Friday, August 24, 2012

ഓണം - എന്റെ ചെറിയ (വലിയ ) നൊമ്പരങ്ങള്‍

            നാളെയാണ് ഓണം .ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓണത്തിന് നാട്ടിലേക്ക് വരുന്നത്.എപ്പോഴും ഓണത്തിന് നാട്ടില്‍ വരണമെന്നും കേരളത്തില്‍ കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കണമെന്നും എന്നും വിചാരിക്കും .അതിനുവേണ്ടി തയ്യാറാവുകയും ചെയ്യും ,പക്ഷെ ഓരോരോ കാരണത്താല്‍ ആഗ്രഹ സഫലീകരണത്തിന് ഇരുപതു വര്ഷം കാത്തിരിക്കേണ്ടി വന്നു.അത് കൊണ്ട് തന്നെ എപ്പോഴും ആഘോഷം കടലുകല്‍ക്കപ്പുറത്തു മാത്രം ആയി.ഓരോ പ്രവാസിയുടെയും പോലെ പെട്ടെന്ന് തലയില്‍ വന്നു വീഴുന്ന ഓരോരോ കുരുക്കുകള്‍. ഈ പ്രാവശ്യം ഒരു പ്രശ്നവും ഉണ്ടായില്ല ,ആഗ്രഹിച്ചതുപോലെ എല്ലാം എളുപ്പത്തില്‍ നടന്നു.നാട്ടുകാരെ പിഴിയാന്‍ വിമാനകമ്പനികള്‍ ചാര്‍ജ് കുത്തനെ കൂട്ടിയിട്ടും വരുവാന്‍ തന്നെ തീരുമാനിച്ചു.ഓണമായിരുന്നു മനസ്സ് നിറയെ ..നഷ്ട്ടപെട്ട കുറെ ഓണഘോഷങ്ങളും ..

ഫ്ലൈറ്റ് ഇറങ്ങുമ്പോള്‍ നാടിന്‍റെ പച്ചപ്പ്‌ കണ്ണിനു കുളിരായി.പ്രവാസ ജീവിതത്തിന്റെ ആവലാതികളില്‍ നിന്നും രക്ഷപെടാന്‍ കൊതിച്ച മനസ്സില്‍ ഒരു കുളിര്‍കാറ്റു തഴുകിയതുപോലെ ..ഇപ്രാവശ്യം മഴ കുറവാണെന്നും  പലയിടത്തും വെള്ളത്തിനു പ്രശ്നം ആണെന്നും അമ്മ അറിയിച്ചിരുന്നു.നമ്മുടെ വീടൊക്കെ വയല്‍ക്കരയിലായതിനാല്‍ ആവക പ്രശ്നങ്ങള്‍ ഒന്നും അലട്ടുനില്ലെന്നും.ഇനിയും മഴ പെയ്തിലെങ്കില്‍ നമ്മള്‍ക്കും പ്രശ്നം ആവുമെന്നും .

അനിയന്‍ മാത്രമായിരുന്നു എയര്‍പോര്‍ട്ടില്‍ ഉണ്ടായിരുന്നത്..മുന്‍പൊക്കെ എല്ലാവരും വരുമായിരുന്നു ,പറഞ്ഞാല്‍ ഒരു കുടുംബം മുഴുവനും..പിന്നെ പിന്നെ ആളുകള്‍ കുറഞ്ഞു തുടങ്ങി.അധികവും ഒരേ പോലെയുള്ള സീനുകള്‍ ആയതിനാല്‍ ബോറടിച്ചു തുടങ്ങിയിട്ടുണ്ടാവം.അവസാനമായി കൂടുതല്‍പേര്‍ യാത്ര അയക്കുവാന്‍ വന്നത് കല്യാണശേഷം പോകുബോള്‍ ആണെന്ന് തോന്നുന്നു.കൂട്ടത്തില്‍ ഭാര്യ കൂടി ഉള്ളതിനാല്‍ അവളുടെ ആള്‍ക്കാരായിരുന്നു കൂടുതലും .അവളും മോളും പ്രവാസജീവിതം വിട്ടു നാട്ടില്‍ വന്നതിനുശേഷം യാത്ര അയക്കുവാന്‍ ഒന്നുകില്‍ അച്ഛന്‍ അല്ലെങ്കില്‍ അനിയന്‍ ..തിരിച്ചു വരുമ്പോള്‍ സ്വീകരിക്കാനും ഇവരില്‍ ആരെങ്കിലും .ഞാന്‍ ഒറ്റയ്ക്ക് വരാമെന്ന് പറഞ്ഞാലും ഇവരില്‍ ആരെങ്കിലും കാണും.

