Saturday, May 18, 2013

അനാഥര്‍

എങ്ങിനെ ഈ യാചക തെരുവില്‍ എത്തി എന്നറിയില്ല .ഓര്‍മ്മകള്‍ ഉള്ളപ്പോള്‍ മുതല്‍ ഇവിടെയാണ്‌ .അച്ഛന്‍ ആരാണെന്നോ അമ്മ ആരാണെന്നോ അറിയാത്ത ബാല്യം.ഒരു കയ്യും ഒരു കാലും സ്വാധീനം കുറവാണ്.അത് കൊണ്ട് ഉപേക്ഷിക്കപെട്ടതാണെന്നും ഒരു ശ്രുതിയുണ്ട്.അതൊന്നും അയാള്‍ ചെവികൊണ്ടില്ല.ഒരു മഴകാലത്ത് ഓടയില്‍ കണ്ട അയാളെ ഈ തെരുവിലെ ആള്‍ക്കാര്‍ എടുത്തു വളര്‍ത്തി.തെരുവിലെ എവിടെയെങ്കിലും കിടക്കും.മഴ കാലത്ത് പീടിക വരാന്തയിലും .പിന്നെ അതിരാവിലെ തന്നെ ഇറങ്ങുകയായി.എല്ലാവരെയും പോലെ തെണ്ടി വയറ്റുപിഴക്ക്‌ ഉണ്ടാക്കാന്‍ ...ആദ്യം അമ്പലം ....പിന്നെ ടൌണില്‍ ..വികലാംഗന്‍ ആയത് കൊണ്ട് വലിയ ജോലികള്‍ ഒന്നും വയ്യ..

മുന്‍പൊക്കെ അമ്പലം കഴിഞ്ഞാല്‍ പിന്നെ ഗ്രാമത്തിലേക്കാണ് പോകാറു...പട്ടണത്തിനു ചുറ്റുമുള്ള പല ഗ്രാമത്തിലേക്ക് ..അത് ഒരു സുഖം ഉള്ള ഏര്‍പ്പടുമായിരുന്നു ..വീടുകളില്‍ നിന്നും തന്നെ ഭക്ഷണവും കിട്ടികൊണ്ടിരുന്നു.കൂടാതെ എല്ലായിടത്തുനിന്നും ഒരു പിടി അരിയും...പക്ഷെ അത് അധിക കാലം നില നിന്നില്ല.കുട്ടികളെ തട്ടികൊണ്ടുപോകുക,രാത്രി മോഷണം എന്നിവ അവിടങ്ങളില്‍ ഉണ്ടായപ്പോള്‍ ആരും വീട്ടില്‍ കയറ്റാതെയായി.നമ്മള്‍ക്കിടയിലെ ചിലരാണ് അതിനു പിന്നിലെന്ന് അവര്‍ മനസ്സിലാക്കിയപ്പോള്‍ അവര്‍ എല്ലാവരെയും സംശയിച്ചു.അതോടെ ആ പരിപാടി നിലച്ചു.അതോടെ പല ദിവസവും പട്ടിണിയും കൂട്ടിനു വന്നു.

