Thursday, May 9, 2013

വിശ്വന്‍മാഷിന്റെ കണക്ക്

"ഇതെന്താ എല്ലാവരും കടകള്‍ ഒക്കെ അടക്കുന്നത് ..?ഹര്‍ത്താല്‍ ആണോ ?"
"ഇത് ഹര്‍ത്താല്‍ ഒന്നുമല്ല ..ആദരസൂചകമായീട്ടാണ് ..നമ്മുടെ  വിശ്വേട്ടന്‍.മരിച്ചു പോയി ..."
" ഏത്‌  വിശ്വേട്ടന്‍..?"
"നമ്മുടെ കരിക്കുലം വിശ്വന്‍ മാഷ്‌ ..."
"എന്താ പറ്റിയത് ?രാവിലെയും ഞാന്‍ മാഷേ കണ്ടതാണല്ലോ ?"
"മനുഷ്യന്റെ ആയുസ്സിനോക്കെ പോകാന്‍  ഇപ്പോള്‍ നേരമോ കാലമോ ഉണ്ടോ ..?ചോറ് കഴിച്ചു കിടന്നതാണ് പോലും .ഉറക്കത്തില്‍  സുഖമരണം.."
ഈ മരണത്തിനും സുഖമുണ്ടോ ...സംശയം തോന്നിയെങ്കിലും അയാള്‍ ചോദിച്ചില്ല.അയാള്‍ വിശ്വന്‍ മാഷുടെ വീട് ലക്ഷ്യമാക്കി നടന്നു.നിറയെ ആളുകളായിരുന്നു. ..വീടിനു അകത്തും പുറത്തും..മക്കള്‍ ഒരാള്‍ ഒഴികെ ബാക്കിയുള്ളവര്‍ വേറെ നാടുകളില്‍ ആണ്.അത് കൊണ്ട് തന്നെ ശവമടക്ക് നാളയെ നടക്കുള്ളൂ.ഇവിടെ ഉള്ളവന്‍ ചന്ദ്രന്‍ നാട്ടിലെ വലിയ ബിസിനെസ്സ്‌കാരനാണ്.കൂടാതെ വ്യാപാരികളുടെ ഈ നാട്ടിലെ സെക്രട്ടരിയും.അത് കൂടി  കൊണ്ടാവാം കടകള്‍ ഒക്കെ അടച്ചു ആദരം അറിയിക്കുന്നത്.

വിശ്വേട്ടന് മറ്റൊരു ബിസിനെസ്സ്‌ ഉണ്ട്.ബിസിനെസ്സ്‌ എന്ന് പറയാന്‍ പാടില്ല.ഒരു സഹായം.പണം കടം കൊടുക്കല്‍.പക്ഷെ  കൊള്ള പലിശ ഒന്നും ഇല്ല ..ബാങ്കിന്റെ അത്ര മാത്രം..വെറുതെ കൊടുക്കുമ്പോള്‍  വാങ്ങുവാന്‍ ആള്‍കാര്‍ കൂടും.അത് കൊണ്ട് ബാങ്കിന്റെ അത്ര മാത്രം പലിശയില്‍ കച്ചവടകാര്‍ക്ക് മാഷ്‌ പണം കൊടുക്കും.കൃത്യമായി തിരിച്ചു നല്‍കുന്നവന് മാത്രം അടുത്ത തവണ.അത് കച്ചവടക്കാര്‍ക്ക് നല്ല ഒരു അനുഗ്രഹം കൂടി ആയിരുന്നു. പണ്ട്  കാലം തൊട്ടേ ഉള്ളതാണ്.കുടുംബത്തില്‍ നല്ല സ്വത്തുണ്ട്.അത് കൊണ്ട് തന്നെ പലരെയും സഹായിക്കാന്‍ മാഷിന്റെ കുടുബം മുന്‍പ് തന്നെ മുന്‍കൈ എടുക്കുമായിരുന്നു.മാഷിന്റെ അച്ഛനും ഇതുപോലെ പലരെയും സഹായിക്കുമായിരുന്നു.പലിശ ഒന്നും വാങ്ങാതെ..പക്ഷെ പലരും തിരിച്ചു കൊടുത്തില്ല.അത് കൊണ്ട് മാഷ്‌ കുറച്ചുകൂടി കണിശക്കാരനായി. മാഷിന്റെ കണക്ക് ഒക്കെയും മനസ്സിലായിരുന്നു.എഴുതി വെക്കുന്നതോന്നും ആരും കണ്ടിട്ടില്ല.പക്ഷെ മാഷ്‌ കൃത്യ ദിവസം വന്നു ശരിയായ കണക്ക് പറയും.പക്ഷെ മാഷക്ക് ഒരു സ്വഭാവം ഉണ്ട് ..കടം വാങ്ങുന്ന കച്ചവടക്കാരന്റെ കടയില്‍ നിന്നും അന്ന് എന്തെങ്കിലും വാങ്ങിയിരിക്കും.അതിന്റെ പണം കടക്കാരന്‍ വാങ്ങിയ പണം തിരിച്ചു കൊടുക്കുമ്പോള്‍ അതില്‍ നിന്നും കുറയ്ക്കും. പതിവായി പണം കൊടുക്കുന്നത് കൊണ്ട്  കച്ചവടകാര്‍ക്ക് മാഷേ വലിയ കാര്യമായിരുന്നു.