ഒന്നര വര്ഷം മുന്‍പ്  വന്നതിനേക്കാള്‍ നാടൊക്കെ മാറിയിരിക്കുന്നു.കേരളം അങ്ങിനെയാണല്ലോ ,ദിവസം മാറ്റങ്ങള്‍ ആണല്ലോ.ഗ്രാമം പെട്ടെന്ന് നഗരം ആവുന്ന ഇന്ത്യയിലെ സംസ്ഥാനമാണല്ലോ നമ്മളുടെത്.വഴിയില്‍ ,കടകളില്‍ ഒക്കെയും ഓണത്തിന്റെ  തിരക്കുകള്‍ കാണുന്നുണ്ട് .പലരും ഓണം ബിസിനെസ്സ് ആക്കി കീശ വീര്‍പ്പിക്കുന്നു.സര്‍കാരും അതുതന്നെയല്ലേ കാലാകാലമായി ചെയ്യുന്നത്.എന്തെങ്കിലും ആകട്ടെ.എത്രയോ കാലം കൂടിയുള്ള ചില ഓണകാഴ്ചകള്‍ .രസം തോന്നി.കാഴ്ചകള്‍ അവസാനിക്കുനില്ല ,എങ്ങിനെ തീരുവാന്‍ ?നാട്  മുഴുവന്‍ പട്ടണമല്ലേ ?

"എടാ പൂവ് ഒക്കെ ഉണ്ടോ വീട്ടില്‍ ?ഇന്ന് എന്താണ് പൂക്കളം?ഇല്ലെങ്കില്‍ വാങ്ങേണ്ടേ ,നാളെ പൂവിടാന്‍ ?".അനിയന്‍ ഫലിതം കേട്ടപോലെ ചിരിച്ചു..
ഇപ്പോള്‍ "ആരിടുന്നു പൂവൊക്കെ ദിവസവും  ,തിരുവോണത്തിന് ചിലര്‍ ഇടും "
അപ്പോള്‍ നമ്മളുടെ വീട്ടില്‍ പൂവിട്ടില്ലേ ?

"ആര്‍ക്കാണ് സമയം ?ചേട്ടന് ആഗ്രഹമുണ്ടെങ്കില്‍ നാളെ ഒരു ദിവസം പൂക്കളം ഒരുക്കാം ." .

മനസ്സ് പിന്നിലേക്ക് പോയി..ചെറുപ്പത്തില്‍ എന്ത് ഉത്സാഹം ആയിരുന്നു ഇവന് പൂവിടാന്‍ ,എന്നെ നിബന്ധിച്ചു കൊണ്ടുപോയി കിട്ടാവുന്ന പൂവോക്കെ ശേഖരിക്കും .അധികവും പലവീട്ടില്‍ നിന്നും മോഷണം ആയിരിക്കും.അതിനു രാത്രിയും പുലര്‍ച്ചെയും എന്നെ ഇവന്‍ എത്ര നിര്‍ബന്ധിച്ചു കൊണ്ടുപോയിരിക്കുന്നു.എത്ര പേരുടെ വഴക്ക് കേട്ടിരിക്കുന്നു.ഇപ്പോള്‍ അവന്‍ പറയുന്നു ചേട്ടന് വേണമെങ്കില്‍ പൂക്കളം ഒരുക്കാമെന്ന് ..

വീട്ടില്‍ എല്ലാവരും ഉണ്ടായിരുന്നു.ഭാര്യ വീട്ടില്‍ നിന്നും ...എല്ലാവരോടും കുശലം ഒക്കെ ചോദിച്ചു , എല്ലാവര്ക്കും വരുന്നതിനു മുന്‍പേ എപ്പോള്‍ തിരിച്ചു പോകുന്നു എന്നറിയണം .കാലാകാലമായി കേള്‍ക്കുന്നതിനാല്‍ വിഷമം തോന്നിയില്ല.യാത്ര ക്ഷീണം ഉണ്ടായിരുന്നെങ്കിലും അത് വകവെച്ചില്ല .കുളിച്ചതിനു ശേഷം ഭക്ഷണം കഴിച്ചു,പിന്നെ കൊണ്ടുവന്ന സാധനങ്ങള്‍  ഒക്കെ കൊടുത്തു ..കൂട്ടത്തില്‍ എല്ലാവര്‍ക്കും ഓണകോടിയും ഉണ്ടായിരുന്നു.ഒന്ന് രണ്ടാഴ്ച കഷ്ട്ടപെട്ടു സെലക്ട്‌ ചെയ്തത്.