ഈ ചെറിയ ടൌണില്‍ നിന്നും കിട്ടുന്നത് കുറവാണ്.പണ്ടത്തെപോലെ യാചകരോട് പലര്‍ക്കും സഹതാപം ഇല്ല.വലിയ പട്ടണങ്ങളില്‍ ഇത് ഒരു കച്ചവടം ആണ് പോലും ..കുട്ടികളെ തട്ടി കൊണ്ടുപോയി കയ്യും കാലും ഒടിച്ചു യാചകരാക്കുന്ന വലിയൊരു കൂട്ടം ഉണ്ട് പോലും.അവര്‍ ചെറിയ കുട്ടികളെ മയക്കുമരുന്നും മദ്യവും കൊടുത്തു കൊണ്ട് തോളിലിട്ടു വാടക അമ്മമാരെ കൊണ്ട് തെണ്ടിക്കും...അത് കൊണ്ട് തന്നെ കഴിഞ്ഞ ദിവസം കുറെ പോലീസുകാര്‍ പരിശോധന എന്ന പേരില്‍ തെരുവില്‍  കയറി എന്തൊക്കെയോ വിക്രിയകള്‍ ഒപ്പിച്ചു.എതിര്‍ത്തവരെയൊക്കെ അടിച്ചു ഒടിച്ചു.ആരോട് പരാതി പറയാന്‍ ?ആരും ഇല്ലാത്ത നമ്മളെ ആര് തുണക്കാന്‍?അത് കൊണ്ട് തന്നെ ഇവിടെ നിന്നും പലരും പോയി.ഞാന്‍ എവിടെ പോകാന്‍ ?ഇതാണ്  എന്റെ ലോകം.ജീവിതം  ഒടുങ്ങുന്നത് വരെ ഇവിടെ തന്നെ .

പാവം ആര്യ ..അവനു മുന്‍പ് തെരുവോരത്തുനിന്നൊക്കെ എന്തെങ്കിലും കിട്ടുമായിരുന്നു.അവന്‍ തന്നെ അത് തേടി പിടിക്കും .രാത്രി ഞാന്‍ വന്നാല്‍ പിന്നെ അത്താഴം ഒരുമിച്ചു.പക്ഷെ ഇപ്പോള്‍ അവനു വയ്യാതായി.സ്വന്തമായി ഭക്ഷണം തേടുവാന്‍ പോലും വയ്യാത്ത അവസ്ഥയാണ് ഇപ്പോള്‍ അവന്റേതു.ഭക്ഷണം ഇപ്പോള്‍ അവന്റെ മുന്നില്‍ കൊണ്ട് ഇട്ടു കൊടുക്കണം .എന്നെ പോലെ അവനും കാലിനാണ് പരിക്ക്.കഴിഞ്ഞ മാസം  കുറെ പിള്ളേര്‍ ആക്രമിക്കുക കൂടി ചെയ്തപ്പോള്‍ അവന്‍ കിടപ്പിലായി...പകലുകളില്‍ പട്ടിണിയും.പാവത്തിനെയും ഒരു മഴയില്‍ കിട്ടിയതാണ് ..ഏതോ വണ്ടിയിടിച്ചു വഴിയില്‍ കിടന്ന അവനെ ഞാന്‍ എടുത്തു കൊണ്ട് വന്നു.മുറിവുകള്‍ മരുന്ന് വെച്ച് കെട്ടി.പക്ഷെ മുറിവ് മാറിയപ്പോള്‍ അവനു നടക്കാന്‍ എന്നെ പോലെ ബുദ്ധിമുട്ട് കണ്ടു.

അവന്റെയും എന്റെയും നടപ്പ് കണ്ടു പലരും കളിയാക്കി "നിങ്ങള്‍ ഇരട്ട പെറ്റ്താണോ?"
ഞാന്‍ കാര്യമാക്കിയില്ല ..മൃഗമാണെങ്കിലും അവന്‍ മനുഷ്യനെക്കാള്‍ കൂടുതല്‍ എന്നെ സ്നേഹിച്ചു.മുന്‍പൊക്കെ പലതരം പേടിയോടു കൂടിയാണ് തെരുവില്‍ ഉറങ്ങിയത് ..ആര്യ വന്നതോടുകൂടി മുന്‍പെങ്ങുമില്ലാത്ത സുരക്ഷയോടെ ആ തെരുവ് ഉറങ്ങി.അവിടുത്തെ കച്ചവടക്കാര്‍ വീട്ടിലും ...ആ തെരുവില്‍ ഒരു അജ്ഞാത കാലടി പതിഞ്ഞാല്‍ അവന്‍ പ്രതികരിക്കും.മുന്‍പ് ആ തെരുവില്‍ നടന്ന മോക്ഷണങ്ങള്‍ക്ക് പലപ്പോഴും പോലീസുകാരില്‍ നിന്ന് നല്ല അടി കിട്ടിയിട്ടുണ്ട് ..അവസാനം കട്ടവനെ കിട്ടുമ്പോള്‍ ക്ഷമ പറഞ്ഞു പോലീസുകാര്‍ വിടും,കിട്ടിയ അടി മടക്കി കൊടുക്കാന്‍ കഴിയില്ലല്ലോ ..