മാഷ്‌ മരിച്ചു രണ്ടു മാസത്തോളമായി.അടിയന്തിര കര്‍മ്മങ്ങള്‍ ഒക്കെ കഴിഞ്ഞപ്പോള്‍ മക്കള്‍ അവരുടെ ലാവണത്തിലേക്ക് പോയി.ഒരു ദിവസം ചന്ദ്രന്‍ കുറെ കച്ചവടക്കാരെ വീട്ടിലേക്കു വിളിപ്പിച്ചു.വ്യാപാരി വ്യവസായികളുടെ കാര്യമോ മറ്റോ ആയിരിക്കും.എല്ലാവരും അവിടെ കൂടി.
എല്ലാവരെയും സ്വീകരിച്ചു കൊണ്ട് ചന്ദ്രന്‍ പറഞ്ഞു.

അച്ഛന്‍ പലരുമായി ഇടപാടുകള്‍ ഉണ്ടായിരുന്നു.അവരൊക്കെ പണം തിരിച്ചു കൊണ്ട് തന്നു.പക്ഷെ കൊടുക്കുവാനുള്ളത് ഇപ്പോഴാണ് ഓര്‍ത്തത്.ഞാന്‍ വായിക്കാം

അബൂക്കക്ക്  അമ്പതു കിലോ അരി ,സോളമന്  അഞ്ചു  കിലോ പഞ്ചസാര ,ബഷീറിന് ഇരുപത്തയഞ്ചു കിലോ പിണ്ണാക്കു, ശിവന്‍ ചേട്ടന്  ഒരു കിലോ പഴം ...........അങ്ങിനെ കുറെ പേരുകള്‍ വാങ്ങിയ സാധനം അടക്കം ചന്ദ്രന്‍ പറഞ്ഞു.

"നിങ്ങള്‍ ഇത് വാങ്ങാന്‍ വരുമെന്ന്  കരുതി കാത്തിരുന്നു ..പക്ഷെ കാണാത്തത് കൊണ്ട് ഞാന്‍ ഇത് തരാന്‍ വേണ്ടി വിളിപ്പിച്ചതാണ്."

'അത് ഇവിടുത്തുകാര്‍ക്ക് അറിയില്ലെങ്കില്‍ എന്ന് വിചാരിച്ച് വരാതിരുന്നതാണ് ...തെളിവോന്നുമില്ലാതെ .."

'എന്നാലും പണം അല്ലെ ?അത് കൃത്യത പാലിക്കണ്ടേ ?.."

"അതും ശരിയാ .."

ചന്ദ്രന്‍ എല്ലാവര്‍ക്കും പണം നല്‍കി.എല്ലാവരും സന്തോഷത്തോടെ പണം വാങ്ങി നന്ദി പറഞ്ഞു. .എല്ലാവരും എഴുനേറ്റു പോകാന്‍ തുടങ്ങിയപ്പോള്‍ ചന്ദ്രന്‍ ചോദിച്ചു.

"അപ്പോള്‍ അച്ഛന് കൊടുക്കാനുള്ള പണം എന്ന് കൊണ്ട് വന്നു തരും ?'
എല്ലാവരും ഞെട്ടി.അവര്‍ പരസ്പരം നോക്കി ..പിന്നെ മുഖം കുനിച്ചു നിന്നു .ചന്ദ്രൻ പറഞ്ഞു തുടങ്ങി.