"നീ എന്തിനാണ് ഇതൊക്കെ അവിടുന്ന് കെട്ടിയെടുത്തത് ?ഒന്നും കൊള്ളില്ല..ഇവിടെ ഇമ്മാനുവലില്‍  ഒക്കെ എന്തോരം സെലക്റ്റ് ഉണ്ടെന്നു അറിയുമോ നിനക്ക് ? ,വെറുതെ അവിടുന്ന് താങ്ങി വന്നിരിക്കുന്നു." തുണി കണ്ട അമ്മയുടെ കുറ്റപെടുത്തല്‍.അമ്മ മാത്രമേ പറഞ്ഞുള്ളൂ .പക്ഷെ ആര്‍ക്കും ഞാന്‍ കൊണ്ടുവന്നത്  രസിച്ചില്ല എന്ന് അവരുടെ മുഖം പറയുന്നുണ്ടായിരുന്നു.
പണ്ടൊക്കെ ഫോറിനില്‍ നിന്നും എന്ത് കൊണ്ട് വന്നാലും ഇവര്‍ക്ക് അത് സ്വര്‍ഗം കിട്ടിയ പോലെ ആയിരുന്നു.അതുമിട്ട് ആള്‍ക്കാരെ കാണിക്കാന്‍ വലിയ ഗമയില്‍ പോകുമായിരുന്നു.ഇപ്പോള്‍ അവിടുത്തെകാളും ഫാഷന്‍ ഇവിടെയാണ്‌. അതിന്റെ പ്രശ്നം ആണ് .
മോളും വന്നു സങ്കടം പറഞ്ഞു ."പപ്പാ ഇത് ഓള്‍ഡ്‌ ഫാഷന്‍ ആണ്."
"പോട്ടെ മോളെ ..നമുക്ക് വേറെ പുതിയ ഫാഷന്‍ ഉള്ളത് വാങ്ങാം "അവള്‍ക്കു സമാധാനമായി .

"ഇന്ന് ഇനി വേണ്ട ..ഓണം കഴിഞ്ഞു മതി "ഭാര്യ അവള്‍ക്കു മുന്നറിയിപ്പ് കൊടുത്തു.

ഉച്ച കഴിഞു ബന്ധു വീട്ടില്‍ ഒക്കെയും കറങ്ങാന്‍ ആര്‍ക്കും താല്പര്യം ഉണ്ടായില്ല .നിര്‍ബന്ധിച്ചു  ഭാര്യയെയും അനിയനെയും കൂട്ടി.അവന്‍ ഡ്രസ്സ്‌ ചെയ്തിറങ്ങി .
"എടാ ഇത് നാളെ ഓണദിവസം ഇടാന്‍ വാങ്ങിയതല്ലേ ?"
"ഒന്ന് പോ ചേട്ടാ ..നാളെ വീട്ടില്‍ ഇരിക്കുമ്പോള്‍ എന്തിനു പുതിയത്?ഇപ്പോള്‍ കറങ്ങുമ്പോള്‍ ഇടാമല്ലോ ".ഓണത്തിന് പുത്തന്‍ ഉടുപ്പില്ലെങ്കില്‍ കരഞ്ഞു വിളിക്കുന്ന അവന്റെ ബാല്യം ഓര്മ വന്നു.ഭാര്യയും മകളും കൂടി ഓണത്തിന് ഇടുവാന്‍ വാങ്ങിയ ഡ്രസ്സ്‌ തന്നെ ഇട്ടു വന്നപ്പോള്‍ ഒന്നും മിണ്ടാന്‍ പറ്റാതെയായി .

