശ്ചയമുണ്ടായിരുനില്ല.ആരൊക്കെയോ ചേര്‍ന്ന് കൊന്നുകളഞ്ഞ മനസ്സുമായി അയാള്‍ വലിച്ചു നടന്നു.താന്‍ മൂലം മാനഹാനി ഉണ്ടായി ജീവിതം ഹോമിച്ചു കളഞ്ഞ പപ്പയും മമ്മിയുമായിരുന്നു അയാളുടെ മനസ്സില്‍ ...അവരുടെ ശാപം പിന്തുടരുന്ന തന്റെ നശിച്ച ജീവിതം ഇനി എന്തിനു വേണ്ടി

അപ്പോള്‍  നേരം നന്നേ വെളുത്തിരുന്നു.തന്നെ ആളുകള്‍ മനസ്സിലാക്കി തുടങ്ങും മുന്‍പേ അവിടുന്ന് മുങ്ങാനായിരുന്നു അയാള്‍ ആഗ്രഹിച്ചത്..പിറ്റേന്ന് അമ്പലകുളത്തില്‍ പൊങ്ങിയ ശവത്തിനു ചിലര്‍ വര്‍ഗീയ പരിവേഷം കൂടി ചാര്‍ത്തി കൊടുത്തു .മരിച്ചിട്ടും അയാള്‍ക്ക്‌ രക്ഷകിട്ടിയില്ല .

കഥ :പ്രമോദ്‌ കുമാര്‍.കെ.പി

ചിത്രങ്ങള്‍ :kerala watercolor society (facebook group)



26 comments:

  1. പറയാൻ വാക്കുകളില്ല ... സത്യത്തിൽ ഇത് വായിച്ചു കഴിഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു... കഥാപാത്രങ്ങളോടൊപ്പം സഞ്ചരിച്ചു .. ജോസഫിനെ മനസിലാക്കാൻ ഭാര്യക്ക്‌ പോലും കഴിഞ്ഞില്ലല്ലോ .. അമ്പലകുളത്തില്‍ പൊങ്ങിയ ശവത്തിനു ചിലര്‍ വര്‍ഗീയ പരിവേഷം കൂടി ചാര്‍ത്തി ...ഇന്ന് നമുക്കിടയിൽ ജീവിച്ചു കൊണ്ടിരിക്കുന്ന നമ്മളെ പോലെ ഒരാൾ ...
    വീണ്ടും വരാം ... സസ്നേഹം,
    ആഷിക്ക് തിരൂർ

    ReplyDelete
    Replies
    1. ഇതിലെ കഥാപാത്രങ്ങളെ ചിലരെ എനിക്കറിയാം.ചിലത് ഭാവനയും

      Delete
  2. പിറ്റേന്ന് അമ്പലകുളത്തില്‍ പൊങ്ങിയ ശവത്തിനു ചിലര്‍ വര്‍ഗീയ പരിവേഷം കൂടി ചാര്‍ത്തി കൊടുത്തു

    മരിച്ചാലും വെറുതെ വിടില്ല മനുഷ്യര്‍ ..നല്ല കഥയ്ക്ക് എന്‍റെ നമസ്കാരം

    ReplyDelete
    Replies
    1. നന്ദി ആതിര /ദീപ ..വന്നതിനും അഭിപ്രായം പറഞ്ഞതിനും

      Delete
  3. ചിത്രങ്ങള്‍ക്ക് വല്ലാത്ത ഭംഗി,കഥ കാര്യമാണ് വിഷയത്തിലെ സമകാലീനത ഒരുപാടു ചിന്തിപ്പിക്കുന്നു .

    ReplyDelete
    Replies
    1. ഫേസ് ബുക്ക്‌ കൂടായ്മയായ "കേരള വാട്ടര്‍ സോസെറ്റി "യിലെ കൂട്ടുകാര്‍ വരച്ചത്.അനുവാദം ചോദിച്ചപ്പോള്‍ എടുത്തു ഉപയോഗിക്കുവാന്‍ പറഞ്ഞു .അങ്ങിനെ ആ ഭംഗി എന്റെ ബ്ലോഗിലും എത്തിച്ചു .

      Delete
  4. ഒരിക്കലും മാറാത്ത നാട് - ആശംസകൾ

    ReplyDelete
    Replies
    1. എന്ന് നല്ല ഒരു നാട് ഉണ്ടാകും ?