"നിങ്ങൾ നിങ്ങള്ക്ക് കിട്ടുവാനുള്ളത് കയ്യും നീട്ടി വാങ്ങിച്ചു.എന്നിട്ട് പോലും കൊടുക്കാൻ ഉള്ളതിനെ കുറിച്ച് പറഞ്ഞില്ല .അച്ഛന് കണക്കു സൂക്ഷിക്കുന്ന പതിവ് ഇല്ല എന്ന് കരുതികാണും അല്ലെ ?അബൂക്കയുടെ കടയിൽ  നിന്നും അമ്പതു കിലോ അരി വാങ്ങിയെങ്കിൽ അമ്പതിനായിരം അബൂക്ക വാങ്ങിയിട്ടുണ്ട് ..ശിവേട്ടനിൽ നിന്നും ഒരു കിലോ പഴം ആണെങ്കിൽ ആയിരം ശിവേട്ടാൻ തരാനുമുണ്ട് ..അച്ഛന്റെ കണക്കു അങ്ങിനെയാണ് ..ഒരു കിലോ എങ്കിൽ ആയിരം രൂപ എന്ന കണക്ക് .കാരണം വാങ്ങിയത് എപ്പൊഴും എല്ലാവര്ക്കും ഓര്മ കാണും .പക്ഷെ കൊടുക്കുവാനുള്ളത്  തപ്പി കളിക്കും.അത് കൊണ്ട് വാങ്ങിയതിലൂടെ നിങ്ങളെ ഓര്‍മിപ്പിക്കും.വേറെ ഒന്നുണ്ട് ഇതൊന്നും അച്ഛന്‍ എഴുതി വച്ചതല്ല  .അന്നന്ന് അമ്മയോട് പറയുന്നതാണ്.അമ്മ എല്ലാം  എഴുതി വെച്ചു ..അച്ഛന് എല്ലാ കണക്കും മനസ്സിലാണ് ..പണം വാങ്ങാൻ വരുമ്പോഴും എത്രകിലോയുടെ പണം ഞാൻ തരാനുള്ളത്‌ എന്നാണ് അച്ഛൻ ചോദിക്കുക അല്ലെ ? അപ്പോൾ അച്ഛന് കിട്ടാനുള്ള പണം മനസ്സില്  വരും. പലപ്പോഴും ഞാനും ഇത് കേട്ടിട്ടുണ്ട് ..പക്ഷെ കാര്യം മനസ്സിലായിരുനില്ല..അടുത്ത് തന്നെ ഇതൊക്കെ കിട്ടുന്ന എന്റെ കടയും വെച്ച് എന്തിനാണ് അച്ഛൻ നിങ്ങളുടെ അടുത്ത് നിന്നും വാങ്ങുന്നത് എന്ന് ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട് ..അപ്പോൾ അച്ഛൻ പറയാറ് അവിടെ നിന്നും വല്ലതും വാങ്ങേണ്ടേ എന്നാണ്....നിങ്ങളെ സഹായിച്ച അച്ഛനെ നിങ്ങൾ ചതിച്ചു ..ഇനി ഈ കുടുംബത്തിൽ നിന്നും ഇങ്ങിനെ ഒരു ഇടപാട് ഇല്ല...ആദ്യം പലരും അചാച്ചനെ പറ്റിച്ചു ..എന്നിട്ടുപോലും അച്ഛന്‍ പലരെയും സഹായിച്ചു ..പക്ഷെ ഇപ്പോള്‍ നിങ്ങളും ആ പാത പിന്തുടരുന്നു.....അത് കൊണ്ട് വേണ്ട ..ആരും ഇനി ഇവിടെ സഹായത്തിനു വരരുത്."

കുനിഞ ശിരസ്സോടെ അവര്‍ അവിടുന്നിറങ്ങി.ആപത്തുകാലത്ത് സഹായിക്കുന്ന വലിയ മനസ്സുകളെയാണ് അവര്‍ക്ക് നഷ്ട്ടപെട്ടിരിക്കുന്നത് എന്ന ബോധം അവരെ വല്ലാതെ ഉലച്ചു .പണമാണ് മനുഷ്യ മനസ്സിനെ ദുഷിച്ചതാക്കുന്നതെന്നും അവര്‍ക്ക് ബോധ്യപെട്ടു.

കഥ :പ്രമോദ്‌ കുമാര്‍.കെ.പി


ഫോട്ടോ കടപ്പാട് :നമ്മുടെ തലശ്ശേരി  

No comments:

Post a Comment