എല്ലാവരും മാറിയിരിക്കുന്നു ..പണ്ട് എന്തുകൊടുത്താലും സംതൃപ്തി അടയുന്ന അമ്മ പോലും വളരെ മാറിപോയി.എല്ലാറ്റിനും അമ്മക്ക് ഇപ്പോള്‍ അളവും തൂക്കങ്ങളും ഉണ്ട് .കുടുംബ വീട്ടില്‍ ഇപ്പോള്‍ പ്രവാസികള്‍ക്ക് പണ്ടത്തെ മാര്‍ക്കറ്റ്‌ ഇല്ല .അതിലും പണക്കാര്‍ ഇവിടെ തന്നെ സൃഷ്ട്ടിക്കപെടുന്നു.അതാവാം കാരണം .ഒരു ആയുസ്സ് മുഴുവന്‍ കുടുംബത്തിനുവേണ്ടി ഹോമിച്ചവര്‍ തിരിച്ചുവന്നാല്‍ കറിവേപ്പില പോലെ ആയിടുന്നു.കറിവേപ്പിലക്കുപോലും ഇപ്പോള്‍ നല്ല വിലയുണ്ട്‌.

 എല്ലാവരെയും കണ്ടു വരുന്ന വഴി പഴയ ചങ്ങാ തിമാരെയും കണ്ടു .എല്ലാവര്ക്കും ഒരു "മാഹി" യുടെ മണം.ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ മിനുങ്ങാത്ത കേരളീയര്‍ ഇല്ലെന്നും വായിച്ചിരുന്നു.കേരളം ഇപ്പോള്‍ "മദ്യ പ്രദേശ്"ആണെന്നും. അവര്‍ക്കും പഴയ ഉത്സാഹം ഒന്നും ചങ്ങാതിയെ കണ്ടപ്പോള്‍ തോന്നിയില്ല ,ഒരു ഉപചാരം പോലെ ചില ചോദ്യങ്ങള്‍ .കുറച്ചു വിശേഷങ്ങള്‍..എല്ലാം  പങ്കു വെച്ച് തിരിച്ചു വീട്ടിലെത്തിയപ്പോള്‍ രാത്രിയായി.

പിറ്റേന്ന് രാവിലെ അമ്പലത്തിലേക്ക് വരാന്‍ ആര്‍ക്കും ഉത്സാഹം ഉണ്ടായില്ല.അത് കൊണ്ട് തനിയെ പോകേണ്ടി വന്നു.അമ്പലവാസിയായിരുന്ന ഭാര്യയുടെ മാറ്റം അത്ഭുതപെടുത്തി.മകള്‍ 'അച്ഛന്‍ ഉപദ്രവിക്കാതെ പോകുന്നുണ്ടോ' എന്ന് ചോദിച്ചപ്പോള്‍ പിന്‍വാങ്ങി.പോയി വന്നു വേണം പൂക്കളം ഒരുക്കുവാന്‍ .അനിയനെ പൂവിന്റെയും പൂക്കളത്തി ന്റെയും കാര്യം ഒന്ന് കൂടി ഓര്‍മിപ്പിച്ചു.അവന്‍ പാതിമയക്കത്തില്‍ ഓ.കെ പറഞ്ഞു.

തിരിച്ചു വന്നപ്പോള്‍ അപരിചിതരായ കുറെ പേര്‍ പൂക്കളം  ഒരുക്കുന്നു.അനിയന്‍ നിര്‍ദേശങ്ങള്‍ കൊടുക്കുനുണ്ട്. എന്നെ കണ്ടപ്പോള്‍ അവന്‍ ചോദിച്ചു.
"എങ്ങിനുണ്ട്  ചേട്ടാ പൂക്കളം.ഇവര്‍ക്ക് ഈ സീസണില്‍ ഇതാണ് ജോലി.നമ്മള്‍ ഒന്നും നോക്കേണ്ട ..എല്ലാം റെഡി ..സദ്യ യുടെ കാര്യവും ഇവര്‍ക്ക് തന്നെ "

ഒന്നും മനസ്സിലാകാത്തത് പോലെ വീട്ടിലേക്കു കയറി.എത്തിയത് അമ്മയുടെ മുന്നില്‍ ..
"എടാ വേഗം പ്രാതല്‍ കഴിക്കൂ ..ലാലിന്റെ പുതിയ സിനിമ ഇപ്പോള്‍ തുടങ്ങും ,അത് തീരുമ്പോഴേക്കും സദ്യ എത്തും ."
"അപ്പോള്‍ ഇവിടെ ഒന്നും ഒരുക്കുനില്ലേ "
"എന്തിനാട നല്ല ഒരു ദിവസം അടുക്കളയില്‍ കളയുന്നത് ?ഒന്ന് കറക്കിയാല്‍ സാധനം ഇങ്ങെത്തും ,പിന്നെ അതൊക്കെ നല്ല ടേസ്റ്റ് ഉള്ളതുമാണ്,നമ്മള്‍ ഒക്കെ വെച്ച് തീരുംപോഴേക്കും വൈകുന്നേരം ആകും.എല്ലാ ദിവസവും വെക്കുന്നതല്ലേ ഇന്ന് ഒരു ദിവസം റസ്റ്റ്‌ ."