      Delete
  5. കഥക്കനുയോജ്യമായ അസ്സൽ ഛായാ ചിത്രങ്ങൾ...!

    ReplyDelete
    Replies
    1. നന്ദി പറയേണ്ടത്
      "കേരള വാട്ടര്‍ കളര്‍ സോസെറ്റി എന്നാ ഫേസ് ബുക്ക്‌ കൂട്ടായ്മക്ക് മാത്രം

      Delete
  6. മിന്നുന്നതെല്ലാം പൊന്നല്ല ...
    കഥാസന്ദര്‍ഭത്തിനനുസരിച്ച് ചിത്രങ്ങള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. "കേരള വാട്ടര്‍ കളര്‍ സോസെറ്റി എന്നാ ഫേസ് ബുക്ക്‌ കൂട്ടായ്മ സഹായിച്ചു .അത് കൊണ്ട് ചിത്രങ്ങള്‍ ഉഗ്രനായി

      Delete
  7. ആരും തിരിച്ചറിയാതിരുന്നിട്ടും ഭാര്യാപിതാവിന് മാത്രം തിരിച്ചറിയാന്‍ കഴിഞ്ഞതെങ്ങനെ എന്നൊരു ഉടക്കുചോദ്യം ഞാന്‍ ചോദിക്കുന്നു

    ReplyDelete
    Replies
    1. അജിത്തെട്ടന്‍ ..ന്യായം പലതും പറയാമെങ്കിലും നല്ല ഒരു ചോദ്യമാണ്.വായനകാരന്‍ എന്നാ നിലയില്‍ ഇതു സംശയമായി എനിക്കുമുണ്ടാകും.പക്ഷെ കഥ എഴുതിയ ആള്‍ എന്നാ നിലയില്‍ ദാസേട്ടന്‍ നന്നേ പ്രായം ചെന്ന കാഴ്ച കുറഞ്ഞ
      ഒരു മനുഷ്യനാണ് എന്ന് എനിക്ക് പറയാം.കൂടാതെ ഭാര്യ പിതാവ് വരുമ്പോള്‍ ദാസേട്ടന്റെ കടയില്‍ കയരിയിരുന്നെന്കില്‍ ?

      Delete
  8. ഒരുപാടു ചിന്തിപ്പിക്കുന്നു ..........

    ReplyDelete
    Replies
    1. ചില സംഭവങ്ങള്‍ നടന്നപ്പോള്‍ ഉണ്ടായ ചിന്തയില്‍ നിന്നും തന്നെ .........

      Delete
  9. Replies
    1. നന്ദി അജയ്‌ ഭായ്

      Delete
  10. കഥക്ക് ആശംസകൾ...അജിത്തിന്റെ ചോദ്യത്തിനുള്ള മറുപടി ശരി ആയില്ലല്ലോ?നന്നേ പ്രായം ചെന്ന കാഴ്ച കുറഞ്ഞ
    ഒരു മനുഷ്യനാണ് എന്ന് എനിക്ക് പറയാം.കൂടാതെ ഭാര്യ പിതാവ് വരുമ്പോള്‍ ദാസേട്ടന്റെ കടയില്‍ കയരിയിരുന്നെന്കില്‍ ? അങ്ങനെ ആരെങ്കിലും ചിന്തിക്കുമോ...കഥ എഴുതിയ ആൾ ആയതു കൊണ്ട്.......... അന്നതു ശരി അല്ല...ഒരു കഥ എഴുതുമ്പോൾ...വായനക്കർക്ക് കല്ലുകടി അനുഭവപ്പെടരുത്...സംശയങ്ങളും ഉണ്ടാകരുത് എന്നാണ് എന്റ മതം...................

    ReplyDelete
    Replies
    1. അത് ഒരു കല്ലുകടി എന്ന് തന്നെ ഞാന്‍ അംഗീകരിച്ചു .ഒരു വായനകാരന്‍ ആയാല്‍ എനിക്കും ഉണ്ടാകുന്ന സംശയം തന്നെ .പക്ഷെ കഥാകാരന്‍ എന്നാ നിലയില്‍ എനിക്ക് ഇങ്ങിനെ പറയുകയേ നിവ്യര്‍ത്തി ഉള്ളൂ.അത് കൊണ്ടാണ് ഞാന്‍ എന്ത് ന്യായം പറഞ്ഞാലും എന്ന് തുടങ്ങിയത്.ഇനി ഇത്തരം കല്ലുകടികള്‍ ഉണ്ടാവാതെ നല്ല സദ്യ വിളമ്പാന്‍ ശ്രമിക്കാം.തെറ്റുകള്‍ ചൂണ്ടിയത്തിന് നന്ദി.വന്നതിനും...