.ആര്യ വന്നതില്‍ പിന്നെ മോഷണം ഇല്ലാതായി.തെരുവിലെ  ബിസിനെസ്സ്‌കാര്‍ക്കും അത് അനുഗ്രഹമായി .അത് കൊണ്ട് തന്നെ പകല്‍ അവനു അവര്‍ എന്തെങ്കിലുമൊക്കെ കൊടുക്കും.പക്ഷെ ഇപ്പോള്‍ അവന്‍ ....?ആരും തേടിച്ചെന്നു കൊടുക്കില്ലല്ലോ ?അന്തിയോളം വേദനയോടെ വിശപ്പ്‌ ,ദാഹം സഹിച്ചു എന്നെ പ്രതീക്ഷിച്ചു കഴിയുന്നു.രാവിലെ വരുമ്പോള്‍ ഒരു പാട്ടയില്‍ വെള്ളം വെച്ച് കൊടുക്കും ...അതും പലപ്പോഴും അവനു കിട്ടാറില്ല ..ഇന്ന് വരുമ്പോള്‍ അവന്‍ നന്നേ ക്ഷീണിതന്‍ ആയിരുന്നു.രാവിലെ കൊടുത്തത് അവന്റെ അരികില്‍ തന്നെ ഉണ്ട് .ഒന്നും കഴിച്ചിട്ടില്ല .

പകല്‍ മുഴുവന്‍ തെണ്ടിയിട്ടും കാര്യമായി ഒന്നും തടഞ്ഞില്ല.മടങ്ങാന്‍ തുനിഞ്ഞതാണ് ..ആര്യക്ക്  എന്തെങ്കിലും വാങ്ങി വേഗം പോകണം.പക്ഷെ വൈകുനേരത്തോടെ ടൌണില്‍ നല്ല ആള്‍ക്കൂട്ടം.ഓ ഇന്ന് കുശാല്‍ തന്നെ .കുറച്ചു കൂടി കഴിഞ്ഞു പോകാം..പക്ഷെ വരുന്നവര്‍ വരുന്നവര്‍ എല്ലാവരും റോഡ്‌ സൈഡില്‍ പോയി നിരന്നു നില്‍ക്കുന്നു.പിന്നെ കൈകള്‍ തമ്മില്‍ കൂട്ടി പിടിക്കുന്നു.ആരോ പറയുന്നത് കേട്ടാണ് കാര്യം മനസ്സിലായത്‌.ഇന്ന്  മനുഷ്യ ചങ്ങലയാ പോലും ഭരണത്തിനെതിരെ ...ഇനി ഇതൊക്കെ കഴിയുമ്പോള്‍ വൈകും ...അല്ലെങ്കില്‍ കൈകള്‍ കൂടി പിടിച്ച ഇവരോട് എങ്ങിനെയാ ഇപ്പോള്‍ യാചിക്കുക.പണം എടുത്തു തരാന്‍ അവരുടെ കൈകള്‍ ഫ്രീ അല്ലല്ലോ ...കൈകള്‍ ഒക്കെ മറ്റുള്ളവരുടെ കയ്യിലല്ലേ ?

ആര്യക്ക്‌ വേണ്ട സാധനങ്ങള്‍ വാങ്ങി തെരുവില്‍ എത്തുമ്പോള്‍ കടക്കാരന്‍ വല്‍സന്‍ ചേട്ടന്‍ പ്രതീക്ഷിച്ച മാതിരി നില്‍ക്കുന്നു.

