Friday, September 14, 2012

സോറി

ഇന്നേക്ക് ഉത്സവം തീരും ..കഴിഞ്ഞ ഒരു ആഴ്ച നല്ല കോളായിരുന്നു .നാളെ മുതല്‍ ഭിക്ഷ പാത്രം  കൊണ്ട് വേറെയിടത്തെക്ക് നീങ്ങണം.ഈ സീസണ്‍ അത്രക്ക് മോശമില്ല ,എല്ലായിടത്തും നല്ല ആള്‍ കൂട്ടമായിരുന്നു.അത് കൊണ്ട് തന്നെ പൈസക്കും ബുദ്ധിമുട്ടുണ്ടായില്ല.ഇത്തവണ  എങ്കിലും  പൊളിഞ്ഞ കുടില്‍ ഒന്ന് നന്നാക്കണം .മഴയും വെയിലും കൊണ്ട് കഴിയുന്ന പോണ്ടാട്ടിയെ നല്ല ഒരു താവളത്തില്‍ ആക്കണം.ശരീരം അനങ്ങി അധികം ജോലിയൊന്നും അവള്‍ക്കു ചെയ്യാൻ പറ്റില്ല.ചേരിയിലെ ചുറ്റുമുള്ളവര്‍ സഹായിക്കുന്നതിനാല്‍ അങ്ങിനെ ജീവിച്ചു പോകുന്നു.എനിക്ക് എല്ലാ ദിവസവും അവിടെ എത്താന്‍ പറ്റാറില്ല.ഉത്സവവും പള്ളി പെരുനാളും ഒക്കെ വന്നാല്‍ ആഴ്ചയിൽ  ഒന്നോ രണ്ടോ തവണയാണ് പോകാറുള്ളത്. അടുത്താണെങ്കിൽ മാത്രം.എന്തായാലും നാളെ പോകണം.അതിനു ശേഷം വേറെ സ്ഥലം നോക്കി പോകാം.തന്റെ അരയിലുള്ള പണസഞ്ചി അവിടെ തന്നെ ഉണ്ടോയെന്നു ഒന്ന് കൂടി ഉറപ്പു വരുത്തി.

ഗാനമേള തുടങ്ങി എന്ന് തോന്നുന്നു.അധികം പേര്‍ പുറത്തേക്കു വരുന്നില്ല .അത് കൊണ്ട് തന്നെ ഇനി അധികം ഇവിടെ തങ്ങിയിട്ട് കാര്യമില്ല.റോഡിലെക്കിറങ്ങാം.അവിടെ  ആവുമ്പോൾ  റോഡിൽ നിന്ന് കറങ്ങുന്നവര്‍ വല്ലതും തരും.കുറച്ചു കഴിഞ്ഞു ഇവിടേയ്ക്ക് തന്നെ മടങ്ങി വരാം.അപ്പോഴേക്കും ഗാനമേള കഴിയും.ഞാൻ കഷ്ട്ടപെട്ടു എഴുനേറ്റു മുടന്തി മുടന്തി കൊണ്ട് റോഡിലേക്ക് നടന്നു.

ആനപന്തി വഴി മുറിച്ചുകടന്നാല്‍ വേഗം റോഡിലെക്കെത്താം.ഞാൻ  അതുവഴി നടക്കുമ്പോള്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ട് തിരിഞ്ഞു നോക്കി.ഒരു പെണ്‍കുഞ്ഞു അവിടെ നിന്ന് കരയുകയാണ്.നാലു അല്ലെങ്കില്‍ അഞ്ചു വയസ്സേ കാണൂ.അടുത്തൊന്നും ആരെയും കണ്ടില്ല .ഞാൻ ചിരിച്ചു കൊണ്ട്  അടുത്തേക്ക് ചെന്നു.അപ്പോൾ കുട്ടിയുടെ കരച്ചില്‍ ഉച്ചത്തിലായി.തന്റെ വേഷവും നടപ്പും കണ്ടിട്ടാവും.

 "കരയേണ്ട മോളെ...നീ എന്താണ് ഒറ്റയ്ക്ക് ഇവിടെ..?"

"അമ്മയെയും അച്ഛനെയും കാണുനില്ല " അവള്‍ വിതുമ്പി വിതുമ്പി കൊണ്ട് പറഞ്ഞു.
കൈ വിട്ടു പോയതാണ്..അവര്‍ അന്യേഷിക്കുന്നുണ്ടാവും.കുഞ്ഞിനെ പോലീസ് പോസ്റ്റില്‍ കൊണ്ടുചെല്ലാം .അയാള്‍ മനസ്സില്‍ ഓര്‍ത്തു.