മുന്‍പൊരിക്കല്‍ ഓണത്തിന് കൂട്ടുകാരന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചതിനു ഒരു ദിവസം മുഴുവന്‍ പിണങ്ങി നടന്ന അമ്മയാണ് പറയുന്നത്.

പ്രാതല്‍ കഴിച്ചു എന്ന് വരുത്തി എഴുനേറ്റു. ടി .വി ക്ക് മുന്‍പില്‍ ചെറിയ കശപിശ ..ചാനല്‍ പ്രശ്നം ആണ് .വെറുതെ പുറത്തേക്കിറങ്ങി ..ഒരു വരാന്തയിലും എന്തിനു റോഡില്‍ പോലും ആരും ഇല്ല.എല്ലാവരും ലാലിന്റെയും മമ്മൂക്കയുടെയും സിനിമകള്‍ക്ക്‌ മുന്പിലായിരിക്കാം.വായനശാലയില്‍ വായിക്കുവാന്‍ വേണ്ടി ആരും ഇല്ല ,സിനിമ കാണാന്‍ കുറെ പേര്‍ ഉണ്ട്.വെറുതെ കറങ്ങി വീണ്ടും വീട്ടില്‍ തന്നെ എത്തി.എവിടെ പോയാലും ഓണത്തിന് ടി.വിയില്‍ വന്ന പുതിയ സിനിമ കാണുന്നവരുടെ ഉത്സാഹം ആണ് .അത് കൊണ്ട് ആരെയും കാണുവാനും പോയില്ല .വീട്ടിലും എല്ലാവരും അതിനു മുന്നില്‍ തന്നെ.

പത്രം വായിച്ചു വരാന്തയില്‍ ഇരുന്നു.മയങ്ങിയിരിക്കണം ,അമ്മ വിളിച്ചപ്പോളാണ്  ഞെട്ടി ഉണര്‍ന്നത് ."എടാ വേഗം സദ്യ കഴിക്കു ..അടുത്ത പടം തുടങ്ങാറായി."
സദ്യ എപ്പോള്‍ വന്നു ആര് കൊണ്ടുവന്നു ഒന്നും അറിഞ്ഞില്ല .എല്ലാവര്‍ക്കൊപ്പം ഇരുന്നു കഴിച്ചു എന്ന് വരുത്തി.എല്ലാവരും വിഴുങ്ങുകയായിരുന്നു കഴിക്കുകയല്ലയിരുന്നു.അല്ലെങ്കില്‍ പടം തുടക്കം മിസ്സ്‌ ആകും .ഞാനും വേഗത്തില്‍ അവര്‍ക്കുവേണ്ടി കഴിച്ചു.

അവര്‍ ടി.വി ക്ക് മുന്‍പിലേക്കും ഞാന്‍ ഉച്ച മയക്കതിനും പോയി.മയക്കം വിട്ടപ്പോഴും മമൂക്ക സിനിമ തീര്‍നിരുനില്ല .ബീച്ചിലേക്ക് വിളിച്ചിട്ട് ആര്‍ക്കും താല്‍പര്യവും കണ്ടില്ല.എല്ലാവരും സിനിമയില്‍ മുഴുകിയിരുന്നു.പതിയെ വീട്ടില്‍ നിന്നും  ഇറങ്ങി .

ബീച്ചില്‍ നല്ല തിരക്കായിരുന്നു.കൂടുതലും യുവാക്കള്‍. ഒരു ഫാമിലിയെ പോലും അവിടെ കണ്ടില്ല .ലഹരിയില്‍  പലരും  വേച്ച് വേച്ചു  നടക്കുന്നു.എന്തൊക്കയോ പുലമ്പുന്നു .എവിടെയും ഒരുതരം അസ്വസ്ഥത തങ്ങി നിന്നു .മനസ്സില്‍ ചെരുപ്പ കാലത്തിലെ ഓണമായിരുന്നു.കൂട്ടുകാരും കുടുംബവും ഒക്കെ ചേര്‍ന്ന് ശരിയായ ഒരു ആഘോഷം.സദ്യക്ക് ശേഷം ടൌണില്‍ ഒരു കറക്കം ,പിന്നെ ബീച്ചില്‍ ...ഇപ്പോള്‍ ആര്‍ക്കും സമയമില്ല ,ഓണ സദ്യപോലും വാങ്ങി കഴിക്കുന്നു.