"നീ എവിടായിരുന്നെടാ "
'എന്താ കാര്യം "
"നിന്റെ പട്ടി അവിടെ കിടന്നു ചത്തു ...കൊണ്ടുപോയി എവിടെയെങ്കിലും  കുഴിചിടൂ ..അല്ലെങ്കില്‍ അവിടെ കിടന്നു പുഴുത്തു ഈ തെരുവ് നാറും .."

അയാള്‍ ആര്യയുടെ അടുക്കലെക്കോടി ...വായ പിളര്‍ന്നു കിടക്കുന്നു.ഉറുമ്പുകളും ഈച്ചകളും ആക്രമണം തുടങ്ങിയിട്ടുണ്ട് .അയാളുടെ കണ്ണുകള്‍ നിറഞ്ഞു ..ജീവിതത്തില്‍ നിന്ന് എന്തോ പറിച്ചെടുത്ത് കൊണ്ടുപോയതുപോലെ ...അവനെ കുഴിച്ചിടാന്‍  ആരുംസ്ഥലം തന്നില്ല .പലരോടും ചോദിച്ചുവെങ്കിലും അവരൊക്കെ കൈമലര്‍ത്തി. അവസാനം നിസ്സഹായനായി നിന്നപ്പോള്‍ അവര്‍ ഒത്തുകൂടി ..അവസാനം അവര്‍ ചൂണ്ടി കാട്ടിയ  പുറംബോക്കില്‍ അയാള്‍ കുഴിവെട്ടി അവനെ അടക്കി.കൂട്ടത്തില്‍ ആരൊക്കെയോ സഹായിച്ചു ..അയാളുടെ ഉള്ളില്‍ നിന്നും എന്ത് കൊണ്ടോ ഒരു വിങ്ങല്‍ പുറത്തേക്ക് ചാടി.ജീവിതത്തില്‍ മറയില്ലാതെ സ്നേഹിച്ച ഒരേഒരു ജീവി. അവനെ അടക്കാനും യാചിക്കേണ്ടി വന്നു .

തെരുവോരത്തെ കട തിണ്ണകളിൽ ഒന്നില്‍ കലങ്ങിയ കണ്ണുകളുമായിരിക്കുംബോള്‍   അയാള്‍ ചിന്തിച്ചത് മറ്റൊന്നായിരുന്നു.വീടും ആശ്രിതരുമില്ലാതെ മരണപെടുന്ന എന്നെ പോലുള്ളവര്‍ക്ക് പുഴുത്തുനാറാതിരിക്കാന്‍ എവിടെ  കുഴിവെട്ടും ..?ഈ തെരുവ് അന്നേരം എന്നെ അന്യനെ പോലെ തന്നെയല്ലേ കരുതുക ....നഗരത്തില്‍ നിന്നും ശവവണ്ടി വരുന്നതുവരെ ഒരു അജ്ഞാത ജഡമായി ഈ തെരുവില്‍ ....ഈച്ചകളും ഉറുമ്പുകളും കയരിഇറങ്ങി ...ഓ ആലോചിക്കാനെ വയ്യ ...ദേഹം തളരുന്നു ..അയാള്‍ പിറകിലേക്ക് മറിഞ്ഞു


കഥ :പ്രമോദ്‌ കുമാര്‍ .കെ.പി



2 comments:

  1. അനാഥരുടെ , തെരുവിന്‍റെ സന്തതികളുടെ കാര്യം അത്രെയോക്കെയേ ഉള്ളൂ . വിഷയത്തില്‍ പുതുമയില്ലെങ്കിലും വായിച്ചപ്പോള്‍ ഒരിറ്റു കണ്ണീര്‍ പൊടിഞ്ഞു .

    ReplyDelete
  2. നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും

    ReplyDelete