എന്നോടുള്ള കുഞ്ഞിന്റെ ഭയം കുറച്ചു പോയിരുന്നു.ഞാൻ  അച്ഛനെ കാട്ടിതരാം എന്ന് പറഞ്ഞു കുഞ്ഞിന്റെ കയ്യും പിടിച്ചു പോലീസ്‌ പോസ്റ്റിലേക്ക് നടന്നു.നടക്കുമ്പോള്‍ കുട്ടിയില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചു  മനസ്സിലാക്കി .കുട്ടിയോടും എവിടെക്കാണ്‌ പോകുന്നതെന്ന് പറഞ്ഞു .അവിടെ നിന്ന് പോലീസ് കാര്‍ അച്ഛനെയും അമ്മയെയും  കാണിച്ചുതരും എന്നും പറഞ്ഞു.അവള്‍ക്കു സമ്മതമായി.ഉത്സവം പ്രമാണിച്ച് ഓഫീസിനരുകില്‍ പോലീസുകാര്‍ക്ക് വേണ്ടി ഒരു മുറി കൊടുത്തിട്ടുണ്ട്‌.അവിടേക്ക് പോകാം.

എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല .തലയ്ക്കു ഒരു അടി കിട്ടിയെന്നു തോന്നി.പിന്നെ ബോധം പോയി.ഉണരുമ്പോള്‍ പോലീസ് ഔട്ട്‌ പോസ്റ്റില്‍ ആയിരുന്നു.ദേഹമാകെ അസ്ഥി തറക്കുന്ന മാതിരി വേദന.എല്ലായിടത്തും മുറിഞ്ഞിട്ടുണ്ട്‌ .രക്തം അവിടവിടങ്ങളില്‍ പൊടിയുന്നു.തന്റെ അരയിലെ പണവും നഷ്ട്ടപെട്ടെന്നു തനിക്കു മനസ്സിലായി.ശരീരത്തിലെ വേദനയെക്കാൾ  കൂടുതൽ എനിക്ക് നൊന്തത്‌ പണം നഷ്ട്ടപെട്ടുപോയതിലായിരുന്നു.പുറത്തു എന്തൊക്കെയോ ബഹളം ..കുറേപേര്‍ തന്നെ കാണാന്‍ തിരക്ക് കൂട്ടുന്നു.കുട്ടികളെ മോഷ്ട്ടിക്കുന്നവനെ കാണുവാനുള്ള തിരക്കാണെന്ന് അവരുടെ സംസാരത്തില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും മനസ്സിലായി.കാര്യങ്ങള്‍ പോയ വഴി അതിഭീകരമാണെന്ന് മനസ്സിലായി.
 
ഒരു പോലീസുകാരന്‍ വീണ്ടും എന്നെ തൂക്കിപിടിച്ചു ,രണ്ടു ഇടി കൂടി തന്നു കൊണ്ട് ചോദിച്ചു

"നീയേത്  ഗ്യാങ്ങില്‍ പെട്ടതാട ?",തമിഴോ ഹിന്ദിയോ?പറയെടാ?"

"സര്‍ ,ഞാന്‍ ഈ പെട്ടുതറ ചേരിയിലെതാണ്...കുഞ്ഞു ഒറ്റയ്ക്ക് നിന്ന്  കരഞ്ഞപ്പോള്‍ സഹായിച്ചതാണ് "

മറുപടി പറഞ്ഞു തീരും മുന്‍പേ വീണ്ടും അടി കിട്ടി.പുളഞ്ഞുപോയി.വീണ്ടും കുറെ ചോദ്യങ്ങള്‍ ,അടികള്‍ ..നിസ്സഹായനായി ഞാനും .,കാഴ്ച കണ്ടു രസിച്ചു ജനങ്ങളും.

പെട്ടെന്ന് ഉള്ളില്‍ നിന്ന് ആരോ വന്നു പോലീസുകാരന്റെ കാതില്‍ എന്തോ പറഞ്ഞു.പോലീസുകാരന്‍ എന്നെയും  കൂട്ടി അകത്തെ മുറിയിലേക്ക് ചെന്നു .എസ് .ഐ യോ മറ്റോ ആയിരിക്കാം.എന്റെ  ചുമലില്‍ കൈവെച്ചു പറഞ്ഞു.