ഇതിലും നന്നായി മറുനാട്ടില്‍ ഓണം ആഘോഷിക്കുന്നു.അതെ ദിവസം അല്ലെങ്കില്‍ കൂടി എല്ലാവര്ക്കും സൌകര്യപെട്ട ഒരു ദിവസം സദ്യയൊക്കെ എല്ലാവരും ചേര്‍ന്ന് തന്നെ ഒരുക്കുന്നു.എത്ര ഹൃദ്യമായി ...പക്ഷെ ഒരിക്കലും അത് ആസ്വദിക്കാന്‍ പറ്റിയില്ല ..മനസ്സ് എപ്പോഴും നാട്ടിലായിരുന്നു.നാടൊക്കെ മാറിയത് മനസ്സിലാക്കിയില്ല ..അതെന്റെ തെറ്റ് ...വലിയ പ്രതീക്ഷയാണ് തകര്‍ന്നു പോയത്..ഒരു സാധാരണ കേരളീയന്റെ മനസ്സിലെ ഓണം എന്ന വലിയ പ്രതീക്ഷ.ബീച്ചിലൂടെ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.എന്തൊക്കെയോ ആലോചിച്ചു കൊണ്ട് ..

പെട്ടെന്ന് കുറെ പേര്‍ ഒരേ സ്ഥാലം ലക്ഷ്യമാക്കി ഓടുന്നു.ദൂരെ വലിയ ഒരാള്‍ കൂട്ടം.അവിടുത്തേക്ക്‌ ഞാനും വെച്ചുപിടിച്ചു.ആള്‍കൂട്ടത്തെ തിക്കി മാറ്റി നോക്കി.ഒരുത്തന്‍ കടലില്‍ വീണിരിക്കുന്നു.കൂടി നിന്ന ആര്‍ക്കും കടലില്‍ ഇറങ്ങാന്‍ ധൈര്യം ഇല്ല.കൂട്ടുകാര്‍ അലമുറയിടുന്നു.ആര്‍ക്കും രക്ഷിക്കാന്‍ പറ്റുനില്ല ..അവന്‍ മുങ്ങിതാണ് കൊണ്ടിരിക്കുന്നു.തിര അവനെ വലിച്ചു കൊണ്ടുപോകുന്നു ,തിരികെ കൊണ്ടുവരുന്നു.കുറെ മുക്കുവര്‍ വിവരം അറിഞ്ഞു ഓടി വന്നു ..അവര്‍ ഇറങ്ങി  ..എല്ലാവരും ഭീതിയോടെ നോക്കി നിന്നു.കുറച്ചു സമയത്തെ ശ്രമത്തിനു ശേഷം അവനെ രക്ഷിച്ചു കൊണ്ട് വന്നു.ബോധം പോയിരുന്നു.അവര്‍തന്നെ പ്രഥമശുശ്രുഷകള്‍ നല്‍കികൊണ്ടിരുന്നു.അപ്പോള്‍ കൂട്ടത്തില്‍ ഒരു മുക്കുവന്‍ ചോദിച്ചു .

"ആരോക്കയാണ് ഇവനൊപ്പം ഉള്ളത് ? "

ജനകൂട്ടത്തിനിടയില്‍ നിന്ന് മൂന്നാലുപേര്‍ മുന്നോട്ടേക്ക് വന്നു .പെട്ടെന്ന് പട പടാ എന്ന ശബ്ദം കേട്ടു . പിന്നെ കണ്ടത് അവര്‍ മുഖം തടവുന്നതാണ്
"എന്താടാ വെള്ളമടിച്ച് ആണോട കടലിനോടു  കളിക്കുന്നത് .എല്ലാവരോടും കൂടി പറയുകയാണ്‌ ,നമുക്ക് പണി ഉണ്ടാക്കാതെ കടല്‍കാറ്റ്  കൊണ്ടോളണം  ..."

പിന്നെ അവര്‍ തന്നെ  അവനെ ഹോസ്പിറ്റലില്‍ കൊണ്ട് പോയി.കൂടെ കൂട്ടുകാരും .