      Delete
  11. സിസിലിയുടെ കയ്യിലുള്ള കുഞ്ഞു "അച്ഛാ" ..എന്ന് വിളിച്ചു കരഞ്ഞപ്പോള്‍ പ്രഭാകരന്‍ കുഞ്ഞിനെ വാങ്ങി.പിന്നെ ജോസെഫിനു ഒരു വിവരണവും ആവശ്യമില്ലായിരുന്നു.-------------------എഴുത്തില്‍ നല്ല പുരോഗതി--- നല്ല ശൈലി--- ആശംസകള്‍--

    ReplyDelete
    Replies
    1. നന്ദി ..വന്നതിനും അഭിപ്രായം പറഞ്ഞതിനും .....

      Delete
  12. സിബി ഇലവുപാലംOctober 3, 2013 at 8:33 PM

    അഭിനന്ദനങ്ങള്‍

    ReplyDelete
  13. പാതിവഴിയിൽ ഞാൻ വായന നിർത്തി. വായനയുടെ സുഖം എവിടെയൊക്കെയോ കൈമോശം വന്നിരിക്കുന്നു.
    വാക്കുകൾക്ക് ക്രമാനുഗതമായ ഒഴുക്ക് നല്കി എഴുതുക.

    ഉദാഹരണം:
    1. കര്‍ട്ടന്‍ മാറ്റി പതുക്കെ അയാള്‍ ബസ്സിന്റെ ചില്ല് സൈഡിലേക്ക് നീക്കി...

    2. അടുത്തിരുന്നവന് അതിഷ്ടപെട്ടിലെങ്കിലും അയാളുടെ രൂപം കണ്ടു ഭയന്നോ എന്തോ ഒന്നും പറയാത്തത് കൊണ്ട് പുറത്തെ കാഴ്ചകള്‍ നോക്കി കണ്ടു.

    3. തന്റെ നാടിനടുത്തെത്തിയിരിക്കുന്നു

    4. പഴയ കാലത്തെ ഓര്‍മകള്‍ അണികള്‍ക്കിടയില്‍ മരിക്കാതിരിക്കുവാന്‍ രാഷ്ട്രീയകാര്‍ ഉണ്ടാക്കിയ പാര്‍ട്ടി ഓഫീസും നേതാവിന്റെ പ്രതിമയും കടന്നു പോയി.

    5. അടികിട്ടിയ സ്ഥലം പൊത്തിപിടിച്ചു കൊണ്ട് അയാള്‍ പുറത്തേക്കിറങ്ങി.

    6. വീട്ടിലേക്കുള്ള സ്റ്റെപ്പ് കയറുമ്പോള്‍ തൊട്ടടുത്ത വലിയ വീട് കണ്ണിലുടക്കി.അത് ചുറ്റുമുള്ള ലൈറ്റിന്റെ പ്രഭയില്‍ അത് കൂടുതല്‍ ആകര്‍ഷകമായി അയാള്‍ക്ക്‌ തോന്നി.
    (പകൽ ഏത് ലൈറ്റ് ആണ് ഇവിടെ തെളിഞ്ഞു നിന്നത്.. :) )

    6. ബെല്‍ ശബ്ദം കേട്ടപ്പോള്‍ വാതില്‍ തുറക്കപെട്ടു...

    7. ഞാന്‍ എല്ലാം അറിയുമ്പോഴേക്കും നീ കുറ്റവും സമ്മതിച്ചു ജയിലിലായിപോയിരുന്നു..
    etc ..
    കഴിയുമെങ്കിൽ ഒന്നുകൂടി തിരുത്തി എഴുതു..
    ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി ബിജു ഭായ്,
      വന്നതിനും അഭിപ്രായം പറഞ്ഞതിനും.നിങ്ങളെ പോലുള്ള കഥാകാരന്റെ അഭിപ്രായം എനിക്ക് പ്രോചോദാനമാണ്.എഡിറ്റിംഗ് എനിക്ക് പറ്റിയ ജോലി അല്ലാത്ത്തത് കൊണ്ടും മടിയുമാണ് എന്നെ പിന്നോട്ടടിപ്പിക്കുന്നത്.തീര്‍ച്ചയായും നന്നാക്കാം .നന്ദി

      Delete