"സോറി..നമ്മള്‍ക്ക് തെറ്റ് പറ്റി പോയി.ആ കുഞ്ഞു കാര്യങ്ങള്‍ പറഞ്ഞപ്പോളാണ് സംഗതി പിടി കിട്ടിയത് "

ഞാൻ  എസ് .ഐ .ചൂണ്ടിയ  ദിക്കിലേക്ക് നോക്കി .ആ കുഞ്ഞു അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് വിളിച്ചു പറഞ്ഞു

 "താങ്ക്യൂ  അങ്കിള്‍ ..ഞാന്‍ ആദ്യം പറഞ്ഞിട്ടു ഈ മാമന്‍മാര്‍ വിശ്വസിച്ചില്ല..".എന്നിൽ  ഒരു ദീര്‍ഘ നിശ്വാസം ഉയര്‍ന്നു.കണ്ണുകളില്‍ കണ്ണുനീര്‍ തളം കെട്ടി നിന്നു .

"വീണ്ടും സോറി പറയുന്നു...നിങ്ങള്‍ക്ക് പോകാം  "എസ് .ഐ  വീണ്ടും വന്നു പറഞ്ഞു.

കത്തുന്ന കണ്ണുകളോടെ എസ.ഐ യെ നോക്കി കൊണ്ട് ഞാൻ  വിളിച്ചു പറഞ്ഞു.

"നിങ്ങളുടെ ഈ സോറി എനിക്കുണ്ടായ നഷ്ടങ്ങള്‍ തിരിച്ചു തരില്ല ,വേദന അകറ്റുകയും ഇല്ല .കാര്യങ്ങള്‍ മനസ്സിലാകും മുൻപേ  നിങ്ങള്‍ ജനങ്ങളും പോലീസുകാരും വിധികള്‍ നടപ്പിലാക്കരുത്...അതുകൊണ്ട് ഈ സോറി  നിങ്ങളുടെ കൈയ്യില്‍ തന്നെ ഇരിക്കട്ടെ.ഇനിയും പലപ്പോഴും ഉപയോഗിക്കെണ്ടതല്ലേ  "


ഒരു കൊടുംകാറ്റു പോലെ ഞാൻ പുറത്തേക്കു നടന്നു ..കാഴ്ച കാണാനെത്തിയ ജനങ്ങളും ഒന്നൊന്നായി  പിരിഞ്ഞു  പോയി കൊണ്ടിരുന്നു.അവർക്കും ഈ വല്ലാത്ത ക്ലൈമാക്സ്‌ രസം നഷ്ട്ടപെടുത്തിയിരുന്നു .

കഥ; പ്രമോദ് കുമാര്‍.കെ.പി





7 comments:

  1. കുനിച്ചു നിറുത്തി കൂമ്പിനിടിച്ചിട്ടു സോറി പറഞ്ഞാല്‍ മതിയല്ലോ. പിന്നെ പോലീസുകാര്‍ അങ്ങിനെ സോറി പറയാറില. സ്ഥലം കാളിയക്കുന്നതാണ് ഇന്നത്തെ സാഹജര്യത്തില്‍ ബുദ്ധി.

    ReplyDelete
  2. ചില സ്ഥലങ്ങളില്‍ 'അയാള്‍' പിന്നെ ചില സ്ഥലങ്ങളില്‍ 'എന്നെ' എന്നൊക്കെ വന്നുപോയിട്ടുണ്ട്. ചെറിയ തിരുത്തലുകള്‍ ആവശ്യമാണെന്ന് തോന്നുന്നു

    ഉദാ:-
    ൧. ഒരു പോലീസുകാരന്‍ വീണ്ടും എന്നെ തൂക്കിപിടിച്ചു ,രണ്ടു ഇടി തന്നു
    ൨. പോലീസുകാരന്‍ അയാളെയും കൂട്ടി അകത്തെ മുറിയിലേക്ക് ചെന്നു

    ReplyDelete
  3. എല്ലാവരും അറിയേണ്ട ഒരു പാഠം. ഗുഡ്‌ സ്റ്റോറി

    ReplyDelete
  4. പക്ഷെ ഇതുപോലെ ഉള്ളവർ തന്നെ കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്നതിനാൽ ആണ്.. 10 ല് 3 പേരാവാം തട്ടിപ്പുകാർ എന്നിരുന്നാലും മറ്റുള്ളവരും ആ സംശയത്തിൽ പെട്ടു പോകുന്നു...

    ReplyDelete
  5. ആദ്യം മുടന്തി നടന്നയാള്‍ അവസാനം "ഒരു കൊടുംകാറ്റു പോലെ അയാള്‍ പുറത്തേക്കു പോയി" എന്നെഴുതിയതില്‍ ഒരു ഭംഗിക്കുറവ് കാണുന്നു. കഥ ഇഷ്ടമായി. ആശംസകള്‍ .

    ReplyDelete