ഒരു ഓണദിവസം നശിച്ചു പോയതിന്റെ വിങ്ങലിലായിരുന്നു ഞാന്‍..കൂടുതല്‍ പ്രതീക്ഷിച്ചതാണ് കുഴപ്പം ആയിരിക്കുന്നത്.ഒന്നും പ്രതീക്ഷിക്കാതെ വരണമായിരുന്നു.ഓണം ഒക്കെ കേരളത്തിലെ എല്ലാവരുടെയും മനസ്സില്‍ നിന്ന് പോയിക്കൊണ്ടിരിക്കുന്നു.കേരളത്തില്‍ ബിസിനെസ്സ് കൊഴുപ്പിക്കുന്ന ഒരു മാതിരി  ജാടയായി അത് തരം താണിരിക്കുന്നു.ഇതിലും എത്രയോ നല്ലവണ്ണം കടലുകള്‍ക്കപ്പുറത്തു മലയാളികള്‍ ആഘോഷിക്കുന്നു .അതാണ്‌ ഓണം ..എപ്പഴും കൂട്ടായ്മയോടെ ചെയ്യുന്ന ഒരു ആഘോഷം. പലരും തമ്മില്‍ കാണുന്നത് തന്നെ ആദ്യമായിരിക്കും അവിടെ വെച്ച് പുതിയ സൌഹൃദങ്ങള്‍ ഉണ്ടാകുന്നു.നാട്ടില്‍ നിന്നും വിട്ടുനില്‍ക്കുന്ന വേദനകള്‍ പങ്കുവെക്കുന്നു...അതല്ലേ ഇതിലും സുന്ദരം .ഇവിടെ സ്വന്തക്കാര്‍ക്കുപോലും ഒന്നിച്ചു ഇരുന്നു  ആഘോഷിക്കുവാന്‍ സമയമില്ല .എല്ലാവര്ക്കും അവരുടെതായ പുതിയ പുതിയ ലോകങ്ങള്‍ .അവര്‍ക്ക് അതാണ്‌ വലുത് ..മറ്റെന്തിനെക്കാളും .ഇനി ഒരിക്കലും ആഘോഷകാലത്ത് നാട്ടിലേക്കില്ല...സത്യം ..അവന്‍ മനസ്സിനെ പഠിപ്പിച്ചു കൊണ്ടിരുന്നു.

കടല്‍ തീരത്ത് ഇരുള്‍  പറക്കുവാന്‍ തുടങ്ങി ..എല്ലാവരും പതിയെ പതിയെ  സ്ഥാലം കാലിയാക്കുവാന്‍ തുടങ്ങി ..അവനും .......തിരിക്കും മുന്‍പേ ആര്‍ത്തിയോടെ വീണ്ടും അവന്‍ കടലിന്റെ സൌന്ദര്യം നോക്കി ..ഒന്നുമറിയാതെ കടല്‍ ആര്‍ത്തിരമ്പി കൊണ്ടിരുന്നു.

കഥ :പ്രമോദ് കുമാര്‍ .കെ.പി











3 comments:

  1. വായിക്കാന്‍ താമസിച്ചുപോയതില്‍ നിരാശ തോന്നുന്നു,ഇന്നത്തെ ഒരു മലയാളിയുടെ സ്വഭാവത്തില്‍ വന്ന മാറ്റം (അത് ഓണമായാലും,പെരുന്നാളായാലും ക്രിസ്തുമസ് ആയാലും.ഇതൊന്നും ഇല്ലാത്ത അവസരങ്ങളിലും )അണുവിട തെറ്റാതെ വരച്ചു കാട്ടിയിരിക്കുന്നു ഇവിടെ,വായനയുടെ സുഖം തരുന്ന നല്ല മടുപ്പ് തോന്നാത്ത നല്ല അവതരണം,കേരളത്തിലെ ആഘോഷങ്ങള്‍ ജാടയില്ലാതെ ആഘോഷിക്കണമെങ്കില്‍ ഇനി പ്രവാസിയാകണം എന്നാണു തോന്നുന്നത്..നന്ദി ,

    ReplyDelete
  2. well said pramod baii.. ivide gulfil koottukarodoth Onavum perunnalum agoshikkunna sugam ipol nattil kittarilla.

    ReplyDelete
  3. പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി

    ReplyDelete